നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അലക്കുകല്ല്


" പെണ്ണിൻ്റെ മാംസത്തിന് ഇത്രയും രുചിയുണ്ടോ മുതലാളീ? "

ദേവി കൊഞ്ചലോടെ ചോദിച്ചുകൊണ്ട് ദിവാകരൻ്റെ കൈയിലുണ്ടായിരുന്ന ഗ്ലാസിലേക്ക് മദ്യം പകർന്നു.

"എന്താടീ അങ്ങിനെയൊരു ചോദ്യം ഇപ്പോ?"

ദേവിയുടെ തോളിൽ പതിയെ അമർത്തി കണ്ണിറുക്കി കൊണ്ട് ഒരു ഇറച്ചികഷ്ണമെടുത്ത് അയാൾ പതിയെ ചവച്ചു.

ഇറച്ചിചാറ് ഒഴുകുന്ന ചുണ്ടോടെ അയാൾ കൊതിയാൽ അവളെ തന്നെ നോക്കിയിരുന്നു.

അഞ്ചരയടിയേക്കാൾ കൂടുതൽ ഉയരത്തിൽ, ഇരുനിറത്തിൽ, കരിങ്കല്ലിൽ കൊത്തിയെടുത്തതു പോലെയുള്ള പെണ്ണ്.

കല്ലുടച്ചിട്ടും, മാംസമുടയാത്ത അവളുടെ ചുണ്ടിനു മാത്രം വല്ലാത്ത ചുവപ്പ്....

വിടർന്നു നിൽക്കുന്ന ദേവിയുടെ ചുണ്ടിലേക്ക് അയാൾ ആർത്തിയോടെ നോക്കുന്നത് കണ്ട് അവൾ ലജ്ജയോടെ മുഖം തിരിച്ചു.

" ഇപ്പോ കണ്ടാൽ ശരിക്കും രാക്ഷസനെപോലെയുണ്ട് നിങ്ങൾ.... പെണ്ണിൻ്റെ മാംസം കൊത്തിപറിച്ച് ദംഷ്ട്രകളിലൂടെ ചോരയൊലിപ്പിച്ചു നിക്കുന്ന രാക്ഷസൻ "

അതും പറഞ്ഞ് അവൾ കുലുങ്ങി ചിരിച്ചപ്പോൾ, ഇറുകിയ ബ്ലൗസിനുള്ളിലെ അവളുടെ മാറിടം തിരമാല കണക്കെ ഇളകിമറിഞ്ഞു.

" പെണ്ണ് എന്നും എനിക്കു ഒരു ഹരം തന്നെയാണ് ദേവീ..പക്ഷെ ഇതുവരെ നിന്നെ പോലെ ആനചന്തമുള്ള പെണ്ണിനെ ഞാൻ കണ്ടിട്ടില്ല"

അതും പറഞ്ഞ് അയാൾ ഒരു ഇറച്ചികഷ്ണമെടുത്ത് അവളുടെ വായിൽ വെച്ചു കൊടുത്തു.

"റോഡ് പണി കഴിഞ്ഞാൽ മുതലാളി ഇവിടംന്ന് പോകോ ?

പതിയെ അയാളുടെ കൈതണ്ടയിൽ തടവികൊണ്ട് അവളത് ചോദിക്കുമ്പോൾ ആ മിഴികൾ നനഞ്ഞിരുന്നു.

"ഇവിടത്തെ പണി ഒരാഴ്ചയോളമേ ഉണ്ടാകൂ... അതു കഴിഞ്ഞാൽ വേറെ ഒരു റോഡിൻ്റെ കോൺട്രാക്റ്റാ"

ദേവിയുടെ മുഖം വാടിയത് കണ്ടപ്പോൾ, അവളുടെ താടി പതിയെ പിടിച്ചുയർത്തി അയാൾ

"നീ പേടിക്കണ്ട... പോയാലും ഞാൻ ഇടക്കിടെ വരാം... നീയെന്ന പച്ചകരിമ്പ് ഇവിടം ഉള്ളപ്പോൾ എനിക്കെങ്ങിനെ വരാതിരിക്കാൻ കഴിയും? "

മദ്യ ഗ്ലാസ് വായിലേക്ക് കമഴ്ത്തി ചിറി തുടച്ചു കൊണ്ട് അയാൾ വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി.

മാംസത്തിലേക്ക് കുത്തിതറച്ചു കയറുന്ന നോട്ടം!

"രണ്ട് മാസം ഞാൻ ഇവിടെ ഉണ്ടായിട്ട്.... ഇവിടം നിന്ന് നിത്യവും ഭക്ഷണം കഴിച്ചിട്ടും... ഇപ്പോഴാ... ഇവിടം നിന്ന് പോകാനായപ്പോഴാ പെണ്ണിൻ്റെ പൂതി പുറത്തുവന്നത്?"

"അതിപ്പോൾ മുതലാളി
മുൻകൈയെടുക്കാതെ പെണ്ണായ ഞാനാണോ തിടുക്കം കൂട്ടേണ്ടത് ?"

അയാളെ നോക്കി ചുണ്ട് നനച്ചു കൊണ്ട് അവൾ ഒഴിഞ്ഞ ഗ്ലാസിലേക്ക് മദ്യം നിറച്ചു.

" അതു മാത്രമല്ല...മുതലാളി വരുന്ന നേരത്ത് ദേവേട്ടനും ഒപ്പമുണ്ടാകും. അപ്പോൾ പിന്നെ ഞാനെങ്ങിനെ?"

അതും പറഞ്ഞ് ഭീതിയോടെ അവൾ പുറത്തേക്ക് നോക്കി.

"നീ പേടിക്കണ്ട... ദേവൻ ഇപ്പോഴൊന്നും വരില്ല... ഒരു ലോഡ് കല്ലാണ് അവനും ടീമിനും ഉടക്കാൻ കൊടുത്തിട്ടുള്ളത്... അതും കഴിഞ്ഞ് അവൻ വരുമ്പോൾ നമ്മുടെ പണി തീർന്നിട്ടുണ്ടാകും:

അയാൾ നിലത്ത് നിന്ന് എഴുന്നേറ്റ്, അഴിഞ്ഞു പോയ മുണ്ട് വാരിവലിച്ചുടുത്ത്, ഷർട്ടിൻ്റെ ബട്ടണുകൾ അഴിച്ചു തുടങ്ങി.

"ഇത്രേം ധൃതിയായോ??

അവൾ കൊഞ്ചി കൊണ്ട് ഗ്ലാസിൽ മദ്യം നിറച്ച് അയാൾക്കു നേരെ നീട്ടി.

"പച്ചമീൻ മുന്നിലുള്ളപ്പോൾ പൂച്ച എത്ര നേരം ഇങ്ങിനെ കണ്ണടച്ചിരിക്കും?"

കാമഭാവം വിടർന്ന മുഖത്തോടെ അയാൾ അവളുടെ നേർക്ക് കൈ നീട്ടി.

അവൾ ആ കൈയ്യിൽ പിടിക്കാതെ രണ്ട് നിമിഷം അയാളുടെ കണ്ണിലേക്കു നോക്കി.

"ഞാൻ മുന്നേ നിങ്ങൾക്ക് വഴങ്ങി തന്നിരുന്നെങ്കി
ൻ്റെ മോൾ നഷ്ടപ്പെടില്ലായിരുന്നു അല്ലേ?"

അവളുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് അയാൾ ഒരു നിമിഷം ഞെട്ടി.

പകച്ചു നിൽക്കുന്ന അയാളുടെ കൈത്തണ്ടയിൽ അരുമയോടെ തലോടി അവൾ.

"ൻ്റെ മോളെ കാണാതായപ്പോൾ തിരയുന്ന കൂട്ടത്തിൽ നിങ്ങളുണ്ടായിരുന്നു... സ്റ്റേഷനിൽ പോകാനും, പരാതി കൊടുക്കാനും നിങ്ങളായിരുന്നു മുൻകൈ എടുത്തത് ... പക്ഷേ എനിക്കറിയാമയിരുന്നു അവളെ കൊന്നത് നിങ്ങളായിരുന്നുവെന്ന് "

"നീ എന്താണ് പറയുന്നത്? നിനക്ക് ഭ്രാന്തു പിടിച്ചോ? അവളെ എൻ്റെ കൊച്ചുമോളെ പോലെ ആയിരുന്നു കണ്ടിരുന്നത്... ആ ഞാൻ

ദിവാകരൻ്റെ ശബ്ദം ഉയർന്നതും അവൾ അയാളുടെ വായ് പൊത്തി.

" കഴിഞ്ഞതു കഴിഞ്ഞു... ഇനി മോൾ മരിച്ച് ഒരു മാസം തികയും മുൻപെ അമ്മയുടെ ലീലാവിലാസം നാട്ടുകാരെ അറിയിക്കണോ?"

ദേവി മുരൾച്ചയോടെ പറഞ്ഞപ്പോൾ അയാൾ അടങ്ങി.

അവൾ അകത്തു പോയി ചോര ഉണങ്ങി പിടിച്ചു കറുപ്പ് നിറം പൂണ്ട ഒരു സിഗററ്റ് പാക്കറ്റും ലൈറ്ററും എടുത്തു കൊണ്ട് വന്ന് അയാൾക്കു നേരെ നീട്ടി.

" ഇത് മുതലാളിയുടേത് അല്ലേ? ഞാനന്ന് പണി കഴിഞ്ഞ് വരുമ്പോൾ ഈ തറയിൽ ഇവ കിടക്കുന്നുണ്ടായിരുന്നു. കൂടെ ഒഴുകി പടർന്ന രക്തവും "

അവളുടെ വാക്കുകൾ കേട്ടപ്പോൾ അയാൾ അമ്പരപ്പോടെ നിന്നു.

" സ്വന്തം മോളുടെ രക്തം കണ്ണീരോടെ തുടയ്ക്കേണ്ടി വന്ന ഒരമ്മയുടെ അവസ്ഥ നിങ്ങൾക്കറിയോ? എന്നിട്ടും ഞാൻ അത് ചെയ്തത് നിങ്ങളെ രക്ഷിക്കാൻ വേണ്ടി തന്നെയായിരുന്നു... "

അവൾ അത് പറഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ അവളെ നെഞ്ചോട് ചേർത്തു ദിവാകരൻ.

" ഒരുപാട് വേദനിപ്പിച്ചോ
ൻ്റെ മോളെ..... ?"

കണ്ണീരോടെ അവൾ അത് ചോദിച്ചപ്പോൾ ഉത്തരമില്ലാതെ അയാൾ നിന്നു.

ജീവനു വേണ്ടി യാചനയോടെ കൈകൂപ്പുന്ന ഒരു പെൺകുട്ടിയുടെ രൂപം അയാളുടെ മനസ്സിലേക്കി രച്ചു കയറിയപ്പോൾ അയാൾ അവൾ കാണാതെ വന്യമായൊന്നു ചിരിച്ചു.

" കഴിഞ്ഞത് ഇനി ചോദിച്ചിട്ടു കാര്യമില്ലെന്ന് അറിയാം... എന്നാലും പത്തു മാസം ഞാൻ വയറ്റിലിട്ടതല്ലേ? കൈയോ, കാലോ വളരുന്നതെന്ന് കണ്ണടയ്ക്കാതെ നോക്കി നിന്ന ഒരമ്മയല്ലേ ഞാൻ... ആ അമ്മയുടെ വേദന കൊണ്ട് ചോദിച്ചു പോയതാ "

കണ്ണീരോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി.

" ആരെ വിളിച്ചാണ് അവൾ കരഞ്ഞത്? അച്ഛാ ന്ന് വിളിച്ചായിരിക്കും ലേ? അല്ലെങ്കിലും അച്ഛനും മോളും വല്ലാത്ത കൂട്ടാ... എപ്പോഴും തമാശയ്ക്കുള്ള തല്ല് കൂടുതലാ രണ്ട് പേർക്കും.... ഞാൻ പ്രസവിച്ചന്നേ ഉള്ളൂ.,, ദേവേട്ടൻ്റെ നെഞ്ചിൽ കിടന്നാ അവൾ വളർന്നത്

അവളുടെ കണ്ണിൽ തിളച്ചു മറിഞ്ഞ രണ്ടിറ്റു ദ്രാവകം തറയിൽ വീണു ചിതറി.

" മോൾ മരിച്ചതിനെക്കാളും സങ്കടപ്പെട്ടത് മോളുടെ മരണശേഷമുള്ള ദേവേട്ടൻ്റ അവസ്ഥ കണ്ടിട്ടാണ്. ഉറക്കമില്ലാത്ത രാത്രികളിൽ പുറത്ത് കോലായിൽ ചെന്നിരുന്നു പടിക്കലിലേക്കു നോക്കിയിരിക്കും.... എന്തെങ്കിലും സ്വരം കേട്ടാൽ മോളുടെ പാദസരത്തിൻ്റെ സ്വരമാണെന്ന് പറഞ്ഞ് ഒരു ഭ്രാന്തനെ പോലെ പടിക്കലിലേക്ക് ഓടും "

തൊണ്ട കുഴിയിൽ വന്നു വട്ടം കറങ്ങിയ ഒരു കരച്ചിൽ അവിടെ തന്നെ നിശബ്ദമാക്കി കളഞ്ഞു അവൾ.

മൺകൂജയിൽ നിന്ന് വെള്ളമെടുത്ത് അവൾ മുഖം കഴുകി.

"നിനക്ക് ഇപ്പോൾ എന്നെ പോലീസിൽ ഏൽപ്പിക്കണമെന്നുണ്ടോ?

സിഗററ്റ് വലിച്ച് പുക അവളുടെ മുഖത്തേക്ക് ഊതി വിട്ട് അയാൾ പുച്ഛത്തോടെ ചിരിച്ചു.

"അങ്ങിനെ നിങ്ങളെ പോലീസിനു കാണിച്ചു കൊടുക്കണമെന്നുണ്ടായാൽ അന്നേ അത് എനിക്ക് ചെയ്യാമായിരുന്നു. തെളിവുകളൊക്കെ എനിക്ക് മുടി വെക്കേണ്ട ആവശ്യമില്ലായിരുന്നു... "

'' തെളിവുകൾ കൊടുത്തിട്ടും കാര്യമില്ല ദേവി... അധികാരവും, പണവും ആവോളം കൈയിലുള്ള എന്നെ തൊടാൻ പെട്ടെന്നാർക്കും അങ്ങിനെ ധൈര്യം വരില്ല

മദ്യം വലിച്ചു കുടിച്ചു കൊണ്ട് അയാൾ വാതിലിനടുത്തേക്ക് ചെന്നു ലോക്ക് ചെയ്തു.

"അറിയാം മുതലാളി.... ഈ കേസിൻ്റെ പിന്നാലെ നടന്ന് വെറുതെ സമയം കളയുന്നതിലും നല്ലത് മുതലാളിയോടൊപ്പം ചേർന്നു നിന്നു ജീവിതം ആസ്വദിക്കുന്നതാണെന്ന് എന്നിലെ ബുദ്ധിമതിയായ സ്ത്രീ ചിന്തിച്ചു... "

അവൾ ഒരു ചിരിയോടെ അയാൾക്കു ചാരെ ചേർന്നു നിന്നു.

"നഷ്ടങ്ങളെ കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിനെക്കാളും നല്ലത് വരാനിരിക്കുന്ന നേട്ടങ്ങളെ കുറിച്ചു മാത്രമാണ് ഇപ്പോഴത്തെ എൻ്റെ ചിന്ത.പിന്നെ മോളെ കുറിച്ചു പറഞ്ഞത് എൻ്റെ ഉള്ളിലെ വേദന കൊണ്ടാണ് "

പറഞ്ഞു തീർന്നതും ദേവിയുടെ കണ്ണുകൾ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് നീണ്ടു.

ഫോട്ടോയിൽ നോക്കി കൊണ്ട് അനക്കമറ്റതു പോലെ നിൽക്കുന്ന ദേവിയുടെ തോളിൽ പതിയെ തൊട്ടു ദിവാകരൻ.

" അന്ന് നിങ്ങളെ അന്വേഷിച്ചു വന്നതാണ് ഞാനിവിടെ. പക്ഷേ നിങ്ങൾക്കു പകരം നിങ്ങളുടെ മോൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു... ചെറിയ ഒരു നിമിഷത്തിൽ എൻ്റെ മനസ്സ് പതറിപോയി

ദിവാകരൻ്റെ കുറ്റസമ്മതം കേട്ടപ്പോൾ അവൾ പതിയെ തലയാട്ടി.

" ചുറ്റും ആൾ താമസമില്ലാത്ത ഇവിടെയ്ക്ക് ഞാൻ പെരും മഴയും കൊണ്ട് കയറി വരുമ്പോൾ, വയറ്റിൽ നിറഞ്ഞു തുളുമ്പുന്ന അത്രയും കള്ള് ഉണ്ടായിരുന്നു... എല്ലാം കൊണ്ട് അനുകൂലമായ അന്തരീക്ഷത്തിൽ അവളെ പോലൊരു കിളുന്തു പെണ്ണിനെ മുന്നിൽ കിട്ടിയപ്പോൾ...."

" അത് പോട്ടെ മുതലാളി...മുതലാളിക്ക് ഒരു കൈ അബദ്ധം പറ്റിയതല്ലേ? അവൾക്ക് അത്രയും ആയുസ്സേ ഉണ്ടായിരിക്കുകയുള്ളൂ"

കണ്ണീർ തുടച്ചു കൊണ്ട്, ഒരു പുഞ്ചിരിയോടെ അവൾ ഒഴിഞ്ഞ ഗ്ലാസിലേക്കു മദ്യം ഒഴിച്ചു.

" മതി ദേവീ... ഇനി കുടിച്ചാൽ ഒന്നും നടക്കില്ല"

അതും പറഞ്ഞ് അയാൾ കാമം നിറഞ്ഞ കണ്ണോടെ അവളുടെ നേർക്ക് ആടിയാടി ചെന്നു അവളുടെ കൈ പിടിച്ചു.

"ഇരുമ്പ് കൈയ്യോ? എന്തൊരു സ്ട്രോങ്ങ് ആണെടീ? "

അയാൾ ആശ്ചര്യത്തോടെ അവളെ നോക്കിയപ്പോൾ അവൾ പതിയെ ആ-നെഞ്ചിൽ തഴുകി.

"കല്ലുടയ്ക്കുന്ന പെണ്ണല്ലേ മുതലാളീ... കരുത്തുണ്ടാവും.. കരളുറപ്പും കൂടും "

അവളെ തന്നിലേക്ക് വലിച്ചടിപ്പിക്കുന്നതിനിടയിൽ പൊടുന്നനെ
അയാളുടെ മൊബൈൽ ചിലച്ചു.

അയാൾ അനിഷ്ടത്തോടെ മൊബൈൽ ചെവിയോരം ചേർത്തുവെച്ചു.

"നിങ്ങൾ പൊക്കോ.... ഞാൻ അത്യാവശമായിട്ട് മന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക് പോകാൻ നിക്കാ... രണ്ടു ദിവസം കഴിഞ്ഞിട്ടേ വരുകയുള്ളൂ... ങ്ഹാ എന്നാ വെച്ചോ? "

അയാൾ ധൃതിയോടെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് അവളെ നോക്കി കണ്ണിറുക്കി.

"ഭാര്യയാ.... അവളുടെ കൂട്ടുകാരിയുടെ മോളെ കല്യാണത്തിനു പോകാനാ... ഞാനിവിടെ മണിയറയിലേക്ക് കയറാൻ നിക്കാണെന്ന് ആ മണ്ടിക്ക് അറിയില്ലല്ലോ?"

അതും പറഞ്ഞ് അയാൾ അവളെ നെഞ്ചത്തേക്ക് വലിച്ചിട്ടു.

"മൊതലാളീ സ്വർണമാല "

അയാളിൽ നിന്നും കുതറി മാറിയ അവളെ കണ്ട് അയാൾ തലയാട്ടി ചിരിച്ചു.

" പെണ്ണിന് ഒടുക്കത്തെ ആക്രാന്തമാണല്ലോ? വള, മോതിരം, പാദസരം... ദാ ഇപ്പോ മാല...ഇനി വീട് പുതുക്കി പണിതു തരണോ?"

അയാൾ ചിരിച്ചു കൊണ്ട് അവളെ വീണ്ടും നെഞ്ചിലേക്ക് വലിച്ചിട്ടപ്പോൾ അവൾ പരിഭവത്തോടെ അയാളിൽ നിന്നകന്ന്, അടുക്കളയിൽ പോയി ഒരു ഡപ്പിയിൽ നിന്ന് കുറച്ചു മുഷിഞ്ഞ
നോട്ടെടുത്ത് കൊണ്ടുവന്നു അയാൾക്കു നേരെ നീട്ടി.

"മുതലാളി ഇത്ര പിച്ചയാണെന്ന് അറിഞ്ഞില്ല... ദാ... അലക്കു കല്ലിന് വേണ്ടി നിങ്ങൾ കൊണ്ടു വന്ന കല്ലിൻ്റെയും, സിമൻറിൻ്റെയും പൈസ "

"ഞാൻ ഒരു തമാശ പറഞ്ഞപ്പോഴേക്കും ൻ്റ ദേവീ പിണങ്ങിയോ? നിനക്ക് വേണ്ടി ൻ്റെ ജീവൻ പോലും തരും പെണ്ണേ ?

നീട്ടിയ പൈസ വാങ്ങാതെ അയാൾ
അവളെ നെഞ്ചിലേക്ക് വലിച്ചിട്ട് ആലിംഗനം ചെയ്തു.

"പിരമിഡ് പോലെയാണല്ലോ നിൻ്റെ അലക്കുകല്ല്? ഇത്രയും വലുത് എന്തിനാ?"

ദിവാകരൻ്റെ ഉഷ്ണശ്വാസം ചെവിയോരം ചേർന്ന നേരം അവൾ പതിയെ തല കുലുക്കിയപ്പോൾ, ആ
മിഴിയിൽ നിന്ന് രണ്ടിറ്റു കണ്ണീർ നിലത്ത് വീണു.

''മോൾക്ക് വല്യ ആഗ്രഹമായിരുന്നു മുറ്റത്ത് വലിയ അലക്കു കല്ല്.... തോട്ടിലേക്ക് പോകാൻ അവൾക്കു പേടിയായിരുന്നു "

അതും പറഞ്ഞ് അവൾ അയാളെ കണ്ണീരിലൂടെ നോക്കി ചിരിച്ചു.

"അലക്കുകല്ലിന് ഇത്തിരി കൂടി പണി ബാക്കിണ്ട്. ആ കാരണം പറഞ്ഞാ കല്ലുടയ്ക്കാൻ പോകാതെ ലീവെടുത്തത്... ഇന്ന് തീർന്നിട്ടില്ലെങ്കിൽ അതു മതി കള്ളുകുടിച്ചു വരുന്ന ദേവേട്ടന് ഭ്രാന്ത് വരാൻ.. "

അവൾ പ്രേമപൂർവം അയാളുടെ നെഞ്ചിൽ തഴുകി.

" അതു മാത്രമല്ല മുതലാളി ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, ഇത്രയും നേരം മുതലാളി ഇവിടെ എന്തെടുക്കുകയാണെന്ന് അവർ സംശയിക്കും"

അതും പറഞ്ഞ് അവൾ ബ്ലൗസിൻ്റെ ഹുക്കുകൾ ധൃതിയോടെ അഴിക്കാൻ തുടങ്ങി.

" അതോർത്ത് നീ വെഷമിക്കണ്ട. ഞാനിങ്ങോട്ട് വരുന്നത് ഒരു കുഞ്ഞു പോലും കണ്ടിട്ടില്ല."

ബ്ലൗസിൻ്റെ ഹുക്കുകൾ മുഴുവൻ അഴിച്ചതും അവൾ കൊതിയോടെ നോക്കി നിൽക്കുന്ന ദിവാകരനെ നോക്കി.

" ആകെ വിയർപ്പു നാറ്റം മുതലാളി... പോരാത്തതിന് മണ്ണും, സിമൻ്റും... ഞാനൊന്നു മറപ്പുരയിൽ പോയി രണ്ട് കപ്പ് വെള്ളം തലയിൽ ഒഴിച്ചിട്ടു വരാം "

ദിവാകരൻ മനസ്സില്ലാ മനസ്സോടെ തല കുലുക്കുന്നത് കണ്ട അവൾ ലജ്ജയോടെ ചിരിച്ചു.

" ഒരു രണ്ട് മിനിറ്റിനുള്ളിൽ ഞാൻ വരാം .. അപ്പോഴേക്കും മുതലാളി റൂമിലേക്ക് കയറി കിടന്നോ"

അവൾ അതും പറഞ്ഞ് പുറത്തേക്ക് നടന്നപ്പോൾ, ആ നടത്തം നോക്കി കൊതിയോടെ രണ്ട് നിമിഷം നിന്ന്, അയാൾ മുണ്ട് വലിച്ചെറിഞ്ഞ് മുറിയിലെ ഇരുട്ടിലേക്ക് നടന്നു.

അഞ്ചു നിമിഷം കഴിഞ്ഞ് ആ റൂമിലെ ലൈറ്റ് തെളിഞ്ഞതും, പൂർണനഗ്നനായി കിടക്കുന്ന ദിവാകരനെ കണ്ട് അവൾ പൊട്ടി ചിരിച്ചു.

"പിറന്നപടിയിൽ നരകത്തിലേക്ക് പോകാൻ ഇത്രയും ധൃതിയായോ നായേ?"

അലർച്ചയോടെ അവൾ ചോദിച്ചതോടൊപ്പം പിന്നിലൊളിപ്പിച്ചിരുന്ന ഇരുമ്പു കൂടം എടുത്ത് അവൾ അയാളുടെ ഉദ്ധരിച്ചു നിൽക്കുന്ന പൗരുഷത്തിനു മീതെ ആഞ്ഞൊരടി!

അടിയുടെ ആഘാതത്തിൽ ഒരു അലർച്ചയോടെ അയാൾ എഴുന്നേറ്റതും അമ്മിയിൽ വെച്ച് ചതച്ച മാങ്ങ പോലെ ആയിതീർന്ന തൻ്റെ പൗരുഷം കണ്ട് അയാൾ വാവിട്ട് കരഞ്ഞതും, അടുത്ത അടി അയാളുടെ ശിരസ്സിലേക്ക് വീണു.

"കരയടാ.... നന്നായി കരയടാ നായേ... ഇതു പോലെ അല്ലേ എൻ്റെ മോളും ജീവനു വേണ്ടി കരഞ്ഞത്?

ചോദ്യത്തോടൊപ്പം അയാളുടെ നെഞ്ചിൻകൂട്ടിലേക്ക് ഇരുമ്പുകൂടം പതിച്ചു.

" ഒരു നീതിയും, നിയമവും ഈ വഴി വരില്ലെന്ന് അറിയാമായിരുന്നോണ്ടാ നിന്നെയിങ്ങനെ കെണി വെച്ച് ഞാൻ പിടിച്ചത്.... അതു കൊണ്ടു തന്നെയാണ് മോളെ കാണാതാകുന്ന ദിവസം, ഈ പരിസരത്ത് ഒരു തമിഴനെ കണ്ടെന്ന് ഞാൻ പോലീസിനോടു കള്ളം പറഞ്ഞത് "

സംസാരിക്കാൻ കഴിയാതെ ചോരയൊലിക്കുന്ന ചുണ്ടുമായി അവൾക്കു നേരെ അയാൾ ജീവനു വേണ്ടി കൈ കൂപ്പി യാചിച്ചു.

അയാളുടെ ദയനീയഭാവം കണ്ടപ്പോൾ, ചോര തെറിച്ച അവളുടെ ചുണ്ടിൽ സംതൃപ്തിയുടെ പുഞ്ചിരിയൂറി.

"എത്ര യാചിച്ചാലും നിന്നെ ഞാൻ വെറുതെ വിടില്ല.... രണ്ട് ദിവസത്തെ ഉള്ളുരുകിയ കാത്തിരിപ്പിന് ശേഷം, മകളെ ചണ്ടി കുളത്തിൽ നിന്ന് വാരിയെടുക്കുമ്പോഴും കണ്ണ് നിറയാഞ്ഞത് ഈ ഒരു നിമിഷം മുന്നിൽ കണ്ടതുകൊണ്ടാണ് "

അട്ടയെ പോലെ വളഞ്ഞു കിടക്കുന്ന, ചോരയിൽ മുങ്ങിയ അയാളുടെ മെല്ലിച്ച ശരീരം അവൾ നിവർത്തിയിട്ടു.

"നീയാണ് കൊലയാളിയെന്ന് ഞാൻ ദേവേട്ടനോടു പോലും പറയാതിരുന്നത് ഇതിനു വേണ്ടിയാ... ഈ നിമിഷത്തിനു വേണ്ടിയാ... കേസിനും കൂട്ടത്തിനും പോയി വെറുതെ സമയം കളയാൻ നിക്കും ദേവേട്ടൻ"

അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി ഒരു ടിന്നെടുത്ത് വന്നു.

ടിന്ന് തുറന്നു അവൾ മുളക് പൊടി ദിവാകരൻ്റ ചതഞ്ഞ ശരീരത്തിലേക്ക് തൂവിയതും അയാൾ അലറി കരഞ്ഞു.

കരച്ചിലിൻ്റെ ശബ്ദം പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടി അയാളുടെ മുഖത്ത് ചവിട്ടി നിന്ന് ആ പിടച്ചിൽ ആസ്വദിക്കുമ്പോൾ അവളുടെ ചിന്തയിൽ, ജീവനു വേണ്ടി യാചിക്കുന സ്വന്തം മോളുടെ രൂപമായിരുന്നു.....

" ജീവനോടെ എൻ്റെ മോളെ കുളത്തിലേക്ക് വലിച്ചെറിഞ്ഞതുപോലെ, നിന്നെ ഒടിച്ചുനുറുക്കി അലക്കു കല്ലിൻ്റ ഭിത്തിക്കു നടുവിലേക്ക്, നീ എനിക്കു തന്ന സമ്മാനങ്ങൾക്കൊപ്പം താഴ്ത്തുമ്പോൾ ഇത്തിരി ജീവൻ നിന്നിൽ ബാക്കി വെക്കും ഞാൻ ... ശ്വാസം മുട്ടി മരിക്കുന്നതിൻ്റെ വേദന നീ അറിയാൻ വേണ്ടീട്ട് "

ഭദ്രകാളിയെ പോലെ അലറുന്ന അവളുടെ കാലിൽ പിടിച്ച് അയാൾ യാചിക്കുമ്പോൾ, ആ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

മരണം തൊട്ടടുത്തെത്തിയവൻ്റെ അവസാന കണ്ണീർ പോലെ!

" എൻ്റെ മോളെ ബലാത്സംഗം ചെയ്ത് ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞത് നീയും ഞാനും മാത്രമേ അറിഞ്ഞിട്ടുള്ളൂ.... അതുപോലെ നിൻ്റെ ഈ മരണം നമ്മൾ രണ്ടു പേരും അറിഞ്ഞാൽ മതി"

പറഞ്ഞതും വീണ്ടുമാ കൂടം അയാളുടെ നെഞ്ചിലേക്ക് പതിച്ചതും വായിൽ നിന്ന് രക്തം പൂക്കുറ്റി പോലെ പുറത്തേക്കു ചാടി.

അടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് ചെരിഞ്ഞ അയാളുടെ മുഖം അവൾ പിടിച്ച് നേരെയാക്കി, കണ്ണിലേക്ക് തെറിച്ച രക്തതുള്ളികൾ തുടച്ചു മാറ്റി അവൾ പകയോടെ ചിരിച്ചു.....

" നിൻ്റെ ഈ ഇഞ്ചിഞ്ചായുള്ള മരണം ഞാൻ ആസ്വദിക്കുമ്പോഴും, മോളെ കൊന്നവനെ ഇങ്ങിനെ ഈ ഭൂമുഖത്തുനിന്നു തുടച്ചു മാറ്റുന്ന കാര്യം ദേവേട്ടനോട് പറയാത്തതിലുള്ള ഒരു കുറ്റബോധം മാത്രമേ മനസ്സിലുള്ളൂ... മനപൂർവമല്ല പറയാത്തത്... കള്ള് കുടിയനാ.... എപ്പോഴെങ്കിലും ആ മനസ്സ് ആർക്കെങ്കിലും മുന്നിൽ അറിയാതെ തുറന്നാലോ എന്ന ഭയം കൊണ്ട് "

പറഞ്ഞു തീർന്നതും അവളുടെ കൈയിലുണ്ടായിരുന്ന കൂടം കലിയോടെ അയാൾക്കു മുകളിലേക്ക് ശക്തിയോടെ തുരുതുരെ പതിച്ചു.

ഒന്നു പ്രതികരിക്കാൻ പോലും ശക്തിയില്ലാതെ അയാൾ ചോരയിൽ കുളിച്ചു കിടക്കുമ്പോഴും അവളുടെ കലി അടങ്ങിയിട്ടുണ്ടായിരുന്നില്ല.

"നൊന്തു പ്രസവിച്ച്, കണ്ണിലെ കൃഷ്ണമണിപോലെ നോക്കി പ്ലസ് ടു വരെ എത്തിച്ച എൻ്റെ മോളെ ഇത്തിരി നേരത്തെ കാമ സുഖത്തിനു വേണ്ടി കൊന്നുകളഞ്ഞ നിന്നെ ഈ ഭൂമിയിൽ നിന്നു പറഞ്ഞയക്കുമ്പോൾ മാത്രമേ എൻ്റെ മോളുടെ ആത്മാവ് ചിരിക്കുള്ളൂ... അമ്മയെന്ന എനിക്ക് കണ്ണീരോടെയല്ലാതെ ഉറങ്ങാൻ കഴിയുകയുള്ളൂ..... "

അതും പറഞ്ഞ് ഒരു ഭ്രാന്തിയെ പോലെ അവൾ അയാളെ പ്രഹരിക്കുമ്പോൾ, എങ്ങിനെയെങ്കിലും ശരീരത്തിൽ നിന്ന് ജീവൻ വേർപെടണമേ എന്ന് കണ്ണീരോടെ ദൈവത്തോട് യാചിക്കുകയായിരുന്നു അയാൾ '...

മരണത്തെക്കാൾ വേദന തിന്നുകൊണ്ടിരുന്ന അയാളുടെ യാചന ദൈവം കേൾക്കാതെ, ശ്വാസം മുട്ടി പിടഞ്ഞു മരിക്കാൻ വേണ്ടി ഒരിറ്റ് ജീവൻ ബാക്കി വെച്ചു ആ മൃതപ്രായമായ ശരീരത്തിൽ!

കാലങ്ങൾക്കിപ്പുറം ഒരു മഴയുള്ള പകലിൽ....

" എത്ര നേരായി ദേവീ... ഇതു വരെ അലക്കി കഴിഞ്ഞില്ലേ?"

ദേവൻ്റെ ചോദ്യം ദേവിയെ നീണ്ട ഓർമകളിൽ നിന്നുണർത്തിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.

"എത്ര അലക്കിയിട്ടും വൃത്തിയാകാത്തതുപോലെ ദേവേട്ടാ....."

പറഞ്ഞതും അവൾ തുണി വലിയ ശബ്ദത്തോടെ കല്ലിലടിച്ചതും.. പകയോടെ പല്ലിറുമ്മി പതിയെ മന്ത്രിച്ചു.

"ഈ അലക്കു കല്ലിലിട്ട്, ഇങ്ങിനെ വാരി വലിച്ച് അലക്കുമ്പോൾ മകളെ നഷ്ടപ്പെട്ട ഒരമ്മ, ആരും കാണാതെ മനസ്സിനുള്ളിൽ പൊട്ടി ചിരിക്കുന്നുണ്ടു. "

ശുഭം.


Written by Sathosh Appukkuttan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot