നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 47


അധ്യായം-47
' തങ്കം.. അയ്യോ എന്റെ മോളേ'
ഒരു ആര്‍ത്തനാദത്തോടെ ദേവദത്തന്‍ മണ്ഡപത്തിലേക്ക് ഓടിക്കയറി.
മണ്ഡപത്തില്‍ നിന്നവര്‍ പലരും ചിതറി ഓടിയിരുന്നു.
അപ്പോഴേക്കും ചാടിയെഴുന്നേറ്റ മഹേഷ് ബാലന്‍ സാരിത്തലപ്പ് പിന്നോട്ട് വലിച്ചിട്ടിരുന്നു.
ദേവദത്തന്‍ അത് ചവുട്ടിയണയ്ക്കാന്‍ ശ്രമിച്ചു.
കഴിഞ്ഞില്ല.
ഒരു പ്രതിരോധത്തിനും തടയാനാവാതെ തീ കത്തിപ്പടരുകയാണ്.
' മഹിയേട്ടാ.. ' ദുര്‍ഗയുടെ അലറിക്കരച്ചില്‍ ഒന്നുയര്‍ന്നു താണു.
തീ ആളി അവളുടെ മുടിയിഴകള്‍ കരിഞ്ഞു.
എവിടെ നിന്നോ ധ്വനിയുടെ പൊട്ടിച്ചിരി അവളുടെ കാതില്‍ വീണു.
' ഓം ഫട് അഗ്നി വഹ്നി..ക്ലിം..
ദുരാത്മാവേ.. പോകൂ പുറത്ത്..'
ഒരുറച്ച ശബ്ദം അവിടെമാകെ മുഴങ്ങി.
അഗ്നി ജ്വാലകള്‍ ഒന്നു പത്തി താഴ്ത്തി.
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി.
അയാളുടെ മുഖം തീ പോലെ ജ്വലിച്ചു.
മണ്ഡപത്തിലേക്ക് കയറാനുള്ള നടവഴിക്കിരുവശവും വെച്ചിരുന്ന മഞ്ഞള്‍ കലക്കിയ നിറകുടകുടങ്ങളില്‍ നിന്നൊരു കുമ്പിള്‍ ജലം അയാള്‍ വലംകൈയ്യില്‍ കോരിയേടുത്ത് ദുര്‍ഗയ്ക്ക് നേരെ നീട്ടി.
' കളി വേണ്ടാ..ഈ ജല കണികകള്‍ നിന്നെ പൊള്ളിക്കും.. വരിഞ്ഞു കത്തിക്കും.. ഇതാ..'
അയാള്‍ ആ തുള്ളികള്‍ ദുര്‍ഗയ്ക്ക് നേരെ വീശിയൊഴിച്ചു.
ക്ഷണം തീയണഞ്ഞു.
സാരിത്തുമ്പില്‍ നിന്നും കരിന്തിരി പുകഞ്ഞു.
എല്ലാം കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ കഴിഞ്ഞു.
നിലവിളിയും കരച്ചിലും കേട്ട് എല്ലാവരും ഓടിയെത്തി എന്താണ് സംഭവിക്കുന്നതെന്ന് നോക്കുമ്പോഴേക്കും തീ പൂര്‍ണമായും അണഞ്ഞിരുന്നു.
' എന്റെ കുട്ടീ.. നിനക്കെന്താ പറ്റിയേ'
ഓടിയെത്തിയ ഊര്‍മിള ഉറക്കെ കരഞ്ഞു.
വേച്ചു വീഴാന്‍ പോയ അവരെ രവിമേനോന്‍ താങ്ങി.
അയാളും ആകെ പകച്ചു പോയിരുന്നു.
' തങ്കം' ആള്‍ക്കൂട്ടത്തിലൂടെ നൂണ്ടു വന്ന് പവിത്ര അവളെ പിടിച്ചു.
' മോളേ' മഹേഷ് ബാലന്‍ അവളെ തൊട്ടു.
ആ നിമിഷം കഴിഞ്ഞു പോയ ഏതാനും നിമിഷങ്ങളില്‍ അനുഭവിക്കേണ്ടി വന്ന മനോ സംഘര്‍ഷത്തില്‍ തളര്‍ന്ന് മഹേഷ്ബാലന്റെ നെഞ്ചിലേക്ക് വീണു അവള്‍.
പരിസരം മറന്ന് മഹേഷ് ബാലന്‍ അവളെ ഒരു കിളിക്കുഞ്ഞിനെ പോലെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.
' ദോഷം.. സംഭവിക്കാന്‍ പാടില്ലാത്തത്.'
പരികര്‍മ്മി പിറുപിറുത്തു.
മഹേഷ് ബാലന്റെ ചുമലില്‍ തലവെച്ചു നിന്ന ദുര്‍ഗയുടെ മുഖം വിളറിപ്പോയി.
അവള്‍ ഞെട്ടി അകന്നു മാറി.
' ദോഷംല്യാ.. ' വലിയേടത്ത് എല്ലാവരെയും നോക്കി.
'അഗ്നി ദേവ പ്രസാദമായി കരുതിയാല്‍ മതി..അനര്‍ഥമുണ്ടായില്ലല്ലോ.. നിത്യേന പൂജിക്കുന്നത് കൊണ്ടാവാം ഒരു ചെറു പൊള്ളല്‍ കൂടി ഉണ്ടായില്യ തങ്കത്തിന്'
അയാളുടെ വാക്കുകള്‍ കേട്ട് സരസ്വതിയും ബാലചന്ദ്രനും സമാധാനമായി.
സ്വാതിയും ജാസ്മിനും നേഹയും മണ്ഡപത്തില്‍ കടന്ന് ദുര്‍ഗയുടെ സാരി പരിശോധിച്ചു. പിന്നോട്ട്ിടുന്ന അതിന്റെ ഏറിയ ഭാഗവും കരിഞ്ഞു പോയിരുന്നു.
' എത്രയും വേഗം വസ്ത്രം മാറ്റി വരണം.. മുഹൂര്‍ത്തം കഴിയരുത്..'
വേറെ മാര്‍ഗമില്ലാതെ പരികര്‍മ്മി നിര്‍ദ്ദേശിച്ചു.
ജാസ്മിന്‍ ദുര്‍ഗയുടെ കൈപിടിച്ചു.
ദുര്‍ഗ മഹേഷ് ബാലനെ നോക്കി.
' ചെല്ല്.. ' മഹേഷ് ബാലന്‍ തന്നില്‍ നിന്നും അവളെ അടര്‍ത്തിമാറ്റി.
അകത്തേക്ക് അവളെയും കൊണ്ട് ഓടുകയായിരുന്നു അവര്‍.
' എനിക്ക് വയ്യ ജാസ്.. പേടിയാകുന്നു.. വല്ലാതെ പേടിയാകുന്നു എനിക്ക്.'
അകത്തെത്തിയതും ദുര്‍ഗ മുഖംപൊത്തി വിതുമ്പി.
' പേടിക്കണ്ട മോളെ.. വലിയമ്മാമ്മയും ദത്തേട്ടനും കിഴക്കേടത്തുമൊക്കെ ഉള്ളപ്പോള്‍ അവളുടെ ഒരു കളിയും നടക്കില്ല. നീ കരയല്ലേ.. മെയ്ക്കപ്പിളകിയാല്‍ പിന്നേം പണിയാകും.. നമുക്കൊട്ടും സമയമില്ല. ' നേഹ അവളെ സമാധാനിപ്പിച്ചു കൊണ്ട് ഓര്‍മ്മപ്പെടുത്തി.
' നേഹ.. വേഗം.. വേഗം വേണം' സ്വാതിയും ജാസ്മിനും തിരക്കു കൂട്ടി.
പവിത്രയും രുദ്രയും കൂടി അവിടേക്ക് ഓടി വന്നു
' എന്റെ തങ്കക്കുട്ടീ'
അവളെ കെട്ടിപ്പിടിച്ച് കരയാനാഞ്ഞ രുദ്രയെ സ്വാതി പിടിച്ചു വെച്ചു
' പൊന്നു രുദ്രേച്ചീ.. ഇതിനൊന്നും ഇപ്പോ സമയമില്ല.. മുഹൂര്‍ത്തം തെറ്റാന്‍ പാടില്ല'
' അതെ.. രുദ്രേ.. നീ തങ്കത്തെ ഒരുക്കാന്‍ നോക്ക്.'
പവിത്രയും ധൃതി വെച്ചു.
മിന്നല്‍ പോലെയായിരുന്നു പിന്നീട് അവരുടെ ചെയ്തികള്‍.
ദുര്‍ഗയുടെ വസ്ത്ര ശേഖരത്തില്‍ നിന്നും കല്യാണത്തിന് വേണ്ടി വാങ്ങിയ സ്വര്‍ണ കസവുള്ള കേരളസാരി തിരഞ്ഞെടുത്തു.
ധൃതിപിടിച്ച് അതു ചുറ്റിച്ചപ്പോള്‍ തൊട്ടരികെ രക്തത്തിന്റെ മടുപ്പിക്കുന്ന ഗന്ധം ദുര്‍ഗ അറിഞ്ഞു.
ജാസ്മിനും സ്വാതിയും നേഹയും അതറിഞ്ഞു.
ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോള്‍ അരികെ ധ്വനി നില്‍ക്കുന്നത് അവര്‍ കണ്ടു.
അവളുടെ കണ്ണകളില്‍ നിന്നും ചുടുരക്തം പതച്ചൊഴുകുന്നു.
ജാസ്മിനും നേഹയും സ്വാതിയും നിലവിളി അടക്കി.അവരുടെ ദേഹം കിലുകിലെ വിറച്ചു.
ധ്വനിയുടെ കണ്ണുകള്‍ വൈരം പോലെ തിളങ്ങി.
തിളച്ച വെള്ളം വീണു പൊള്ളിയത് പോലെ അവളുടെ മുഖത്തും കഴുത്തിലും കൈയ്യിലുമെല്ലാം കുമിളകള്‍ പൊന്തിയത് അവര്‍ കണ്ടു
' നിന്റെ വലിയമ്മാമ്മ തന്ന സമ്മാനം'
ദുര്‍ഗയെ നോക്കി ധ്വനി ചിരിച്ചു കൊണ്ട് പറഞ്ഞു.
' വേദനിപ്പിച്ചു.. വല്ലാതെ..'
' ധ്വനി.' ദുര്‍ഗ ശില പോലെ നിന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
' നീയെന്തിന് എന്നെയിങ്ങനെ ദ്രോഹിക്കുന്നു'
' എന്റെ മഹിയേട്ടന്‍ നിന്‍രെ കഴുത്തില്‍ താലികെട്ടുന്നത് കാണാന്‍ ശക്തിയുണ്ടായില്ല ദുര്‍ഗാ..'
ധ്വനി മന്ദഹസിച്ചു.
അപ്പോള്‍ ചുണ്ടിന് വിടവിലൂടെ അവളുടെ കോമ്പല്ലുകള്‍ അവര്‍ കണ്ടു.
' എങ്കില്‍ നീയെന്നെ കൊല്ല്.. കൊല്ലെടീ.. ആ ദേഹത്തെ സര്‍വ ഏലസും രക്ഷയും ഞാന്‍ അഴിച്ചു കളയാം.. കൊല്ലെന്നെ'
നിയന്ത്രണം വിട്ടായിരുന്നു ദുര്‍ഗയുടെ പൊട്ടിത്തെറി.
സാരിയുടെ ഞൊറി കുത്തുകയായിരുന്ന പവിത്രയും രുദ്രയും ഞെട്ടി മുഖമുയര്‍ത്തി.
' ആരോടാ നീ ദേഷ്യപ്പെട്ടത്'
പവിത്ര അന്തംവിട്ട് ദുര്‍ഗയെ നോക്കി.
അപ്പോഴും ദുര്‍ഗയെ തുറിച്ചു നോക്കി നില്‍ക്കുകയായിരുന്നു ധ്വനി.
ദുര്‍ഗയുടെയും അവളുടെയും നോട്ടങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.
വിട്ടു കൊടുക്കാന്‍ മനസില്ലാത്തത് പോലെ ഏറ്റുമുട്ടലിന് തയാറായി ദുര്‍ഗ നിന്നു
ആ സമയത്ത് താന്‍ കേവലം മനുഷ്യസ്ത്രീയും ധ്വനി പ്രേത്ാത്മാവുമാണെന്ന ചിന്ത പോലും അവളില്‍ നിന്നും അകന്നുവെന്ന് തോന്നി.
' തങ്കം'
സ്വാതി അവളുടെ കൈയ്യില്‍ കയറിപ്പിടിച്ചു.
' വേണ്ട മോളെ.. ഒരു ദുരന്തം കൂടി ഇനി ആര്‍ക്കും സഹിക്കാനാവില്ല'
നോക്കി നോക്കി നില്‍ക്കെ മുന്നില്‍ നിന്നും ധ്വനി മാഞ്ഞു പോയി.
ജാസ്മിനും നേഹയും ഒന്നു നിശ്വസിച്ചു.
ഒന്നും മനസിലാകാതെ അവളെ ഒരുക്കുന്ന തത്രപ്പാടിലായിരുന്നു പവിത്രയും രുദ്രയും.
' മതി.. വാ..' ഒരുവിധം തൃപ്തി വരുത്തി രുദ്ര അവളുടെ കൈപിടിച്ചു.
' വാ.. മൊത്തം അപശകുനമെന്ന് ആരേക്കൊണ്ടും പറയിപ്പിക്കണ്ട'
അവര്‍ തിരികെ എത്തിയപ്പോള്‍ മുഹൂര്‍്ത്തം കഴിയാന്‍ ഏതാനും മിനുട്ടുകള്‍ മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു.
പരികര്‍മിയുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ തുളസീഹാരങ്ങള്‍ പരസ്പരം അണിയിച്ചു.
അഗ്നിയ്ക്ക് മൂന്നു വലം വെച്ചു ദുര്‍ഗ മഹേഷ്ബാലന്റെ മാത്രമായി.
അവള്‍ മണ്ഡപത്തില്‍ നിന്നിറങ്ങി വന്നപ്പോള്‍ ദേവദത്തന്‍ നിറകണ്ണുകളോടെ വന്ന് അനിയത്തിയെ ആലിംഗനം ചെയ്തു
' സാരമില്ല മോളേ.. സൂക്ഷിക്കണം.. ഓരോ കാല്‍വെയ്പിലും ജാഗ്രത വേണം എന്റെ തങ്കത്തിന്'
' ദത്തേട്ടാ' ദുര്‍ഗ വിതുമ്പി.
' എന്റെ അനുസരണക്കേടിന് ഞാന്‍ അനുഭവിക്യാ്ണ്.. എല്ലാവരേയും ശിക്ഷിക്കാണ് ഞാന്‍.. എന്നോട് ക്ഷമിക്ക്'
ഹൃദയം തകര്‍ന്ന ആ അപേക്ഷ ദേവദത്തനെ നോവിച്ചു.
' ഇല്ലെടാ.. നിന്റെ ജാതക പ്രകാരം അത് സംഭവിക്കേണ്ടതാണ്.. അത്രയേ വിചാരിക്കാവൂ.. ഒരു നല്ല ദിവസമായിട്ട് മനസു വിഷമിപ്പിക്കരുത് തങ്കക്കുട്ടി'
ദേവദത്തന്‍ അവളുടെ നെറുകില്‍ ഉമ്മവെച്ചു.
പിന്നെ മഹേഷ് ബാലനെ നോക്കി.
' മഹി.. എന്റെ അനിയത്തിയെ നിന്നെ ഏല്‍പിച്ചു കഴിഞ്ഞു.. അവളെ സംബന്ധിച്ച എല്ലാം നിനക്കറിയാമല്ലോ... ഏതു നേരത്തും കെടാവുന്ന ഒരു തിരിനാളം കൈക്കുടന്നയ്ക്കുള്ളില്‍ സൂക്ഷിക്കുന്നത് പോലെ നീയിവളെ നോക്കണം.. ഇല്ലെങ്കില്‍ അണഞ്ഞു പോകും.. നമ്മളെല്ലാം ഇരുട്ടിലായിപ്പോകും' ദേവദത്തന്റെ സ്വരമിടറി.
' ദത്തേട്ടാ' മഹേഷ്ബാലന്‍ ആര്‍ദ്രതയോടെ അയാളെ തൊട്ടു.
' ജീവിതത്തിലും മരണത്തിലും ഞാനുണ്ടാകും അവള്‍ക്കൊപ്പം. അതേ എനിക്കു പറയാനാവൂ'
ആ വാക്കുകളിലെ സത്യസന്ധത ദേവദത്തനെ സ്പര്‍ശിച്ചു
ഒന്നും മിണ്ടാനാവാതെ ദേവദത്തന്‍ അവന്റെ കൈ മുറുകെ പിടിച്ചു.
'മതി' വലിയേടത്ത് അടുത്തേക്ക് വന്നു.
' വധുവും വരനും സദ്യ കഴിക്കാനിരുന്നോളു.. രാഹുകാലം തുടങ്ങും മുമ്പേ ചെറുതുരുത്തിയിലേക്ക് പുറപ്പെടണം'
ഭക്ഷണം കഴിഞ്ഞ് രണ്ടു മണിയോടെയാണ് മഹേഷ്ബാലന്റെ വീട്ടിലേക്ക് ദുര്‍ഗ യാത്ര തിരിച്ചത്.
ഭാരതപ്പുഴയോട് ചേര്‍ന്നുള്ള മനോഹരമായ ഒതുക്കമുള്ള ഇരുനില വീട് വലിയേടത്തിനും വേദവ്യാസിനും ഇഷ്ടമായി.
' ആരോഗ്യ സ്ഥിതി ഇതായിട്ടാണ്.. അതല്ലെങ്കില്‍ നിളയിലൊന്ന് മുങ്ങിയിട്ടേ ഞാന്‍ മടങ്ങുമായിരുന്നുള്ളു' വേദവ്യാസ് പറഞ്ഞു.
' വ്യാസേട്ടന് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാലോ.. ആദ്യം ഹെല്‍ത്.. അത് നേരെയാവട്ടെ'
മഹേഷ് ബാലന്‍ അവനെ നോക്കി ചിരിച്ചു.
' നല്ല ഐശ്വര്യമുള്ള ഭവനം'
കിഴക്കേടത്തിനും വീടും ചുറ്റുപാടുകളും ഇഷ്ടമായി.
രവിമേനോനും ഊര്‍മിളയും പൊള്ളുന്ന കാല്‍പാദങ്ങളോടെയാണ് അവിടെ നിന്നത്.
മഹേഷിനെ കാണാന്‍ ബാലചന്ദ്രനോടൊപ്പം ആദ്യമായി അവിടെ വന്നത് അയാള്‍ ഓര്‍മിച്ചു.
ആ ചെറുപ്പക്കാരനെ കണ്ടപ്പോള്‍ തന്നെ ധ്വനി മോള്‍ക്ക് അവന്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
അത്രയ്ക്കുണ്ടായിരുന്നു ചേര്‍ച്ച.
തന്റ മകള്‍ വന്നു കയറേണ്ടിയിരുന്ന വീടാണിത്.
രവിമേനോന്റെ കണ്ണുകള്‍ നിറഞ്ഞു.
അര്‍ഥ ഗര്‍ഭമായി ഊര്‍മിള ്അയാളെ നോക്കി.പിന്നെ അയാളുടെ കൈയ്യില്‍ പിടിച്ചു
' സങ്കടപ്പെടണ്ട രവിയേട്ടാ.. തങ്കക്കുട്ടിയും നമ്മുടെ മോള്‍ തന്നെയല്ലേ.. അങ്ങനെ സമാധാനിക്കുകയാ ഞാന്‍'
അവരുടെ സ്വരമിടറിയിരുന്നു.
അപ്പോഴേക്കും തെളിഞ്ഞു കത്തുന്ന നിലവിളക്കുമായി സരസ്വതി ഇറങ്ങി വന്നു.
' വലതു കാല്‍ വെച്ച് കയറി വരൂ മോളേ'
അവര്‍ ദുര്‍ഗയോട് വാത്സല്യത്തോടെ പറഞ്ഞു.
ദുര്‍ഗ നിലവിളക്ക് കൈയ്യില്‍ വാങ്ങി.
വലിയേടത്തും കിഴക്കേടത്തും തെല്ല്ുമാറി ജാഗ്രതയോടെ നിലകൊണ്ടു.
പ്രതീക്ഷിച്ച അന്വര്‍ഥങ്ങള്‍ ഒന്നുമുണ്ടായില്ല.
വിളക്കുമായി ദുര്‍ഗ കയറിച്ചെന്നു.
ബന്ധുക്കള്‍ വധൂവരന്‍മാര്‍ക്ക് മധുരം നല്‍കി.
' ഇനി അല്‍പ്പനേരം റൂമില്‍ പോയി വിശ്രമിച്ചോളുട്ടോ..' സരസ്വതി പറഞ്ഞു.
' മനസൊന്നു നേരെയാവട്ടെ.. അത്രേം പേടിച്ചതല്ലേ കുട്ടി'
' വരൂ തങ്കം' മഹേഷ് ബാലന്‍ വിളിച്ചു.
' ഉം.. ഉം.. തിരക്കായി മഹിയേട്ടന്..'
ആരൊക്കെയോ കളിയാക്കുന്നത് മഹേഷ് ബാലന്‍ കേട്ടു.
മന്ദഹാസത്തോടെ അവന്‍ നടന്നു.
തൂവെള്ള വിരിപ്പിട്ട് നിറയെ മുല്ലപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു മണിയറ.
' മുല്ലപ്പൂക്കള്‍ക്ക് മുകളിലാണ് നമ്മുടെ ആദ്യരാത്രി'
മഹേഷ് ബാലന്‍ കുസൃതിയോടെ അവളെ നോക്കി
ദുര്‍ഗയുടെ മുഖം ചുവന്നു.
എങ്കിലും ഒന്നും ആസ്വദിക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു അവളുടേത്.
' എന്താടോ'
മഹേഷ് ബാലന്‍ ്്അവളുടെ മുഖം പിടിച്ചുയര്‍ത്തി.
' ഈ മുഖം തെളിയാന്‍ ഞാനെന്ത് ചെയ്യണം..'
ദുര്‍ഗയുടെ മിഴികള്‍ നിറഞ്ഞു.
' മഹിയേട്ടാ..' അവള്‍ വിങ്ങലോടെ വിളിച്ചു
' നിന്റെ ഭയം എനിക്കറിയാം മോളേ.. പക്ഷേ ഞാനുണ്ടാവും നിന്റെ കൂടെ.. എല്ലാവരും പറയുന്നത് പോലെ ധ്വനി നിനക്കു പിന്നിലുണ്ടെങ്കില്‍ അവള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ.. ഒരിക്കല്‍ ഇതുപോലെ ഒരു മണിയറ ഒരുക്കി ് ഞാന്‍ അവളെ കാത്തിരുന്നതാണ്... പക്ഷെ വിധി അതിന് അനുവദിച്ചില്ല.. പിന്നെ എന്റെ തങ്കം എന്റെ ജീവിതത്തിലേക്ക് വന്നു.. ഇപ്പോഴെന്റെ മനസില്‍ പോലും അവളില്ല'
ജനാലക്കര്‍ട്ടനുകളില്‍ ഒരു കാറ്റ് താളം പിടിച്ചു തുടങ്ങിയത് ദുര്‍ഗ കണ്ടു.അവളുടെ മിഴികളില്‍ ഭീതി നിറഞ്ഞു.
' അവള്‍ മരിച്ചെന്നറിഞ്ഞപ്പോള്‍.. അവളുടെ സംസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ അപ്പോഴൊക്കെ ഞാന്‍ അവളെ ഓര്‍ത്ത് കരഞ്ഞു..
ഒരുപക്ഷേ തങ്കത്തെ ഇനി സ്‌നേഹിക്കാന്‍ കഴിയില്ലേ എന്നു വരെ ചിന്തിച്ചു പോയി. എന്നാലിപ്പോള്‍ ഞാന്‍ അവളെ സ്‌നേഹിക്കുന്നില്ല.. എന്റെ മനസില്‍ പോലും ്അവളില്ല.. അത്രത്തോളം ഞാന്‍ ധ്വനിയെ വെറുക്കുന്നു.'
' മഹിയേട്ടാ' ദുര്‍ഗ പിടഞ്ഞു പോയി
' അതെ.. എന്റെ പെണ്ണിന്റെ ജീവനില്‍ തൊട്ട് അവള്‍ കളി തുടങ്ങിയപ്പോള്‍ മുതല്‍.. ധ്വനി എന്റെ ശത്രുവാണ്.. '
അന്തരീക്ഷത്തില്‍ നിന്നൊരു തേങ്ങല്‍ ദുര്‍ഗയുടെ കാതില്‍ വീണു.
................. ...................... ...............................
ദീര്‍ഘ സുമംഗലീ പൂജ.
മച്ചകത്തെ കത്തിയെരിയുന്ന ഹോമകുണ്ഡത്തിനരികിലിരുന്ന് വലിയേടത്ത് കൈകൂപ്പി മന്ത്രങ്ങള്‍ ഉരുക്കഴിച്ചു.
അഗ്നിയില്‍ നെയ്യും ഹവിസുമെരിഞ്ഞു.
തങ്കത്തിന് വേണ്ടുന്ന പ്രത്യേക പൂജയാണ്.
മഹേഷ്ബാലന്റെ വീട്ടില്‍ അവള്‍ക്ക് ആപത്തൊന്നും ഉണ്ടാവരുത്.
നെറ്റിയിലെ സിന്ദൂരചുവപ്പോടെ തന്നെ അവള്‍ സന്തോഷവതിയായി ജീവിക്കണം.
ഓരോ മന്ത്രവും അതര്‍ഹിക്കുന്നതിലേറെയും ആത്മാര്‍ഥതതയോടെ വലിയേടത്തിന്റെ ചുണ്ടില്‍ നിന്നും വിറപൂണ്ടു വീണു.
കണ്ണുകള്‍ തുറന്ന് എഴുന്നേറ്റു.
പരദേവകള്‍ക്കു മുന്നിലെ കെടാവിളക്കിന് മു്ന്നില്‍ പൂജിച്ച മഞ്ഞതാലിയെടുത്തു.
അത് ഓടില്‍ തീര്‍ത്തു മ്ിന്നുന്ന പെണ്‍പ്രതിമയുടെ കഴുത്തില്‍ മൂന്നു കെട്ടിട്ടു ചാര്‍ത്തി.
കെടാവിളക്കിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ മനസു കെഞ്ചി
' പരദേവകളേ ഈ മഞ്ഞതാലി പോലെ ഒരിക്കലും അറ്റു പോകരുതേ എന്റെ തങ്കത്തിന്റെ താലി. ദീര്‍ഘ സുമംഗലിയായി അവള്‍ കഴിയാന്‍ അനുഗ്രഹിക്കം ഉണ്ടാവണേ'
പരദേവകള്‍ക്കു മു്ന്നില്‍ സാഷ്ടാംഗം പ്രണമിച്ച് ഗോവണി ഇറങ്ങുമ്പോള്‍ മനസ് തുടികൊട്ടി.
തങ്കത്തിന്റെ വിശേഷം എന്താകുമെന്നറിയാനുള്ള ആകാംക്ഷ
ചുറ്റുവരാന്തയില്‍ എല്ലാവരുമുണ്ടായിരുന്നു.
കിഴക്കേടത്ത്, വേദവ്യാസ്, ദേവദത്തന്‍, രുദ്ര, പവിത്ര.
ജാസ്മിനും നേഹയും രവിമേനോന്റെയും ഊര്‍മിളയുടേയും കൂടെ തെക്കേത്ത് മനയിലേക്ക് പോയിരുന്നു.
ഇനി നാലാംനാള്‍ ദുര്‍ഗ വിരുന്നിന് വരുമ്പോഴേ അവര്‍ വരൂ.
സ്വാതി മാത്രമായിരുന്നു ചെറുതുരുത്തിയില്‍ ദുര്‍ഗയ്ക്ക് കൂട്ട്.
' തങ്കം വിളിച്ചുവോ'
ഗോവണിയുടെ താഴെ പടിയിലെത്തിയപ്പോള്‍ തന്നെ വലിയേടത്ത് തിരക്കി.
' ഇപ്പോള്‍ കോള്‍ കട്ടു ചെയ്‌തേയുള്ളു'
പവിത്ര പറഞ്ഞു.
' വലിയമ്മാമ്മ വരുമ്പോള്‍ പറയാനും പറഞ്ഞു.
വലിയേടത്തിന്റെ കണ്ണുകള്‍ ചുവരിലെ ക്ലോക്കിനെ തേടിച്ചെന്നു.
പത്തുമണിയാകുന്നു
' ഇനിയിപ്പോ വിളിച്ചാല്‍ അത് മോശാവും..അവള്‍ടെ വിശേഷം എന്താ'
അയാള്‍ അവര്‍ക്കടുത്തേക്ക് ചെന്നു
' സന്തോഷമായിരിക്കുന്നു. റിസ്പഷനൊക്കെ കഴിഞ്ഞു.. മഹീടെ ഫ്രണ്ട്‌സും കസിന്‍സും ഒക്കെ നിര്‍ബന്ധിച്ച് തങ്കത്തെ നൃത്തം ചെയ്യിപ്പിച്ചൂത്രേ.'
രുദ്ര സന്തോഷത്തോടെ അറിയിച്ചു.
' ആഹാ.. നല്ല അസലായിട്ട് നൃത്തം ചെയ്യാന്‍ അറിയാം അവള്‍ക്ക്.. ശ്രമിച്ചാല്‍ പവിയൊക്കെ അവള്‍ക്ക് പിന്നിലായിപ്പോകും.. പക്ഷേ,, മടിച്ചിയാണ്... പിന്നെ പുത്തന്‍ തലമുറയാണെന്ന കുറച്ച് ജാഢയും'
വലിയേടത്ത് നിറഞ്ഞു ചിരിച്ചു
തങ്കത്തിന് ആപത്തൊന്നുമില്ലെന്ന അറിവ് അദ്ദേഹത്തെ ആഹ്‌ളാദിപ്പിച്ചു.
' നാളെക്കൊണ്ട് പ്രായശ്ചിത്ത പൂജ തീരും.. എല്ലാ സിദ്ധികളും പൂര്‍ണമായും തിരികെ കിട്ടും.. അതുവരെ.. അതുവരെ എന്റെ കുട്ടി സുരക്ഷിതയായി ഇരുന്നാല്‍ മതി'
' വലിയമ്മാമ്മ അതൊന്നും ഭയപ്പെടേണ്ട'
വേദവ്യാസ് ചിരിച്ചു.
' അവള്‍ക്കൊന്നും വരില്ല അല്ലേ ദത്തേട്ടാ'
ദേവദത്തന്‍ മന്ദഹസിച്ചതേയുള്ളു.
' ഭയം ഒന്നിനും പരിഹാരമല്ല..' കിഴക്കേടത്ത് ആലോചനാനിമഗ്നനായി പറഞ്ഞു.
' എന്തിനും പ്രായശ്ചിത്ത പൂജ കഴിയട്ടെ.. '
............. .................. .........
കുളി കഴിഞ്ഞ് ദുര്‍ഗ ഇളംറോസ് നിറമുള്ള പട്ടുസാരിയുടുത്തു.
അതിന്റെ പച്ച നിറമുള്ള കസവു ബ്ലൗസ് അവളുടെ നിറത്തിന് നന്നേ ഇണങ്ങി.
കണ്ണാടിയില്‍ നോക്കി നില്‍ക്കു്‌മ്പോള്‍ കേശവന്‍ വൈദ്യന്റെ ചികിത്സ തന്നെ പതിന്‍മടങ്ങ് സുന്ദരിയാക്കിയിട്ടുണ്ടെന്ന് അവള്‍ക്കു തോന്നി.
രുദ്ര തയാറാക്കിയ കഞ്ഞുണ്ണി ചേര്‍ത്ത കണ്‍മഷി ചൂണ്ടുവിരലറ്റം കൊണ്ട് അല്‍പ്പം തൊട്ടെടുത്ത് നീള്‍ മിഴികളെഴുതി.
നെറ്റിയില്‍ കറുത്ത വട്ടപ്പൊട്ടു വെച്ചു.
സീമന്തരേഖയില്‍ സിന്ദൂരം തൊട്ടപ്പോള്‍ ഉടലാകെ ഒരു വൈദ്യുത പ്രവാഹം മിന്നിയത് ദുര്‍ഗ അറിഞ്ഞു
താന്‍ മഹിയേട്ടന്റെ ഭാര്യയായിരിക്കുന്നു.
ഇനിയെന്നും തന്റെ നെറുകയിലുണ്ടാവണം ഈ ചുവപ്പ്.
കവിളിലേക്ക് അരിച്ചു വന്ന ലജ്ജ നുണക്കുഴികളെ വിടര്‍ത്തി.
മുടിയൊന്ന് ചീകി കുളിപ്പിന്നലിട്ടപ്പോള്‍ കണ്ണാടിയില്‍ കണ്ട ഐശ്വര്യമുള്ള പെണ്‍കുട്ടി താന്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി ദുര്‍ഗയ്ക്ക്.
അതേ നിമിഷം അവള്‍ ഞെട്ടിപ്പോയി.
കണ്ണാടിയില്‍ തെളിയുന്നു ധ്വനിയുടെ മുഖം
ദുര്‍ഗ ആന്തലോടെ തിരിഞ്ഞു നോക്കി.
ഇല്ല
ധ്വനി ഇല്ല.
പക്ഷെ കണ്ണാടിയില്‍ തന്നെ ഉറ്റുനോക്കി നിര്‍പ്പുണ്ട് അവള്‍.
'ധ്വനി'
പരിക്ഷീണയായി ദുര്‍ഗ വിളിച്ചു.
' നീയെന്നെ ജീവിക്കാന്‍ സമ്മതിക്കണം.. കര്‍മ്മങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഈ ലോകത്ത് നിന്ന് പറഞ്ഞയച്ച ആത്മാവാണ് നീ.. ഈ ചരട് ഒന്നഴിച്ചു കളഞ്ഞാല്‍ നിനക്ക് പരമപദം നേടാനാകും.. എന്നെ വിട്ടു പോകണം.. പ്ലീസ്'
' നിനക്ക് ഞാനിപ്പോള്‍ പോകണം അല്ലേ ദുര്‍ഗ'
ഒരായിരം പേര്‍ ഒന്നിച്ചലറുന്നത് പോലെ ചിലമ്പിയ ശബ്ദത്തില്‍ ധ്വനി ചോദിച്ചു
' നിനക്കിപ്പോള്‍ ഞാന്‍ ബാധ്യതയായി അല്ലേ'
' ധ്വനി' ദുര്‍ഗ വിതുമ്പി
' എനിക്കിപ്പോള്‍ നിന്നെ ഭയമാണ്.. അഭിഷേകിനെ കൊന്നതോടെ പ്രതികാരം പൂര്‍ത്തിയാക്കിവളാണ് നീ.. നിന്റെ ജീവിതം പൂര്‍ത്തിയായി.. പക്ഷേ ഞാനോ.. എനിക്ക് ജീവിക്കണം.. എന്റെ മഹിയേട്ടന്റെ കൂടെ..'
ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
' നിനക്കു ജീവിക്കാം ..മഹിയേട്ടന്റെ കൂടെ തന്നെ.. പക്ഷേ ദേഹം മാത്രമായിരിക്കും നിന്റേത്.. നിന്നിലെ ആത്മാവ് എന്റേതായിരിക്കും..ഒരിക്കല്‍ സ്വപ്‌നം കണ്ട ആ ജീവിതം എനിക്കു ജീവിച്ചേ പറ്റൂ ദുര്‍ഗാ'
ധ്വനിയുടെ കടവായിലൂടെ രക്തം താടിയിലേക്കൊഴുകി.
മുഖം പൈശാചികമായി.
' ധ്വനി'
ദുര്‍ഗ വിങ്ങി.
എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാവുന്നതേയുള്ളു. കൈത്തണ്ടയില്‍ ചേര്‍ന്നു കിടക്കുന്ന ഈ ഏലസ് പൊട്ടിച്ചെറിഞ്ഞാല്‍ ഈ ലോകത്ത് നിലനില്‍ക്കാന്‍ ധ്വനിക്ക് കഴിയില്ല.
ചിന്ത അത്രത്തോളമായപ്പോള്‍ തന്നെ ഏലസ് ചുട്ടു പഴുക്കുന്നത് ദുര്‍ഗ അറിഞ്ഞു.
ഇല്ല സഹിക്കാനാവുന്നില്ല.
ധ്വനി പറഞ്ഞത് പോലെ അവളുടെ സമ്മതമില്ലാതെ അത് ഊരിയെറിയാന്‍ തനിക്ക് സാധിക്കില്ല.
ധ്വനി അവള്‍ കൊതിക്കുന്നത് തന്റെ മരണമാണ്.
പരകായ പ്രവേശം.
തന്റെ ദേഹത്ത് കടന്നു കൂടി ദുര്‍ഗയെന്ന മട്ടില്‍ ശിഷ്ടകാലം ജീവിക്കുക.
ദുര്‍ഗയുടെ ദേഹം ഭയം കൊണ്ട് കിലുകിലെ വിറച്ചു.
ധ്വനി അവളെ നോക്കി മന്ദഹസിച്ചു.
' നീ എന്നെ കൊല്ലും അല്ലേ'
നിറഞ്ഞ മിഴികളോടെ അവള്‍ ചോദിച്ചു.
മറുപടി പറയാതെ ധ്വനി അവളെ ഉറ്റു നോക്കിയിരുന്നു.
' കൊല്ലും അല്ലേടീ പിശാചേ'
ഇപ്പോള്‍ ദുര്‍ഗ അറിയാതെ തന്നെ അവളുടെ ശബ്ദമുയര്‍ന്നു.
' വലിയേടത്തെ ദുര്‍ഗയെ കൊല്ലാന്‍ അ്ത്ര പെട്ടന്ന് നിനക്ക് കഴിയില്ല.. പരദേവകളെ ഉപാസിക്കുന്ന വലിയേടത്തെ പത്മനാഭന്‍ ഭട്ടതിരിയുടെ അനന്തിരവളാണ് ഞാന്‍'
' ഹ..ഹ്ഹ.. ഹ്ഹ..'
ധ്വനി അലറിച്ചിരിച്ചു.
അടുത്ത ക്ഷണം കണ്ണാടിയ്ക്കുള്ളില്‍ നിന്നും കൂര്‍ത്ത നഖങ്ങളുള്ള ഒരു കൈപ്പത്തി അവള്‍ക്കു നേരെ ചീറി വന്നു.
അത് കഴുത്തില്‍ വന്നു തറയ്ക്കുമെന്നായപ്പോള്‍ അമര്‍ത്തിയ ഒരു നിലവിളിയോടെ ദുര്‍ഗ പിന്നോട്ട് മാറി.
' തങ്കം..'
മഹേഷ് ബാലന്‍ അവിടേക്ക് കയറി വന്നു.
മിന്നല്‍ പോലെ ആ കൈപ്പത്തി ഭിത്തിയ്ക്കുള്ളിലൂടെ ചീറി കടന്നു പോകുന്നത് ദുര്‍ഗ കണ്ടു.
' എന്താ എന്തുപറ്റി'
അവളുടെ ഭയന്നരണ്ട ഭാവം കണ്ട് മഹേഷ് ബാലന്‍ അമ്പരന്നു.
'ഒ.. ഒന്നുമില്ല..' മഹേഷ് ബാലനെ കൂടി ഭയപ്പെടുത്താന്‍ ദുര്‍ഗ ആഗ്രഹിച്ചില്ല.
' കാത്തു നിന്നു മടുത്തോ'
മഹേഷ് ബാലന്‍ അടുത്തേക്ക് ചെന്ന് അവളെ തന്നിലേക്ക് ചേര്‍ത്തണച്ചു.
ആ സാന്നിധ്യം വല്ലാത്ത ഒരു തണുപ്പ് അവളിലേക്ക് പടര്‍ത്തി.
ഇല്ല
മഹിയേട്ടന്‍ കൂടെയുള്ളപ്പോള്‍ തനിക്കൊന്നും സംഭവിക്കില്ല.
മനസ് ശാന്തമാകാനുള്ള മന്ത്രങ്ങള്‍ തിരഞ്ഞു ദുര്‍ഗയുടെ മനസ്.
ചുണ്ടുകള്‍ നിശബ്ദമായി അതേറ്റു ചൊല്ലി.
തിരയടങ്ങിയ കടല്‍ പോലെ ശാന്തമായി മനവും തനുവും.
പ്രണയപൂര്‍വം മഹേഷ്ബാലന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ദുര്‍ഗ നിന്നു.
' എത്രനാളായി ഈയൊരു ദിവസത്തിനു വേണ്ടി കൊതിക്കുന്നു'
മഹേഷ് ബാലന്‍ അവളെ മുറുകെ പുണര്‍ന്നു കൊണ്ട് കാതില്‍ മന്ത്രിച്ചു
' നീയിങ്ങനെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഭ്രാന്താണ് തങ്കം .. എനിക്ക്'
ദുര്‍ഗ അടക്കി ചിരിച്ചു.
' എന്താ ചിരിക്കുന്നത്'
അവളുടെ മുഖം പിടിച്ചുര്‍ത്തി പല്ലുകള്‍ ചുണ്ടിലമര്‍ത്തി അല്‍പം വേദനിപ്പിച്ചു കൊണ്ടു തന്നെ ഒരു ദീര്‍ഘചുംബനം നല്‍കി മഹേഷ് ബാലന്‍.
' ഓര്‍ക്കുന്നുണ്ടോ.. അന്ന് രവിയങ്കിളിന്റെ വീട്ടില്‍ വെച്ച്.. അന്നു ബാക്കിവെച്ചതെല്ലാം ഈ രാത്രി തന്നെ വേണം എനിക്ക്'
മുല്ലപ്പൂക്കള്‍ക്കു മീതെ ദുര്‍ഗയുടെ നനുത്ത മേനി പതിഞ്ഞു കിടന്നു.
തന്റെ മുഖത്തിന് മീതെ അഭിമുഖമായി മഹേഷിന്റെ മുഖം കണ്ടപ്പോള്‍ ലജ്ജയോടെ ദുര്‍ഗ മുഖംതിരിച്ചു.
മൃദുവായ ചുംബനങ്ങളില്‍ ദുര്‍ഗ സ്വയം മറന്നു.
ധ്വനിയെ മറന്നു.
പ്രപഞ്ചത്തെ ഒന്നാകെ മറന്നു.
ഒടുവില്‍ ബന്ധനങ്ങളൊന്നുമില്ലാതെ പരസ്പരം ഒന്നാകാനുള്ള അവസാന നിമിഷത്തില്‍ ദുര്‍ഗ തന്റെ ദേഹത്തു വന്നു തൊടുന്ന പശിമയുള്ള തണുപ്പറിഞ്ഞു.
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റിരുന്നു ദുര്‍ഗ.
രക്തം
കിടക്ക നിറഞ്ഞു ചാലിട്ടൊഴുകുന്ന രക്തം.
രക്തത്തില്‍ മുങ്ങിയ ഉടല്‍ വടിവുകള്‍ ഭീകരത സൃഷ്ടിച്ചു.
' മഹിയേട്ടാ..'
ദുര്‍ഗ നിലവിളിച്ചു
കണ്‍മുന്നില്‍ കാണുന്നത് വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു മഹേഷ്ബാലന്‍.
അയാള്‍ക്കരികില്‍ കാറ്റില്‍ പറക്കുന്ന മുടിയിഴകളുമായി ധ്വനി നില്‍ക്കുന്നത് ദുര്‍ഗ ഞെട്ടലോടെ കണ്ടു.
ധ്വനി അവളെ നോക്കി വന്യതയോടെ ചിരിച്ചു.
..... ......... തുടരും ....
Written by 
Shyni John

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot