നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റവരിയിൽ മാറുന്ന ജീവിതങ്ങൾ


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
തിരക്കേറിയ ദുബായ് എയർപോർട്ടിന്റെ മുമ്പിൽ റിതേഷ് കാത്ത് നിന്നു. കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള വിമാനം അരമണിക്കൂർ വൈകുമെന്നുള്ള അറിയിപ്പ് ഇടയ്ക്കിടെ മുഴങ്ങുന്നുണ്ടായിരുന്നു. അവൻ അസ്വസ്ഥനാണെന്നു അവന്റെ മുഖം കണ്ടാൽ അറിയാമായിരുന്നു. എന്തോ ഒരു വലിയ ചിന്താക്കുഴപ്പം അവനെ ബാധിച്ചിരിക്കുന്നു. റിതേഷ് അക്ഷമയോടെ കയ്യിലെ വാച്ചിൽ നോക്കി. ആ വിമാനത്തിൽ അവൾ വരുന്നുണ്ട്. അവൾ !? അതെ, അവൾ നിഷിയ ! കാത്തുനിൽപ്പിന്റെ വിരസതയകറ്റാനെന്നോണം അവന്റെ മനസ്സ് അവളെക്കുറിച്ചുള്ള ഓർമ്മകളിലേക്ക് യാന്ത്രികമായി ചേക്കേറി.
ആറുമാസങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നം. ജോലി കഴിഞ്ഞു റൂമിലെത്തി മൊബൈൽ കയ്യിലെടുത്തപ്പോഴാണ് അതിലൊരു നോട്ടിഫിക്കേഷൻ കാണുന്നത്. ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ്...
' കാനനസുന്ദരി ' !!! വിചിത്രമായ പേരോട് കൂടിയ ഒരു റിക്വസ്റ്റ്. ആ പേരിലടങ്ങിയ കൗതുകം ഒന്നുകൊണ്ടു മാത്രമാണ് ആ അപേക്ഷ സ്വീകരിച്ചതും. പക്ഷേ ഉള്ളിൽ ചെറിയ സംശയമുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കൾ ആരോ തന്നെ കബളിപ്പിക്കുവാനായി അയച്ചത് എന്നാണെന്ന സംശയം. അതാണ് ആദ്യം തന്നെ ' നീയാര് ' എന്ന മെസ്സേജ് അയച്ചത്.
' ഒരു മനുഷ്യസ്ത്രീ '
രാത്രിയുടെ വൈകിയ വേളയിൽ ആയിരുന്നിട്ടും അപ്പോൾത്തന്നെ മറുപടി വന്നു. ചൊടിപ്പിക്കുന്ന മറുപടി...! പിന്നീട് പരസ്പരം വാഗ്വാദങ്ങൾ... ഒടുവിൽ അവൾ തന്നെ മെസ്സഞ്ചറിൽ വിളിച്ചു. എല്ലാ സംശയവും ദുരീകരിച്ചു. അതൊരു തുടക്കമായിരുന്നു. മധുരം നിറഞ്ഞ ലഹരി നുകരുന്നതിന്റെ തുടക്കം.
പിന്നീട് കാത്തിരിപ്പുകൾ രാത്രികൾക്ക് വേണ്ടിയുള്ളത് മാത്രമായി മാറി. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത് പെട്ടെന്നായിരുന്നു. പുലരുന്നത് അറിയാതെ കടന്നുപോകുന്ന രാത്രികൾ കൊണ്ടെത്തിച്ചത് രണ്ട് ഹൃദയങ്ങളുടെ പാതി, ഇഴകളില്ലാതെ, ഒന്നായി തുന്നിച്ചേർത്തെടുത്ത അവസ്ഥയിലേക്കായിരുന്നു. ഒടുവിൽ അവളാണ് ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനും എത്രയോ മുമ്പേ റിതേഷ് അതിനുവേണ്ടി കൊതിച്ചു തുടങ്ങിയിരുന്നു. വീട്ടുകാർ അറിഞ്ഞാൽ സമ്മതിക്കില്ല, ഞാൻ അങ്ങോട്ട് വരാം എന്നിട്ട് അവിടെ വെച്ചു നമുക്ക് വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാം എന്ന തീരുമാനം മുന്നോട്ട് വെച്ചതും അവൾ തന്നെയായിരുന്നു. അവൾ വരുന്നു എന്നത് അറിഞ്ഞത് മുതൽ ആകാശത്തുമല്ല ഭൂമിയിലുമല്ല എന്ന സ്ഥിതിയിലായിരുന്നു. മനസ്സും ശരീരവും അതിനുവേണ്ടി തുടിച്ചു കൊണ്ടിരുന്ന ദിനങ്ങൾ. ഒടുവിൽ ആ മുഹൂർത്തമെത്തി.
" മുത്തേ ഞാനിതാ നിന്റെയടുത്തേക്ക് പറന്നു പറന്നു വരുന്നു... ഉയിരും ഉടലും ഒന്നിച്ചുചേർത്തു പറക്കുവാൻ ഇനി നമുക്കിടയിൽ ഏതാനും മണിക്കൂറുകൾ മാത്രം " ഫ്ലൈറ്റ് ടിക്കറ്റിന്റെ ചിത്രത്തോടൊപ്പം വന്ന ആ സന്ദേശം. അവളെത്തുന്നതിലും നേരത്തെ തന്നെയെത്തി. ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങളെ ശപിച്ചുകൊണ്ടു അവളുടെ വരവിന് വേണ്ടി കാത്തുനിൽക്കുന്നത് വരെ റിതേഷായിരുന്നു ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ. പക്ഷേ !!?
പക്ഷേ അപ്രതീക്ഷിതമായി വന്ന ആ ഫോൺ കാൾ...
അതെ. നിഷിയയുടെ ഭർത്താവെന്നു സ്വയം പരിചയപ്പെടുത്തിയ ആളുടെ വിളി. ഹൃദയത്തിലൊരു വെള്ളിടി വീഴ്ത്തിക്കൊണ്ടുള്ള അയാളുടെ വിളി ! അത് നൽകിയത് ആദ്യനടുക്കം മാത്രമല്ല. നടുക്കങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയെന്നും കുട്ടികൾ ഇല്ലെന്നുമുള്ള അറിയിപ്പ് അവിശ്വസനീയതയോടെയാണ് കേട്ടു നിന്നത്. വിവാഹ ഫോട്ടോ തെളിവായി കാണിച്ചതിന് ശേഷമാണ് വിശ്വാസം വന്നത് തന്നെ. ലൈംഗിക പരമായുള്ള ഒരു ചെറുസ്പർശനം പോലും ഹൃദയമിടിപ്പ് വല്ലാതെ കൂട്ടി മരണം സംഭവിക്കാവുന്ന ഒരു വിചിത്രമായ അസുഖം ആണത്രേ അവൾക്ക് !! അതാണത്രേ അവർ തമ്മിൽ വേർപിരിയാനുള്ള കാരണം. തനിക്കിങ്ങിനെയൊരു അസുഖമുള്ളതായി നിഷിയക്ക് അറിയില്ല പോലും. അറിഞ്ഞാൽ ആ നിമിഷം തന്നെ തനിച്ചാക്കി അവൾ പോകും എന്ന ഭയം കൊണ്ടാണ് ഇത്രനാളും അറിയിക്കാതെ കൊണ്ട് നടന്നതെന്ന്. പക്ഷേ അങ്ങിനെ മറച്ചുവെച്ചു അത്തരം സാഹചര്യങ്ങളിൽ നിന്നൊഴിഞ്ഞു മാറി നിന്നത് അവളോടുള്ള ഇഷ്ടക്കുറവ് അല്ലെങ്കിൽ കഴിവുകേട് ആയി കണക്കാക്കി അവൾ അയാളെ ഒഴിവാക്കുകയാണ് പോലും. യാദൃശ്ചികമായി കണ്ട അവളുടെ ചാറ്റിൽ നിന്നാണ് തന്നെ കുറിച്ചു അറിഞ്ഞതത്രേ. ഇപ്പോൾ വിളിച്ചത് അവൾ പാവമാണ് നല്ലത് പോലെ നോക്കണം ആവേശം കാണിച്ചു അവളുടെ ജീവൻ ഇല്ലാതാക്കരുത് എന്നത് അറിയിക്കാനാണത്രേ ! കരഞ്ഞു കൊണ്ടാണ് അയാൾ ഫോൺ വെച്ചത്. പാവം ! അത്രമേൽ അവളെ സ്നേഹിക്കുന്നുണ്ടാകും. പക്ഷേ താൻ...!?
തനിക്കും ഒഴിവാക്കുവാൻ പറ്റാത്ത അത്രയും ആഴത്തിൽ അവൾ മനസ്സിൽ ആഴ്ന്നിരിക്കുന്നുവല്ലോ. പക്ഷേ അങ്ങിനെ ഒരസുഖം....!!?? ഒരുമിച്ചു ജീവിക്കുമ്പോൾ നിയന്ത്രണത്തിന്റെ ചരട് പൊട്ടിപ്പോയാൽ ??
ചിന്തകൾ അത്രയുമെത്തിയപ്പോഴേക്കും യാത്രക്കാർ പുറത്തേക്ക് വരുന്നത് കാണാനായി. റിതേഷ് ചിന്തയിൽ നിന്നുണർന്നു പുറത്തേക്ക് വരുന്ന യാത്രക്കാരെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒടുവിൽ വെളുത്ത ബനിയനും ഇളംനീല ജീൻസും മുഖത്ത് കൂളിംഗ് ഗ്ലാസ്സും വെച്ചു ഒരു യുവതി പുറത്തേക്ക് വരുന്നത് കണ്ടു. പുറത്തു കൂടി നിന്നവരുടെ നേരെ നോക്കിക്കൊണ്ട് കയ്യിലെ ട്രോളി ബാഗും വലിച്ചു കൊണ്ട് നടന്നു വരുന്ന അവളുടെ മുഖം തന്റെ നേരെ തിരിഞ്ഞതും അവൻ കയ്യുയർത്തി കാണിച്ചു. അവൾ ചിരിയോടെ കയ്യുയർത്തി വീശിക്കൊണ്ട് അവന്റെ നേരെ നടന്നു വന്നു. അതെ, മാറ്റങ്ങളുടെ തുടക്കം ! ആഗ്രഹങ്ങളും പ്രതീക്ഷകളും യാഥാർത്ഥ്യത്തിന്റെ കാറ്റിൽ പാറിപ്പോകുന്നത് അപ്രതീക്ഷിതമായാണ്.
ആരോ എഴുതിവെയ്ക്കപ്പെട്ട ഒറ്റവരി മാറ്റങ്ങൾ ആരംഭിക്കുന്ന ആ മുഹൂർത്തതിലേക്ക് അവൾ നടന്നടുത്ത് കൊണ്ടിരുന്നു.
നിഷിയ അടുത്തെത്തി കെട്ടിപ്പിടിച്ചപ്പോഴും റിതേഷ് ഒരു മരത്തടി പോലെ നിന്നതേയുള്ളൂ. അതാണ് അവൾക്ക് അമ്പരപ്പ് തോന്നിയതും. ആലിംഗനത്തിൽ നിന്നും പിന്മാറി അവൾ അവന്റെ മുഖത്തേക്ക് നോക്കി. തീർത്തും നിർവ്വികാരമായ മുഖം.
" റിതൻ... എന്തുപറ്റി !? ഞാൻ വന്നത് ഒട്ടും ഇഷ്ടപ്പെടാത്തത് പോലെയാണല്ലോ നിന്റെ മുഖം ? ഇന്നലെ വിളിക്കുമ്പോഴും നല്ല ത്രില്ലിൽ ആയിരുന്നല്ലോ നീ ? "
" നിന്റെ കല്യാണം കഴിഞ്ഞതാണോ ? "
കല്ലിച്ച ഭാവത്തിലും കനത്ത സ്വരത്തിലും ആയിരുന്നു അവന്റെ ചോദ്യം. നിറുകുംതലയിൽ കൂടം കൊണ്ട് അടികിട്ടിയത് പോലെ അവൾ ഞെട്ടിത്തരിച്ചു പോയി. എന്ത് മറുപടി പറയണം എന്നറിയാതെ അവളൊന്നു പരുങ്ങി. അവന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.
" നിന്നോടാ ചോദിച്ചത് ? നീ മാരീഡ് ആണോ ? "
" അത്... നീയെങ്ങിനെ.... ഞാൻ.... അത്പിന്നെ.... "
" നിന്റെ ഭർത്താവ് വിളിച്ചിരുന്നു " അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടാണ് അവനത് പറഞ്ഞത്. പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ ശക്തമായി ഒന്ന് ഞെട്ടി. താൻ അറിഞ്ഞത് സത്യമാണെന്നു അവന് മനസ്സിലായി. മുഖമുയർത്തിയ അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അമ്പരപ്പും നടുക്കവുമായിരുന്നു.
" അയാൾ... അയാളെങ്ങിനെ !? " ചോദ്യം മുഴുമിപ്പിക്കാൻ അവൻ സമ്മതിച്ചില്ല. അതിനുമുമ്പേ അവൻ കയ്യുയർത്തി അവളെ തടഞ്ഞു.
" എന്റെ ചോദ്യത്തിന് നീയിനിയും മറുപടി തന്നില്ല. നിന്നെ ഇത്രയും ആത്മാർഥമായി സ്നേഹിച്ചിട്ടും എന്തിനാണ് എന്നോട് കള്ളം പറഞ്ഞത് ? "
" അത്... അത്.... നിന്നെ നഷ്ടപ്പെടാതിരിക്കാൻ... "
" മതി... നിർത്ത് നിന്റെ നാടകം. ഇപ്പോൾ ഈ നിമിഷം മുതൽ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല. നിനക്ക് നിന്റെ വഴി, എനിക്കെന്റെ വഴി. "
ക്രൂദ്ധഭാവത്തിൽ അതും പറഞ്ഞു അവൻ വെട്ടിത്തിരിഞ്ഞു നടന്നു. നിഷിയ ആകെ പകച്ചുപോയി. ഇങ്ങിനെയൊരു സന്ദർഭമുണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു അവൾ. തികഞ്ഞ മദ്യപാനിയും സംശയരോഗിയും അലസനുമായ ഭർത്താവിനെ ലഭിച്ചതിൽ മനസ്സ് തകർന്നിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റിതേഷിന്റെ ചങ്ങാത്തം ലഭിക്കുന്നത്. അവന്റെ സ്നേഹവും കരുതലും കണ്ടപ്പോൾ താൻ സ്വപ്നം കണ്ടിട്ടും തനിക്ക് ലഭിക്കാതെ പോയ ജീവിതം തിരികെ ലഭിക്കുന്നത്പോലെയാണ് തോന്നിയത്. അവൻ നഷ്ടപ്പെടാതിരിക്കാനാണ് വിവാഹിതയാണ് എന്ന കാര്യം മറച്ചു വെച്ചതും. അവനെ തേടി ഇങ്ങോട്ട് വരുന്നതുകൊണ്ട് ഒരിക്കലും അവനത് അറിയാൻ പോകുന്നില്ല എന്നുതന്നെയായിരുന്നു കണക്കുകൂട്ടലും. പക്ഷേ ഇങ്ങിനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല. അവൾ റിതേഷിനെ തിരികെ വിളിക്കുവാൻ ശ്രമിച്ചു. അവന്റെ പുറകെ ബാഗും വലിച്ചുകൊണ്ട് ഓടിയെങ്കിലും അവൻ അവളെ തിരിഞ്ഞുപോലും നോക്കാതെ പോകുകയാണുണ്ടായത്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഇതികർത്തവ്യാമൂഡയായി അവൾ അവിടെയുള്ള കസേരയിൽ ഇരുന്നു.
അകത്തേക്കും പുറത്തേക്കുമുള്ള ആൾത്തിരമാലകളുടെ അലയടിക്കൽ അവളറിയുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ തികച്ചും അപരിചിതമായ നാട്ടിൽ കയ്യിൽ വേണ്ടത്ര പണമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ ആയിരിക്കണം അവളെ ചുറ്റുമുള്ള കാഴ്‌ചകളിൽ നിന്നും ബഹളങ്ങളിൽ നിന്നും വേറിട്ട് നിർത്തിയത്.
" നിഷിയ.... താനെന്താ ഇവിടെ !? " സംശയരൂപേണയുള്ള ആ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. മുമ്പിൽ ഡെനിൻ...!? കോളേജിൽ അവളുടെ പുറകെ ശല്യമായി നടന്നിട്ടുള്ളവനാണ്. അവന്റെ ഉദ്ദേശ്യം പ്രണയമല്ല വെറും കാമപൂരണം മാത്രമാണ് എന്നറിഞ്ഞത് കൊണ്ടും അവൻ മൂലം ബാധിക്കപ്പെട്ട പെൺകുട്ടികളുടെ അവസ്‌ഥ അറിയുന്നത് കൊണ്ടും നിഷിയ അവനെ ഒരിക്കലും അടുപ്പിച്ചിരുന്നില്ല. അവനാണിപ്പോൾ മുമ്പിൽ നിൽക്കുന്നത്. എന്തോ പെട്ടെന്ന് പൊട്ടിക്കരയാനാണ് നിഷിയയ്ക്ക് തോന്നിയത്. എയർപോർട്ടിലേക്ക് വരുന്നവരും പോകുന്നവരും ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോഴാണ് കിട്ടിയ അവസരം വിട്ടുകളയാതെ അവൻ അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചത്. സ്ഥലകാലബോധം വീണ്ടെടുത്ത അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്നും അകന്നുമാറി. പക്ഷേ അവന്റെ കണ്ണുകൾ അവളെ കൊത്തിക്കുടിക്കുകയായിരുന്നു. അവൾക്കും അത് മനസ്സിലായി. പക്ഷേ...!?
ഡെനിനോട് അവൾ പറഞ്ഞത് പക്ഷേ വേറൊരു കഥയായിരുന്നു. വിവാഹം കഴിഞ്ഞു അസുഖബാധിതനായ ഭർത്താവ് മരണമടഞ്ഞെന്നും ഒരു കൂട്ടുകാരി മുഖേന ഇവിടെ ജോലി ശരിയായെന്നും അങ്ങിനെയാണ് ഇവിടെയെത്തിയത് എന്നും ഇവിടെത്തി വിളിക്കാൻ നോക്കിയപ്പോൾ ആ നമ്പർ കാണുന്നില്ലെന്നും എന്തുചെയ്യണം എന്നറിയാതെ നിസ്സഹായവസ്ഥയിൽ ആണ് താനെന്നുമുള്ള കഥ കണ്ണീര് ചേർത്തു അവതരിപ്പിച്ചു. അത് കേട്ട ഡെനിന്റെ കണ്ണുകൾ പക്ഷേ തിളങ്ങുകയാണുണ്ടായത്.
" നീയൊന്നുകൊണ്ടും വിഷമിക്കണ്ട. ഞാനെന്റെ സുഹൃത്തിനെ യാത്രയയക്കുവാൻ വന്നതാണ്. നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് പോകാം. റെസ്റ്റ് എടുത്തിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ ആലോചിക്കാം " അവളോട് അങ്ങിനെ പറഞ്ഞുകൊണ്ട് അവളുടെ ബാഗിനായി അവൻ കൈ നീട്ടി. യാന്ത്രികമായെന്നോണം അവൾ ബാഗ് അവന് നേരെ നീട്ടി. അവൻ മുമ്പേയും അവൾ പുറകിലുമായി നടന്നു. വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെട്ട ആട്ടിൻകുട്ടി കെണിയാണെന്നു അറിഞ്ഞുകൊണ്ട് തന്നെ ചെന്നായയുടെ ഗുഹയിലേക്ക് ചെന്നായയെ അനുഗമിക്കുന്നത് പോലെയുണ്ടായിരുന്നു ആ കാഴ്‌ച. മറ്റൊരവസരത്തിലായിരുന്നെങ്കിൽ അവൾ അതിന് തയ്യാറാകുമായിരുന്നില്ല. പക്ഷേ ഇപ്പോൾ അവളുടെ മുമ്പിൽ വേറൊരു വഴിയുമുണ്ടായിരുന്നില്ല.
കാറിന്റെ പുറകിലെ സീറ്റിൽ അവളോട് ചേർന്ന് മുട്ടിയുരുമ്മിയിരിക്കുമ്പോൾ ഡെനിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഏറെനാൾ കൊതിപ്പിച്ചതും കൈവിട്ടു പോയെന്ന് ഉറപ്പിച്ചതുമായ മുതലാണ് അപ്രതീക്ഷിതമായി, അതും എന്തിനും തയ്യാറായി കയ്യിൽ വന്നിരിക്കുന്നത്. അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് മെസ്സേജ് ടൈപ്പ് ചെയ്തു.
" പുതിയൊരു വിഭവം വന്നു ചാടിയുട്ടുണ്ട് മക്കളേ, ഇച്ചായൻ രുചി നോക്കിയിട്ട് മക്കൾക്കും വിളമ്പി തരാട്ടോ... കയ്യും മുഖവും കഴുകി കാത്തിരുന്നോ..." അഞ്ചുപേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അതയച്ചു കഴിഞ്ഞു അവൻ അവളെ നോക്കി. പുറത്ത് ഓടി മറയുന്ന കെട്ടിടസമുച്ചയങ്ങളിലേക്ക് അവൾ അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. അവൻ അവളുടെ കഴുത്തിന് പുറകിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തു പിടിച്ചു. ഓരോന്ന് ചൂണ്ടിക്കാണിച്ചു വിശദീകരിക്കുവാൻ തുടങ്ങി. അവൾ കുതറിയില്ല. പകരം ഇണക്കമുള്ള ഒരു പൂച്ചക്കുട്ടിയെ പോലെ അവനോട് ചേർന്നിരുന്നു. തന്റെ വിധി എന്താണെന്ന് അവൾ ഉറപ്പിച്ചിരുന്നു.
ഡൗൺ ടൗണിലെ ഒരു സിഗ്നൽ ബ്ലോക്കിൽ കിടക്കുമ്പോഴാണ് ഇടയ്‌ക്കിടെ കയ്യിലെ ഫോണിലേക്ക് അവൾ വെറുതെ നോക്കുന്നത് അവൻ കണ്ടത്.
" താൻ വൈഫൈ ഓൺ ചെയ്യ് ഞാൻ ഹോട്ട്സ്പോട്ട് കണക്ട് ചെയ്തു തരാം. സുഖമായി ഇവിടെ എത്തിച്ചേർന്നെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും വീട്ടിലേക്ക് മെസ്സേജ് അയച്ചോളൂ. "
അവൾ ആവശ്യപ്പെടുന്നതിനും മുമ്പേ അവളോട് പറഞ്ഞു അവൻ ഒന്നുകൂടി നല്ലവനായി. മനസ്സിൽ റിതേഷ് എന്ന പ്രതീക്ഷ അപ്പോഴുമുണ്ടായിരുന്നത് കൊണ്ട് അവൾ തലകുലുക്കി സമ്മതിച്ചു. അവൻ എന്തെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടാകുമോ എന്നൊരു ആകാംക്ഷ. വൈഫൈ കണക്ട് ആയതും വന്ന മെസ്സേജ് അവൾ അത്രയും തിടുക്കത്തിൽ ഓപ്പൺ ചെയ്തു നോക്കാനും കാരണം അതുതന്നെയായിരുന്നു.
" ഹായ് നിഷിയാ,
താങ്കൾ പങ്കെടുത്ത ഓൺലൈൻ ഇന്റർവ്യൂവിൽ നിന്ന് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഈ അറിയിപ്പ് ലഭിച്ചു ഒരാഴ്ച്ചയ്ക്കകം ദുബായ് ഡൗൺടൗണിലുള്ള പാലസ് ഹോട്ടലിൽ എത്തിച്ചേരുക. അവിടെ നിങ്ങൾക്ക് ആറു മാസത്തെ ട്രെയിനിംഗ്‌ നൽകുന്നതായിരിക്കും. ട്രെയിനിംഗ് സമയത്തെ നിങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഏത് രാജ്യത്താണ് താങ്കളുടെ നിയമനം എന്നത് തീരുമാനിക്കുക. നിങ്ങൾക്ക് താമസസൗകര്യവും ഭക്ഷണവും ഫ്രീയായിരിക്കും. വിശദവിവരങ്ങൾ അറിയുന്നതിന് മിസ്. നോർമിനയുമായി ബന്ധപ്പെടുക.
Ph. no. 0971524612603. "
മെസ്സേജ് വായിച്ച നിഷിയയ്ക്ക് സന്തോഷംകൊണ്ടു തുള്ളിച്ചാടാനാണ് തോന്നിയത്. റിതേഷിന്റെ അടുത്തേക്ക് വരുവാൻ വേണ്ടി മാനസികമായി തയ്യാറായിരുന്ന സമയത്ത് വെറുതെയെന്നോണം അറ്റൻഡ് ചെയ്തതാണ് ഈ വീഡിയോ ഇന്റർവ്യൂ. കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.
പുറത്തേക്ക് കണ്ണോടിച്ച അവളുടെ കണ്ണിൽ പെട്ടെന്നാണ് ആ കാഴ്‌ച പെട്ടത്. ' പാലസ് ഹോട്ടൽ !!! '
" ഡെനിൻ..., ഈ സ്ഥലത്തിന്റെ പേരെന്താണ് ? "
" ഡൗൺ ടൌൺ "
" ഡ്രൈവർ പ്ലീസ് സ്റ്റോപ്പ് ദി കാർ ആൻഡ് ഓപ്പൺ ദി ഡിക്കി. " അവന്റെ മറുപടി കേട്ടതും അലറിയെന്നോണം അവൾ പറഞ്ഞു. പെട്ടെന്നുള്ള ആ ആജ്ഞയിൽ പകച്ചുപോയ ഡ്രൈവർ സൈഡ് ചേർത്തു കാർ നിർത്തി.
" നിഷിയാ, വാട്ട് ഹാപ്പെൻഡ് !? വാട്ട് ആർ യു ഡുയിങ്ങ് !? അമ്പരന്നുപോയ ഡെനിന്റെ ചോദ്യം കേൾക്കാത്തത് പോലെ അവൾ ഡോർ തുറന്ന് പുറത്തിറങ്ങി ഡിക്കിയിൽ നിന്ന് ബാഗ് പുറത്തെടുത്തപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഡെനിൻ പകച്ചു നിൽക്കുകയായിരുന്നു. അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.
ഡീ എന്നലറിവിളിച്ചുകൊണ്ടു അവളെ പിന്തുടരാനൊരുങ്ങിയ ഡെനിൻ പെട്ടെന്ന് തന്നെ കാറിൽ കയറി. നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയ കാർ കണ്ട് ദുബായ് പോലീസിന്റെ വണ്ടി ഹോൺ അടിച്ചുകൊണ്ടു അവിടേയ്ക്ക് വരുന്നുണ്ടായിരുന്നു. മുന്നോട്ടെടുത്ത കാറിലിരുന്നുകൊണ്ട് അവൻ തിരിഞ്ഞുനോക്കി. വേഗതയിൽ നടന്നുപോകുന്ന അവളുടെ പിൻഭാഗം നോക്കി അവനൊന്ന് നെടുവീർപ്പിട്ടു.
അതേസമയം നിഷിയയുടെ ഭർത്താവ് കയ്യിൽ നിറച്ചുപിടിച്ച മദ്യഗ്ലാസ്സുമായി പൊട്ടിച്ചിരിക്കുകയായിരുന്നു. തന്നെ വേണ്ടെന്ന് മുഖത്തുനോക്കി പറഞ്ഞിറങ്ങിപോയവൾ താൻ പറഞ്ഞ നുണ മൂലം തിരസ്കരിക്കപ്പെട്ടു തോറ്റു തന്റെയടുത്തേക്ക് തന്നെ തിരിച്ചുവരും എന്ന പ്രതീക്ഷ കൊണ്ടായിരുന്നു ആ പൊട്ടിച്ചിരി.
അതേസമയം തന്നെ മറ്റൊരു സിഗ്നലിൽ പച്ചവെളിച്ചം തെളിയുന്നത് കാത്ത് കിടക്കുമ്പോഴും റിതേഷിന്റെ ഉള്ള് പുകയുകയായിരുന്നു. നിരാശയും ദേഷ്യവും എണ്ണയും അഗ്നിയുമായപ്പോൾ മനസ്സ് നിന്ന് കത്തി. ശരിതെറ്റുകളുടെ വാദപ്രതിവാദങ്ങൾക്കിടയിൽ അവന്റെ മനസ്സ് അന്തിമവിധിയായി എഴുതിയത് രണ്ടു വർഷം ഒരുമിച്ചു ജീവിച്ച ഒരാളെ നിഷ്കരുണം ഉപേക്ഷിച്ചു തന്റെ അടുത്തേക്ക് വന്നവൾ നാളെ തന്നിലും മികച്ച ഒരുവനെ കണ്ടാൽ തന്നെയും ഉപേക്ഷിക്കുമെന്നായിരുന്നു. ആ ചിന്ത വന്നപ്പോഴാണ് അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമ്മയെ വിളിച്ചത്. ഇത്രയുംനാൾ വിവാഹം വേണ്ടെന്ന് വാശിപിടിച്ചിരുന്ന അവൻ, താൻ നാട്ടിലേക്ക് വരുന്നുവെന്നും നിങ്ങൾ പറയുന്ന ഏത് പെൺകുട്ടിയെയും വിവാഹം കഴിക്കാൻ തയ്യാറാണെന്നുമാണ് അമ്മയോട് പറഞ്ഞത്. കാൾ കട്ട് ചെയ്തതും മുമ്പിൽ പച്ചവെളിച്ചം തെളിഞ്ഞു. അവൻ വണ്ടി മുന്നോട്ടെടുത്തു.
ഒറ്റവരികളിലൂടെ ഇനിയും എത്ര വേണമെങ്കിലും മാറാവുന്ന ജീവിതങ്ങൾ....
അതേസമയം ആരോ കുറിച്ചിട്ട ഒറ്റവരിയിൽ എപ്പോൾ വേണമെങ്കിലും മാറാനുള്ളതാണ് സ്വന്തം ജീവിതവും എന്നതോർക്കാതെ ഇന്നലെകളെയും ഇന്നിനെയും നാളെകളെയും കുറിച്ചോർത്തു വേവലാതിപ്പെടുന്നവരാണ് നമ്മളെന്നത് കൂടി വെറുതെ ഒന്നോർക്കാം.
 ,:- ജയ്സൺ ജോർജ്ജ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot