നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹലോ

 
എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് അച്ഛൻ എന്നെ ഒരു കരാട്ടെ ക്ലാസ്സിൽ കൊണ്ടാക്കിയത്. അവിടെ താഴത്തെ നിലയിൽ ഒരു ജിമ്മും ആദ്യത്തെ നിലയിൽ കരാട്ടെ ക്ലാസ്സുമാണ്. ഞാൻ എന്നും നേരെ വന്ന് ജിമ്മിൽ നിൽക്കുന്ന ആരെയും മൈൻഡ് ചെയ്യാതെ നേരെ മുകളിലത്തെ നിലയിലേക്ക് പോകും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ജിമ്മിൻ്റെ ഉടമസ്ഥൻ സാലി സർ എന്നെ വിളിപ്പിച്ചു ദേഷ്യത്തിൽ എന്നോട് പറഞ്ഞു, ' ഇത് എന്തൊരു സ്വഭാവമാണ് തൻ്റെ. ഞങ്ങൾ ഇത്രയും പേർ ഇവിടെ നിൽക്കുമ്പോൾ ആരെയും കണ്ട ഭാവം നടിക്കാതെ പോകുന്നത് എന്തൊരു മര്യാദകേടാണ്. ആരെയെങ്കിലും കണ്ടാൽ 'ഹലോ' പറയണം. പോകുമ്പോൾ യാത്ര പറഞ്ഞു പോകണം. അതാണ് മര്യാദ.'

അടുത്ത ദിവസം മുതൽ ഞാൻ സാലി സാറിനെ പേടിച്ചു, അവിടെ ചെല്ലുമ്പോൾ ആരെ കണ്ടാലും 'ഹലോ' പറയും. തിരിച്ചു പോകുമ്പോൾ യാത്രയും പറയും. അങ്ങനെ ഒരു മൂന്നാല് ദിവസം കഴിഞ്ഞു ഞാൻ കരാട്ടെ ക്ലാസ് കഴിഞ്ഞ് യാത്ര പറയാൻ ചെന്നപ്പോൾ സാലി സർ എന്നോട് സന്തോഷത്തോടെ തോളത്തു തട്ടി കൊണ്ട് പറഞ്ഞു,' ഇപ്പോൾ നോക്കിയേ എത്ര ഭംഗി ആണെന്ന്. ഇപ്പോൾ ആളുകൾ ഒക്കെ കുട്ടിയെ കാണുമ്പോൾ ചിരിക്കുന്നത് കണ്ടു കുട്ടിക്ക് തന്നെ ഒരു സന്തോഷം തോന്നുന്നില്ലേ. നമ്മൾ ഈ ജന്മത്തിൽ പരിചയപ്പെടുന്ന എല്ലാപേരെയും, നമ്മൾ പരിചയപ്പെടാൻ വ്യക്തമായ ഒരു കാരണം ഉണ്ട്, അതുകൊണ്ടാണ് കാണുമ്പോൾ 'ഹലോ' പറയണം എന്ന് പറഞ്ഞത്. നമ്മുടെ ജീവിതം വളരെ അനിശ്ചിതമാണ്, അതുകൊണ്ട് തന്നെ നമ്മൾ ഒരിക്കൽ കണ്ട ആളിനെ പിന്നെ ഒരിക്കലും കണ്ടില്ല എന്ന് വരും, അതുകൊണ്ടാണ് എല്ലാവട്ടും യാത്ര പറയേണ്ടത്.'

വർഷങ്ങൾ കഴിഞ്ഞു. ആളുകളെ കാണുമ്പോഴുള്ള ഹലോ യും, പോകുമ്പോൾ ഉള്ള യാത്രപറച്ചിലും എൻ്റെ ശീലമായി. ഒരു വലിയ വഴക്കിട്ട് പിരിയുമ്പോഴും ഞാൻ യാത്ര ചോദിക്കും. ചിലർ അത് മൈൻഡ് ചെയ്യില്ല, ചിലർ ഞാൻ അവരെ കളിയാക്കുകയാണ് എന്ന് തെറ്റിദ്ധരിക്കും, ചിലപ്പോൾ അതൊരു അടുത്ത വഴക്കിന് കാരണമാകും. എന്തായാലും യാത്ര പറയാതെ ഞാൻ അവിടെന്ന് പോകില്ല.

2005 ഇൽ ഞാൻ ഇങ്ങനെ സംഭവംബഹുലമായി വഴക്കും ബഹളവുമായി ജീവിച്ചിരുന്ന കാലത്ത്, ഒരു ദിവസം വൈകിട്ട് ഞാൻ അമ്മയുമായി എന്തോ കാര്യത്തിന് വഴക്കിട്ട് വീട്ടിൽ നിന്നും ബൈക്കുമെടുത്ത് ദേഷ്യത്തിൽ പുറത്തേക്കു പോയി. അമ്മ പുറകേന്ന് വിളിച്ചിട്ടും ഞാൻ മൈൻഡ് ചെയ്തില്ല. ഞാൻ യാത്ര പറയാതെ പോകുന്നത് ഒരു സാധാരണ കാര്യമല്ല. അന്ന് എന്തോ എനിക്ക് ദേഷ്യം കാണിക്കണം എന്ന് തോന്നി.

പോയ വഴിക്ക് ടെക്നോ പാർക്കിന് മുന്നിൽ വെച്ച് എൻ്റെ ബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ചു. ഞാൻ ഒരുപാട് ഉയരത്തിൽ തെറിച്ചു പോയിട്ട് ഹൈവേയുടെ സൈഡിലുള്ള ഒരു മയിൽ കുറ്റിയിൽ എൻ്റെ തലയും ഇടിച്ചു, വീഴച്ചയുടെ ആഘാതത്തിൽ എൻ്റെ നട്ടെല്ലിലെ L 4 - L 5, L 5- S 1 ന് നല്ലരീതിയിൽ ക്ഷതവും ഏറ്റു.

ആ വണ്ടി ഉറപ്പായും ഇടിക്കും എന്ന് എനിക്ക് മനസിലായ ആ ഒരു നിമിഷം എനിക്ക് എങ്ങനെയെങ്കിലും അമ്മയെ ഒരു ഒറ്റ പ്രവശ്യം കൂടെ കണ്ടു യാത്രപറയണം എന്ന് മാത്രമാണ് തോന്നിയത്. എൻ്റെ ബോധം പോയത് കൊണ്ട് ഞാൻ മരിച്ചു എന്നാണ് അവിടെ കൂടിയിരുന്ന എല്ലാപേരും കരുതിയത്. പക്ഷെ ആ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴി എൻ്റെ തോന്നലുകളോ എൻ്റെ ഉപബോധമനസ്സിലെ ചിന്തികളോ ആവാം, ഞാൻ അത് വ്യക്തമായി ഇന്നും ഓർക്കുന്നു. എൻ്റെ അസ്വസ്ഥത മുഴുവൻ എനിക്ക് അമ്മയെ ഒന്നുകൂടെ കാണാൻ പറ്റിയില്ല എന്നുള്ളതായിരുന്നു. യാത്ര പറയാൻ പറ്റിയില്ല എന്നുള്ളതായിരുന്ന, എനിക്ക് അമ്മയോട് എത്ര ഇഷ്ടമാണ് എന്ന് പറയാൻ പറ്റിയില്ല എന്നുള്ളതായിരുന്നു. എൻ്റെ വിയോഗത്തിൻ്റെ വേദന അമ്മ എങ്ങനെ സഹിക്കും എന്നുള്ളതായിരുന്നു. ഞാൻ ഒരിക്കലും ചെയ്യാത്ത പോലെ യാത്ര പറയാതെ പോയത് മനഃപൂർവ്വം ആത്മഹത്യ ചെയ്യാൻ വേണ്ടി ആണെന്ന് അമ്മ ചിന്തിക്കുമോ എന്ന ആവലാതിയായിരുന്നു. ഞാൻ യാത്ര പറഞ്ഞു പോയിരുന്നെങ്കിൽ അങ്ങനെ ഒരു തെറ്റിധാരണ അമ്മയ്ക്കു വരില്ലായിരുന്നു. അമ്മ ജീവിതകാലം മുഴുവൻ അമ്മയെ പഴിക്കുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്.

എൻ്റെ മാമനും കസിനും കാര്യം അറിഞ്ഞു പാഞ്ഞു ആശുപത്രിയിൽ എത്തി. ആംബുലൻസ് അവിടെ എത്തിയപ്പോൾ ഞാൻ ക്ലിനിക്കലി മരണപ്പെട്ടു എന്ന് അവർ അറിയിച്ചു. ഞാൻ അവിടെ എത്ര നേരം അങ്ങനെ കിടന്നു എന്നെനിക്ക് അറിയില്ല പക്ഷെ ബോധം തെളിയുന്നത് വരെ എൻ്റെ മനസ്സിൽ ആ ചിന്തകളുടെ സംഘര്‍ഷവും ന്യായീകരണവും നടന്നു കൊണ്ടേ ഇരുന്നു. ഞാൻ എവിടെയോ എപ്പോഴോ വായിച്ചിട്ടുണ്ട്, ആളുകൾ കോമ അവസ്ഥയിലും വർഷങ്ങളോളം ജീവിക്കുന്നത്, ആ ആത്മാവിന് പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ ഉള്ളതു കൊണ്ടാണത്രേ.

അമ്മയോട് യാത്ര പറഞ്ഞു പോകണം എന്ന എൻ്റെ വേരുറച്ച ആഗ്രഹമായിരിക്കും ചിലപ്പോൾ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ചിലപ്പോൾ ഇതൊക്കെ എൻ്റെ തോന്നൽ മാത്രമായിരിക്കും. ഇങ്ങനെയുള്ള കൊച്ചു വിശ്വാസങ്ങളൊക്കെയാണ് എന്നെ ഇങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നത്.

എന്നെ നേരിട്ട് പരിചയമുള്ളവർക്കും, എൻ്റെ വ്ലോഗും ലൈവും കാണുന്നവർക്കറിയാം, ഞാൻ ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ കൈത്തലം ഇടത്തേയ്ക്കും വലത്തേക്കുമാക്കി 'ടാറ്റ' എന്ന് പറഞ്ഞാണ് യാത്ര പറയാറ്. ചൊട്ടയിലെ ശീലം ചുടല വരെ എന്ന് കേട്ടിട്ടില്ലേ. എന്നെ പരിചയമുള്ളവരും ഈ ശീലം തുടങ്ങിയിട്ടുണ്ട്.

'ടാറ്റ' പറച്ചിലിനോട് ഏറെ ഇഷ്ടമാണ്. ഒന്നുമില്ലെങ്കിലും എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ശീലമല്ലേ. ഇത് എഴുതി കഴിഞ്ഞപ്പോൾ ഞാൻ ഓർക്കുകയായിരുന്നു, 'ഹലോ' ഇതുവരെ എനിക്ക് എന്താണ് നല്ലത് ചെയ്തതെന്ന്. സാലി സാറിനോടുള്ള 'ഹാലോ ' ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും 'ടാറ്റ' യുടെ യുക്തി അറിയില്ലായിരുന്നു.

എന്ത് സാഹചര്യം ഉണ്ടായാലും ഇനിയും ഞാൻ എന്നത്തെയും പോലെ കൈത്തലം ഇടത്തേയ്ക്കും വലത്തേക്കുമാക്കി 'ടാറ്റ' കാണിച്ചു യാത്ര പറയും. കാരണം ഒരുപക്ഷെ അത് നമ്മുടെ അവസാനത്തെ കൂടി കാഴ്ചയാണെങ്കിൽ, നിങ്ങൾക്ക് എന്നെ പറ്റിയുള്ള അവസാനത്തെ ഓർമ്മ; ഞാൻ ഇങ്ങനെ നിന്ന് ഹൃദയം നിറഞ്ഞ ഒരു ടാറ്റ തന്ന്‌ യാത്ര പറഞ്ഞതാകട്ടെ. 'പ്രവീൺ യാത്ര പറയാതെ പോയി' എന്ന പരാതിയും നിങ്ങൾക്ക് ഉണ്ടാകാതിരിക്കട്ടെ.

- പ്രവീൺ പി ഗോപിനാഥ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot