നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇല്ലിക്കല്‍കല്ല്‌ :ഒരു ക്ലീഷേ പ്രണയകഥ



*****************************************
ആ പാറയുടെ വിളുമ്പില്‍ കൈപിടിച്ച് കുന്നിറങ്ങി വരുന്ന ഇളം നീല സാരി ധരിച്ച വൃദ്ധയുടെ പേര് ദേവി എന്നാണ്.പാറയുടെ മുകളില്‍നിന്ന് കൊണ്ട് റിമോട്ട് പ്രവര്‍ത്തിച്ചു ഡ്രോണ്‍ ക്യാമറ പറത്തുന്ന പെണ്‍കുട്ടി അവളുടെ പേരക്കുട്ടിയായിരിക്കണം.ജീന്‍സും ബനിയനും സണ്‍ഗ്ലാസും ധരിച്ച മോഡെണ്‍ പെണ്ണ്.അമ്മൂമ്മ വീഴാന്‍ തുടങ്ങുന്നത് കണ്ടു റിമോട്ട് താഴെവച്ച് അവള്‍ താഴേക്ക് ചാടിയിറങ്ങി അവരെ താങ്ങി.ആശ്വാസം!
എനിക്ക് ദേവിയെ ഇഷ്ടമായിരുന്നു.ഒരു നാല്പതുകൊല്ലം മുന്‍പ് ഞാനും അവളും തമ്മില്‍ ആഴത്തില്‍ പ്രണയിച്ചിരുന്നു.
ആഴം!എന്ത് അര്‍ത്ഥമില്ലാത്ത വാക്കാണ് !അങ്ങിനെ ഉണ്ടായിരുന്നെങ്കില്‍ ,അവളെ വിവാഹം കഴിച്ചു ഇന്ന് ഒരുപക്ഷേ അവളുടെ ഒപ്പം ഞാന്‍ ആ കുന്നിറങ്ങി വരുമായിരുന്നു.അവള്‍ വീഴാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അവളെ താങ്ങിപ്പിടിച്ചിരുന്നെനെ.ഞങ്ങളുടെ വെപ്രാളം ആ കാ‍ന്താരി പെണ്‍കുട്ടി ഡ്രോണിന്റെ ആകാശക്കണ്ണുകള്‍ക്കൊണ്ട് ഒപ്പിയെടുത്തേനെ.പക്ഷേ അങ്ങിനെ സംഭവിച്ചില്ല .കാലം ഞങ്ങളെ രണ്ടിടത്താക്കി.ഞാനിവിടെ കിതച്ചുകൊണ്ട് ഈ കുന്നിന്‍ചുവട്ടിലെ ഒരു പാഴ്മരത്തിന്റെ ചുവട്ടിലും അവള്‍ ഓലപ്പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്ന ഉരുളന്‍പാറകള്‍ നിറഞ്ഞുകിടക്കുന്ന ആ കുന്നിന്‍മുകളിലുമാണ്.
ഇല്ലിക്കല്‍കല്ല്‌ .അതാണീ സ്ഥലത്തിന്റെ പേര്.ചെറുപ്പത്തില്‍ ഞാനിവിടെ വന്നിട്ടുണ്ട്.മധ്യതിരുവിതാംകൂറിലെ ഒരു ഉയര്‍ന്ന കൊടുമുടി.ഇവിടെനിന്ന് കുറച്ചു കൂടി പോയാല്‍ വാഗമണ്ണിലെത്താം.മഞ്ഞപ്പുല്ല് പറ്റിപ്പിടിച്ചു വളരുന്ന പാറക്കെട്ടുകള്‍.ആകാശത്തേക്ക് എഴുന്നുനില്‍ക്കുന്ന വലിയ മൂന്നു പാറകള്‍.അവയ്ക്കിടയില്‍ പത്തിരുപതടി താഴ്ചയില്‍ ഒരു വിടവ്..പണ്ട് പാണ്ഡവര്‍ അതിനുകീഴിലുള്ള ഗുഹയില്‍ ഒളിച്ചു താമസിച്ചിരുന്നുവത്രേ.ചെറിയ കാട്ടരുവികള്‍ ഒഴുകിയിറങ്ങി വരുന്ന പച്ചക്കൂന്നുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികള്‍.ഹെയര്‍പിന്‍ വളവുകള്‍.നല്ല മഞ്ഞുണ്ട്.ഇവിടേക്ക് വണ്ടി കടത്തിവിടില്ല.ഒരു കിലോമീറ്റര്‍ താഴെ സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തണം.അവിടെനിന്ന് ജീപ്പില്‍ മുകളിലേക്ക്...
“അച്ഛച്ഛന്‍ മുകളിലേക്ക് വരുന്നില്ലേ ?’രാഹുലിന്റെ ശബ്ദം.
നിറയെ പോക്കറ്റുകള്‍ ഉള്ള പാന്റും പൂക്കള്‍ വാരിവിതറിയ ഷര്‍ട്ടുമണിഞ്ഞു മൊബൈലിലെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി കയറി വരുന്ന ചെറുപ്പക്കാരനാണ് രാഹുല്‍.എന്റെ ഇളയമകന്റെ മകന്‍ എന്റെ പേരക്കുട്ടി..അവനു അരുന്ധതിയുടെ മുഖച്ഛായയാണ്.അരുന്ധതി എന്റെ ഭാര്യയാണ്.ആയിരുന്നു.കഴിഞ്ഞ വര്‍ഷം അവള്‍ എന്നോട് വിടപറഞ്ഞു.എന്നെന്നേക്കുമായി. ആ കാണുന്ന ഇല്ലിക്കല്‍ക്കല്ലിലെ മൂന്നു പാറകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന സര്‍പ്പാകൃതിയിലുള്ള പാറയുടെ മുനമ്പില്‍ ഒരു രണ്ടു വെള്ളമേഘങ്ങള്‍ ഉമ്മ വയ്ക്കുന്നു.അവ അരുന്ധതിയുടെ കണ്ണുകള്‍ പോലെ തോന്നിക്കുന്നു.പഴയ പ്രണയിനിയെ കണ്ടു അണച്ച് വിയര്‍ത്തുനില്‍ക്കുന്ന തന്റെ വൃദ്ധന്‍ ഭര്‍ത്താവിനെക്കണ്ട് അവള്‍ ആകാശത്തിരുന്നു ചിരിക്കുകയാവും.
“ഞാനിവിടെ നിന്നോളാം മക്കളെ.ഈ എഴുപത്തിയെട്ടാം വയസ്സില്‍ ഈ കിളവന് ആ മല കേറാന്‍ പറ്റുവോ ?"
“കുറച്ചു കേറിയാല്‍ മതി.മോളില്‍ നിന്നാല്‍ മേഘങ്ങള്‍ നമ്മുടെ അടുത്ത്കൂടെ പോകുന്ന കാണാം.”
“വേണ്ട.നിനക്കും കൂട്ടുകാര്‍ക്കും ബുദ്ധിമുട്ടാകും.”
“അതെന്താ.”
“ഇവിടെ അടുത്ത് ആശുപത്രിയൊന്നുമില്ല.ഞാനെങ്ങാനും വീണുപോയാല്‍ ആശുപത്രിയില്‍ നീ തന്നെ കൊണ്ടുപോകണ്ടേ..”
“അത് പോയിന്റ്.എന്നാ അച്ഛച്ഛന്‍ ഇവിടെയിരുന്നു റെസ്റ്റ് എടുത്തോ.”
അവന്‍ തലകുലുക്കി ചിരിച്ചുകൊണ്ട് മുകളിലേക്ക് കയറി പോകുന്നത് കണ്ടു.രാഹുല്‍ കൊച്ചിയില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എഞ്ചിനീയറാണ്. ഞാനും അവനും കൂട്ടുകാരെ പോലെയാണ്.അവന്റെ അച്ഛനെക്കാള്‍ അവനടുപ്പം എന്നോടാണ്.രാഹുലും ഫ്രണ്ട്സും കൂടി കറങ്ങാന്‍ ഇറങ്ങിയപ്പോള്‍ എന്നെയും കൂടെ കൂട്ടി.ഞാന്‍ വീട്ടില്‍ ഒറ്റക്ക് ഇരുന്നു മുരടിച്ചുപോകുന്നെന്നാണ് അവന്റെ പരാതി.വേണ്ടെന്നു ഒരുപാട് പറഞ്ഞിട്ടും അവന്‍ സമ്മതിച്ചില്ല.
ദേവി കുന്നിറങ്ങി വരുന്ന വഴിയിലെ ആ ചെറുപാറയില്‍ വിശ്രമിക്കാനിരിക്കുന്നു.ഭാഗ്യം അവള്‍ എന്നെ കണ്ടില്ല.കാണാതിരിക്കട്ടെ.പതുക്കെ തകരഷീറ്റ് കെട്ടി മറച്ച ചായക്കടയിലെക്ക് നടന്നു.ഒരു കട്ടന്‍ കാപ്പി പറഞ്ഞു.നല്ല മഞ്ഞുണ്ട്.ചൂട് കട്ടന്‍ കാപ്പി ഊതിക്കുടിക്കുമ്പോള്‍ തണുത്ത കാറ്റ് മുഖത്ത് തട്ടി കുളിര്‍ന്നു.
“അപ്പൂപ്പാ കാപ്പി കുടിക്കണോ ?”
“ഈ തണുപ്പത്തു ആരാടാ കൂവേ കാപ്പി കുടിക്കുന്നത് ?” ഒരു വൃദ്ധന്റെ ഊര്‍ജമുള്ള സ്വരം.അയാളുടെ മറുപടിക്കൊപ്പം കൂട്ടച്ചിരി കേള്‍ക്കാം.ഈ ശബ്ദം താനെവിടെയോ ...??
ടാര്‍പ്പോളിന്‍ ഷീറ്റിന്റെ ഇടയിലൂടെ പുറത്തെ റോഡിലേക്ക് നോക്കി. ടൂറിസ്റ്റുകളുടെ അടുത്ത സംഘം കയറി വരുന്നു.പാന്റും അയഞ്ഞ ബനിയനും ധരിച്ചു കഴുത്തില്‍ മഫ്ലറും ചുറ്റി വരുന്ന ആ വൃദ്ധനാണ് സംസാരിക്കുന്നത്.അത് ..അത് മുകുന്ദനല്ലേ..മുകുന്ദന്‍ നായര്‍ ?
ഈ യാത്ര എന്തെല്ലാം ഞെട്ടലുകളാണ് ഈ പാവം വൃദ്ധന് ഒരുക്കി വച്ചിരിക്കുന്നത് ?
അതെ.അതയാള്‍ തന്നെ.അയാള്‍ക്ക് ആരോഗ്യത്തിനു ഒരു കുറവും വന്നിട്ടില്ല.തന്നെപോലെ അയാള്‍ കുന്നിന്റെ ചുവട്ടില്‍ അണച്ച് നില്‍ക്കുന്നില്ല.കൂടെ വന്ന ചെറുപ്പക്കാരെക്കാള്‍ ഉത്സാഹത്തോടെ അയാള്‍ മലയുടെ മുകളിലേക്ക് പാഞ്ഞു കയറുന്നു.ആരോഗ്യം കാണാതിരിക്കുമോ?അയാള്‍ ഒരു ഡ്രില്‍ മാസ്റ്റര്‍ അല്ലായിരുന്നോ ?
മുകുന്ദന്‍ ദേവിയെ കാണുമോ ?കണ്ടാല്‍ അവര്‍ തമ്മില്‍ സംസാരിക്കുമോ ?
എന്ത് സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ ഉറ്റുനോക്കി.വൃദ്ധര്‍ മാത്രം അഭിനയിക്കുന്ന ഒരു നര്‍മ്മനാടകത്തിന്റെ അവസാനഭാഗം കാണുന്ന ആകാംക്ഷ.മുകുന്ദന്‍ കയറിപോകുന്ന വഴിയുടെ ഇടതുഭാഗത്തായുള്ള പാറയുടെ മുകളില്‍ അയാള്‍ക്ക് പുറംതിരിഞ്ഞിരിക്കുന്ന ദേവി.അവള്‍ ശാന്തമായി ഇല്ലിക്കല്‍കല്ലിന്റെ ചുവട്ടിലെ നേര്‍ത്ത മഞ്ഞില്‍ മുങ്ങിയ താഴ്ന്ന പ്രദേശങ്ങള്‍ നൊക്കിയിരിക്കൂകയാണ്.
മുകുന്ദന്‍ അവളെ കണ്ടു.അയാള്‍ അവളെ തിരിച്ചറിഞ്ഞിട്ടുണ്ട്.അതുറപ്പാണ്.ഒരു നിമിഷം നിശബ്ദനായി അവളെ നോക്കിനിന്നിട്ട് അയാള്‍ വീണ്ടും തന്റെ ഒപ്പം വന്നവരുടെ കൂടെ മല കയറുന്നത് കണ്ടു..
ദേവി ഒന്ന് അയാളെ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍.അയാളെ തിരിച്ചറിഞ്ഞിരുന്നെവെങ്കില്‍..ഇല്ല.വിധിക്ക് അത്തരം ക്ലീഷേ കളികള്‍ക്ക് താത്പര്യമൊന്നുമില്ല.രാഹുലിന്റെ അഭിപ്രായത്തില്‍ വൃദ്ധരുടെ പഴയ റൊമാന്‍സ് പോലെയൊരു ക്ലീഷേ വേറെയില്ല.
ദേവിയുടെ പേരക്കുട്ടി ഡ്രോണ്‍ക്യാമറ
യും പറത്തി മുകളിലേക്ക് നടന്നു കയറുന്നു..അവള്‍ക്ക് അല്പം മുകളില്‍ രാഹുലും നടന്നു കയറുന്നത് കണ്ടു.ദേവി ഇപ്പോള്‍ ആ പാറയുടെ മുകളില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണ്.വെളുത്ത നേര്യതുകൊണ്ട് അവള്‍ മുഖത്തെ വിയര്‍പ്പ് തുടയ്ക്കുന്നു.ആ മുടിയിഴകള്‍ തഴുകുന്ന കാറ്റാണ് തന്നെയും തൊടുന്നത്. ഇത്ര അടുത്ത് ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ മഞാന്‍ അവളെ കണ്ടിട്ടില്ല.അങ്ങോട്ട്‌ ചെന്ന് കണ്ടു സംസാരിക്കണോ? വേണ്ട.
പട്ടാമ്പിക്കടുത്തു ഒരു കുഗ്രാമത്തില്‍വച്ചാണ് ഞാന്‍ ദേവിയെ കാണുന്നത്.കോളേജ് പഠനം കഴിഞ്ഞു അവിടെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ താത്കാലിക അധ്യാപകനായി ഒരു വര്‍ഷം ചെലവഴിച്ചു.ഞങ്ങള്‍ നാലഞ്ചു അധ്യാപകര്‍ ആ ഗ്രാമത്തില്‍ത്തന്നെ ഒരു വീടെടുത്ത് താമസിക്കുകയായിരുന്നു.മുകുന്ദനും അന്ന് തന്നോടൊപ്പമുണ്ടായിരുന്നു.അയാളായിരുന്നു തന്റെ അടുത്ത സുഹൃത്ത്‌.
ആ വീടിന്റെ ഉടമസ്ഥന്റെ പെങ്ങളുടെ മകളായിരുന്നു ദേവി.പട്ടാമ്പിയിലെ കോളേജില്‍ പഠിക്കാന്‍ അമ്മാവന്റെ വീട്ടില്‍ വന്നു താമസിച്ച വെളുത്തു മെലിഞ്ഞ നിലാവ് പോലൊരു പെണ്ണ്.
ചന്ദനക്കരയുള്ള പട്ടുപാവാടയണിഞ്ഞു അമ്പലത്തിലേക്ക് പോകുന്ന അവളുടെ വിഷുപ്പുലരികള്‍.
അവളുമായി സംസാരിക്കാന്‍ സ്വന്തം വീട്ടില്‍ പോകാതെ ആ ഗ്രാമത്തില്‍ തങ്ങിയ പോക്കുവെയില്‍ നിറമുള്ള ശനിയാഴ്ചകള്‍.
ചിന്തകളെ മുറിച്ചുകൊണ്ട് മൊബൈല്‍ ശബ്ദിച്ചു.രാഹുലാണ്.
“അച്ഛച്ഛാ മഴയ്ക്കുള്ള ലക്ഷണമാ.റോഡിലേക്ക് ഇറങ്ങിനിന്നോ .നമ്മുക്ക് തിരിച്ചു പോകാം.”
ശരിയാണ്.ചാറ്റല്‍ മഴ പൊടിഞ്ഞു തുടങ്ങിരിക്കുന്നു.ഉറുമ്പുകളെപോലെ ആളുകള്‍ കുന്നിറങ്ങി വരുന്നുണ്ട്.ആ കൂട്ടത്തില്‍ ചുവന്ന നിറമുള്ള വലിയ കുട നിവര്‍ത്തി വരുന്നത് ദേവിയാണ്.മുഖം തിരിക്കാന്‍ കഴിഞ്ഞില്ല.ഇനി ..ഇനി ഈ കാഴ്ച കാണാന്‍ ..അവളെകാണാന്‍ തനിക്ക് കഴിഞ്ഞില്ലെങ്കിലോ..
പിശറന്‍ കാറ്റ് ആ ചുവന്ന കുടയെ അവളുടെ കയ്യില്‍നിന്ന് പറത്തിവിടാന്‍ ശ്രമിക്കുകയാണ്.
ആ വെപ്രാളത്തിനിടയില്‍ അവളുടെ കണ്ണുകള്‍ തന്നെ കണ്ടുപിടിച്ചു.
ഹൃദയം ഒരു ഇല്ലിക്കല്‍കല്ലാവുന്നു.അതിന്റെ മുനമ്പില്‍ ഒരു തണുത്ത മേഘം ചുംബിക്കുന്നു.
ദേവി തന്നെ കണ്ടിരിക്കുന്നു.അവള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെ ?പ്രായം അവളുടെ കണ്ണുകളെ കബളിപ്പിച്ചുവോ ?അവളുടെ മുഖത്തെ ഭാവം ഒന്ന് മാറിയോ?അവള്‍ മുഖം തിരിച്ചു മഴയില്‍ മുങ്ങിയ കുന്നുകളിലേക്ക് നോക്കിനില്‍ക്കുന്നു.
പട്ടാമ്പിയില്‍ നിന്ന് പോയതിനുശേഷം ഒരിക്കല്‍കൂടി അവളെ കണ്ടിരുന്നു.ഒരു ബന്ധുവീട്ടില്‍ വച്ച്.അന്നവള്‍ പൊട്ടിക്കരഞ്ഞതിന്റെ നീറ്റല്‍ ഇപ്പോഴും മനസ്സിലുണ്ട്.എത്ര വര്‍ഷം മുന്‍പായിരുന്നു അത്?മുപ്പത്തിയഞ്ചു?അതോ മുപ്പത്തിയെട്ടോ?ആരോര്‍ക്കുന്നു.
“എന്നാലും എന്റെ ഒറ്റ എഴുത്ത് പോലും തുറന്നു വായിച്ചില്ലല്ലോ..അത് കൊണ്ടല്ലേ പിരിയേണ്ടി വന്നത്?”
നെഞ്ചില്‍ പാറക്കല്ലുകള്‍പോലെ അവളുടെ വാക്കുകള്‍ ഇപ്പോഴുമുണ്ട്.
താഴെനിന്ന് ഒരു ജീപ്പ് കയറിവന്നു.കുന്നിന്‍ചുവട്ടില്‍ കാത്തുനിന്നവര്‍ ഇടിച്ചുകുത്തി അതില്‍ കയറി.ചാറ്റല്‍ മഴയും മഞ്ഞും കാരണം റോഡ്‌ അവ്യക്തമാണ്.മഞ്ഞ ഫോഗ് ലൈറ്റുകള്‍ മിന്നിച്ചുകൊണ്ട് ജീപ്പ് വെളുത്തമഴയില്‍ മറയുന്നു.മഴയുടെ ശക്തികൂടിയിരിക്കുന്നു.ഇല്ലിക്കല്‍കല്ല്‌ കാണാന്‍ മുകളിലേക്ക് പോയവര്‍ താഴേക്ക് വേഗം തിരിച്ചുവരികയാണ്.ഞാന്‍ റോഡിലേക്ക് അടുത്ത ജീപ്പ് വരുവാന്‍ ഇറങ്ങിനിന്നു.കുറച്ചുമാറി ചുവന്ന കുടയുടെ തണലില്‍ ദേവിയും.അവളുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല.
“അടുത്ത ജീപ്പ് വരുമ്പോള്‍ പ്രായമായവര്‍ക്ക് സീറ്റ് കൊടുക്കണം.എന്റെ അപ്പൂപ്പന് നല്ല സുഖമില്ലാത്തതാ..”ഒരു ചെറുപ്പക്കാരന്റെ ശബ്ദം.
“സുഖമില്ലാത്തത്‌ നിന്റെ അപ്പനാടാ..”ഞങ്ങള്‍ക്കരികില്‍ മുകുന്ദന്റെ ചുണയുള്ള സ്വരം.
ഞങ്ങള്‍ രണ്ടു പേരും തിരിഞുനോക്കിയപ്പോള്‍ മുകുന്ദന്‍ ഞങ്ങളെ കണ്ടു..മൂന്നു പേരും ഇപ്പോള്‍ പരസ്പരം കണ്ടു കഴിഞ്ഞിരിക്കുന്നു.
അയാള്‍ തലകുനിച്ചു.
ആ ബഹളത്തിനിടയില്‍ ഒരു ചാറ്റല്‍മഴ മൌനമായി ഞങ്ങള്‍ക്കിടയില്‍ നിന്ന് പെയ്തു.ഒരു ജീപ്പ് കയറിവരുന്ന ശബ്ദം കേള്‍ക്കാം.നേര്‍ത്ത വെളുത്തതൂവാല പോലെ പെയ്യുന്ന മഴയ്ക്കിടയിലൂടെ ജീപ്പിന്റെ മഞ്ഞവെളിച്ചം ഞങളുടെ മൂന്നുപേരുടെയും മുഖത്ത് തൊട്ടു ഒരുമാത്ര കടന്നുപോയി.കാലം സാറ്റ് കളിക്കുന്നത് പോലെ.അത് ഞങ്ങളെ കളിയാക്കുന്നതുപോലെ.
ജീപ്പ് വന്നുനിന്നപ്പോള്‍ ഞങ്ങള്‍ മൂന്നു പേരെയും ചെറുപ്പക്കാര്‍ ഒരുമിച്ചു കയറ്റി.ഞങ്ങളുടെ പേരക്കുട്ടികള്‍.
ഒരേ സീറ്റിന്റെ രണ്ടറ്റങ്ങളില്‍ ഞാനും ദേവിയുമിരുന്നു.ഞങ്ങള്‍ക്കിടയില്‍ മുകുന്ദന്‍.അയാളുടെ മുഖം മുറുകിയാണിരിക്കുന്നത്.ദേവിയുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടോ ?
ഉണ്ടാവും.
അവളും താനുമായുള്ള ഒരുവര്‍ഷത്തെ പ്രണയം ആകെയറിഞ്ഞത് മുകുന്ദന്‍ മാത്രമായിരുന്നു.പണംകൊണ്ട് മുന്‍പില്‍ ദേവിയുടെ വീട്ടുകാരായത് കൊണ്ട് അവളുടെ വീട്ടില്‍ പെണ്ണ് ചോദിച്ചു ചെന്നാല്‍ സമ്മതം കിട്ടില്ല എന്ന് പറഞ്ഞത് അയാളാണ്.ആയിടക്കാണ് ഗള്‍ഫില്‍ ജോലി ശരിയായത്.രണ്ടു വര്‍ഷം കാത്തിരിക്കാന്‍ അവള്‍ക്കും സമ്മതമായിരുന്നു.അവളുടെ ഡിഗ്രി കഴിയാതെ ഏതായാലും കല്യാണം നടക്കില്ല.
ആറുമാസം കത്തുകളിലൂടെ ബന്ധം തുടര്‍ന്നു.അതിനുശേഷമാണ് മുകുന്ദന്റെ കത്തുകള്‍ വന്നത്.
ദേവിക്ക് അവള്‍ പഠിക്കുന്ന കോളേജിലെ ഒരു അധ്യാപകനുമായി പ്രണയമുണ്ടെന്നു അയാള്‍ അറിയിച്ചതോടെ താന്‍ തകര്‍ന്നു.
മുകുന്ദന്‍ ഒരിക്കലും കള്ളം പറയില്ല.അവള്‍ അതിസുന്ദരിയാണ്.പോരാത്തതിനു സമ്പന്നയും.തന്നോടുള്ള പ്രണയം അവള്‍ക്കു ഒരു തമാശ മാത്രമാണ് എന്ന് മനസ്സിലാക്കാന്‍ വിവരമില്ലാത്ത തനിക്ക് കഴിയാതെ പോയി.ഗള്‍ഫ് കാമുകനായ താന്‍ ഒരു കോന്തന്‍.ഉള്ളില്‍ രോഷം അണപൊട്ടി.
പിന്നെ ദേവി അയച്ച കത്തുകള്‍ താന്‍ തീയിലിട്ടു ചുട്ടു.അവളുമായുമായുള്ള ബന്ധം പൂര്‍ണ്ണമായി അറുത്തു.
അവളുടെ ഭാഗം കേള്‍ക്കാന്‍ ഒരിക്കലും മനസ്സ് അനുവദിച്ചില്ല.
അടുത്ത അവധിക്ക് നാട്ടില്‍ വന്നു.അരുന്ധതിയെ കല്യാണം കഴിച്ചു.വാശിയായിരുന്നു.അവളോടുള്ള വാശി.
പിന്നെയാണ് സത്യങ്ങള്‍ മനസ്സിലാക്കിയത്.തന്നെ മുകുന്ദന്‍ ചതിക്കുകയായിരുന്നു.താന്‍ ഗള്‍ഫില്‍ പോയതിനു ശേഷം അയാള്‍ ദേവിയുമായി അടുക്കാന്‍ ശ്രമിച്ചു
പരാജയപ്പെട്ടിരുന്നുവത്രേ.തന്നോടും അവളോടും അയാള്‍ക്ക് ഉള്ളിന്റെയുള്ളില്‍ അസൂയയും വൈരാഗ്യവും ഉണ്ടായിരുന്നുവന്നു താന്‍ അറിഞ്ഞില്ല.
“അയ്യോ..”ജീപ്പില്‍നിന്ന് നിലവിളി ഉയര്‍ന്നു.
മുകുന്ദന്‍ ഞങ്ങള്‍ക്കിടയില്‍ കുഴഞ്ഞു വീണിരിക്കുന്നു.അയാള്‍ വേദന കൊണ്ട് പുളയുകയാണ്.ജീപ്പില്‍നിന്ന് കുട്ടികളുടെ ശബ്ദം ഉയരുന്നു.
“വണ്ടി വേഗം വിട്..”
“അപ്പൂപ്പന് ഹാര്‍ട്ട് പ്രോബ്ലം ഉള്ളതാ..”
“ആ കുന്നു കയറിയില്ലേ...അതിന്റെയാവും.”
മഴ കൂടിയിരിക്കുന്നു.ഒരു വെളുത്ത ഭിത്തി പോലെ മഴ ഞങ്ങള്‍ക്ക് മുന്‍പില്‍ ഉയര്‍ന്നുനില്‍ക്കുന്നു.
“ഒരു ഗുളികയുണ്ടായിരുന്നു.നാക്കിന്റെയടിയില്‍ വയ്ക്കുന്നതു..പക്ഷെ അപ്പൂപ്പന്‍ അതെടുത്തോ എന്നറിയില്ല..”മുകുന്ദന്റെ കൊച്ചുമകന്‍ പറയുന്നത് കേട്ടു.
‘സോര്‍ബിട്രേറ്റ് ആണോ ?.എന്റെ കയ്യില്‍ ഉണ്ട്.“”
ദേവിയുടെ ശാന്തമായ സ്വരം.വര്‍ഷങ്ങള്‍ അവളുടെ സ്വരം മാറ്റിയിരിക്കുന്നു.ഉള്ളില്‍ ഒരു കൊലുസ് ചിലമ്പുന്നു.
വണ്ടി താഴെ എത്തിയപ്പോള്‍ മുകുന്ദനെ എല്ലാവരും കൂടി കാറിന്റെ സീറ്റില്‍ കയറ്റി കിടത്തി.എന്റെയും ദേവിയുടെ വിരലുകള്‍ മുകുന്ദന്റെ തോളില്‍ വച്ച് നാല്പതു വര്‍ഷത്തിനുശേഷം വീണ്ടും പരസ്പരം തൊട്ടു.
ദേവിയുടെ കൊച്ചു മകള്‍ ആ ഗുളിക അയാള്‍ക്ക് നല്‍കി..മുകുന്ദന്‍ ഇപ്പോള്‍ കണ്ണ് തുറന്നിരിക്കുന്നു.അയാളെയും കൊണ്ട് കാര്‍ ആശുപത്രിയിലേക്ക് പായാന്‍ തുടങ്ങുന്നു.മുകുന്ദന്റെ ഞങ്ങളെ നോക്കുന്നു.അയാളുടെ നീര്‍ നിറയുന്ന കണ്ണുകള്‍ എന്താണ് പറയുന്നത് ?
“രാഹുല്‍,ഞാനിടക്ക് വിളിക്കാട്ടോ ”അത് ദേവിയുടെ കൊച്ചുമകളാണ്.അവര്‍ തമ്മില്‍ എപ്പോഴാണ് പരിചയപ്പെട്ടത്?
മഴ മാറുന്നു.നേര്‍ത്ത മഞ്ഞുകാറ്റില്‍ ദൂരെ ഇല്ലിക്കല്‍കല്ല്‌ ഒരു കറുത്ത വര പോലെ തെളിഞ്ഞു.ആരുടെയോ പരിചിതമായ കയ്യൊപ്പ് പോലെ.വീണ്ടും കാറ്റ് വീശുന്നു.ഇല്ലിക്കല്‍കല്ല്‌ മഞ്ഞില്‍ മുങ്ങുന്നു.
ഒരു നിമിഷം കൊണ്ട് ആ കയ്യൊപ്പ് മാഞ്ഞിരിക്കുന്നു.ഇപ്പോള്‍ ആ പാറ ഒരു ചോദ്യചിഹ്നം പോലെ തോന്നിക്കുന്നു.തന്റെ മനസ്സില്‍ തോന്നുന്ന സംശയമാണ് ആ ചോദ്യം .
ഒക്കെ തന്റെ തോന്നലാണോ എന്ന ചോദ്യം.
അത് ദേവിയും മുകുന്ദനും തന്നെയാണോ?പ്രായം തന്റെ മനസ്സിനെയും കണ്ണുകളെയും കബളിപ്പിക്കുന്നതാവുമോ ?
അതിനുത്തരം തരാന്‍ ദേവി ഇപ്പോഴും ഒരു വിളിപ്പാടകലെയുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും മറക്കാത്ത അവളുടെ ഒരേ ഒരു നോട്ടം മതി. എന്റെ ചോദ്യത്തിനുത്തരമാകും.
ദേവിയും ബന്ധുക്കളും പോകാന്‍ ഒരുങ്ങുകയാണ്. അവള്‍ കാറില്‍ കയറാന്‍ തുടങ്ങുന്നു. കയറുന്നതിനുമുന്‍പ് തന്നെ അവള്‍ ഒന്ന് തിരിഞ്ഞുനോക്കുമോ?
ഞാനിവിടെ കാത്തുനില്‍ക്കുകയാണ്.
(അവസാനിച്ചു)

By Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot