നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാർത്തയുടെ കാഴ്ച്ചകൾ.


കുളവും,കാവും, കാടും ഒക്കെയായി ഏക്കറുകളോളം പരന്നു കിടക്കുന്ന പറമ്പ്.
പറമ്പിന് നടുക്കായിട്ടായിരുന്നു.
മൂന്നുനിലകളിലായുള്ള ഓടുപാകിയ തറവാട്ടുവീട്
രാമനുണ്ണി ജാലക വാതിൽ വഴി പുറത്തേയ്ക്ക് നോക്കിയിരുന്നു. മരങ്ങൾക്കിടയിലൂടെ ചന്ദ്രൻ്റെ നിലാ വെളിച്ചമൊഴുകി വരുന്നു.

"ഒന്നുകിൽ ദുർമരണം അല്ലെങ്കിൽ ആത്മഹത്യ രണ്ടാമത്തതു സംഭവിക്കാൻ തരംല്ല്യ
മനസ്സിന് നിയന്ത്രണമില്ലാതായില്ലേ?"

"അപ്പൊ പിന്നെ..?"
സുകുമാരൻ സംശയവുമായി തലചൊറിഞ്ഞു.
തറവാട്ടിലെ വല്ല്യ കാരണവരുടെ എന്തു ആഞ്ജയും അനുസരിക്കാനുള്ള വിധേയത്ത്വമുണ്ടായിരുന്നു. അവൻ്റെ നിൽപ്പിനു. തലയിൽക്കെട്ടഴിച്ചു തോർത്തു കൈയ്യിൽ പിടിച്ചിരിക്കുന്നു. മുഷിഞ്ഞ മുണ്ട് മടക്കി കെട്ടഴിച്ചിട്ടു. നടുവളച്ചു വിധേയനായി നിന്നു.

"അതന്നെ... അല്ലാണ്ടിപ്പൊ എന്താ ചെയ്ക
രാജ രക്തമാണേ രാജസ്വത്തുക്കളും ഇച്ചിരി ഇമ്മിണീ വല്ലോ ആണോ വേണ്ടാന്നു വയ്ക്കാൻ എല്ലാം സർക്കാരിന് അന്യാധീനപ്പെട്ടു പോകാന്നു വച്ചാ എന്താ ചെയ്ക.
ഏട്ടനാണേ കാണിച്ചതീ മണ്ടത്തരങ്ങളെല്ലാം. മുഴുവൻ രാമനുണ്ണിയുടെ പേർക്കെഴുതി വച്ചു.
ചെക്കന് തലയ്ക്ക് സ്ഥിരയില്ലാണ്ടാവോന്ന് നിരീച്ചിട്ടുണ്ടാകില്ല. സുകൃതക്ഷയം."

പുറത്ത് പക്ഷികൾ കരഞ്ഞപ്പോൾ രാമനുണ്ണി തൻ്റെ കാലുകളും കിലുക്കി.
ചങ്ങലയുടെ താളം. പക്ഷികൾ പിന്നെയും ചിലച്ചു. രാമനുണ്ണിയുടെ ചങ്ങലയുടെ ഒച്ചയും. പക്ഷികൾ പിന്നെ മൗനമായി. രാമനുണ്ണി വീണ്ടും ചങ്ങല കിലുക്കി. വീണ്ടും. വീണ്ടും. പക്ഷിയുടെ മറുപടി ഇല്ലാതെ രാമനുണ്ണി ഉറക്കെ അലറി.
കുട്ടിയോട് മത്സരിച്ച് കൂകുന്ന കുയിലിൻ്റെ അവസാന ദേഷ്യം പോലെ രാമനുണ്ണി ഉറക്കെ ഉറക്കെ ചങ്ങല കിലുക്കി അലറി.

"കേക്കണില്ല്യേ പൗർണ്ണമിയാണിന്ന് ദെണ്ണമിളകീട്ടുണ്ട്. ഓൻ്റെ ഒച്ചയിനിയടച്ചേക്ക്
കുമാരാ "
വല്ല്യ കാരണവർ ഉമ്മറത്ത് തൻ്റെ വിധി എഴുതിയതറിയാതെ രാമനുണ്ണി പക്ഷികളോടു മത്സരിച്ചു. അന്നു രാത്രി പൊട്ടിച്ചെടുത്ത ചങ്ങല വളയവുമായി രാമനുണ്ണി നിലാവിൻ്റെ പുറകെ ഓടി മറഞ്ഞു.
**************
നേരം വൈകി വരുന്നു. മാർത്ത ഉച്ചയുറക്കം കഴിഞ്ഞു ഉണർന്നതാണ്. വീൽചെയർ ഉരുട്ടി അവൾ ബാൽക്കണിയിലേക്കു വന്നു.
ഇവിടെ ബാൽക്കണിയിൽ ഇരുന്നാൽ കടൽ കാണാം. കടൽ ശാന്തമായിരിക്കുന്നു. പടിഞ്ഞാറെ ചക്രവാളം ചുവന്നു തുടങ്ങി. തിരകൾ കരയിലേക്ക് തല്ലിയലക്കുന്ന ശബ്ദം കുറഞ്ഞു. മാർത്ത അതു കാതോർത്തു. കടൽത്തിരകളും മാർത്തയും സംവദിക്കുന്നതൊരു പതിവായിരുന്നു.
മാർത്തയ്ക്ക് അപാരമായ കേൾവി ശക്തിയാണെന്ന് ജോൺ പറയാറുണ്ട്.
രണ്ടുനില വീടിൻ്റെ മുകളിലത്തെ നിലയിലെ ബാൽക്കണി നീളത്തിലുള്ളതായിരുന്നു.
താഴെയായി നാലു കടമുറികൾ ജോൺ വാടകയ്ക്ക് കൊടുത്തിരിക്കുന്നു.
കടൽക്കരയിലെ കാഴ്ച്ചകളിൽ തിരകൾ സായാഹ്നത്തിൻ്റെ ശാന്തതയിലെത്തിയിട്ടുണ്ട്.
പുലരി മുതൽ കരയെ പുണർന്നും, രോഷത്തിൽ തല്ലിയലച്ചതിൻ്റെയും ആലസ്യത്തിലായി കടൽ എന്നു മാർത്തയ്ക്കു തോന്നി.
ചക്രവാള ചുവപ്പിന് അഭിമുഖമായി രണ്ടു പേർ ഇരിക്കുന്നു. ഇന്നത്തെ കാഴ്ച്ചകൾക്കായി മാർത്ത അവരെ ശ്രദ്ധിച്ചു.അവർ കമിതാക്കളല്ല.
തമ്മിൽ സ്പർശിക്കാതെ അൽപ്പം അകന്നാണ് അവർ ഇരിക്കുന്നത്. അവർ വിവാഹിതരുമല്ല.
അതിനൊരു കാരണം കണ്ടെത്താൻ മാർത്തയ്ക്കു കഴിഞ്ഞില്ല. അവളുടെ നെറ്റിയിൽ സിന്ദൂരത്തിൻ്റെ ചുവപ്പ് ഉണ്ടായിരുന്നില്ല.
അതൊരു കാരണമായി കാണാൻ മാർത്ത ആഗ്രഹിച്ചില്ല. അവൾ വിവാഹിത ആയിരിക്കാം.
അയാൾ അവളെ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കാം
അവർ തമ്മിൽ സംസാരിക്കുന്നുണ്ടാകുമോ?
മാർത്ത അവരുടെ സംഭാഷണത്തിനായി കാതോർത്തു.തൻ്റെ ശ്രമത്തിൻ്റെ വിരോധാഭാസം പിന്നെയാണ് മാർത്തയ്ക്ക് മനസ്സിലായത്.
കടൽ കരയിലേക്ക് തല്ലി വലിയൊരു തിരമാല അലച്ചു വന്നു. മാർത്ത ആ ശബ്ദം മാത്രമാണ് കേട്ടതു. താൻ സങ്കൽപ്പത്തിൽ ഉണ്ടാക്കിയെടുത്ത തിരമാലയുടെ ശബ്ദം.
ഒരിക്കലും നിലയ്ക്കാത്ത ഒച്ചയുടെ ആവർത്തനങ്ങൾ. മാർത്ത അതിൻ്റെ ശബ്ദത്തിനായി വീണ്ടും വീണ്ടും കാതോർത്തു.
തൻ്റെ ഹൃദയമിടിപ്പു പോലെ തിരമാലകൾ ഒന്നിനു പുറകെ മറ്റൊന്നായി കരയിലേക്ക് തല്ലിയലയ്ക്കുന്നു. ആ ശബ്ദം നിലച്ചാൽ തൻ്റെ ഹൃദയമിടിപ്പും നിലയ്ക്കുമെന്ന് മാർത്ത ഭയപ്പെട്ടു.

മുൻപ് ജോൺ പറഞ്ഞൊരു കഥയായിരുന്നു. മാർത്തയുടെ ആ ഭയത്തിനു കാരണം.
ജയിൽ ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഒരാൾ ഏകനായി ഒരു മുറിയിൽ അടയ്ക്കപ്പെടുന്നു.
കൂരിരിട്ടും, പൂർണ്ണ നിശബ്ദതയായിരുന്നു. ആ മുറിയ്ക്കുള്ളിൽ. അവിടെ ഒരു ഘടികാരം ചലിക്കുന്നതിൻ്റെ ഒച്ച മാത്രം ഉണ്ടായിരുന്നു.
കൂരിരുട്ടിലും, നിശബ്ദതയിലും അയാളുടെ ഹൃദയം ഘടികാരത്തിൻ്റെ ടിക് ടിക് ഒച്ചയോടൊപ്പം സഞ്ചരിച്ചു. ഒരു ദിവസം ഘടികാരം നിലച്ചു.കൂടെ അയാളുടെ ഹൃദയവും.
ഈ കഥ ജോൺ പറഞ്ഞു കഴിഞ്ഞപ്പോൾ മാർത്ത അന്നു ആലോചിച്ചു.
എനിക്ക് കേൾവി ശക്തി നഷ്ടമായതു നന്നായി.
അല്ലെങ്കിൽ കാലുകൾ തളർന്നു പോയ എനിക്ക് ഈ കടൽത്തിരമാലകളുടെ ശബ്ദം നിലയ്ക്കുന്നൊരു രാത്രിയിൽ ഹൃദയമിടിപ്പും ഉപേക്ഷിക്കേണ്ടി വന്നേനെ
ജോൺ എന്തിനായിരിക്കും ഈ കഥ എനിക്ക് പറഞ്ഞു തന്നതു. ഈ കടൽക്കരയിൽ തന്നെ മനോഹരമായ വീട് നിർമ്മിച്ചു. കടൽത്തിരമാലകളുടെ ഒച്ചയ്ക്കു കൂട്ടായി ഇവിടെ നമ്മൾ താമസമാക്കിയത്.
***********
ഞാനൊരു പരുന്തിനോടൊപ്പം ഉയരത്തിൽ പറക്കുകയായിരുന്നു. എനിക്ക് രണ്ടു ചിറകുകൾ ഉണ്ടായിരുന്നു. താഴെ നീലക്കടലാണ്. കടലിൻ്റെ അഗാധതയുടെ ആഴം നീല നിറത്തിൻ്റെ വ്യതിയാനങ്ങളിലൂടെ പ്രതിഫലിക്കുന്നുണ്ട്.
ഞാൻ വീണ്ടും വീണ്ടും പരുന്തിനോടു മത്സരിച്ചു ഉയരത്തിൽ പറന്നു. പെട്ടെന്നാണ് ആ പരുന്ത് ചിറകുകൾ തളർന്നു താഴേക്ക് വീണത്. എൻ്റെയും ചിറകുകൾ തളർന്നിരിക്കുന്നു.
ഞാൻ വീണ്ടും വീണ്ടും ചിറകുകൾ വീശി പറക്കാൻ ശ്രമിച്ചു. അനങ്ങുന്നില്ല. ചിറകുകൾ നിലച്ചുപോയി. ഞാൻ താഴേക്കു കൂപ്പുകുത്തുകയാണ്. കടലിൽ വീണു. അഗാധമായ നീലിമയിലേക്ക് ആഴ്ന്നു പോയി. പെട്ടെന്നാണ് ഒരു വലിയ മീൻ വന്നു എൻ്റെ രണ്ടു കാലുകളും കടിച്ചെടുത്തതു.
ഞാൻ ഞെട്ടിയുണർന്നു.

"ജോൺ ഞാൻ എന്തിനാണ് അന്നു ഇങ്ങനെയുള്ള സ്വപ്നങ്ങൾ കണ്ടിരുന്നത്.?"
ജോൺ മാർത്തയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു. വീൽച്ചെയറിൽ ഇരിക്കുന്ന മാർത്തയുടെ കൈകൾ തൻ്റെ കൈക്കുമ്പിളിൽ അവനൊതുക്കിയിട്ടുണ്ട്.
പള്ളിയുടെ ഉള്ളിൽ ഹാളിൽ അവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്.
അവളുടെ കൈകൾ അവനുയർത്തി അതിൽ ഉമ്മവച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു.
കവിളുകളിലൂടെ ഒഴുകിയ മിഴിനീർ അവൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു.
കടൽ നീലയുടെ നിറമുള്ള സാരി നിവർത്താതെ അവളുടെ ഇരുചുമലിലുമായി അണിയിച്ചു.
"മാർത്ത..! ഞാനാണ് ഇനി നിൻ്റെ ചിറകുകൾ.
ഒരിക്കലും തളരാതെ ഉയരത്തിൽ പറക്കുന്ന ചിറകുകൾ. എൻ്റെ കാലുകൾ ആണ് ഇനി നിനക്കു വേണ്ടിയും യാത്ര ചെയ്യുന്നത്. "
ജോൺ മന്ത്രിച്ചത് മാർത്തയ്ക്കു കേൾക്കാനാകുമോ? ജോൺ മാർത്തയുടെ വലംകൈ നിവർത്തി അവളുടെ ഇടതു നെഞ്ചിനു മുകളിലേക്കു ചേർത്തുവച്ചു.
ഹൃദയം മിടിക്കുന്നത് അവൾ അറിഞ്ഞു.
അതിലൂടെ ജോണിൻ്റെ മനസ്സിൻ്റെ മന്ത്രണവും.
ജോൺ പോയിട്ട് മൂന്നു ദിവസമായിരിക്കുന്നു.
ഒരു കഥ പറയാൻ പോയതാണ്. സിനിമയാണ് ലക്ഷ്യം.നാട്ടിൽ പടർന്നു തുടങ്ങിയ മഹാമാരി ജോണിൻ്റെ തിരികെയുള്ള വരവിനു തടസ്സമായി.
ജോൺ തിരികെ എത്തുന്ന ദിവസം പറയാൻ കാഴ്ച്ചകളുടെ ഒരുപാട് കഥകളുമായി മാർത്ത കാത്തിരുന്നു.

കടൽക്കരയിൽ ഇരിക്കുന്ന അവർ രണ്ടുപേരും എന്തായിരിക്കും തമ്മിൽ സംസാരിക്കുന്നത്.?
ഒരുപാട് നേരമായി അവർ അസ്തമിക്കുന്ന സൂര്യനെ നോക്കി മൗനമായിരിക്കുന്നു.
ഞാൻ ജോണിനോടു ചോദിച്ച പോലെ അവൾ ചോദിക്കുന്നുണ്ടാകുമോ അയാളോടു.?
"ജോൺ..! നീ എന്തിനാണ് എന്നെ ഇത്രയും സ്നേഹിക്കുന്നത്? നീ പറയുന്ന മറുപടി എനിക്ക് കേൾക്കാൻ കഴിയില്ല. എൻ്റെ കാലുകൾ ഇനി ചലിക്കുകയില്ല. എന്നിട്ടും നീയെന്നെ... "

അയാൾ എന്തു മറുപടി പറയുകയാകും.
മാർത്ത വലതു കൈ മാറിലേക്കു ചേർത്തുവച്ചു. ഹൃദയം കൈപ്പത്തിക്കുള്ളിൽ വന്നു ഉമ്മ വയ്ക്കുന്നു. ഒന്നല്ല വീണ്ടും വീണ്ടും വേഗതയിൽ പിന്നെ പതിയെ പതിയെ ഇപ്പോൾ അവർ സംസാരിക്കുന്നത് തനിക്കു കേൾക്കാം
മാർത്ത കാതോർത്തു.

"ജാനകീ ഈ നീലക്കടലിൻ്റെ പഴയ കാല ചിത്രം നിനക്ക് ഓർമ്മയുണ്ടോ? "
അയാൾ അവളോടു ചോദിച്ചു.
അസ്തമയ സൂര്യൻ്റെ ചുവന്ന നിറം അവളുടെ മുഖത്തും പ്രതിഫലിച്ചു.
തിരകൾ സാവധാനം ഒന്നിന് പുറകെ ഒന്നായി കരയെ പുണർന്ന് തിരികെ പോകുന്നു.
മത്സ്യകന്യകയുടെ ശില്പം തിരകൾക്ക് പുറകിലായി കടലിനുള്ളിലാണ്. തിരകൾ കരയിലേക്ക് കയറുമ്പോൾ നനഞ്ഞു കുതിർന്ന മത്സ്യകന്യക ജലത്തിന് മുകളിലേക്ക് ഉയർന്നു വരുന്നു.
പുറകിലേക്ക് വലിയുന്ന തിരകൾ അവളെ വീണ്ടും മൂടുന്നു.
"എനിക്കോർമ്മയുണ്ട്.
പഴയ കാല ചിത്രങ്ങളിലൊക്കെ ഉണ്ട്. ശംഖുംമുഖം ബീച്ചും കൽമണ്ഡപങ്ങളും."
തിരകൾ കരയെ തഴുകിയപ്പോൾ മത്സ്യകന്യക വീണ്ടും കടലിനുള്ളിൽ നിന്നും ഉയർന്നു വന്നു.
അവളുടെ മുഖത്തേയ്ക്ക് വെള്ളം ചീറ്റിച്ചു കൊണ്ട് ഒരു മത്സ്യ ബന്ധന ബോട്ട് കടന്നു പോയി.
ബോട്ടിൻ്റെ ശബ്ദം അകന്നകന്ന് പോയി അകലെ ഒരു മർമ്മരം മാത്രമായി.
"നീ എന്തിനാണ് എന്നെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്? പകരമായൊന്നും തരാനായി എനിക്കിന്ന് കഴിയില്ല."

മാർത്തയുടെ കൈപ്പത്തിക്കുള്ളിൽ ഹൃദയം വേഗയയോടെ ഉമ്മകൾ വച്ചു തുടങ്ങി. മറുപടി..? അവളുടെ ഹൃദയം വെമ്പൽ പൂണ്ടു.
കൈപ്പത്തി നെഞ്ചിലേക്കു അമർത്തി പിടിച്ചു.

"നിൻ്റെ ഇത്രയും സ്നേഹം ഉൾക്കൊള്ളാനുള്ള അത്രയും ഹൃദയവിശാലതയും എനിക്കില്ല."
അവൾ പറഞ്ഞു നിർത്തി. ഒരു തിര വന്നു അവരുടെ പാദങ്ങളെ തഴുകി തിരികെ പോയി.
അവൾ കാൽവിരലുകൾ ചലിപ്പിച്ചപ്പോൾ വെള്ളത്തുള്ളികൾ മണലിലേക്ക് പൊഴിഞ്ഞു വീണു.
"നിൻ്റെ കാൽവിരലുകളോട് എനിക്കെന്തോ അഗാധമായ പ്രണയമായിരുന്നു. പിന്നെ.. ആരാണ് പറഞ്ഞത് പകരം തരാൻ നിന്നിൽ ഒന്നുമില്ലെന്ന്? പെണ്ണിന് ജന്മനാ ഈശ്വരൻ നൽകുന്ന നിധിയുണ്ട്. ഇഷ്ടപ്പെടുന്നവർക്ക് നൽകാനുള്ള ഏറ്റവും വിലപ്പെട്ട നിധി. "
അവൾ അത് കേട്ടതായി ഭാവിച്ചില്ല.
അകലെ ചക്രവാളത്തിൽ സമുദ്രത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യനിലേക്കായിരുന്നു.
അവൾ നോക്കിയിരുന്നത്. ചുവപ്പ് നിറത്തിൽ ജ്വലിച്ചു നിന്ന സൂര്യൻ കടലിൻ്റെ ആഴങ്ങളിലേക്ക് താഴാൻ തുടങ്ങിയിരുന്നു.
"നീ അതു കണ്ടോ കുറച്ച് സമയം കഴിയുമ്പോൾ ആ ചുവപ്പ് നിറം മായും. സൂര്യൻ ആഴങ്ങളിലേക്ക് പോകും. പിന്നെ ഇരുട്ടാണ്. "
ഒരു കൈക്കുമ്പിളിൽ മണൽത്തരികൾ വാരിയെടുത്താണ് അവളത് പറഞ്ഞത്.
വിരലുകൾക്കിടയിലൂടെ മഴത്തുള്ളികൾ പോലെ അവളാ മണൽത്തരികൾ താഴേക്ക് വർഷിച്ചു.
"ഇരുട്ട് പരക്കുന്നത് ഇവിടെ മാത്രമല്ലേ? സൂര്യൻ മറ്റൊരിടത്തേക്ക് അപ്പൊഴേക്കും പ്രകാശം വർഷിച്ചു തുടങ്ങിയിട്ടുണ്ടാകില്ലേ?"
അവൻ ചോദിച്ചപ്പോൾ അവൾ വീണ്ടും ഒരു കൈക്കുമ്പിൾ മണൽത്തരികൾ വാരിയെടുത്തു.
അതും താഴേക്ക് വിതറി കൊണ്ടായിരുന്നു.
അവൾ സംസാരിച്ചത്.
"ശരി എന്നൊന്ന് ഉണ്ട്. തെറ്റിലേക്ക് പോയാൽ പിന്നെ അത് തിരുത്താൻ കഴിയില്ല.
നമ്മൾ ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്നു.
ഇനിയെങ്കിലും നിനക്ക് എന്നെ മറന്നു കൂടെ?"

"എന്തിന്?
ഞാൻ എന്തിന് നിന്നെ മറക്കണം.
അതാണ് എൻ്റെ ചോദ്യം.
എന്തിന്..?
എന്നെ ഓർമ്മിക്കണം എന്ന് ഞാൻ നിന്നോട് പറയുന്നുണ്ടോ? ഇല്ലല്ലോ
പിന്നെ എങ്ങനെയാണ് നീ എന്നോട് പറയുന്നത് നിന്നെ ഞാൻ മറക്കണം എന്ന്.
ഞാൻ നിന്നോട് നിൻ്റെ ഇഷ്ടം ആവശ്യപ്പെടുന്നില്ല. നമുക്ക് ഒളിച്ചോടാം എന്ന് പറഞ്ഞിട്ടില്ല. രാത്രിയിൽ മുറിയിലെ വാതിൽ തുറന്നു വയ്ക്കണം ഞാൻ വരും എന്നു പറഞ്ഞിട്ടില്ല. ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കും. മറവിരോഗം പിടിപെട്ടിരുന്നെങ്കിലെന്ന് എനിക്ക് നിന്നെ മറക്കാമായിരുന്നു.
നീ മുന്നിലെത്തുമ്പോൾ ആരാ എന്താ എന്നെനിക്ക് ചോദിക്കാമായിരുന്നു."

"ഹ ഹ എന്നെ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പിന്നെ നിനക്ക് ഒന്നും ഓർമ്മയിൽ ഉണ്ടായിരിക്കുകയില്ല.
ബുദ്ധി കൂടുതൽ ഉള്ളവർക്കാണ് മറവിരോഗം പെട്ടെന്ന് പിടിപെടുന്നത്. നീ മണ്ടനാണ് തിരിച്ചു കിട്ടാത്ത പ്രണയത്തിനായി കാത്തിരിക്കുന്നവൻ."

"ഹ ഹ ഇതിൽ കൂടുതൽ ഇനിയെന്ത് തിരിച്ചു കിട്ടാനാണ്? പെണ്ണേ?.ഞാനിഷ്ടപ്പെടുന്ന പെണ്ണ്,
ഞാൻ പറയുന്നതെന്തും കേട്ടിരിക്കാൻ അവൾ എന്നോടൊപ്പം ഉണ്ട്. ഞാൻ അവളോട് പഴയ കഥകൾ പറയും. അപ്പോൾ അവൾ കേൾവിക്കാരിയാകും. കഥകളിലൂടെ അവൾ കൗമാരക്കാരിയാകും, യവ്വനയുക്തയാകും, യുവതിയാകും അമ്മയാകും, അമ്മൂമ്മയാകും."

"മുത്തച്ഛാ സമയമായി നമുക്ക് പോകണ്ടേ?" രണ്ടു കുട്ടികൾ ഓടി അവരുടെ അരികിലേക്ക് വന്നു.
ആൺകുട്ടി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
മുത്തച്ഛനും എഴുന്നേൽക്ക് പെൺകുട്ടി അവനെയും കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
മുഖത്തു മൂക്കിൻ തുമ്പിലേക്കെത്തിയ അയാളുടെ കണ്ണട പെൺകുട്ടി ഊരിയെടുത്തു.
ഉപ്പു കാറ്റേറ്റ് അതിലെ ഗ്ലാസ്സ് മങ്ങിയിരുന്നു. അവൾ അത് തുടച്ചു. അയാളുടെ മുഖത്തു വച്ചു.
ഇരുവശങ്ങളിലേക്കുമായി അവർ നടന്നകന്നു.
സൂര്യൻ കടലിലേക്ക് താഴ്ന്നിരുന്നു.
ഇരുവശങ്ങളിലേക്കുമായി അവർ നടന്നകന്നു.
നീല ജലത്തിനു മുകളിൽ അൽപ്പം ചുവപ്പു നിറം ബാക്കിയായി. അവർക്കു നടുവിലായി സാക്ഷിയായ ആ വെളിച്ചവും ആഴങ്ങളിലേക്കു മാഞ്ഞു.
***************
ഇനി എന്തു സംഭവിച്ചിരിക്കാം?പൂർത്തിയാക്കാതെ പോയി.
മാർത്ത അവർക്കു വേണ്ടി ഒരു കടലാസ്സെടുത്തു. തൻ്റെ കാഴ്ച്ചയിൽ നിന്നകന്ന അവരുടെ സംഭാഷണങ്ങൾ എഴുതാൻ തുടങ്ങി.
കഥയിലൂടെ കൗമാരക്കാരിയായി വന്ന അവൾ വൃദ്ധയായി മുത്തശ്ശിയായി മാറിയിരിക്കുന്നു.
ഈ കണ്ണട ഒന്ന് ഊരി പോയിരുന്നെങ്കിൽ അവൾ അകന്നു പോകുന്ന ഈ കാഴ്ച്ച ഇങ്ങനെ കണ്ടു അവസാനിപ്പിക്കാൻ വയ്യ. അയാൾ തല കുടഞ്ഞു.
"എന്താ മുത്തച്ഛാ?" ജിനി ചോദിച്ചു.
"മോളെ ഈ കണ്ണട ഒന്നു ഊരി മാറ്റുമോ?"
കണ്ണട ഇല്ലാതെ അയാൾ പിന്നെ കണ്ടതു നിഴലുകൾ ആയിരുന്നു. അതിൽ അവൾക്ക് പതിനാലു വയസ്സായിരുന്നു. നീലപ്പട്ടുപാവാടയും, ജാക്കറ്റുമായിരുന്നു. അവളുടെ വേഷം.
അയാളുടെ കാഴ്ച്ചകളിൽ നിന്ന്
അമ്മ അവളുടെ കൈകളിൽ പിടിച്ചു.
ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി ഒളിച്ചു. കാറിനുള്ളിൽ ഇരുന്നവർ കൈവീശി കാണിച്ചു. അകന്നു അകന്നു പോയി. കാറിൽ തിരികെ പോകുമ്പോൾ ജിനിമോൾ അയാളോട് ചോദിച്ചു.
"മുത്തച്ഛാ മുത്തച്ഛന് മുത്തശ്ശിയോടാണോ ജാനകി ആൻ്റിയോടാണോ കൂടുതൽ ഇഷ്ടം.?"
മുത്തശ്ശിയോട് "
"പിന്നെന്തിനാ ജാനകി ആൻ്റിയെ കാണാൻ ഇങ്ങനെ വരുന്നത്.?"

"അതു, ജാനകി..! എൻ്റെ സന്തോഷമാണ് മോളെ..
അവൾ ഇടയ്ക്ക് എൻ്റെ പൈങ്കിളി പ്രേമത്തിന് കൂട്ടുകാരി ആകാറുണ്ട്. ഇടയ്ക്ക് എനിക്കവളെ ഭയമാണ്. അപ്പോഴൊക്കെ എനിക്കവൾ ഗുരുവാണ്. എഴുത്തുകളിൽ അശ്ലീലം കലർന്ന വരികൾ ചേർക്കാൻ ഞാൻ അവളെ ഭയപ്പെട്ടിരുന്നു. വെറുതെ..
ഞാനവളെ എൻ്റെ മാനസ ഗുരുവാക്കിയിരുന്നു.
ഇടവഴികളിൽ കൂട്ടു കൂടാനെത്തിയ സുന്ദരിമാരെ ഞാൻ അവഗണിച്ചിരുന്നു. അവൾ എന്നെ പരീക്ഷിക്കുന്നതാണെങ്കിലോ? എന്നു ഞാൻ വെറുതെ സംശയിച്ചിരുന്നു. എനിക്കറിയാം ഒരിക്കലും അങ്ങനെ സംഭവിക്കുന്നതല്ല എന്ന്. പക്ഷെ എനിക്കൊരു കാരണം വേണമായിരുന്നു. അതിനാൽ ഞാനങ്ങനെ സ്വയം ഒരു തീരുമാനമുണ്ടാക്കി. അതിനകത്ത് എന്നിലെ അസുരനെ രഹസ്യമായി ഒളിപ്പിച്ചു വച്ചിരുന്നു. അവളെ ഞാൻ അമ്മ ചേർത്തു വിളിക്കാറുണ്ട്. ഒരിക്കൽ അവൾ പറഞ്ഞു. അങ്ങനെ വിളിക്കരുതെന്ന്. എന്നിട്ടും ഞാനിന്നും അവളെ വാശിയോടെ അമ്മ ചേർത്ത് വിളിക്കാറുണ്ട്."

"അപ്പൂപ്പോ അപ്പൂപ്പൻ പഴയ എഴുത്തുകാരനായാ?"

എല്ലാം കേട്ടിരുന്ന ജിനിമോളുടെ ചോദ്യമാണ് ഇതെല്ലാം ഞാൻ കൊച്ചുമോളോടാണല്ലോ പറയുന്നതെന്ന ബോധം അയാളിൽ ഉണ്ടാക്കിയത്.
"ജാനമ്മയ്ക്ക് അപ്പൂപ്പനെ ഇഷ്ടമല്ലേ?"
അവൾ വീണ്ടും ചോദിച്ചു.
"അതെ ഇഷ്ടമാണ്. "
"ജാനമ്മ ഇന്നത് പറഞ്ഞുവോ?"
"ഇല്ല പറഞ്ഞിട്ടില്ല, പറയുകയുമില്ല.
പറയാൻ ഞാൻ അനുവദിക്കുകയുമില്ല.
അത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ എനിക്കൊരു കാത്തിരിപ്പ് ഇല്ലല്ലോ?
ആ വാക്കുകൾക്കായുള്ള കാത്തിരിപ്പല്ലേ എൻ്റെ ആയുസ്സിൻ്റെ നീളം. അത് അവൾക്കും അറിയാം അതല്ലേ അടുത്ത കാഴ്ച്ചയിൽ പറയാമെന്ന് അവൾ പറയുന്നത്. "

ജിനിമോൾ ചൂണ്ടുവിരൽ താടിയിൽ തട്ടികൊണ്ട് ഇനി എന്തു ചോദ്യമെന്ന ആലോചനയിൽ ഇരുന്നു. അയാൾ അതു കണ്ടു കൊണ്ടാണ് കാറിനുള്ളിൽ കണ്ണുകൾ ഒന്നടച്ചു ചിന്തകളോടെ മയങ്ങാൻ ശ്രമിച്ചത്. ജാനകി അവൾ ഇപ്പോൾ എന്തായിരിക്കും ഇപ്പോൾ ആലോചിക്കുന്നുത്?
പ്രണവും മുത്തശ്ശിയോട് കഥകൾ ചോദിക്കുന്നുണ്ടാകുമോ?

"മുത്തശ്ശീ മുത്തശ്ശീ ഇന്നത് പറഞ്ഞോ ജിനിയുടെ അപ്പൂപ്പനോട് ഇഷ്ടാണെന്ന്?"
പ്രണവ് ആദ്യമെ ആ ചോദ്യമാണുതിർത്തത്.
"ഇല്ലല്ലോ."
"അതെന്താ?"
"അതൊക്കെ ഉണ്ട് ഇനി കാണുമ്പോൾ പറയാം എന്ന് ഞാൻ പറയുന്നത് കേൾക്കുന്നതാണ് അവന് ഇഷ്ടം."
"നിങ്ങൾ തമ്മിൽ കല്ല്യാണം കഴിക്കാത്തതെന്താ?"
"അതിനവൻ എനിക്കായി കാത്തിരുന്നില്ലല്ലോ?
വലിയ പ്രണയം പറയുന്ന അവൻ തന്നെയാണ് ആദ്യമെ മറ്റൊരു ഇണയെ തിരഞ്ഞെടുത്ത് ജീവിതം ആരംഭിച്ചത്. അന്നെനിക്കൊരു കല്ല്യാണക്കുറിയുമായി വീട്ടിൽ എത്തിയിരുന്നു.
എന്നോ എപ്പൊഴോ ഒരു നിമിഷമെങ്കിലും ചെറിയൊരു ഇഷ്ടമെങ്കിലും തോന്നിയ ഒരു പെണ്ണിൻ്റെ മനസ്സെന്തേ അന്നവൻ ഓർക്കാതെ പോയെന്നറിയില്ല. ഇന്നത് ചോദിച്ചാൽ അവൻ പറയുമായിരിക്കും.
അന്നു ആ നിമിഷവും അവൻ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു. എന്ന്. പ്രതീക്ഷിച്ചിരിക്കാനോ ഒന്നിനും എൻ്റെ ഭാഗത്തു നിന്നൊരു സൂചന പോലും ഞാൻ നൽകിയിരുന്നില്ല. എന്നത് മറ്റൊരു സത്യം. ഒരിക്കലും നടക്കാത്തൊരു കാര്യത്തിനായി പ്രതീക്ഷകൾ നൽകാൻ ഞാൻ തയ്യാറുമായിരുന്നില്ല.
പിന്നെ..,ഇഷ്ടപ്പെടുന്നവരെല്ലാം കല്യാണം കഴിക്കുമോ? നിനക്ക് ജിനി മോളെ ഇഷ്ടമല്ലേ?"

''അതെല്ലോ''

''അപ്പൊ നീ ജിനിയെ കല്ലാണം കഴിക്കുമോ?"

അതെങ്ങനെ?ഞങ്ങൾ നല്ല കൂട്ടുകാർ മാത്രമല്ലേ?

"എന്നിട്ട് നീ ആ കൂട്ടുകാരിയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ?

"ഇല്ലല്ലോ?"

"അതെന്താ ഒന്നു പറഞ്ഞു നോക്കൂ.. "

കാറൊരു ഗട്ടറിൽ വീണപ്പോൾ അയാൾ ചിന്തയിൽ നിന്നുണർന്നു.

"മോളെ ജിനി നിനക്ക് ആ പ്രണവ് മോനെ ഇഷ്ടമാണോ?" അയാൾ ചോദിച്ചു.

"ഇഷ്ടമാണല്ലോ എന്താ മുത്തശ്ശാ അങ്ങനെ ചോദിച്ചെ?"

"ഒന്നുമില്ല. വെറുതെ "
*****************
എഴുതി അവസാനിപ്പിച്ചു. മാർത്ത വെറുതെ തൻ്റെ കാൽ വിരലുകളിലേക്ക് നോക്കിയിരുന്നു.
ജോൺ..! നീ പറഞ്ഞതും എൻ്റെ ഹൃദയം കേട്ടതും ഞാനവർക്കു നൽകിയിരിക്കുന്നു.
നിലത്തു കിടന്ന സായാഹ്ന പത്രം അവൾ ആയാസപ്പെട്ടാണെടുത്തത്. വീൽച്ചെയർ കടൽ കാണുന്ന വശത്തു നിന്നവൾ മറുവശത്തേക്ക് ഉരുട്ടി. പത്രത്തിലെ ചരമ കോളത്തിൽ പരിചിതമായ ഒരു ചിത്രം ഉണ്ടായിരുന്നു.അതു പ്രത്യേകിച്ചു അവളിൽ ഒരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. മൂന്നു ദിവസത്തെ നീണ്ടു നിന്ന കാഴ്ച്ചയുടെ പരിചയം. ജീവനുള്ള കണ്ണുകൾ. നീണ്ട മുഖം. സമൃദ്ധമായ കറുത്ത തലമുടിയും താടിയും. ഞാൻ കാണുമ്പോൾ ഈ മുഖം ഇങ്ങനെ ആയിരുന്നില്ല. താടിയും മുടിയും ജട പിടിച്ചിരുന്നു. എങ്കിലും ആ മുഖത്ത് ഒരു തേജസ്സ് ഉണ്ടായിരുന്നു.ചിത്രത്തിലും അതേ പോലെ ആ തേജസ്സ് കാണാനുണ്ട്. അല്ലെങ്കിലും ചരമ കോളങ്ങളിലെ ചിത്രങ്ങളിലെ കണ്ണുകൾക്ക് അപാരമായ കാന്തിക ശക്തിയാണെന്ന് മാർത്തയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ജീവൻ നഷ്ടപ്പെട്ടു എന്നു തോന്നുകയില്ല.
അയാൾ..! അയാൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ഞാൻ കാണുമ്പോൾ. ചിത്രത്തിൽ മുഖത്തെ ഭാവത്തിൽ നിസ്സഹായത ഉണ്ട്. ആ നിസ്സഹായത അവൻ്റെ കണ്ണുകളിലായിരുന്നോ എൻ്റെ കണ്ണുകളിലാണോ
പള്ളിയിലെ ക്രൂശിത രൂപത്തിലെ ക്രിസ്തുവിനെയാണ് മാർത്തയ്ക്കപ്പോൾ ഓർമ്മ വന്നതു. മൂന്നു ദിവസം.. മൂന്നു ദിവസം മുൻപായിരുന്നു. ജോൺ പോയ ദിവസം മുതൽ അയാളെ ആ പള്ളിപറമ്പിൽ കണ്ടു തുടങ്ങിയത്.
മുൻവശത്തെ റോഡിന് അപ്പുറം
മാർത്തമറിയം പള്ളി. പള്ളിയ്ക്ക് മുൻവശം വിശാലമായ മൈതാനമാണു. കടൽക്കരയെ ഓർമ്മിപ്പിക്കുന്ന മണലാണ് അവിടെ. പള്ളിയിൽ നിന്ന് കടലിലേക്ക് ഇറങ്ങുന്ന പാതയുടെ ഇടതുവശത്തെ പൊട്ടി പൊളിഞ്ഞ മതിൽക്കെട്ടിനുള്ളിലാണ് ശവപ്പറമ്പ്. ബാൽക്കണിയുടെ ഒരറ്റം ചെന്നവസാനിക്കുന്നത്, ശവപ്പറമ്പിനരികിലാണ്. ശവപ്പറമ്പിൽ നിന്നു നിര നിരയായി സമുദ്രത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൻ കൂട്ടങ്ങൾ. ഒരേ നിരയിൽ തെങ്ങോലകൾ പടിഞ്ഞാറൻ വെയിലേറ്റ് വാടിയിരിക്കുന്നു. മൂന്നു ദിവസം മുൻപായിരുന്നു.
പള്ളിയിലെ പ്രധാന പെരുന്നാൾ പ്രദക്ഷിണം കഴിഞ്ഞതു. പ്രദക്ഷിണത്തിന് വഴികാട്ടിയായ തീവെട്ടിയുടെ വെട്ടത്തിലാണ് അയാളുടെ മുഖം മാർത്ത ആദ്യം കണ്ടതു. പറമ്പിനരികിൽ നിരനിരയായിരിക്കുന്ന ഭിക്ഷക്കാർ.
നിലത്തു ചമ്രം പടിഞ്ഞും, ഒരു കാൽ കുന്തിച്ചും ഇരിക്കുന്ന എല്ലാപേരുടെ മുൻപിലും ചളുങ്ങിയ പാത്രങ്ങളുണ്ട്. ചിലർ അതിൽ നാണയങ്ങൾ ഇടുന്നു. അയാളുടെ പാത്രത്തിനുള്ളിലും ഒരാൾ നാണയം ഇട്ടു. മാർത്ത കാതോർത്തു. നാണയം പാത്രത്തിൽ വീഴുന്ന ഒച്ച കേൾക്കാൻ.
ബാൻഡ് മേളത്തിൻ്റെയും ബ്യൂഗിളിൻ്റെയും ഒച്ചയിൽ ഹൃദയ താളവും നിശബ്ദമായതു പോലെ അവൾക്കു തോന്നി.മാർത്തയ്ക്കു അതു തമാശയായി. ഒരാൾ പൊക്കത്തിലുള്ള ബാൻഡിൽ ഇരുവശത്തും ഉറക്കെ കൈ വീശി തല്ലുന്നൊരാൾ. ബ്രിട്ടീഷ് പട്ടാളക്കാരനെ പോലെ ഉള്ള വേഷം. ചുവപ്പും, മഞ്ഞയും കലർന്ന റിബ്ബണുകൾ ഭംഗിയായി ഇരുവശത്തേക്കും ചലിക്കുന്നു. ബ്യൂഗിൾ വായിക്കുന്നവർ ശ്വാസം ആഞ്ഞു വലിച്ചു.ആയാസപ്പെട്ടു വായിക്കുന്നുണ്ട്. ആ ശബ്ദത്തിനനുസരിച്ചാകണം അവർ ശരീരം നൃത്തചുവടുകളോടെ ചലിപ്പിക്കുന്നു.
മാർത്ത ഒരു ഒച്ചയും കേൾക്കുന്നില്ലായിരുന്നു.
മൂകാഭിനയം നടത്തുന്ന വാദ്യഘോഷക്കാർ അവൾക്കു ചിരി വന്നു. പെട്ടെന്ന് തന്നെ അതു മാറി.അയാൾ..? അയാൾ ആ പാത്രത്തിൽ വീണ നാണയം എടുത്തു നോക്കി.പല്ലിളിച്ചു ചിരിക്കുന്നു

പ്രദക്ഷിണ ദിവസം കഴിഞ്ഞു. പള്ളിപ്പറമ്പു വിജനമായി. പള്ളിപ്പറമ്പിന് വശങ്ങളിലെ ഓലപ്പുര പീടികകളിൽ നായകൾ മണപ്പിച്ചു നടന്നു. പറമ്പു നിറയെ ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകളും, കടലാസ്സുക്കപ്പലണ്ടി പൊതികളും ബാക്കിയായി. ആളും ആരവങ്ങളും ഒഴിഞ്ഞു.
പറമ്പിൽ അയാൾ മാത്രം ബാക്കിയായി.
വെള്ളിയിൽ നിർമ്മിച്ച കൊടിമരം വെയിലിൽ തിളങ്ങി. കൊടിമരത്തിന് ചുവട്ടിൽ അയാൾ തൻ്റെ ഭാണ്ഡകെട്ടിൽ തല ചേർത്തു വച്ചു കിടന്നു.
അയാളുടെ ഒരു കാൽ മുട്ടുവരെ മന്തു പോലെ നീരു വന്നു വീർത്തിരുന്നു. കാൽപ്പാദത്തിന് മുകളിലായി കറുത്തൊരു തുണി ചുറ്റി കെട്ടിയിരിക്കുന്നു. ഒരു നായ വന്നു ആ തുണിയിലെ മണം പിടിച്ചു. ഈച്ചകൾ ചുറ്റിനും പറന്നുയർന്നു. പാറി പറന്ന തലമുടിയും മാന്തിപ്പറിച്ച് അയാൾ ഉറക്കത്തിൽ നിന്നുണർന്നു.
കാലിൽ മണം പിടിച്ചു നിന്ന നായ ഒന്നു മുരണ്ടു പിന്നെ ഓടിപ്പോയി. അയാൾ കൈ വീശിയപ്പോൾ കാലിൽ നിന്നും ഈച്ചകൾ ഉയർന്നു പറന്നു.
ഇരുമ്പു കമ്പി അയ കെട്ടിയ മരത്തിലെ കാഴ്ച്ചയാണ് മാർത്തയ്ക്ക് ഓർമ്മ വന്നതു. കാലങ്ങൾ കൊണ്ടു മരത്തടിയ്ക്കുള്ളിലേയ്ക്ക് തുളഞ്ഞു കയറിയ ഇരുമ്പു വളയം.
അയാളുടെ കാൽപ്പാദത്തിന് മുകളിൽ
മാംസത്തിനുള്ളിലേക്കും ഒരു ഇരുമ്പു വളയം തുളഞ്ഞിറങ്ങിയിരിക്കുന്നു.
നീരു വന്നു വീർത്ത ബാക്കിയുള്ള ഭാഗങ്ങളിൽ നിന്നു കാൽ അവിടം രണ്ടായി മുറിയുമെന്ന് മാർത്തയ്ക്കു തോന്നി.
ഇരുമ്പ് വളയത്തിനു ചുറ്റും വ്രണമായി പഴുപ്പും രക്തവും കലർന്നു ചലം ഒലിക്കുന്നു.
അതിനു മുകളിൽ മുറുകെ കെട്ടിയിരുന്ന മുഷിഞ്ഞ തുണിയിൽ അതിൻ്റെ നനവുണ്ട്.
അയാൾ ആ തുണി അഴിച്ചു.
ഇരുമ്പു വളയത്തിൻ്റെ കറുത്ത ഭാഗങ്ങൾ അഴുകി പൊളിഞ്ഞ മാംസത്തിനുള്ളിലായുണ്ട്.
വളർന്നു നിന്ന വികൃതമായ നഖങ്ങൾ കൊണ്ട് അയാൾ ആ മുറിവിന് ചുറ്റും മാന്തി പൊളിച്ചു.
രണ്ടു കൈകൾ കൊണ്ടും കാൽ പൊക്കി എടുത്തു. വെയിൽ വീഴുന്ന ഭാഗത്തേയ്ക്ക് വച്ചു. വെയിലിൻ്റെ ചൂട് കൊള്ളിച്ചു. വ്രണമായ മാംസ ഭാഗങ്ങൾ തേനീച്ച കൂടുപോലെ തുളകൾ വീണിരുന്നു. വെയിലിൻ്റെ ചൂടേറ്റപ്പോൾ തുളകൾക്കുള്ളിൽ നിന്നും വെളുത്ത ചെറിയ പുഴുക്കൾ പുറത്തേക്കു തലപൊക്കി. ഈച്ചകൾ വീണ്ടും പറ്റിപ്പിടിച്ചു മുട്ടയിടാൻ തുരന്നിട്ടും വേദന അറിയാത്ത പോലെ അയാൾ അതിനു ഭക്ഷണമായിരുന്നു. കറുത്ത തുണി വീണ്ടുമതിൽ ചുറ്റി കെട്ടി. അയാൾ എഴുന്നേറ്റു വ്രണമായ കാൽ വലിച്ചിഴച്ചു വേച്ചു വേച്ചു നടന്നു.
ഒടിഞ്ഞു തൂങ്ങിയതു പോലെ ആ പാദങ്ങളിപ്പൊ അറ്റുവീഴുമെന്നു മാർത്ത ഭയന്നു.
ഒഴിഞ്ഞ പീടികകൾക്കുള്ളിൽ നായകളോടൊപ്പം അയാൾ വിശപ്പിനു പരിഹാരം തിരഞ്ഞു.
അയാൾ കാഴ്ച്ചയിൽ നിന്നു മറഞ്ഞപ്പോൾ മാർത്ത വീൽചെയർ ബാൽക്കണിയുടെ ഒരു വശത്തു നിന്നും മറുവശത്തേക്ക് ഉരുട്ടി.
ബാൽക്കണിയ്ക്കു താഴെ കടലിലേക്ക് ഇറങ്ങുന്ന ഇടവഴിയും ശവപ്പറമ്പും കാണാം.
ഓലപ്പീടികയിൽ നിന്നും അയാൾ പുറത്തിറങ്ങി.
വീണ്ടും കൊടിമരത്തിന് ചുവട്ടിൽ വന്നിരുന്നു.
തുണി ഭാണ്ഡക്കെട്ടും തലയിണയായി വച്ചു കിടന്നു. അന്നു രാത്രി അയാൾ അലറി കരയുന്നുണ്ടായിരുന്നു. വ്രണത്തിനുള്ളിൽ പുഴുക്കൾ അയാളെ തുരന്നു വേദനിപ്പിക്കുന്നുണ്ടാകാം.
മാർത്തയ്ക്കു തളർന്നു പോയ തൻ്റെ രണ്ടു കാലുകൾക്കു പകരം രണ്ടു ചിറകുകൾ കെട്ടിവച്ചു അയാൾക്കരികിലേക്കു പറന്നു ചെല്ലാൻ തോന്നി. അയാളുടെ അഴുക്കു പുരണ്ട കാൽവിരലുകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുവാൻ, വ്രണം മാന്തിയ കൈവിരലുകളിലെ നഖങ്ങൾക്കിടയിൽ നിന്നും നാറുന്ന മാംസം ചുരണ്ടി കളഞ്ഞു. ആ നഖങ്ങൾ വെട്ടി കൈവിരലുകൾ ഭംഗിയുള്ളതാക്കാൻ, പാറിപ്പറന്ന തലമുടി മുറിച്ചു നീണ്ട മുഖത്തെ തേജസ്സ് ഒന്നു കാണുവാൻ. കാലിൽ തുളഞ്ഞിരിക്കുന്ന ഇരുമ്പു വളയം പതിയെ മുറിച്ചു കളയണം. നേരിയ ഉപ്പു കലർന്ന ഇളം ചൂടുവെള്ളം ഒഴിച്ചു ആ വ്രണങ്ങൾ കഴുകി വൃത്തിയാക്കണം. എൻ്റെ വസ്ത്രത്തിലെ നേരിയ തുണികൊണ്ടു വ്രണത്തിലെ ഈർപ്പം തൊട്ടുണക്കണം. ആ മുറിവുകളിൽ ചുണ്ടുകൾ ചേർത്തു ഉമ്മ വയ്ക്കണം. മുഖം ചുളിയ്ക്കരുതു. ഇത്, ഒരു മനുഷ്യനാണ്. മൂക്കു പൊത്തരുതു.
ഇതും ഒരു മനുഷ്യൻ്റെ മണമാണ്. ഞാനും നീയും ഇതിനു കാരണക്കാരാകുന്നുണ്ട്. വെള്ള തുണികൊണ്ടു ആ മുറിവ് കെട്ടി മറയ്ക്കണം.
മടിയിൽ ചേർത്തു കിടത്തി മാറിടം തുറന്നു മുലഞെട്ടുകൾ അവൻ്റെ വായ്ക്കുള്ളിലേക്കു വച്ചു തുടകളിൽ താളമിട്ടുറക്കണം.

അന്നു പുലർന്നു. രണ്ടാം ദിവസമാണ്.
ഭ്രാന്തനാണ് എന്നുള്ള ആരൊക്കെയോ പറയുന്ന ജൽപ്പനങ്ങൾ മാർത്തയുടെഹൃദയത്തിലുമെത്തി.
അടുത്തേയ്ക്ക് ചെല്ലാൻ ചിലർ ശ്രമിച്ചു. അരികിൽ എത്തും മുൻപെ മൂക്കും പൊത്തി മാറി നിന്നു. അയാൾക്കു ചുറ്റിനും വ്രണം പഴുത്ത നാറ്റം കലർന്നിരുന്നു. ഒരു കാൽ നിറയെ ഈച്ചകൾ പറ്റിപ്പിടിച്ചിരുന്നു.
നീട്ടി വച്ച കാൽ അവയ്ക്ക് ഭക്ഷിക്കാൻ വിട്ടു നൽകി അയാൾ ആകാശം നോക്കി കിടന്നു.
വെയിലേറ്റിട്ടും അയാൾ ഉണർന്നില്ല.
മാർത്ത തന്നെയായിരുന്നു. ആംബുലൻസ് വിളിച്ചതു. ആംബുലൻസ് ചീറി പാഞ്ഞു വന്നു.
ഒന്ന്, പൂജ്യം, എട്ട് മാർത്ത അതിൻ്റെ വശങ്ങളിൽ എഴുതിയിരുന്നതു വായിച്ചു.

"അയാൾ മരിച്ചു എങ്കിൽ ശവം ഇതിനുള്ളിൽ നമ്മൾ കയറ്റില്ല."
ആംബുലൻസുമായി വന്നവർ വാശി പിടിച്ചു. അയാൾ ഇടയ്ക്കിടെ കാൽ അനക്കുന്നത് ജീവനുണ്ട് എന്നതിന് തെളിവായി.

"ഇയാളെ ഒന്നും വണ്ടിയിൽ കയറ്റാൻ പറ്റില്ല.
നമുക്കത് കൊണ്ടു ഗുണമൊന്നുമുണ്ടാകില്ല." അവർ തമ്മിൽ അടക്കം പറഞ്ഞതാണെങ്കിലും മാർത്തയുടെ ഹൃദയം അതു പിടിച്ചെടുത്തു. അവർ തിരികെ പോയി.

അന്നു രാത്രിയിൽ അയാൾ അലറി കരഞ്ഞില്ല.
മൂന്നാം ദിവസം പുലർന്നു.
കൊടിമരച്ചുവട്ടിൽ തന്നെ അയാൾ കിടന്നിരുന്നു.
നായകൾ വന്നു കാലിനു ചുറ്റും മണത്തു നോക്കിയിട്ടും, കാലിൽ ചുറ്റിയിരുന്ന നാറിയ തുണി കടിച്ചു വലിച്ചിട്ടും അയാൾ അനങ്ങിയില്ല.
അയാൾ മരിച്ചു.
പോലീസും, ആംബുലൻസും വന്നു.
അയാളെ അവിടെ നിന്നും കൊണ്ടുപോയി.

അന്നത്തെ സായാഹ്നപത്രത്തിലെ ചിത്രം മാർത്ത ഒന്നു കൂടെ നിവർത്തി നോക്കി. ജീവനുള്ള കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നുണ്ട്. നിസ്സഹായതയോടെ അതിലും നിസ്സഹായതയോടെ മാർത്ത അവനെയും നോക്കി. താഴെ ഉള്ള വാർത്തയിലേക്കും.
വഴിയരികിൽ അഞ്ജാതനായ ഭ്രാന്തൻ്റെ മരണം.
കൈവശമുള്ള തുണി സഞ്ചിയിൽ മൂന്നു ലക്ഷത്തിലേറെ രൂപ ഉണ്ടായിരുന്നു.
അതിൽ ഒരു ലക്ഷത്തിലേറെ നാണയങ്ങളായിരുന്നു.
#ജെ...
02/10/2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot