നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുനർജന്മത്തിലേക്കൊരു തീർത്ഥാടനം

No photo description available.
നുറുങ്ങുകവിതകളുടെ തമ്പുരാൻ എന്നാണ് സാൻവിച്ചേട്ടനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ കുട്ടികളെ ഏറെ സ്നേഹിക്കുന്ന സാൻവിച്ചേട്ടൻ മുതിർന്നവരെയും അതേ കരുതലോടെ കാണുന്നു എന്നതിനുള്ള ഉദാഹരണമാണ് "പുനർജന്മത്തിലേക്കൊരു തീർത്ഥാടനം" എന്ന കഥാസമാഹാരം. ബുക്ക് ഇറക്കുന്നു എന്ന് മുഖപുസ്തകത്തിലൂടെ അറിയിച്ചപ്പോൾ മേൽവിലാസം നൽകി. എന്നാൽ മറക്കാതെ ബുക്ക് അയച്ചുതന്ന് എന്നെ അത്ഭുതപ്പെടുത്തി. ഒരു മാസത്തിന് മുകളിലായി എന്റെ മുറിയിൽ എന്നെയും കാത്ത് ഈ അക്ഷരപൂക്കൾ ഇരിക്കുന്നു. അരുമയോടെ കയ്യിലെടുത്ത് വായന തുടങ്ങിയപ്പോൾ കരുതലോടെ ഈ അക്ഷരങ്ങൾ ചേർത്ത് പിടിച്ചത് എന്നെയായിരുന്നു.
ചിലപ്പോൾ സൗഹൃദങ്ങൾ വല്ലാതെ അമ്പരിപ്പിക്കും. അതിശയത്തോടെ കണ്ണുകൾ വിടർത്തുമ്പോൾ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ എന്തെങ്കിലും കരുതിയിട്ടുണ്ടാകും നല്ല കൂട്ടുകാർ. സാൻവിച്ചേട്ടന്റെ ഏറ്റവും കുരുത്തുള്ള കരങ്ങൾ സുഹൃത്തുക്കൾ തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ തോന്നൽ അടിവരയിട്ടത് ശ്രീ. ഗോപിനാഥ് മുതുകാട് സാറിന്റെ ആമുഖം വായിച്ചപ്പോഴാണ്. ഓരോ വരിയും അർത്ഥം ഗ്രഹിച്ച വായന ചേർത്തുവച്ച അവതാരിക കുറച്ചേറെ ചിന്തകൾ അപഗ്രഹിച്ചു എന്നതാണ് സത്യം.. പത്ത് കഥകൾ പത്ത് വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്. വേറിട്ട വായനയിൽ ചിലപ്പോൾ കരഞ്ഞും ചിലപ്പോൾ ചിരിച്ചും വ്യത്യസ്തമായ ജീവിതവേഷങ്ങൾ നേരിട്ട് അറിയുകയാണ് നമ്മൾ.
1.രാജീവിന്റെ മകൾ
പ്രണയിക്കപ്പെടാൻ പ്രത്യേകിച്ചു കാരണമൊന്നും ആവശ്യമില്ല. എന്നാൽ പ്രണയത്തിൽ നിന്നും മോചനം നേടാൻ കാരണങ്ങൾ ആവശ്യമാണ്. പക്ഷെ അതിസമർത്ഥമായി കണ്ടെത്തുന്ന കാരണങ്ങൾ അതിലും സമർത്ഥമായി ഉപേക്ഷിക്കപ്പെടാം. ദീർഘമായ യാത്രയ്ക്കിടയിൽ പരിചയപ്പെടുന്ന രാജീവും പല്ലവിയും പ്രണയിക്കുന്നത് കാരണമൊന്നുമില്ലാതെയാണ്. ചില അവ്യക്തമായ കാരണങ്ങളുടെ പേരിൽ അവർ വേർപിരിയുമ്പോൾ വീണ്ടും ശക്തമായി കൂടിച്ചേരുകയാണ് ഒരു വർഷത്തിന് ശേഷം. രാജീവിനോട് ഒരു കുഞ്ഞിനെ ആവശ്യപ്പെടുന്ന പല്ലവിയുടെ ആഗ്രഹം തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രാജീവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും ആരുമില്ലാതായ സഹയാത്രക്കാരിയായ പിഞ്ചുകുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതോടെ പല്ലവിയുടെ ആഗ്രഹം പൂർത്തിയായതായി നമ്മളും പല്ലവിയും വിശ്വസിക്കുന്നു. അതിശക്തമായി പ്രണയം വിതറിയ വരികളാണ് രാജീവിന്റെ മകൾ പറയുന്നത്.
2.വെള്ളക്കല്ലു പതിപ്പിച്ച കമ്മൽ
വാത്സല്യത്തിന് പകരമായി മറ്റൊന്നില്ല. അതും ഒരു അച്ഛന്റെ സ്നേഹമാണെങ്കിലോ,ഒരിക്കലും കറ പുരളാത്ത വിശുദ്ധമായ നീരുറവയാണ് ഓരോ അച്ഛന്റെ മനസ്സും. മകൾ ആവശ്യപ്പെടുന്ന വെള്ളക്കമ്മൽ വാങ്ങാൻ അപ്പോഴത്തെ സാമ്പത്തികാവസ്ഥ അയാളെ അനുവദിക്കുന്നില്ല. ഒരു ബസ് ജീവനക്കാരനായ അയാൾ സ്നേഹനിധിയായ അച്ഛൻ കൂടിയാണ്. വെള്ളക്കല്ലു പതിപ്പിച്ച കമ്മൽ അണിഞ്ഞ് ബസിൽ കയറിയ കുട്ടിയിൽ അയാളുടെ ദൃഷ്ടി പതിഞ്ഞത് മകളുടെ ആഗ്രഹം ഓർത്തിട്ടായിരുന്നു. അവിചാരിതമായി ബസ് അപകടത്തിൽ പെടുമ്പോൾ ആ കുട്ടിയുടെ കമ്മൽ ഊരിയെടുക്കാൻ ശ്രമിക്കുന്ന അയാളെ തടഞ്ഞത് അബോധാവസ്ഥയിൽ ആ കുട്ടിയിൽ നിന്നും വന്ന അച്ഛാ എന്ന വിളിയായിരുന്നു. തെറ്റ് മനസ്സിലാക്കിയ അയാൾ ആ ശ്രമത്തിൽ നിന്നും പിൻവാങ്ങിയത് വായനക്കാരിലും ആശ്വാസം നൽകിയാണ്. അയാളുടെ ആഗ്രഹം പോലെ മൂന്ന് വെള്ളക്കല്ലു പതിപ്പിച്ച കമ്മൽ തന്നെ മകൾക്ക് നൽകാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനകളോടെ മാത്രമേ ആ കഥ അവസാനിപ്പിക്കാൻ കഴിയൂ.
3.ദൈവത്തിന്റെ മകൾ
ആരാണ് ദൈവത്തിന്റെ മകൾ? വ്യക്തമായ നിർവചനം ദൈവപുത്രന്മാർക്ക് കാലം നൽകും എന്ന് മനസ്സിലാക്കിച്ച കഥയാണ് ദൈവത്തിന്റെ മകൾ. ചില സാങ്കേതിക തകരാറുകൾ മൂലം യാത്ര തടസ്സം നേരിട്ട ഒരു പ്രവാസിക്കുണ്ടാകുന്ന അനുഭവമാണ് ദൈവത്തിന്റെ മകൾ. ഒരു പ്രത്യേക സാഹചര്യത്തിൽ എട്ടു വയസ്സുള്ള പെൺകുട്ടിയെ ഏറ്റെടുക്കേണ്ടി വന്ന കേന്ദ്രകഥാപാത്രം അതി സൂഷ്മമായി കൊറിയിട്ടിരിക്കുന്നത് ചില നിയോഗങ്ങളിലേക്കാണ്. ആർദ്രമായ മനസ്സോടെ വായിച്ചു മടക്കിയ കഥ, മണിക്കൂറുകൾക്കും ചിലപ്പോൾ വർഷങ്ങൾക്കും ശേഷം മറക്കാൻ മടിച്ചു മനസ്സിൽ തങ്ങി നിൽക്കും. മനുഷ്യന് ദൈവമാകാനും സാത്താനാകാനും കഴിയും എന്നതിനുള്ള ഉദാഹരണമാണ് കഥയിലെ രണ്ടു സുഹൃത്തുക്കൾ വഴി കഥാകൃത്ത് കാണിക്കുന്നത്. അതേ അവൾ ദൈവത്തിന്റെ പുത്രി എന്ന് ഉറച്ചുതന്നെ പറയാം.
4.ഗൾഫ്കാരന്റെ മക്കൾ
ഒരു പ്രവാസിയുടെ ജീവിതനോവുകൾ അതുപോലെ പകർത്തിയ എഴുത്ത് എന്നെ ഈ ചെറുകഥയെപ്പറ്റി പറയാനുള്ളു. പ്രാരാബ്‌ദങ്ങളുടെ കെട്ടുപാടിൽ സ്വയം മറന്ന് പോകുന്ന സാധാരണക്കാരനായ ഗൾഫ്കാരന്റെ ആയുസ്സ് അതുപോലെ പകർത്തുകയാണ്. പേരില്ലാത്ത കഥാപാത്രം അച്ഛൻ എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ തന്നെ ആയുസ്സിന്റെ നോവ് ആവാഹിച്ചു ജീവിച്ചു തീർക്കുന്ന സ്നേഹക്കടലാണല്ലോ അച്ഛന്മാർ. മകളുടെ വിചാരങ്ങളിലൂടെ മാത്രമാണ് കഥ സഞ്ചരിക്കുന്നത്. ആവശ്യങ്ങൾക്കുള്ള ഉപാധിയായി മാത്രം അച്ഛനെ കണ്ടിരുന്ന മക്കളിൽ പെട്ടന്ന് മാറ്റം വരുന്നത് അച്ഛന്റെ സുഹൃത്ത് പറഞ്ഞ യഥാർത്ഥ അച്ഛനെ അറിഞ്ഞത് മുതലാണ്. ഓരോ ആവശ്യങ്ങൾക്ക് ശേഷവും ബാക്കിയാക്കിയ ആവശ്യങ്ങൾക്ക് മീതെ ആയുസ്സ് അറ്റുപോകുമ്പോഴാണ് യഥാർത്ഥ ആവശ്യം തിരിച്ചറിയുക. വളരെ ശക്തമായ, വ്യക്തമായ, പരിചിതമായ കഥാപാത്രമാണ് ഗൾഫ്കാരന്റെ മക്കളിലെ ഗൾഫ്കാരനായ അച്ഛനിൽ കാണുന്നത്. അവസാനം ഒരിറ്റ് വേദന ഹൃദയഭിക്തികൾ തുരന്ന് പുറത്തുചാടുന്നതും അതേ പരിചയമാകും.
5.പുനർജന്മത്തിലേക്കൊരു തീർത്ഥയാത്ര
ഭക്തിയും പ്രണയവും പ്രതികാരവും ഇഴചേർത്ത അതിമനോഹരമായ കഥയാണ് പുനർജന്മത്തിലേക്കൊരു തീർത്ഥയാത്ര. ഏതെങ്കിലുമൊക്കെ സാഹചര്യങ്ങളിൽ നമ്മളൊക്കെ ആഗ്രഹിക്കാറുണ്ട് പുനർജന്മത്തിലേക്ക് ഒരു യാത്ര.ഒരുപക്ഷേ പുനർജന്മം എന്നത്, എല്ലാ വിഷമാവസ്ഥകളിൽ നിന്നും മോചിതരായി,സമാധാനപൂർണ്ണമായ ഒരു ജീവിതമാകാം. ഇവിടെ അഞ്ജലിയും അത്തരമൊരു യാത്ര ആഗ്രഹിക്കുകയാണ്. അച്ഛന്റെ വന്യമായ പെരുമാറ്റത്തിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ച അഞ്ജലി, അവസാനം നന്ദനോടൊത്ത് ആഗ്രഹിച്ച പോലൊരു ജീവിതം സ്വന്തമാക്കുന്നുണ്ടെങ്കിലും ചില ഭൂതകാല അവശേഷിപ്പുകൾ അവളെ വേട്ടനായയെ പോലെ പിന്തുടരുന്നുണ്ട്. ഒരിക്കൽ അച്ഛന്റെ ആക്രമണത്തിൽ നിന്നും അവളെ രക്ഷിച്ച ഉപസനാമൂർത്തി(അവളുടെ വിശ്വാസമോ, അല്ലെങ്കിൽ സ്വയം ആർജ്ജിച്ച ധൈര്യമോ ആകാം)തന്നെ വീണ്ടും അവളെ ഓർമ്മകളുടെ ഭാരത്തിൽ നിന്നും മോചിതയാക്കുകയാണ്. അമ്മയോട് ചോദിക്കുന്ന എട്ടു ചോദ്യങ്ങളും ശത്രുവിലെ ഭീരുവിനെ നേരിൽ കാണുന്നതും അവളെ അവളിൽ നിന്നു തന്നെ മോചിപ്പിച്ചതിന്റെ ഒരു കടമ്പയായിരുന്നു. അവസാനത്തെ വേണുനാദവും ഇഷ്ടപ്പെട്ട മഞ്ഞ നിറത്തിലെ കർട്ടനും നന്ദന്റെ സാമീപ്യവും അവളിലെ ശാന്തമാക്കപ്പെട്ട പൂർണ്ണതയാവുന്നതോടെ കഥ അവസാനിക്കുന്നു.
6.ലാസ്റ്റ് സെൽഫി
പ്രണയത്തേക്കാൾ വികരതീവ്രമായ മറ്റൊരു അനുഭവമുണ്ടോ എന്ന സംശയം ബാക്കിയാക്കിയാണ് ലാസ്റ്റ് സെൽഫി തീരുന്നത്. മരണത്തെപ്പോലും നിർവ്വികാരതയോടെ സമീപിക്കണമെങ്കിൽ അതിനേക്കാൾ ശക്തമായ വികാരം സൃഷ്ടിക്കുന്ന എന്തൊക്കെയോ സിരകളിൽ അവശേഷിക്കണം. ഇവിടെ രോഗാതുരയായ നായികയെ മരണത്തിന് വിട്ടുകൊടുക്കാൻ മടിച്ചുകൊണ്ട് രാജ് കാത്തുസൂക്ഷിക്കുകയാണ്. അവസാനം അവന്റെ സ്നേഹത്തിന്റെ കരുതൽ വിളക്ക് അണച്ചുകൊണ്ട് മരണം അവളെ പുൽകുമ്പോൾ അവനും അവൾക്കൊപ്പം യാത്രയാവാൻ തീരുമാനിക്കുന്നു. മരണഗന്ധം അവളിൽ നിറയുമ്പോഴും, അവന്റെ കൈകൾ പിടിച്ചു, ഞാൻ തിരിച്ചുവരും, എന്നെ കാത്ത് നീയിവിടെ ഉണ്ടാകണം എന്നവൾ പറയുന്നതോടൊപ്പം രാജ് കാത്തിരിക്കു എന്ന് വായനക്കാരും മന്ത്രിക്കുകയാണ്. ഒരുപാട് വേദനകളും ഒരുപിടി പ്രതീക്ഷകളും നിറച്ച് അവൾ മായുമ്പോൾ രാജിനൊപ്പം വായനക്കാരും ഒറ്റയ്ക്കായത് പോലെ ഒരു അനുഭവം. വിരഹത്തിന് ഇത്ര വേദന തോന്നാൻ എന്താണാവോ കാരണം എന്ന ചോദ്യം ബാക്കിയാക്കുന്നു ഈ അക്ഷരങ്ങൾ.
7.തനിച്ചായവർ
ഏകാന്തതയോളം വലിയ അനുഗ്രഹമോ ശാപമോ ഇല്ല എന്ന പാഠം പറഞ്ഞു തന്ന ഒരു സൗഹൃദമധുരമാണ് "തനിച്ചായവർ" നൽകുന്നത്. ചില സൗഹൃദങ്ങൾക്ക് ഒരുതരം മാന്ത്രികതയുണ്ട്. ഒരു സൗഹൃദത്തിനുമപ്പുറം പേരിട്ടു വിളിക്കാൻ കഴിയാത്ത എന്തോ മാസ്മരികത.കൂടെയുള്ള സുഹൃത്ത് വിവാഹിതയാകുന്നതും, അമ്മയുടെ വിയോഗവും ഗീതു എന്ന പെൺകുട്ടിയിൽ തീർക്കുന്ന വിഷാദവും അതിൽ നിന്നും അവൾ സ്വയം മോചിതയാകുന്നതുമാണ് കഥ. ഒരുപക്ഷേ ശുഭപര്യവസാനം കഥയ്ക്ക് വരുന്നുണ്ടെങ്കിലും ചില ജീവിതകാഴ്ചകളുമായി ചേർത്തുവായിക്കാവുന്ന കഥയാണ് "തനിച്ചായവർ" പറയുന്നത്. നഗരമധ്യത്തിലെ ഒറ്റയ്‌ക് നിൽക്കുന്ന മരത്തിനോട് ഗീതു സ്വയം ഉപമിക്കുന്ന ഭാഗം മനുഷ്യമനസ്സിന്റെ വിവിധഭാവങ്ങളിലേക്ക് ഒരു സൂചനയാണ്. എല്ലാവരിലുമുള്ള ഗീതുവിനെ പുറത്തെത്തിക്കുകയാണ് കഥാകൃത്ത് ഇവിടെ. സ്വയം തിരിച്ചറിയുക, സ്വയം കണ്ടെത്തുക എന്ന തത്വം പറയാതെ പറഞ്ഞുകൊണ്ട് കഥ അവസാനിക്കുമ്പോൾ ഒരു വെളിച്ചം നമ്മളും കാണുന്നുണ്ട്.
8.മഴ നനയാൻ
ആശകൾക്ക് അറുതിയിടാൻ ആർക്കാണ് കഴിയുക? പ്രിയപ്പെട്ടവന്റെ വിരഹത്തിൽ കവിത എഴുതാത്ത സ്ത്രീയുണ്ടാകുമോ? ഒരുപക്ഷേ ഇതിലെ അവൾ ഞാൻ തന്നെയല്ലേ എന്നൊരു തോന്നൽ. കാത്തിരിക്കാൻ ആളുണ്ടാവുക എന്നതാണ് പ്രവാസികളെ സംബന്ധിച്ച ഏക ആശ്വാസം. പ്രവാസിയായ ഭർത്താവിനുള്ള,ഭാര്യയുടെ കാവ്യാത്മകമായ കത്താണ് "മഴ നനയാൻ" എന്ന കഥ. അവൾ എന്നും രഹസ്യമായി ആഗ്രഹിക്കുന്നുണ്ട് അവൻ അവളുടേത് മാത്രമായിരിക്കാൻ. എന്നാൽ ജീവിതവേഷങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നുപോകുന്നതിന്റെ പരാതിയും ഒറ്റയ്ക്ക് പങ്കിട്ട ജീവിതാനുഭവങ്ങളുടെ പരിഭവവും അവൾ പങ്കു വയ്ക്കുന്നതിന്റെ ഉയർച്ചതാഴ്ചകൾ അവസാനിക്കുന്നത് ഒരു തണുപ്പോടെയാണ്. കഥ ആരംഭിക്കുമ്പോൾ പറയുന്ന ഉണർവിന്റെ തണുപ്പിനെക്കാൾ അവസാനിപ്പിക്കുമ്പോൾ പറയുന്ന മരവിച്ച തണുപ്പ് ഒരു ഞെട്ടൽ ഉണ്ടാക്കുന്നു. മിഥുനമാസത്തിലെ മഴയും ചില ഉൾതുടിപ്പുകളും ചില നാട്ടോർമ്മകളും കടുത്ത വിരഹത്തിന്റെ കയ്പുനീർ സമ്മാനിച്ചു കടന്നുപോകുകയാണ്.
9.കവിഞ്ഞൊഴുകുന്ന സമാന്തരങ്ങൾ
സമാന്തരമായ രണ്ട് പുഴകൾ
കവിഞ്ഞൊഴുകുമ്പോൾ ഒന്ന് ചേർന്ന് ഒഴുകുന്നത് പോലെയാണ് നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ഒന്നുചേരുന്ന ബന്ധങ്ങൾ. പ്രണയമാണോ ഭക്തിയാണോ കൂടുതൽ തീവ്രമായി ഈ കഥയിൽ ചേർന്നിരിക്കുന്നത് എന്നത് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴയ കളികൂട്ടുകാർ കണ്ടുമുട്ടാൻ തിരഞ്ഞെടുത്ത ദിവസം പിന്നെയും രണ്ടുദിവസങ്ങൾ കൂടി അവർക്ക് നൽകുന്നു. എന്തിനായിരുന്നു കണ്ടുമുട്ടാനുള്ള സാധ്യതകളെ മനപൂർവ്വം വിസ്മരിച്ചു അവർ കാത്തിരുന്നത്? തീവ്രമായ ഭക്തിയിൽ നിന്നും സൃഷ്ടിക്കപ്പെട്ട ശൂന്യതയിലാണ് അവർ ജീവിതം ആരംഭിക്കാൻ തീരുമാനിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് മുന്നോട്ടുള്ള യാത്രയുടെ ശൂന്യത അവസാനിപ്പിക്കുന്നത്. അതേ പ്രതീക്ഷയോടെയാണ് അവർ അവശതകൾ മറികടന്ന് യാത്ര തിരിക്കുന്നതും അവസാനം പിരിയാതെ പിരിയുന്നതും. മനോഹരമായ ചില രഹസ്യങ്ങൾ ഇടയിൽ ഒളിപ്പിച്ച മനോഹരമായ കഥ എന്നെ ഈ സമാന്തരങ്ങളെ വർണ്ണിക്കാൻ കഴിയൂ.
10.അറുപത് രൂപ.
അച്ഛന്റെ വിയർപ്പിന്റെ ഗന്ധം എന്താണ്? പൊടിയുടെ, മീനിന്റെ, അഴുക്കിന്റെ,... അല്ല. അച്ഛന്റെ വിയർപ്പിന് വാത്സല്യത്തിന്റെ ഗന്ധമാണ്. വിനോദയാത്രയ്ക്ക് പോകാൻ ക്ലാസ്സിലെ കുട്ടിയ്ക്ക് പണവുമായി നട്ടുച്ചയ്ക്ക് ഓടിയെത്തുന്ന ആയിഷയുടെ പിതാവിൽ നിന്നും ഓർമ്മകളിലേക്ക് സഞ്ചരിക്കുന്ന ടീച്ചറിലൂടെ കഥ പറയുകയാണ് അറുപത് രൂപ. മീൻകച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന സാധാരണക്കാരനായ പിതാവിനെ ഓർക്കുകയാണ് ടീച്ചർ. കഷ്ടപ്പെട്ട് പണവുമായി ഓടിയെത്തിയ പിതാവ് അന്ന് രാത്രി മരണപ്പെട്ടത് വേദനയോടെ ഓർക്കുന്ന ടീച്ചർ, ആയിഷയിൽ സ്വയം കാണുകയാണ്. അതാകണം ആയിഷയുടെ പിതാവിനോട് ഹെൽമറ്റ് വച്ചു യാത്ര ചെയ്യണം എന്ന ഉപദേശത്തിൽ ഒരു മകളുടെ കരുതലും ഒളിപ്പിച്ചു വയ്ക്കുന്നത്. അവസാനം സർവ്വേശ്വരോട് അയാൾക്ക് ഒന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചത് കഥാപാത്രമാണോ നമ്മളാണോ എന്ന് തിരിച്ചറിയാൻ വയ്യാതെ വായന തീരുകയാണ്.
പത്തുകഥകൾ പത്ത് വേറിട്ട അനുഭവങ്ങൾ. വായനയ്ക്ക് ശേഷം തങ്ങി നിൽക്കുന്ന ചില സന്ദർഭങ്ങൾ. അവതാരകൻ ശ്രീ. ഗോപിനാഥ് മുതുകാട് സാർ പറഞ്ഞത് പോലെ നാനാതുറകളിലെ വിഷയങ്ങൾ അനായാസം കൂട്ടിച്ചേർക്കപ്പെട്ട അക്ഷര ഇന്ദ്രജാലം. സ്വയമറിയാതെ നടക്കുന്ന ഒരു പരിവർത്തനം. ഇതിൽ ചിലതിൽ നമ്മൾ നമ്മളെത്തന്നെ കാണുന്നുണ്ട്. ചിലതിൽ നമുക്ക് ചുറ്റുമുള്ളവരെ. വായനയ്ക്ക് ശേഷം എന്താണ് തോന്നുന്നത് എന്നത് തിരിച്ചറിയുക പ്രയാസം തന്നെ. പൊട്ടിക്കരയണമെന്നോ,പൊട്ടിച്ചിരിക്കണമെന്നോ, വെറുതെ ചിലതെല്ലാം ഓർത്തെടുക്കണമെന്നോ? എന്നാൽ ഒരിക്കലും അവസാനിക്കരുതെ എന്ന പ്രാർത്ഥന മാത്രമേ വായിച്ചു തുടങ്ങിയാൽ മനസ്സിലുണ്ടാകു.
ഇനിയും ധാരാളം എഴുതാനുണ്ട് സാൻവിച്ചേട്ടന്. ഈ അക്ഷരത്തെ അതേ തീവ്രതയോടെ അച്ചടിക്കാൻ മുൻകൈ എടുത്ത പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്തിനും പ്രിയപ്പെട്ട സാൻവിച്ചേട്ടനും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്ന് കൊണ്ട്..
അശ്വതി അരുൺ
Jan 16, 2019
Book cost including VPP 170

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot