Showing posts with label NizhalayMathram. Show all posts
Showing posts with label NizhalayMathram. Show all posts

നിഴലായ്‌ മാത്രം. - Part 50


അധ്യായം-50
വീശിയടിച്ച അതിശക്തമായ കാറ്റില്‍ വലിയേടത്ത് മന പ്രകമ്പനം കൊണ്ടു
മന്ത്രവാള കളത്തിലെ നിറങ്ങള്‍ കാറ്റിനൊപ്പം ധൂളികളായി പറന്നു പൊങ്ങി.
' അടങ്ങ്.. ഇല്ലെങ്കില്‍ തച്ചു കൊല്ലും നിന്നെ'
കാറ്റില്‍ പറന്നു പോകാതെ ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമപ്പെട്ട് വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി മാന്ത്രികവടി അന്തരീക്ഷത്തിലേക്ക് വീശി.
' അടങ്ങാന്‍'
കിഴക്കേടത്ത് ഭട്ടതിരിയും അലറി
ശക്തമായ ഒരു ചുഴലിയായിരുന്നു മറുപടി.
അതിന്റെ ആഘാതത്തില്‍ വലിയേടത്തും കിഴക്കേടത്തും പിന്നോട്ട് വേച്ചു പോയി.
നിലത്ത് അമര്‍ന്നിരുന്ന് ഹോമകുണ്ഡത്തിലെ അഗ്നി അണയാതെ കൈപ്പടം കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു ദേവദത്തനും വ്യാസും.
അണയാന്‍ പാടില്ല.
കര്‍മ്മം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ
പക്ഷെ യഥാവിധി പ്രകാരമല്ലാതെ അഗ്നി കെട്ടു പോകരുത്.
മന്ത്രങ്ങള്‍ ഒന്നിനൊന്നായി ചൊല്ലി
എന്നിട്ടും് അവളുടെ ശക്തി തടുക്കാനാവുന്നില്ല.
' നിന്റെ അഹന്തയ്ക്ക് ഫലം നാശം.. സര്‍വനാശം'
വലിയേടത്ത് കോപാക്രാന്തനായി അലറി വിളിച്ചു.
മഹേഷിന്റെ കഴുത്തില്‍ നിന്നും ഇടം കൈയ്യെടുക്കാതെ തന്നെ ധ്വനി അന്തരീക്ഷത്തിലൂടെ ഒഴുകി ചെന്ന് വലിയേടത്തിന്റെ മുന്നില്‍ നിന്നു.
മഹേഷ് ബാലന്റെ കഴുത്തില്‍ മുറുകിയ കൈ കുരുക്ക് തെല്ലയഞ്ഞു.
ശ്വാസമെടുക്കാന്‍ കഴിഞ്ഞതോടെ ഇക്കിള്‍ പോലെയൊരു ശബ്ദം അവനില്‍ നിന്നുണ്ടായി.
' മഹിയേട്ടാ' എന്ന അലര്‍ച്ചയോടെ ദുര്‍ഗ അവന്റെ അരികിലേക്ക് കുതിച്ചു ചെന്നു.
നിലത്തേക്ക് വീഴാന്‍ തുടങ്ങിയ അവനെ അവള്‍ താങ്ങി .
ചുറ്റുവരാന്തയുടെ ഉരുളന്‍ തൂണിലൊന്നില്‍ അവനെ ചാരി നിര്‍ത്തി ആ നെഞ്ചിലേക്ക് വീണ് ദുര്‍ഗ ഉറക്കെ നിലവിളിച്ചു.
മഹേഷ് ബാലന്‍ നിന്നു കിതച്ചു.
കണ്ണു തുറക്കാനോ ധ്വനിയുടെ പിടിയില്‍ നിന്നും മുക്തനാകാനോ അവന് കഴിഞ്ഞില്ല.
എന്നിട്ടും നെഞ്ചില്‍ പടരുന്ന ദുര്‍ഗയുടെ കണ്ണു നീരിന്റെ ചൂട് അവനറിഞ്ഞു.
' മഹിയേട്ടാ.. എന്റെ പൊന്നേ'
ദുര്‍ഗ അലറിയലറി കരഞ്ഞു.
അവളുടെ നേരെ കുതിച്ചു ചെല്ലാനാഞ്ഞ പെണ്‍കുട്ടികള്‍ക്കും രവിമേനോനും ഊര്‍മിളയ്ക്കും അതിന് കഴിഞ്ഞില്ല.
അദൃശ്യമായ ഏതോ കരിങ്കല്‍ ഭിത്തിയില്‍ തട്ടിയെന്നോണംഅ്‌വര്‍ പിറകിലേക്ക് തെറിച്ചു.
ധ്വനിയുടെ കൈ ദൂരത്തിനൊപ്പം നീണ്ടു.
' മാന്ത്രികന്‍.. മഹാ മാന്ത്രികന്‍.. വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി.. കൂടെ.. കിഴക്കേടത്ത് കുഞ്ഞുകുട്ടന്‍.. എന്നിട്ടെന്തേ എന്നെ തളച്ചില്ലാ..'
അലറുകയായിരുന്നു ധ്വനി
' കണ്ടോ .. നോക്കെന്നെ.. എന്റെ ആത്മാവിനെ പോലും വെറുതെ വിടാതെ പൊള്ളിച്ചില്ലേ നിങ്ങള്‍'
വെന്തു പോയ വികൃതമായ ശരീരവുമായി ധ്വനി അട്ടഹസിച്ചു
ആ കാഴ്ച കാണാന്‍ കരുത്തില്ലാതെ ദേവദത്തന്‍ മുഖംതിരിച്ചു കളഞ്ഞു
.' കണ്ടോ... കുളത്തിലെ വെള്ളത്തില്‍ തീപടര്‍ത്തി എന്നെ പൊള്ളിച്ചെടുത്ത രൂപം..'
മാംസമടര്‍ന്ന മുഖവുമായി ധ്വനി പൊട്ടിച്ചിരിച്ചു.
അവള്‍ പെട്ടന്ന് പഴയ രൂപത്തിലേക്ക് വഴിമാറി.
അപ്പോള്‍ ആ മുഖത്ത് കരച്ചിലായിരുന്നു.
' എന്റെ പ്രതികാരം തീര്‍ത്ത് ഈ ലോകം വിട്ടു പോകാനിരുന്നവളാ ഞാന്‍.. എന്നിട്ടും വിടാതെ പിടിച്ചു വെച്ച് സ്‌നേഹം കാട്ടി കൊതിപ്പിച്ച് എന്നെ കീഴടക്കുകയായിരുന്നു നിങ്ങളുടെ മരുമകള്‍'
ധ്വനി വലിയേടത്തിന്റെ നേരെ വലം കൈചൂണ്ടി..
' എന്റെ മഹിയേട്ടനെ അവള്‍ക്ക് കൊടുത്തിട്ട് പോകാന്‍ തയാറായിരുന്നു ഞാന്‍.. പക്ഷേ ദുര്‍ഗ.. അവളെന്നെ തടഞ്ഞു.. മഹിയേട്ടനെ അവള്‍ക്ക് കൊടുത്തിട്ട് ഈ ലോകത്ത് തുടരാന്‍ എനിക്കാവില്ലാ..'
ധ്വനി ഒരു സാധാരണ പെണ്‍കുട്ടിയേ പോലെ തേങ്ങിത്തേങ്ങി കരഞ്ഞു.
' അതു കൊണ്ട് എന്നെ തളയ്ക്കാന്‍ നോക്കരുത്.. എനിക്ക് മോക്ഷം വേണം.. ദുര്‍ഗയുടെ കൈത്തണ്ടയിലെ ചരടില്‍ ചേര്‍ത്തു കെട്ടിയിരിക്കുകയാ എന്നെ .. അതഴിച്ചു മാറ്റാന്‍ ഞാനവളെ അനുവദിക്കാം..അഴിച്ചേ പറ്റൂ..എനിക്കു പോകണം.. മരിച്ചവരുടെ ലോകത്തേക്ക്.. എന്നെ തളച്ച് ഭൂമിയിലും പരബ്രഹ്മത്തിലുമല്ലാതെ നരകിപ്പിച്ചു നിര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ലാ..'
' തരാം'
ചീറിയടിച്ച കാറ്റിനെ എതിര്‍ത്തു നില്‍ക്കുന്നതില്‍ വിജയിച്ച് വലിയേടത്ത് വിളിച്ചു കൂവി.
' മോക്ഷം തരാം നിനക്ക്.. സര്‍വപാപങ്ങളും പൊറുത്ത് ഏറ്റവും നല്ല പരലോകവും പുനര്‍ജന്മവും നിനക്കു കൈവരാനുള്ള ക്രിയകളും ചെയ്യാം ഞാന്‍..'
വലിയേടത്തിന്റെ വാക്കുകള്‍ മഹേഷ്ബാലന്റെ നെഞ്ചില്‍ തലവെച്ചു നിന്ന ദുര്‍ഗയെ പ്രകമ്പനം കൊള്ളിച്ചു.
നടുക്കത്തോടെ അവള്‍ നിന്നു
' പോകാന്‍ തയാറാണോ നീ'
വലിയേടത്ത് വിളിച്ചലറി
' പറ.. തയാറാണോ'
' പോകാം..' ധ്വനിയുടെ ശബ്ദം കൂര്‍ത്തു.
' ഞാന്‍ പോകാം .. പക്ഷെ എന്റെ മഹിയേട്ടനെ എനിക്കു വേണം.. കൊണ്ടു പോകും ഞാന്‍.. '
ധ്വനി ആര്‍ത്തട്ടഹസിച്ചു.
ആകാശത്തൊരു വെള്ളിടി മുഴങ്ങി.
മഹേഷ് ബാലന്റെ നെഞ്ചില്‍ നിന്നും ദുര്‍ഗ പ്രജ്ഞയറ്റ് നിലംപതിച്ചു
വലിയേടത്ത് ആ കാഴ്ചയിലേക്കൊന്നു നോക്കി.
' തങ്കം എന്റെ മോളേ..'
ഹോമകുണ്ഡത്തിലെ അഗ്നി നാളങ്ങളെ മറന്ന് ദേവദത്തന്‍ അവള്‍ക്കു നേരെ കുതിച്ചു.
കഴിഞ്ഞില്ല.
അയാള്‍ പിന്നാക്കം നിരങ്ങി നീങ്ങി ഇരുന്നിടത്തു തന്നെ ചെന്നു വീണു.
' എഴുന്നേല്‍ക്കരുത്.. മായയാണ്.. അവളുടെ മായ.. അഗ്നിപ്രീതി നേടു.. അത് കെടുത്തരുത്'
വലിയേടത്ത് ദേവദത്തനെ നോക്കി ഉറക്കെ പറഞ്ഞു.
ദേവദത്തന്‍ അതനുസരിച്ചു.
ദുര്‍ഗയുടെ കിടപ്പ് ഹൃദയം പിളര്‍ത്തിയെങ്കിലും വിറയ്ക്കുന്ന കൈപ്പടകള്‍ നീട്ടി ഉലയുന്ന തീനാളങ്ങള്‍ക്ക് മറ തീര്‍ക്കാന്‍ ശ്രമിച്ചു
' തോല്‍വി സമ്മതിക്കാന്‍ വയ്യ അല്ലേ'
ധ്വനി പൊട്ടിച്ചിരിച്ചു
' വലിയേടവും കിഴക്കേടവും തോറ്റു.. ധ്വനി ജയിച്ചു.. അല്ല അവളുടെ പ്രണയം.. '
ധ്വനിയുടെ കണ്ണില്‍ നിന്നും രക്തം കുതിച്ചു ചാടി.
മഹേഷ്ബാലന്റെ കഴുത്തില്‍ വീണ്ടും അവളുടെ കൈ മുറുകിത്തുടങ്ങി.
' ദുഷ്ട പിശാചേ'
ശക്തി സംഭരിച്ച് വലിയേടത്ത് വീണ്ടും മാന്ത്രികവടി അവള്‍ക്കു നേരെ നീട്ടി.
അന്തരീക്ഷത്തില്‍ നിന്നൊരു തീജ്വാല പറന്നു വന്ന് വലിയേടത്തിന്റെ കൈപൊള്ളിച്ചു
'ഹൗ..' വലിയേടത്ത് പിടഞ്ഞു പോയി
ആ നിമിഷം മാന്ത്രികവടി ദൂരേക്ക് തെറിച്ചു പോയി.
' നിന്നെ നശിപ്പിക്കാന്‍ ഞാന്‍ മതി.. ഞാന്‍ മാത്രം.'
കിഴക്കേടത്ത് മുന്നോട്ട് വന്നു
അയാളുടെ മുഖം അഗ്നിപോലെ ചുട്ടപഴുത്തിരുന്നു.
്അടുത്ത നിമിഷം ഒരു മിന്നല്‍ പുളഞ്ഞു വന്ന് അയാളുടെ മാന്ത്രിക വടിയില്‍ തൊട്ടു
അതൊരിത്തിരി ചാരമായി താഴേക്ക് പറന്നു വീഴുന്നത് അവിശ്വസനീയതയോടെ കിഴക്കേടത്ത് കണ്ടു
ശക്തയാണവള്‍..അതിശക്ത..
ആവാഹനമന്ത്രങ്ങളെ അതിജീവിക്കും. അവളുടെ ശക്തി ദുര്‍ഗയുടെ കൈത്തണ്ടയിലെ ചരടിലാണ്.
അതഴിച്ചു മാറ്റാതെ അവള്‍ക്ക് പോകാനാവില്ല.
മഹേഷ് ബാലനെയും കൊണ്ട് സ്വസ്ഥതയോടെ ഈ ലോകം വിട്ടു പോകാനാണവള്‍ മോഹിക്കുന്നത്.
അതിനവള്‍ക്ക് തങ്ങളുടെ സഹായം വേണം.
അവളുടെ മായാ വിലാസങ്ങള്‍ക്കും ശക്തിയ്ക്കും ആ ചരടില്‍ തൊടാന്‍ കഴിയില്ല. ്
ആ ചരട് ദുര്‍ഗ അഴിക്കില്ല.
അതഴിയാതെ ധ്വനി മഹേഷിനെ കൊല്ലാനിടയില്ല.
കാരണം മഹി ഈ ലോകം വിട്ടു പോയാലും ദുര്‍ഗയില്‍ അവള്‍ ബന്ധിതയായിരിക്കും.
കിഴക്കേടത്ത് അതു ചിന്തിച്ചപ്പോഴേക്കും വേദവ്യാസ് ചാടിയെഴുന്നേറ്റു.
' ദേവീ.. മഹാമായേ.. ദുര്‍ഗാ ഭഗവതീ'
പിന്നെയൊരു കുതിപ്പായിരുന്നു.
ദുര്‍ഗയ്ക്ക് നേരെ.
ശ്വാസം മുട്ടി കിതയ്ക്കുന്ന അര്‍ധ ബോധാവസ്ഥയിലെന്ന പോലെ തൂണിലേക്ക് ശിരസര്‍പ്പിച്ച് മയങ്ങ് നില്‍ക്കുന്ന മഹേഷിനെ അവഗണിച്ച് അവന്‍ ദുര്‍ഗയെ ഇരു കൈകളിലും വാരിയെടുത്തു
അപ്പോഴും മോഹാലാസ്യത്തില്‍ നിന്നുണര്‍ന്നിരുന്നില്ല ദുര്‍ഗ.
ധ്വനി അവനെ നോക്കി ആര്‍ത്തഹസിച്ചു.
അവര്‍ക്കു ചുറ്റും വട്ടത്തില്‍ ഒരു അഗ്നിവളയം രൂപപ്പെട്ടു.
അത് വേദവ്യാസിനെ പൊള്ളിച്ചു
ഒരടി മുന്നോട്ട് വെക്കാന്‍ കഴിയുന്നില്ല.
'ധ്വനീ' വേദവ്യാസ് ഉറക്കെ അലറി.
' നിന്നെ തളയ്ക്കാന്‍ ഈ ചരട് മതി.. കഴിഞ്ഞു നിന്റെ മായ'
ആ വാക്കുകളുടെ ശക്തിയില്‍ ധ്വനി ഒന്നുലഞ്ഞെന്ന് നോക്കി
അട്ടഹാസം നിലച്ചു
പരിപൂര്‍ണ നിശബ്ദത
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി വലം കൈ അന്തരീക്ഷത്തിലേക്കുയര്‍ത്തി ഒരു മന്ത്രം ചൊല്ലി.
എവിടെ നിന്നോ മാന്ത്രികവടി പറന്നുയര്‍ന്ന് അയാളുടെ നീട്ടിയ കൈയ്യില്‍ വന്നിരുന്നു.
' ഉപാസനാ മൂര്‍ത്തികളേ'
വലിയേടത്ത് അത് നെഞ്ചോടു ചേര്‍ത്തു.
ഹോമകുണ്ഡത്തില്‍ അഗ്നി ആളിപ്പടര്‍ന്നു.
വേദവ്യാസ് മാഞ്ഞു തുടങ്ങിയ മന്ത്രവാദക്കളത്തില്‍ ദുര്‍ഗയെ കിടത്തി.
' ഞാന്‍ നിരൂപിച്ചപ്പോഴേക്കും നീയതറിഞ്ഞു'
അയാള്‍ മന്ദഹസിച്ചു.
ഹോമകുണ്ഢത്തിലേക്ക് ഹവിസും എള്ളും പൂവും മലരും വന്നു വീണു
മഹേഷ് ബാലന്റെ കഴുത്തിലെ ധ്വനിയുടെ പിടി അയഞ്ഞു.
ജീവനില്ലാത്ത ഒരു പ്രതിമ പോലെ അവന്‍ ചുറ്റുവരാന്തയിലേക്ക് നിലം പതിച്ചു
വലിയേടത്ത് കൈ നീട്ടി.
' പതിയെ' അയാള്‍ മന്ത്രിച്ചു.
ഒരില വീഴുന്ന ലാഘവത്വത്തോടെ മഹേഷ് നിലത്തു വീണു.
ബന്ധനമഴിഞ്ഞു
ഊര്‍മിളയും സ്വാതിയും വലിയൊരു നിലവിളിയോടെ അവന് നേരെ കുതിച്ചു.
' മോനേ..'
ഊര്‍മിള തേങ്ങിക്കരച്ചിലോടെ അവന്റെ ശിരസെടുത്ത് മടിയില്‍ വെച്ചു
' വരിക'
ധ്വനിയെ നോക്കി വേദവ്യാസ് ഗര്‍ജ്ജിച്ചു,
' ഈ ചരട് ഞാന്‍ അഴിച്ചു കളയുന്നു..അതിന് വലിയേടത്തെ മാന്ത്രികര്‍ക്ക് ശക്തിയുണ്ട്. ഇത്രനാള്‍ ദുര്‍ഗ ഞങ്ങള്‍ക്കെതിരായിരുന്നു. എന്നാലിപ്പോള്‍ അവളുടെ സമ്മതത്തോടെ ഇതു ഞാനഴിച്ച് അഗ്നിയിലെറിയും'
ഉറച്ച ശബ്ദം ധ്വനിയുടെ കാതില്‍ പെരുമ്പറ കൊട്ടി
ആടിയാടി അവള്‍ കളത്തിന് മുന്നിലേക്ക് വന്നു.
' നിനക്കതിന് കഴിയില്ല വേദവ്യാസ്'
വികൃതമായ ശബ്ദത്തില്‍ അവള്‍ മുരണ്ടു
' ഞാന്‍ കൂടി അനുവദിക്കാതെ അതഴിച്ചു കളയാന്‍ നിനക്ക് കഴിയില്ല.'
' കളത്തിലേക്ക് വാ..'
വേദവ്യാസ് അലറി
അവന്റെ ശബ്ദം ധ്വനിയെ ഉന്മാദത്തിലാഴ്ത്തി
' ഇല്ലാ'
ധ്വനി പൈശാചികമായി മുരണ്ടു
' ഇല്ല.. ഇതിന് നീ അനുഭവിക്കും.. ഈ വലിയേടത്ത് മനയും നിന്റെ കിഴക്കേടത്ത് മനയും ഇതോടെ നശിക്കും.'
ധ്വനി പറഞ്ഞു തീരുന്നതിന് മുന്‍പ് വലിയേടത്തെ പടിപ്പുര ഒരു ഹുങ്കാരവത്തോടെ നിലംപൊത്തി
സ്ത്രീകളുടെ കൂട്ടക്കരച്ചിലുയര്‍ന്നു.
ദേവദത്തനും വേദവ്യാസും ചാടിയെഴുന്നേല്‍ക്കാന്‍ ഭാവിച്ചു
' ശാന്തം'
കിഴക്കേടത്ത് അവരെ ശാസിച്ചു.
വലിയേടത്ത് മനയുടെ പടിപ്പുരയുടെ അവശിഷ്ടങ്ങളില്‍ വേദവ്യാസിന്റെ നോട്ടം വേദനയോടെ ഒന്നു തൊട്ടു.
ധ്വനി അവനെ നോക്കി പൊട്ടിച്ചിരിച്ചു.
അവള്‍ വലിയേടത്ത് മനയിലേക്ക് ദൃ്ഷ്ടി പതിച്ചു
അടുത്ത നിമിഷം അവരെ ഞെട്ടിച്ച് ചുറ്റുവരാന്തയൊഴികെയുള്ള ഭാഗങ്ങള്‍ ഒരു മണല്‍ കൊട്ടാരം പോലെ ചിതറിവീഴുന്നത് അവര്‍ കണ്ടു.
'ധ്വനീ' നിയന്ത്രണം വിട്ട് ദേവദത്തന്‍ അലറി.
' അരുത് കുട്ടാ'
വലിയേടത്ത് മന്ദഹസിച്ചു
' മായ.. വെറും മായ..' അയാള്‍ മാന്ത്രിക വടി നീട്ടി.
മന്ത്രങ്ങളുടെ ശക്തിയില്‍ തെ്‌ങ്ങോലകള്‍ വരെ കരിഞ്ഞു.
പടിപ്പുരയും മനയും പഴയ നിലയിലായി
' മായ കാട്ടി ഞങ്ങളുടെ മനസു തകര്‍ക്കാമെന്ന് കരുതിയോ നീ'
വലിയേടത്ത് ചിരിച്ചു.
ധ്വനി തീര്‍ത്തും പതറിയെന്ന് അവര്‍ക്ക് തോന്നി.
' വന്ന് കളത്തിലിരിക്ക്'
മനസാന്നിധ്യം വീണ്ടെടുത്ത് വേദവ്യാസ് സൗമ്യമായി വിളിച്ചു.
' മഹാ മാന്ത്രികരാണിവര്‍.. ഇവരേ കൂടുതല്‍ ആയാസപ്പെടുത്തരുത്... അത് നീ താങ്ങില്ല.. കടന്നു വാ'
' ഇല്ല.. അഗ്നി സാക്ഷിയായി എനിക്കു വാക്കു തരണം.. എന്നെ മോചിപ്പിക്കുമെന്ന്.. തീര്‍ത്തും മോക്ഷം.. അതല്ലാതെ തളച്ചിടാന്‍ ഞാന്‍ സമ്മതിക്കില്ല'
' ഹ..ഹ..'
വേദവ്യാസ് പരിഹാസത്തോടെ ചിരിച്ചു.
പിന്നെ ചുട്ടുപഴുത്ത ചൂരല്‍ ഹോമകുണ്ഡത്തിനരികെ നിന്ന് വലിച്ചെടുത്ത് മന്ത്രവാദക്കളത്തിലെ ചുവന്ന വൃത്തത്തിനുള്ളില്‍ ആഞ്ഞൊരടിയടിച്ചു.
ധ്വനിയില്‍ നിന്ന് വല്ലാത്ത ഒരു കരച്ചിലുര്‍ന്നു.
അവള്‍ ഒരു ചുഴലിയായി വട്ടം ചുറ്റി
വേദവ്യാസ് ഒരിക്കല്‍ കൂടി ചൂരല്‍ ഓങ്ങി.
ഒരു നിലവിളിയോടെ ധ്വനി മന്ത്രവാദക്കളത്തിനുള്ളില്‍ ദുര്‍ഗയുടെ സമീപത്തേക്ക് വന്നു വീണു.
വേദവ്യാസിന്റെ മുഖത്ത് വിജയ സ്മിതം തെളിഞ്ഞു.
വേദവ്യാസ് ചൂരല്‍ കൊണ്ട് ധ്വനിയ്ക്ക് ചുറ്റും ഒരു വൃത്തം വരച്ചു
' ഇവിടെ നിന്ന് അനങ്ങരുത്.. അനങ്ങിയാല്‍'
ചൂരല്‍തുമ്പ് ഒന്നു അഗ്നിയില്‍ മുട്ടിച്ചു വേദവ്യാസ്.
ധ്വനി പൊള്ളിപ്പിടഞ്ഞു
ആകെ പൊള്ളിയടര്‍ന്ന ബീഭത്സരൂപം ഏതാനും നിമിഷത്തേക്ക് പ്രത്യക്ഷമായി.
പിന്നെ അവള്‍ സാധാരണ രൂപം പൂണ്ട് ഇരുന്നു കിതച്ചു
കണ്ണുകളില്‍ നിന്നും തീയാളി.
' കിഴക്കേടത്ത് വേദവ്യാസ്.. ഒരു അവസരം കിട്ടിയാല്‍ നിന്നെ ഞാന്‍ കൊല്ലും'
ധ്വനി കൈചൂണ്ടി.
്‌വേദവ്യാസ് ചിരിച്ചുകളഞ്ഞു
' അതിനൊരിക്കല്‍ ശ്രമിച്ചതല്ലേ നീ.. ഈശ്വരന്‍ തന്ന ആയുസാണിത്.. നിനക്കെടുക്കാനാവില്ല'
'കുട്ടാ' വലിയേടത്ത് ദേവദത്തനെ വിളിച്ചു.
' മുന്നോട്ട് എഴുന്നേറ്റ് വരിക.. മൊന്തയിലെ പുണ്യതീര്‍ഥം തങ്കത്തിന് മീതെ തളിക്കുക.. അവളുണരട്ടെ'
ദേവദത്തന്‍ എഴുന്നേറ്റു.
മൊന്തയിലെ തീര്‍ത്ഥ കണങ്ങള്‍ ദുര്‍ഗയുടെ മുഖത്തേക്ക് ഇറ്റു വീണു
ദുര്‍ഗ കണ്ണു തുറന്നു.
സ്ഥലകാല ബോധം വരാത്ത മട്ടില്‍ അവളുടെ മുഖത്തൊരു പകപ്പ് ദൃശ്യമായി
പതിയെ അവള്‍ എഴുന്നേറ്റിരുന്നു.
ദുര്‍ഗ ഞെട്ടിപ്പോയി
തൊട്ടരികെ ധ്വനി.
മന്ത്രവാദക്കളത്തിലാണ് താനെന്ന യാഥാര്‍ഥ്യബോധത്തില്‍ ദുര്‍ഗയിലൂടെ ഒരു വിറയല്‍ കടന്നു പോയി
യാചനാ ഭാവമായിരുന്നു ധ്വനിയുടെ മുഖത്ത്.
യുഗങ്ങളോളം പീഡനമേറ്റ് തളര്‍ന്നവളുടെ താറുമാറായ രൂപം.
' ദുര്‍ഗ'
അവളുടെ ചുണ്ടുകള്‍ ചലിച്ചു.
ദുര്‍ഗയിലൊരു പിടച്ചിലുണ്ടായി.
' തങ്കം' വേദവ്യാസിനരികെ ചെന്നിരുന്ന് ദേവദത്തന്‍ വിളിച്ചു.
' മനസ് ദൃഢമാക്കുക .. അവള്‍ നിന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്.. അലിവ് തോന്നരുത്.. മഹിയുടെ ജീവന്‍ അപകടത്തിലാണ്.. പതറരുത് നീ '
ശേഷം ഒരലര്‍ച്ചയോടെ ദേവദത്തന്റെ കൈയ്യിലെ ചൂരല്‍ ധ്വനിയുടെ ദേഹത്തു വീണു
' കാരിരുമ്പാണിയില്‍ തളയ്ക്കാന്‍ സമ്മതമാണോ നിനക്ക്'
' ആ..' ധ്വനിയുടെ ഭയാക്രാന്തമായ നിലവിളി ഉയര്‍ന്നു.
അവള്‍ മന്ത്രവാദക്കളത്തിനുള്ളില്‍ വേദന സഹിക്കാനാവാതെ കിടന്നു പിടച്ചു
ദുര്‍ഗയുടെ ഹൃദയം വിറച്ചു
അവള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി
കണ്‍പോളകള്‍ക്കിടയില്‍ നിന്നും അവളറിയാതെ ഒരു നീര്‍ച്ചാല്‍ ഒഴുകി വന്നു.
ധ്വനി..
ജീവന്റെ പാതിയായി സ്‌നേഹിച്ചതാണവളെ.
പീഢകള്‍ കൊണ്ട് അവളെ തളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തടയാനാവുന്നില്ല.
തടയാന്‍ പാടില്ല.
മഹിയേട്ടനെ കൊല്ലാന്‍ മടിക്കാത്ത ആത്മാവായിരിക്കുന്നു അവള്‍.
' തങ്കം' ദേവദത്തന്‍ ദുര്‍ഗയുടെ നെറ്റിയില്‍ സ്പര്‍ശിച്ചു.
' ഉള്ളുറപ്പിച്ച് നീ ആ ഏലസ കെട്ടിയ ആവാഹനചരട് ഊരിമാറ്റണം.. നിന്റെ മഹിയേട്ടന് വേണ്ടി..'
' ഇല്ല.. ഞാന്‍ കൂടി ആഗ്രഹിക്കാതെ അതൂരിയെടുക്കാന്‍ ദുര്‍ഗയ്ക്ക് കഴിയില്ല'
ധ്വനി ആര്‍ത്തട്ടഹസിച്ചു.
' നിന്നെ കൊണ്ട് ആഗ്രഹിപ്പിക്കാന്‍ എനിക്കറിയാം.. തങ്കത്തിന്റെ മനസ് മാത്രം മതി'
വലിയേടത്ത് മുന്നോട്ട് വന്നു.
അയാള്‍ വലംകാലുയര്‍ത്തി.
കൃത്യം ധ്വനിയുടെ നെറുകില്‍ തന്നെ ആ പെരുവിരല്‍ അമര്‍ന്നു.
ഒരു ശലഭത്തെ പോലെ ധ്വനി പിടച്ചു.
ദുര്‍ഗ കണ്ണുകള്‍ ഇറുകെ ഇറുകെ പൂട്ടി.
' കുട്ടാ.. അതൂരി വാങ്ങു'
വലിയേടത്ത് ഗര്‍ജിച്ചു.
' തങ്കം' ദേവദത്തന്റെ വിളിയുടെ അര്‍ഥം ദുര്‍ഗയ്ക്ക് മനസിലായി.
അവളുടെ കൈ അവളറിയാതെ ആവാഹന ചരടിലേക്ക് നീണ്ടു.
പൊടുന്നനെ ചരട് ചുട്ടുപഴുത്തു
സഹിക്കാന്‍ വയ്യ.
ദുര്‍ഗ ഒരു ഞരക്കത്തോടെ ദേവദത്തനെ നോക്കി.
ചരട് കെട്ടിയ ഭാഗത്ത് തീക്കനലുകള്‍ മാംസത്തിലേക്കാഴ്ന്നിറങ്ങുന്നത് ദേവദത്തന്‍ കണ്ടു.
' വലിയമ്മാമ്മേ'
ദേവദത്തന്‍ അതു സഹിയാതെ ഉറക്കെ വിളിച്ചു.
വലിയേടത്തിന്റെ പെരുവിരലിന്റെ ഊന്നല്‍ വര്‍ധിച്ചു.
തീയണഞ്ഞു.
' തങ്കം അത് ഊരി തരൂ'
ദേവദത്തന്‍ കൈ നീട്ടി.
ദുര്‍ഗയുടെ വലതുകൈ വിറച്ചു.
വിറപൂണ്ട കൈകള്‍ ആവാഹന ചരടില്‍ തൊട്ടു.
ഒപ്പം ഒരു തിരശീലയിലെന്ന പോലെ ധ്വനിയെ ആദ്യം കണ്ടത് അവള്‍ ഓര്‍ത്തു.
എത്രവട്ടം അവളോടുള്ള ഇഷ്ടം താന്‍ പറഞ്ഞിരിക്കുന്നു.
ഈ ആവാഹന ചരടു പോലും തന്റെ മാത്രം തീരുമാനമായിരുന്നു.
ഈ ചരട് ഇതൂരിയെടുത്താല്‍ പിന്നെ ധ്വനിയില്ല.
.ലോകാവസാനത്തോളം നീളുന്ന ബന്ധനം
ഈ ലോകത്തെ ഏവരും മരിച്ചു മണ്ണടിഞ്ഞാലും പരലോകമോ പുനര്‍ജന്മമോ ഇല്ലാതെ ...
ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ആ ഭാവമാറ്റം കണ്ട് കിഴക്കേടത്തിന്റെ നെറ്റി ചുളിഞ്ഞു
' ദത്താ.. ബലംപ്രയോഗിച്ച് ഊരി മാറ്റുക.. കുട്ടിയുടെ മനസിപ്പോളും അവളുടെ സ്വാധീനത്തിലാണ്.'
അയാളത് വിളിച്ചു പറഞ്ഞപ്പോഴേക്കും ധ്വനിയില്‍ നിന്നും ഒരു പൊട്ടിച്ചിരിയുണ്ടായി.
അടുത്ത നിമിഷം വലിയേടത്ത് മന്ത്രവാദക്കളത്തിന് പുറത്തേക്ക് തെറിച്ചു വീണു.
ധ്വനി അന്തരീക്ഷത്തിലേക്ക് തെന്നിമാറി.
' ആ ചരട് അത് നശിപ്പിക്കണമെങ്കില്‍ ദുര്‍ഗയുടെ പൂര്‍ണ സമ്മതം വേണം..'
ഒരു ചുഴലിക്കാറ്റു പോലെ ധ്വനി വട്ടം ചുറ്റി ഏതാനും പുകകണമായി അലിഞ്ഞു പോകുന്നത് അവര്‍ കണ്ടു.
കിടന്നിടത്തു കിടന്ന് വലിയേടത്ത് അവിശ്വസനീയതയോടെ ആ കാഴ്ച കണ്ടു.
തന്നെയും മഹാമാന്ത്രികനായ കിഴക്കേടത്തിനെയും വേദവ്യാസിനെയും ദേവദത്തനെയും തോല്‍പിച്ച്.. വെറും വിഡ്ഢികളാക്കി അവള്‍ രക്ഷപെട്ടിരിക്കുന്നു.
' അരുത്..'
ആ നിമിഷം വേദവ്യാസ് ചാടിയെഴുന്നേറ്റു.
' അനുവദിക്കരുത്.. ഇനി അവള്‍ പൂര്‍വാധികം ശക്തയാകും.. നമുക്ക് നേരിടാന്‍ കഴിയാത്ത വിധം'
' അതിനു മുന്‍പ് ഇനി ചെയ്യാന്‍ ഒരേയൊരു മറുമരുന്ന് മാത്രമേയുള്ളു'
വേദവ്യാസ് ദുര്‍ഗയുടെ കൈപിടിച്ചു.
' എഴുന്നേറ്റ് വാ.. എന്റെ കൂടെ' അവന്‍ ഗര്‍ജ്ജിച്ചു
ദുര്‍ഗ സ്വയമറിയാതെ ചാടിയെഴുന്നേറ്റു.
ചുറ്റുവരാന്തയുടെ നേര്‍ക്കാണ് വേദവ്യാസ് ഓടിയടുത്തത്.
വരാന്തയില്‍ കേശവന്‍ വൈദ്യരുടെ പരിചരണത്തിലായിരുന്നു മഹേഷ് ബാലന്‍.
വേദവ്യാസ് ഓടിച്ചെന്ന് അവന്റെ ശിരസില്‍ തൊട്ടു.
' ഇല്ല.. നിനക്കൊന്നുമില്ല.. ഒരു അവശതയുമില്ല.. എല്ലാം അവളുടെ മായ.. നിനക്കൊന്നുമില്ല.. എഴുന്നേല്‍ക്ക്'
വേദവ്യാസിന്റെ ശബ്ദം അവിടെ പ്രതിഫലിച്ചു.
വേദവ്യാസ് മുഖം ചെരിച്ച് രുദ്രയെ നോക്കി.
പിന്നെ പവിത്രയേയും.
' എത്രയും പെട്ടന്ന് ഇവരുടെ കിടപ്പുമുറിയില്‍ മണിയറ ഒരുങ്ങണം.. എത്രയും വേഗം'
ഒന്നും മനസിലാകാതെ രുദ്രയും പവിത്രയും നിന്നു
' ഭയക്കണ്ട.. അവള്‍ പിന്തുടരില്ല.. അവള്‍ക്കതിന് കഴിയില്ല.'
വേദവ്യാസ് എന്തോ മന്ത്രം ചൊല്ലി.
' ചെല്ല്. വേഗം.'
അവന്‍ പൂര്‍ത്തിയാക്കും മുമ്പേ രുദ്രയും പവിത്രയും അകത്തേക്കോടി.
വേദവ്യാസ് ദുര്‍ഗയെ നോക്കി.
ഇപ്പോള്‍ തകര്‍ന്നടിഞ്ഞു വീഴാവുന്ന ഒരു നനഞ്ഞ മണ്‍പ്രതിമയായി നില്‍ക്കുകയായിരുന്നു അവള്‍
വേദവ്യാസ് അവളുടെ നെറ്റിയില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഓം എന്നെഴുതി.
' ചെല്ല്.. മുറിയിലേക്ക് ചെല്ല്.. ഒന്നും ഭയപ്പെടരുത്.. ഞങ്ങളെല്ലാമുണ്ട് തങ്കത്തിന്റെ കൂടെ'
അവന്റെ മൃദുസ്വരം ദുര്‍ഗയില്‍ ഒരു കരച്ചിലുണ്ടാക്കി.
എങ്കിലും എന്താണ് വേദവ്യാസ് ഉദ്ദേശിക്കുന്നതെന്ന് മാത്രം അവള്‍ക്ക് മനസിലായില്ല.
' ചെല്ല്'
വേദവ്യാസ് നിര്‍ബന്ധിച്ചു
തളര്‍ന്ന കാലടികളോടെ ദുര്‍ഗ അകത്തേക്ക് നടന്നു.
' മഹി' വേദവ്യാസ് മഹേഷ് ബാലനെ ചേര്‍ത്തു പിടിച്ചു
' വരൂ.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്..'
' ഈ രാത്രി.. ഈ രാത്രിയേ നമുക്ക് മുന്നിലുള്ളു.. അതു കഴിഞ്ഞാല്‍ ദുരന്തമാണ്.. മഹാ ദുരന്തം.'
വേദവ്യാസ് അവന്റെ ചുമലില്‍ തട്ടി.
' ഇന്നു രാത്രി.. എന്തൊക്കെ സംഭവിച്ചാലും ശരി.. ദുര്‍ഗയിലെ കന്യകാത്വം നഷ്ടപ്പെടണം.. പിന്നെ..'
വേദവ്യാസ് പറഞ്ഞതെല്ലാം മഹേഷ്ബാലന്‍ ഹൃദയമിടിപ്പോടെ കേട്ടു.
' ധ്വനി അതിന് അനുവദിക്കില്ല.. പക്ഷേ അവളെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.. മഹി ഒന്നു മാത്രം മനസില്‍ കരുതുക.. ഇന്നു രാത്രി മാത്രമേയുള്ളു.. നാളെ മുതല്‍ അവള്‍ രക്തരക്ഷസാണ്.. താങ്ങാനാവാത്ത വിധം ശക്ത..'
വേദവ്യാസ് മഹേഷ്ബാലന്റെ നെറ്റിയിലും ഓംകാര ചിഹ്നം വരച്ചു
തകര്‍ന്നുടഞ്ഞ ഉടലാകെ പുതിയൊരു ശക്തി പ്രസരിക്കുന്നത് മഹേഷ്ബാലന്‍ അറിഞ്ഞു.
' പറഞ്ഞതൊന്നും ദുര്‍ഗ അറിയരുത്.. വളരെ സ്വാഭാവികമായി മാത്രം ്അവളെ സമീപിക്കുക.'
വേദവ്യാസ് പറഞ്ഞു.
ചുറ്റു വരാന്തയുടെ തണുത്തതറയില്‍ അമര്‍ത്തി ചവുട്ടി മഹേഷ്ബാലന്‍ അകത്തേക്ക് പോകുന്നത് വേദവ്യാസ് നോക്കി നിന്നു.
തനിക്കല്ലാതെ വലിയേടത്തിനോ ദേവദത്തനോ എന്തിന് തന്റെ അച്ഛനോ പോലും ഇത്തരമൊരു ഉപദേശം മഹിയ്ക്ക് നല്‍കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അവന്റെ മനസു പറഞ്ഞു.
ഇതുകൂടി പരാജയപ്പെട്ടാല്‍ പിന്നെ ഒരു രക്ഷപെടലില്ല ആര്‍ക്കും.
വേദവ്യാസ് തിരികെ ഹോമകുണ്ഡത്തിന് നേര്‍ക്ക് ചെന്നു.
്അവിടെ വേദവ്യാസിന്റെ മനസറിഞ്ഞത് പോലെ തെളിഞ്ഞു കത്തുന്ന അഗ്നിയ്ക്ക മുന്നില്‍ ധ്യാന നിമിലിതരായി ഇരിക്കുകയായിരുന്നു ദേവദത്തനും വലിയേടത്തും കിഴക്കേടത്തും.
വേദവ്യാസിന്റെ സാന്നിധ്യമറിഞ്ഞിട്ടും അവര്‍ കണ്ണു തുറന്നില്ല.
ഇന്നൊരു രാത്രി ഒരു മാത്ര പോലും ശ്രദ്ധ തെറ്റാതെ ഉപാസന മൂര്‍ത്തികളോട് അപേക്ഷിക്കണം..
ഓരോ മനസുമെരിഞ്ഞു.
.............. .................. ........................
മുല്ലപ്പൂമണമുള്ള മണിയറ.
തൂവെള്ള വിരിപ്പുകള്‍ക്കിടയില്‍ ദുര്‍ഗയെ കാത്തിരിക്കുകയായിരുന്നു മഹേഷ്ബാലന്‍.
വിറയ്ക്കുന്ന പാദങ്ങളോടെ ദുര്‍ഗ അകത്തേക്ക് കയറിച്ചെന്നു.
തൊട്ടു മുന്‍പു നടന്നതെല്ലാം മറന്ന പ്രതീതി.
നെറ്റിയില്‍ വേദവ്യാസ് ഓം എന്നെഴുതിയപ്പോഴോ അതിന് ശേഷമോ എപ്പോഴോ കഴിഞ്ഞു പോയതെല്ലാം പാടേ വിസ്മരിച്ചിരുന്നു അവള്‍.
ഇതു തന്റെ ആദ്യരാത്രിയാണെന്നു തന്നെ ഒരു തോന്നലില്‍ ചുവന്നു തുടുത്തിരുന്നു മുഖം.
ലജ്ജ തന്റെ ശരീരത്തിന്റെ ഓരോ അണുവിലും പൊട്ടിവിടരുന്നതിന്റെ സുഖമറിഞ്ഞു ദുര്‍ഗ.
'തങ്കം' മഹേഷ്ബാലന്‍ അവളുടെ ഇരു ചുമലുകളിലും സ്പര്‍ശിച്ചു.
' എത്രനാള്‍ കൊതിച്ചതാണല്ലേ നമ്മള്‍.. ഇങ്ങനെയൊരു രാത്രി..'
ജനല്‍കര്‍ട്ടനുകളിലേക്ക് ഒരു തീജ്വാല പറന്നു വന്നത് മഹേഷ് ബാലന്‍ കണ്ടു.
അതിന് തീപിടിക്കുന്നു.
' എന്റെ പൊന്നേ'
അതു ശ്രദ്ധിക്കാതെ മഹേഷ്ബാലന്‍ അവളെ നെഞ്ചോടു ചേര്‍ത്തു
ഒരു വെള്ളാമ്പല്‍ പൂ പോലെ ദുര്‍ഗ അവന്റെ മാറോടു ചേര്‍ന്നു.
ഹോമകുണ്ഡത്തിലേക്ക് ഒരു പിടി മഞ്ഞള്‍പൊടി ചെന്നു വീണു.
ജനല്‍ കര്‍ട്ടനുകളിലെ തീയണഞ്ഞു.
മഹേഷ്ബാലന്റെ ചുംബനം തന്റെ അധരത്തിലേക്കമരുന്നതറിഞ്ഞു ദുര്‍ഗ.
രാത്രിയിലെവിടെയോ പാലപ്പൂക്കള്‍ വിടര്‍ന്ന സുഗന്ധം
കിടക്കയിലേക്ക് ചായാനൊരുങ്ങവേ തൂവെള്ള വിരികള്‍ കടുംചുവപ്പായത് അവന്‍ കണ്ടു
രക്തം.
' പതറരുത്.. ഒന്നും സംഭവിക്കില്ല.. പുറത്ത് ഞങ്ങളുണ്ട്.. ഒന്നിനും കണ്ണും കാതും മനസും കൊടുക്കരുത്.. അവളില്‍ അലിയുക.. അതുമാത്രം'
വേദവ്യാസിന്റെ ശബ്ദം മനസില്‍ പ്രതിഫലിച്ചു.
കടുംചുവപ്പ് നിറത്തിന് മീതെ തന്നെ മഹേഷ്ബാലന്‍ അവളെ ചായ്ച്ചു കിടത്തി.
പതുക്കെ പതുക്കെ ഒരു പനിനീര്‍പ്പൂവിലെ ഓരോ ഇതളിലെയും ഗന്ധമറിഞ്ഞു മഹേഷ്ബാലന്‍.
തെല്ലു വേദനിപ്പിച്ച് .. അവളെ അല്‍പ്പം കരയിച്ചു തന്നെ അവളിലെ ആഴമറിഞ്ഞു.
വെളുത്ത വിരിപ്പില്‍ രക്തപ്പാടുകള്‍ വരച്ചു ദുര്‍ഗയുടെ കന്യകാത്വം.
ഒടുവില്‍ മഹേഷ്ബാലന്റെ നെഞ്ചിലേക്ക് മുഖം വെച്ച് തളര്‍ന്നുറങ്ങി ദുര്‍ഗ.
മഹേഷ് ബാലനും നിദ്രയിലേക്കു വീണു
അതിനിടെ കിടക്കയില്‍ തീപടര്‍ന്നതോ അണഞ്ഞതോ ഭിത്തകള്‍ തുരന്നു കൂര്‍ത്തു മൂര്‍ത്ത നഖങ്ങളുള്ള കൈപ്പത്തികള്‍ അകത്തേക്ക് വന്നതോ അവര്‍ കണ്ടില്ല.
ഹോമകുണ്ഡത്തിനരികെയിരുന്ന് അവരുടെ കണ്ണും മനസും കെട്ടി മഹാമാന്ത്രികര്‍.
' ദുര്‍ഗാ.. ദുര്‍ഗാ..'
ആരോ വിളിക്കുന്ന ശബ്ദം കേട്ടു ദുര്‍ഗ ഞെട്ടിയുണര്‍ന്നു.
വീണ്ടും വീണ്ടും അതേ ശബ്ദം.
ധ്വനി.
' ദുര്‍ഗാ..' തേങ്ങല്‍ പോലെ വീണ്ടും ഒരു വിളി.
ഒരു മായിക ശക്തിയ്ക്ക് കീഴടങ്ങിയത് പോലെ ദുര്‍ഗ ചാടിയെഴുന്നേറ്റു.
അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങള്‍ വാരിചുറ്റി അവള്‍ പുറത്തേക്കോടി.
മുറിയ്ക്ക് പുറത്ത് ബാല്‍ക്കണിയില്‍ അവള്‍ നില്‍ക്കുന്നു
ധ്വനി.
വെളുത്ത ഗൗണിട്ട് താന്‍ ആദ്യം കണ്ടത് പോലെ തന്നെ.
അവള്‍ പതിയെ പതിയെ അന്തരീക്ഷത്തിലേക്കുയരുകയായിരുന്നു.
' ധ്വനീ'
ദുര്‍ഗ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു വിളിച്ചു.
' ധ്വനീ'
പഴയത് പോലെ സ്‌നേഹാര്‍ദ്രമായ വിളിയൊച്ച.
തന്നെ ഭയന്നതല്ലാതെ ഒരിക്കലും ദുര്‍ഗ വെറുത്തിട്ടില്ല.. ഒരിക്കല്‍ പോലും.
' ഞാന്‍ പോകുന്നു'
ധ്വനി അവളെ നോക്കി മന്ദഹസിച്ചു.
' ഈ ലോകത്ത് ഇനി ഞാനില്ല.. കര്‍മ്മങ്ങളെല്ലാം കഴിഞ്ഞും ഭൂമിയില്‍ തുടര്‍ന്ന ഒരാത്മാവ് പരമപദത്തിലേക്ക് ചേരുന്നു'
ധ്വനിയുടെ മുഖത്ത് ശാന്തമായ ഒരു മന്ദഹാസം ദുര്‍ഗ കണ്ടു
' ധ്വനീ'
ദുര്‍ഗ വിങ്ങി.
അതോടൊപ്പം അവള്‍ തന്റെ ഇടത് കൈമുട്ടിന് മീതെ കെട്ടിയ ചരടിലേക്ക് കൈ ചേര്‍ത്തു
ദുര്‍ഗ ഞെട്ടിപ്പോയി.
്അത് അവിടെ ഉണ്ടായിരുന്നില്ല.ആവാഹന ചരട്.
ദുര്‍ഗയുടെ ദേഹം കിടുകിടുത്തു.
' ധ്വനീ'
ഇക്കുറി ദുര്‍ഗയുടെ കരച്ചില്‍ ഉച്ചത്തിലായി.
എവിടെ നിന്നോ ആരൊക്കെയോ ഓടി വന്നു
ഒന്നും ശ്രദ്ധിക്കാതെ ദുര്‍ഗ ധ്വനിക്ക് നേരെ കൈനീട്ടി.
' ധ്വനീ.. ഞാനല്ല.. ഞാനല്ല.. '
്്അവള്‍ അലമുറയിട്ടു.
' സ്വാര്‍ഥതകളെല്ലാത്തിനും അര്‍ഥമില്ലാതായി.. നീയിപ്പോള്‍ എല്ലാ വിധത്തിലും മഹിയേട്ടന്റെ പെണ്ണാണ്.. ഈ ജന്മം നിനക്കാണ് അതിനുള്ള വിധി.. ഞാനത് തിരുത്താന്‍ നോക്കിയത് എന്റെ തെറ്റ്... '
ധ്വനി മന്ദഹസിച്ചു
' കൊല്ലാമായിരുന്നു എനിക്ക്.. നിന്നെ .. മഹിയേട്ടനെ.. പക്ഷെ പ്രാണന്‍ വേര്‍പെടുന്ന അവസാന നിമിഷം എനിക്കു കഴിഞ്ഞില്ല.. കഴിയില്ല.. മഹിയേട്ടനേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദുര്‍ഗാ..'
' ധ്വനീ'
ബാല്‍ക്കണിയുടെ കൈവരിയിലേക്ക് അലച്ചുതല്ലി നിന്ന് ദുര്‍ഗ കരഞ്ഞു.
ഓടിയെത്തിയ ജാസ്മിനും സ്്വാതിയും നേഹയും കണ്ടു.
അന്തരീക്ഷത്തിലേക്ക് പതിയെ പതിയെ ഒരു ഇളം കാറ്റ് പോലെ ഉയരുന്ന ധ്വനിയെ.
' ധ്വനീ'
പരിസരമറിയാതെ അവരും വിളിച്ചു പോയി.
ധ്വനി അവരെ നോക്കി.
പതിയെ .. നിറഞ്ഞ ചിരിയോടെ കൈവീശി..
' തങ്കം'
പിന്നില്‍ മഹേഷ്ബാലന്റെ വിളി കേട്ടു ദുര്‍ഗ.
' പോട്ടെ..' കാതില്‍ അവസാനമായി ധ്വനിയുടെ ശബ്ദം കേട്ടു ധ്വനി.
ഒരു മിന്നല്‍ പോലെ ധ്വനി ഉയര്‍ന്ന് ആകാശമേലാപ്പിലെ മേഘങ്ങള്‍ക്കുള്ളില്‍ ഒരു വെള്ളപൊട്ടായി മാറുന്നതറിഞ്ഞു ദുര്‍ഗ.
' മഹിയേട്ടാ..'
ദുര്‍ഗ കരഞ്ഞു കൊണ്ട് തിരിഞ്ഞ് മഹേഷ്ബാലന്റെ നെഞ്ചിലേക്ക് വീണു
ആകാശത്തേക്ക് മുഖമുയര്‍ത്തി നില്‍ക്കുകയായിരുന്നു മഹേഷ്ബാലനും
ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ധ്വനി എന്നേക്കുമായി ഈ ലോകം വിട്ടു പോയെന്ന് അവനറിഞ്ഞു.
ഉള്ളില്‍ ഒരു വേദന വിങ്ങിക്കഴച്ചു.
' അവള്‍ പോയി.. പോയി'
ദുര്‍ഗ തേങ്ങികരയുന്നത് അവന്‍ കേട്ടു.
അപ്പോള്‍ ഹോമകുണ്ഡത്തിലേക്ക് ്അവസാന തുള്ളി ഹവിസും അര്‍പ്പിച്ച് സാഷ്ടാംഗം നമസ്‌കരിച്ചു
വലിയേടത്തും കിഴക്കേടത്തും വേദവ്യാസും ദേവദത്തനും.
്അവളെ തളയ്ക്കാനായില്ല.
പക്ഷെ ആര്‍ക്കുമാര്‍ക്കും ദോഷമല്ലാതെ അവള്‍ മോക്ഷത്തിലേക്ക് കടന്നു പോയി.
ദുര്‍ഗയറിയാതെ ധ്വനി ആഗ്രഹിച്ചു തന്നെ ആ ചരടഴിച്ചു കളയുക
അതിനുള്ള അവസാന മാര്‍ഗമായിരുന്നു ആ മണിയറ.
ആദ്യരതിയുടെ ആലസ്യത്തില്‍ ദുര്‍ഗ മയങ്ങി കിടക്കുമ്പോള്‍ മഹേഷ്ബാലന്‍ ആ ചരടറുത്തു.
ചെയ്യുന്നത് മഹേഷ് ബാലനായത് തന്നെ ധ്വനിയെ ഏറെ വേദനിപ്പിക്കുമെന്നറിയാമായിരുന്നു.
അതിലേറെ ദുര്‍ഗയുമായി നടന്ന ശാരീരിക ബന്ധത്തോടെ തന്നെ മഹേഷ് ബാലന്‍ എന്ന നഷ്ടം അംഗീകരിക്കാന്‍ ധ്വനി തയാറാകുമെന്നും കണക്കു കൂട്ടിയിരുന്നു.
അത് പിഴച്ചില്ല.
ആ ചരടറുക്കാന്‍ മഹേഷ് ബാലന് കഴിഞ്ഞത് ധ്വനിയുടെ സമ്മതത്തോടെ തന്നെയാണ്.
വേദവ്യാസ് ദീര്‍ഘമായി നിശ്വസിച്ചു.
അവസാനമായി ഹോമകുണ്ഡത്തിന് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ വലിയേടത്തിന്റെയും കിഴക്കേടത്തിന്റെയും ദേവദത്തന്റെയും വേദവ്യാസിന്റെയും മനസില്‍ ഒരേ പ്രാര്‍ഥന തന്നെയായിരുന്നു
' ഉപാസനാ മൂര്‍ത്തികളേ നന്ദി.. നന്ദി.. നന്ദി..'
..................... .............. ............
' മഹേഷ് ബാലന്‍.. മഹേഷ് ബാലന്‍'
ആരോ ഉച്ചത്തില്‍ വിളിക്കുന്നത് കേട്ടാണ് മഹേഷ് പാതി തുറന്ന ചില്ലു വാതിലിന് നേരെ ഓടിച്ചെന്നത്.
പവിത്രയും രുദ്രയും ദേവദത്തനും വേദവ്യാസും ശ്രീധരന്‍ ഭട്ടതിരിയുമൊക്കെ ഓടി വരുന്നത് അവന്‍ കണ്ടു.
' ദുര്‍ഗ പ്രസവിച്ചു.. പെണ്‍കുഞ്ഞ്.. സമയം പതിനൊന്ന് മുപ്പത്തിയേഴ്..'
സിസ്റ്റര്‍ നനുത്ത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ മഹേഷ്ബാലന് കൈമാറി.
പൂവിതള്‍ പോലെ തുടുത്ത ഓരോമനമുഖം അവന്‍ കണ്ടു.
നിറകണ്ണുകളോടെ മഹേഷ് ബാലന്‍ അതിന്റെ നെറുകയില്‍ ഉമ്മവെച്ചു.
' ഹായ്.. ദക്ഷാ ഭാഗീരഥി'
പവിത്ര കുഞ്ഞിനെ വാങ്ങി ഓമനിച്ചു.
രുദ്രയും ഒപ്പം കൂടി.
ദുര്‍ഗ സെലക്ട് ചെയ്ത പേരായിരുന്നു അത്.
ദേവദത്തന്‍ ഉടനെ വലിയമ്മാമ്മയെ വിളിച്ചു.
നിറഞ്ഞ മനസോടെയാണ് വലിയേടത്ത് ആ വാര്‍ത്ത കേട്ടത്.
അയാളുടെ കണ്ണകള്‍ ഉടനെ കലണ്ടറിലേക്ക് നീണ്ടു.
കാര്‍ത്തിക.
ജനനസമയം പതിനൊന്ന് മുപ്പത്തിയേഴ്..
ദക്ഷ ഭാഗീരഥി.
അയാള്‍ പൂജാമുറിയിലേക്ക് കടന്നു.
കവിടികളുരുണ്ടു.
വലിയേടത്തിന്റെ നെറ്റിത്തടം വിയര്‍്ത്തു.
കാര്‍ത്തിക നക്ഷത്രത്തിലെ അപൂര്‍വ പാദത്തില്‍ ജനനം.
ലക്ഷക്കണക്കിന് പേരില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അത്യപൂര്‍വ യോഗം.
നേര്‍വിരുദ്ധാഗമന യോഗം.
................... അവസാനിച്ചു...........................

നിഴലായ്‌ മാത്രം. - Part 49


അധ്യായം- 49
ആഴമേറിയ കുളത്തിലെ നീലിമ കലര്‍ന്ന വെള്ളത്തിനടിയില്‍ ദുര്‍ഗയുടെ ശരീരത്തേക്ക് മരണത്തിന്റെ തണുപ്പ് അരിച്ചു കയറി.
പേശികള്‍ കോച്ചി വലിച്ചു.
മരണത്തിന്റെ അവസാന നിമിഷത്തില്‍ ഒന്നും ചിന്തയില്‍ വന്നില്ല
മരിക്കുകയാണെന്ന് പോലും.
പ്രജ്ഞപോലും മരവിച്ച ആ നിമിഷം പെട്ടന്നൊരു മിന്നല്‍ ജലോപരിതലത്തിലേക്ക് ദിഗന്തം നടുക്കിക്കൊണ്ട് പുളഞ്ഞിറങ്ങി.
കുളത്തിലെ ജലത്തിന് തീ പിടിച്ചു.
ഉണങ്ങി ദ്രവിച്ച ഒരു കൊടുംകാനനം നിന്നു കത്തുന്നത് പോലെ വെള്ളത്തുള്ളികളില്‍ തീക്കനലുകള്‍ ആളിക്കത്തി.
' ഹാ..' ഒരു അലര്‍ച്ചയോടെ ധ്വനി ദുര്‍ഗയിലെ പിടിവിട്ടു.
ദേഹമാസകലം പൊള്ളിക്കുടുന്ന് ഒരു നിലവിളിയോടെ അവള്‍ വെള്ളത്തിലൊന്നു വട്ടം ചുറ്റി.
പിന്നെ ദ്രുതഗതിയില്‍ ചാട്ടുളി പോലെ അവള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന് അപ്രത്യക്ഷയായി.
അതിനു മുന്‍പേ ആരോ കോരിയെടുത്തത് പോലെ ദുര്‍ഗയുടെ ശരീരം ജലത്തിന് മീതേക്ക് പൊന്തി വന്നു.
അടുത്ത മാത്ര ആരോ അവളെ കുളപ്പടവിന് മീതെ ചായ്ച്ചു കിടത്തി.
' ഉപാസനമൂര്‍ത്തികളേ രക്ഷ'
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി നെഞ്ചില്‍ കൈവെച്ചു.
കുളം അപ്പോഴും നിന്നു കത്തുകയായിരുന്നു.
' മതി'
വലിയേടത്ത് അതിന് നേരെ കൈ ചൂണ്ടി.
വായുവില്‍ അദ്ദേഹത്തിന്റെ വലംകൈ ദൃഢതയോടെ നിലകൊണ്ടു
ഒന്നും സംഭവിക്കാത്തത് പോലെ കുളം ശാന്തമായി.
' തങ്കം .. മോളേ'
നിലവിളിക്കാന്‍ പോലും മറന്നു നിന്ന പവിത്രയും രുദ്രയും ഒന്നിച്ചോടിയെത്തി.
ആര്‍ത്തലയ്ക്കുന്നത് പോലെ അവര്‍ ദുര്‍ഗയ്ക്ക് സമീപം ഇരുന്നു.
' ദുര്‍ഗാ.. എന്റെ പൊന്നു മോളേ' അടക്കിയ നിലവിളിയോടെ അവള്‍ക്കടുത്തേക്ക് ഓടാന്‍ ശ്രമിച്ച മഹേഷ്ബാലനെ കൈനീട്ടി വലിയേടത്ത് തടഞ്ഞു.
' തൊടരുത്'
വലിയേടത്ത് കല്‍പിച്ചു.
' വലിയമ്മാമ്മേ.. എന്റെ തങ്കം.. അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണം'
യഥാര്‍ഥമായും കരയുകയായിരുന്നു മഹേഷ് ബാലന്‍.
' അവളെ ജീവനോടെ കിട്ടണമെങ്കില്‍ പറഞ്ഞതനുസരിക്യാ'
ശാന്തഭാവം വിട്ട് വലിയേടത്ത് അലറിപ്പോയി.
മഹേഷ്ബാലന്‍ നിന്നു.
അവന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ നിലത്തേക്ക് വീണു ചിതറി.
വലിയേടത്ത് രൗദ്രഭാവം വിട്ട് ശാന്തതയോടെ അവന്റെ ചുമലില്‍ കൈവെച്ചു.
' വ്യാസിന്റെ അടുത്തേക്ക് ചെന്നോളൂ... സ്‌നേഹമല്ല കര്‍മ്മമാണ് ഇവിടെ രക്ഷ'
അയാള്‍ തിരിഞ്ഞ് നോക്കി
പരിഭ്രാന്തരായി നില്‍പ്പുണ്ടായിരുന്നു രവിമേനോനും ഊര്‍മിളയും പെണ്‍കുട്ടികളുമെല്ലാം'
' കുട്ടാ.. കേശുവൈദ്യനെ വിളിക്യാ'
ദേവദത്തനെ അവിടെ കണ്ടില്ലെങ്കിലും അയാള്‍ അലറി.
വലിയേടത്ത് അത് പറയുന്നതിന് മുന്‍പ് തന്നെ ദേവദത്തന്‍ കേശുവൈദ്യരുമായി ഓടിക്കിതച്ചെത്തിയിരുന്നു.
' എന്റെ ഭഗോതീ' കേശുവൈദ്യര്‍ പടികള്‍ ഓടിയിറങ്ങി.
കല്‍പടവുകള്‍ക്കു മീതെ വാടിക്കിടന്ന ദുര്‍ഗയുടെ കൈത്തലം കടന്നെടുത്ത് അയാള്‍ പള്‍സ് പരിശോധിച്ചു.
' അങ്ങുന്നേ.. അപകടാണല്ലോ.. മരണത്തിനും ജീവിതത്തിനും ഇടേലാ കുട്ടി'
'ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്വാരുകമിവ ബന്ധനാത്
മൃത്യോത് മുക്ഷായ മാമൃതാത്'
മൃത്യുവിനെ അതിജീവിക്കാനുള്ള മൃത്യുജ്ഞയ മന്ത്രം ആദ്യം അയാളുടെ ചുണ്ടുകളില്‍ നിന്നും പൊഴിഞ്ഞു.
പിന്നെ ഓരോന്നോരാന്നായി പതിനാലു മന്ത്രങ്ങള്‍.
അതിവേഗം..
ഒന്നില്‍ നിന്നും ഒന്നായി കൊരുത്ത്...
സിദ്ധികള്‍ തിരിച്ചു കിട്ടിയിരിക്കുന്നു.
ഇരട്ടിയായി..
കുളത്തില്‍ നിന്നും ഒരു കുമ്പിള്‍ ജലമെടുത്ത് അയാള്‍ ദുര്‍ഗയുടെ മുഖത്തേക്ക് കുടഞ്ഞു.
അടുത്ത മാത്ര ദുര്‍ഗയുടെ അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍ കൃഷ്ണമണികള്‍ ഉരുണ്ടു.
പുനര്‍ജനനം എന്നു തന്നെ പറയാം.
വലിയേടത്തിന്റെ മുഖം തെളിഞ്ഞു.
പക്ഷേ ആരാണ് വീണ്ടും ജനിച്ചത്.
ദുര്‍ഗയോ അതോ ധ്വനിയോ..
വലിയേടത്ത് അവളുടെ അടുത്തേക്ക് ചെന്നു.
ഇപ്പോള്‍ ശ്വാസമടുക്കാനായി നെഞ്ച് ഉയര്‍ന്നു താഴുന്നത് സ്പഷ്ടം.
അയാള്‍ വലതുകാലിന്റെ പെരുവിരല്‍ ദുര്‍ഗയുടെ നെറ്റിയിലൂന്നി.
ചുണ്ടുകള്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ഒടുവില്‍ ഇടംകൈയ്യിലെ രക്ഷ കെട്ടിയ ചരടഴിച്ച് അയാള്‍ ദുര്‍ഗയുടെ മാറിലേക്കിട്ടു.
ഇല്ല..
അലര്‍ച്ചയും അട്ടഹാസവുമില്ല.
ഒരു പ്രേതാത്മാവിന് ആ രക്ഷയുടെ ചൂട് താങ്ങാനാവില്ല.
ദുര്‍ഗ ഭാഗീരഥി മരിച്ചിട്ടില്ല.
വലിയേടത്ത് ദീര്‍ഘമായി നിശ്വസിച്ചു.
' അവളെ കേശുവിന് വിട്ടു തരുന്നു... പഴയ ദുര്‍ഗയായി അവള്‍ എഴുന്നേറ്റു നടക്കുന്നത് ഇനിയെനിക്ക് കണ്ടാല്‍ മതി.. പക്ഷേ അത് നാലു വിനാഴികയ്ക്കുള്ളില്‍ വേണം താനും'
കേശവന്‍ വെദ്യര്‍ തലയാട്ടി
വലിയേടത്ത് ദേവദത്തനെ നോക്കി.
' നാലു വിനാഴിക.. അതിനുള്ളില്‍ വേണം ഒരു ഹോമം.. പരീക്ഷണം മാത്രം..രക്തരക്ഷസായി പരിണമിക്കും മുന്‍പ് അവളെ തളയ്ക്കാന്‍ നോക്കണം.. എന്റെ നിഗമനം ശരിയാണെങ്കില്‍ കിഴക്കേടത്ത് അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ടാവണം... എത്രയും വേഗം നടുമുറ്റത്ത് ഹോമകുണ്ഡം ഒരുക്കണം.. ശീഘ്രം.'
അയാള്‍ വേദവ്യാസിനെ നോക്കി.
' അമാന്തിക്കരുത് വ്യാസാ.. എത്രയും വേഗം'
ദേവദത്തനും വേദവ്യാസും കുളപ്പടവുകളിറങ്ങി വന്നു
തണുത്ത ജലത്തില്‍ അവര്‍ മുങ്ങി നിവര്‍ന്നു.
' സ്ത്രീജനങ്ങള്‍ അകത്തേക്ക് പൊയ്‌ക്കോളൂ'
വലിയേടത്ത് കല്‍പിച്ചു.
ശേഷം വലിയേടത്തും മുങ്ങിക്കയറി
മൂവരും പടികയറി വരുമ്പോഴും അസ്തപ്രജ്ഞനായി നില്‍ക്കുകയായിരുന്നു രവിമേനോന്‍.
' രവീ' വലിയേടത്ത് അയാളുടെ ചുമലില്‍ കൈവെച്ചു.
' ഈ ചടങ്ങില്‍ നിങ്ങളും വേണം...ചിലപ്പോള്‍ അച്ഛനും അമ്മയും പറയുന്നതിന് അവള്‍ ചെവി തന്നെങ്കിലോ'
രവിമേനോന്‍ ശ്ബ്ദിച്ചില്ല.
രണ്ടടി മുന്നോട്ടു നടന്നിട്ട് വലിയേടത്ത് തിരിഞ്ഞു നിന്നു.
' മകളാണെന്ന് ചിന്തിക്കരുത്.. ഇത് പ്രേതമാണ്.. ഒരു ദുരാത്മാവായി തീരും മുമ്പേ മോക്ഷമേകണം.. അല്ലെങ്കില്‍..'
പറഞ്ഞത് പൂര്‍ത്തിയാക്കാതെ അയാള്‍ അകത്തേക്ക് നടന്നു മറഞ്ഞു.
ചലിക്കാനാവാതെ നില്‍ക്കുകയായിരുന്നു രവിമേനോന്‍.
എല്ലാവരും പറയുന്നത് ശരിയാണെങ്കില്‍ തൊട്ടു മുന്‍പ് കുറച്ച് സമയങ്ങളില്‍ അവള്‍ ഇവിടെയുണ്ടായിരുന്നു
ധ്വനി.
തന്റെ ധ്വനി മോള്‍
ഈ നെഞ്ചിലിട്ട് വളര്‍ത്തിയ പാവം കുഞ്ഞ്.
ജീവിച്ചു കൊതിതീരാതെ ഒരു നരാധമന്റെ സ്വാര്‍ഥതയ്ക്ക് മുന്നില്‍ മരണം ഏറ്റു വാങ്ങിയവള്‍.
കവിളില്‍ നിന്നാരോ കണ്ണീര്‍തുള്ളികള്‍ തുടച്ചു മാറ്റുന്നതായി രവിമേനോന് തോന്നി.
അയാളുടെ ശരീരമാകെ കുളിര്‍ന്നു.
ധ്വനിയാണോ അത്..
ഈശ്വരാ..
' മോളേ'
രവിമേനോന്‍ തേങ്ങി്‌പ്പോയി.
' പക്ഷേ ഈ ക്രൂരതയ്ക്ക് നിനക്ക് മാപ്പില്ല ധ്വനി.. എന്റെ തങ്കം.. അവളെ കുറിച്ചു മാത്രമേ ഞാനിപ്പോള്‍ ചിന്തിക്കൂ'
ആരോടെന്നില്ലാതെ അന്തരീക്ഷത്തിലേക്ക് നോക്കി രവിമേനോന് വിളിച്ചു പറഞ്ഞു.
' അങ്കിള്‍'
അപ്പോള്‍ അയാള്‍ക്കടുത്തേക്ക് വന്ന ജാസ്മിനും നേഹയും സ്വാതിയും നടുങ്ങി നിന്നു പോയി.
രവിമേനോനെ വട്ടംപിടിച്ച് അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്തു നില്‍ക്കുകയാണ് ധ്വനി.
അവളുടെ ശരീരമാകെ ബീഭത്സമായി പൊള്ളിയിരിക്കുന്നു.
തിളച്ച വെള്ളത്തില്‍ മുക്കി തോലുരിച്ചെടുത്തത് പോലെ
കണ്ണുകളുടെ ഭാഗത്ത് ചോരയൊലിക്കുന്ന രക്തക്കട്ട
കാലൊച്ച കേട്ടാവണം അവള്‍ തിരി്ഞ്ഞു നോക്കി.
ആ ഭയാനക രൂപം കണ്ടതും സ്വാതിയുടെ പേശികള്‍ തളര്‍ന്നു.
തല ചുറ്റി അവള്‍ നിലത്തേക്ക് വീണു.
' സ്വാതീ' നേഹയുടേയും ജാസ്മിന്റേയും നിലവിളി കേട്ടാണ് രവിമേനോന്‍ തിരിഞ്ഞു നോക്കിയത്.
' മോളേ'
അയാള്‍ വല്ലാത്തൊരാന്തലോടെ അവര്‍ക്കരികിലേക്ക് ഓടിച്ചെന്നു.
അപ്പോഴേക്കും നിലവിളി കേട്ട് ദേവദത്തന്‍ ഓടിയെത്തി
്തറ്റുടുത്ത് അരയില്‍ മഞ്ഞപ്പട്ടു കെട്ടി ഹോമത്തിന് ഒരുങ്ങിയ മട്ടിലായിരുന്നു അവന്‍.
' എന്തു പറ്റി'
ദേവദത്തന്‍ സ്വാതിയുടെ അടുത്ത് വന്നു കൊണ്ട് ചോദി്ച്ചു.
' അവള്‍.. ധ്വനി'
നേഹ ഭീതിയോടെ അന്തരീക്ഷത്തിലേക്ക് കൈചൂണ്ടി.
അവിടെയെങ്ങും ധ്വനി ഉണ്ടായിരുന്നില്ല.
' അരുതെന്ന് നൂറുതവണ വിലക്കിയതല്ലേ പലരും.. ഇനി തങ്കത്തിന്റെ ദൗര്‍ഭാഗ്യം നിങ്ങളും അനുഭവിക്യാ'
ദേവദത്തന്‍ അരിശപ്പെട്ടു.
' തൊട്ട് അശുദ്ധമാവണില്ല.. ഇത്തിരി വെള്ളം കുടഞ്ഞ് എഴുന്നേല്‍പിച്ചു കൊണ്ടു പോകു'
്അയാള്‍ നിര്‍ദ്ദേശിച്ചു.
അപ്പോഴേക്കും സ്വാതി കണ്ണു തുറന്നു.
' ആ.. എഴുന്നേറ്റല്ലോ... ഇനി സാരല്ല... ഇതിലേയൊന്നും കറങ്ങി നടക്കാതെ എല്ലാവരും ഒന്നിച്ചിരിക്കണം.. ഹോമമാണ്.. കടും മാന്ത്രിക ഹോമം.. അവളെ തളയ്ക്കാന്‍ കഴിയുമോ എന്നറിയില്ല.. അത് മുടക്കാന്‍ അവളെന്തും ചെയ്യും.. എന്തും. സൂക്ഷിക്കുക'
രവിമേനോന്‍ സ്വാതിയെ അപ്പോഴേക്കും പിടിച്ചെഴുന്നേല്‍പിച്ചിരുന്നു.
' എല്ലാവരും പൂജാ മുറിയ്ക്ക് മുന്നില്‍ ചുറ്റുവരാന്തയിലുണ്ടായിരിക്കണം.. ഒരാളും വഴി തിരിഞ്ഞ് പോകരുത്.. കേട്ടല്ലോ'
ദേവദത്തന്‍ രവിമേനോനെ നോക്കി
' വേദനയുണ്ടെന്നറിയാം.. ഇതല്ലാതെ വേറെ മാര്‍ഗമില്ല അങ്കിള്‍'
അവന്‍ മിഴികള്‍ നിറഞ്ഞു
' കപടതയും സ്വാര്‍ഥതയും വിജയിക്കില്ല ദേവാ..എന്തുമായിക്കോളൂ..തങ്കം രക്ഷപെടട്ടെ.. പക്ഷേ എന്റെ മോള്‍ പാവമായിരുന്നു.. വെറും പാവം'
അയാളുടെ വാക്കുകളിടറി.
അവര്‍ ചുറ്റു വരാന്തയിലേക്ക് ചെല്ലുമ്പോള്‍ ഭിത്തിയില്‍ ചാരി നില്‍ക്കുകയായിരുന്നു ഊര്‍മിള
അവര്‍ കരയുന്നത് വല്ലായ്മയോടെ രവിമേനോന്‍ നോക്കി നിന്നു.
' രവിയേട്ടാ'
അയാളെ കണ്ട് ഊര്‍മിള വിതുമ്പി.
' ഉമേ'
രവിമേനോന്‍ അവരുടെ കരംഗ്രഹിച്ചു.
' അവളൊരു രക്തരക്ഷസായി പരിണമിക്കുന്നതിന് മുമ്പ് ഈ ലോകം വിട്ടു പോയ്‌ക്കോട്ടെ'
' എന്തിനാ രവിയേട്ടാ മരിച്ചിട്ടും മരിക്കാതെ നമ്മുടെ പൊന്നുമോള്.. എനിക്കറിയാം.. മഹിയെ വിട്ട് അവള്‍ക്ക് പോകാനാവില്ല..അത്രയ്ക്ക എന്റെ കുട്ടി ആഗ്രഹിച്ചതാ .. മോഹിച്ചതാ.. ഈ ഹോമം വിജയിക്കില്ല.. അനര്‍ഥങ്ങളുണ്ടാകും.. തങ്കത്തിനെ കൊന്നായാലും അവള്‍.. '
ഊര്‍മിള ഭിത്തിയില്‍ ശിരസിട്ടുരുട്ടി കരഞ്ഞു.
രുദ്രയും പവിത്രയും ജാസ്മിനും നേഹയും സ്വാതിയുമെല്ലാം വേവലാതിയോടെ നിന്നതേയുള്ളു.
അപ്പോള്‍ പടിപ്പുരയില്‍ മണിമുഴങ്ങി
കിഴക്കേടത്ത് വരുന്നു.
ആരാണെന്ന് കാണാതിരുന്നിട്ടും എല്ലാവര്‍ക്കും ഗ്രഹിക്കാനായി.
പടിപ്പുര കടന്ന് ചുവന്ന് തറ്റുടുത്ത് ആകാര പ്രൗഢിയോടെ കിഴക്കേടം പടി കടന്നു വന്നു
നടുമുറ്റത്ത് ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിച്ചു.
ഓട്ടുമണികള്‍ ഉച്ചത്തില്‍ മുഴങ്ങി.
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയും ദേവദത്തനും വേദവ്യാസും കിഴക്കേടവും അഗ്നിയ്ക്ക് വട്ടമിരുന്നു.
നെയ്യും മഞ്ഞള്‍പ്പൊടിയും വീണ് ഹോമകുണ്ഡം ആളി.
ഇനി കളം വരയ്ക്കണം
മന്ത്രവാദക്കളം.
ദദ്രകാളിയെയാണ് ആരകാധനാ മൂര്‍ത്തിയായി സങ്കല്‍പിക്കുന്നത്. മോമാഗ്നിക്ക് മുന്‍വശത്ത് കളത്തിനായി ഒരുക്കിയ സ്ഥലത്ത് മന്താരാക്ഷരം കൊണ്ട് അവര്‍ കളം വരച്ചു തുടങ്ങി.
മാന്ത്രികരായ വലിയേടത്തും കിഴക്കേടത്തും കളം വരച്ചു തുടങ്ങി.
മുഴുമി്പ്പിക്കേണ്ടത് പേരെടുത്ത വലിയേടത്തെയും കിഴക്കേടത്തെയും മാന്ത്രികരെ പോലെ തന്നെ വ്രതം നോക്കിയ സഹകാര്‍മികന്‍..
വേദവ്യാസും ദേവദത്തനും.
മുന്നില്‍ ഒരിക്കലും മുഴുവനായി വരച്ചു തീര്‍ക്കാന്‍ പാടില്ലാത്ത കളം.
ഇനി ചായങ്ങള്‍ നിറയ്ക്കണം.
ശരഭയന്ത്രം.
അതിനുള്ളിലെ നക്ഷത്രാകൃതിയ്ക്കുള്ളിലും രണ്ടാമത്തെ വൃത്താകൃതിയ്ക്കുള്ളിലും ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങള്‍ നിറച്ചു.
മറ്റുകള്ളികളില്‍ പച്ചയും കറുപ്പും ഇടകലര്‍ത്തി വിതറി.
അപമൃത്യു പൂകിയ കന്യകയായ പ്രേതാത്മാവിനെ ഒഴിപ്പിക്കാനുള്ള കളം.
അതിന് മുന്നില്‍ വരച്ച മാന്ത്രിക കളത്തിന് നടുവില്‍ ഒരു കാരിരുമ്പാണി ചുട്ടുപഴുത്തിരുന്നു.
' ഓം ഹ്ലിം ക്‌ളിം ഫട് ഫള്‍'
വലിയേടത്ത് ഒരുപിടി മഞ്ഞള്‍പ്പൊടിവാരി ഹോമകുണ്ഡത്തിലേക്കെറിഞ്ഞു.
' കുട്ടിയെ കൊണ്ടു വരികാ'
വലിയേടത്ത് ഉറക്കെ പറഞ്ഞു.
കുളത്തില്‍ വീണു നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റാതെ തന്നെ ദുര്‍ഗയെ മഹേഷ് ബാലന്‍ കോരിയെടുത്ത് കൊണ്ടുവന്നു.
അവന്‍ ഈ ലോകത്തല്ലെന്ന് തോന്നിപ്പിക്കുന്ന അബോധാവസ്ഥയിലുള്ള ചലനങ്ങളായിരുന്നു മഹേഷിന്റേത്.
' കളത്തിന് ഒത്ത നടുവിലായി കിടത്തുക'
വലിയേടത്ത് കല്‍പിച്ചു.
മഹേഷ് ബാലന്‍ അവളെ ചായ്ച്ചു കിടത്തി.
പരീക്ഷണമാണ്. വെറും പരീക്ഷണം.
ധ്വനിയെന്ന ആത്മാവിനെ ഒഴിപ്പിക്കാനാകുമോ അറിയില്ല.
പ്രലോഭനമാണ്.
ദുര്‍ഗയില്‍ സന്നിവേശിക്കാന്‍ അനുവദിക്കാമെന്ന് പ്രേതാത്മാവിനെ തെറ്റിദ്ധരിപ്പിക്കുക.
ദുര്‍ഗ മരണപ്പെട്ടുവെന്നും അവളുടെ ദേഹിയെങ്കിലും കാണാനേ ഇനി മറ്റുള്ളവര്‍ ആഗ്രഹിക്കുന്നുള്ളു എന്നും ധ്വനിയെ ബോധ്യപ്പെടുത്തുക.
ഈ കളം വരെ അവളെ എത്തിക്കാന്‍ കഴിഞ്ഞാല്‍ രക്ഷയായി.
' മഹേഷ് വടക്കിനിയിലേക്ക് ചെല്ലുക'
വലിയേടത്ത് നിര്‍ദ്ദേശിച്ചു.
' നിനക്കവളെ കാണാനാവില്ല.. പക്ഷേ സാന്നിധ്യം അനുഭവിക്കാം.. ഞാന്‍ അനുഭവിപ്പിക്കും. പോയി പറയ്..വലിയേടത്തെ ദുര്‍ഗാ ഭാഗീരഥി മരിച്ചുവെന്ന്.. ്അവളില്‍ പ്രവേശിച്ച് ആ ശരീരവുമായി ഇടപഴകാനെങ്കിലും നിന്നെ അനുവദിക്കണമെന്ന്'
മഹേഷ് ബാലന്‍ നടുങ്ങിപ്പോയി.
' ഇല്ല.. എന്റെ തങ്കം മരിച്ചിട്ടില്ല..ഞാനത് പറയില്ല'
മഹേഷ് ബാലന്റെ മുഖം ചുട്ടുപഴുത്തു.
' എല്ലാവരും കൂടി അവളെ കൊന്നു കളയരുത്.. '
' മഹേഷ് .. ദുര്‍ഗയുടെ ശരീരമെങ്കിലും നിനക്ക് വേണ്ടേ.. ഇങ്ങോട്ട് ചോദ്യമരുത്.. പറയുന്നത് അനുസരിക്കുക... ഉം.. ചെല്ല്'
വലിയേടത്ത് അലറി
' ചെല്ല് കുട്ടീ'
കിഴക്കേടത്ത് സൗമ്യതയോടെ അവനെ നോക്കി.
വടക്കിനിയിലേക്ക് നടക്കുമ്പോള്‍ മഹേഷ്ബാലന്റെ പാദമിടറി.
നിഴലുകള്‍ അവനെ ഭയപ്പെടുത്തി.
' മഹിയേട്ടാ..' കാതില്‍ ആരോ വിളിച്ചത് പോലെ..
ധ്വനി
അവളുടെ സ്വരം..
മഹേഷ് ബാലന്‍ ചുറ്റും നോക്കി.
ഇല്ല..
ഒന്നും കാണാനില്ല .. ഒന്നും.
' മഹിയേട്ടാ ..' വീണ്ടും ഒരു വിളി. മഹേഷ് ബാലന്‍ ഞെട്ടി തിരിഞ്ഞു നോക്കി.
' ധ്വനീ'
ഒരു നിമിഷം കൊണ്ട് തന്റെ മനസ് പഴയ മഹേഷ്ബാലനിലേക്ക് കൂപ്പു കുത്തുന്നത് അവനറിഞ്ഞു.
ധ്വനി
എത്ര സ്‌നേഹിച്ചതായിരുന്നു അവളെ.
താലിയോളം എത്തിയ സ്‌നേഹം.
' ധ്വനീ'
മഹേഷ് ബാലന്‍ ഒന്നു കൂടി വിളിച്ചു.
' നീയിവിടെ ഉണ്ടെങ്കില്‍.. വലിയേടത്ത് പറഞ്ഞത് അനുസരിക്കണം.. എന്റെ തങ്കം മരിച്ചു.. നീ കൊന്നുവെന്ന് എല്ലാവരും പറയുന്നു.. നിനക്കതിന് കഴിയുമോ എന്ന് എനിക്കറിയില്ല.. എന്റെ മാത്രമായിരുന്ന ധ്വനിയ്ക്ക് അതിനു കഴിയില്ല..'
' ഇല്ല.. അവള്‍ മരിച്ചിട്ടില്ല'
ധ്വനിയുടെ ചിരി മഹേഷ്ബാലന്‍ കേട്ടു.
' അവളിലെ ജീവാത്മാവ് വേര്‍പെട്ടാല്‍ എനിക്കവിളില്‍ പ്രവേശിക്കാന്‍ കഴിയും'
' അതെ..്അതിനു വേണ്ടിത്തന്നെയാണ് വലിയമ്മാമ്മ നിന്നെ വിളിക്കുന്നത്.. ഇനി ആ ജീവകണത്തിനെ ദുര്‍ഗയുടെ ശരീരത്തിന് തിരികെ കിട്ടില്ല.. പകരം നിനക്ക് പ്രവേശിക്കാം...നിന്നിലൂടെയെങ്കിലും ഞങ്ങളുടെ തങ്കത്തിന്റെ ശരീരമെങ്കിലും ഇവിടെ അവശേഷിക്കണം'
താന്‍ എന്താണ് പറയുന്നതെന്നുള്ള ബോധം തന്നിലില്ലെന്ന് മഹേഷ് ബാലന്‍ തിരിച്ചറിഞ്ഞു
നാവും ശരീരവും ആരുടെയോ നിയന്ത്രണത്തിലാണ്.
' വാ..കടന്നു വാ'
നടുമുറ്റത്ത് നിന്നും വലിയേടത്തിന്റെ ശബ്ദം ഉയര്‍ന്ന് വടക്കിനിയില്‍ മുഴങ്ങി.
' വാ...വന്ന് ഇവള്‍ക്ക് ജീവനായി പരിണമിക്ക് '
' മഹിയേട്ടാ..'
ധ്വനിയുടെ കരച്ചില്‍ കേട്ടു
' ചതിയാണിത്.. ചതി.. ദുര്‍മന്ത്രവാദം..'
അവളുടെ വാക്കുകള്‍ പൊള്ളി
' എങ്കിലും ഞാന്‍ ചെല്ലാം... പോകാം..മഹിയേട്ടന്‍ സമാധാനമായിരിക്ക്'
മന്ത്രവാദ കളത്തില്‍ ദുര്‍ഗ അപ്പോഴും മലര്‍ന്നു കിടക്കുകയായിരുന്നു.
ഒരു ചുഴലിക്കാറ്റു പോലെ ധ്വനി വടക്കിനിയുടെ ഇടനാഴികള്‍ താണ്ടി വരുന്നത് നേഹയും സ്വാതിയും ജാ്‌സ്മിനും കണ്ടു
ഇപ്പോള്‍ ആ രൂപം വലിയേടത്തിനും ദേവദത്തനും കിഴക്കേടത്തിനും വേദവ്യാസിനും കൂടി പ്രത്യക്ഷമായി.
ആരെയും നടുക്കുന്ന രൂപം.
പൊള്ളിയടര്‍ന്ന ഇറച്ചികള്‍ തൂങ്ങിക്കിടക്കുന്ന കുമിളിച്ച രൂപം.
അടുത്ത ക്ഷണം അത് വെളുത്ത ഗൗണ്‍ അണിഞ്ഞ പഴയ ധ്വനിയായി മാറി
വീണ്ടും രൂപാന്തരം..
പൊള്ളിയ രൂപം
ധ്വനി
അതു മാറിമാറി വന്നു.
' വാ..' പിശാചിനെ പോലെ വലിയേടത്ത് ഉറക്കെ പൊട്ടിച്ചിരിച്ചു
' വന്നു ഈ മന്ത്രവാദക്കളത്തില്‍ കയറ്'
വലിയേടത്തും കിഴക്കേടത്തും മാന്ത്രിക വടി ചുഴറ്റി.
വേദവ്യാസും ദേവദത്തനും അഗ്നിയെ ജ്വലിപ്പിച്ചു.
' ധ്വനി.. ഇതാ ദുര്‍ഗ... നിനക്കിവളില്‍ നീയായി ജീവിക്കാം.. ചെല്ല്.. നിന്റെ മായാരൂപം വിട്ട് നീയൊരു ജീവകണമായി അവളിലേക്ക് ചെല്ല്'
കിഴക്കേടത്ത് പ്രലോഭിപ്പിച്ചു.
ധ്വനി ഉഴറി നിന്നു.
' ഞാന്‍ വരില്ല..'
ധ്വനി ഉറക്കെ അലറി.
മന്ത്രവാദക്കളം പോലും വിറച്ചെന്ന് തോന്നി.
' ഇല്ല.. ഞാന്‍ വരില്ല.. ചതി.. ചതി'
ധ്വനി ഒന്നു വട്ടം കറങ്ങി.
'വരിക' വലിയേടത്ത് കൈ ചൂണ്ടി രവിമേനോനെയും ഊര്‍മിളയെയും വിളിച്ചു.
അവര്‍ മുന്നോട്ട് വന്നു.
ഹോമകുണ്ഡത്തിനും മന്ത്രവാദക്കളത്തിനും അഭിമുഖമായി ഇരുന്നു.
' മകളോട് സംസാരിക്ക്യാ'
വലിയേടത്ത് നിര്‍ദ്ദേശിച്ചു.
ഹോമകുണ്ഡത്തില്‍ അഗ്നി ആളിക്കത്തി.
' എന്റെ ധ്വനിമോളേ'
ഊര്‍മിള പെട്ടന്നു ഹൃദയം പൊട്ടി വിങ്ങിക്കരഞ്ഞു
' അനുസരിക്ക്.. എന്റെ മോള് ഇവര്‍ പറയുന്നത് അനുസരിക്ക്.. അമ്മ പറയുന്നത് കേള്‍ക്ക് മുത്തേ'
തേങ്ങിക്കരഞ്ഞ അവരെ രവിമേനോന്‍ തന്നോട് ചേര്‍ത്തു പിടിച്ചു
' മോളേ മരിച്ചവര്‍ക്കുള്ള ലോകത്ത് വരുമ്പോള്‍ അച്ഛനും അമ്മയ്ക്കും നിന്നെ അവിടെ കാണണം.. കണ്ടേ പറ്റൂ. പ്ലീസ്'
രവിമേനോന്‍ നിയന്ത്രണം വിട്ട് കരഞ്ഞു പോയി.
' വന്ന് കടന്നിരിക്ക്..'
വലിയേടത്ത് മാന്ത്രിക വടി കളത്തിന്റെ നക്ഷത്രഭാഗത്ത് ആഞ്ഞടിച്ചു.
' ധ്വനി...വന്നിരിക്കാനാ പറഞ്ഞത്'
ആടിയാടി ഉലഞ്ഞ് ധ്വനി കളത്തിനടുത്തേക്ക് വരുന്നത് അവര്‍ കണ്ടു.
മന്ത്രവാദക്കളത്തിന് തൊട്ടുമുന്നിലെത്തിയതും വലിയേടത്തിന്റെ ചുണ്ടുകളില്‍ അറിയാതെ ഒരു വിജയസ്‌മേരം തെളിഞ്ഞു.
ദുര്‍ഗയില്‍ പ്രവേശിക്കാനെന്ന നാട്യത്തില്‍ അവള്‍ക്കു മുന്നിലെത്തിച്ച് മാന്ത്രിക ശക്തിയാല്‍ കാരിരുമ്പാണിയില്‍ തളയ്ക്കുക.
കളത്തിലൊന്നു സ്പര്‍ശിച്ചാല്‍ മതി..
അത്രമാത്രം.
ധ്വനിയുടെ കാലടികള്‍ ശരഭയന്ത്രത്തിലേക്ക് നീണ്ടു.
കെണി..
ഇനി രക്ഷയില്ല
കിഴക്കേടത്തിന്റെ ക്ണ്ണുകളിലും തിളക്കം പടര്‍ന്നു
ആ നിമിഷം.
ധ്വനി ഒന്നുകൂടി വട്ടംചുറ്റി.
ചുറ്റിചുറ്റി അവളൊരു ചുഴലിക്കാറ്റായി പരിണമിച്ച് ചുറ്റുവരാന്തയിലേക്ക് ചീറിപ്പോകുന്നത് വലിയേടത്ത് കണ്ടു
' മഹീ'
ഒരു നിലവിളിയോടെ വലിയേടത്ത് ചാടിയെഴുന്നേറ്റു.
ഒപ്പം കിഴക്കേടത്തും
' മഹീ.. പൂജാമുറിയിലേക്കോടി കയറൂ.. വേഗം..'
വലിയേടത്തിന്റെ ശബ്ദം കണ്ഠത്തില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പേ ധ്വനി മഹേഷിനരികിലെത്തിയിരുന്നു.
അവളുടെ കൈകള്‍ നീണ്ടുവന്ന് മഹേഷിന്റെ കഴുത്തില്‍ ഒരുവള്ളി പോലെ ചുറ്റിപ്പിണയുന്നത് സ്വാതിയും ജാസ്മിനും നേഹയും കണ്ടു..
' അയ്യോ മഹിയേട്ടനെ കൊല്ലുന്നേ'
അവര്‍ ഉറക്കെ നിലവിളിച്ചു.
മന്ത്രവാദക്കളത്തില്‍ കിടന്ന ദുര്‍ഗ പിടഞ്ഞെഴുന്നേറ്റ് ഓടിയെത്തി.
ശ്വാസം മുട്ടി കണ്ണുകള്‍ തുറിച്ച് പിടയുന്ന മഹേഷ് ബാലനെ കണ്ട് അവള്‍ ഉച്ച്ത്തില്‍ നിലവിളിച്ചു.
' ധ്വനീ.. എന്റെ മഹിയേട്ടനെ കൊല്ലല്ലേ..'
ആ നിലവിളി വലിയേടത്തെ നാലുദിക്കിലും പ്രതിഫലിച്ചു.
ഓടിയെത്തിയവരെല്ലാം അതിനൊപ്പം ഉറക്കെ കരഞ്ഞു.
ഹോമകുണ്ഡത്തിനരികില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യാത്ത സ്ഥിതിയിലായിരുന്നു മഹാമാന്ത്രികരായ വലിയേടത്തും കിഴക്കേടത്തും സഹകാര്‍മികരായ വേദവ്യാസും ദേവദത്തനും.
മഹേഷ്ബാലന്റെ കടവായിലൂടെ രക്തം പതഞ്ഞു വന്നു.
' ചതിയ്ക്ക് ചതി'
നിലവിളിക്കുന്ന ദുര്‍ഗയെ നോക്കി ധ്വനി ഉറക്കെ പൊട്ടിച്ചിരിച്ചു.
മഹിയേട്ടനെ ഞാന്‍ കൊണ്ടു പോകുന്നു.
എന്റെ ലോകത്തേക്ക്.
............ തുടരും......................
Written by 
Shyni John

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo