നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസിയുടെ പ്രതികാരം (കഥ)


"ഏട്ടനിപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്...? എന്തായാലും ഇങ്ങോട്ട് കേറാൻ പറ്റില്ല.. വയസ്സായ അമ്മയും എന്റെ ഭാര്യയു മൊക്കെ ഉള്ളതാ ഇവിടെ... ഏട്ടൻ വല്ല സർക്കാർ ക്വാറന്റൈനും നോക്ക്.. അല്ലെങ്കിൽ വല്ല ഹോട്ടലിലേക്കും ചെല്ല്..". സതീശൻ അറുത്ത് മുറിച്ചു പറഞ്ഞു...

"സതീശാ..അതിനെനിക്ക്‌ അസുഖമൊന്നുമില്ല. മുകളിലും താഴെയുമായി നാല് മുറികളില്ലെടാ നമ്മുടെ വീട്ടിൽ...? ഞാൻ മുകളിൽ കഴിഞ്ഞോളാം.. ഹോട്ടലിൽ പോകാനുള്ള കാശൊന്നും ഇല്ലെടാ കയ്യിൽ.. ഇൗ അവസ്ഥയിൽ നീ ഇങ്ങനെ പറയല്ലേടാ.. ഗൾഫിൽ രണ്ടു മാസമായി ജോലി പോയിട്ട്.." പൂട്ടിയ ഗേറ്റിന്റെ അഴിയിൽ പിടിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളോടെ രമേശൻ ചോദിച്ചു..

സതീശന്റെ ഭാര്യ സുമ ഇടപെട്ടു..

"ചേട്ടന് ഇതൊക്കെ മാറിയിട്ട് പതുക്കെ വന്നാൽ പോരായിരുന്നോ.. മോളിലെ മുറി യിലാണ് ഞങൾ കിടക്കുന്നത്.. എനിക്ക് സ്ഥലം മാറിക്കിടന്നാൽ ഉറക്കമൊന്നും ശരിയാവില്ല..പിന്നെ ചേട്ടന് അസുഖമുണ്ടെങ്കിൽ ഞങ്ങൾക്കും പകരില്ലെ..? എനിക്ക് പേടിയാണ്.. ദേ മനുഷ്യാ.. ചേട്ടൻ ഇങ്ങോട്ട് കേറിയാൽ ഞാനെന്റെ വീട്ടിൽ പോകും പറഞ്ഞേക്കാം.." അവൾ‌ ഈർഷ്യയോടെ പറഞ്ഞു..


"കണ്ടില്ലേ...ഇതുകൊണ്ടൊക്കെ യാ ഞാൻ പറഞ്ഞത്.. എല്ലാവർക്കും ഒരു ബുദ്ധിമുട്ടായി ട്ട്‌ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ...?.ഏട്ടൻ ചെല്ല്‌ ...വേറെ വഴി എന്തെങ്കിലും നോക്ക്.."


ഇതൊക്കെ കേട്ടു കൊണ്ട് അപ്പോഴേക്കും രമേശന്റെയും സതീശന്റെയും അമ്മ ദേവകി ഇറങ്ങി വന്നു.. രമേശനെ കണ്ട അവർ...മോനേ..എന്ന് വിളിച്ചു ഗെയ്‌റ്റിനടുത്തേക്കു പോകാൻ ശ്രമിച്ചു...സതീശനും ഭാര്യയും അവരെ തടഞ്ഞു..അവർ കത്തുന്ന മിഴികളോടെ അവനെ നോക്കി...


"സതീശാ... ദൈവദോഷം പറയരുത്... ചെറുപ്പത്തിൽ നിങ്ങളുടെ അച്ഛൻ മരിച്ച കാലം മുതൽ ഈ കുടുംബത്തിന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പടുന്നവനാ എൻെറ കുട്ടി.. ഇതു വരെയും വിവാഹം പൊലും കഴിക്കാതെ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് അവൻ ഒരാൾ ഉണ്ടാക്കിയതാണ് ഈ വീടും പറമ്പും... ജോലിയും കൂലിയും ഇല്ലാത്ത നിൻറെയും നിൻെറ കൂടെ ഒളിച്ചോടി വന്ന നിന്റെ ഈ ഭാര്യയുടേയും വരെ ചിലവു നോക്കിയതും അവനാണ്‌.. അവനിവിടെ കയറാൻ നിന്റെ യും ഇവളുടെയും അനുവാദം വേണോ..? ഈ വീടും സ്ഥലവും അവൻ വാങ്ങിയത് എൻറെ പേരിലാണു.... എന്റെ മോൻ ഇവിടെ താമസിക്കും"...അവർ വീറോടെ പറഞ്ഞു...
ഇതിനിടയിൽ രമേശൻ ആർക്കോ ഫോൺ ചെയ്തു..ശേഷം അമ്മയോട് പറഞ്ഞു..

"വേണ്ടമ്മെ..ഞാൻ കാരണം ഒരു പ്രശ്നം വേണ്ട.. ഞാ‍ൻ വെറെ വഴി കണ്ടിട്ടുണ്ട്...അമ്മ വിഷമിക്കണ്ട..ഞാൻ പോയി വരാം..പക്ഷേ സതീശാ... ഇത് ഞാൻ ക്ഷമിക്കുമെന്ന് നീ കരുതണ്ട.. എൻെറ നെഞ്ചിലാ നീ കുത്തിയത്... മറക്കണ്ട."...വിഷമവും ദേഷ്യവും കൊണ്ട് കല്ലിച്ച മനസ്സോടെ അയാൾ വന്ന കാറിൽ കയറി തിരിച്ചു പോയി...അമ്മ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയത് പാളി നോക്കി സുമ സതീശന് നെരെ തിരിഞ്ഞു..
"ദേ മനുഷ്യാ..അയാള് തിരിച്ചു വരുന്നേന് മുൻപ് ഈ വീടും സ്ഥലവും എങ്ങനെയെങ്കിലും നിങ്ങളുടെ തള്ളയുടെ കയ്യിൽ നിന്ന് എഴുതി വാങ്ങാൻ നോക്ക്..അല്ലെങ്കിൽ നമ്മള് പെരുവഴിയിലാകും..പറഞ്ഞേക്കാം.."

"ഹ്മും..നോക്കട്ടെ.."അങ്ങിനെ പെട്ടെന്ന് നടക്കുമെന്ന് തോന്നുന്നില്ല...അവൻ ആലോചനയോടെ പറഞ്ഞു..

രണ്ടര മാസം രമേശന്റെ ഒരു വിവരവും ഇല്ലാത്തത് കണ്ട് സതീശനും സുമയും സമാധാനിച്ചു..ഇടയ്ക്ക് ഒരു മാസം ദേവകിയമ്മ തൻറെ അനിയത്തിയുടെ വീട്ടിലേക്ക് പോയതോടെ രണ്ടുപേരും സ്വതന്ത്ര്യം നന്നായി ആഘോഷിച്ചു...അമ്മ തിരിച്ചുവന്ന ശേഷം സതീശൻ വീടെഴുതി വാങ്ങാൻ ചില കളികളോക്കെ കളിച്ചു.. പക്ഷേ ചീറ്റിപ്പോയി...

* . *. *. *. *

കോളിംഗ് ബെൽ അടിക്കുന്നത് കേട്ടു ഹാളിൽ ടിവി കണ്ടുകൊണ്ടിരുന്ന സതീശനും സുമയും പൂമുഖത്തെക്കു ചെന്നു..രമേശൻ ബാഗും പെട്ടിയുമായി മുറ്റത്ത് നിൽക്കുന്നു..കയ്യിൽ ഒരു പേപ്പറും ഉണ്ട്..കൂടെ ഒരു പോലീസുകാരനും.. രമേശന്റെ അയൽവാസിയും സഹപാഠിയും സുഹൃത്തുമായ രഘു...സതീശനും രഘുവും തമ്മിൽ പണ്ടേ കലിപ്പിലാണ്...സതീശൻ പേടി കൊണ്ട് രഘുവിന് മുഖം കൊടുക്കാതെ രമേശന്റെ നേരെ തിരിഞ്ഞു..

പഞ്ചായത്തീന്നു കിട്ടിയ ക്വാരന്റയ്ൻ പേപ്പറോന്നും കാണിച്ചിട്ട് കാര്യമില്ല.... കാരണം കുറേ ദിവസം കഴിഞ്ഞാലും ഈ അസുഖം വരാനുള്ള സാധ്യത യുണ്ട്.. അതുകൊണ്ട് ഏട്ടൻ പോയി കുറച്ച് ദിവസം കൂടി കഴിഞ്ഞ് വാ..അവൻ മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു...

രഘുവിന്റെ നിയന്ത്രണം വിട്ടു..

"ഫ്ഭാ.. ചെറ്റെ...നീ ആരാടാ കളക്ടറോ..? പേപ്പർ കാണിക്കാൻ....രഘു ചൂടായതും സതീശൻ ഒറ്റ ചാട്ടത്തിന് അങ്ങോട്ട് തന്നെ കയറി ഭയന്നു നിന്നു...

"വേണ്ട രഘൂ."..രമേശൻ തടഞ്ഞു..
"സതീശാ..ഇത് പഞ്ചായത്തിലെ പേപ്പറല്ല..ഇൗ വീടും സ്ഥലവും എന്റെ പേരിലാക്കിയതിന്റെ പ്രമാണത്തിന്റെ കോപ്പിയാണ്‌.." രമേശൻ പേപ്പർ സതീശന് കൊടുത്തു..
സതീശനും സുമയും ഇടിവെട്ടേറ്റ പോലെ നിന്നു..
അപ്പോഴേക്കും ദേവകിയമ്മ ഇറങ്ങി വന്നു..

എന്ത് വകയിലാ തള്ളേ.. നിങ്ങള് എട്ടന്റെ പേരിൽ മാത്രം എല്ലാം എഴുതിവച്ചത്...? ഞാനെന്താ.. നിങ്ങൾക്കുണ്ടായതല്ലേ...? അതോ എന്റെ തന്ത വേറെയാണോ...?അവൻ അമ്മയോട് ഉറഞ്ഞുതുള്ളി..

ദേവകിയമ്മ അവനെ കോപം നിറഞ്ഞ പുച്ഛത്തോടെ നോക്കി ക്കൊണ്ട് പറഞ്ഞു...

നാവടക്കെടാ നായേ... ഞാൻ പിന്നെന്ത് വേണം..?അവൻ എന്റെ പേരിൽ വാങ്ങി..അവന് തന്നെ ഞാൻ തിരിച്ചു കൊടുത്തു..ഇതിൽ അവകാശം പറയാൻ നിനക്കെന്തർഹതയു ണ്ടെടാ....? ഈ വീടിന് വേണ്ടി ഒരു കല്ലെങ്കിലും നീ ചുമന്നിട്ടുണ്ടോ..അവൻ കഷ്ടപ്പെടുന്ന കാശിന് നാല് നേരം വിഴുങ്ങി നീ അവനെത്തന്നെ ചതിക്കാൻ നോക്കി.. ഇൗ മഹാമാരിയുടെ പേരും പറഞ്ഞ് അവൻ ജീവൻ നൽകി അധ്വാനിച്ചുണ്ടാക്കിയത് കൈക്കലാക്കി അവനെ പെരുവഴിയിൽ ഇറക്കാൻ നീയും നിന്റെയീ കെട്ടിയവളും ചേർന്ന് നടത്തുന്ന നാടകം എനിക്ക് മനസ്സിലാകില്ല എന്ന് കരുതിയോ..?.. എന്നാൽ നീ കേട്ടോ...ഞാൻ അനിയത്തിയുടെ വീട്ടിൽ പോയി നിന്നത് തന്നെ ഇത് അവന് കൊടുക്കാൻ വേണ്ടിയാ...ഭാര്യയുടെ വാക്കും കേട്ട്...ആപത്ത് കാലത്ത് കൂടപ്പിറപ്പിന്റെ കൂടെ നിൽക്കാത്ത നീയും ഇവളും നാളെ ഇതിന് വേണ്ടി എന്നെ കൊല്ലാനും മടിക്കില്ല...ഇനി നിനക്ക് ചെയ്യാൻ പറ്റുന്നത് നീ ചെയ്യ്...ഇനിയും ഇവിടെക്കിടന്ന് ഒച്ചയെടുത്താൽ നിന്റെ പല്ലടിച്ച് ഞാൻ കൊഴിക്കും...കെട്ടോടാ.. നിനക്കറിയാല്ലോ എന്നെ..?
അവർ കിതച്ചു കൊണ്ട് നിർത്തി..
സതീശൻ ഒന്നും മിണ്ടിയില്ല... മിണ്ടിയാൽ അമ്മ കരണം നോക്കി പൊട്ടിക്കുമെന്ന് അവന് മനസ്സിലായി... സുമയെ ഒന്നിരുത്തി നോക്കി ദേവകിയമ്മ ദേഷ്യത്തോടെ അകത്തേക്ക് പോയി...

കേട്ടല്ലോ സതീശാ...ഇതിപ്പോ എന്റെ വീടാണ്..നീയും ഭാര്യയും ഇവിടെ താമസിക്കുന്നത് എനിക്ക് താല്പര്യമില്ല.. അതുകൊണ്ട് നിങൾ രണ്ടുപേരും ഇപ്പൊ ഇവിടുന്ന് ഇറങ്ങിത്തരണം...

സതീശൻ ഞെട്ടിത്തരിച്ചു.. രമേശന് ഇങ്ങനെ ഒരു മാറ്റം അവൻ പ്രതീക്ഷിച്ചില്ല.

ഇറങ്ങിതരാനോ..?ഞങൾ എങ്ങോട്ട് പോകും..?

വല്ല ഹോട്ടലിലും നോക്ക്..അല്ലെങ്കിൽ സർക്കാര് വക അഗതി മന്ദിരം കാണും..അവിടെ നോക്ക്.. രമേശൻ ശാന്തമായി പറഞ്ഞു..

ഒാ..താൻ പക തീർക്കാൻ വേണ്ടി യാണല്ലെ.. അങ്ങനെ എന്നെ ഇറക്കിവിടാം എന്ന് ആരും കരുതണ്ട...നമുക്ക് നോക്കാം..

സതീശാ... നീയുമായി ഒരു കയ്യാങ്കളിക്ക്‌ എനിക്ക് താല്പര്യമില്ല.. കാരണം എന്റെ ഒരടി തികച്ചു വാങ്ങാൻ ഇല്ല നീ..അതുകൊണ്ടാ... ആ...പിന്നെ... പോകുമ്പോ ആ ബുള്ളറ്റിന്റെ ചാവി ഇങ്ങ് തരണം.. ആർ സി എന്റെ പേരിൽത്തന്നെ ആണല്ലോ..അത് നന്നായി...പിന്നെ...സുമെ..പോകുമ്പോ നിൻറെ തലയിണയും പുതപ്പുമൊക്കെ ആ മുറിയിൽ നിന്നെടുത്തോ... ചെല്ലുന്നിടത്ത് ഉറക്കം ശരിയാകാതിരിക്കണ്ട.. ഏത്..?. മനസിലായില്ലേ.. എന്നാ.. മക്കള് ചെല്ല് ....

രഘു ഇടപെട്ടു..

സതീശാ..ഒരു മണിക്കൂർ സമയമുണ്ട്...അതിനുള്ളിൽ ഇറങ്ങണം... അല്ലെങ്കിൽ ഞാനങ്ങു കേറിവരും.. അറിയാലോ നിനക്കെന്നെ...

ഗത്യന്തരമില്ലാതെ രണ്ടുപേരും ബാഗും സാധനങ്ങളുമായി ഇറങ്ങി.. വെറെ വഴിയില്ലാതെ സതീശൻ പോയത് ഭാര്യവീട്ടി ലേക്കാണ്... ജോലിക്കൊന്നും പോകാതത്തിനാൽ തിന്നുന്ന ഓരോ ഉരുള ചോറിനും.. ആ ചെറിയ വാടകവീട്ടിൽ അമ്മയിയപ്പന്റെയും അളിയന്റെ യും സുമയുടെയും കുത്തുവാക്കുകൾ കേട്ട് സതീശ ന് ശ്വാസം മുട്ടി.. തന്റെ വീട്ടിലെ സുഖസൗകര്യങ്ങൾ ഓർത്ത് അവന് നഷ്ടബോധം തോന്നി...

ഒരു മാസം കഴിഞ്ഞ് വീടിന്റെ കോലായിൽ ചൊറിയും കുത്തിയിരിക്കുന്ന സതീശന്റെ മുന്നിലേക്ക് ഒരു നീല ആൾട്ടോ കാർ വന്നു നിന്നു.. അതിൽ നിന്നും രമേശൻ ഇറങ്ങി..അത് കണ്ടതും സതീശന് നല്ലജീവൻ വച്ചു..രമേശൻ തന്നെ തിരിച്ചു വിളിക്കാൻ വരുമെന്ന് അവന് അറിയാമായിരുന്നു.. എങ്കിലും അത് പുറത്തു കാണിക്കാതെ അവൻ മുഖം വീർപ്പിച്ചു നിന്നു...

നീയങ്ങു നന്നായല്ലോ സതീശാ.. ഭാര്യവീട്ടിൽ പരമസുഖം.. അല്ലേ...? കോലായിലേക്ക്‌ കേറിക്കൊണ്ട് രമേശൻ സതീശനെ ഒന്നാക്കിക്കൊണ്ട് ചോദിച്ചു.. അപ്പോഴേക്കും സുമ ഇറങ്ങി വന്നു ചുമരിൽ ചാരി നിന്നു.....രമേശൻ അവളെ നോക്കി ഒന്ന് ചിരിച്ച് തിണ്ണയിൽ ഇരുന്നു കൊണ്ട് സതീശനെ നോക്കി..

രമേശൻ ഒരു മുഖവരയോടെ തുടങ്ങി...
എടാ..ഞാൻ വന്നത് എന്താന്ന് വച്ചാൽ...നിങ്ങളെ വിളിക്കാൻ വന്നതാണ്... അമ്മയും പറഞ്ഞു നിങ്ങളെ വിളിക്കണമെന്ന്.. എന്റെ ഒരേ ഒരനിയനല്ലെ നീ... അപ്പോഴേക്കും സതീശൻ കൈയുയർത്തി തടഞ്ഞു..

ഓ... വേണമെന്നില്ല..അങ്ങനെ നിങ്ങള് വിളിക്കുമ്പോ വരാനും പറയുമ്പോ ഇറങ്ങി പോകാനും ഞാൻ നിങ്ങളുടെ അടിമയൊന്നുമല്ല.. എനിക്കും ഒരന്തസൊക്കെയുണ്ട്... അന്ന് വലിയ മുതലാളി കളിച്ച് ഇറക്കി വിട്ടതല്ലെ.... എന്നിട്ടെന്തേ...? ഇനിയൊരിക്കലും ആ വീടിന്റെ പടി ചവിട്ടില്ല എന്ന് ഉറപ്പിച്ചതാണ്...എന്നാലും... അമ്മയെ ഓർത്ത് ഞാൻ വരാം.. പക്ഷേ ഒരു കാര്യം...വീടും സ്ഥലവും എന്റെ കൂടെ പേരിൽ ആക്കണം.. എന്നാ ഞാൻ വരാം.. അല്ലെടീ സുമെ..??

അതെ.. അല്ലാതെ ഞങൾ വരുന്നില്ല.. അങ്ങിനെ വന്നാൽ ഞങ്ങൾക്കൊരു പട്ടിയുടെ വില പോലും അവിടെ ഉണ്ടാവില്ല.. അത് ഞങ്ങൾക്കറിയാം.. സുമ തീർത്തു പറഞ്ഞു...

രമേശൻ സതീശനെയും സുമയെയും നോക്കി ഒന്ന് ചിരിച്ചു..

അതിന് ഞാൻ നിങ്ങളെ വീട്ടിലേക്ക് തിരിച്ചു വിളിക്കാൻ വന്നതാണെന്ന് ആര് പറഞ്ഞു??

പിന്നെ.?? രണ്ടുപേരും ഒരുമിച്ച് ചോദിച്ചു..

ഞാൻ വന്നത് എന്റെ കല്യാണം വിളിക്കാനാണ്... അടുത്ത മാസം പതിനഞ്ചാം തീയതിയാണ് വിവാഹം... ദുബായിലെ റൂമിൽ എന്റെ കൂടെ താമസിക്കുന്ന മാധവേട്ടന്റെ ഏട്ടന്റെ മോളാണ് വധു...ശ്രീദേവി...അന്ന് നീ എന്നെ നമ്മുടെ... അല്ല.. എന്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ടില്ലേ.. അന്ന് ഞാൻ ഫോൺ വിളിച്ചത് മാധ വേട്ടനെയാണ്.. റൂമിൽ നിന്ന് പൊരുമ്പോഴെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാൻ അദ്ദേഹം പറഞ്ഞിരുന്നു.. അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ അടുത്തുള്ള ഏട്ടന്റെ വീട്ടിലേക്ക് മാറി... മൂപ്പരും ഗൾഫി ലാണ്..അവിടെയാണ് ഞാൻ ക്വാരന്റിനിൽ താമസിച്ചത്... ശ്രീദേവിക്ക് ചൊവ്വാദോഷം കാരണം വിവാഹം നടക്കാ തിരിക്കുകയായിരുന്നു.. സ്വന്ത രക്തമായ നീയൊക്കെ തള്ളിപ്പ റഞ്ഞപ്പൊഴും സ്നേഹത്തോടെ എനിക്ക് ഭക്ഷണം തന്നതും.. നിങ്ങളുടെയെല്ലാം പെരുമാറ്റം കൊണ്ട് മനസ്സ് തകർന്ന എന്നോട് ഫോണിൽ എന്നും സംസാരിച്ച് എന്നിൽ പോസിറ്റീവ് എനർജി നിറച്ചതും അവളായിരുന്നു... അവളുടെ ചൊവ്വാദോഷം കൊണ്ട് എനിക്ക് നല്ലതേ വരൂ എന്നെനിക്കറിയാം.. ആ..പിന്നെ....നിങ്ങള് രണ്ടാളും അമ്പലത്തിൽ വന്നാൽ മതി...അവിടെ പുറത്തുള്ള മണ്ഡപത്തിൽ വച്ചാണ് താലികെട്ട്... വീട്ടിലേക്ക് വരണ്ട... കാരണം ദേവിയുടെ അച്ഛനും മാധവേട്ടനും വന്നിട്ടുണ്ട്...രണ്ട് പേരും ക്വാരന്റിനിൽ കഴിയുന്നത് നമ്മുടെ... അല്ല... എന്റെ വീട്ടിലെ മുകൾ നിലയിലാണ്... അവർ താമസിച്ചിരുന്ന വീട്ടിൽ വന്നിട്ട് നിനക്കോ നിന്റെ ഭാര്യക്കോ ഇനി വല്ല അസുഖവും വന്നാലോ... അല്ലേ സുമേ.. ഹോ.. എനിക്കത് ഓർക്കാൻ കൂടി വയ്യ..

സുമ ഒന്നും പറയാനാകാതെ ജാള്യതയോടെ തല താഴ്ത്തി നിന്നു..

എന്നാപ്പിന്നെ ഞാൻ ഇറങ്ങട്ടെ...
നീയിങ്ങ് വന്നേടാ...

രമേശൻ എണീറ്റ് സതീശനെ വിളിച്ച്..മുറ്റത്തേക്കിറങ്ങി..
പുതിയകാറു കണ്ടോ നീ..? ഗൾഫിൽ നിന്ന് എന്റെ സെറ്റിൽമെന്റ് പൈസ വന്നു... കൂടെ മൂന്ന് മാസത്തെ ശമ്പളവും... കല്യാണമൊക്കെ അല്ലേ.. അപ്പോ ബുള്ളറ്റ് കൊടുത്തു കാറു വാങ്ങി.. പിന്നെ ജോലിയൊന്നും ഇല്ലാതിരിക്കുന്ന നിനക്കൊരു കടയിട്ട്‌ തരാൻ വേണ്ടി മുൻപേ കുറച്ച് കാശ് കരുതിയിരുന്നു.. അതുകൊണ്ട് ഞാൻ ടൗണിൽ രണ്ട് കടമുറി എടുത്തു... ഇനി നാട്ടിൽ കൂടണം എന്നാ കരുതുന്നത്..

ശേഷം.. അവന്റെ തോളിൽ കയ്യിട്ട് ബലമായി ചേർത്ത് പിടിച്ച് പതിഞ്ഞ.. ഉറച്ച സ്വരത്തിൽ അവനോട് പറഞ്ഞു....

സതീശാ.. ഒരനിയനേക്കാൾ നിന്നെ ഞാനൊരു മകനായി ട്ടാണ് കണ്ടത്... പക്ഷേ നീ എ ന്നെ ചതിക്കാൻ ശ്രമിച്ചു.. നിന്നെപ്പോലുള്ളവർക്ക്‌ ഒരു വിചാരമുണ്ട്.. ഞങ്ങൾ പ്രവാസികളെ എളുപ്പത്തിലങ്ങ് പറ്റിക്കാമെന്ന്... പക്ഷേ ഇൗ കോറോണക്കാലം ഞങ്ങളെയും ചിലത് പഠിപ്പിച്ചു... അതിലൊന്നാണ് നിന്നെപ്പോലെ ദുഷിച്ച മനസ്സുള്ള രക്തബന്ധങ്ങളുടെ നിസാരത... മാധവേട്ടനെപ്പോലെയുള്ള സൗഹൃദങ്ങളുടെ മൂല്യം... ഉറ്റവർക്കു വേണ്ടി ജീവിക്കുന്നതിന്റെ കൂടെ സ്വയം ജീവിതം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത... അങ്ങിനെ പലതും.. എന്ന് നീ എന്നെ വഞ്ചിക്കാൻ ശ്രമിച്ചോ.. അന്ന് മുതൽ നീയെന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു.... അതുകൊണ്ട് അമ്മ വന്ന് വിളിച്ചാൽ പോലും എന്റെ ജീവിതത്തിലേക്കോ.. ആ വീട്ടിലേക്കൊ ഇനി മേലാൽ നീ വരാൻ പാടില്ല...മനസ്സിലായല്ലോ... അപ്പോ എല്ലാം പറഞ്ഞ പോലെ...പോട്ടെടാ... അനിയാ...

രമേശൻ കാറിലേക്ക് കയറി.. പുറകൊട്ടെടുത്ത് റോഡിലിറങ്ങി.. അതിനിടയിൽ സുമ പതിയെ വന്ന് സതീശനെ തോണ്ടി...

എന്തായി..? തിരിച്ച് ചെല്ലാൻ പറഞ്ഞോ?ഞാൻ ബാഗോക്കെ റെഡിയാക്കട്ടെ?

സുമയുടെ കരണം പുകച്ചൊരു അടിയായിരുന്നു സതീശന്റെ മറുപടി... മുഖം പൊത്തിക്കൊണ്ട് സുമ അമ്പരന്നു നിന്നു...റോഡിൽ പൊടി പറത്തി അകന്നുപോകുന്ന കാറു നോക്കി സതീശൻ നിരാശയോടെ... അതിലേറെ കുറ്റബോധത്തോടെ നിന്നു...
കാറിനുള്ളിലപ്പോൾ രമേശൻ ചിരിക്കുകയായിരുന്നു... ഒരു പ്രവാസിയുടെ ഉന്മാദം നിറഞ്ഞ പ്രതികാരച്ചിരി...

അങ്ങിനെ എല്ലാ കഥയിലും ഞങ്ങൾ പ്രവാസികൾ കരഞ്ഞാൽ മാത്രം പോരല്ലോ.. ഹല്ല..പിന്നെ..

സസ്നേഹം..
ധനേഷ്..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot