നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാജ്കുമാറിന്റെ സ്വപ്നം

Image may contain: Prem Madhusudanan, beard and closeup

മഞ്ഞു വീണു തണുത്ത ഒരു പുലർകാലത്തിന്റെ തുടക്കത്തിൽ രാജ് കുമാർ തലവഴി തന്റെ കമ്പിളി വലിച്ചിട്ടു. തണുപ്പിൽ ആ പുതപ്പു പകർന്ന ചെറിയ ചൂടിലേയ്ക്കു മരവിച്ച ഇല പടപ്പുകളിൽ നിന്നും ഒരു കൊറ്റിയെ പോലെ വെളുത്ത ചിറകുകൾ വിരിയിച്ചു ഒരു സ്വപ്നം പറന്നു വന്നു.
സ്വപ്നത്തിന്റെ തുടക്കം ഒരു തിരക്കേറിയ തെരുവായിരുന്നു. ഡ്രമ്മിന്റെ അകമ്പടിയോടെ ട്രംപറ്റു വായിച്ചു കൊണ്ടു തലപ്പാവു ധരിച്ച കുറച്ചു പേർ ആ തെരുവിലേയ്ക്കു രാജ് കുമാറിനെ എതിരേറ്റു..അമ്പലവും പള്ളിയും അടുത്തടുത്തു നിന്ന റോഡിനരികിൽ കുതിരകളെ പൂട്ടാത്ത വണ്ടികൾ നിരനിരയായി കിടന്നിരുന്നു... മലിനമായ ജലമൊഴുകുന്ന തോടിനടുത്തുള്ള മാനം മുട്ടി നിന്ന ഒരു കൂറ്റൻ കെട്ടിടത്തിലേക്കു വാദ്യഘോഷങ്ങളോടെ അവർ അയാളെ കൊണ്ടുപോയി. കനകാമ്പരപ്പൂവുകൾ ചൂടിയ കുറച്ചു സ്ത്രീകൾ അയാളെ നോക്കി എന്തോ അടക്കം പറഞ്ഞു ചിരിച്ചു. അത്ഭുതത്തോടെ അയാൾ ചുറ്റും നോക്കി..
എന്തോ ചോദിക്കാനാഞ്ഞ രാജ് കുമാറിന്റെ പകുതിയിൽ മുറിഞ്ഞ ശബ്ദം ആ വാദ്യമേളങ്ങളിൽ മുങ്ങിപ്പോയി..
ഏതോ നിമിഷത്തിൽ വാദ്യമേളങ്ങൾ നിന്നു.. നിശബ്ദമായ അന്തരീക്ഷത്തെ തെല്ലു പതർച്ചയോടെ നോക്കി
മുകളിലേക്കുള്ള പടികൾക്കു മുന്നിൽ രാജ് കുമാർ ഒരു കുട്ടിയെ പോലെ പകച്ചു നിന്നു..
മുകളിലേക്ക്....... ഉള്ളിന്റെ ഉള്ളിൽ ആരോ മന്ത്രിച്ചു..
അഴുക്കുപുരണ്ട പടികൾ മെല്ലെ അയാൾ ചവിട്ടി കയറി.. ആദ്യ നിലയിലെ ഭിത്തിയിൽ തൂക്കിയിട്ട പഴയ വലിയ ക്ലോക്കിലെ മണിയുടെ ശബ്ദം എന്തോ ഓർമ്മിപ്പിക്കാനെന്നവണ്ണം അപ്പോൾ അയാളുടെ കാതുകളിൽ മുഴങ്ങി കേട്ടു..
മുകളിൽ ആരോ കാത്തിരിക്കുന്നുവെന്ന 'തോന്നൽ ശക്തമായപ്പോൾ ഇടുങ്ങിയ പടികൾ വീണ്ടും ധ്യതിയിൽ ചവിട്ടി
ഇടയ്ക്കെപ്പോഴോ രാജ് കുമാർ ഇടനാഴിയിലെ തുറന്നിട്ട ജനാലയിലൂടെ താഴോട്ടു നോക്കി..
അകലെ മലിന ജലമൊഴുക്കുന്ന തോടിനരികിലെ പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ.. അതിനരുകിൽ എന്തിനോ മുകളിലേക്കു നോക്കി നിൽക്കുന്ന ഒരു കുട്ടി.. അകലെ വെള്ളത്തൂവലുകൾ പോലെ മേഘങ്ങൾ വിതറിയ നീല ആകാശം..
മുകളിൽ ഏതോ കാഴ്ചകൾക്കായി അയാൾ വീണ്ടും തളർന്ന കാലുകൾ വലിച്ചു പടികൾ കയറി.
ഏറ്റവും മുകളിലെ വിശാലമായ മുറിയിലെത്തിയപ്പോഴേയ്ക്കും അയാൾ തളർന്നിരുന്നു.. ഒരിറ്റു വെള്ളത്തിനായി അയാൾ ചുറ്റും നോക്കി..
അപ്പോഴാണതു കണ്ടത്..
മുറിയുടെ മൂലയിൽ വലിയൊരു സോപ്പു കുമിള ..
സാവധാനം അതു രാജ്കുമാറിനടുത്തേയ്ക്കു പാറി വന്നു.. അതിൽ വരണ്ടുണങ്ങിയ ചില്ലകളുള്ള ഒരു വ്യക്ഷത്തിന്റെ രൂപം തെളിഞ്ഞിരുന്നു.. തെല്ലിട അതു വായുവിൽ തങ്ങി നിന്നു. കാഴ്ചകൾ വ്യക്തമാകും മുൻപു അതു പൊട്ടിച്ചിതറുകയും ചെയ്തു..
ഇത്തിരി വെള്ളം ... അയാൾ ഞരങ്ങി.. മുറിയിലങ്ങോളമിങ്ങോളം അയാൾ നടന്നു..
അയാളെ അത്ഭുതപ്പെടുത്തി വീണ്ടും കുമിളകൾ എത്തി.. ഓരോ കുമിളകളിലും വ്യത്യസ്ത മുഖങ്ങളും ഭാവങ്ങളും തെളിഞ്ഞു നിന്നിരുന്നു
എന്തിനോ വേണ്ടി ആകാശം നോക്കി നിൽക്കുന്ന ആ കുട്ടിയുടെ മുഖം... സാരിത്തുമ്പാൽ തല മറച്ച കാത്തിരിക്കുന്ന കണ്ണുകളുള്ള മുഖം.. കടത്തിണ്ണയിൽ വരണ്ട ചുണ്ടുകളോടെ എന്തോ വിതുമ്പുന്ന ഒരു മുഖം..
മുഖങ്ങളും ഭാവങ്ങളും വിരിഞ്ഞ
കുമിളകൾ ചിന്തകൾക്കു മുൻപേ പൊട്ടിച്ചിതറി മായുന്നു..
ഞെട്ടലോടെ രാജ് കുമാർ തിരിഞ്ഞു നോക്കി.. കടന്നു വന്ന വാതിൽ ആരോ ബന്ധിച്ചിരിക്കുന്നു..
അതാ കുമിളകൾ വീണ്ടും ....
കൊഴിഞ്ഞു വീഴുന്ന പൂവുകളുടെ കുമിള... നിറഞ്ഞ കണ്ണുകളുടെ കുമിള.. എല്ലാം വായുവിൽ ഒരു നിമിഷം നിന്നു പൊട്ടിച്ചിതറുകയാണ്..
കാഴ്ച്ചകളിലെപ്പോഴോ സ്വന്തം മുഖമുള്ള ഒരു കുമിള പറന്നു വന്നു.... അതു വായുവിൽ പ അയാളുടെ മുന്നിൽ പയ്യെ തങ്ങി നിൽക്കവേ....
പൊടുന്നനേ വാതിൽ തുറന്നു.. ഡ്രമ്മിന്റെ കാതടപ്പിക്കുന്ന ശബ്ദം വീണ്ടും..... ട്രംപറ്റു വായിച്ചു കൊണ്ടു തലപ്പാവു ധരിച്ച ഒരാൾ ആ മുറിയിലേക്കു വന്നു..
അയാൾ രാജ് കുമാറിന്റെ മുഖമുള്ള കുമിളയെ നോക്കി കൈ ചൂണ്ടി ..
ഏതു നിമിഷവും പൊട്ടിപ്പോയേക്കാവുന്ന ആ കുമിളയെ രാജ് കുമാർ ഭീതിയോടെ നോക്കവേ....
കമ്പിളി പുതപ്പിലെ ചൂടിൽ നിന്നും തണുപ്പിലേക്കു വെള്ളച്ചിറകുള്ള പക്ഷി തിരികെ ചിറകടിച്ചു പറന്നുയർന്നു..
ഇതാ പുലരിയിലെ വെളിച്ചങ്ങളിലേക്കു രാജ് കുമാർ ഞെട്ടലോടെ വീണ്ടും കണ്ണു തുറക്കുകയാണ്....
....പ്രേം മധുസൂദനൻ.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot