നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ബംഗാളിക്കഥ


 വാട്സപ്പിൽ കാൾ വന്നപ്പോൾ ട്രെയിനിൻ്റെ ജനവാതിൽ അഴികൾ ചാരിയിരുന്ന സരസ്വതിയമ്മ മൊബൈൽ കയ്യിലെടുത്തു

"മമ്മാജി വണ്ടിയ്ക്കകത്ത് കയറിയല്ലെ " റിയാസാണ് "

കൽക്കത്തയിൽ നിന്ന് റിയാസാണ്

" ആ മോനെ വണ്ടിയിൽ കയറി "

"ഇന്നലെ ചെറിയ പനി ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലെ മാറിയൊ"

"ഭേദമുണ്ട് കുഴപ്പമില്ല"

"ഡോക്ടറെ കാണിച്ച് മരുന്ന് മേടിച്ചൊ .... അതൊ മമ്മാജിയുടെ തുളസിയിലയും കട്ടൻ കാപ്പിയും മാത്രമെ കഴിച്ചുള്ളൊ "

"ഇല്ല മോനെ ... ഡോക്ടറെ കണ്ട് ആ വിശ്യത്തിനുള്ള മരുന്ന് മേടിച്ചിട്ടുണ്ട് "

"കുഞ്ഞുമോൻ എന്ത് പറയുന്നു വികൃതിയാണൊ "

"ഹോ നല്ല വികൃതിയാ"

"മമ്മാജി തോട്ടത്തിലെ ചെടികൾ ഒക്കെ വല്ലാതെ വളർന്നു ല്ലെ "

"എല്ലാം വളർന്നു .... നീ പോയെ പിന്നെ ഒന്നും വെട്ടിയിട്ടില്ല ... അല്ലെങ്കിൽ തന്നെ ദാസേട്ടൻ ഓമനിച്ചു വളർത്തിയ ആ ചെടികളൊക്കെ ഇനി മറ്റൊരാൾക്ക് സ്വന്തമാകാൻ പോകയല്ലെ "

"മമ്മാജി അതൊന്നും ഓർത്ത് വിഷമിക്കരുത്... ആദ്യം മമ്മാജി ഇവിടെ വന്ന് കുറച്ച് ദിവസം സമാധാനത്തോടെ ഞങ്ങളോടൊപ്പം ജീവിക്ക് "

റിയാസ് ഫോൺ കട്ട് ചെയ്തു

സരസ്വതിയമ്മ ഓർത്തു .... തോട്ടത്തിൽ ചെടികൾ വല്ലാതെ വളർന്നപ്പോളാണ് റിയാസ് എന്ന ബംഗാളിയെ ദാസേട്ടൻ വിളിപ്പിച്ചത്..... ഒരു ചെറിയ മീശയും പറ്റെ വെട്ടിയ മുടിയും ആവിശ്യത്തിന് പൊക്കവുമുള്ള ഒരു കൊച്ചു പയ്യൻ .... തൻ്റെ മകൻ പ്രവീണിനെപ്പോലെ തോന്നി:...വൈകുന്നേരം വരെ നിന്ന് പണിയെടുത്ത് തോട്ടവും മിററവും എല്ലാം വെട്ടി വൃത്തിയാക്കി.... ദാസേട്ടനും കൂടെ കൂടി ..... ചോദിച്ച കൂലിയും കൊടുത്ത് റിയാസ് യാത്ര പറഞ്ഞ് പോകുമ്പോഴേക്കും ഒരു പാട് വിശേഷങ്ങൾ അവൻ പങ്കുവെച്ചു..... ഉച്ചക്ക് ചോറും മീൻ കയറിയും കൊടുത്തപ്പോൾ റിയാസ് ആർത്തിയോടെ കഴിച്ചു:

"എൻ്റെ മമ്മാജിയും ഇതേപോലെ നാരിയൽ അരച്ച് ചേർത്താണ് മീൻ കറി വയ്ക്കുന്നത് "
അവൻ അത് പറഞ്ഞത് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി കൂലി മേടിച്ചു പോകുമ്പൊൾ അവന് ഒരു ചെറിയ പാത്രത്തിൽ മീൻ കറിയും കൊടുത്തു വിട്ടു

ക്രമേണ റിയാസ് ആരുമറിയാതെ ആ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു.... ദാസേട്ടൻ തറവാട്ടിലേക്ക് പോണ ദിവസം റിയാസ് രാത്രി കൂട്ടിന് വരും: ഉമ്മറക്കോലായിൽ പായ വിരിച്ച് കിടക്കും' അകത്ത് കയറി കിടക്കാൻ പറഞ്ഞാൽ കിടക്കില്ല ..... രാത്രി കിടക്കുമ്പോൾ പഴയ ഹിന്ദി സിനിമാ ഗാനങ്ങൾ അവൻ മനോഹരമായി പാടും: കേൾക്കാൻ എന്ത് രസമാണ് .....

പാടിക്കഴിഞ്ഞാൽ പിന്നെ വിളിച്ചു പറയും

"മമ്മാജി ധൈര്യമായി ഉറങ്ങിക്കോളു ഞാനിവിടെയുണ്ട്.'

പ്പൊഴും ഓർക്കുന്നു ദാസേട്ടന് നെഞ്ചുവേദന വന്ന ദിവസം .... താൻ അലറിക്കരയുമ്പോൾ ..... എങ്ങിനെ തന്നെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുന്ന റിയാസ്....

" റിയാസെ ദാസേട്ടന് ഒട്ടും വയ്യ "ഫോൺ ചെയ്ത് പറഞ്ഞപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അവൻ സുഹൃത്തിനെയും വിളിച്ച് ഒരു വണ്ടിയിൽ വന്നു ....

താനൊന്നും അറിഞ്ഞില്ല: ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാം റിയാസാണ് നോക്കി നടത്തിയത്.....

സ്വന്തം മകൻ പ്രവീണിനെ വിളിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി

"അമ്മെ ഓഫീസിൽ എൻ്റെ അപ്രൈസൽ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കയാ.... പിന്നെ പിള്ളേരാണെങ്കി അവരുടെ എക്സാംമിൻ്റെ പ്രിപ്പറേഷനിലാ... ഇപ്പൊ എന്തായാലും വരാൻ പറ്റില്ല. .... അമ്മ അടുത്ത വീട്ടിലെ ആരെയെങ്കിലും വിളിക്ക്

ദാസേട്ടൻ്റെ മരണശേഷം പ്രവീണും കുടുംബവും തിരിച്ചു പോയപ്പോൾ തന്നെ ഒരു നിമിഷം പോലും ഒറ്റക്കാക്കിയിട്ടില്ല തൻ്റെ പ്രിയപ്പെട്ട മകൻ റിയാസ് :..

സരസ്വതിയമ്മ ഓർത്തു .... ദാസേട്ടൻ്റെ കുഴിമാടത്തിൽ സന്ധ്യക്ക് വിളക്ക് വെച്ചു വരുമ്പോൾ കൂട്ടിന് അവനും കാണും....

രാത്രി വല്ല പാമ്പൊ മറ്റൊ കാണും മമ്മാജി എന്നവൻ പറയും ..... ടോർച്ചടിച്ച് തനിക്ക് വഴിതെളിച്ച് ...

വെള്ളിയാഴ്ചകളിൽ പള്ളിയിലെ നിസ്കാരവും കഴിഞ്ഞ് വരുമ്പോൾ ബിരിയാണിയും മേടിച്ചവൻ വരും .. അവൻ്റെ ഒപ്പമിരുന്ന് ബിരിയാണി കഴിക്കുമ്പോൾ അവൻ്റെ ഗ്രാമത്തിലെ വിശേഷങ്ങളും അമ്മയുടെ വിശേഷങ്ങളും ഒരു പാട് പറയും അമ്മയെക്കുറിച്ച് പറയുമ്പോഴെക്കെ റിയാസിൻ്റെ കണ്ണ് നിറയും.....

അപ്രതീക്ഷിതമായിരുന്നു മകൻ പ്രവീണിൻ്റെ ഫോൺ വിളി

" അമ്മെ ഞാൻ അവസാനമായി പറയുകയാ ഒന്നുകിൽ ഞങ്ങളുടെ കൂടെ പോരാം അല്ലെങ്കിൽ ഏതെങ്കിലും ഒരു നല്ല ഓൾഡ് ഏയ്ജ് ഹോമിൽ അമ്മക്ക് വേണ്ട ഏർപ്പാടുകൾ ചെയ്യാം .... എനിക്കെന്തായാലും ആ വീടും പറമ്പും വിറ്റെ പറ്റു"

വീടും പറമ്പും അവൻ്റെ പേരിലായത് കാരണം തൻ്റെ ശബ്ദങ്ങൾക്ക് ഒരു വിലയുമില്ലാതെ പോയി ....ദാസേട്ടനെ അടക്കം ചെയ്ത ആ മണ്ണിൽ കുനിഞ്ഞിരുന്ന് ഒരു പാട് കരഞ്ഞു

പതിവ് പോലെ റിയാസിനോട് എല്ലാം പറഞ്ഞപ്പോൾ വല്ലാത്ത ഒരാശ്വാസം.... സ്വന്തം മകനോട് എന്ന പോലെ റിയാസി നോട് എല്ലാം എണ്ണിയെണ്ണി പറയുകയായിരുന്നു

തികച്ചും അപ്രതീക്ഷിതമായി അന്ന് റിയാസിൻ്റെ ഫോൺ വന്നു

"മമ്മാജി ഓർഫൻ ഹോം ലേക്ക് ഒന്നും പോണ്ട ഞാൻ വിടില്ല .... ഞാൻ കൽക്കത്തയിലേക്ക് മമ്മാജിക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇവിടെ എന്നോടൊപ്പം എൻ്റെ മമ്മാജിയോടൊപ്പം എൻ്റെ ഭാര്യയോടും മകനോടുമൊപ്പം സുഖായി കഴിയാം"

എന്തെ തന്നെ റിയാസ് വിളിക്കാത്തെ എന്നോർത്തിരിക്കുമ്പോഴാ അവൻ്റെ ആ ഫോൺ വന്നത്

"മമ്മാജിക്ക് ഇങ്ങാട്ട് വരാനുള്ള ടിക്കറ്റ് എല്ലാം ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്.... എതിരൊന്നും പറയരുത്. മമ്മാജിവരണം"

വണ്ടി മെല്ലെ മുന്നോട്ട് നീങ്ങിയപ്പോൾ സരസ്വതിയമ്മയുടെ മനസ്സ് നിറയെ റിയാസായിരുന്നു
..............................

" എങ്ങനെയുണ്ട് എൻ്റെ പുതിയ കഥ "

മോഹന കൃ ഷണൻ തൻ്റെ കഥ ഭാര്യയുടെ കയ്യിൽ കൊടുത്തു..... അജിത അത് വാങ്ങിച്ചു വായിച്ചു തുടങ്ങി

" ബംഗാളികഥ: " ടൈറ്റിൽ കൊള്ളാം

" എൻ്റെ പൊന്നു ചേട്ടാ ഇത് എന്തോന്ന് കഥ... വയസ്സ് കാലത്ത് അച്ഛനമ്മമാരെ ശരണാലയത്തിൽ കൊണ്ടുവിടുന്നത് എല്ലാം പഴഞ്ചൻ തീമാണ് .... പിന്നെ അവരെ രക്ഷിക്കാൻ വീട്ടുജോലിക്കാരൻ വരുന്നു. മകനെ പോലെ സ്നേഹിക്കുന്നു.... അയ്യോ അറു പഴഞ്ചൻ സബ്ജക്ട് .... ഈ അച്ഛൻ അമ്മ ഇതൊക്കെ വിട്ട് വല്ല ന്യുജൻ കഥകളൊക്കെ എഴുതു എൻ്റെ ചേട്ടായി "കഥ വായിച്ചു കഴിഞ്ഞ അജിത അഭിപ്രായപ്പെട്ടു

മൊബൈൽ ശബ്ദിച്ചപ്പോൾ അജിത ഫോൺ കയ്യിലെടുത്തു.

"ഹലോ അമ്മ വീട് ഓർഫൻ സെൻററിൽ നിന്നാണ് "

"ആ പറയു"

'' മോഹന കൃ ഷണൻ്റെ അമ്മക്ക് ഇന്നലെ മുതൽ ഒരു ചെറിയ പനി: പിന്നെ അമ്മക്ക് കുഞ്ഞുമോനെ ഒന്ന് കാണണമെന്ന് വല്ലാത്ത ഒരാഗ്രഹം ഇന്നലെ മുഴുവൻ അത് പറഞ്ഞു കൊണ്ടിരിക്കയായിരുന്നു .... പറ്റിയാൽ ഒന്ന് കൊണ്ട് വരു"

"പനിയുണ്ടെങ്കിൽ പാരസറ്റമോൾ കൊടുക്കണം ...അതൊക്കെ ഞങ്ങൾ മേടിച്ചു തന്നിട്ടില്ലെ. --- പിന്നെ മോൻ്റെ കാര്യം.... അവന് സ്ക്കൂളിലെ ചില കോംപി റ്റീഷനുമായി നല്ല തിരക്കിലാണ് -- .അതൊക്കെ കഴിയുമ്പോൾ ഞങ്ങൾ വരാൻ നോക്കാം.... പിന്നെ ഓരോ നിസ്സാര കാര്യങ്ങൾ പറഞ്ഞ് എപ്പോഴും ഇങ്ങനെ ഫോൺ ചെയ്യരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.... അതിനുള്ള കാശല്ലെ മാസാമാസം ഞങ്ങൾ എണ്ണി തരുന്നത് "
അജിത ദേഷ്യത്തോടെ ഫോൺ വച്ചു

കാര്യം മനസ്സിലാക്കിയ മോഹനകൃഷ്ണൻ അജിതയുടെ മുഖത്തേക്ക് നോക്കി

"ചില വിഷയങ്ങൾ അങ്ങിനെയാണ് .... ഒരിക്കലും പഴഞ്ചനാകുന്നില്ല .... അതെന്നും ന്യൂ ജൻ ആയിരിക്കും "

മോഹനകൃഷ്ണൻ്റെ വാക്കുകൾ കേട്ട അജിത രൂക്ഷമായി നോക്കി ഇഷ്ടപെടാത്തത് പോലെ ബെഡ്‌റൂമിലേക്ക് പോയി

തൻ്റെ ബംഗാളി കഥയിലേക്ക് അയാൾ ഒന്നുകൂടി നോക്കി.... അറിയാതെ മന്ത്രിച്ചു

"അമ്മെ ഞാൻ --- "

എൻ്റെ അമ്മയെ രക്ഷിക്കാൻ ഒരു റിയാസ് ഉണ്ടായിരുന്നെങ്കിൽ -- --

മോഹനകൃഷ്ണൻ കൊതിച്ചു - - - - അമ്മക്ക് ഒരു റിയാസ് ഉണ്ട് ..... അമ്മയെ സ്നേഹിക്കാൻ ---- കൂടെ താമസിപ്പിക്കാൻ - ഞാൻ അമ്മയെ അവനെ ഏൽപ്പിക്കുന്നു

മോഹനകൃഷ്ണൻ പേന കയ്യിലെടുത്തു ---- സരസ്വതിയമ്മ എന്ന പേർ വെട്ടി തിരുത്തി ....അത് മഴുവൻ ദേവകിയമ്മയായി മാറി --- തൻ്റെ പ്രിയപ്പെട്ട അമ്മയുടെ പേര്.... സ്നേഹിക്കാൻ മാത്രം അറിയാവുന്ന റിയാസ് എന്ന മകൻ്റെ അടുത്തേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുന്ന തൻ്റെ പ്രിയപ്പെട്ട അമ്മ

ആ ട്രെയിൻ സ്റ്റേഷനിൽ നിന്ന് വിട്ടകലുന്നത് വരെ മോഹനകൃഷ്ണൻ നിറകണ്ണുകളോടെ നോക്കി നിന്നു......

(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot