Slider

വേനൽമഴ

0


" നിൻ്റെ ഭാര്യയിൽ ഇല്ലാത്തതും, എന്നിൽ ഉള്ളതും എന്താണ് ദീപക്?."

തനിക്കു വന്ന ഭാര്യയുടെ കോൾ ദീപക് കട്ട് ചെയ്തതും, മൃദുവായ ആ ചോദ്യമുയർന്നതും ഒരേ സമയത്തായിരുന്നു.

ആവേശം തണുപ്പിക്കുന്ന ആ ചോദ്യം കേട്ടപ്പോൾ, എപ്പോഴെങ്കിലും പറയാൻ സൂക്ഷിച്ചിരുന്ന വാചകവും അവൻ മറന്നു പോയിരുന്നു.

മദ്യഗ്ലാസ് ചുണ്ടോട് ചേർത്ത് ക്രിസ്റ്റൽ ഉത്തരത്തിനായ് കാത്തിരുന്നപ്പോൾ, പെട്ടെന്ന് ഒരു ഉത്തരം കണ്ടെത്താൻ കഴിയാതെ അവൻ വീർപ്പുമുട്ടുകയായിരുന്നു.

അങ്ങിനെ ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം ഇല്ലായെന്ന് അവനറിയാമായിരുന്നു.

എങ്കിലും ഒരു ഉത്തരം പറയണമെന്ന ചിന്തയിൽ അവൻ അവളെ ചുഴിഞ്ഞു നോക്കി മന്ത്രിച്ചു:

"നിൻ്റെ ഈ ഫിഗറാണ് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത് "

മദ്യം വായിലേക്ക് കമഴ്ത്തി അവൾ, എന്തോ വലിയ കാര്യം കണ്ടെത്തിയ മട്ടിൽ ഇരിക്കുന്ന അവനെ ഒരു പരിഹാസച്ചിരിയോടെ നോക്കി.

" ശരിക്കും പറഞ്ഞാൽ ഒരു കശാപ്പുക്കാരന് കന്നുകാലിയോടു തോന്നുന്ന സ്നേഹം? "

ക്രിസ്റ്റലിൻ്റെ സംസാരധ്വനി മനസ്സിലാവാതെ അവൻ സാകൂതം അവളെ നോക്കി.

"മാംസത്തിൻ്റെ അളവു നോക്കിയിട്ടാണല്ലോ കശാപ്പുക്കാർ കന്നുകാലിയെ ഇഷ്ടപ്പെടുക.....?"

അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ, ഒരു ചമ്മിയ ചിരിയോടെ, അവൻ മദ്യം വായിലേക്ക് കമഴ്ത്തി.

ചോദ്യത്തിന് ഉത്തരമില്ലെന്ന് കണ്ട അവൾ ഒരു പരിഹാസചിരിയോടെ അടുത്ത ഗ്ലാസ് നിറയ്ക്കാൻ തുടങ്ങി.

ടേബിൾഫാനിൻ്റെ കാറ്റിൽ, ക്രിസ്റ്റലിൻ്റെ സിൽക്കിയായ മുടിയിഴകൾ അവളുടെ മുഖത്തിനു ചുറ്റും പാറികളിക്കുന്നതും നോക്കി അവനിരുന്നു.

അവളുടെ കാതുകളിൽ തൂങ്ങിയാടുന്ന വളയങ്ങൾക്ക് വല്ലാത്തൊരു ആകർഷണമുള്ളതുപോലെ......

അവളുടെ ഇടതു ചുണ്ടിനു താഴെയുള്ള മറുക് തന്നിലെ കോശങ്ങളെ ഉണർത്തുന്നതു പോലെ...

അവളിൽ നിന്നുയരുന്ന പെർഫ്യൂമിൻ്റെ സുഗന്ധത്തിൽ അലിഞ്ഞു ചേരാൻ അവൻ്റെ മനസ്സ് തിടുക്കം കൂട്ടുന്നുണ്ടായിരുന്നു....

മദ്യഗ്ലാസ് ടീപ്പോയിൽ വെച്ച്, അവൾ സിഗററ്റ് പാക്കറ്റ് തുറന്നു ഒരെണ്ണമെടുത്ത് ചുണ്ടിൽ വെച്ച് തീ കൊളുത്തി.

ഉള്ളിലേക്കെടുത്ത പുക, അവൾ വളയങ്ങളായി പുറത്തേക്ക് വിടുന്നത്, അവൻ ആശ്ചര്യത്തോടെ നോക്കിയിരുന്നു.

" ധൃതിയുണ്ടോ ദീപക്കിന്?"

അവൾ ചെറുചിരിയോടെ ചോദിച്ചപ്പോൾ, അവൻ ഇല്ലായെന്ന അർത്ഥത്തിൽ ശിരസ്സിളക്കി.

" ഇന്ന് എട്ടുമണി വരെ ഞാനും ഫ്രീയാണ്. നമ്മൾക്ക് ഇത്തിരി നേരം സംസാരിച്ചിരിക്കാം "

അവൻ തലയാട്ടി കൊണ്ട്, ആ വീടിൻ്റെ ഇൻറീരിയൽ ഡെക്കറേഷനിൽ നോക്കിയിരുന്നു.

"ദീപക് എത്രാമത്തെ പ്രാവശ്യമാണ് ഇവിടേയ്ക്ക് വരുന്നത്?"

ഒരിറക്ക് മദ്യം അകത്താക്കി ക്രിസ്റ്റൽ ചോദിച്ചപ്പോൾ, പൊടുന്നനെ അവൻ നിരാശയോടെ പറഞ്ഞു.

"മൂന്നാമത്തെ തവണ.
ബട്ട് ഒരിക്കൽപ്പോലും"

ചുണ്ടിലെരിയുന്ന സിഗററ്റിനോടൊപ്പം ഒരു പുഞ്ചിരിയും ചേർത്ത് അവൾ രണ്ടു നിമിഷം അവനെ തന്നെ നോക്കിയിരുന്നു.

" ഇതുവരെ ഞാൻ കരുതിയത് ദീപക് ഒരു ബാച്ചിലറാണെന്നായിരുന്നു. ... പക്ഷേ ഇപ്പോൾ ഭാര്യയുടെ ഫോൺ അപ്രതീക്ഷിതമായി വന്നപ്പോൾ?"

അവൾ പാതിയിൽ നിർത്തി മദ്യഗ്ലാസ് ചുണ്ടോടു ചേർത്ത് അവനെ നോക്കി പതിയെ ചിരിച്ചു.

"ഒന്നു രുചിച്ചു നോക്കണോ? "

മൂന്നാല് നിമിഷത്തിനു ശേഷം,തലയും കുനിച്ചിരുന്ന അവൻ ക്രിസ്റ്റലിൻ്റെ വാക്ക് കേട്ട് തലയുയർത്തിയപ്പോൾ കണ്ടത്, തനിക്കു നേരെ നീട്ടി പിടിച്ച സിഗററ്റ് കൂടായിരുന്നു.

അവൻ സ്നേഹപൂർവം നിരസിച്ച്, അവളെ തന്നെ നോക്കിയിരുന്നു.

" ഞാൻ അങ്ങിനെ പറഞ്ഞതിൽ ദീപക്
വറീഡാവേണ്ട.. ഈ മൂന്ന് ദിവസങ്ങൾ കൊണ്ടു തന്നെ ദീപക് എനിക്ക് അത്രയും പ്രിയപ്പെട്ടവനായി തീർന്നിരുന്നു. ആ അധികാരത്തിൽ ചോദിച്ചു ന്നുള്ളൂ "

പറഞ്ഞു തീർന്നതും അവൾ മദ്യഗ്ലാസും പിടിച്ച് തുറന്നിട്ട ജനാലക്കരികിൽ ചെന്നു, പുറത്ത് പെയ്യുന്ന വേനൽമഴയിലേക്ക് നോക്കി നിന്നു.

മഴത്തുള്ളികളേറ്റ് നൃത്തം വെക്കുന്ന ചെടികളെയും നോക്കി അവൾ പുഞ്ചിരിച്ചു.

പുറകിൽ വന്ന് നിന്ന് അവളുടെ തോളിൽ കൈയിട്ടു നിന്നു കൊണ്ട് ദീപക്കും മഴയിലേക്ക് നോക്കി നിന്നു.

അവൾ പതിയെ മുഖം തിരിച്ച് അവൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കി.

" നിൻ്റെ ഈ കണ്ണുകളിൽ എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം കാണുമ്പോൾ, വല്ലാത്തൊരു സന്തോഷമാണ്. പക്ഷെ മറുവശം ആലോചിക്കുമ്പോൾ ഉള്ളിലൊരു ഭയവും നിറയാറുണ്ട് "

ക്രിസ്റ്റലിൻ്റെ ചെഞ്ചുണ്ടിലേക്ക് നോക്കി അവളുടെ വാക്കിനായ് അവൻ കാതോർത്തിരുന്നു.

" ഉഷ്ണം വമിക്കുന്ന ഈ വേനലിൽ ഇങ്ങിനെയൊരു മഴ കാണുമ്പോൾ, പ്രകൃതി സന്തോഷത്താൽ മതിമറക്കുന്നത് ആസ്വദിക്കുമ്പോൾ, ഉള്ളിലൊരു ചെറിയ വിങ്ങൽ അനുഭവപ്പെടുന്നു"

"വാട്ട് യു മീൻ ക്രിസ്റ്റൽ?"

ഉള്ളിലുയർന്ന ദേഷ്യത്തോടെ അവൻ ചോദിച്ചു കൊണ്ട് ജാലകവാതിൽ കൊട്ടിയടച്ചു.

" ഒരു ക്ലാരയെ അറിയോ ദീപക്കിന്? ഉള്ളിലെ പ്രണയം പാതിവഴിയിൽ ആർക്കൊക്കെയോ വേണ്ടി ത്യജിച്ച്, സ്വന്തം ഇഷ്ടം നഷ്ടപ്പെടുത്തിയവളെ? "

വരണ്ട ചിരിയോടെ അവൾ വീണ്ടും ജാലക വാതിൽ തുറന്ന് പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിന്നു.

" നിന്നിൽ ഞാനിപ്പോൾ കാണുന്നത് ക്ലാരയെ
പാതിവഴിയിൽ ഉപേക്ഷിച്ച ജയകൃഷ്ണനെയാണ്.
ഒരുനാൾ വിട പറയാനുള്ള ശബ്ദമില്ലാതെ നീ എന്നിൽ നിന്നു ഓടി മറയും ദീപക് "

കൈയിലുണ്ടായിരുന്ന മദ്യം ഒറ്റവലിക്ക് അകത്താക്കി അവൾ ഗ്ലാസ് ജനലഴികൾക്കുള്ളിലൂടെ എറിഞ്ഞതും, ഏതോ കല്ലിൽ വീണ് പൊട്ടി ചിതറുന്ന ശബ്ദം അവിടമാകെ മുഴങ്ങി.

അവളുടെ പ്രവൃത്തി കണ്ട് തെല്ലമ്പരന്നു നിന്ന ദീപക്കിനെ നോക്കി അവൾ പുഞ്ചിരിയോടെ നിന്നു.

" ഒരിക്കൽ ജയകൃഷ്ണൻ്റെ മനസ്സിലെ സങ്കീർണതകളറിഞ്ഞ്, നെഞ്ചുരുകുന്ന വേദനയോടെ, ചുണ്ടിൽ ഒരു പുഞ്ചിരിയും ചാർത്തി ക്ലാര പറഞ്ഞയച്ചതു പോലെ, ഞാനും നിന്നെ വിട്ടു കൊടുക്കേണ്ടി വരും ദീപക് ...."

ക്രിസ്റ്റൽ പറഞ്ഞു തീർന്നതും അവൻ പൊടുന്നനെ അവളുടെ കൈ പിടിച്ചു.

"മണ്ണാങ്കട്ട! ഏതോ ഒരു പഴയ സിനിമയിലെ കഥാപാത്രമായിട്ടാണോ നീ എന്നെ കണ്ടിരിക്കുന്നത്? കാലം ഒരുപാട് മാറിയത് നീ അറിഞ്ഞില്ലേ? നിന്നെ ഞാൻ സ്വന്തമാക്കുമെന്ന് പറഞ്ഞാൽ അങ്ങിനെ നടന്നിരിക്കും ക്രിസ്റ്റൽ. അതിനിടയിലുണ്ടാകുന്ന ഒരു പ്രതിബന്ധങ്ങളെയും ഞാൻ വകവെക്കില്ല"

അവൻ്റെ ശബ്ദത്തിന് ഉറച്ച തീരുമാനത്തിൻ്റെ കാഠിന്യമുണ്ടായിരുന്നു....

ജാലകത്തിനപ്പുറത്ത് ഒരു റോസ് പുഷ്പം മഴയിൽ കുതിരുന്നതും നോക്കി അവൾ പതിയെ മന്ദഹസിച്ചു.

"എന്തുകൊണ്ടാണ് നീ ഭാര്യയ്ക്ക് കൊടുക്കേണ്ട സ്നേഹവും, ശരീരവും എനിക്കായ് കാഴ്ചവെക്കാനൊരുങ്ങുന്നു?"

ക്രിസ്റ്റലിൻ്റെ ചോദ്യം കേട്ടതും അമ്പരപ്പോടെ നോക്കിയ അവനു നേർക്ക് അവൾ പതിയെ ഒരു കണ്ണടച്ചു.

"നിന്നെ ഞാൻ സ്വീകരിക്കുന്നത് മറ്റൊരു പെണ്ണിൻ്റെ കണ്ണീരോടെ യാവരുതെന്ന് നിർബന്ധമുണ്ട്.അതുകൊണ്ട് ചോദിക്കുന്നതാണ്?"

അവൾ ചോദിച്ചു തീർന്നതും, അവൻ ഗ്ലാസിൽ മദ്യം നിറച്ചു തുടങ്ങി.

"നീ എനിക്ക് വില കൂടിയ മദ്യം വാങ്ങി തരുന്നുണ്ട്. ഹോട്ടലിൽ നിന്ന് നല്ല ഫുഡ് എനിക്കായി കെട്ടിപ്പൊതിഞ്ഞു കൊണ്ടുവരുന്നുണ്ട്. ആവശ്യത്തിൽ കൂടുതൽ പൈസ തരുന്നുണ്ട്. ഉള്ള് നിറയെ സ്നേഹം എന്നിലേക്ക് ഒഴുക്കുന്നുണ്ട്..... ഇനി എനിക്ക് അറിയാൻ ബാക്കിയുള്ളത് ആ ശരീരത്തിൻ്റെ കരുത്തുമാത്രമാണ്..'..

അവളുടെ പറച്ചിൽ കേട്ടപ്പോൾ അവൻ മദ്യ ഗ്ലാസ് വായിലേക്ക് കമഴ്ത്തി, അവളുടെ അരികെ വന്നു ആ കൈ പിടിച്ചു.

" ആ സംശയവും ഞാൻ തീർത്തു തരാം - പോരെ?"

അവൻ കാമാതുരനായി അവളെ നോക്കി നിന്നു ഒരു നിമിഷം,

" നിന്നിലേക്ക് ഞാൻ വന്നെത്തിയത് എന്തുകൊണ്ടാണെന്ന് നീ ചോദിച്ചില്ലേ? അതിനുള്ള ഉത്തരം നിൻ്റെ ഈ അവസാനത്തെ ചോദ്യത്തിലുണ്ട്"

ദീപക് പറയുന്നതിൻ്റെ പൊരുൾ മനസ്സിലാവാതെ അവൻ്റെ കണ്ണുകളിലേക്കു റ്റു നോക്കി അവൾ.

'ഞാനൊന്നു ചൂടുപിടിക്കുമ്പോഴെക്കും ആറി തണുക്കുന്ന പഴങ്കഞ്ഞിയാണ് അവൾ..

" സ്വന്തം ഭാര്യയെ പറ്റിയാണോ ഈ പറയുന്നത്? അതോ എന്നെ പോലെയുള്ള മറ്റൊരുവളെ പറ്റിയോ?"

ദീപക് പറഞ്ഞു തീർന്നതും പൊടുന്നനെ ഉയർന്ന ക്രിസ്റ്റലിൻ്റെ പരിഹാസം നിറത്ത ആ ചോദ്യത്തിനു മുന്നിൽ പെട്ടെന്ന് ഉത്തരം മുട്ടി അവൻ നിന്നു.

"വെറുതെ കാശ് കളഞ്ഞു എന്നൊക്കെ എന്നെ വിലയ്ക്കെടുത്തവർ ചിലപ്പോഴെക്കെ പറയാറുണ്ട്... അതുപോലെ വിലയ്ക്ക് എടുത്തവളെ പറ്റിയാണോ ദീപക് ഇപ്പോൾ പറഞ്ഞത് ?"

"ക്രിസ്റ്റൽ? "

അസഹിഷ്ണുതയോടെ അവൻ വിളിച്ചപ്പോൾ അവൾ അവനെ നോക്കി ഒന്നു തലയാട്ടി.....

ആ വിടർന്ന കണ്ണുകളിൽ നനവ് പടരുന്നത് അവൻ കണ്ടു.

"ദീപക് ഇപ്പോൾ പറഞ്ഞ വാചകം എന്നെ വല്ലാതെ മുറിവേൽപ്പിക്കുന്നുണ്ട്. കാരണം ഒരു മൂന്നു വർഷം മുൻപ് ഞാൻ സ്ഥിരം കേൾക്കുന്ന പല്ലവിയായിരുന്നു ഇത്....

നിനക്ക് ഭംഗിയില്ല....

നിനക്ക് വൃത്തിയില്ല....

നിനക്കു ചുറ്റും വിയർപ്പിൻ്റെ രൂക്ഷഗന്ധമാണ്.......

അതൊക്കെ പറഞ്ഞ് ഒടുക്കം ബെഡ്റൂമിലെ കലാപരിപാടിയും കഴിഞ്ഞ് കിടക്കുമ്പോൾ, ശ്വാസം കിട്ടാതെ പറയുന്ന ഒരു വാചകമുണ്ട്... ......

"ഇതിനെക്കാൾ ഭേദം ശവമായിരുന്നെന്ന് "

ജീവിച്ചിരിക്കുമ്പോൾ തന്നെ എന്നെ പലവട്ടം മരണത്തിലേക്ക് മാടി വിളിച്ച വാചകമായിരുന്നു അത്!

ഓർമ്മകളെ സ്വതന്ത്രമാക്കാനെന്നവണ്ണം അവൾ ഒരു ദീർഘനിശ്വാസമുതിർത്തു.

" ചേർത്തു പിടിക്കേണ്ട ഭർത്താവിൽ നിന്ന് ഒരു കുറ്റപ്പെടുത്തൽ കേൾക്കുമ്പോൾ തളർന്നു പോകുന്ന ഭാര്യമാർ, ഈ മനം മടുപ്പിക്കുന്ന അവഗണനയിലൂടെ എത്ര കാലം ഒന്നിച്ചു ജീവിക്കും?

അവളുടെ ചോദ്യത്തിനു മുന്നിൽ അവൻ ഒരു നിമിഷം രാധയെ ഓർത്തു .

രാധയാണ് തൻ്റെ മുന്നിൽ വന്നു നിന്ന് ചോദിക്കുന്നതെന്ന് തോന്നി....

" പക്ഷേ ആട്ടും തുപ്പും ഏറ്റ് ഞാൻ അദ്ദേഹത്തോടൊപ്പം ജീവിച്ചു... രണ്ട് പൊടിക്കുഞ്ഞുങ്ങളെയും, എന്നെയും തനിച്ചാക്കി അദ്ദേഹം പോകുന്നതുവരെ "

പറഞ്ഞു തീർന്നതിനു ശേഷം ഒരു സിഗററ്റ് എടുത്ത് കത്തിച്ച് അവൾ പുക, വളയങ്ങളായി ദീപക്കിൻ്റെ മുഖത്തേക്ക് കുസൃതിയോടെ പറത്തി വിട്ടു ...

" അന്ന് ശവമെന്നു പറഞ്ഞ് നിഷ്ക്കരുണം തള്ളിയ ഒരു സ്ത്രീയുടെ ശരീരത്തിന് ഇന്ന് മറ്റുള്ളവർ ക്യൂ നിൽക്കുമ്പോൾ ഞാൻ പഠിച്ച ഒരു കാര്യമുണ്ട്....

മനസ്സിൽ ഇഷ്ടം കുറഞ്ഞു പോയാൽ എത്ര ഫിഗറാണെങ്കിലും അവൾ ശവമായിരിക്കും.

ഉള്ളിൽ നിറയെ സ്നേഹമുണ്ടെങ്കിൽ, ഭാര്യയ്ക്ക് എത്ര കുറവുണ്ടെങ്കിലും മറ്റൊരു സ്ത്രീയുമായി താരതമ്യപ്പെടുത്താതെ, ജീവനെ പോലെ സ്നേഹിക്കും..... പക്ഷേ അതിന് ഒരു ഭാഗ്യം വേണെമെന്ന് മാത്രം "

നിറഞ്ഞു വരുന്ന കണ്ണുകളോടെ അവൾ, അവനെ നോക്കി വിളർച്ചയോടെ ചിരിച്ചു.

"ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങളാണ് അതൊക്കെ!
പക്ഷെ രണ്ട് മക്കൾ ഇപ്പോഴും അമ്മയുടെ സ്വഭാവം അറിയാതെ ബോർഡിങ്ങിൽ ആണെന്ന് ഓർക്കുമ്പോൾ

പറഞ്ഞു തീരും മുൻപെ വിതുമ്പി പോയ ക്രിസ്റ്റലിൻ്റെ തോളിലൂടെ കൈയിട്ടു അവൻ.

"അതൊക്കെ ഒരു ദു:സ്വപ്നമാണെന്ന് കരുതുക.. ഇനിയുള്ള നിൻ്റെ ജീവിതം എൻ്റെ സ്നേഹത്തിൽ കുതിരുക

ദീപക്കിൻ്റെ പ്രണയാതുരമായ വാക്ക് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ആശ്വാസത്തിൻ്റെ ഒരു ചിരിയുതിർന്നു .

അവൾ പതിയെ അവൻ്റെ കൈയ്യും പിടിച്ച് ജാലകത്തിനരികിലേക്ക് നടന്നു.....

പുറത്തു പെയ്യുന്ന വേനൽമഴയിലേക്കും നോക്കി അവർ നിന്നു'.....

തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെ നോക്കി പുഞ്ചിരിച്ചു നിൽക്കുമ്പോൾ, മുഖത്തേക്ക് പതിക്കുന്ന മഴതുള്ളികളുടെ തണുപ്പ് അവരറിഞ്ഞില്ല ...

അവരെ ഞെട്ടിച്ചു കൊണ്ട് ആകാശത്ത് പൊടുന്നനെ ഒരു ഒരു ഇടി മുഴങ്ങി.

ഭൂമിയിലേക്ക് വന്ന മിന്നൽ പിണർ അവരെ തഴുകിപ്പോയപ്പോൾ, അവൾ പൊടുന്നനെ കണ്ണടച്ചു.

കോരിച്ചൊരിയുന്ന മഴ മുറ്റത്ത് ചാലുകളായി ഒഴുകി തുടങ്ങി.

വീശിയടിക്കുന്ന കാറ്റിൽ ജനൽപ്പാളികൾ തുരുതുരാ അടിച്ചു കൊണ്ടിരുന്നു....

പെട്ടെന്നാണ് മഴചാറൽ നനഞ്ഞ് കൊണ്ട് പൂക്കൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന രണ്ട് ചിത്രശലഭങ്ങളെ അവർ കണ്ടതും, ലജ്ജയോടെ പരസ്പരം നോക്കിയതും.

ജാലക വാതിലുകൾ അടച്ച് ഒരു മന്ദഹാസത്തോടെ അവളെയും പിടിച്ച് ബെഡ് റൂമിലേക്ക് നടക്കുമ്പോൾ, കുടിച്ച മദ്യത്തിൻ്റെ ചൂട് അവൻ്റെ സിരകളിൽ ഒഴുകി പടർന്നിരുന്നു...

ബെഡ് റൂമിലേക്ക് കയറി വാതിലടയ്ക്കുമ്പോഴാണ് പൊടുന്നനെ കോളിങ് ബെൽ ഉയർന്നത്...'

പരസ്പരം അവർ ഭീതിയോടെ നോക്കി നിന്നു രണ്ട് നിമിഷം:...

കോളിങ് ബെൽ തുരുതുരാ മുഴങ്ങിയപ്പോൾ, ദീപക്കിനെ ബെഡ് റൂമിലാക്കി അവൾ വാതിൽ തുറക്കാനായി മുന്നോട്ടു നടന്നു.....

നെഞ്ചിടിപ്പോടെ ദീപക് വാതിൽ തുറന്ന് പൂമുഖത്തേക്ക് നോക്കിയപ്പോൾ കുട ചൂടി നിൽക്കുന്ന ഒരു സ്ത്രീയുടെ പകുതി ഭാഗമാണ് കണ്ടത് ....

കുറച്ചു നിമിഷങ്ങൾക്കു ശേഷം ക്രിസ്റ്റൽ വന്ന് പേഴ്സ് എടുത്തു ദീപക്കിനെ നോക്കി ചുണ്ടിൽ വിരൽ വെച്ച് തിരികെ പോയി....

ഷെൽഫിലിരുന്ന മദ്യ ബോട്ടിൽ തുറന്ന് വായിലേക്ക് കമഴ്ത്തി ദീപക് ആകാംക്ഷയോടെ ബെഡ്ഡിലിരുന്നു.

കുറച്ചു നിമിഷത്തിനു ശേഷം ക്രിസ്റ്റൽ ഒരു പുഞ്ചിരിയോടെ കയറി വന്നപ്പോൾ, ദീപക് ഒന്നു ആശ്വാസമുതിർത്തു.

"ഇവിടെ അടുത്തുള്ള സ്ത്രീയാണെന്നു തോന്നുന്നു.... പലിശയ്ക്ക് പൈസ ചോദിക്കാൻ വന്നതാ-ആരോ പറഞ്ഞെന്ന് ഞാൻ പൈസ പലിശയ്ക്ക് കൊടുക്കുന്നുണ്ട് എന്ന് "

അവൾ വിഷമത്തോടെ പറഞ്ഞു കൊണ്ട് ദിപക്കിൻ്റെ അരികിൽ വന്നിരുന്നു.

" മക്കൾ ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായെന്നും, സ്ക്കൂൾ തുറക്കാനായെന്നും അവർക്ക് പുസ്തകവും, ഉടുപ്പും വാങ്ങണമെന്നും പറഞ്ഞ് ഒരു മൂവായിരം രൂപ വേണമെന്നും പറഞ്ഞപ്പോൾ ഞാൻ മറുത്തൊന്നും പറയാതെ പൈസ കൊടുത്തു "

"ഒരു ഈടുമില്ലാതെയോ ?"

അവൻ ഒരു പരിഹാസത്തോടെ അവളെ നോക്കി.

"ഈട് വേണ്ടായെന്ന് ഞാൻ പറഞ്ഞതാ... കാരണം ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ദാരിദ്ര്യത്തിൽ മുങ്ങിയ ഞാൻ രണ്ട് മക്കളുടെയും വിശപ്പകറ്റാൻ, ഭക്ഷണം വാങ്ങാനുള്ള പൈസയ്ക്ക് വേണ്ടി ഒരുപാട് സ്ഥലത്ത് ചെന്നിരുന്നു.... അവർക്കൊക്കെ വേണ്ടത് ഈട് തന്നെയായിരുന്നു... സ്ഥാപനത്തിൽ ജോലി ചോദിച്ചു ചെന്നപ്പോഴും ചിലരുടെയൊക്കെ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നത് കണ്ടപ്പോൾ, അവർ ചോദിക്കാതെ ചോദിക്കുന്നതും എൻ്റെ ശരീരമെന്ന ഈടായിരുന്നുവെന്ന് മനസ്സിലായി ''

അവൾ സങ്കടം കൊണ്ട് ചോരനിറമാർന്ന കണ്ണുകളോടെ ദീപക്കിനെ നോക്കി.

" ഒടുവിൽ ഇതു പോലെ മഴയുള്ള ഒരു ദിവസം, മക്കൾ വിശന്ന് കരയുന്നത് കണ്ടപ്പോൾ, കുറച്ച് പൈസക്ക് വേണ്ടി തൊട്ടടുത്തുള്ള സ്ററീഫൻ മുതലാളിയുടെ വീട്ടിലേക്ക് കയറി ചെന്നു....

അന്നായിരുന്നു ഇത്രയും നാൾ കെട്ടിപ്പൂട്ടി നടന്നതൊക്കെ, അയാൾ ചതിയിലൂടെ കവർന്നെടുത്തത് ....

" മുല്ലപ്പൂവിൻ്റെ സുഗന്ധമാണല്ലോടീ നിൻ്റെ വിയർപ്പിന്....

ഒരു കെട്ട് നൂറിൻ്റെ നോട്ട് എടുത്ത് തന്നിട്ടു. അയാൾ ചുണ്ട് നനച്ചു പറഞ്ഞ ഈ വാചകമായിരുന്നു ഈ-ബിസിനസ്സിലേക്കുള്ള എൻ്റെ മൂലധനം!"

അവൾ ഒരു പൊട്ടിച്ചിരിയോടെ മദ്യ കുപ്പി വായിലേക്ക് കമഴ്ത്തി ദീപക്കിനെ നോക്കി..

" ഭർത്താവ് എന്നു പറയുന്നവൻ അറപ്പോടെ നോക്കിയ എൻ്റെ ശരീരം, മറ്റുള്ളവർ ആർത്തിയോടെ വാരിപ്പുണരുമ്പോൾ ഒന്നു ഞാൻ മനസ്സിലാക്കി....

എൻ്റെ ഭർത്താവായിരുന്നവന് എന്തോ തകരാറുണ്ടായിരുന്നുവെന്ന് ....!'

അല്ലെങ്കിൽ ആ മനസ്സിനുള്ളിൻ ഭാര്യയെന്ന വ്യക്തിയോട് ഒരു തരി സ്നേഹമുണ്ടായിരുന്നില്ലെന്ന് ...!

ആ വാചകങ്ങൾ
ദീപക്കിൻ്റെ തലയിൽ വെള്ളിടി പോലെ വീണു.

തൊണ്ട വരളുന്നതു പോലെ തോന്നിയ അവൻ മിനറൽ വാട്ടറെടുത്ത് വായിലേക്ക് കമഴ്ത്തി.

"എന്നെ പോലെ ഒരു പെൺക്കുട്ടിയും ആകരുത് എന്ന ചിന്തയോടെയാണ് അവൾക്ക് ഞാൻ ഒന്നും പറയാതെ ചോദിച്ച കാശ് കൊടുത്തത് ....

അല്ലെങ്കിൽ ജീവിതത്തിൻ്റെ ഏതെങ്കിലും തിരിവിൽ വെച്ച്, അവൾ എന്നെ പോലെ തുണിയുരിഞ്ഞ് ..."

അതും പറഞ്ഞ് അവൾ ദീപക്കിൻ്റെ മടിയിലേക്ക് തലയും ചായ്ച് കിടന്ന് പതിയെ മന്ത്രിച്ചു.

" അവൾ അന്തസ്സുള്ള പെൺക്കുട്ടിയാ...
ഈടൊന്നും വേണ്ടാന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല.... ഭർത്താവ് വിരലിൽ നിന്നു ഊരിയെറിഞ്ഞ വിവാഹമോതിരം തന്നു."

കൈയ്യിൽ പിടിച്ചിരുന്ന മോതിരം, അവൾ കൈ വിടർത്തി കാണിച്ചപ്പോൾ അവൻ്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു...

ഭാര്യ, തൻ്റെ വിരലിൽ അണിയിച്ച മോതിരം...

അവൻ വിറയ്ക്കുന്ന ചുണ്ടുകളോടെ അതിലെഴുതിയ പേര് പതിയെ വായിച്ചു...

രാധ!

ഉള്ളിൽ, സങ്കടം കൊണ്ട് തുലാവർഷത്തിൻ്റെ പെയ്ത്ത് തുടങ്ങിയിരുന്നു

ഭാവിയെ നോക്കി വിറച്ചു നിൽക്കുന്ന രണ്ട് മക്കൾ അയാൾക്കു മുന്നിൽ കണ്ണീരോടെ തെളിഞ്ഞു..

തന്നെ ആലിംഗനം ചെയ്യാൻ വരുന്ന ക്രിസ്റ്റലിൻ്റെ കൈകളെ വകഞ്ഞു മാറ്റി, ബെഡ് റൂമിൻ്റെ വാതിലും തുറന്ന് അവൻ പെരുമഴയിലൂടെ ഓടുമ്പോൾ, ക്രിസ്റ്റൽ പറഞ്ഞ ഓരോ വാക്കുകളും അസ്ത്രം പോലെ അവൻ്റെ മനസ്സിലേക്ക് തുളച്ചു കയറുകയായിരുന്നു....

കുറച്ചകലെ മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഒരു കുട പതിയെ നീങ്ങുന്നത് അവൻ കണ്ടു.

കുറച്ചു ദൂരം ഓടി, ആ കുടയിലേക്ക് അവൻ കിതപ്പോടെ ഓടി കയറുമ്പോൾ രാധ തെല്ലൊന്നു പകച്ചു ...

എന്തോ ചോദിക്കാനാഞ്ഞ രാധയെയും ചേർത്ത് പിടിച്ച് നടക്കുമ്പോൾ, അവൻ്റെ ഉള്ളിൽ വേദനയോടെ മുഴങ്ങിയത് ക്രിസ്റ്റലിൻ്റെ വാക്കുകളാണ്.

" ഒരു നാൾ വിട പറയാനുള്ള ശബ്ദമില്ലാതെ നീ എന്നിൽ നിന്ന് ഓടി മറയും ദീപക് "

ചുട്ടുപൊള്ളുന്ന മണ്ണിനെ പൊടുന്നനെ തണുപ്പിക്കാൻ നിലത്തിറങ്ങിയ ഈ വേനൽമഴ പോലെയായിരുന്നുവോ, ക്രിസ്റ്റലിൻ്റെ ഓരോ വാക്കുകളും എന്ന് സ്വയം ചോദിച്ചുകൊണ്ട്, ആ മഴയിലൂടെ രാധയെയും ചേർത്തണച്ചു നടന്നു ദീപക്.

ശുഭം.

Written by Santhosh Appukkuttan

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo