നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാടകക്കാർ

 


ഇത് മൂന്ന് വർഷം മുമ്പ് നടന്ന ഒരു സംഭവമാണ്. ടെക്നോപാർക്കിനടുത്ത് എനിക്കൊരു ചെറിയ കെട്ടിടമുണ്ട്. അതിൽ ഞാൻ ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. എൻ്റെ വീടിൻ്റെ തൊട്ടു പുറകിലാണ് അത്. ബാംഗ്ലൂരിൽ നിന്നുള്ള ഒരു ദമ്പതികൾ അതിൽ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു. ഇവിടെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന വസീം എന്ന ആളും അദ്ദേഹത്തിൻ്റെ ഗർഭിണി ആയ ഭാര്യയും. ആദ്യത്ത വാടക കാരാർ ഒപ്പിടുന്നതൊഴിച്ചാൽ ഞങ്ങൾ തമ്മിൽ എപ്പോൾ കണ്ടാലും എന്തെങ്കിലും പ്രശ്നമുണ്ടാകും. ഒന്നുകിൽ പുള്ളി മോട്ടർ ഓഫ് ആക്കാതെ വെള്ളം ഓവർ ഫ്ളോ ആകും, അല്ലെങ്കിൽ വേസ്റ്റ് കെട്ടി പുള്ളി വരാന്തയിൽ തന്നെ വെച്ചിട്ടുണ്ടാകും, അങ്ങനെ എന്തെങ്കിലും ഉണ്ടായിക്കൊണ്ടേ ഇരുന്നു. സത്യം പറഞ്ഞാൽ എനിക്ക് എങ്ങനെയെങ്കിലും പുള്ളി അവിടെന്ന് പോയാൽ മതി എന്നായി.

കുറച്ചു ദിവസം കഴിഞ്ഞു അവിടെ വൃത്തിയാക്കാൻ വരുന്ന അങ്കിൾ എന്നെ അങ്ങോട്ടേക്ക് അത്യവശ്യമായി വരാൻ വേണ്ടി വിളിച്ചു. ഞാൻ ചെന്നപ്പോൾ അവിടെ ഫ്ളാറ്റിൻ്റെ താഴേന്ന് രണ്ടാം നില വരെ, സ്റ്റെപ്പിലെ ചില ടൈൽസിൻ്റെ അറ്റം മുഴുവൻ പൊട്ടിയിരിക്കുന്നു. എന്തോ ഉരഞ്ഞു പോയത് പോലെ വസീം താമസിക്കുന്ന ഫ്ലാറ്റിൻ്റെ മുൻവശം വരെ ടൈൽസിൽ പാടുമുണ്ട്. ഞാൻ അവിടെ പോയി ബെൽ അടിച്ചപ്പോൾ അദ്ദേഹം ജിമ്മിൽ പോയിരിക്കുകയാണ് എന്ന് പുള്ളിയുടെ ഭാര്യ പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പൊൾ വസീം ജിമ്മിൽ നിന്ന് വന്ന വേഷത്തിൽ എൻ്റെ വീട്ടിലേക്ക് വന്നു, കുറച്ചു കയർത്തു കൊണ്ട് , ഞാൻ എന്തിനാണ് അയാളെ തിരക്കിയത് എന്ന് ചോദിച്ചു. ഞാൻ കാരണം പറഞ്ഞപ്പോൾ, 'അത് ആ ഗ്യാസ് കൊണ്ടുവരുന്ന ആൾ ചെയ്തതാണ്,അതിനിപ്പോൾ ഞാൻ എന്ത് ചെയ്യാനാണ്.' എന്ന് വളരെ ലാഘവത്തോടെ പറഞ്ഞത് കേട്ട്, 'നിങ്ങളുടെ വീടാണെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യാൻ സമ്മതിക്കുമോ' എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഞങ്ങൾ കുറച്ചു നേരം എന്തൊക്കെയോ മിണ്ടി അവസാനം വാക്ക് തർക്കമായി. ടെപോസിറ്റ് തുക തിരിച്ചു തരില്ല എന്ന് ഞാൻ കർക്കശമായി പറഞ്ഞു. അയാളും തിരിച്ചു എന്നോട് ചൂടായി കൊണ്ടേ ഇരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് എൻ്റെ ഒരു സുഹൃത്ത് വീട്ടിലേക്ക് വരുകയായിരുന്നു. ഹിന്ദിയിൽ ഉള്ള സംസാരവും, പുള്ളി ജിം ഡ്രെസ്സിൽ ഇങ്ങനെ വിയർത്ത്‌ നിന്ന് കയർക്കുന്നത് കണ്ട് എൻ്റെ സുഹൃത്ത് വന്ന് അതിൽ ഇടപെട്ടു. ഞാൻ കാര്യം പറഞ്ഞപ്പോൾ എൻ്റെ സുഹൃത്ത് അയാളെ ഹിന്ദിയിൽ അസഭ്യം പറഞ്ഞിട്ട് തല്ലും എന്ന് ഭീഷണിപ്പെടുത്തി. ഞാൻ വസീമിനോട് അവിടെന്ന് പോകാൻ ആവശ്യപ്പെട്ടു. അയാൾ നടന്ന് പോയപ്പോഴാണ് ഗർഭിണി ആയ അയാളുടെ ഭാര്യ ഇതെല്ലം കേട്ടുകൊണ്ട് അവിടെ നിൽക്കുന്നത് ഞാൻ കണ്ടത്.

അവർ പോയി കഴിഞ്ഞപ്പോൾ, എൻ്റെ സുഹൃത്ത് അസഭ്യം പറഞ്ഞതിൽ ഞാൻ അയാളെ ശകാരിച്ചു. സത്യത്തിൽ എൻ്റെ വിഷമം അയാളുടെ ഗർഭിണിയായ ഭാര്യ ആ അസഭ്യം കേട്ടതായിരുന്നു. അടുത്ത രണ്ട് ദിവസം എന്തോ എൻ്റെ മനസ്സ് വളരെ കലുഷിതമായിരുന്നു. എനിക്ക് അയാളോട് മാപ്പ് പറയണം എന്നുണ്ടായിരുന്നു. അറിയാതെ കണ്ടു മുട്ടിയതാണ് എന്ന് തോന്നിക്കാൻ, ഞാൻ രണ്ട് ദിവസം അയാൾ ഓഫീസിൽ പോകുന്ന സമയം അനുസരിച്ചു അയാൾ ബൈക് പാർക്ക് ചെയ്യുന്ന സ്ഥലത്തുപോയി കാത്തു നിന്നു. കാണുമ്പോൾ മാപ്പ് പറയാല്ലോ എന്ന് കരുതി. പക്ഷെ കാണാൻ സാധിച്ചില്ല. മൂന്നാം ദിവസം സ്ഥിരം പോലെ അയാൾ മോട്ടോർ ഓഫ് ആക്കാൻ മറന്ന് വെള്ളം ഓവർ ഫ്ളോ ആയി. അതൊരു അവസരം ആണെന്ന് മനസ്സിലാക്കി ഞാൻ അവിടെ പോയി ബെൽ അടിച്ചു. എന്നെ കണ്ടപ്പോൾ ഞാൻ വീണ്ടും വഴക്കിന് വന്നതാവും എന്ന് കരുതി, 'ഞങ്ങൾ പത്ത് ദിവസത്തിൽ ഒഴിഞ്ഞു പൊയ്‌ക്കോളാം' എന്ന് അല്പം ദേഷ്യത്തിൽ പുള്ളി പറഞ്ഞു. ഞാൻ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ഒന്ന് പുറത്തേക്ക് വരാൻ പറഞ്ഞപ്പോൾ കുറച്ചു മടിയോടെ പുറത്തേക്ക് വന്നു.

ഒരു സംശയം ഭാവത്തിൽ 'എന്താ?' എന്ന് ചോദിച്ച വസീമിനോട്,' അന്ന് നടന്ന സംഭവത്തിന് എന്നോട് ക്ഷമിക്കണം വസീം. ആ സിലിണ്ടർ കാരൻ വന്ന് പോയ ഉടൻ നിങ്ങൾ എന്നെ വിളിച്ചു പറയുക മാത്രമാണ് ചെയ്യേണ്ടിയിരുന്നത്. ഇനി അയാൾ അല്ല നിങ്ങൾ ആണ് അത് ചെയ്‌തതെങ്കിലും എന്നോട് പറയാൻ ഉള്ള മര്യാദമാത്രമാണ് വസീം കാണിക്കേണ്ടിയിരുന്നത്. പിന്നെ എൻ്റെ സുഹൃത്ത് പറഞ്ഞ വാക്കുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ജിമ്മിൽ പോകുന്ന വേഷവും, ഉറക്കെ ഉള്ള സംസാരവും ഒക്കെ കണ്ടപ്പോൾ ഞാനുമായി വഴക്കിടാൻ വന്ന ആളെന്ന് കരുതിയാണ് അയാൾ അങ്ങനെ പെരുമാറിയത്. സത്യത്തിൽ നിങ്ങളുടെ ഭാര്യ ആ അസഭ്യം കേട്ടത്തിലാണ് എനിക്ക് വിഷമം. എനിക്ക് അറിയാം അവർ ഗർഭിണി ആണ് എന്ന്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ രണ്ട് പേരല്ല, മൂന്നാളാണ്. നിങ്ങൾ മൂന്ന് പേരും അതൊന്നും കേൾക്കാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കു.' എന്ന് പറഞ്ഞു ഞാൻ കുനിഞ്ഞു പുള്ളിയുടെ കാലിൽ തൊട്ടു. സത്യത്തിൽ അത് പെട്ടന്നങ്ങു സംഭവിച്ചതാണ്. എൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പുള്ളി അക്ഷരാർത്ഥത്തിൽ ഞെട്ടി. അദ്ദേഹം ഒന്നും മിണ്ടിയില്ല. എന്നോട് ഒരു നിമിഷം നിൽക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി, ഒരു പുഞ്ചിരിയോടെ ഒരു കൊച്ചു പ്ലേറ്റിൽ പുള്ളിയുടെ ഭാര്യ ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞു കുറച്ചു കാരറ്റ് ഹൽവ കൊണ്ട് തന്നു. മധുരം ഇഷ്ടമല്ലാത്ത ഞാൻ ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് കാരറ്റ് ഹൽവയാണ് എന്ന മട്ടിൽ അത് കഴിച്ചു. 'ഇഷ്ടമുള്ളേടത്തോളം കാലം അവിടെ താമസിക്കാം' എന്ന് പറഞ്ഞു, ഹസ്തദാനം ചെയ്തു, ആലിംഗനം ചെയ്തു നല്ല സുഹൃത്തുക്കളായി ഞങ്ങൾ അന്ന് പിരിഞ്ഞു.

അവർ അവിടെ രണ്ട് മാസം കൂടെ താമസിച്ചു. അദ്ദേഹത്തിന് അമേരിക്കയിലേക്ക് ഓൺ സൈറ്റ് കിട്ടി, ഭാര്യ പ്രസവത്തിനായി ബാംഗ്ലൂരേക്കും മടങ്ങി. പോകുന്ന ദിവസം പുള്ളി താക്കോൽ തരാൻ വന്നപ്പോൾ സന്തോഷത്തോടെ എന്നോട് പറഞ്ഞു,'പ്രവീൺ ബാംഗ്ലൂർ വരുമ്പോൾ അവിടെ ഒരു സഹോദരൻ ഉണ്ടെന്ന് മറക്കരുത്. എന്നെ കാണണം. എന്നോടൊപ്പം താമസിക്കണം. ഞാൻ ആദ്യമൊക്കെ കരുതിയത് ഞാൻ ഒരു മുസ്ലിം ആയത് കൊണ്ടും, നിങ്ങൾ ജ്യോൽസ്യൻ ആയതുകൊണ്ടുമാണ് നിങ്ങൾ എപ്പോഴും എന്നോട് ഓരോ കാര്യം പറഞ്ഞു വഴക്കിന് വരുന്നതെന്നാണ്.' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ട് വ്യക്തികൾ, എൻ്റെ ആത്മാർത്ഥ സുഹൃത്തുകൾ മാസൂം മുഹമ്മദ് അലിയും, മുനാസ് തബഷീമും മുസ്ലിങ്ങളാണ്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ വീണ്ടും ഒരുപാട് കാരണങ്ങൾ ഉണ്ട്. നമ്മൾ ആദ്യം കണ്ട ദിവസം നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ, നിങ്ങളുടെ ശമ്പളത്തിൻ്റെ ഒരു പങ്ക് നിങ്ങൾ എല്ലാ വർഷവും സക്കാത്തായി ധാനം ചെയ്യും എന്ന്. അതിലുപരി ഞാൻ വന്നു മാപ്പ് ചോദിച്ച ഉടൻ എന്നോട് പൊറുക്കാൻ തയ്യാറായത്. അങ്ങനെ പെട്ടന്ന് പൊറുക്കാൻ ഒരു വലിയ മനസ്സുള്ള ആളിനെ പറ്റു. ഞാൻ ഡെപോസിറ്റിൽ ഒന്നും കുറച്ചിട്ടില്ല. മുഴുവനായി ഉണ്ട്.' എന്ന് പറഞ്ഞു, ആ തുക തിരികെ ഏൽപ്പിച്ചു. പുള്ളി സന്തോഷത്തോടെ അത് വാങ്ങി. 'നിങ്ങളെ കണ്ടത് ഞാൻ ഒരിക്കലും മറക്കില്ല പ്രവീൺ.' എന്ന് പറഞ്ഞു, വസീം സന്തോഷത്തോടെ യാത്ര ചോദിച്ചു പോയി.

രണ്ടു ദിവസം കഴിഞ്ഞു ഫ്ലാറ്റ് വൃത്തിയാക്കാൻ വരുന്ന അങ്കിൾ വിളിച്ചു എന്നെ അത്യവശ്യമായി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ വസീമിൻ്റെ ഫ്ലാറ്റിലെ അലമാരയിൽ നിന്ന് കിട്ടിയതാണ് എന്ന് പറഞ്ഞു ഒരു പൊതി എന്നെ ഏല്പിച്ചു. അതിൽ ടെപോസിറ്റ് തുക മുഴുവൻ ഉണ്ട്, കൂടെ ഒരു ചെറിയ കുറിപ്പും.

'പ്രിയപ്പെട്ട പ്രവീൺ, നിങ്ങൾ മാപ്പു പറഞ്ഞ രീതിയിൽ ഈ ലോകത്തു ആരും ഒരു അപരിചിതനോട് മാപ്പു പറയില്ല. അങ്ങനെയുള്ള നിങ്ങൾക്ക് ഒന്നും നഷ്ടമാകാൻ പാടില്ല. നിങ്ങൾ ടെപോസിറ്റ് തുകയിൽ ഒന്നും കുറയ്ക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷെ അത് നിങ്ങൾക്കു അവകാശപെട്ടതാണ്. എൻ്റെ പ്രാർത്ഥനയിൽ നിങ്ങളുടെ പേര് എന്നും ഉണ്ടാകും.

സ്‌നേഹത്തോടെ
വസീം.'

ആ കുറിപ്പ് വായിച്ചു ഞാൻ അറിയാതെ പുഞ്ചിരിച്ചു. എനിക്ക് ഓർമ്മ വന്നത് സ്‌ഫടികം എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ്. 'തോമ കരുതി ഈ നാട്ടിൽ ആണയിട്ട് തോമ മാത്രമേ ഉള്ളു എന്ന്...'

എന്നോട് എല്ലാരും ചോദിക്കും ഇത്രമാത്രം സംഭവങ്ങൾ നിനക്ക് മാത്രം എവിടുന്നാണ്, ഞങ്ങൾക്കൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന്. നവംബർ 1, 2020 ന് എനിക്ക് 39 വയസ്സ് തികയും. അതായത് പതിനാലായിരത്തിൽ പരം ദിവസം ഞാൻ ഈ ലോകത്ത് ജീവിച്ചു. അതിൽ നൂറു ദിവസം; അതായത് ഒരു ശതമാനത്തിൽ താഴെയെങ്കിലും ഞാൻ പൂർണമായി ജീവിച്ചിട്ടുണ്ടാകണ്ടേ? അങ്ങനെ പൂർണ്ണമായി ജീവിച്ച കുറച്ചു ദിവസങ്ങളാണ്, അതിന് സഹായിച്ച കുറെ ആളുകളാണ്, അവരോടുള്ള കടപ്പാടാണ് എൻ്റെ എഴുത്തുകൾ.

- പ്രവീൺ പി ഗോപിനാഥ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot