വിവാഹനിശ്ചയങ്ങൾ ശീതീകരിച്ച ഹോട്ടൽ മുറികളിലേക്ക് മാറുന്നതിനും മുൻപ്, ബിരിയാണികൾ പാവപ്പെട്ടവന്റെയും ചെറിയ ചടങ്ങുകളിലേക്ക് അതിഥിയായി എത്തും മുൻപ് നാട്ടിൻപുറങ്ങളിലെ 'മങ്ങലനിച്ച'യങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു 'ഇഷ്ടുവും റൊട്ടിയും'.
പെണ്ണു കണ്ട് പരസ്പരം ഇഷ്ടപ്പെട്ടതിനു ശേഷം വീട്ടുകാർ തമ്മിൽ 'അയക്കാം'എന്ന് വാക്ക് നലികിയാൽ പിന്നീട് ഇരുനാട്ടിലെയും മുഖ്യസ്ഥന്മാരും കുടുംബകാരണവന്മാരും തൊട്ടയൽക്കാരും ഉൾപ്പെടെ പത്ത് മുപ്പതോളം ആളുകൾ സാക്ഷിയായി നടത്തുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു നാട്ടിൻപുറങ്ങളിലെ വിവാഹനിശ്ചയങ്ങൾ.
അയൽ വീടുകളിലെ ഗ്ലാസ്സുകളും പ്ലേറ്റും കസേരയും മേശയും ഒക്കെ കൊണ്ട് വന്ന് മുറ്റത്തൊരു നീളൻ മേശയൊരുക്കി അതിനു ചുറ്റുമിരുന്നായിരുന്നു കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്.
ഇത്തിരി കൂടി കഴിവുള്ളവർ ആണെങ്കിൽ കടുംനീല നിറമുള്ള ഒരു തുണിപ്പന്തൽ കൂടി വലിച്ച് കെട്ടി വാടകക്ക് കസേരയും മേശയും ഒക്കെ ഏർപ്പാടാക്കും.
മേശമേൽ നിരത്തി വച്ചിരിക്കുന്ന താലത്തിൽ മുറുക്കാനും ബീഡിയും സിഗരറ്റും ആവശ്യമുള്ളവർ ഉപയോഗിച്ച് കൊണ്ടിരിക്കെ വന്നവരിൽ ഏറ്റവും 'മുഖ്യ'സ്ഥൻ സംസാരിച്ച് തുടങ്ങും.
'ഇന്ന ആളുടെ മകൻ ഇന്ന ആളുടെ മകളെ കണ്ട് ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെണ്ണു ചോദിക്കാൻ ചെക്കന്റെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം വന്ന ചെക്കന്റെ കാരണവന്മാരും നാട്ടുകാരും ആണു ഞങ്ങൾ. പെണ്ണിനെ അയക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടൊ?'
'താൽപര്യമാണു' എന്നറിയിച്ചാൽ പിന്നീട് ഏറെ നേരം ചർച്ച ചെയ്യപ്പെടുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് വിവാഹതീയ്യതിയും മറ്റൊന്ന് വരുന്നവരുടെ എണ്ണവും ആണു.
അവർ മുന്നോട്ട് വെക്കുന്ന തീയ്യതിയിലായിരിക്കും ഇവരുടെ നാട്ടിൽ തെയ്യം. ഇവർ മുന്നോട്ട് വെക്കുന്ന തീയ്യതിക്ക് അവരുടെ നാട്ടിൽ മറ്റൊരു കല്ല്യാണം,ബന്ധുവിന്റെ കുട്ടിക്ക് പേരു വിളി, ആരെങ്കിലും മരിച്ചതിന്റെ വാലായ്മ, പെണ്ണിന്റെയൊ ചെക്കന്റെയൊ നക്ഷത്രങ്ങൾ വച്ച് ആ ദിവസം ശുഭകാര്യങ്ങൾക്ക് പറ്റാതിരിക്കൽ..
അങ്ങനങ്ങനെ ചർച്ചകൾ വാഗ്വാദങ്ങളായി മുറുകുമ്പോൾ അക്ഷമരാകുന്ന ഒരു വിഭാഗമാണു അന്നത്തെ ഞങ്ങൾ 'ചെറിയ ചെറുപ്പക്കാർ'.
ഇതൊന്ന് കഴിഞ്ഞിട്ട് വേണം കനത്തിലൊരു പിടുത്തം പിടിക്കാൻ. ഒരു ഇരുപത് പീസ് റൊട്ടിയെങ്കിലും അകത്താക്കണം എന്ന ചിന്തയിൽ മുഴുകി നിൽക്കുമ്പൊളാകും എങ്ങനെയൊക്കെയോ തീയ്യതി നിശ്ചയിക്കപ്പെട്ടതിനു പുറമെ എത്ര ആളുകൾ ചെക്കന്റെ കൂടെ വരുമെന്നും പുടവ കൊണ്ട് (പെണ്ണിനുള്ള കല്ല്യാണവസ്ത്രങ്ങളും അലങ്കാരങ്ങളും) എപ്പോൾ വരുമെന്നും ഉള്ള കാര്യത്തിലെ ചർച്ച.
ഒടുവിൽ ഉഭയസമ്മതപ്രകാരം കാര്യങ്ങൾ തീരുമാനിച്ച് ചുറ്റും കൂടി നിൽക്കുന്നവരെ കൂടി അറിയിച്ച് അവരുടെ കൂടെ സമ്മതം അറിഞ്ഞാൽ പെണ്ണിന്റെ ഭാഗത്ത് നിന്നുള്ള മുതിർന്ന കാരണവർ അതിഥികളായ ചെറുക്കന്റെ കൂട്ടരെ
'വരൂ എന്നാൽ നമുക്ക് ചായ കുടിക്കാം' എന്ന് ക്ഷണിക്കുന്നതോട് കൂടി കല്ല്യാണനിശ്ചയത്തിന്റെ അവസാന പരിപാടിയിലേക്ക് കടക്കും.
സാധാരണക്കാരന്റെ വീട്ടിൽ വെജ് ഇഷ്ടുവും റൊട്ടിയും ആണെങ്കിൽ ഇത്തിരി കൂടി കഴിവുള്ളവർ 'ചിക്കനും, വെജും' ഇത് രണ്ടും വിളമ്പും.
എന്നാലും വളരെയേറെ കാലം ഈ ഇഷ്ടുവിനെ സ്നേഹത്തോടെ കുതിർത്ത് തിന്നാൻ റൊട്ടി അഥവാ പരിഷ്കാരികളുടെ ബ്രഡ് തന്നെയായിരുന്നു മുഖ്യൻ.
എനിക്ക് ഏറെ ഇഷ്ടമുള്ള കറിയാണു തേങ്ങാപാൽ ഒഴിച്ച് ഉണ്ടാക്കുന്ന ഈ ഇഷ്ടു. വീട്ടിൽ അമ്മയും വിവാഹശേഷം ഭാര്യയും ഇഷ്ടുവും ദോശയും ഉണ്ടാക്കി തരാറുണ്ട്.
അമ്മ എന്നും അതിൽ വെളുത്തുള്ളി ഇടുന്നത് കൊണ്ട് അമ്മയുടെ ഇഷ്ടുവിന്റെ രുചി എനിക്ക് അത്ര ഇഷ്ടമാകാറില്ലായിരുന്നു.
'വയറിനു വെളുത്തുള്ളി നല്ലതാ' എന്ന് പറഞ്ഞ് അമ്മ എന്റെ അനിഷ്ടത്തെ അവഗണിച്ച് തള്ളിക്കളയും.
അതുകൊണ്ട് വിവാഹശേഷം ഇഷ്ടു ഉണ്ടാക്കുന്നതിൽ നിന്ന് അമ്മയെ പൂർണ്ണമായും വിലക്കുകയും ഭാര്യയുടെ ഇഷ്ടു മതി എന്ന് തീരുമാനിക്കുകയും ചെയ്തു.
നാട്ടിൽ ആഘോഷങ്ങളില്ലാതെ നടക്കുന്ന വിവാഹങ്ങളും വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത് നടക്കുന്ന വിവാഹനിശ്ചയങ്ങളെക്കുറിച്ചും ആലോചിച്ചപ്പോഴാണു ഇഷ്ടുവിനോടുള്ള ഇഷ്ടവും നൊസ്റ്റുവായി വായിൽ കയറി കപ്പലോടിക്കാൻ തുടങ്ങിയത്.
ഉടൻ തന്നെ ഭാര്യയോട് അതിന്റെ ചേരുവകൾ ചോദിച്ച് പരിമിതമായ പ്രവാസി ബാച്ചിലർ റൂമിൽ അത് പരീക്ഷിക്കാൻ തീരുമാനിച്ചു.
ഉരുളക്കിഴങ്ങും പച്ചമുളകും അരിഞ്ഞിട്ട് അത് വെന്തു വരുമ്പോൾ അതിലേക്ക് തേങ്ങാപാൽ പിഴിഞ്ഞൊഴിച്ച് ഉപ്പും മുളകും പാകത്തിലാക്കി രുചി നോക്കുമ്പോൾ 'ആഹാ' ഞാൻ എന്റെ കൈ തന്നെ പിടിച്ച് കുലുക്കി (കൊറോണയാണു സ്വന്തം കൈമാത്രം പിടിച്ച് കുലുക്കുക)
'നീ കൊള്ളാഡാ' എന്ന് തിരിഞ്ഞും മറിഞ്ഞും നോക്കാതെ അഭിനന്ദിച്ചു.
ആ ആനന്ദലബ്ധിയിലിനിയെന്ത് വേണമെന്നന്തിച്ച് കുന്തിച്ചിരിക്കുമ്പോളാണു നാട്ടിലെ ഏകദേശം എഴുപത് രൂപക്ക് വാങ്ങി കേവലം ഒരു കറിക്ക് മാത്രം പാൽ പിഴിഞ്ഞെടുത്ത തേങ്ങ എന്നിലെ പിശുക്കന്റെ മുഖത്ത് നോക്കി "എവിടെ പോയി നിന്റെ മിതവ്യയശീലം" എന്ന് വെല്ലുവിളിച്ചത് ഞാൻ കേട്ടത്.
'എങ്കിൽ ശരി നിന്നെയും ഇപ്പൊ ശരിയാക്കി തരാം' എന്ന് മനസ്സിൽ പറഞ്ഞ് 'അവനെയും എങ്ങനെ ഉദരപൂരണപ്രക്രിയക്ക് വിധേയമാക്കാം' എന്ന ചിന്തയിൽ നിന്നാണു ഇങ്ങനെ ആ ഒരു കലാരൂപം പിറവി കൊണ്ടത്.
ഉണ്ടായിരുന്ന കുറച്ച് അരിപ്പൊടിയിൽ അവനെയും വാരിയിട്ട് ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് അവന്റെ അഹങ്കാരം തീരും വരെ ഞെക്കിക്കുഴച്ച് ചെറു ചെറു ഉണ്ടകളാക്കി അതിന്റെ നടുക്ക് വിരൽ കൊണ്ട് ഒരു കുത്തും കൊടുത്ത് അവനെ ഞാൻ ആവി പാത്രത്തിലേക്ക് ഇട്ടു.
അടിയിൽ നിന്ന് തിളക്കുന്ന വെള്ളത്തെ വെറുതെ തിളച്ച് ആവിയാകാൻ അനുവദിക്കാത്ത എന്നിലെ 'മിതവ്യയൻ' അതിൽ രണ്ട് കാരറ്റും ഒരു ബീറ്റ്‌റൂട്ടും ഇട്ട് വേവിച്ചെടുത്തു.
നാട്ടിൽ ഇങ്ങനെ ആവിക്ക് ഉണ്ടാക്കിയെടുക്കുന്ന പലഹാരത്തിനു 'കൊയക്കട്ട' എന്നാണു പറയാറു.
അത് ഇത്തിരി കടുകും കറിവേപ്പിലയും ഇട്ട് ഒന്ന് താളിച്ചെടുക്കുക കൂടി ചെയ്തപ്പോൾ ബഹുകേമം.
എന്റെ പരീക്ഷണകൊയക്കട്ടയിൽ കുഴി ഉള്ളത് കൊണ്ട് പ്രിയപ്പെട്ടൊരു നാട്ടുകാരി അതിനു 'കുയിക്കട്ട' എന്ന് പേരിട്ടു. അവരോടുള്ള ബഹുമാനാർത്ഥം ഈ പലഹാരം ഇനി മേലിൽ 'കുയിക്കട്ട' എന്ന് തന്നെ അറിയപ്പെടട്ടെ.
എല്ലാവരും പരീക്ഷിക്കണം.
പരീക്ഷിക്കാൻ മുതിർന്നില്ലെങ്കിലും കൊറോണക്കാലം നിങ്ങളെയും മിതവ്യയശീലരാക്കി ഇങ്ങനെയുള്ള പരീക്ഷണങ്ങളിലേക്ക് എത്തിക്കുമ്പോൾ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുകയാണു മറക്കരുത്.
ഞാൻ എന്റെ ഇഷ്ടുവിലും വെളുത്തുള്ളി ചേർത്തിരുന്നു.വെളുത്തുള്ളി എന്നും വയറിനു നല്ലതാണു.
✍️ഷാജി എരുവട്ടി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക