Slider

സ്വത്വബോധം

0


പെൺവഴിയിലെ സമാനതകളില്ലാത്ത
വെല്ലുവിളിയാണത്.
നക്ഷത്രക്കണ്ണിലെ നാണപ്പൂത്തിരികളിലത്
ആത്മവിശ്വാസത്തിന്റെ നേർനോട്ടങ്ങളൊരുക്കും.
വിധേയത്വത്തിന്റെ സമവായച്ചിരിയില്ലാതെ
ലോകത്തിനു നേർക്ക് മുഖമുയർത്താൻ
അതവളെ പ്രേരിപ്പിക്കും.
കണ്ണീർക്കഥകളുടെ
നിസ്സാരവത്ക്കരണത്തിൽ നിന്ന്
ഓഷോയുടെയോ യതിയുടെയോ ചിന്താസരണിയിലേക്ക്
അവളുടെ വൈകുന്നേരങ്ങൾ
പറിച്ചു നടപ്പെടും
വഴിക്കണ്ണുകളുടെ പരിഭവരാത്രിയിൽ നിന്ന്
ആഴ്ച്ചപ്പതിപ്പിലെ പെണ്ണെഴുത്തുതാളിലേക്കവൾ
കട്ടിക്കണ്ണട പൊടി തുടച്ചഴിച്ചു വെക്കും
പെൺമിനുക്കങ്ങളെയും നിറങ്ങളെയും
ഒരു ചുമൽകൂച്ചലോടെയൊഴിവാക്കി
ഉറച്ച കാൽവെപ്പോടെയവൾ
നിരത്തിലേക്കിറങ്ങി നടന്നെന്നിരിക്കും.
ജീവിതത്തിലവൾ നേരിടാൻ പോവുന്ന
ഏറ്റവും വലിയ വെല്ലുവിളിയാണ്
ആ നിമിഷം
എന്നും നിരത്തിലിറങ്ങുമ്പോൾ
കോർത്തു പിടിക്കാറുള്ള കൈത്തലം
പെട്ടെന്നങ്ങു പിൻവലിഞ്ഞു കളയും
'നിനക്കു ഞാനില്ലേ' എന്ന സ്നേഹകൺപാർക്കലിൽ പതിവില്ലാതെ
'നിനക്കിനി ഞാനെന്തിനാ' എന്ന ചോദ്യം
തെളിഞ്ഞു നിൽക്കും.
കണ്ടോ , അവളവിടെ തിരിഞ്ഞു നോക്കി നിൽപ്പാണ്.
സംരക്ഷണത്തിന്റെ
മോഹനവാഗ്ദാനം നീട്ടിയാണ്
എന്നും നിങ്ങളവളെ
അടുക്കളപ്പുറത്തെ പാത്രക്കലമ്പലുകൾക്കൊപ്പം
മറന്നിട്ടുറങ്ങാറുള്ളത്.
ചോദ്യചിഹ്നങ്ങളുടെ താഴത്തെ പൂർണ്ണവിരാമത്തോട്
സമരസപ്പെടാനാവാതെയാണ്
അവളെപ്പോഴും
സ്വത്വത്തെ ഒരു പാമ്പുറ പോലെ
ഊർത്തിക്കളയാറുള്ളത്.
ഒറ്റയ്ക്കിറങ്ങിയ നിരത്ത്
ഒറ്റയ്ക്കൊന്നു മുറിച്ചു കടക്കുക കൂടി ചെയ്താൽ
അവൾക്കെന്നും
അവളായി തന്നെയിരിക്കാനാവുമെന്ന്
ഇനിയാരാണ്
ഒന്നവളോടു പറഞ്ഞു കൊടുക്കുക...???
......
🖋ദിവിജ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo