നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സർദാർജി(കഥ)

 

ഒരിക്കൽ ഡൽഹിയിലുള്ള എൻ്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് എന്നെ കാണാൻ ഒരു സർദാർജി ക്ലെയിൻറ്റ് വന്നു. കുറേ സംസാരിച്ച് കഴിഞ്ഞ് പുള്ളിയിറങ്ങാൻ നേരം' എല്ലാം ശരിയാകും, വിഷമിക്കേണ്ട ' എന്ന് ഞാൻ പറഞ്ഞപ്പോൾ പുള്ളി വിഷമം കലർന്ന ഒരു ചിരി ചിരിച്ചു. ഞാൻ ഒരു പുഞ്ചിരിയോടെ കാരണം ചോദിച്ചു. പുള്ളി പറഞ്ഞു, 'താങ്കളെ കളിയാക്കിയതല്ല ഞാൻ. ഞാൻ പഞ്ചാബിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമാണ്. എൻ്റെ ഇരുപത്തൊന്ന് വയസ്സിൽ ദുബായിൽ എൻ്റെ കൂടെ പഠിച്ച ഫിലിപിനോ പെൺകുട്ടിയുമായി പ്രണയത്തിലായി. വീട്ടിൽ ഒരിക്കലും സമ്മതിക്കാത്തത് കൊണ്ട് പഠനം കഴിഞ്ഞു ഞാനും അവളും കാനഡയിലേക്ക് പോയി. പതിനാറ് വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. രണ്ട് പെൺ കുട്ടികളും ഉണ്ടായി. കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരു ദിവസം പുള്ളിക്കാരി എന്നോട് വന്നു അവർ മറ്റൊരാളുമായി ഇഷ്ടത്തിൽ ആണെന്നും ഡിവോഴ്സ് വേണമെന്നും പറഞ്ഞു. കുറെ ഒക്കെ പറഞ്ഞു മനസിലാക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഞാൻ അവരുടെ ആഗ്രഹം പോലെ ഡിവോഴ്സ് കൊടുത്തു, പതിനാറ് വർഷത്തിന്‌ ശേഷം നാട്ടിലേക്ക് വന്നു. എൻ്റെ വീട്ടുകാരും എന്നെ സ്വീകരിച്ചു. പക്ഷെ എല്ലാ രാത്രിയിലും ഞാൻ ഉറക്കത്തിനിടയിൽ എഴുനേറ്റു നോക്കുമ്പോൾ ഞാൻ പ്രണയിച്ച എൻ്റെ ഭാര്യ എൻ്റെ അടുത്തില്ല. എൻ്റെ രണ്ട് മക്കൾ അടുത്തില്ല. പ്രവീൺ 'എല്ലാം ശരിയാകും' എന്ന് പറയുമ്പോൾ എനിക്ക് വേറെ എന്ത് ശരിയായിലും അതൊന്നും എൻ്റെ ഭാര്യയും മക്കളും എന്നോടൊപ്പമുള്ളത്ര ആവില്ല. അത് ഇനി ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഈ ജന്മത്തിൽ പൂർണ്ണ സന്തോഷം ഞാൻ ഇനി അനുഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതാണ് ഞാൻ വിഷമത്തോടെ ചിരിച്ചു പോയത് പ്രവീൺ.'

പുള്ളി പറഞ്ഞത് കേട്ട് ഞാൻ പുള്ളിയോട് മറുപടിയായി ഒരു കഥ പറഞ്ഞു കൊടുത്തു. ആ കഥ ഇന്ന് നിങ്ങൾക്കും പറഞ്ഞു തരാം. 'ഞാൻ ഉണ്ടാക്കിയ ഒരു കഥാപാത്രമാണ്. ഒരു മാരുതി കാർ ഉടമയുടെ കഥ. അയാൾ ഒരു നല്ല വ്യക്തിയാണ്. പൂർണ്ണ സന്തോഷവാൻ. ഒറ്റയ്ക്ക് അയാൾ അയാളുടെ മാരുതി കാറിലിങ്ങനെ ലോകം മുഴുവൻ ചുറ്റി. അതിൻ്റെ സ്റ്റിയറിംഗ്, സീറ്റ്, ഗിയർ , മ്യൂസിക് സിസ്റ്റം, സസ്പെൻഷൻ, മൈലേജ് എല്ലാം അയാൾക്ക്‌ ഇഷ്ടമാണ്. അങ്ങനെ ഒരു ദിവസം ആയാളും അയാളുടെ മാരുതി കാറും ഇങ്ങനെ ഹാപ്പി ആയി ഒരു ആറു വരി പാതയിൽ പോകുമ്പോൾ, പെട്ടന്ന് ആകാശത്തിൽ നിന്ന് ഒരു വലിയ കല്ല് വന്നു ആ കാറിൽ വീഴും. കാറ് അതോടെ തവിടുപൊടി ആയിപ്പോകും. അയാൾ എങ്ങനെയോ അതിൽ നിന്ന് തെറിച്ചു പുറത്തേക്ക് വീഴും. അയാൾ ആ നട്ടുച്ചക്ക് റോഡിൻ്റെ സൈഡിൽ ഇരുന്നു പൊളിഞ്ഞു കിടക്കുന്ന തൻ്റെ വണ്ടി കണ്ടു വിഷമത്തോടെ ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു കരയും,' ദൈവമേ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് നീ എന്നോട് ഈ കൊല ചതി കാണിച്ചത്. ഞാൻ ആരെയും ഉപദ്രവിക്കാതെ, പൂർണ്ണ സന്തോഷവാനായി എൻ്റെ വണ്ടിയിൽ ഇങ്ങനെ നടന്നതല്ലേ. എന്തിന് നീ എൻ്റെ സന്തോഷം തല്ലി തകർത്തു.'

കുറെ നേരം അയാൾ ആ നടുറോഡിൽ വെയിലത്ത് അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അത് വഴി ഒരു 'റോൾസ് റോയ്‌സ്' വണ്ടി വന്നു. അതിൽ സുന്ദരിയായ ഒരു യുവതി നമ്മുടെ നായകനോട് അവർക്ക് എന്തോ ശരീര അസ്വാസ്ഥ്യം തോന്നുന്നത് കൊണ്ട് വണ്ടി ഒന്ന് ഡ്രൈവ് ചെയ്യാമോ എന്ന് അഭ്യർത്ഥിക്കും. പുള്ളി തൻ്റെ പ്രിയപ്പെട്ട വണ്ടി തകർന്ന വിഷമത്തിലാണെന്ന് പറഞ്ഞു ആ അഭ്യർത്ഥന നിരസിക്കും. പക്ഷെ ആ യുവതി വീണ്ടും അഭ്യർത്ഥിക്കുമ്പോൾ, ആ ഡ്രൈവർ സീറ്റിൽ ഇരുന്നു ആ സ്റ്റിയറിംഗ് പിടിക്കുമ്പോൾ ഒന്നുമില്ലെങ്കിൽ തൻ്റെ പ്രിയപ്പെട്ട മാരുതി കാറിൻ്റെ ഓർമ്മകളെങ്കിലും പുനർജീവിക്കാല്ലോ എന്ന് കരുതി അയാൾ സമ്മതിക്കും. വണ്ടി ഓടിച്ചു കുറച്ചുദൂരം ചെല്ലുമ്പോൾ, പുള്ളി നോക്കിയപ്പോൾ കൊള്ളാം, കൊട്ടാര സമാനമായ ഒരു വണ്ടി, ഓടിക്കാനും നല്ല സുഖം. തൊട്ടടുത്തിരുന്ന യുവതിയുമായി സംസാരിച്ചു വന്നപ്പോൾ അവരുടെ രണ്ടുപേരുടെയും സ്വാഭവും ആഗ്രഹവും ഒന്ന് തന്നെ. വണ്ടിയിൽ ഇങ്ങനെ ലോകം ചുറ്റി നടക്കുക. അങ്ങനെ അവർ നല്ല കൂട്ടുകാരായി ആ വണ്ടിയിൽ ലോകം മുഴുവൻ കറങ്ങി.'

ഇതാണ് ആ കഥ. ഇനി ഈ കഥയിൽ അയാൾക്ക്‌ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം എന്താണ് എന്ന് ആരോട് ഞാൻ ചോദിച്ചാലും ഒരുപാട് ഉത്തരങ്ങൾ കിട്ടാറുണ്ട്. ' അയാൾക്ക്‌ റോൾസ് റോയ്‌സ് കിട്ടിയത്', 'പ്രണയിക്കാൻ ആളെകിട്ടിയത്', ' ലോകം മുഴുവൻ കറങ്ങാൻ പറ്റിയത്', അങ്ങനെ ഒരുപാട് ഉത്തരങ്ങൾ. പക്ഷെ എൻ്റെ കാഴ്ചപ്പാടിൽ അയാൾക്ക്‌ ഈ കഥയിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം ആകാശത്തിൽ നിന്നും വീണ ആ വലിയ 'കല്ല്' ആണ്. ആ കല്ല് വീണില്ലായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ആ മാരുതി കാറിൽ ഒറ്റയ്ക്കുള്ള യാത്രയാണ്, അയാൾക്ക്‌ ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് അയാൾ തെറ്റിദ്ധരിച്ചു ജീവിച്ചേനെ.

നമ്മുടെ ജീവിതത്തിലും ചിലപ്പോഴൊക്കെ അങ്ങനെ ആണ്. നമ്മുടെ മനോഹരമായ പെർഫെക്റ്റ് ജീവിത്തിൽ പെട്ടെന്നൊരു കല്ല് എവിടുന്നെങ്കിലും വന്നു വീഴുമ്പോൾ, നമ്മൾ അറിയാതെ ദൈവത്തോട് ചോദിക്കും, 'എന്തിനാണ് ദൈവവമേ സന്തോഷം നിറഞ്ഞ എൻ്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന്?'

ഉത്തരം വളരെ ലളിതമാണ്. നമ്മളെ ഒന്ന് കുലുക്കി, നമ്മൾ ആരാണ് എന്ന് നമ്മളെ തന്നെ തിരിച്ചറിയിക്കാൻ. നമ്മൾ ജനിച്ചത് എന്തിനാണ് എന്ന് നമുക്ക് മനസിലാക്കി തരാൻ. നമ്മുടെ കംഫർട് സോണിൽ നിന്നും നമ്മളെ എടുത്തു പുറത്തു കൊണ്ട് വന്നു, വിധിക്കപെട്ട പൂർണ്ണമായ സന്തോഷവും, സുഖവും നമ്മളെ അനുഭവിപ്പിക്കാൻ.

ജീവിതം നാരങ്ങ തരുമ്പോൾ, അതിൽ നിന്നും നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാൻ പറയുന്ന ഒരു പഴംചൊല്ലുണ്ട് ഇംഗ്ലീഷിൽ. അങ്ങനെ വീണടം വിധിയാക്കണ്ട. ആ നാരങ്ങ ജീവിതത്തിന് തിരിച്ചു കൊടുത്തു, നമുക്ക് ആവശ്യമുള്ളത് ചോദിച്ചു വാങ്ങു. ജീവിതത്തെ ചുമ്മ അങ്ങ് അതിജീവിച്ചാൽ പോരാ, സന്തോഷത്തോടെ വിജയിക്കണം. ജീവിതത്തിൽ ഇങ്ങനെ അങ്ങ് നിലനിന്നാൽ പോരാ; പൂർണ്ണമായി അങ്ങ് ജീവിക്കണം.

- പ്രവീൺ പി ഗോപിനാഥ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot