Slider

അരവിന്ദൻ്റെ യാത്ര

0


മൂടൽമഞ്ഞുള്ള ഒരു പ്രഭാതത്തിലാണ് അരവിന്ദൻ യാത്ര പുറപ്പെട്ടത്. വീതി കുറഞ്ഞ റോഡിലൂടെ അയാൾ സാവധാനം ബോട്ട്ജെട്ടിയിലേക്ക് നടക്കുകയായിരുന്നു.
അരവിന്ദൻ്റെ ആ യാത്രയിൽ ഒരിക്കൽ പോലും അയാൾ ആരോടും ചിരിക്കുകയോ, നോക്കുകയോ, സംസാരിക്കുകയോ ചെയ്തിരുന്നില്ല.തോളിൽ തൂക്കിയ ബാഗുമായി, കീ കൊടുത്ത ഒരു പാവയെ പോലെ അയാളുടെ കാലുകൾ മാത്രമാണ് ചലിച്ചിരുന്നത്. കടത്തിണ്ണയിൽ മൂടിപ്പുതച്ചിരുന്ന ഒരു വ്യദ്ധൻ്റെ യാചനയുടെ ശബ്ദം അരവിന്ദൻ കേട്ടില്ല. കായലോളങ്ങളിൽ വീണ് ചിരിക്കുന്ന സൂര്യരശ്മികൾ അരവിന്ദൻ കണ്ടില്ല. യാത്രയ്ക്ക് തയ്യാറായി നിന്ന ബോട്ടിലേക്ക് ഒന്നും കാണാതെ, കേൾക്കാതെ കയറി കീ തീർന്നുപോയ പാവയുടെ നിശ്ചലാവസ്ഥയിലെന്ന പോലെ അരവിന്ദൻ അനങ്ങാതിരുന്നു.
മുന്നിലെ വെളുത്ത പേപ്പറിൽ അരവിന്ദനെ പറ്റി അപ്പോൾ ഞാൻ ഇങ്ങനെ എഴുതി.
'അരവിന്ദൻ ജീവനുള്ള പാവയാണ് '.
എൻ്റെ ശ്രദ്ധ തിരിച്ചുകൊണ്ട് ബോട്ടിലേക്ക് ഒരു തെരുവു ഗായകൻ പെട്ടെന്ന് കടന്നുവന്നു. കൈവിരലുകളിൽ ഒതുക്കിപ്പിടിച്ച കമ്പോടുകൾ കൂട്ടിയടിച്ച് തലയിളക്കി അയാൾ ഉറക്കെ പാടുവാൻ തുടങ്ങി.ഭാഷയുടെ അതിരുകൾ ഭേദിച്ച് ആ പാട്ട് അകലേക്ക് ഒഴുകവേ ഞാൻ വീണ്ടും കാഴ്ചകൾ പരതി.
കടവിലെ പായലുകളിലെ വയലറ്റ് നിറമുള്ളപൂക്കൾ തലയാട്ടുന്നു. അകലെ പകുതി വെള്ളപൂശിയ ആകാശത്തിൻ്റെ ദിക്കുകളിലേക്ക് കൂട്ടമായി പക്ഷികൾ പറന്നുപോകുന്നു. കരിങ്കൽഭിത്തികളിൽ വീണു ചിതറുന്ന കായലോളങ്ങളുടെ ചിരികളുമായി ഒരു ചെറിയ കാറ്റ് ഏന്തി വലിച്ചു നടക്കുന്നു.
ആ ബോട്ടിനുള്ളിൽ
അരവിന്ദനെ പോലെ കുറേ പാവകൾ. അനങ്ങാത്ത മിണ്ടാത്ത കുറേ ജീവനുള്ള പാവകൾ.
എഴുതിയ വരികൾക്കു താഴെ ഞാൻ വീണ്ടും കുറിച്ചു.
പാവകൾക്ക് കിതപ്പുള്ള ശബ്ദമുണ്ട്. കായലോളങ്ങൾക്ക് ചിരിയും , കാറ്റിന് മുടന്തുമുണ്ട്.
അപ്രതീക്ഷിതമായാണ് ആ ബോട്ടിലേക്ക് സീതാലക്ഷ്മിയുടെ കൊലുസിട്ട വെളുത്ത കാൽപാദങ്ങൾ കയറിവന്നത്. കൈകളിൽ ഒതുക്കിപ്പിടിച്ച സാരിയുമായി അവർ സാവധാനം നടന്ന് പാവകൾക്കിടയിലൂടെ നിശ്ചലാവസ്ഥയിലായ അയാളുടെ അരികിൽ ഇരുന്നു. എൻ്റെ ചിന്തകളിൽ
ഒരു മുരൾച്ചയുയർത്തി അപ്പോഴേക്കും ബോട്ട് യാത്രതുടങ്ങിക്കഴിഞ്ഞിരുന്നു.
വായനക്കാരാ...
ജീവിതം ഒരു യാത്രയാണ്. ഓളങ്ങളിൽ കുലുങ്ങി കര തേടിയുള്ള യാത്ര. മേഘത്തൂവലുകൾ പൊഴിക്കുന്ന ആകാശത്തിൻ്റെ ദിക്കുകൾ തേടിയുള്ള യാത്ര.
അകലെ തലയിളക്കുന്ന തളിരിലക്കൊമ്പുകളോട് മൗനമായി യാത്ര ചോദിച്ച സീതാലക്ഷ്മി അരവിന്ദനെ നോക്കി അപ്പോൾ പുഞ്ചിരിച്ചു. മൗനമുറഞ്ഞ വരണ്ട ചുണ്ടുകൾ നനച്ച് പാവ ചെറുതായി തലയിളക്കി.
ഞാൻ ശ്രദ്ധയോടെ ചെവികൾ കൂർപ്പിച്ചു.
കായലോളങ്ങളുടെ ചിരികൾക്കിടയിൽ ജനാധിപത്യവ്യവസ്ഥയുടെ മൂല്യശോഷണങ്ങളെ പറ്റി ആരോ അടക്കിയ ശബ്ദത്തിൽ സംസാരിക്കുന്നു. നിവർത്തിവച്ച പത്രക്കടലാസിലെ വാർത്തകളിലേക്ക് നോക്കി ഏതോ ഒരു പാവ ഭീതിയോടെ നെടുവീർപ്പുതിർത്തു.
ഒടുവിൽ അരവിന്ദൻ മൗനമായി ചോദിച്ചു.
എന്താ പേര്?
സീതാലക്ഷ്മി സൂര്യരശ്മികളെ നോക്കി മറുപടി പറഞ്ഞു. സീതാലക്ഷ്മിയുടെ മുടിയിഴകൾ അരവിന്ദനെ പതുക്കെ തലോടി.
'ഒന്ന് ചിരിച്ചുകൂടെ, ഇയാൾക്ക് ?.
സീതാലക്ഷ്മി മനസിൽ ചോദിച്ച ചോദ്യത്തിന് മറുപടിയെന്നവണ്ണം അയാൾ അകന്നുപോയ കരയിലേക്ക് കൈ ചൂണ്ടി.
അകലെ തോരണങ്ങൾ തൂക്കിയ തെരുവിലെ കുറച്ചാളുകൾ മുകളിൽ പാറികളിക്കുന്ന ത്രിവർണ്ണപതാക നോക്കി നിശബ്ദരായി നിന്നിരുന്നു.
എൻ്റെ പേന, വെളുത്ത പേപ്പറിൽ ഒരുനിമിഷം പരുങ്ങി നിന്നു.പുസ്തകത്താളുകളിൽ ഉറങ്ങിക്കിടന്ന ദേശത്തിൻ്റെ ചിത്രം ഓർമ്മിച്ച് ഞാനെഴുതി.
കൊടികളും, പ്രണയവും പല നിറങ്ങളിലാണ്.
തെരുവുഗായകൻ ഒരു പ്രണയ ഗാനം പാടുകയാണ്. എപ്പോഴോ സീതാലക്ഷ്മിയുടെ കൈകൾ ഒരു സാന്ത്വനമായി അയാളുടെ കൈകളെ ചേർത്തു പിടിച്ചു. വാക്കുകൾ ഉറഞ്ഞുപോയ ചുണ്ടുകൾ വിടർത്തി അയാൾ എന്തോ പറയാൻ ശ്രമിച്ചു.
സീതാലക്ഷ്മി ആ ചിലമ്പിച്ച ശബ്ദം കേട്ടു.
കരയും തീരവും അകലെയാണ്. കാഴ്ചകൾക്കു മകലെ.

...പ്രേം മധുസൂദനൻ...

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo