നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

96

ഒരു പ്രാവശ്യമെങ്കിലും കാണേണ്ടതാണ് എന്നു പറഞ്ഞ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് ഞാൻ 96 എന്ന സിനിമ കണ്ടത്. അതിലൊരിടത്തും എനിക്ക് എന്നെ കാണുവാൻ കഴിഞ്ഞില്ല എന്നു പറഞ്ഞൊഴിഞ്ഞുവെങ്കിലും പലപ്പോഴായി ആ സിനിമ എന്നെ ഏറെ ചിന്തിപ്പിച്ചു. ഒരു കഥ എത്ര മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നു. കണ്ടു കഴിയുന്നവർക്കെല്ലാം തങ്ങളുടെ മനസ്സിൽ ഒരു ഭാരമെടുത്തു വെച്ചതു പോലെ. കഥാപാത്രങ്ങൾ സിനിമയിൽ നിന്നിറങ്ങി ഓരോരുത്തരുടെയും ജീവിതത്തിൽ കയറി നിൽക്കുന്നതു പോലെ. നെഞ്ചിൽ ചേർത്തുവെച്ച കൈ പലർക്കും അനക്കുവാൻ പോലുമാകാത്ത അവസ്ഥയിൽ എത്തിക്കുന്ന സിനിമ. നാൽപ്പതുകൾ കഴിഞ്ഞ വർക്കു മാത്രം മനസ്സിലാകുന്ന സിനിമ. അവർക്കോരോരുത്തർക്കും തോന്നും ഇതു തങ്ങളുടെ കഥയാണെന്ന്. അതു തന്നെയാണ് സിനിമയുടെ വിജയവും.

2018 ൽ റിലീസ് ചെയ്യപ്പെട്ട ശ്രീ.സി.പ്രേംകുമാർ എഴുതി സംവിധാനം ചെയ്ത, വിജയ് സേതുപതിയും ത്രിഷയും പ്രധാന വേഷങ്ങളിൽ ജീവിച്ചു പോയ സിനിമയാണ് 96

ഒരു ട്രാവൽ ഫോട്ടോഗ്രാഫർ അയ കെ.രാമചന്ദ്രനെ, സ്കൂൾ കുട്ടുകാരായ മുരളിയും സുഭാഷിണിയും സതീഷും വാട്ട്സ് അപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും അവരുടെ 1996 SSLC ബാച്ചിൻ്റെ റീയൂണിയനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.അവിടെ വെച്ച് സന്ധ്യാനേരം റാം തൻ്റെ സ്കൂൾ കാലത്തെ പ്രീയപ്പെട്ടവൾ ആയിരുന്ന ജാനകിയെ കണ്ടുമുട്ടുന്നു. അടുത്ത ദിവസം രാവിലെ അവൾക്ക് സിംഗപ്പൂരിലേക്ക് തിരിച്ചു പോകണം. ആ ഒറ്റ രാത്രിയുടെ കഥയും ഫ്ലാഷ്ബാക്കുകളും ആണ് സിനിമ.

സ്കൂൾ കാലത്ത് ജീവനെക്കാളേറെ ജാനുവിനെ പ്രണയിച്ചു തുടങ്ങിയതാണ് റാം. ആ പ്രണയം 22 വർഷങ്ങൾക്കിപ്പുറവും അതേ തീവ്രതയിൽ നിലനിൽക്കുന്നു. ജാനുവിനെ പ്രണയിച്ചുവെങ്കിലും അത് തുറന്നു പറയുവാൻ ഒരിക്കലും അവനാകുന്നില്ല. പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസം ജാനു അവനോട് തന്നെ മറക്കരുതെന്ന് പറയുന്നുണ്ടെങ്കിലും തൻ്റെ നിറത്തിലും പ്രകൃതിയിലുമുളള അപകർഷതാബോധം അവൻ്റെ മനസ്സിനെ ഇഷ്ടം തുറന്നു പറയുന്നതിൽ നിന്നും പിൻവലിപ്പിക്കുന്നു. രണ്ടു പേർക്കും അറിയാമെങ്കിലും രണ്ടു പേരും പരസ്പരം തുറന്നു പറയാതെ പോയ ഇഷ്ടം. ക്രമേണ അവനു നാടുവിട്ടു പോകേണ്ടി വരികയും അവർ തമ്മിൽ കാണുവാനുള്ള സാഹചര്യം ഇല്ലാതാകുകയും ചെയ്യുന്നു.

ഒരു പരാജയപ്പെട്ടവൻ്റെ, ധൈര്യമില്ലാത്തവൻ്റെ പ്രണയം എന്ന തോന്നലിൽ നിന്ന് സിനിമ അനിർവചനീയമായ ഒരു പ്രണയാനുഭൂതിയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതാണ് പിന്നീട് അനുഭവിക്കുവാൻ കഴിയുന്നത്. റാം പരാജയപ്പെട്ടു എന്നത് നമ്മുടെ വെറും തോന്നലാണ്. അവൻ യഥാർത്ഥത്തിൽ പ്രണയിച്ചു തുടങ്ങിയ കാലം മുതലേ പ്രണയത്തിൽ വിജയിച്ചവനാണ്. അവന് ജാനു അവൻ്റെ ജീവശ്വാസമാണ്. അവൻ്റെ ബോധവും, സ്വപ്‌നവും മുഴുവൻ നിറഞ്ഞ അവൾ അവനെ സംബന്ധിച്ചിടത്തോളം അവൻ്റെ തന്നെ ഭാഗമാണ്. അങ്ങനെയൊരാളെ കൺ മുന്നിൽ അഭിമുഖീകരിക്കുവാനാകാതെ അവൻ അവളെ വീണ്ടും കണ്ടുമുട്ടുമ്പോൾ ബോധംകെട്ടു വീഴുന്നുണ്ട്. വാക്കുകൾ തപ്പിത്തടയുന്നുണ്ട്.തന്നിൽ അലിഞ്ഞു ചേർന്നു പോയ ഒരാളോട്, താൻ ഓരോ നിമിഷവും സംവദിച്ചുകൊണ്ടിരിക്കുന്ന ഒരാളോട് അവന് എങ്ങനെ മുന്നിൽ നിന്ന് സംസാരിക്കുവാൻ കഴിയും ..? ആ തലത്തിലേക്ക് പ്രേക്ഷകര്യം ഉയരുന്നതോടെ സിനിമ നമ്മളെയും കൈയ്യിലെടുത്ത് പറക്കുകയാണ് ഭൂതകാലത്തിലേക്ക്, ഭൂതകാലത്തിലേക്കു മാത്രം.

അവർ പറയുവാനുള്ളതെല്ലാം പറഞ്ഞു തീർക്കുന്ന ഒരുമിച്ചുള്ള ആ രാവിലും റാമിന് ജാനുവിനോട് സംഭ്രമം വിട്ടു സംസാരിക്കുവാനാകുന്നില്ല. അവന് അവളോടുള്ള പ്രണയം, ആരാധനയും കടന്ന് ഭക്തിയെ പുല്കി നിൽക്കുന്നത് നമ്മളെയും അതിശയിപ്പിക്കും. അവളെ ഒന്നു തൊട്ടു നോക്കുവാൻ പോലും മുതിരാതെ ആദരവോടെയുള്ള അതിതീവ്ര പ്രണയം

നീ ഒരിക്കലെങ്കിലും എന്നെ തേടി വരുമെന്നു ഞാൻ കരുതി എന്ന ജാനുവിൻ്റെ വാക്കുകൾക്ക് അവൻ കൊടുത്ത മറുപടി പ്രേക്ഷകരെയും ഈറനണിയിക്കും. അവളറിയാതെ അവളെ അവൻ എന്നും കണ്ടു കൊണ്ടേയിരുന്നു. തൻ്റെ ദർശനംപോലും അവൾക്ക് നോവലാകരുത് എന്നു മാത്രം എന്നും കരുതി, അവളുടെ വിവാഹ ദിവസം പോലും.

റാമിനു തന്നെ ഇഷ്ടമല്ലെന്നു കരുതി ജാനു കുടുംബ ജീവിതത്തിലേക്കു കടന്ന് വർഷങ്ങൾ കഴിയുമ്പൊഴും അവൻ ഒറ്റയ്ക്കാണ്, അവനു മാത്രമറിയാവുന്ന വിധത്തിൽ അവൾ അവനൊപ്പവും. അവൻ്റ ഓരോ നിമിഷങ്ങളും അവളുമായി മാത്രം ബന്ധപ്പെട്ടതാണ്.

കഥകളറിഞ്ഞ് തകർന്ന ജാനു തന്നെ താമസ സ്ഥലത്ത് കൊണ്ടു വിടുന്ന റാമിനോട് ഫോൺ ചെയ്ത് നീ എവിടെയെത്തി എന്ന് അന്വേഷിക്കുന്ന ഒരു രംഗമുണ്ട്. നീ എന്നെ എവിടെയാണോ വിട്ടത് അവിടെത്തന്നെ ഞാനുണ്ട് എന്നു പറയുന്ന റാം നമ്മളെ കൂടി സങ്കടപ്പെടുത്തുന്നുണ്ട്.
നിൻ്റെ കുടുംബ ജീവിതം സുഖകരമാണോ എന്ന് അന്വേഷിക്കുന്ന റാമിനോട് അവൾ പറയുന്നത് അദ്ദേഹ ത്തിന് തന്നെ വലിയ കാര്യമാണെന്നും, തങ്ങളുടെ മകൾക്ക് നല്ല അച്ഛനാണെന്നുമാണ്. പറയാതെ അവൾ പറഞ്ഞു വയ്ക്കുന്ന പ്രണയം.

തിരികെ പോകും മുൻപ് ജാനു റാമിനെ ഒരു കുടുംബ ജീവിതത്തിനു പ്രേരിപ്പിക്കുന്നുണ്ട്. ഏറ്റവും അന്തസ്സുറ്റതും മാന്യവുമായ രീതിയിൽ സംവിധായകൻ അവരുടെ വിട പറയലും ചിത്രീകരിച്ചിരിക്കുന്നു. അതിഗംഭീരമായിത്തന്നെ.

കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും റാമിനൊരു കുടുംബ ജീവിതം. പക്ഷെ വെറുതെയാണ്....റാമിൽ അലിഞ്ഞു ചേർന്ന വികാരമാണ് ജാനു .അവന് എപ്പോഴും അവൾ അവനിൽത്തന്നെയുണ്ട്. അവൻ്റെ ശ്വാസത്തിൽത്തന്നെ. ഇപ്പോഴും സ്കൂൾ കാലം മുതൽ അവൾ തൊട്ട ബുക്കും, പേപ്പറും, ഇലകളും, കരിഞ്ഞുണങ്ങിയ പൂക്കളും, അവരുടെ സ്കൂൾ യൂണിഫോം പോലും നിധിപോലെ സൂക്ഷിക്കുന്ന, റാം തൻ്റെ ഫ്ലാറ്റിൽ അവൾ ഉപേക്ഷിച്ചു പോയ സൽവാർ കൂടി അവയ്ക്കൊപ്പം ഭദ്രമായി ഉണക്കി മടക്കി വെച്ചു കൊണ്ട് സ്ക്രീനിൽ നിന്നും മറയുന്നു..... പ്രേക്ഷകർ നെടുവീർപ്പോടെ തങ്ങളുടെ പറയാതെ പോയ, അറിയാതെ പോയ, അറിയിക്കാതെ പോയ ഇന്നലെകളിലേക്കും.......


Written by Jismi Pramod

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot