നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മീര.(കഥ)


ഗൗതമും ഞാനും തമ്മിലുള്ള ബന്ധമെന്താണ് ? എനിക്കിന്നുമറിയില്ല. കതിർമണ്ഡപത്തിൽ വെച്ച് എല്ലാവരേയും സാക്ഷിയാക്കി അയാളെന്റെ കഴുത്തിൽ താലി ചാർത്തിയിട്ടുണ്ട്. എന്റെ നെറുകയിൽ ആദ്യമായി ചുവന്ന രേഖ വരച്ച കൈകളും അയാളുടേത് തന്നെയായിരുന്നു.

ഞാനാ ഫ്രെയിമിൽ പലപ്പോഴായി ഹരിയേട്ടനെ പ്രതിഷ്ഠിച്ച്, മനസ്സിൽ ഒരായിരം തവണ അത്തരമൊരു ദൃശ്യം ക്യാമറാക്കണ്ണുകളേക്കാൾ സൂക്ഷ്മതയോടെ പകർത്തിവെച്ചിട്ടുണ്ടായിരുന്നൂ വെങ്കിൽ പോലും.

കർമികളുടെ നിർദേശാനുസരണം അഗ്നിക്ക് ചുറ്റും എന്റെ കൈ പിടിച്ച് അയാൾ വലം വെച്ചിട്ടുമുണ്ട്. പിന്നെ എനിക്കും അയാൾക്കുമായി എന്റെ വീട്ടുകാരൊരുക്കിയ മണിയറയിൽ വെച്ച് അവളേ മാത്രമേ എനിക്ക് സ്നേഹിക്കാനാവൂവെന്നും ഇത് വീട്ടുകാർക്ക് വേണ്ടി കെട്ടിയാടുന്ന വെറുമൊരു വേഷമാണെന്നും മീരയ്ക്ക് എന്ത് തീരുമാനം വേണമെങ്കിലുമെടുക്കാമെന്നും പറഞ്ഞെന്നോട് ക്ഷമാപണം നടത്താനുള്ള മര്യാദയും അയാളെന്നോട് കാണിച്ചിട്ടുണ്ട്.

അല്ലെങ്കിലും അയാളെന്നും വളരെ മര്യാദയോടെ മാത്രമേ എന്നോട് പെരുമാറിയിട്ടുള്ളു. അച്ഛൻ മകൾക്കായി കണ്ടെത്തിയതല്ലേ മോശമാവാൻ തരമില്ലല്ലോ. വല്ലാത്ത ആശ്വസമായിരുന്നു അന്ന്.....
എരിയുന്ന മനസിലേക്ക് ഒര് മഴ പെയ്തിറങ്ങുന്ന ആശ്വാസം....

മീര എന്ത് തീരുമാനമെടുക്കുമെന്നാണാവോ അയാൾ പ്രതീക്ഷിക്കുന്നത്?

സ്വന്തമായി തീരുമാനമുള്ളവളായിരുന്നു മീര എങ്കിൽ.....
എത്ര വേണ്ടായെന്ന് വെച്ചിട്ടും ഹരിയേട്ടന്റെ മുഖം മനസ്സിൽ തെളിയുന്നു.

അയാളീ താലി എപ്പോഴെന്റെ കഴുത്തിലണിയിച്ചോ ആ നിമിഷം മുതൽ ഞാനൊരു ഭാര്യയാണെന്ന ബോധ്യമെന്നെ കീഴ്പെടുത്തിത്തുടങ്ങിയിരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു . ജീവിതത്തിൽ പാലിക്കേപ്പെടേണ്ട മൂല്യങ്ങളെ കുറിച്ച് ഉത്തമ ബോധ്യമുള്ളവളായിട്ട് തന്നെ അവരെന്നെ വളർത്തിയതിൽ ഞാനെന്നും അവരോട് കടപ്പെട്ടിരുന്നു.

എനിക്ക് വേണ്ടിയിരുന്നത് കുറച്ച് സമയമായിരുന്നു. അതിന് വേണ്ടി ഞാനയാളോട് യാചിക്കാനും തയാറായിരുന്നു. ഇനി... അതിന്റെ ആവശ്യമില്ല.

ആശ്വാസം തോന്നിയിരുന്നു . വല്ലാത്ത ആശ്വാസം...

രണ്ടുനാൾ മുൻപായിരുന്നു ഹരിയേട്ടന്റേയും ചെറിയച്ഛന്റെ മകൾ വർഷയുടെയും വിവാഹം.....

എല്ലാ ഉത്തരവാദിത്തത്തോടെയും അത് നടത്താൻ മുൻകയ്യെടുത്തതും അമ്മായിക്കൊരു താങ്ങായി നിന്ന് അത് നടത്തിക്കൊടുത്തതും അച്ഛനാണെന്ന് സുഭദ്രച്ചിറ്റയാണ് പറഞ്ഞത്.

അതിന്റെ രണ്ട് നാൾ മുൻപും ഹരിയേട്ടൻ വന്നിരുന്നു.

കൂടെ ചെല്ലണമെന്ന് പറയാൻ.....

പോയില്ല.

ഹരിയേട്ടൻ വിളിച്ചിട്ടും പോയില്ല.....

നിറകണ്ണുകളോടെ ഹരിയേട്ടൻ പടിയിറങ്ങിപ്പോയത് ഇന്നും ഓർമയുണ്ട്.

അപ്രത്ത് അച്ഛൻ അമ്മയോട് പറയണത് കേട്ടതും ഇന്നലെയെന്ന പോലെ ഓർമയുണ്ട്. അവളെന്റെ മോളാടീ....

ഹരിയെന്ന ഹരികൃഷ്ണനും ഗൗതമെന്ന ഗൗതം മേനോനും. എന്റെ ജീവിതത്തിലെ രണ്ടു പുരുഷന്മാർ.......

കുന്നിക്കുരു പെറുക്കി നടന്ന കാലം തൊട്ടേ ഞാൻ ഹരിയേട്ടന്റെ പെണ്ണാണെന്ന് വിശ്വസിച്ചിരുന്നു. തിരുത്താൻ അന്നാരും മുതിർന്നില്ല. ചുവന്ന അടയാളം ഞാൻ വളർന്നെന്ന് ആദ്യം ഓർമപ്പെടുത്തിയ ദിവസം ഇന്നും ഓർമയിലുണ്ട്. ഇനി ഹരീടെ കൂടെ തുള്ളിച്ചാടി നടക്കാനൊന്നും നിക്കണ്ടാ.... വല്യ പെണ്ണായീന്ന് ന്ന് അമ്മ ആദ്യമായി വിലക്കിയപ്പോ മനസ്സ് കലങ്ങീട്ടുണ്ട്. വലുതാവണ്ടീലാർന്നു......

പിന്നീട് വളർന്നപ്പോ ഹരിയേട്ടന്റെ കുഞ്ഞിനെ സ്വീകരിക്കാൻ എന്റെ ശരീരം തയാറാണെന്നുള്ള പ്രകൃതിയുടെ ഒരറിയിപ്പായി മാത്രമേ മാസത്തിലൊരിക്കൽ അടിവയറ്റിലെ നോവായി തന്റെ സാന്നിധ്യമറിയിക്കുന്ന ആ ചുവന്ന അടയാളത്തിനെ കാണാൻ സാധിച്ചിട്ടുള്ളു.

കടംകയറി ഹരിയേട്ടന്റച്ഛൻ ആത്മഹത്യ ചെയ്തതിന് ശേഷമാണ് പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. ഹരിയേട്ടനെ കാണുന്നതിനും മിണ്ടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടും മനസ്സുകൾക്കിടയിൽ മതിലുകൾ കെട്ടാൻ ആർക്കും സാധിച്ചില്ല. തന്റെ കണക്കുക്കൂട്ടലുകൾ തെറ്റുന്നു എന്ന് തോന്നിയ ഒരു നാൾ കരണത്തടിച്ചാണ് അച്ഛൻ തന്റെ പ്രദിഷേധമറിയിച്ചത്.

അമ്മയുടെ കണ്ണൊന്നു തെറ്റിയ ഏതോ ഒരു നിമിഷത്തിൽ കുളക്കടവിലെ പടിക്കെട്ടിലിരുന്ന് എന്റെ മുഖത്തെ തിണർത്ത പാടുകളിലൂടെ വിരലോടിച്ചുകൊണ്ട് ആദ്യമായി ഹരിയേട്ടനെന്നോട് ചോദിച്ചു. എന്റെ കൂടെ പോന്നൂടെ നിനക്ക്??? നിക്കതിനൊന്നും കഴിയില്ല്യാ ന്ന് ആ ചുമലിൽ തല ചായ്ച്ച് ഏങ്ങലടിച്ചുകൊണ്ടാണ് പറഞ്ഞത്. അന്ന് പിണങ്ങിപോയിട്ടും അവസാനനിമിഷത്തിൽ വീണ്ടും വന്ന് വിളിച്ചത് ഹരിയേട്ടന് മീരയിലുള്ള വിശ്വാസം കൊണ്ടാവാം. അതാണ് ഞാൻ അന്ന് തകർത്ത് കളഞ്ഞത്.

കല്യാണം കഴിഞ്ഞു ഏതാനും ദിവസത്തിനുള്ളിൽ അയാളോടൊപ്പം ഈ വലിയ നഗരത്തിലേക്ക് ചേക്കേറേണ്ടതായി വന്നിട്ടുണ്ട് എന്നതൊഴിച്ചാൽ ഗൗതമിനോടൊപ്പമുള ജീവിതം വളരെ എളുപ്പമുള്ള ഒന്നായിരുന്നു. വഴക്കുകളില്ലാത്ത പിണക്കങ്ങളില്ലാത്ത തീർത്തും ശാന്തമായ ജീവിതം....

കാരണം അയാൾ വളരെ മര്യാദയുള്ളവനായിരുന്നു.
ആ മര്യാദ പാലിച്ചുകൊണ്ട് തന്നെ അയാളെല്ലായിപ്പോഴും എന്നോട് പെരുമാറി .

കട്ടിലിലെ നിശ്ചിത ഭാഗം എനിക്കായിമാറ്റിവെച്ചു. ഉറക്കത്തിൽ കൈകാലുകൾ സ്പർശിക്കൂമോയെന്ന ഭയത്താൽ കട്ടിലിൽ കൃത്യമായ അകലം വിട്ട് മാത്രം കിടന്നു .
വളരെ വൈകി വീട്ടിലെത്തുന്ന വേളകളിൽ എന്നെ ഉണർത്താതെ ഹാളിലെ സോഫയിൽ ചുരുണ്ടുകൂടി. എല്ലാ ദിവസവും വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിക്കേണ്ടതുണ്ടോയെന്ന് കൃത്യമായി അന്വേഷിച്ചു . വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ തീർന്നുപോയാൽ പറയാൻ മടിക്കരുതെന്ന് കൂടെ കൂടെ ഓർമിപ്പിച്ചു . ദിവസങ്ങൾ നീണ്ട ബിസിനസ്‌ യാത്രകൾക്ക് മുൻപായി മാഡത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്ന് ഫ്ളാറ്റിലെ സെക്യൂരിറ്റിയോട് ശട്ടംകെട്ടി.

വളരെ തിരക്ക് പിടിച്ച ജോലിക്കിടയിലും അയാളെനിക്ക് ടെക്സ്റ്റ്‌ ചെയ്യാൻ സമയം കണ്ടെത്തി.
"മീരാ.... ഞാൻ വരാനല്പം വൈകും നീ കഴിച്ച് കിടന്നോളു...... "
"മീരാ...... ഇന്ന് ഒര് ബിസിനസ്‌ കോൺഫെറെൻസുണ്ട് ഞാൻ വരാനല്പം വൈകും "
മീരാ.... പെട്ടെന്ന് ഒര് ബിസിനസ്‌ ടൂർ... ഒരാഴ്ച താനൊന്ന് മാനേജ് ചെയ്തേക്കണേ.."
ഇങ്ങനെ പോയി അയാളുടെ മെസ്സേജുകൾ ....

എന്റെ വീട്ടുകാർക്ക് അയാൾ വളരെ നല്ല ഒരു മരുമകനായിരുന്നു. എന്റെ അച്ഛൻ എനിക്ക് കിട്ടിയ സൗഭാഗ്യത്തിൽ സംതൃപ്തനായിരുന്നു.

അയാളുടെ ഹൃദ്രോഗിയായ അമ്മയുടെ മുന്നിൽ മാത്രം അയാൾ വല്ലപ്പോഴും എന്നോടുള്ള മര്യാദ ചെറിയതോതിൽ ലംഖിച്ചു . അതിന് അയാൾ പലപ്പോഴും സ്വകാര്യമായെന്നോട് ക്ഷമാപണം നടത്തി .

അയാളുടെ തിരക്കുകൾക്കിടയിൽ എന്റെ നാട്ടിലേക്കുള്ള യാത്രകൾ വളരെ വിരളമായിരുന്നു. അതെനിക്കൊരു ആശ്വാസമായി. വല്ലപ്പോഴും നാട്ടിലേക്ക് പോവണമോ എന്ന് അയാളന്വഷിക്കുമ്പോൾ വേണ്ടെന്ന് മാത്രം മറുപടിനല്കി.
എന്നിട്ടും ഒഴിവാക്കാനാവാത്ത ചില യാത്രകൾ ഉണ്ടായിക്കൊണ്ടിരുന്നു . അതിലൊന്ന് ഉണ്ണിമോളുടെ കല്യാണമായിരുന്നു . ഹരിയേട്ടന്റെ കുഞ്ഞിപ്പെങ്ങളുടെ....

പോകാതിരിക്കാനായില്ല.

പോയി....

എല്ലാരേം കണ്ടു...

എനിക്ക് തീരേ പരിചയമില്ലാത്തൊരു ഹരിയേട്ടനേയും....

വർഷയുടെ ചെറുതായി വീർത്ത വയറിലേക്ക് നോക്കി ഭാനുക്കുഞ്ഞമ്മ ചെറുചിരിയോടെ എന്നെ നോക്കി. "അല്ലാ..... ഇവിടേ.. ദൊന്നും വേണ്ടേ.... " ചുറ്റും കൂടി നിന്ന എല്ലാരും ആ ചിരിയിൽ പങ്ക് ചേർന്നു. ഞാനും പുഞ്ചിരിക്കാൻ ശ്രമിച്ചു.

അന്ന് അറിയാതെ എന്റെ നോട്ടം അയാളെത്തേടിച്ചെന്നു . അയാൾ എല്ലാവരോടും വളരെ മികച്ച രീതിയിൽ തന്നെ പെരുമാറി. അയാളുടെ സംസാരവും പെരുമാറ്റരീതികളും വളരെ അന്തസ്സുറ്റതായിരുന്നു. അച്ഛൻ ആവശ്യത്തിലധികം അഭിമാനത്തോടുകൂടി മരുമകനെ എല്ലാവർക്കും പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു....
വല്ലാത്ത വീര്പ്പ്മുട്ടൽ അനുഭവിച്ചു തുടങ്ങിയിരുന്നു ഞാനപ്പോൾ....

അയാളുടെ അമ്മയുടെ മരണമെന്നെ വല്ലാതെ ഉലച്ചിരുന്നു. ഒരുപക്ഷെ അയാളെക്കാളധികം....
എന്റെ ജീവിത്തിലെ എല്ലാ ദിനങ്ങളും ഒര് പോലെ മാറ്റമില്ലാതെ കടന്ന് പൊയ്ക്കൊണ്ടിരുന്നു....

ഞാനത്രമേൽ വിരസതയനുഭവിച്ചിരുന്ന ആ നാളുകളിലൊന്നിൽ അയാളെന്നെ അയാളോടൊപ്പം പുറത്തേക്ക് പോവാൻ ക്ഷണിച്ചു . പ്രത്യേകിച്ചൊന്നും ഭവിക്കാതെ ഞാനാ ക്ഷണം സ്വീകരിച്ചു . അന്ന് ആ ബീച്ചിൽ വെച്ച് അയാളെനിക്ക് ജൂലിയെ പരിജയപ്പെടുത്തി .
ഒരിക്കൽ..... ഒരിക്കൽ മാത്രം .

ഒറ്റനോട്ടത്തിൽ തന്നെ സുന്ദരി എന്ന് തോന്നിക്കുന്ന അവളുടെ മുഖത്ത് തങ്ങി നിൽക്കാതെ എന്റെ നോട്ടം അവളുടെ കഴുത്തിലൂടെ മാറിലേക് അരിച്ചിറങ്ങി. അവിടെ കണ്ട മിന്നുമാല ചെറുതല്ലാത്ത ആശ്വസം പകർന്ന് നൽകി. അര്ഥമില്ലാത്തൊര് ആശ്വസം....

അന്ന് രാത്രി നിലത്തുറയ്ക്കാത്ത കാലുകളോടെ അയാൾ കയറിവന്ന് എന്നെ ആദ്യമായിക്കാണുന്നത്ര കൗതുകത്തോടെ നോക്കി നിന്നു. ഗൗതമിനെ അങ്ങനെ ഞാൻ കാണുന്നത് ആദ്യമായിട്ടായിരുന്നു.
എനിക്കെന്തെങ്കിലും ചോദിക്കാനിടനൽകാതെ പൊടുന്നനെ അയാളെന്നെ കെട്ടിപ്പിടിക്കുകയും, അവ്യക്തമായി എന്തൊക്കെയോ പുലമ്പുകയും, ആരോടെല്ലാമൊക്കെയൊ പരിഭവിക്കുകയും ചെയ്തു.....

ഒടുവിൽ അയാളിലെ ഗായകനുണരുകയും ഏതോ വിരഹഗാനത്തിന്റെ അസ്പഷ്ടമായ ചില വരികളിലൂടെ സഞ്ചരിച്ച് നിശ്ശബ്ദനാവുകയും ചെയ്തു. ഞാനയാളെ വീണ് പോവാതിരിക്കാൻ താങ്ങിപ്പിടിച്ചു.

അന്ന് എന്റെ മടിയിൽ, ഒരു കുഞ്ഞിനെ അനുസ്മരിപ്പിക്കും വിധം ആരോടോ പരിഭവിച്ചിട്ട് ശാന്തമായ ഉറക്കത്തിലേക്ക് വഴുതിവീണ അയാളുടെ മുഖത്തേക്ക് എന്തിനെന്നറിയാതെ ഞാൻ നിമിഷങ്ങളോളം നോക്കിക്കൊണ്ടിരിക്കുകയും മുടിയിഴകളിലൂടെ വാത്സല്യത്തോടെ വിരലോടിക്കുകയും ചെയ്തു......

പിന്നീടൊരിക്കൽ രാത്രിയേറെ വൈകിയിട്ടും അയാൾ തിരിച്ചെത്താതിരുന്ന ആ ദിവസം ഞാനനുഭവിച്ച വേവലാതി ഞാനെപ്പോഴോ അയാളെ വല്ലാതെ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു എന്ന് ഓർമപ്പെടുത്തി.

നിർത്താതെ പെയ്ത മഴടൊപ്പം വീശിയടിച്ച കാറ്റും, ഭൂമിയിലേക്കിറങ്ങി വന്ന മിന്നലും നഗരത്തെ തന്റെ വിരൽത്തുമ്പിലിട്ടമ്മാനമാടിയ ഒരു രാത്രിയായിരുന്നു അത്......

അന്ന്...... .അയാൾ എന്റെ കഴുത്തിലണിയിച്ച ആ ഇത്തിരിപ്പൊന്ന് നെഞ്ചോട് ചേർത്ത് അയാൾ വരുവോളം മനസിലൊരേ പ്രാർത്ഥനയുമായി ഉറങ്ങാതെയിരുന്നു.

രാത്രിയുടെ ഏതോ ഒരു യാമത്തിൽ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ അയാൾ കയറി വന്ന് നിസ്സംഗതയോടെ പറഞ്ഞതെന്തായിരുന്നുവെന്ന് എനിക്കിന്നും അറിയില്ല. അയാളെ കണ്ട ആ നിമിഷത്തിൽ അതുവരെ അടക്കിവെച്ചതെല്ലാം നിയന്ത്രണം തകർത്ത് പുറത്തേക്കൊഴുകുകയായിരുന്നു . ഞാൻ സർവവും മറന്ന് അയാളെ മുറുകെ കെട്ടിപ്പിടിച്ചു. അടക്കിനിർത്താനാവാതെ കണ്ണീർ പെയ്തൊഴിഞ്ഞു. എന്റെ തേങ്ങലടങ്ങുന്നത് വരെ അയാളെന്റെ പുറത്ത് മൃദുവായി തട്ടിക്കൊണ്ടിരുന്നു.

"റിലാക്സ്....... റിലാക്സ്...... "

മനസ് തെല്ലൊന്ന് ശാന്തമായപ്പോൾ എന്റെ പ്രവൃത്തിയെ കുറിച്ച് ഞാൻ ബോധവധിയായി. ഞാനയാളിൽ നിന്ന് പതിയെ അകന്ന് മാറി. ആ മുഖത്ത് നോക്കാൻ വല്ലാതെ ബുദ്ധിമുട്ടനുഭവിച്ചു.

"തനിക്ക് ഇടിയും മിന്നലുമെല്ലാം ഇത്രക്ക് ഭയമായിരുന്നെന്ന് ഞാൻ കരുതിയില്ല. സോറി........" അയാൾ കുറ്റബോധം നിഴലിക്കുന്ന മുഖത്തോടെ വീണ്ടുമെന്നോട് മര്യാദ പാലിച്ചപ്പോൾ മനസ് വല്ലാതെ വേദനിച്ചു....
എന്നിട്ടും ഞാൻ പുഞ്ചിരിക്കാനൊരു ശ്രമം നടത്തിനോക്കി.

അന്ന്..... ഇരുട്ടിൽ എന്റെ കൈപ്പാടകലെ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചരിഞ്ഞു കിടന്നുറങ്ങുന്ന അയാളുടെ മുഖത്തേക്ക് നോക്കിക്കിടന്ന് ഞാൻ രാത്രിയെ തോൽപിച്ചു....

പിന്നീട് കാരണമില്ലാതെ ഞാൻ പുഞ്ചിരിച്ചുകൊണ്ടിരുന്ന,
കണ്ണാടിയിലെ പ്രതിബിംബത്തിന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിലേക്ക് നിമിഷങ്ങളോളം ഉറ്റുനോക്കിക്കൊണ്ടിരുന്ന , ആർക്കോ... എന്തിനോ... വേണ്ടി ഞാൻ കാത്ത് കാത്തിരുന്ന,
ആദ്യമായി ഞാനാ ക്യാൻവാസിൽ നിറങ്ങൾ കൊണ്ടൊരു മുഖം തീർക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന,
അറിയാതെ ഏതോ ഒരു ഗാനമെന്റെ ചുണ്ടിൽ തത്തിക്കളിച്ചുകൊണ്ടിരുന്ന, നാളുകളിലൊന്നിൽ അയാൾ വീണ്ടുമെന്നെ പുറത്തേക്ക് പോവാൻ ക്ഷണിക്കുകയും,ഇനിയുമിങ്ങനെ തുടരുന്നതിൽ എന്തെങ്കിലും അർത്ഥമുള്ളതായി തോന്നുന്നില്ലായെന്ന് പ്രസ്താവിക്കുകയും , നമുക്കിത് ഇവിടെ വെച്ചാവസാനിപ്പിക്കാമെന്ന് തികഞ്ഞ മര്യാദയോടെ പറഞ്ഞവസാനിപ്പിക്കുകയും ചെയ്തു . ഇനിയീ നാടകത്തിന്റെ ആവശ്യം തനിക്കില്ലായെന്നയാൾ പറയാതെ പറയുന്നത് കേട്ട് ഞാനന്ന് നിശ്ചലയായി നിന്നു ....

കാലുകളെ വല്ലാത്തൊരു തളർച്ച ബാധിച്ചിരിക്കുന്നു.
ഹൃദയം അലമുറയിടുന്നു.
മീര ഭാവം മറയ്ക്കുവാൻ പാടുപെടുന്നു...

അയാളുടെ ജീവിതത്തിലെ ഏതാനും വർഷങ്ങൾ നീളുന്നൊരു വേഷം അഭിനയിച്ച് ഫലിപ്പിച്ച പ്രതിഭാശാലിയായ അഭിനേത്രിയായിരുന്നു ഞാൻ. അയാളെ ഏറ്റവും നന്നായി മനസ്സിലാക്കിയ സുഹൃത്തെന്ന പദവി അയാളെനിക്ക് നൽകിയിരുന്നുവെങ്കിൽ പോലും......

പതിവില്ലാതെ തനിയെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ,
ഏറെനാൾ കഴിഞ്ഞിട്ടും അയാൾ വന്ന് വിളിക്കാതിരുന്നപ്പോൾ,
ചാരുകസേരയിൽ ശൂന്യതയിലേക്ക് നോക്കിക്കിടന്ന് മകൾക്ക് കിട്ടിയ സൗഭാഗ്യത്തിൽ ആനന്താശ്രു പൊഴിക്കുന്ന അച്ഛനെ ഞാൻ കണ്ടു.

വർഷയുടെ കയ്യും പിടിച്ച് നടന്ന് വന്ന ഒര് നാലുവയസുകാരി എന്നെ നോക്കിചിരിച്ചു. ആ ചിരിയെന്നെ പലതും ഓർമപ്പെടുത്തി. പാടവരമ്പുകൾ, അമ്പലത്തിലെ ആല്മരച്ചോട്, വെള്ളിപ്പാദസരം, പിന്നെ കുറെ മഞ്ചാടിക്കുരു.....

പിന്നെയും വന്നു കുറെ ബന്ധുക്കൾ, എല്ലാരുമെന്നെ നോക്കി വേണ്ടത്ര സഹതപിച്ചു.
അളവിലൊട്ടും കുറവില്ലാതെ...

യാദൃശ്ചികമായി അമ്പലത്തിൽ വെച്ച് ഹരിയേട്ടനേയും കാണേണ്ടി വന്നു. ഞാനത് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലായെങ്കിൽ പോലും.
ഇനി ആ മുഖത്ത് നിന്നുമൊരു സഹതാപം...... വയ്യാ....
ആ മുഖത്തേക്ക് നോക്കാൻ അധൈര്യമനുഭവപ്പെട്ടു.
പക്ഷെ..... ആ മുഖത്ത് കണ്ട നിസ്സംഗത. അതെന്നെ ധൈര്യമുള്ളവളാക്കി. ആശ്വസം തോന്നി.

വർഷങ്ങളെത്ര വേഗമാണ് കടന്ന് പോവുന്നത് . രവിനോ പകലിനോ വ്യത്യാസമില്ലാത്ത ദിനങ്ങൾ....
യാന്ത്രീകമായ ജീവിതം.
പുറത്തേക്കങ്ങനെ ഇറങ്ങാറില്ല. മുകളിലത്തെ അറയിലെ ജനലിലൂടെ ഇടയ്ക്ക് പുറത്തേക്ക് കണ്ണുംനട്ടിരിക്കും. അത്ര തന്നെ...

അച്ഛൻ ഉമ്മറക്കോലായിലെ ആ ചാരുകസേരയിലിരുന്ന് രാവെന്നും പകലെന്നുമില്ലാതെ എന്താണാവോ ഇത്ര ചിന്തിച്ചുകൂട്ടുന്നത്? ചിന്താഭാരം താങ്ങാനാവാതെ വന്ന ഒരുനാൾ അച്ഛനും പോയി....

ദിവസങ്ങൾ പിന്നെയും കടന്ന് പോയിക്കൊണ്ടിരുന്നു ആർക്കുമെന്നെ തടയാനാവില്ലെന്ന മട്ടിൽ ......

വർഷങ്ങൾക്ക് ശേഷം പതിവില്ലാതെ ഫോണിലൂടെ അയാളുടെ സ്വരം കാതിൽ പതിച്ചപ്പോൾ, വല്ലാതെ തുടിക്കുന്ന ഹൃദയത്തിന്റെ ചാപല്യമോർത്ത് ഞാൻ സഹതപിച്ചു .

ഇനി വീണ്ടുമൊരിക്കൽക്കൂടി അയാളുമായൊരു കൂടിക്കാഴ്ച വേണമോയെന്ന് മനസും ബുദ്ധിയും തമ്മിൽ വടംവലി നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ മനസ്സ് തന്നെ വിജയിയായി. ഞാനയാളെ ഒരിക്കൽ കൂടി കാണാൻ തീരുമാനിച്ചു.

മുൻപൊരിക്കൽ ഇതുപോലെ കാണണമെന്നാവശ്യപ്പെട്ടതാണ്. അയാളുമായി പിരിഞ്ഞതിന് ശേഷം ആറുമാസം പിന്നിട്ടിരുന്നു അപ്പോൾ. അയാളോടൊപ്പം ജൂലിയെ ഞാൻ വീണ്ടുമൊരിക്കൽ കൂടി കണ്ടു.
അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷത്തിൽ അയാളെന്റെ സാന്നിധ്യമാഗ്രഹിച്ചു. സാക്ഷിപ്പട്ടികയിൽ ഒന്നാമതായി ഒപ്പുവെക്കുവാൻ അയാൾ പേന എന്റെ നേർക്ക് നീട്ടിയപ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരുന്നു വെന്ന് എനിക്കിന്നും അജ്ഞാതമാണ്.വിറയ്ക്കുന്ന കൈകൾ വികൃതമാക്കിയ എന്റെ കയ്യൊപ്പ് ആ കടലാസിലെ അഭംഗിയായി. മറ്റൊരാളുടെ കഴുത്തിൽ അയാൾ മിന്നു ചാർത്തുന്ന കാഴ്ച കണ്ടുനിൽക്കുവാൻ കുറച്ചധികം മനഃസാന്നിധ്യമാവശ്യമായിരുന്നു.

അയാൾ മറ്റൊരാളുടേതായി മാറിക്കഴിഞ്ഞു എന്ന ചിന്ത താങ്ങാവുന്നതിലും അപ്പുറമായി. ഉള്ളിലെ അലമുറകളെ അവഗണിച്ച് ഞാൻ മൗനിയായി....

ഇപ്പോൾ...... ഇത്രയും വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കൂടിക്കാഴ്ച.....

നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ ജീവിതത്തിലേ ഏതാനും ചില മുഹൂർത്തങ്ങളെ മനസ്സിലേക്കാവാഹിച്ചു.
ജീവിതത്തിലേക്ക് രണ്ടു പുരുഷന്മാർ കടന്ന് വന്നിടും ജീവിതത്തിൽ തനിച്ചായ ഒരു പെണ്ണിനെ അവിടെ കണ്ടു. എനിക്ക് ചിരപരിചിതയായ ഒരു പെണ്ണ്.

തെറ്റ് എന്റേതാണ്. എന്റേത് മാത്രമാണ്......

ബീച്ചിന്റെ അറ്റത്ത് പാർക്ക്‌ ചെയ്തിരിക്കുന്ന കാറിൽ ചാരിനിൽകുന്നൊരു അവ്യക്ത രൂപത്തെ ദൂരെ നിന്നേ കണ്ടു. ഗൗതം......
അല്ലെങ്കിലും ഏതാൾക്കൂട്ടത്തിനിടയിൽ നിന്നും അയാളെ തെരഞ്ഞു കണ്ടുപിടിക്കാനുള്ളൊരു പ്രത്യേകമായ കഴിവ് എന്റെ കണ്ണുകൾക്കുണ്ട്.

ഒറ്റനോട്ടത്തിൽ എനിക്ക് തിരിച്ചറിയാനാവുന്നൊരു കുഞ്ഞു മാലാഖയുണ്ടായിരുന്നു അയാൾക്കൊപ്പം.
അവൾ എനിക്ക് നേരെ വിരൽ ചൂണ്ടി ഇതാരാണെന്ന് ചോദിച്ചപ്പോൾ,
അയാൾ ഒരുനിമിഷമെന്നേ നോക്കി പെട്ടെന്നൊരുത്തരം നൽകാനാവാതെ പതറിയപ്പോൾ,
അച്ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയാണെന്നവൾക്കുത്തരം നൽകിയപ്പോൾ,
അവളെനിക്ക് നേരെ നിഷ്കളങ്കമായ പുഞ്ചിരിയുതിർത്തപ്പോൾ ,
പിരിയാൻ നേരമവളെ ചേർത്ത് പിടിച്ചാ കുഞ്ഞുനെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ,
ഞാൻ കണ്ടെത്തിൽവെച്ചേറ്റവും നല്ല സ്ത്രീയാണ് താനെന്നയാൾ എന്നോട് പറഞ്ഞപ്പോൾ,
അവസാനമായി ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്ക് നോക്കി അയാളോടെന്തോ പറയണമെന്നാഗ്രഹിച്ചത് വേണ്ടെന്ന് വെച്ച് തിരികെ നടന്നപ്പോൾ.........

ഞാൻ തിരിച്ചറിയുകയായിരുന്നു ഇനിയുമേറെ താങ്ങുവാനെന്റെ ഹൃദയത്തിന് കരുത്തുണ്ടെന്ന്.....

മനസ്സിങ്ങനെ മന്ത്രിച്ചു.

"താങ്ങാനാവാത്ത വേദനയെനിക്ക് നൽകൂ....
എന്റെ ഹൃദയം വീണ്ടും വീണ്ടും കരുത്താർജ്ജിക്കട്ടെ........ "

(ആമി....)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot