നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 49


അധ്യായം- 49
ആഴമേറിയ കുളത്തിലെ നീലിമ കലര്‍ന്ന വെള്ളത്തിനടിയില്‍ ദുര്‍ഗയുടെ ശരീരത്തേക്ക് മരണത്തിന്റെ തണുപ്പ് അരിച്ചു കയറി.
പേശികള്‍ കോച്ചി വലിച്ചു.
മരണത്തിന്റെ അവസാന നിമിഷത്തില്‍ ഒന്നും ചിന്തയില്‍ വന്നില്ല
മരിക്കുകയാണെന്ന് പോലും.
പ്രജ്ഞപോലും മരവിച്ച ആ നിമിഷം പെട്ടന്നൊരു മിന്നല്‍ ജലോപരിതലത്തിലേക്ക് ദിഗന്തം നടുക്കിക്കൊണ്ട് പുളഞ്ഞിറങ്ങി.
കുളത്തിലെ ജലത്തിന് തീ പിടിച്ചു.
ഉണങ്ങി ദ്രവിച്ച ഒരു കൊടുംകാനനം നിന്നു കത്തുന്നത് പോലെ വെള്ളത്തുള്ളികളില്‍ തീക്കനലുകള്‍ ആളിക്കത്തി.
' ഹാ..' ഒരു അലര്‍ച്ചയോടെ ധ്വനി ദുര്‍ഗയിലെ പിടിവിട്ടു.
ദേഹമാസകലം പൊള്ളിക്കുടുന്ന് ഒരു നിലവിളിയോടെ അവള്‍ വെള്ളത്തിലൊന്നു വട്ടം ചുറ്റി.
പിന്നെ ദ്രുതഗതിയില്‍ ചാട്ടുളി പോലെ അവള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന് അപ്രത്യക്ഷയായി.
അതിനു മുന്‍പേ ആരോ കോരിയെടുത്തത് പോലെ ദുര്‍ഗയുടെ ശരീരം ജലത്തിന് മീതേക്ക് പൊന്തി വന്നു.
അടുത്ത മാത്ര ആരോ അവളെ കുളപ്പടവിന് മീതെ ചായ്ച്ചു കിടത്തി.
' ഉപാസനമൂര്‍ത്തികളേ രക്ഷ'
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി നെഞ്ചില്‍ കൈവെച്ചു.
കുളം അപ്പോഴും നിന്നു കത്തുകയായിരുന്നു.
' മതി'
വലിയേടത്ത് അതിന് നേരെ കൈ ചൂണ്ടി.
വായുവില്‍ അദ്ദേഹത്തിന്റെ വലംകൈ ദൃഢതയോടെ നിലകൊണ്ടു
ഒന്നും സംഭവിക്കാത്തത് പോലെ കുളം ശാന്തമായി.
' തങ്കം .. മോളേ'
നിലവിളിക്കാന്‍ പോലും മറന്നു നിന്ന പവിത്രയും രുദ്രയും ഒന്നിച്ചോടിയെത്തി.
ആര്‍ത്തലയ്ക്കുന്നത് പോലെ അവര്‍ ദുര്‍ഗയ്ക്ക് സമീപം ഇരുന്നു.
' ദുര്‍ഗാ.. എന്റെ പൊന്നു മോളേ' അടക്കിയ നിലവിളിയോടെ അവള്‍ക്കടുത്തേക്ക് ഓടാന്‍ ശ്രമിച്ച മഹേഷ്ബാലനെ കൈനീട്ടി വലിയേടത്ത് തടഞ്ഞു.
' തൊടരുത്'
വലിയേടത്ത് കല്‍പിച്ചു.
' വലിയമ്മാമ്മേ.. എന്റെ തങ്കം.. അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണം'
യഥാര്‍ഥമായും കരയുകയായിരുന്നു മഹേഷ് ബാലന്‍.
' അവളെ ജീവനോടെ കിട്ടണമെങ്കില്‍ പറഞ്ഞതനുസരിക്യാ'
ശാന്തഭാവം വിട്ട് വലിയേടത്ത് അലറിപ്പോയി.
മഹേഷ്ബാലന്‍ നിന്നു.
അവന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ നിലത്തേക്ക് വീണു ചിതറി.
വലിയേടത്ത് രൗദ്രഭാവം വിട്ട് ശാന്തതയോടെ അവന്റെ ചുമലില്‍ കൈവെച്ചു.
' വ്യാസിന്റെ അടുത്തേക്ക് ചെന്നോളൂ... സ്‌നേഹമല്ല കര്‍മ്മമാണ് ഇവിടെ രക്ഷ'
അയാള്‍ തിരിഞ്ഞ് നോക്കി
പരിഭ്രാന്തരായി നില്‍പ്പുണ്ടായിരുന്നു രവിമേനോനും ഊര്‍മിളയും പെണ്‍കുട്ടികളുമെല്ലാം'
' കുട്ടാ.. കേശുവൈദ്യനെ വിളിക്യാ'
ദേവദത്തനെ അവിടെ കണ്ടില്ലെങ്കിലും അയാള്‍ അലറി.
വലിയേടത്ത് അത് പറയുന്നതിന് മുന്‍പ് തന്നെ ദേവദത്തന്‍ കേശുവൈദ്യരുമായി ഓടിക്കിതച്ചെത്തിയിരുന്നു.
' എന്റെ ഭഗോതീ' കേശുവൈദ്യര്‍ പടികള്‍ ഓടിയിറങ്ങി.
കല്‍പടവുകള്‍ക്കു മീതെ വാടിക്കിടന്ന ദുര്‍ഗയുടെ കൈത്തലം കടന്നെടുത്ത് അയാള്‍ പള്‍സ് പരിശോധിച്ചു.
' അങ്ങുന്നേ.. അപകടാണല്ലോ.. മരണത്തിനും ജീവിതത്തിനും ഇടേലാ കുട്ടി'
'ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്വാരുകമിവ ബന്ധനാത്
മൃത്യോത് മുക്ഷായ മാമൃതാത്'
മൃത്യുവിനെ അതിജീവിക്കാനുള്ള മൃത്യുജ്ഞയ മന്ത്രം ആദ്യം അയാളുടെ ചുണ്ടുകളില്‍ നിന്നും പൊഴിഞ്ഞു.
പിന്നെ ഓരോന്നോരാന്നായി പതിനാലു മന്ത്രങ്ങള്‍.
അതിവേഗം..
ഒന്നില്‍ നിന്നും ഒന്നായി കൊരുത്ത്...
സിദ്ധികള്‍ തിരിച്ചു കിട്ടിയിരിക്കുന്നു.
ഇരട്ടിയായി..
കുളത്തില്‍ നിന്നും ഒരു കുമ്പിള്‍ ജലമെടുത്ത് അയാള്‍ ദുര്‍ഗയുടെ മുഖത്തേക്ക് കുടഞ്ഞു.
അടുത്ത മാത്ര ദുര്‍ഗയുടെ അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍ കൃഷ്ണമണികള്‍ ഉരുണ്ടു.
പുനര്‍ജനനം എന്നു തന്നെ പറയാം.
വലിയേടത്തിന്റെ മുഖം തെളിഞ്ഞു.
പക്ഷേ ആരാണ് വീണ്ടും ജനിച്ചത്.
ദുര്‍ഗയോ അതോ ധ്വനിയോ..
വലിയേടത്ത് അവളുടെ അടുത്തേക്ക് ചെന്നു.
ഇപ്പോള്‍ ശ്വാസമടുക്കാനായി നെഞ്ച് ഉയര്‍ന്നു താഴുന്നത് സ്പഷ്ടം.
അയാള്‍ വലതുകാലിന്റെ പെരുവിരല്‍ ദുര്‍ഗയുടെ നെറ്റിയിലൂന്നി.
ചുണ്ടുകള്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ഒടുവില്‍ ഇടംകൈയ്യിലെ രക്ഷ കെട്ടിയ ചരടഴിച്ച് അയാള്‍ ദുര്‍ഗയുടെ മാറിലേക്കിട്ടു.
ഇല്ല..
അലര്‍ച്ചയും അട്ടഹാസവുമില്ല.
ഒരു പ്രേതാത്മാവിന് ആ രക്ഷയുടെ ചൂട് താങ്ങാനാവില്ല.
ദുര്‍ഗ ഭാഗീരഥി മരിച്ചിട്ടില്ല.
വലിയേടത്ത് ദീര്‍ഘമായി നിശ്വസിച്ചു.
' അവളെ കേശുവിന് വിട്ടു തരുന്നു... പഴയ ദുര്‍ഗയായി അവള്‍ എഴുന്നേറ്റു നടക്കുന്നത് ഇനിയെനിക്ക് കണ്ടാല്‍ മതി.. പക്ഷേ അത് നാലു വിനാഴികയ്ക്കുള്ളില്‍ വേണം താനും'
കേശവന്‍ വെദ്യര്‍ തലയാട്ടി
വലിയേടത്ത് ദേവദത്തനെ നോക്കി.
' നാലു വിനാഴിക.. അതിനുള്ളില്‍ വേണം ഒരു ഹോമം.. പരീക്ഷണം മാത്രം..രക്തരക്ഷസായി പരിണമിക്കും മുന്‍പ് അവളെ തളയ്ക്കാന്‍ നോക്കണം.. എന്റെ നിഗമനം ശരിയാണെങ്കില്‍ കിഴക്കേടത്ത് അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ടാവണം... എത്രയും വേഗം നടുമുറ്റത്ത് ഹോമകുണ്ഡം ഒരുക്കണം.. ശീഘ്രം.'
അയാള്‍ വേദവ്യാസിനെ നോക്കി.
' അമാന്തിക്കരുത് വ്യാസാ.. എത്രയും വേഗം'
ദേവദത്തനും വേദവ്യാസും കുളപ്പടവുകളിറങ്ങി വന്നു
തണുത്ത ജലത്തില്‍ അവര്‍ മുങ്ങി നിവര്‍ന്നു.
' സ്ത്രീജനങ്ങള്‍ അകത്തേക്ക് പൊയ്‌ക്കോളൂ'
വലിയേടത്ത് കല്‍പിച്ചു.
ശേഷം വലിയേടത്തും മുങ്ങിക്കയറി
മൂവരും പടികയറി വരുമ്പോഴും അസ്തപ്രജ്ഞനായി നില്‍ക്കുകയായിരുന്നു രവിമേനോന്‍.
' രവീ' വലിയേടത്ത് അയാളുടെ ചുമലില്‍ കൈവെച്ചു.
' ഈ ചടങ്ങില്‍ നിങ്ങളും വേണം...ചിലപ്പോള്‍ അച്ഛനും അമ്മയും പറയുന്നതിന് അവള്‍ ചെവി തന്നെങ്കിലോ'
രവിമേനോന്‍ ശ്ബ്ദിച്ചില്ല.
രണ്ടടി മുന്നോട്ടു നടന്നിട്ട് വലിയേടത്ത് തിരിഞ്ഞു നിന്നു.
' മകളാണെന്ന് ചിന്തിക്കരുത്.. ഇത് പ്രേതമാണ്.. ഒരു ദുരാത്മാവായി തീരും മുമ്പേ മോക്ഷമേകണം.. അല്ലെങ്കില്‍..'
പറഞ്ഞത് പൂര്‍ത്തിയാക്കാതെ അയാള്‍ അകത്തേക്ക് നടന്നു മറഞ്ഞു.
ചലിക്കാനാവാതെ നില്‍ക്കുകയായിരുന്നു രവിമേനോന്‍.
എല്ലാവരും പറയുന്നത് ശരിയാണെങ്കില്‍ തൊട്ടു മുന്‍പ് കുറച്ച് സമയങ്ങളില്‍ അവള്‍ ഇവിടെയുണ്ടായിരുന്നു
ധ്വനി.
തന്റെ ധ്വനി മോള്‍
ഈ നെഞ്ചിലിട്ട് വളര്‍ത്തിയ പാവം കുഞ്ഞ്.
ജീവിച്ചു കൊതിതീരാതെ ഒരു നരാധമന്റെ സ്വാര്‍ഥതയ്ക്ക് മുന്നില്‍ മരണം ഏറ്റു വാങ്ങിയവള്‍.
കവിളില്‍ നിന്നാരോ കണ്ണീര്‍തുള്ളികള്‍ തുടച്ചു മാറ്റുന്നതായി രവിമേനോന് തോന്നി.
അയാളുടെ ശരീരമാകെ കുളിര്‍ന്നു.
ധ്വനിയാണോ അത്..
ഈശ്വരാ..
' മോളേ'
രവിമേനോന്‍ തേങ്ങി്‌പ്പോയി.
' പക്ഷേ ഈ ക്രൂരതയ്ക്ക് നിനക്ക് മാപ്പില്ല ധ്വനി.. എന്റെ തങ്കം.. അവളെ കുറിച്ചു മാത്രമേ ഞാനിപ്പോള്‍ ചിന്തിക്കൂ'
ആരോടെന്നില്ലാതെ അന്തരീക്ഷത്തിലേക്ക് നോക്കി രവിമേനോന് വിളിച്ചു പറഞ്ഞു.
' അങ്കിള്‍'
അപ്പോള്‍ അയാള്‍ക്കടുത്തേക്ക് വന്ന ജാസ്മിനും നേഹയും സ്വാതിയും നടുങ്ങി നിന്നു പോയി.
രവിമേനോനെ വട്ടംപിടിച്ച് അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്തു നില്‍ക്കുകയാണ് ധ്വനി.
അവളുടെ ശരീരമാകെ ബീഭത്സമായി പൊള്ളിയിരിക്കുന്നു.
തിളച്ച വെള്ളത്തില്‍ മുക്കി തോലുരിച്ചെടുത്തത് പോലെ
കണ്ണുകളുടെ ഭാഗത്ത് ചോരയൊലിക്കുന്ന രക്തക്കട്ട
കാലൊച്ച കേട്ടാവണം അവള്‍ തിരി്ഞ്ഞു നോക്കി.
ആ ഭയാനക രൂപം കണ്ടതും സ്വാതിയുടെ പേശികള്‍ തളര്‍ന്നു.
തല ചുറ്റി അവള്‍ നിലത്തേക്ക് വീണു.
' സ്വാതീ' നേഹയുടേയും ജാസ്മിന്റേയും നിലവിളി കേട്ടാണ് രവിമേനോന്‍ തിരിഞ്ഞു നോക്കിയത്.
' മോളേ'
അയാള്‍ വല്ലാത്തൊരാന്തലോടെ അവര്‍ക്കരികിലേക്ക് ഓടിച്ചെന്നു.
അപ്പോഴേക്കും നിലവിളി കേട്ട് ദേവദത്തന്‍ ഓടിയെത്തി
്തറ്റുടുത്ത് അരയില്‍ മഞ്ഞപ്പട്ടു കെട്ടി ഹോമത്തിന് ഒരുങ്ങിയ മട്ടിലായിരുന്നു അവന്‍.
' എന്തു പറ്റി'
ദേവദത്തന്‍ സ്വാതിയുടെ അടുത്ത് വന്നു കൊണ്ട് ചോദി്ച്ചു.
' അവള്‍.. ധ്വനി'
നേഹ ഭീതിയോടെ അന്തരീക്ഷത്തിലേക്ക് കൈചൂണ്ടി.
അവിടെയെങ്ങും ധ്വനി ഉണ്ടായിരുന്നില്ല.
' അരുതെന്ന് നൂറുതവണ വിലക്കിയതല്ലേ പലരും.. ഇനി തങ്കത്തിന്റെ ദൗര്‍ഭാഗ്യം നിങ്ങളും അനുഭവിക്യാ'
ദേവദത്തന്‍ അരിശപ്പെട്ടു.
' തൊട്ട് അശുദ്ധമാവണില്ല.. ഇത്തിരി വെള്ളം കുടഞ്ഞ് എഴുന്നേല്‍പിച്ചു കൊണ്ടു പോകു'
്അയാള്‍ നിര്‍ദ്ദേശിച്ചു.
അപ്പോഴേക്കും സ്വാതി കണ്ണു തുറന്നു.
' ആ.. എഴുന്നേറ്റല്ലോ... ഇനി സാരല്ല... ഇതിലേയൊന്നും കറങ്ങി നടക്കാതെ എല്ലാവരും ഒന്നിച്ചിരിക്കണം.. ഹോമമാണ്.. കടും മാന്ത്രിക ഹോമം.. അവളെ തളയ്ക്കാന്‍ കഴിയുമോ എന്നറിയില്ല.. അത് മുടക്കാന്‍ അവളെന്തും ചെയ്യും.. എന്തും. സൂക്ഷിക്കുക'
രവിമേനോന്‍ സ്വാതിയെ അപ്പോഴേക്കും പിടിച്ചെഴുന്നേല്‍പിച്ചിരുന്നു.
' എല്ലാവരും പൂജാ മുറിയ്ക്ക് മുന്നില്‍ ചുറ്റുവരാന്തയിലുണ്ടായിരിക്കണം.. ഒരാളും വഴി തിരിഞ്ഞ് പോകരുത്.. കേട്ടല്ലോ'
ദേവദത്തന്‍ രവിമേനോനെ നോക്കി
' വേദനയുണ്ടെന്നറിയാം.. ഇതല്ലാതെ വേറെ മാര്‍ഗമില്ല അങ്കിള്‍'
അവന്‍ മിഴികള്‍ നിറഞ്ഞു
' കപടതയും സ്വാര്‍ഥതയും വിജയിക്കില്ല ദേവാ..എന്തുമായിക്കോളൂ..തങ്കം രക്ഷപെടട്ടെ.. പക്ഷേ എന്റെ മോള്‍ പാവമായിരുന്നു.. വെറും പാവം'
അയാളുടെ വാക്കുകളിടറി.
അവര്‍ ചുറ്റു വരാന്തയിലേക്ക് ചെല്ലുമ്പോള്‍ ഭിത്തിയില്‍ ചാരി നില്‍ക്കുകയായിരുന്നു ഊര്‍മിള
അവര്‍ കരയുന്നത് വല്ലായ്മയോടെ രവിമേനോന്‍ നോക്കി നിന്നു.
' രവിയേട്ടാ'
അയാളെ കണ്ട് ഊര്‍മിള വിതുമ്പി.
' ഉമേ'
രവിമേനോന്‍ അവരുടെ കരംഗ്രഹിച്ചു.
' അവളൊരു രക്തരക്ഷസായി പരിണമിക്കുന്നതിന് മുമ്പ് ഈ ലോകം വിട്ടു പോയ്‌ക്കോട്ടെ'
' എന്തിനാ രവിയേട്ടാ മരിച്ചിട്ടും മരിക്കാതെ നമ്മുടെ പൊന്നുമോള്.. എനിക്കറിയാം.. മഹിയെ വിട്ട് അവള്‍ക്ക് പോകാനാവില്ല..അത്രയ്ക്ക എന്റെ കുട്ടി ആഗ്രഹിച്ചതാ .. മോഹിച്ചതാ.. ഈ ഹോമം വിജയിക്കില്ല.. അനര്‍ഥങ്ങളുണ്ടാകും.. തങ്കത്തിനെ കൊന്നായാലും അവള്‍.. '
ഊര്‍മിള ഭിത്തിയില്‍ ശിരസിട്ടുരുട്ടി കരഞ്ഞു.
രുദ്രയും പവിത്രയും ജാസ്മിനും നേഹയും സ്വാതിയുമെല്ലാം വേവലാതിയോടെ നിന്നതേയുള്ളു.
അപ്പോള്‍ പടിപ്പുരയില്‍ മണിമുഴങ്ങി
കിഴക്കേടത്ത് വരുന്നു.
ആരാണെന്ന് കാണാതിരുന്നിട്ടും എല്ലാവര്‍ക്കും ഗ്രഹിക്കാനായി.
പടിപ്പുര കടന്ന് ചുവന്ന് തറ്റുടുത്ത് ആകാര പ്രൗഢിയോടെ കിഴക്കേടം പടി കടന്നു വന്നു
നടുമുറ്റത്ത് ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിച്ചു.
ഓട്ടുമണികള്‍ ഉച്ചത്തില്‍ മുഴങ്ങി.
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയും ദേവദത്തനും വേദവ്യാസും കിഴക്കേടവും അഗ്നിയ്ക്ക് വട്ടമിരുന്നു.
നെയ്യും മഞ്ഞള്‍പ്പൊടിയും വീണ് ഹോമകുണ്ഡം ആളി.
ഇനി കളം വരയ്ക്കണം
മന്ത്രവാദക്കളം.
ദദ്രകാളിയെയാണ് ആരകാധനാ മൂര്‍ത്തിയായി സങ്കല്‍പിക്കുന്നത്. മോമാഗ്നിക്ക് മുന്‍വശത്ത് കളത്തിനായി ഒരുക്കിയ സ്ഥലത്ത് മന്താരാക്ഷരം കൊണ്ട് അവര്‍ കളം വരച്ചു തുടങ്ങി.
മാന്ത്രികരായ വലിയേടത്തും കിഴക്കേടത്തും കളം വരച്ചു തുടങ്ങി.
മുഴുമി്പ്പിക്കേണ്ടത് പേരെടുത്ത വലിയേടത്തെയും കിഴക്കേടത്തെയും മാന്ത്രികരെ പോലെ തന്നെ വ്രതം നോക്കിയ സഹകാര്‍മികന്‍..
വേദവ്യാസും ദേവദത്തനും.
മുന്നില്‍ ഒരിക്കലും മുഴുവനായി വരച്ചു തീര്‍ക്കാന്‍ പാടില്ലാത്ത കളം.
ഇനി ചായങ്ങള്‍ നിറയ്ക്കണം.
ശരഭയന്ത്രം.
അതിനുള്ളിലെ നക്ഷത്രാകൃതിയ്ക്കുള്ളിലും രണ്ടാമത്തെ വൃത്താകൃതിയ്ക്കുള്ളിലും ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങള്‍ നിറച്ചു.
മറ്റുകള്ളികളില്‍ പച്ചയും കറുപ്പും ഇടകലര്‍ത്തി വിതറി.
അപമൃത്യു പൂകിയ കന്യകയായ പ്രേതാത്മാവിനെ ഒഴിപ്പിക്കാനുള്ള കളം.
അതിന് മുന്നില്‍ വരച്ച മാന്ത്രിക കളത്തിന് നടുവില്‍ ഒരു കാരിരുമ്പാണി ചുട്ടുപഴുത്തിരുന്നു.
' ഓം ഹ്ലിം ക്‌ളിം ഫട് ഫള്‍'
വലിയേടത്ത് ഒരുപിടി മഞ്ഞള്‍പ്പൊടിവാരി ഹോമകുണ്ഡത്തിലേക്കെറിഞ്ഞു.
' കുട്ടിയെ കൊണ്ടു വരികാ'
വലിയേടത്ത് ഉറക്കെ പറഞ്ഞു.
കുളത്തില്‍ വീണു നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റാതെ തന്നെ ദുര്‍ഗയെ മഹേഷ് ബാലന്‍ കോരിയെടുത്ത് കൊണ്ടുവന്നു.
അവന്‍ ഈ ലോകത്തല്ലെന്ന് തോന്നിപ്പിക്കുന്ന അബോധാവസ്ഥയിലുള്ള ചലനങ്ങളായിരുന്നു മഹേഷിന്റേത്.
' കളത്തിന് ഒത്ത നടുവിലായി കിടത്തുക'
വലിയേടത്ത് കല്‍പിച്ചു.
മഹേഷ് ബാലന്‍ അവളെ ചായ്ച്ചു കിടത്തി.
പരീക്ഷണമാണ്. വെറും പരീക്ഷണം.
ധ്വനിയെന്ന ആത്മാവിനെ ഒഴിപ്പിക്കാനാകുമോ അറിയില്ല.
പ്രലോഭനമാണ്.
ദുര്‍ഗയില്‍ സന്നിവേശിക്കാന്‍ അനുവദിക്കാമെന്ന് പ്രേതാത്മാവിനെ തെറ്റിദ്ധരിപ്പിക്കുക.
ദുര്‍ഗ മരണപ്പെട്ടുവെന്നും അവളുടെ ദേഹിയെങ്കിലും കാണാനേ ഇനി മറ്റുള്ളവര്‍ ആഗ്രഹിക്കുന്നുള്ളു എന്നും ധ്വനിയെ ബോധ്യപ്പെടുത്തുക.
ഈ കളം വരെ അവളെ എത്തിക്കാന്‍ കഴിഞ്ഞാല്‍ രക്ഷയായി.
' മഹേഷ് വടക്കിനിയിലേക്ക് ചെല്ലുക'
വലിയേടത്ത് നിര്‍ദ്ദേശിച്ചു.
' നിനക്കവളെ കാണാനാവില്ല.. പക്ഷേ സാന്നിധ്യം അനുഭവിക്കാം.. ഞാന്‍ അനുഭവിപ്പിക്കും. പോയി പറയ്..വലിയേടത്തെ ദുര്‍ഗാ ഭാഗീരഥി മരിച്ചുവെന്ന്.. ്അവളില്‍ പ്രവേശിച്ച് ആ ശരീരവുമായി ഇടപഴകാനെങ്കിലും നിന്നെ അനുവദിക്കണമെന്ന്'
മഹേഷ് ബാലന്‍ നടുങ്ങിപ്പോയി.
' ഇല്ല.. എന്റെ തങ്കം മരിച്ചിട്ടില്ല..ഞാനത് പറയില്ല'
മഹേഷ് ബാലന്റെ മുഖം ചുട്ടുപഴുത്തു.
' എല്ലാവരും കൂടി അവളെ കൊന്നു കളയരുത്.. '
' മഹേഷ് .. ദുര്‍ഗയുടെ ശരീരമെങ്കിലും നിനക്ക് വേണ്ടേ.. ഇങ്ങോട്ട് ചോദ്യമരുത്.. പറയുന്നത് അനുസരിക്കുക... ഉം.. ചെല്ല്'
വലിയേടത്ത് അലറി
' ചെല്ല് കുട്ടീ'
കിഴക്കേടത്ത് സൗമ്യതയോടെ അവനെ നോക്കി.
വടക്കിനിയിലേക്ക് നടക്കുമ്പോള്‍ മഹേഷ്ബാലന്റെ പാദമിടറി.
നിഴലുകള്‍ അവനെ ഭയപ്പെടുത്തി.
' മഹിയേട്ടാ..' കാതില്‍ ആരോ വിളിച്ചത് പോലെ..
ധ്വനി
അവളുടെ സ്വരം..
മഹേഷ് ബാലന്‍ ചുറ്റും നോക്കി.
ഇല്ല..
ഒന്നും കാണാനില്ല .. ഒന്നും.
' മഹിയേട്ടാ ..' വീണ്ടും ഒരു വിളി. മഹേഷ് ബാലന്‍ ഞെട്ടി തിരിഞ്ഞു നോക്കി.
' ധ്വനീ'
ഒരു നിമിഷം കൊണ്ട് തന്റെ മനസ് പഴയ മഹേഷ്ബാലനിലേക്ക് കൂപ്പു കുത്തുന്നത് അവനറിഞ്ഞു.
ധ്വനി
എത്ര സ്‌നേഹിച്ചതായിരുന്നു അവളെ.
താലിയോളം എത്തിയ സ്‌നേഹം.
' ധ്വനീ'
മഹേഷ് ബാലന്‍ ഒന്നു കൂടി വിളിച്ചു.
' നീയിവിടെ ഉണ്ടെങ്കില്‍.. വലിയേടത്ത് പറഞ്ഞത് അനുസരിക്കണം.. എന്റെ തങ്കം മരിച്ചു.. നീ കൊന്നുവെന്ന് എല്ലാവരും പറയുന്നു.. നിനക്കതിന് കഴിയുമോ എന്ന് എനിക്കറിയില്ല.. എന്റെ മാത്രമായിരുന്ന ധ്വനിയ്ക്ക് അതിനു കഴിയില്ല..'
' ഇല്ല.. അവള്‍ മരിച്ചിട്ടില്ല'
ധ്വനിയുടെ ചിരി മഹേഷ്ബാലന്‍ കേട്ടു.
' അവളിലെ ജീവാത്മാവ് വേര്‍പെട്ടാല്‍ എനിക്കവിളില്‍ പ്രവേശിക്കാന്‍ കഴിയും'
' അതെ..്അതിനു വേണ്ടിത്തന്നെയാണ് വലിയമ്മാമ്മ നിന്നെ വിളിക്കുന്നത്.. ഇനി ആ ജീവകണത്തിനെ ദുര്‍ഗയുടെ ശരീരത്തിന് തിരികെ കിട്ടില്ല.. പകരം നിനക്ക് പ്രവേശിക്കാം...നിന്നിലൂടെയെങ്കിലും ഞങ്ങളുടെ തങ്കത്തിന്റെ ശരീരമെങ്കിലും ഇവിടെ അവശേഷിക്കണം'
താന്‍ എന്താണ് പറയുന്നതെന്നുള്ള ബോധം തന്നിലില്ലെന്ന് മഹേഷ് ബാലന്‍ തിരിച്ചറിഞ്ഞു
നാവും ശരീരവും ആരുടെയോ നിയന്ത്രണത്തിലാണ്.
' വാ..കടന്നു വാ'
നടുമുറ്റത്ത് നിന്നും വലിയേടത്തിന്റെ ശബ്ദം ഉയര്‍ന്ന് വടക്കിനിയില്‍ മുഴങ്ങി.
' വാ...വന്ന് ഇവള്‍ക്ക് ജീവനായി പരിണമിക്ക് '
' മഹിയേട്ടാ..'
ധ്വനിയുടെ കരച്ചില്‍ കേട്ടു
' ചതിയാണിത്.. ചതി.. ദുര്‍മന്ത്രവാദം..'
അവളുടെ വാക്കുകള്‍ പൊള്ളി
' എങ്കിലും ഞാന്‍ ചെല്ലാം... പോകാം..മഹിയേട്ടന്‍ സമാധാനമായിരിക്ക്'
മന്ത്രവാദ കളത്തില്‍ ദുര്‍ഗ അപ്പോഴും മലര്‍ന്നു കിടക്കുകയായിരുന്നു.
ഒരു ചുഴലിക്കാറ്റു പോലെ ധ്വനി വടക്കിനിയുടെ ഇടനാഴികള്‍ താണ്ടി വരുന്നത് നേഹയും സ്വാതിയും ജാ്‌സ്മിനും കണ്ടു
ഇപ്പോള്‍ ആ രൂപം വലിയേടത്തിനും ദേവദത്തനും കിഴക്കേടത്തിനും വേദവ്യാസിനും കൂടി പ്രത്യക്ഷമായി.
ആരെയും നടുക്കുന്ന രൂപം.
പൊള്ളിയടര്‍ന്ന ഇറച്ചികള്‍ തൂങ്ങിക്കിടക്കുന്ന കുമിളിച്ച രൂപം.
അടുത്ത ക്ഷണം അത് വെളുത്ത ഗൗണ്‍ അണിഞ്ഞ പഴയ ധ്വനിയായി മാറി
വീണ്ടും രൂപാന്തരം..
പൊള്ളിയ രൂപം
ധ്വനി
അതു മാറിമാറി വന്നു.
' വാ..' പിശാചിനെ പോലെ വലിയേടത്ത് ഉറക്കെ പൊട്ടിച്ചിരിച്ചു
' വന്നു ഈ മന്ത്രവാദക്കളത്തില്‍ കയറ്'
വലിയേടത്തും കിഴക്കേടത്തും മാന്ത്രിക വടി ചുഴറ്റി.
വേദവ്യാസും ദേവദത്തനും അഗ്നിയെ ജ്വലിപ്പിച്ചു.
' ധ്വനി.. ഇതാ ദുര്‍ഗ... നിനക്കിവളില്‍ നീയായി ജീവിക്കാം.. ചെല്ല്.. നിന്റെ മായാരൂപം വിട്ട് നീയൊരു ജീവകണമായി അവളിലേക്ക് ചെല്ല്'
കിഴക്കേടത്ത് പ്രലോഭിപ്പിച്ചു.
ധ്വനി ഉഴറി നിന്നു.
' ഞാന്‍ വരില്ല..'
ധ്വനി ഉറക്കെ അലറി.
മന്ത്രവാദക്കളം പോലും വിറച്ചെന്ന് തോന്നി.
' ഇല്ല.. ഞാന്‍ വരില്ല.. ചതി.. ചതി'
ധ്വനി ഒന്നു വട്ടം കറങ്ങി.
'വരിക' വലിയേടത്ത് കൈ ചൂണ്ടി രവിമേനോനെയും ഊര്‍മിളയെയും വിളിച്ചു.
അവര്‍ മുന്നോട്ട് വന്നു.
ഹോമകുണ്ഡത്തിനും മന്ത്രവാദക്കളത്തിനും അഭിമുഖമായി ഇരുന്നു.
' മകളോട് സംസാരിക്ക്യാ'
വലിയേടത്ത് നിര്‍ദ്ദേശിച്ചു.
ഹോമകുണ്ഡത്തില്‍ അഗ്നി ആളിക്കത്തി.
' എന്റെ ധ്വനിമോളേ'
ഊര്‍മിള പെട്ടന്നു ഹൃദയം പൊട്ടി വിങ്ങിക്കരഞ്ഞു
' അനുസരിക്ക്.. എന്റെ മോള് ഇവര്‍ പറയുന്നത് അനുസരിക്ക്.. അമ്മ പറയുന്നത് കേള്‍ക്ക് മുത്തേ'
തേങ്ങിക്കരഞ്ഞ അവരെ രവിമേനോന്‍ തന്നോട് ചേര്‍ത്തു പിടിച്ചു
' മോളേ മരിച്ചവര്‍ക്കുള്ള ലോകത്ത് വരുമ്പോള്‍ അച്ഛനും അമ്മയ്ക്കും നിന്നെ അവിടെ കാണണം.. കണ്ടേ പറ്റൂ. പ്ലീസ്'
രവിമേനോന്‍ നിയന്ത്രണം വിട്ട് കരഞ്ഞു പോയി.
' വന്ന് കടന്നിരിക്ക്..'
വലിയേടത്ത് മാന്ത്രിക വടി കളത്തിന്റെ നക്ഷത്രഭാഗത്ത് ആഞ്ഞടിച്ചു.
' ധ്വനി...വന്നിരിക്കാനാ പറഞ്ഞത്'
ആടിയാടി ഉലഞ്ഞ് ധ്വനി കളത്തിനടുത്തേക്ക് വരുന്നത് അവര്‍ കണ്ടു.
മന്ത്രവാദക്കളത്തിന് തൊട്ടുമുന്നിലെത്തിയതും വലിയേടത്തിന്റെ ചുണ്ടുകളില്‍ അറിയാതെ ഒരു വിജയസ്‌മേരം തെളിഞ്ഞു.
ദുര്‍ഗയില്‍ പ്രവേശിക്കാനെന്ന നാട്യത്തില്‍ അവള്‍ക്കു മുന്നിലെത്തിച്ച് മാന്ത്രിക ശക്തിയാല്‍ കാരിരുമ്പാണിയില്‍ തളയ്ക്കുക.
കളത്തിലൊന്നു സ്പര്‍ശിച്ചാല്‍ മതി..
അത്രമാത്രം.
ധ്വനിയുടെ കാലടികള്‍ ശരഭയന്ത്രത്തിലേക്ക് നീണ്ടു.
കെണി..
ഇനി രക്ഷയില്ല
കിഴക്കേടത്തിന്റെ ക്ണ്ണുകളിലും തിളക്കം പടര്‍ന്നു
ആ നിമിഷം.
ധ്വനി ഒന്നുകൂടി വട്ടംചുറ്റി.
ചുറ്റിചുറ്റി അവളൊരു ചുഴലിക്കാറ്റായി പരിണമിച്ച് ചുറ്റുവരാന്തയിലേക്ക് ചീറിപ്പോകുന്നത് വലിയേടത്ത് കണ്ടു
' മഹീ'
ഒരു നിലവിളിയോടെ വലിയേടത്ത് ചാടിയെഴുന്നേറ്റു.
ഒപ്പം കിഴക്കേടത്തും
' മഹീ.. പൂജാമുറിയിലേക്കോടി കയറൂ.. വേഗം..'
വലിയേടത്തിന്റെ ശബ്ദം കണ്ഠത്തില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പേ ധ്വനി മഹേഷിനരികിലെത്തിയിരുന്നു.
അവളുടെ കൈകള്‍ നീണ്ടുവന്ന് മഹേഷിന്റെ കഴുത്തില്‍ ഒരുവള്ളി പോലെ ചുറ്റിപ്പിണയുന്നത് സ്വാതിയും ജാസ്മിനും നേഹയും കണ്ടു..
' അയ്യോ മഹിയേട്ടനെ കൊല്ലുന്നേ'
അവര്‍ ഉറക്കെ നിലവിളിച്ചു.
മന്ത്രവാദക്കളത്തില്‍ കിടന്ന ദുര്‍ഗ പിടഞ്ഞെഴുന്നേറ്റ് ഓടിയെത്തി.
ശ്വാസം മുട്ടി കണ്ണുകള്‍ തുറിച്ച് പിടയുന്ന മഹേഷ് ബാലനെ കണ്ട് അവള്‍ ഉച്ച്ത്തില്‍ നിലവിളിച്ചു.
' ധ്വനീ.. എന്റെ മഹിയേട്ടനെ കൊല്ലല്ലേ..'
ആ നിലവിളി വലിയേടത്തെ നാലുദിക്കിലും പ്രതിഫലിച്ചു.
ഓടിയെത്തിയവരെല്ലാം അതിനൊപ്പം ഉറക്കെ കരഞ്ഞു.
ഹോമകുണ്ഡത്തിനരികില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യാത്ത സ്ഥിതിയിലായിരുന്നു മഹാമാന്ത്രികരായ വലിയേടത്തും കിഴക്കേടത്തും സഹകാര്‍മികരായ വേദവ്യാസും ദേവദത്തനും.
മഹേഷ്ബാലന്റെ കടവായിലൂടെ രക്തം പതഞ്ഞു വന്നു.
' ചതിയ്ക്ക് ചതി'
നിലവിളിക്കുന്ന ദുര്‍ഗയെ നോക്കി ധ്വനി ഉറക്കെ പൊട്ടിച്ചിരിച്ചു.
മഹിയേട്ടനെ ഞാന്‍ കൊണ്ടു പോകുന്നു.
എന്റെ ലോകത്തേക്ക്.
............ തുടരും......................
Written by 
Shyni John

1 comment:

  1. ശ്വാസം അടക്കിപ്പിടിച്ചിരുന്നു മാത്രമേ ഇതു vayikkan കഴിയുള്ളു കേട്ടോ. നോവലിസ്റ്റിനു അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
    മഞ്ജു വിശ്വം .

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot