Showing posts with label LoveDaleInn. Show all posts
Showing posts with label LoveDaleInn. Show all posts

ലൗവ് ഡേയിൽ ഇൻ - Part 8



( അവസാന ഭാഗം)
***********************************
കോട്ടേജിലേക്കെത്തിയ ആ കാറിൽ നിന്നും പുറത്തേക്കിറങ്ങി വന്നത് രവിവർമ്മ ആയിരുന്നു…!. അയാളോടൊപ്പം ഗൈഡ് മുരുകനും അതിൽ ഉണ്ടായിരുന്നു... അരവിന്ദ് പോയ ശേഷം മറ്റ് വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ മീര വർമ്മയെ പിന്നെ ഫോണിൽ വിളിച്ചിരുന്നില്ല... പലവട്ടം മീരയുടെ നമ്പറിൽ വിളിച്ചിട്ടും, അവരെ കിട്ടാതെ വന്നതിനാൽ മീരയെ തിരക്കി അവിടേക്ക് വന്നതായിരുന്നു അയാൾ... അങ്ങനെ വ്യൂ പോയിന്റിനരികിലെത്തി ഇവിടുള്ള കോട്ടേജുകളെപ്പറ്റി അന്വേഷിച്ചപ്പോളാണ് മുരുഗനെ കണ്ടത്...അയാളാണ് മീര ലൗ ഡേയിലിൽ ഉള്ള കാര്യം വർമ്മയോട് പറഞ്ഞത്.
ആയാസപ്പെട്ട് ആ വരാന്തയിൽ നിന്നും വർമ്മക്കരികിലേക്ക് ചെന്ന മീരയെ നോക്കി, വർമ്മ പറഞ്ഞു:
“ മീര വേഗം തന്നെ ഇവിടെ നിന്നും പുറപ്പെടണം ... കിച്ചുവിന്റെ ഓപ്പറേഷനുള്ള കാര്യങ്ങൾ ശരിയായിട്ടുണ്ട് ... ഡോക്ടർ വിളിച്ചിരുന്നു ...ഒരു ഡോണറെ കിട്ടിയെന്ന് പറഞ്ഞു... ഇതറിഞ്ഞതും ദേവൻ നിന്നെ തിരക്കി മൂകാംബികക്ക് പുറപ്പെടാൻ തുടങ്ങിയതാണ് … ഞാൻ അയാളെ ഒരു വിധത്തിൽ പറഞ്ഞ് സമാധാനിപ്പിച്ച് കിച്ചുമോന്റെ അടുക്കൽ തന്നെ നിർത്തിയിരിക്കുകയാണ്... അതാ ഞാൻ തന്നെ ഇങ്ങോട്ടേക്ക് വന്നത് ... അതുകൊണ്ട് ഇപ്പോൾ തന്നെ നമുക്ക് തിരിക്കണം... അയാൾക്ക് ഒരു സംശയത്തിനും ഇടവരുത്തരുത്.”
മീരക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല ... അത്യാഹ്ളാദത്തോടെ അവൾ അയാളോട് ചോദിച്ചു:
രവിയേട്ടാ ആരാണ് പുതിയ ഡോണർ ഡോക്ടറുടെ പരിചയക്കാരാരെങ്കിലുമാണോ…? ബാക്കി എല്ലാ കാര്യവും ശരിയായി അല്ലെ ... അയാൾക്ക് എത്ര പണം വേണമെങ്കിലും നമുക്ക് കൊടുക്കാം ... എന്റെ കുഞ്ഞ് രക്ഷപെടണം. “
“ഒരാളെ കിട്ടി എന്നല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ എനിക്കറിയില്ല മീര... ഡോണർ ആരാണെന്നും, എത്ര പണം കൊടുക്കണമെന്നും എല്ലാം ഞാൻ ഡോക്ടറോട് ചോദിച്ചു ... പക്ഷെ അയാൾക്ക് അത് വെളിപ്പെടുത്താൻ താത്പര്യമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്... !എന്തായാലെന്താ നമുക്ക് കാര്യം നടക്കണം നീ വേഗം പുറപ്പെടാൻ നോക്ക് .“
വർമ്മ പറഞ്ഞു.
വർമ്മയുടെ ആ വാക്കുകൾ കേട്ട് അദ്ഭുതം പൂണ്ട മീര ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് വേഗം കോട്ടേജിന് അകത്തേക്ക് പോയി ... ഉടൻ തന്നെ യാത്രക്ക് തയ്യാറായ അവർ വസ്ത്രം മാറി മുറിക്ക് വെളിയിലേക്ക് വന്നു. മീരയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ബാഗുകളിൽ വെക്കാൻ മണിയും അവരെ സഹായിച്ചു... ഇതിനിടയിൽ മീര മണിയോട് കിഷോറിന്റെ ഓപ്പറേഷൻ കാര്യങ്ങളെക്കുറിച്ചും ... വന്ന് ചേർന്ന ദൈവാനുഗ്രഹത്തെക്കുറിച്ചുമെല്ലാം നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു.
ബാഗ് പാക്ക് ചെയ്ത ശേഷം വരാന്തയിലേക്ക് ചെന്ന മണി ... കോട്ടേജിന്റെ മുറ്റത്ത് മുരുഗനോട് സംസാരിച്ച് കൊണ്ടിരുന്ന മുനിച്ചാമിയെ വിളിച്ച് ബാഗുകൾ എടുത്ത് കാറിൽ വെപ്പിച്ചു… പിന്നെ മീരയുടെ അരികിൽ നിന്ന അങ്കിതിനേയും എടുത്ത് അവരോടൊപ്പം കോട്ടേജിന് വെളിയിലേക്ക് വന്നു…
വരാന്തയിലെ കസേരയിൽ ഇരുന്ന് വർമ്മയപ്പോൾ പത്രത്താളുകളിൽ വെറുതെ കണ്ണോടിക്കുകയായിരുന്നു... മണിയെ വർമ്മക്ക് പരിചയപ്പെടുത്തിക്കൊണ്ട് മീര അയാളോട് പറഞ്ഞു.
“രവിയേട്ടാ ഇത് മണിമേഖല ... ഈ കോട്ടേജിന്റെ മാനേജർ അരവിന്ദിന്റെ ഭാര്യയാണ്... ഞാൻ ഇവിടുത്തെ ബാത്റൂമിൽ ഒന്ന് തെന്നി വീണിരുന്നു കാലിന് ചെറുതായി ഇടർച്ചയും പറ്റി ... ഇവിടൊരു വൈദ്യനെ കാണിച്ചിരുന്നു... അപ്പോഴെല്ലാം സഹായത്തിന് കൂടെ ഉണ്ടായിരുന്നത് അരവിന്ദും, മണിയുമായിരുന്നു... “
പത്രത്തിൽ നിന്നും ശ്രദ്ധ തിരിക്കാതെ “ ഹുമ്” എന്ന് ഒന്ന് മൂളുക മാത്രം ചെയ്ത അയാൾ, പത്രം മടക്കി അരികിലെ കസേരയിൽ വെച്ച ശേഷം വരാന്തയിൽ നിന്നും ഇറങ്ങി കാറിന് സമീപത്തേക്ക് നടന്നു.
കുഞ്ഞിനോടും മണിയോടും യാത്ര പറഞ്ഞ് കോട്ടേജിന്റെ മുറ്റത്തേക്കിറങ്ങിയ മീര കാറിൽ കയറുന്നതിന് മുൻപ് തന്റെ ബാഗിൽ നിന്നും ഡയറിയും, പേനയും എടുത്ത് അതിൽ എന്തോ കുറിച്ച ശേഷം അത് മണിക്ക് നൽകിയിട്ട് പറഞ്ഞു:
“ഇത് എന്റെ താമസസ്ഥലത്തിന്റെ അഡ്രസ്സാണ് മണി.പറ്റുമെങ്കിൽ അരവിന്ദിനോട് എന്നെ ഒന്ന് വന്ന് കാണാൻ പറയണം “...
അങ്കിതിനെ വാരിയെടുത്ത് അവന്റെ കവിളിൽ ഉമ്മവെച്ച ശേഷം മീര തുടർന്നു ..
“അരവിന്ദ് വരുമ്പോൾ ഇതും കൂടി പറയണം കേട്ടോ... ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം കാര്യങ്ങളും ശരിയായി ... അത് കൊണ്ട് എനിക്ക് വേഗം തിരിക്കേണ്ടതായ് വന്നു ...അതാണ് ഞാൻ അവനെ കാണാതെ പോയതെന്ന് … “
“നിങ്ങൾഎന്നോട് കാട്ടിയ സ്നേഹത്തിനും ആത്മാർത്ഥതക്കും ഒരു പാട് നന്ദിയുണ്ട് ... കോട്ടേജിന്റ വാടക ഇനത്തിലും മറ്റുമായി കുറച്ച് പണം ഞാൻ ആ ഷെൽഫിൽ വെച്ചിട്ടുണ്ട്... എത്രയെന്ന് കൃത്യമായി എണ്ണി നോക്കിയിട്ടില്ല... എന്തായാലും ഒട്ടും കുറയില്ല … അവളെ നോക്കി ചിരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞിട്ട് ...ഒരു വട്ടം കൂടി അങ്കിതിനെ ചുംബിച്ച അവർ, അവനെ മണിയുടെ കൈകളിലേക്ക് നൽകിയ ശേഷം കാറിൽ കയറി ഡോർ അടച്ചു…
പെട്ടെന്നെന്തോ ഓർത്തിട്ട് കാറിന്റെ വിൻഡോ ഗ്ലാസ്സ് താഴ്ത്തിയ മീര ചാമിയെ കൈകാട്ടി അരികിലേക്ക് വിളിച്ചു... എന്നിട്ട് തന്റെ ഹാൻഡ് ബാഗിൽ നിന്നും കുറച്ച് പണം എടുത്ത് അയാൾക്ക് നേരെ നീട്ടി ...
ആ പണം വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് ചാമി അവരെ ഭവ്യതയോടെ വണങ്ങി …
തൊഴുതു കൊണ്ട് നിൽക്കുന്ന ചാമിയെ നോക്കി
" അരവിന്ദ് മടങ്ങി വരും വരെ ഇവരുടെ കാര്യം നന്നായി ശ്രദ്ധിക്കണേ ചാമീ “എന്ന് കൂടി പറഞ്ഞിട്ട്
മീര വർമ്മയോട് പറഞ്ഞു “ എങ്കിൽ നമുക്ക് പുറപ്പെടാം രവിയേട്ടാ “
മീരയുടെ ഈ ചെയ്തികളെല്ലാം മുൻ സീറ്റിലിരുന്ന് വർമ്മ അനിഷ്ട ഭാവത്തിൽ നോക്കി കാണുന്നുണ്ടായിരുന്നു ... പിൻസീറ്റിൽ മുരുകനും കൂടി കയറി ഡോർ അടച്ചപ്പോൾ വർമ്മ ഡ്രൈവറോട് പറഞ്ഞു:
“ശരി പോകാം”
അവർക്കരികിലൂടെ മുന്നോട്ട് പോയ ആ കാർ ഗേറ്റും കടന്ന് കുന്നിറങ്ങി താഴേക്ക് സാവധാനം നീങ്ങി …
കാർ കണ്ണിൽ നിന്നും മറയുവോളം മീരയും, അങ്കിതും പരസ്പരം കൈവീശിക്കൊണ്ടേ ഇരുന്നു.
മീര പോയ ആ വൈകുന്നേരം... ഹിൽ വാലിയിൽ ബസ്സിറങ്ങിയ അരവിന്ദ് ... സാവധാനം കുന്നുകയറി കോട്ടേജിലേക്കെത്തി ... ദീർഘയാത്രയും,അലച്ചിലും അവനെ വല്ലാതെ തളർത്തിയിരുന്നു.
*******************************
എട്ട് മാസങ്ങൾക്ക് ശേഷം ഹിൽവാലിയിലെ സീസൺ കാലം... ആ വഴിയോരം നിറയെ തെരുവ് കച്ചവടക്കാരെക്കൊണ്ടും,സഞ്ചാരികളെക്കൊണ്ടും നിറഞ്ഞിരുന്നു... അവർക്കിടയിലൂടെ നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ഒരു കറുത്ത ഹോണ്ടാസിറ്റി കാർ കടന്ന് വന്നു... കാറിന്റെ മുൻ സീറ്റിലിരുന്ന ഒരു ടീനേജുകാരൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി അവിടിരുന്ന സ്ത്രീയോട് പറഞ്ഞു:
'' മീരാമ്മ എത്ര മനോഹരമായ സ്ഥലമാണിത്... റിയലി അമേസിംഗ്"
അവന്റെ ഉത്സാഹവും സന്തോഷവും കണ്ട് ആഹ്ലാദ ചിത്തയായ അവർ അവനോട് പറഞ്ഞു:
"കിച്ചു... ഒരിക്കൽ ഇവിടെയെല്ലാം നമുക്ക് പ്ലാന്റേഷനുകൾ ഉണ്ടായിരുന്നു മോനെ... നിന്റെ പപ്പായുടെ നിർബന്ധപ്രകാരമാണ് അതൊക്കെ വിറ്റ് ടൗണിൽ നമ്മൾ അപ്പാർട്ട് മെന്റുകൾ വാങ്ങിയത് "
റബ്ബിഷ് ... ഇതൊക്കെ നഷ്ടപ്പെടുത്തിയ പപ്പാ വെറും ഫൂൾ...എന്ന് മന്ത്രിച്ചു കൊണ്ട് അവൻ കാറിന്റെ വിൻഡോ ഗ്ലാസ്സ് താഴ്ത്തി വെച്ചു...വെളിയിൽ നിന്നും കാറിനുള്ളിലേക്കിരച്ച് കയറിയ കാറ്റിനപ്പോൾ കാപ്പിപ്പൂക്കളിൽ നിറഞ്ഞിരുന്ന തേനിന്റെ സുഗന്ധമായിരുന്നു...
മീരയുടെ കണ്ണുകൾ കാറിന്റെ വിൻഡോയിലൂടെ ...വെളിയിലെ ആൾക്കൂട്ടത്തിൽ ആരെയോ തിരയുകയായിരുന്നു... കുറെ ദൂരം കൂടി മുന്നോട്ട് പോയ കാർ ഹിൽ വാലിയുടെ കവാടത്തിലെത്തിയപ്പോൾ മീര ഡ്രൈവറോട്, കാർ കോട്ടേജിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടു... ഓപ്പറേഷന് ശേഷം സുഖം പ്രാപിച്ച തന്റെ മകൻ കിഷോറുമായി, ആറ് മാസങ്ങൾക്ക് ശേഷം അരവിന്ദിനെയും, കുടുംബത്തേയും കാണാൻ ഹിൽവാലിയിൽ എത്തിയതായിരുന്നു മീര.
കാർ കവാടത്തിലേക്ക് കടന്നപ്പോൾ കാണാനായ... കവാടത്തിനരികിലെ മരപ്പലകയിലുള്ള '’ലൗ ഡേയിൽ ഇൻ” എന്ന എഴുത്ത്... അപ്പോൾ ചായം മങ്ങി അവ്യക്തമായി നിലയിലായിരുന്നു ... വഴികൾക്കിരുവശവുമുള്ള തെയിലച്ചെടികൾ വളർന്ന് രൂപഭംഗി നഷ്ടപ്പെട്ട് വഴിയിലേക്ക് പടർന്ന് കിടക്കുന്നുണ്ടാരുന്നു ... അതിനിടയിലായുണ്ടായിരുന്ന ഇലച്ചെടികൾക്ക് പോലും നിറം നഷ്ടപ്പെട്ട് അതിന്റെ മനോഹാരിതക്ക് മങ്ങലേറ്റിരുന്നു. വേലിക്ക് വെളിയിലെ ഫല വൃക്ഷങ്ങളിൽ വള്ളിച്ചെടികൾ പടർന്ന് കയറി കായ്ഫലമില്ലാത്ത നിലയിലാണ് അവ നിന്നിരുന്നത്... ഈ കാഴ്ചകളെല്ലാം മീര അപരിചിതത്വത്തോടെ നോക്കി കണ്ടു. ടാർ വഴിയിലൂടെ മെല്ലെ കുന്നുകയറിയ ആ കാർ കോട്ടേജിന്റെ മുറ്റത്തെ അടച്ചിട്ട ഗേറ്റിനരികിലെത്തി നിന്നു...
കാറിന്റെ ശബ്ദം കേട്ട് തന്റെ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി വന്ന മുനിച്ചാമിയെ കണ്ട് മീര അദ്ഭുതപ്പെട്ട് പോയി ... ആകെ ചടച്ച് മെല്ലിച്ച് പോയ, അയാളുടെ മുഖം നിറയെ താടിയും തലമുടിയും പടർന്ന് കിടന്നിരുന്നു...ഡോർ തുറന്ന് വെളിയിലേക്കിറങ്ങിയ മീരയെ കണ്ടതും...ആ മുഖത്തെ കുഴിഞ്ഞ കണ്ണുകളിൽ ഒരു ചെറു തിളക്കം മിന്നി മാഞ്ഞു... പിന്നെ അയാൾ ഒരു നിലവിളിയോടെ മീരക്കരികിലേക്ക് എത്തി എന്നിട്ട് പറഞ്ഞു:
" മീരാമ്മാ നമ്മ അരവിന്ദ് സാർ എരന്ത് പോയിട്ടാര്... എല്ലാമെ പോയിട്ടാര് ...അയ്യയ്യോ എനക്ക് താങ്ക മുടിയലേ..."
മീരക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ അവർ ചാമിയോട് പറഞ്ഞു ...
''ചാമീ എന്നോട് കളളം പറയരുത്... അരവിന്ദ് മരിച്ച് പോകുകയോ ... ?. ഇല്ല ഞാനിത് വിശ്വസിക്കില്ല."
ഇല്ലമ്മ നാൻ പൊയ് സൊല്ലവിലെ... നിജം താൻ ... ആറ് മാതങ്കൾക്ക് പിന്നാടി അവങ്കളുക്ക് പെരിയ ഒരു ആപ്പറേഷൻ ഇറുന്തത് ...എതോ പെരിയ ആസുപത്രിയിലെ...
മുനിച്ചാമി പറഞ്ഞു.
"എന്തിന് ...അവനെന്തായിരുന്നു അസുഖം... ?”ഒരു തേങ്ങലോടെ മീര അയാളോട് ചോദിച്ചു.
മീരയുടെ തേങ്ങൽ മുനിച്ചാമിയെ കൂടുതൽ സങ്കടത്തിലാക്കി... കാറിന്റെ തുറന്ന ഡോറിൽ പിടിച്ച് നിൽക്കുന്ന മീരയുടെ അടുക്കലേക്കെത്തി അയാൾ പറഞ്ഞു:
"അഴാതമ്മാ, അഴാത്... അവറുക്ക് ഉടമ്പുക്ക് പ്രച്ചനം ഒന്നുമേ കിടയാത്...
ഏതോ ഒറു ആളുക്ക് കരൾ നോവ് ഇറുന്തിന്… ഇവങ്കളുടെ കരൾ മട്ടും താൻ അതോട് ചേർന്തത്. അതുക്ക് താൻ അന്ത ആപ്പറേഷൻ. “
“ ആപ്പറേഷന്ക്ക് പിറക് ഒറുമാതം കളിഞ്ച് സാറ് വീട്ടിലെ വന്താച്ച്... സൗഖ്യമാ താൻ ഇറുന്തത്... ആനാൽ ധിടീന് അവങ്കൾക്ക് ഉടമ്പ് സരിയല്ലാതാച്ച്... അപ്പടിയാ ഇങ്ക ടൗണിലെ ആസുപത്രിക്ക് പോനാൻ ഒരു വാരം അങ്കെ പടുത്താൻ... മട്ടും സാർ എരന്ത് പോണാൽ അമ്മാ... നമ്മ അരവിന്ദ് സാറ് എരന്ത് പോയിട്ടാര്... “
ഒരു നിമിഷം മീരയുടെ കൺമുന്നിലൂടെ എന്തൊക്കെയോ മിന്നി മാഞ്ഞു ... ആ മിന്നൽ പിണറുകൾ തീർത്ത ഉൾക്കിടിലം കൊണ്ട് താൻ നിൽക്കുന്ന ഭൂമി പിളർന്ന് അതിലേക്ക് ആണ്ട് പോകുന്നതു പോലെ അവർക്ക് തോന്നി... തുറന്ന് കിടന്ന കാറിന്റെ ഡോറിൽ മുറുകെ പിടിച്ചിരുന്ന അവർ... ആ പിടുത്തം വിട്ട് നിലത്തേക്ക് കുഴഞ്ഞ് വീണു.
കാറിൽ നിന്നും വെളിയിലേക്കിറങ്ങിയ കിഷോറും, ഡ്രൈവറും ചേർന്ന് മീരയെ താങ്ങിയെടുത്ത് കോട്ടേജിന്റെ വരാന്തയിലേക്ക് കൊണ്ടു പോയ് കിടത്തി... ചാമി വേഗം ചെന്ന് ഒരു കുപ്പിയിൽ വെള്ളവുമായി വന്ന് അതിൽ നിന്നും വെള്ളം മീരയുടെ മുഖത്ത് തളിച്ചു... അവളുടെ അരികിൽ മുട്ടുകുത്തിയിരുന്ന കിഷോർ രണ്ട് മൂന്ന് വട്ടം മീരയുടെ ചുമലിൽ പിടിച്ച് ''മീരാമ്മെ " എന്ന് കുലുക്കി വിളിച്ചപ്പോൾ മീര പതിയെ കണ്ണ് തുറന്നു.
ആ തളർച്ചയിൽ നിന്നും എഴുന്നേറ്റ അവർ വരാന്തയിലെ ഭിത്തിയുടെ ചുമരിലേക്ക് ചാരി ഇരുന്നു... എന്നിട്ട് സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ വിലപിക്കാൻ തുടങ്ങി:
“എന്റെ കുഞ്ഞെ നിന്നെ ഞാൻ മനസ്സിലാക്കിയില്ലല്ലോ ... എനിക്ക് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ... ദൈവമെ ഞാൻ എന്തൊരു പാപിയാണ് .. വീണ്ടും വീണ്ടും ഇതുതന്നെ അവർ നിർത്താതെ പുലമ്പിക്കൊണ്ടിരുന്നു.
ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ മീരയുടെ മുഖത്തേക്ക് നോക്കി നിന്ന കിഷോറിനെ അരികിലേക്ക് ചേർത്ത് പിടിച്ച അവർ അവനോട്... ദുഖം അടക്കാനാവാതെ നടന്ന സംഭവങ്ങൾ ഓരോന്നായ് പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ...തന്റെ ജീവൻ നിലനിർത്താനായ് കരളു പകുത്ത് നൽകിയവൻ തന്റെ സഹോദരനായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു... ഇനി ഒരിക്കലും കാണാൻ പറ്റാത്ത തന്റെ കൂടപ്പിറപ്പിനെ വൃഥാ തേടുന്ന മട്ടിൽ കിഷോറിന്റെ കണ്ണുകൾ ആ കോട്ടേജിനും പരിസരത്തും അലഞ്ഞു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ മുനിച്ചാമിയെക്കൂടി ആ കാറിൽ കയറ്റി അവർ വ്യൂ പോയിന്റിനരികിലുള്ള സിറ്റിയിലേക്ക് പോയി... കച്ചവടക്കാരെ കൊണ്ട് നിറഞ്ഞ, ആൾത്തിരക്കുള്ള ഭാഗത്തുനിന്നും മാറ്റി കാർ ഒതുക്കി നിർത്തിയപ്പോൾ ഡോറ് തുറന്ന മുനിച്ചാമി ആരെയോ തിരഞ്ഞ് ആൾക്കൂട്ടത്തിലേക്ക് പോയി.
ചാമി പോയി കുറച്ച് സമയം കഴിഞ്ഞപ്പോൾആ കാറിന് സമീപത്തേക്ക് അലസമായി വസ്ത്രം ധരിച്ച്, പാറിപ്പറന്ന മുടിയുമയി ഒരു യുവതി കടന്ന് വന്നു ...തലയിൽ ഒരു പൂക്കൂടയും, ഒക്കത്തൊരു ആൺകുഞ്ഞുമായി വേഗം കാറിനടുത്തെത്തിയ അവൾ... ഉള്ളിലുള്ള ആളെ ശ്രദ്ധിക്കാതെ കാറിന്റെ വിൻഡോ ഗ്ലാസ്സിൽ മുട്ടിയിട്ട് ചോദിച്ചു...
അമ്മാ "പിച്ചി ,മല്ലിക, ചെണ്ടുമല്ലി... എല്ലാമെ ഇരുക്ക് എത്തന വേണം ഉങ്കളുക്ക്?”
കാറിന്റെ ഡോർ തുറന്ന് വെളിയിലേക്ക് വന്ന മീര പൊട്ടിക്കരഞ്ഞുകൊണ്ട് മണിയെ തന്നോട് ചേർത്തു പിടിച്ചു… മീരയെ കണ്ടതും പൂക്കൂട നിലത്തിട്ട് അവളും വാവിട്ട് നിലവിളിച്ചു ... മണിയുടെ കൈകളിൽ നിന്നും കുഞ്ഞിനെ വാരിയെടുത്ത മീര അവന്റെ കണ്ണിലും കവിളിലും എല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
**********************************
ആ വൈകുന്നേരം ഹിൽവാലി വിട്ട് മീരയുടെ കാർ മുന്നോട്ട് നീങ്ങിയപ്പോൾ... അതിൽ യാത്രക്കാരായി രണ്ട് പേർ കൂടിയുണ്ടായിരുന്നു...തന്റെ മകനായ് അംഗീകരിക്കുകയോ, സ്നേഹിക്കുകയോ ചെയ്യാതിരുന്ന... അരവിന്ദിന്റെ ഭാര്യയേയും, കുഞ്ഞിനേയും, കിഷോറിന്റെ കൂടി സമ്മതത്തോടെ മീര അവരോടൊപ്പം കൂട്ടി... തന്റെ പൊറുക്കാനാവാത്ത തെറ്റുകൾക്ക് അങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യാൻ അവർ തീരുമാനമെടുത്തു.
അകന്നു പോകുന്ന ആ കാറിനെ നോക്കി നിറകണ്ണ് കളോടെ നിന്ന മുനിച്ചാമിയുടെ നേർക്ക് കിഷോറിന്റെ മടിയിലിരുന്ന അങ്കിത് തന്റെ കുഞ്ഞ് കൈകൾ വീശിക്കാണിച്ചു ... ഇത് കണ്ട് ചാമി “പാപ്പാ”എന്ന് വിളിച്ച് കൊണ്ട് കുറച്ച് ദൂരം ആ കാറിന് പിന്നാലെ ചെന്നു... പിന്നെ പടർന്ന് തുടങ്ങിയ പുകമഞ്ഞിലൂടെ ആ കാർ ദൂരേ ഇരുളിലേക്ക് മറയുന്നതും നോക്കി അയാൾ അവിടെത്തന്നെ നിന്നു ...
ആ വഴിയോരം നിറയെ പൂത്തു നിന്നിരുന്ന കാപ്പിക്കാടുകളെ തഴുകിക്കൊണ്ട് ഒരു തണുത്ത കാറ്റ് അപ്പോൾ അവിടേക്ക് ഒഴുകി എത്തി
"ചാമീ ഗസ്റ്റുണ്ട്... മോട്ടോർ ഓൺ പണ്ണി ടാങ്കിൽ തണ്ണി നിറൈ…”
ആ കാറ്റിൽ അരവിന്ദിന്റെ ശബ്ദം തന്റെ കാതിൽ വന്നലക്കും പോലെ മുനിച്ചാമിക്ക് തോന്നി.
ഒരു വട്ടം കൂടി കാർ പോയ വഴിയിലേക്ക് നോക്കി നിന്ന അയാൾ തന്റെ കാലടികൾക്ക് വേഗം കൂട്ടി... ഇരുളിൽ ആ കോട്ടേജ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

അരുൺ -

Finished:- Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

ലൗവ് ഡേയിൽ ഇൻ - Part 7




ഭാഗം 7
Read all parts here : - https://goo.gl/4HGjHi
വൈദ്യമഠത്തിൽ നിന്നും അരവിന്ദ് ജീപ്പിൽ കയറി നേരേ പോയത് കോട്ടേജിലേക്കായിരുന്നു ... ജീപ്പിന്റെ സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ച് കൊണ്ട് അവൻ ഇങ്ങനെ സ്വയം മന്ത്രിച്ചു “ അതെ അതാണ് നല്ല മാർഗ്ഗം ... ആളെ കണ്ടെത്തിയതായി പറഞ്ഞ് ആശ കൊടുക്കുക ...പല കാരണങ്ങൾ പറഞ്ഞ് പരമാവധി ദിവസങ്ങൾ നഷ്ടപ്പെടുത്തുക ... ഒടുവിൽ ... ഒടുവിൽ എല്ലാവരുടെയും കണ്ണുനീർ വീഴ്ത്തി പ്രതികാരം ചെയ്യുക.”
വല്ലാത്ത വന്യതയോടെ അവൻ ആ ജീപ്പ് കോട്ടേജിലേക്കുള്ള കുന്ന് വേഗത്തിൽ ഓടിച്ച് കയറ്റി…
കോട്ടേജിന്റെ മുറ്റത്ത് ജീപ്പ് നിർത്തിയ അരവിന്ദ് തനിക്കരികിലേക്ക് വന്ന അങ്കിതിനേയും എടുത്ത് കൊണ്ട് മീരയുടെ മുറിയിലേക്ക് ചെന്നു ... മണി കാലിൽ പുരട്ടി നൽകിയ വൈദ്യരുടെ പച്ചമരുന്നും തേച്ച് കട്ടിലിൽ വിശ്രമിക്കുകയായിരുന്നു അവർ... തന്റെ മുഖത്തെ ഭാവവ്യത്യാസം ഒളിപ്പിച്ച് ... പ്രസന്ന ഭാവത്തോടെ അവൻ മീരയെ നോക്കി പറഞ്ഞു:
“ മീരാമ്മ ... ഒരു സന്തോഷ വാർത്തയുണ്ട് കേട്ടോ … നമ്മൾ തേടുന്ന ആളെപ്പറ്റി ഒരു വിവരം എനിക്ക് ലഭിച്ചു .“
അത്ഭുതം കൂറുന്ന മിഴികളോടെ അവനെ നോക്കി ഇരുന്ന മീരയോട് അരവിന്ദ് തുടർന്നു …
“ അയാളുടെ യഥാർത്ഥ പേര് ഭാസ്കരൻ പിള്ളയെന്നാണ് ... ഇവിടെ നിന്നും കർണ്ണാടകയിലെ നാഗർ ഹോളയിലേക്കാണ് അയാളും, ഭാര്യയും പോയത് ... ഇപ്പോഴും അവിടെ തന്നെ ഉണ്ടാകാനാണ് സാധ്യത ... പണ്ടെങ്ങോ ഇവിടെ ഒന്ന് വന്നിരുന്നു... ലയത്തിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണ് ... ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് തിരിക്കാം... ആളെ കണ്ടെത്തി തിരിച്ച് വരാൻ ഒന്ന് രണ്ട് ദിവസം എടുക്കുമായിരിക്കും... കണ്ടെത്തിയ ശേഷം, മീരാമ്മയുടെ കാലിന് സുഖമാവുമ്പോൾ നമുക്ക് ഒരുമിച്ച് പോയി സംസാരിക്കാം... അതാവും നല്ലത് …
ഇത്രയും പറഞ്ഞ് നിർത്തിയ അരവിന്ദ് അല്പം മടിയോടെ മീരയോട് ചോദിച്ചു…
“മീരാമ്മക്ക് വിരോധമാവില്ലെങ്കിൽ ഞാൻ മടങ്ങി വരും വരെ മണിയേയും, കുഞ്ഞിനേയും ഇവിടെ നിർത്തട്ടെ... ഇത്ര ദിവസം അവരെ ഒറ്റക്കാക്കി പോകാൻ വിഷമം ഉള്ളതുകൊണ്ടാണ് “
“ അതിനെന്താ അരവിന്ദ്….. ഇവർ ഇവിടെയുള്ളത് എനിക്ക് ആശ്വാസവും, സഹായവുമാണ് .”
മീരയുടെ അരികിൽ ചെന്നിരുന്ന അങ്കിതിന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് അവർ പറഞ്ഞു…
“ശരി മീരാമ്മെ എന്നാൽ ഇന്ന് ഉച്ചതിരിഞ്ഞ് തന്നെ ഞാൻ പുറപ്പെടാം”
“അരവിന്ദിന്... യാത്രക്കാവശ്യമായ പണം ആ ഹാൻഡ് ബാഗിൽ ഉണ്ടാവും കേട്ടോ... എത്ര വേണമെങ്കിലും അതിൽ നിന്നും അരവിന്ദിന് എടുക്കാം… “
ഷെൽഫിലിരിക്കുന്ന ബാഗ് ചൂണ്ടിക്കാട്ടി മീര അവനോട് പറഞ്ഞു:
മീരയുടെ ആ വാക്കുകളിൽ ആഹ്ലാദത്തിന്റെയും , പ്രതീക്ഷയുടെയും വെമ്പൽ ഉണ്ടായിരുന്നു.
“ഇപ്പോൾ ആവശ്യമില്ല മീരാമ്മെ... ആവശ്യം വരുമ്പോൾ ഞാൻ വാങ്ങിക്കൊള്ളാം”
ഒന്ന് ചിന്തിച്ച ശേഷം അവൻ പറഞ്ഞു.
കുറച്ച് സമയം കൂടി അവരോടൊപ്പം അവിടെ ചിലവഴിച്ച അരവിന്ദ് ജീപ്പ് എസ്‌റ്റേറ്റ് ബംഗ്ലാവിൽ തിരിച്ച് കൊണ്ടുപോയി ഇട്ടു... എന്നിട്ട് യാത്രക്കുള്ള ഒരുക്കങ്ങളുമായ് കോട്ടേജിൽ മടങ്ങി എത്തി ...
ഉച്ച ഭക്ഷണത്തിന് ശേഷം മീരയോട് യാത്ര പറഞ്ഞ അരവിന്ദ് ചുമലിൽ യാത്രക്കാവശ്യമായ സാധനങ്ങൾ അടങ്ങിയ ഒരു ബാഗുമായി ബസ് സ്റ്റോപ്പിലേക്ക് തിരിച്ചു... കോട്ടേജിന്റെ ഗേറ്റ് വരെ കുഞ്ഞുമായി അവനെ അനുഗമിച്ച മണിയോട് യാത്ര പറഞ്ഞ ശേഷം അരവിന്ദ് ഗേറ്റിനരികിലെ മുറിയിലെത്തി ചാമിയോട് പറഞ്ഞു:
“ചാമി ഞാൻ തിരുമ്പിവരതുക്ക് രണ്ട് മൂന്ന് നാൾ മട്ടും കഴിയും... മണിയും, പാപ്പാവും ഇങ്കെ ഉണ്ടാവും...എല്ലാം ജാഗ്രതയാ പാത്തുക്കോ... '’
“ ആമാ സാർ ...നീങ്ക ഒന്നുമേ കവലപ്പെട വേണ്ട... പോണ വേല മുടിച്ച് ശീഘ്രം തിരുമ്പി വങ്കോ
ഇതും പറഞ്ഞ് മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്ന അയാൾ അവന്റെ ബാഗ് എടുക്കാൻ തുടങ്ങി... “
“തേവയില്ലെ ചാമീ... ലഗേജ് ലൈറ്റാ ഇരുക്ക് എന്നാലെ തൂക്ക മുടിയും “ ഇതും പറഞ്ഞ് ...ആ ബാഗും ചുമലിൽ തൂക്കി അരവിന്ദ് ബസ് സ്റ്റോപ്പിലേക്ക് നടന്നു... അവൻ കുന്നിറങ്ങി കണ്ണിൽ നിന്നും മറയും വരെ ചാമിയും, മീരയും,കുഞ്ഞും ആ ഗേറ്റിനരികിൽ അവനേയും നോക്കി നിന്നു.
കോട്ടേജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്ന അരവിന്ദ് നാഗർ ഹോളയിലുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായ് തീരുമാനിച്ചു...
ടൗണിലെത്തി അങ്ങോട്ടേക്കുള്ള രാത്രി വണ്ടിയിയിൽ കയറിയ അവൻ കാട്ടിക്കുളത്തേക്ക് ടിക്കറ്റ് എടുത്തു... ബസ്സിന്റെ ജാലകത്തോട് ചേർന്ന സീറ്റിലിരുന്ന അരവിന്ദ് ആ യാത്രയിലുടനീളം മനസ്സിൽ ഭാവി പദ്ധതികൾക്ക് വേണ്ടിയുള്ള
കണക്ക് കൂട്ടലുകൾ നടത്തിക്കൊണ്ടിരുന്നു ... തനിക്ക് ജന്മം നല്കിയവനെ കൊന്നവരോടുള്ള പ്രതികാര ചിന്ത അനു നിമിഷം അവനെ പൊള്ളിച്ചു.
പിറ്റേന്ന് പ്രഭാതത്തിൽ കാട്ടിക്കുളം ബസ് സ്റ്റാൻഡിലെത്തിയ അവൻ, തിരുനെല്ലി ക്ഷേത്രത്തിൽ കൂടി പോയ ശേഷം നാഗർഹോളക്ക് തിരിക്കാൻ തീരുമാനിച്ചു...പിള്ളയോടൊപ്പം പലവട്ടം അവൻ ആ ക്ഷേത്രത്തിൽ പോയിട്ടുണ്ടായിരുന്നു... അവന്റെ വളർത്തമ്മ സരസ്വതിയുടെ മരണാനന്തര ചടങ്ങുകളും അവിടെ വച്ചായിരുന്നു നടത്തിയത്... ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും തന്റെ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി അവിടെ പോയി പ്രാർത്ഥിക്കണമെന്ന് അവന് തോന്നി. ഒരു ഹോട്ടലിൽ കയറി ചായ കുടിച്ച ശേഷം, അരവിന്ദ് അവിടെ നിന്നും തിരുനെല്ലിക്കുള്ള ബസ്സിൽ കയറി … ക്ഷേത്രത്തിനടുത്ത് ബസ്സിറങ്ങിയ അവൻ കൽക്കൂട്ടങ്ങൾക്കിടയിലൂടെ പാപനാശത്തേക്ക് നടന്നു. .. നേരം പുലർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളൂ ..അവിടെയുള്ള വെള്ളച്ചാട്ടത്തിന്നടിയിലെ പാറക്കുഴിയിൽ മുങ്ങിനിവർന്നപ്പോൾ അവന് തന്റെ ഉൾച്ചൂട് അല്പം ശമിച്ചതായി തോന്നി... ഈറൻ വസ്ത്രങ്ങളോടെ ആ നീർച്ചാലിന് അരികിലായ് കണ്ട ഒരു ഞാവൽ മരത്തിൽ ചാരി ഇരുന്ന് അവൻ തന്നെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി ... ഒരിക്കലും കണ്ടിട്ടില്ലാത്ത, തനിക്ക് ജന്മം തന്നവന്റെ ആത്മശാന്തിക്കായി അവിടെ ഇരുന്ന് അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു... വൈദ്യരുടെ വാക്കുകളിലൂടെ രൂപം കൊണ്ട ആ സ്നേഹനിധിയുടെ ചിത്രം അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു….
ആ ഇരിപ്പിൽ യാത്രാക്ഷീണം കൊണ്ട് മയങ്ങിപ്പോയ അരവിന്ദിന്റെ ചുമലിൽ ഒരു കൈത്തലം സാവധാനം അമർന്നു … ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ അവന് തന്റെ മുന്നിലായ് തല മുണ്ഡനം ചെയ്ത ഒരു കാഷായ വസ്ത്രധാരിയായ വൃദ്ധനെ കാണാനായി...അയാളെ കണ്ടതും അരവിന്ദിന്റെ ചുണ്ടുകൾ മന്ത്രിച്ചു…. “ മഞ്ജുനാഥ സ്വാമികൾ “!
പിള്ള തന്റെ ഗുരുവായി കണക്കാക്കിയിരുന്ന സന്യാസിവര്യനായിരുന്നു അദ്ദേഹം... പിള്ള മിക്കപ്പോഴും അവിടെ എത്തിയിരുന്നത് അദ്ദേഹത്തെ കാണുന്നതിന് വേണ്ടി ആയിരുന്നു... ഒന്ന് രണ്ട് വട്ടം പിള്ളയോടൊപ്പം അവനും അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോയിട്ടുണ്ടായിരുന്നു.
അരവിന്ദിന് അഭിമുഖമായ് അവിടുള്ള ഒരു പാറക്കെട്ടിലിരുന്ന സ്വാമി, അവനോട് ഇവിടെ എത്താനുള്ള കാര്യങ്ങൾ തിരക്കി...
മീരയെ കണ്ടതു മുതലുള്ള സംഭവങ്ങൾ ഓരോന്നായി അവൻ സ്വാമിയോട് പറഞ്ഞു … ആ സംഭാഷണത്തിനൊടുവിൽ:
“എനിക്ക് ജന്മം നൽകിയവനെ ചതിച്ച് കൊന്നവരോട് എനിക്ക് പ്രതികാരം ചെയ്യണം സ്വാമി... മകനായ എനിക്ക് അങ്ങനെ അദ്ദേഹത്തോടുള്ള കടമ നിറവേറ്റണം.. ഒരു വട്ടമെങ്കിലും എനിക്ക് ജയിക്കണം.“ എന്ന് വല്ലാത്ത വികാര ക്ഷോഭത്തോടെ അവൻ പറഞ്ഞ് നിർത്തി.
ശാന്തമായി എല്ലാം കേട്ടിരുന്ന ശേഷം സ്വാമി അരവിന്ദിനോട് ചോദിച്ചു: :
“ ഇങ്ങനെ ചെയ്യുന്നത് കൊണ്ട്... നീ നിന്റെ പിതാവിനോടുള്ള കടമ നിറവേറ്റുകയും, അങ്ങനെ നീ വിജയത്തിൽ എത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നുണ്ടോ അരവിന്ദ്…?”
ഇതു പറഞ്ഞ സ്വാമിയുടെ നേർക്ക് അരവിന്ദ് ചോദ്യഭാവത്തിൽ അവന്റ ദൃഷ്ടികൾ ഉയർത്തി..
“ അവനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം സ്വാമി തുടർന്നു... വെറും കൈയ്യോടെ ഭൂമിയിൽ ജനിക്കുന്ന മനുഷ്യൻ ഇവിടെ നിന്നും മടങ്ങുന്നതും അങ്ങനെ തന്നെയാണ് ... ഇതിനിടയിൽ അവൻ നേടി എടുക്കുന്നതാണ് അവന്റെ സമ്പാദ്യം... ഇതിൽ തന്നെ ക്ഷരമായതും, നിലനിൽക്കുന്നതും ഉണ്ട് … ഇതിൽ ക്ഷരമായതൊന്നും മനസ്സിനെ തൃപ്തിപ്പെടുത്തുകയില്ല... അളവറ്റ സമ്പാദ്യം നേടുന്ന ഒരാൾ അത് കൂടുതൽ അഭിവൃദ്ധിപ്പെടുത്താനും, നിലനിർത്താനും പരിശ്രമിക്കും ... അതിനർത്ഥം അത് അയാളെ തൃപ്തിപ്പെടുത്തുന്നില്ല എന്നത് തന്നെ... തന്നെയുമല്ല അയാളുടെ അവസാനത്തോടെ അത് അയാളുടേത് അല്ലാതെയായി തീരുകയും ചെയ്യും... “
തെല്ലിട നിർത്തിയിട്ട് സാമി തുടർന്നു
“ അവിടെയാണ് നിന്റെ പിതാവും, വളർത്തച്ഛനും വ്യത്യസ്തരായത് ...അവർ ചെയ്ത നന്മകളിലൂടെ അവരിപ്പോഴും കുറെപ്പേരുടെ എങ്കിലും മനസ്സിൽ ജീവിച്ചിരിപ്പുണ്ട് ... വൈദ്യരെപ്പോലെ ഉള്ളവരുടെ മനസ്സിൽ നിന്റെ പിതാവിന് ഇപ്പോഴും സ്ഥാനമുള്ളത് അദ്ദേഹം ചെയ്ത നന്മകൾ കൊണ്ടാണ്... “
“നിനക്കറിയാത്ത ഒരു മുഖം പിള്ളക്കുമുണ്ട്... നിന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പിള്ള എന്നോട് പറഞ്ഞിരുന്നു... നിന്റെ വളർത്തമ്മ സരസ്വതിയുടെ മരണ ശേഷമാണ് ഞങ്ങൾ തമ്മിൽ കണ്ട് മുട്ടുന്നത് ... അക്കാലത്ത് പിള്ള ഒരു വട്ടം, നിന്റെ അമ്മയായ മീരയുടെ സഹോദരനെ കാണാൻ അയാളുടെ അടുക്കൽ പോയിരുന്നു … നിന്റെ പേരും പറഞ്ഞ് അയാളിൽ നിന്നും നല്ലൊരു തുകയും അന്ന് പിള്ള വാങ്ങി... പക്ഷെ ആ തുകയിൽ ഒന്നും സ്വന്തമായ് ചിലവഴിക്കാതെ അത് മുഴുവൻ പിള്ള, പണ്ട് നിന്റെ പിതാവ് കഴിഞ്ഞിരുന്ന അനാഥാലയത്തിന്റെ നടത്തിപ്പുകാരനായ ഒരു ഫാദറിനെ ഏൽപ്പിക്കുകയാണ് ചെയ്തത്…”
“അങ്ങനെ അവർ ഇരുവരും തങ്ങളുടെ ജീവിതം, അടയാളപ്പെടുത്തിയത് അവർ ചെയ്ത നന്മകളിലൂടെയാണ് ... അവരുടെ സമ്പാദ്യവും അതാണ് … എനിക്ക് തോന്നുന്നത് നീ നന്മ ചെയ്യുമ്പോഴായിരിക്കും, നിന്റെ അച്ഛന്റെയും, വളർത്തച്ഛന്റെയും ആത്മാവുകൾ കൂടുതൽ സന്തോഷിക്കുന്നത് എന്നതാണ് ... പക്ഷെ തീരുമാനം നിന്റെയാണ് ഉചിതമായി വേണ്ടത് ചെയ്യുക... “
സ്വാമിയുടെ വാക്കുകൾ ഒരു ധ്യാനത്തിലെന്ന വണ്ണം അരവിന്ദ് കേട്ടിരിക്കുകയായിരുന്നു.. അവന്റെ ഉള്ളിൽ ഒരു പുതുവെളിച്ചം വന്ന് നിറഞ്ഞതായ് അരവിന്ദിന് തോന്നി ... എന്തോ തീരുമാനിച്ച് ഉറച്ച അവൻ സ്വാമിയോടൊപ്പം അവിടെ നിന്നും എഴുന്നേറ്റു ... എന്നിട്ട് അദ്ദേഹത്തോട് അനുഗ്രഹവും വാങ്ങി യാത്ര പറഞ്ഞ് അവൻ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു…
“ സ്വാമി പറഞ്ഞത് അനുസരിച്ച് എന്റെ അച്ഛനും, വളർത്തച്ഛനും നടന്ന നന്മയുടെ വഴി ഞാനും തിരഞ്ഞെടുക്കുന്നു ... പക്ഷെ പണക്കാരനല്ലെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ, എനിക്കും ചെറിയ ചില ആഗ്രഹങ്ങളുണ്ട് ... മീരയെന്ന സ്ത്രീക്ക് വിലക്ക് എടുക്കാൻ കഴിയാത്ത ഒരാളായി വേണം എനിക്ക് ബാക്കി ജീവിതം തീർക്കാൻ... അവരുടെ കൈയ്യിലുള്ള പണം കൊണ്ട് വിലക്ക് വാങ്ങാൻ കഴിയാത്തവനായിരുന്നു അരവിന്ദ് എന്ന് എന്റെ മനസ്സിനെ എങ്കിലും തൃപ്തിപ്പെടുത്തണം... അവർ ഒരിക്കലും അറിയരുത് ഞാനാണ് ഇത് ചെയ്തതെന്ന്…!”
അവൻ മനസ്സിൽ പറഞ്ഞു.
*********************************
അരവിന്ദ് പോയി മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും അവനെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാൻ കഴിയാത്തതിനാൽ മീരയും,മണിയും ആവലാതി പൂണ്ടു... ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോളെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് എന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്.
മണിയുടെ സ്നേഹപൂർവ്വമായ പരിചരണവും, സാമി വൈദ്യരുടെ മരുന്നിന്റെ ഫലവും കൊണ്ട് മീരയുടെ കാലിന്റെ വേദന നന്നെ കുറഞ്ഞിരുന്നു ... വേഗം തന്നെ സുഖം പ്രാപിച്ച അവർക്ക് ഒരു വിധം നടക്കാമെന്ന അവസ്ഥയിലെത്തിയപ്പോൾ വഴിക്കണ്ണുമായി കോട്ടേജിന്റെ വരാന്തയിലെ കസേരയിൽ അരവിന്ദിനേയും കാത്ത് ഇരിപ്പായി... ഇതിനിടയിലും അങ്കിതിന്റെ കളി ചിരികൾ അവൾക്ക് ഏറെ ആശ്വാസം നല്കിയിരുന്നു... ചുരുങ്ങിയ സമയം കൊണ്ട് അവർ ഒരുപാട് അടുത്തു.
അരവിന്ദ് പോയതിന്റെ നാലാം ദിവസം... അങ്കിതിനോടൊപ്പം വരാന്തയിലിരുന്ന മീര കവാടത്തിൽ നിന്നും ഒരു കാർ കുന്ന് കയറി കോട്ടേജിലേക്ക് വരുന്ന കാഴ്ച കണ്ടു... കോട്ടേജിന്റെ മുറ്റത്തേക്കെത്തിയ ആ കാറിൽ നിന്നും വെളിയിലേക്കിറങ്ങി വന്ന അജാനു ബാഹുവായ ആ മനുഷ്യനെ കണ്ട് മീര ആശ്ചര്യം പൂണ്ടു.
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth


ലവ് ഡെയിൽ ഇൻ - Part 6



- ഭാഗം 6
വൈദ്യർ പറഞ്ഞ കാര്യങ്ങൾ കേട്ട അരവിന്ദിന് അവന്റെ തൊണ്ട വരളും പോലെ തോന്നി... അറിഞ്ഞ സത്യങ്ങളോട് പൊരുത്തപ്പെടാനാവാതെ അവന്റെ മനസ്സും, ശരീരവും തളർന്നിരുന്നു... തന്റെ പിതാവിനെ കുറിച്ചറിയാൻ അവൻ വല്ലാതെ വെമ്പൽ കൊണ്ടു ... വൈദ്യരുടെ കൈയ്യിൽ നിന്നും ആ ഗ്ലാസ്സ് വാങ്ങി, അതിലെ സംഭാരം തിടുക്കത്തിൽ, കുടിച്ച് തീർത്ത അവൻ മറുപടിക്ക് കാതോർത്ത് തവാരണയുടെ പന്തലിന്റെ തൂണും ചാരി വൈദ്യരുടെ മുഖത്തേക്ക് ഉറ്റു നോക്കിനിന്നു.
തവാരണയുടെ അരികിലായ് ഉണ്ടായിരുന്ന വേപ്പുമരത്തിന്റെ, കല്ലടുക്കിയുണ്ടാക്കിയ തറയിൽ ചെന്നിരുന്ന വൈദ്യർ, സംഭാരം കുടിച്ച് തീർത്തശേഷം ആ മരത്തിന്റെ ശിഖരത്തിൽ മുറം പോലെ തൂങ്ങി നിന്നിരുന്ന പെരും തേനീച്ചകളുടെ കൂട്ടിലേക്ക് നോക്കിയിരുന്ന് അവനോട് ആ കഥ പറയാൻ ആരംഭിച്ചു...
"വർഷങ്ങൾക്ക് മുൻപ്... ഈ ഹിൽവാലിയെ മിക്ക പ്രദേശങ്ങളും കോവിലകം വകയായിരുന്നു… മഞ്ഞയിൽ, ചെറുവള്ളി, ഒറ്റക്കല്ല് ഇങ്ങനെ പല പേരിലായി എസ്റ്റേറ്റുകൾ... വ്യു പോയിന്റിനരികിലും, കരടിപ്പാറയിലും ഒക്കെയായി കോവിലകത്തിന് ഉണ്ടായിരുന്നു... വലിയ തമ്പുരാന്റെ മരണശേഷം, ഈ കാണായ സ്വത്തുക്കളുടെ എല്ലാം അവകാശികൾ… മീരയും, അവരുടെ സഹോദരൻ രവിവർമ്മയും ആയിരുന്നു .”
“ അന്ന് ഇവിടുത്തെ എസ്‌റ്റേറ്റും മറ്റ് വസ്തു വകകളുമെല്ലാം നോക്കി നടത്തിയിരുന്നത് രവിവർമ്മ ആയിരുന്നു... രൂപത്തിലും, ഭാവത്തിലും ഒരജാനു ബാഹുവും തന്റേടിയുമായിരുന്ന വർമ്മ... ദുഷ്ടനും, ദുഃസ്വഭാവിയുമായിരുന്നു…! എസ്‌റ്റേറ്റിലെ തൊഴിലാളികളെ എല്ലാം, അടിമയെപ്പോലെ കണക്കാക്കിയിരുന്ന അയാൾ...എതിർത്തവരിൽ പലരെയും കൊന്ന് കൊക്കയിൽ തള്ളുകയും, ബാക്കിയുള്ളവരെ ഗുണ്ടകള ഉപയോഗിച്ച് അംഗഭംഗം വരുത്തി നാവടക്കുകയും ചെയ്തു… അങ്ങനെ തൊഴിലാളികളെല്ലാം അന്ന് അയാളെ ഭയന്നായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്.'’
തെല്ല് നിർത്തിയിട്ട് വൈദ്യർ തുടർന്നു:
“മീരക്കന്ന് പത്തിരുപത് വയസ്സ് പ്രായം കാണണം, കോളേജ് പഠനം ഒക്കെ കഴിഞ്ഞ് നിൽക്കുന്ന കാലം.
അങ്ങനെ ഇരിക്കെ മീരയുടെ ശുപാർശ പ്രകാരം ഈ എസ്റ്റേറ്റിലേക്ക് പുതുതായി ഒരു മാനേജര് വന്നു ... ''ക്രിസ്റ്റിസാറ് "...
ആ പേര് പറഞ്ഞപ്പോൾ വൈദ്യരുടെ സ്വരത്തിൽ വല്ലാത്തൊരു ആദരവ് കലർന്നിരുന്നു... “
എന്നിട്ട് അരവിന്ദിനെ നോക്കി അയാൾ തുടർന്നു:
'’ഏകദേശം നിന്റെ അത്ര ഉയരവും, ശരീരപ്രകൃതവും ഒക്കെ ഉള്ള ഒരു സമർത്ഥൻ... അനാഥനായിരുന്ന സാറ്, കോളേജിൽ മീരയുടെ സഹപാഠിയായിരുന്നു. അവിടെ വച്ച് അവർ തമ്മിൽ പ്രണയത്തിലുമായിരുന്നു... ബിരുദ പഠന ശേഷം താൻ വളർന്ന അനാഥാലയത്തിലെ ബെർണാഡച്ചന്റ സഹായി ആയി സാറ് കഴിഞ്ഞ് വരവെ ആണ്, മീരയുടെ നിർബന്ധപ്രകാരം ഇവിടെ മാനേജരുടെ ജോലിക്ക് വരുന്നത്…”
“ എല്ലാവരോടും സ്നേഹത്തോടെയും, ലാളിത്യത്തോടെയും പെരുമാറിയ പുതിയ മാനേജർ പെട്ടെന്ന് തന്നെ തൊഴിലാളികൾക്കൊക്കെ പ്രിയങ്കരനായ് മാറി...തൊഴിൽ പ്രശ്നത്തിലൊക്കെ ഇടപെട്ട അയാൾ അവർക്ക് ന്യായമായ വേതനം ലഭിക്കുന്നതിലൊക്കെ തൊഴിലാളികളുടെ കൂടെ നിന്നു... ഇത് രവിവർമ്മയെ കുപിതനാക്കി... പക്ഷെ പാതി സ്വത്തിന്റെ അവകാശി മീര ആയതിനാൽ വർമ്മക്ക് അവരെ പിണക്കി, എതിർത്തൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല...
അങ്ങനെ മീരയുടെ സമ്മതത്തോടെ ക്രിസ്റ്റിസാറ് തൊഴിലാളികൾക്കനുകൂലമായി കുറെ തീരുമാനങ്ങളൊക്കെ അന്ന് എടുപ്പിച്ചു. “
“ആദ്യമൊന്നും സാറും, മീരയും തമ്മിലുള്ള പ്രണയ ബന്ധത്തേക്കുറിച്ച് രവിവർമ്മ അറിഞ്ഞിരുന്നില്ല...പക്ഷെ താമസ്സിയാതെ ഇത് അയാളുടെ ചെവിയിലുമെത്തി...വർമ്മക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ബന്ധമായിരുന്നില്ല ഇത്.... ഭാരിച്ച സ്വത്തിന്റെ അവകാശിയായ മീര കോവിലകത്തിന്റെ അന്തസ്സ് കളഞ്ഞ് കുളിച്ച്... അനാഥനും, അന്യമതസ്തനുമായ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ അയാൾ എതിർത്തു... ഈ എതിർപ്പ് ശക്തമായി അവൾ വീട്ട് തടങ്കലിലാവും എന്ന ഘട്ടം വന്നപ്പോൾ ഒരു ദിവസം മീര കോവിലകത്ത് നിന്നും ഇറങ്ങി പോന്നു... നിയമ പരമായി വിവാഹിതരായില്ലെങ്കിലും അവർ മഞ്ഞയിൽ എസ്റ്റേറ്റിലുള്ള ലയത്തിനടുത്ത ഒരു ബംഗ്ലാവിൽ സാറിനൊപ്പം താമസം ആരംഭിച്ചു... “
ഒന്ന് നിർത്തിയ വൈദ്യർ... പിന്നെ എന്തോ ചിന്തിച്ചിട്ട് തുടർന്നു ... എവിടെ നിന്നോ വീശിയെത്തിയ കാട്ടു പൂക്കളുടെ ഗന്ധമുള്ള ഇളം കാറ്റ് അപ്പോൾ അവർക്കിടയിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.
“വളരെ സന്തോഷത്തോടെയാണ് അവർ ജീവിതം ആരംഭിച്ചത് ... അക്കാലമൊക്കെ എന്റെ ഓർമ്മയിൽ നല്ലതു പോലെ ഉണ്ട് ... അന്നിവിടെ പ്ലാന്റേഷന്റെ പണികൾ ആരംഭിക്കുന്നതേയുള്ളൂ... വൈകുന്നേരങ്ങളിൽ ഒരു വെളുത്ത കുതിരപ്പുറത്ത് സ്വെറ്ററൊക്കെ ധരിച്ച മീരയേയും ഇരുത്തി, കൈയ്യിൽ അതിന്റെ കടിഞ്ഞാണുമായി പ്ലാന്റേഷനിലെ വഴിയിലെ പുകമഞ്ഞിലൂടെ നടന്ന് വരുന്ന ക്രിസ്റ്റി സാറിന്റെ രൂപം ഇപ്പോഴും എന്റെ കൺ മുൻപിലുണ്ട്.”
വൈദ്യർ ആ രംഗം മുന്നിൽ കാണുന്ന ഭാവത്തോടെ അവനോട് വിവരിച്ചു... അരവിന്ദിനും ആ കാഴ്ചകളൊക്കെ തന്റെ മുന്നിൽ തെളിഞ്ഞ് വരുന്നതായ് തോന്നി…!
'’ അങ്ങനെ കുറച്ച് കാലം പിന്നിട്ടു... ഇതിനിടയിൽ മീരഗർഭിണിയായി ... ആ അവസരത്തിൽ രവിവർമ്മ പതിയെ അവരോടടുത്തു... അയാൾ അവരെ കാണാൻ സമ്മാനങ്ങളുമായി ആ ബംഗ്ലാവിൽ വരാൻ തുടങ്ങി...മീര കരുതിയത് താൻ ഗർഭിണിയായ വിവരം അറിഞ്ഞ സന്തോഷം കൊണ്ടാവും, അയാൾ അടുപ്പം കാണിക്കുന്നതെന്നായിരുന്നു ...പക്ഷെ വർമ്മ അവരോട് കാണിച്ച ആ അടുപ്പം ഒരു ചതിക്ക് വേണ്ടി ആയിരുന്നു... അയാളുടെ മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു.... അത് നടപ്പാക്കാൻ വേണ്ടി ആയിരുന്നു, അയാൾ അവരോട് അന്ന് അടുത്ത് കൂടിയത്... “
വൈദ്യർ പറഞ്ഞ കാര്യങ്ങൾ കേട്ട അരവിന്ദിന് അവൻ മറ്റേതോ ലോകത്തെത്തിയത് പോലെ തോന്നി....ചലനം നഷ്ടപ്പെട്ട് ഒരു പാവയെപ്പോലെ അവൻ, അയാളുടെ വാക്കുകൾ കേട്ട് ആ തൂണിൽ ചാരി നിന്നു...
ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോയ വൈദ്യർ, സ്പ്രിംഗ്ളറിലേക്കുള്ള ജലപ്രവാഹം നിർത്തിയിട്ട്, വീണ്ടും ആ കൽക്കെട്ടിൽ തന്നെ വന്നിരുന്നു... എന്നിട്ട് തന്റെ ചിന്തയിൽ നിന്നും അടർത്തിയെടുത്ത ചിത്രങ്ങളെ വാക്കുകളാക്കി മാറ്റി അയാൾ ആ സംഭാഷണം തുടർന്നു:
" അക്കാലത്ത് ഈ എസ്റ്റേറ്റിലെ രവിവർമ്മയുടെ വിശ്വസ്തനായിരുന്നു നിന്റെ അപ്പാ പിള്ള... പിള്ളയായിരുന്നു അന്നിവിടുത്തെ തൊഴിലാളികളുടെ കങ്കാണിയും... പിള്ളയും,കുടുംബവും അന്ന് കഴിഞ്ഞിരുന്നത് മീരയും, സാറും താമസിച്ചിരുന്ന എസ്റ്റേറ്റ് ബംഗ്ലാവിനടുത്തുള്ള ലയത്തിൽ തന്നെ ആയിരുന്നു."
" വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും പിള്ളക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല... ഇതിൽ പിള്ളയും, നിന്റെ വളർത്തമ്മ സരസ്വതിയും അതീവ ദു:ഖിതരുമായിരുന്നു... അന്ന് അവരോടൊപ്പം ആ ലയത്തിൽ പിള്ളയുടെ ഇളയ സഹോദരിയും താമസിച്ചിരുന്നു... അതീവ സുന്ദരിയായിരുന്ന അവളുടെ പേര് ... ഭാനുമതി എന്നോ മറ്റോ ആയിരുന്നെന്നാണ് എന്റെ ഓർമ്മ"
" പക ഉള്ളിലടക്കിയ രവിവർമ്മ... മീരയും, സാറും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ അവസരം പാർത്തിരുന്നു ... അതിന് പിറകിൽ അയാൾക്ക് വേറൊരു ലക്ഷ്യവുമുണ്ടായിരുന്നു.. അങ്ങനെ അയാളുടെ കുടില ബുദ്ധിയിൽ അതിന് വേണ്ടി അന്നൊരു പദ്ധതി തെളിഞ്ഞു വന്നു...പിള്ളയെ അയാൾ അതിന് കൂട്ട് ചേർത്തു... ഇതിന് പ്രത്യുപകാരമായി പിള്ളക്ക്, വർമ്മ ഒരു വാഗ്ദാനവും നല്കി... ആ പ്രലോഭനത്തിൽ പിള്ള വീണു.
" അങ്ങനെ വർമ്മയുടെ നിർദ്ദേശ പ്രകാരം പിള്ള... ക്രിസ്റ്റിസാറിന് തന്റെ സഹോദരിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് വരുത്തി തീർത്തു... എന്നിട്ട് അത് അയാൾ മീരയെ അറിയിക്കുകയും ചെയ്തു... മീര അത് വിശ്വസിച്ചില്ലെന്ന് മാത്രമല്ലാ പിള്ളയോട് ബംഗ്ലാവിലേക്ക് വരരുതെന്ന് വിലക്കുകയും ചെയ്തു.
പക്ഷെ ഒരു ദിവസം, പിള്ളയുടെ പ്രേരണയാൻ ഭാനുമതി തന്നെ ക്രിസ്റ്റിസാറ് അവളെ മാനഭംഗപ്പെടുത്തിയതായി മീരയോട് പറഞ്ഞു ... അങ്ങനെ മീര സാറിനെ സംശയിക്കാനും, രഹസ്യമായി വീക്ഷിക്കാനും തുടങ്ങി... അവളുടെ സംശയങ്ങൾ ബലപ്പെടുത്തുവാൻ വേണ്ട സാഹചര്യങ്ങളെല്ലാം വർമ്മയും, പിള്ളയും ചേർന്നൊരുക്കി ... അങ്ങനെ അവരുടെ ദാമ്പത്യത്തിൽ പതിയെ അസ്വാരസ്യങ്ങൾ തലപൊക്കാൻ തുടങ്ങി.''
" പക്ഷെ ക്രിസ്റ്റിസാറ് ഇതൊന്നും അറിഞ്ഞിരുന്നില്ല... ഈ അണിയറ നീക്കങ്ങളൊന്നും മനസ്സിലാക്കാൻ സാറിനൊട്ട് കഴിഞ്ഞതുമില്ല... സാറ് പ്ലാന്റേഷൻ ജോലികളിലും, തൊഴിലാളികളുടെ കാര്യങ്ങളിലും ഒക്കെ മുഴുകിയിരുന്നു…
അങ്ങനെ ഇരിക്കെ ഹിൽ വാലിയെ അമ്പരപ്പിൽ ആഴ്ത്തിക്കൊണ്ട് ഒരു സംഭവം ഉണ്ടായി…
ഒരിക്കൽ എസ്റ്റേറ്റ് കാര്യങ്ങൾക്കായി ടൗണിലേക്ക് ജീപ്പിൽ പോയ ക്രിസ്റ്റിസാറ് പിന്നെ മടങ്ങി വന്നതേ ഇല്ല ... അന്ന് മുതൽ പിള്ളയുടെ സഹോദരിയേയും ആ ലയത്തിൽ നിന്നും കാണാതായി... "
ഒരു വട്ടം ദീർഘനിശ്വാസമെടുത്ത് വൈദ്യർ തുടർന്നു
'' അതൊരു കെണിയായിരുന്നു ... അന്ന് സാറിനെ കൊലപ്പെടുത്തിയ ശേഷം രവിവർമ്മ ജീപ്പടക്കം മൃതദേഹം കൊക്കയിലേക്ക് തള്ളി... എന്നിട്ട് പിള്ളയുടെ സഹോദരിയെ തന്ത്രപൂർവ്വം അവിടെ നിന്നും മാറ്റുകയും ചെയ്തു... അങ്ങനെ സാറും ഭാനുമതിയും ഒളിച്ചോടിയതായി അയാളും, പിള്ളയും ഹിൽ വാലിയിൽ പ്രചരിപ്പിച്ചു... ഞാനടക്കം എല്ലാവരും അന്നത് വിശ്വസിച്ചു."
ഇതിനെല്ലാം കൂട്ട് നിന്ന മറ്റൊരാൾ കൂടി അന്ന് വർമ്മക്കൊപ്പമുണ്ടായിരുന്നു ... മീരയുടെ ഇപ്പോഴത്തെ ഭർത്താവ് ദേവവർമ്മ... രവിവർമ്മയുടെ ഭാര്യാ സഹോദരൻ. ക്രിസ്റ്റിസാറിനെയും, കുഞ്ഞിനേയും ഇല്ലായ്മപ്പെടുത്തിയാൽ മീരയെ വിവാഹം കഴിക്കാമെന്ന് രവിവർമ്മക്ക് അയാൾ വാക്ക് നൽകിയിരുന്നു ... ദുഷ്ടനും, ക്രൂരനുമായ ദേവന് മീരയുടെ പേരിലുണ്ടായിരുന്ന അളവറ്റ സ്വത്തിലായിരുന്നു നോട്ടം മുഴുവനും ... അന്ന് ടൗണിൽ നിന്നും സാറ് മടങ്ങി വരും വഴി ജീപ്പിൽ കയറിയ ആ ചതിയനായിരുന്നു ക്രിസ്റ്റി സാറിനെ കൊലപ്പെടുത്തിയത്... ഇത് പറയുമ്പോൾ വൈദ്യരുടെ കണ്ണുകൾ കോപം കൊണ്ട് വല്ലാതെ ചുവന്നിരുന്നു.
അല്പനേരം നിശബ്ദനായിരുന്ന വൈദ്യർ ആത്മസംയമനം പാലിച്ചിട്ട് തുടർന്നു ...
" ഈ ചതിക്ക് കൂട്ടുനിന്നതിന് പകരമായ് രവിവർമ്മ നിന്റെ അപ്പാക്ക് കൊടുത്ത വാക്കായിരുന്നു... പ്രസവശേഷം മീരയുടെ കുഞ്ഞായ, നിന്നെ പിള്ളക്ക് കൈമാറാമെന്ന്... ഒരു കുഞ്ഞ് വേണമെന്ന അതിയായ മോഹം പിള്ളയെയും, ഭാര്യയേയും അന്ന് ഈ ചതിക്ക് കൂട്ടുനിൽക്കാൻ പ്രേരിപ്പിച്ചു... പക്ഷെ ദേവനോട് രവിവർമ്മ പറഞ്ഞത് പിള്ള മുഖാന്തിരം ആ കുഞ്ഞിനേയും ഇല്ലായ്മ ചെയ്തു എന്നായിരുന്നു...
" ഈ സംഭവത്തോടെ മീരയാകെ തകർന്ന് പോയി... ഭാനുമതിയോടൊപ്പം സാറ് ഒളിച്ചോടിയതായി അവളും വിശ്വസിച്ചു... അവളുടെ ദു:ഖത്തിൽ പങ്ക് ചേരാനും, അവളെ ആശ്വസിപ്പിക്കാനും രവിവർമ്മ തന്നെ അന്ന് മുൻപന്തിയിൽ നിന്നു... ചതി അറിയാതെ അവൾ സ്വന്തം സഹോദരനെ വിശ്വസിച്ചു. "
"പിന്നെ വർമ്മ ശ്രമിച്ചത്ത് മീരയുടെ മനസ്സ് മാറ്റാനായിരുന്നു ...അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ...അവളെ ചതിച്ചിട്ട് മറ്റൊരു സ്ത്രീയോടൊപ്പം കടന്ന് കളഞ്ഞവന്റെ കുഞ്ഞായി ചിത്രീകരിച്ച് അയാൾ... കുഞ്ഞിനെ ഉപേക്ഷിക്കാൻ മീരയിൽ നിരന്തര സമ്മർദ്ദം ചെലുത്തി...അങ്ങനെ പതിയെ അവളും ആ കുഞ്ഞിനെ വെറുക്കാൻ തുടങ്ങി... പക്വതയില്ലാത്ത ആ പ്രായത്തിൽ തന്റെ വിധിക്ക് മുൻപിൽ പകച്ച് പോയ മീര രവിവർമ്മയുടെ ഉപദേശ പ്രകാരം, പ്രസവശേഷം നിന്നെ പിള്ളയുടെ കൈകളിൽ ഏൽപ്പിച്ച് കോവിലകത്തേക്ക് തന്നെ തിരിച്ച് പോയി. "
ഇത്രയും പറഞ്ഞ ശേഷം ആ കൽക്കെട്ടിൽ നിന്നും എഴുന്നേറ്റ വൈദ്യർ സാവധാനം നടന്ന് അരവിന്ദിന്റെ അരികിലെത്തി... എന്നിട്ട് അവന്റെ ചുമലിൽ കൈവെച്ചിട്ട് പറഞ്ഞു:
" ഞാൻ പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഏറെക്കാലത്തിന് ശേഷം പിള്ള തന്നെ എന്നെ അറിയിച്ചതാണ്... ഭാര്യ സരസ്വതിയുടെ അകാല മരണം നിന്റെ അപ്പായെ ആകെ തളർത്തി... അത് താൻ ചെയ്ത പാപത്തിന്റെ ഫലമായ് വന്നു ചേർന്നതാണെന്ന് അയാൾ വിശ്വസിച്ചു... എങ്കിലും നിന്റെ ജീവന് ദേവൻ മൂലം അപകടം ഉണ്ടാകും എന്ന് കരുതി ഇതൊന്നും പിള്ള നിന്നെ അറിയിക്കാതിരുന്നത്...
പക്ഷെ, എന്നെങ്കിലും മീര നിന്നെ തേടി വന്നാൽ നീ അവരുടെ കൂടെപ്പോകണമെന്ന് പിള്ള ആഗ്രഹിച്ചിരുന്നു... “
പിള്ള ഈ കാര്യങ്ങളൊക്കെ എന്നെ അറിയിച്ചില്ലായിരുന്നുവെങ്കിൽ ഇതെല്ലാം ആരുമറിയാത്ത സത്യങ്ങളായ് തന്നെ നിലനിന്നേനെ... ഇപ്പോളിതാ പിള്ള ആഗ്രഹിച്ചത് പോലെ അവർ നിന്നെ തേടി വന്നിരിക്കുന്നു... നീ അവരോടൊപ്പം പോകണം ഇനിയുള്ള കാലമെങ്കിലും നീ ബന്ധുക്കളോടൊപ്പം കഴിയണം."
വൈദ്യർ ഇങ്ങനെപറഞ്ഞ് നിർത്തി.
പക്ഷെ അരവിന്ദ് അപ്പോൾ ചിന്തിച്ചിരുന്നത് മറ്റൊന്നായിരുന്നു...
തനിക്ക് ജന്മം നല്കിയവനെ ക്രൂരമായ് ചതിച്ച് കൊന്ന കഥ കേട്ടപ്പോൾ അവന്റെ രക്തം വല്ലാതെ തിളച്ചു ... ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും... തനിക്ക് ജീവന്റെ തുടിപ്പ് നൽകിയ സ്വന്തം പിതാവിന് നേരിട്ട കൊടും ചതി അവനെ കോപാകുലനാക്കിയിരുന്നു... രക്തം ഇരച്ച് കയറിയ മുഖത്ത് കോപത്താൽ ചുവന കണ്ണുകളുമായ്, അവൻ വൈദ്യരെ നോക്കിപറഞ്ഞു ...
" സ്വാമി ഇത് ദൈവ നിയോഗമാണ്... എന്റെ ജീവിതത്തിലെ നഷ്ടങ്ങൾക്ക് പകരം ചോദിക്കാൻ ദൈവമായി എനിക്കൊരുക്കിത്തന്ന അവസരം ... നഷ്ടങ്ങളുടെ വേദന എല്ലാവരും അറിയണം... ദേവനും, വർമ്മയും മൂലം എനിക്ക് നഷ്ടപ്പെട്ടത് എന്റെ മാതാപിതാക്കളായിരുന്നെങ്കിൽ ... അവർക്ക് ഞാൻ മൂലം നഷ്ടപ്പെടാൻ പോകുന്നത് മകനും, അനന്തിരവനുമായിരിക്കും ... എന്ത് കാരണം കൊണ്ടായാലും ഒരിക്കൽ എന്നെ ഉപേക്ഷിച്ചിട്ട് ഇപ്പോൾ വിലക്ക് വാങ്ങാൻ വന്ന എന്റെ അമ്മയെന്ന ആ പണക്കാരി സ്ത്രീയും അറിയണം... അരവിന്ദിന് നഷ്ടപ്പെട്ടതൊന്നും പണം കൊടുത്താൽ വാങ്ങാൻ പറ്റാത്തതായിരുന്നുവെന്ന് ."
അവൻ പറഞ്ഞ ആ മറുപടിയുടെ പൊരുൾ വൈദ്യർക്ക് മനസ്സിലായില്ല ... സംശയം നിഴലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി നിന്ന വൈദ്യർക്കരികിലൂടെ... ഉറച്ച കാൽ വെപ്പുകളുമായ് അരവിന്ദ് ജീപ്പിനരികിലേക്ക് നടന്നു…
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

ലൗവ് ഡേയിൽ ഇൻ - Part 5


- ഭാഗം 5
ബെഡ്ഡിൽ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന മീര അരവിന്ദിനോട് ഷെൽഫിൽ നിന്നും അവരുടെ ഹാൻഡ് ബാഗ് എടുക്കാൻ ആവശ്യപ്പെട്ടു... വാതിലിനരികിൽ നിന്നും ഷെൽഫിന് നേർക്ക് നടന്ന അവൻ ഷെൽഫ് തുറന്ന്, ബാഗെടുത്ത് മീരക്ക് നൽകി...വേഗം തന്നെ ബാഗിന്റെ സിബ്ബ് തുറന്ന മീര അതിനുള്ളിൽള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ഡയറി വെളിയിലേക്കെടുത്തു... എന്നിട്ട് അതിന്റെ താളുകൾ സൂക്ഷ്മതയോടെ മറിച്ച് അതിനിടയിൽ നിന്നും, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പുറത്തേക്കെടുത്തു ആ ഫോട്ടോയിലേക്ക് ഒരു വട്ടം കൂടി നോക്കിയിട്ട് മീര അത് അരവിന്ദിന് കൈമാറി... എന്നിട്ട് അവനെ നോക്കി പറഞ്ഞു:
“ ഇതിൽ ആദ്യം നിൽക്കുന്ന തൊപ്പി ധരിച്ച ആൾ എന്റെ ജ്യേഷ്ഠൻ രവിവർമ്മയാണ് അരവിന്ദ്... അതിനരികിൽ നിൽക്കുന്ന ആളെയാണ് നമുക്ക് കണ്ടെത്തേണ്ടത് .
കാലപ്പഴക്കം കൊണ്ട് നിറം മങ്ങിത്തുടങ്ങിയ ആ ഫോട്ടോയുമായി അരവിന്ദ് ജാലകത്തിനരികിലേക്ക് നടന്നു ... ജനാലയുടെ വിരിപ്പ് മാറ്റിയ അവൻ ആ വെളിച്ചത്തിൽ ഫോട്ടോയിലേക്ക് നോക്കി... രണ്ട് പേർ നിൽക്കുന്ന ചിത്രമായിരുന്നു ആ ഫോട്ടോയിൽ ഉണ്ടായിരുന്നത്... തൊപ്പി ധരിച്ച് കൈയ്യിൽ തോക്കും പിടിച്ച് നിൽക്കുന്ന ആളോടൊപ്പം, വേട്ടയാടിപ്പിടിച്ച മാനുമായി കൂടെ നിന്നിരുന്ന ആളുടെ ചിത്രം കണ്ട അരവിന്ദിന്റെ കൈകളിലിരുന്ന് ആ ഫോട്ടോ വല്ലാതെ വിറച്ചു... ഒരു പതർച്ചയോടെ അവന്റെ ചുണ്ടുകൾ "അപ്പാ..." എന്ന് ഉരുവിട്ടു... ഒരു നിമിഷം സ്തബ്ദനായിപ്പോയ അവന്റെ മനസ്സിലേക്കപ്പോൾ കുറെ ചോദ്യങ്ങൾ ഓടിയെത്തി
“ അപ്പായെ ആണ് മീരാമ്മ തിരക്കുന്നതെങ്കിൽ... ഇവർ വളർത്താൻ നല്കിയ ആ കുഞ്ഞ് ... അത് താനല്ലെ…? അപ്പോൾ ഇവർ ...ഇവരെന്റെ അമ്മയല്ലെ... ? വല്ലാത്തൊരു തളർച്ചയോടെ അവൻ പിന്നിലെ ചുവരിലേക്ക് ചാരി…
ഹാളിലുണ്ടായിരുന്ന പെൻഡുലം ക്ലോക്കിൽ അപ്പോൾ മണി പത്തടിച്ചു... ഒരു നിമിഷം മുകളിലേക്ക് നോക്കി ആ ശബ്ദം ശ്രദ്ധിച്ചിരുന്ന മീരയെ… തനിക്കുണ്ടായ ഭാവമാറ്റം അറിയിക്കാതെ ഒളിപ്പിച്ച അരവിന്ദ്…. അവരുടെ കൈയ്യിൽ നിന്നും ആ ബാഗു വാങ്ങി തിരികെ ഷെൽഫിൽ കൊണ്ടുപോയ് വെച്ചു.
എന്നിട്ട് മീരക്ക് മുഖം കൊടുക്കാതെ ആ ഷെൽഫിന്റെ വാതിലിൽ പിടിച്ച് നിന്ന് പതറിയ ശബ്ദത്തിൽ പറഞ്ഞു :
" മീരാമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട... ഞാൻ ആ മനുഷ്യനെ എങ്ങനെയെങ്കിലും കണ്ടെത്താം... ഇപ്പോൾ ഞാൻ വീടു വരെ ഒന്ന് പോകട്ടെ...മീരാമ്മക്ക് വയ്യാത്തതല്ലെ, ഒരു സഹായത്തിന് മണിയെ ഞാൻ ഇങ്ങോട്ട് അയക്കാം.... എന്നിട്ട് എത്രയും വേഗം മഞ്ഞയിലേക്ക് പോകാം... തിരിച്ച് വരുന്നത് അയാളേക്കുറിച്ചുള്ള
എന്തെങ്കിലും ഒരു വിവരവുമായിട്ടായിരിക്കും... "
ഒരു വിധത്തിൽ ഇത്രയും പറഞ്ഞൊപ്പിച്ച അവൻ ആ ഫോട്ടോയും കൈയ്യിൽ പിടിച്ച് റൂമിൽ നിന്നും തിടുക്കത്തിൽ വെളിയിലേക്ക് കടന്നു...റൂമിന്റെ വാതിൽ ചാരാൻ നേരം മീര അറിയാതെ ഒരു വട്ടം കൂടി അവരെ നോക്കിയിട്ട്, അരവിന്ദ് വേഗത്തിൽ കോട്ടേജിന്റെ പുറത്തേക്ക് നടന്നു.
ഹാളിന്റെ വാതിലും ചാരി വരാന്തയിലേക്കിറങ്ങിയ അരവിന്ദിന്, തന്റെ കാലുകൾ തളരുന്നതു പോലെ തോന്നി... ഉടലാകെ വല്ലാത്തൊരു വിറയൽ അവന് അനുഭവപ്പെട്ടു.
"ഈ സ്ത്രീ ഇവരാണ് തന്റെ അമ്മയെന്നോ....? അവനത് വിശ്വസിക്കാനെ സാധിച്ചില്ല... അപ്പോൾ "അപ്പാ...! അദ്ദേഹം എന്റെ വളർത്തച്ഛൻ മാത്രമായിരുന്നോ...? എങ്കിൽ എന്റെ യഥാർത്ഥ അച്ഛനാരാണ് ....? അയാളും ജീവിച്ചിരിപ്പുണ്ടോ...?
അവനൊകെ ചിന്താക്കുഴപ്പത്തിലായി!. “
“ഒരു പക്ഷെ അങ്ങനെ ആണെങ്കിൽ തന്നെ.... ഇവർ ഒരു ദുഷ്ടയായ സ്ത്രീയല്ലെ...?,ഒരിക്കൽ ഉപേക്ഷിച്ച് പോയിട്ട്... ആവശ്യം വന്നപ്പോൾ തേടി ഇറങ്ങിയിരിക്കുന്നു … അതും മകനായി അംഗീകരിച്ച് കൂടെക്കൊണ്ടു പോകാനല്ല.... അവരുടെ നിധിയായ പ്രിയ പുത്രന്റെ ജീവൻ രക്ഷിക്കാനാൻ ... അതിന് തന്നെ വിലക്ക് എടുക്കാൻ ...അവന് മീരയോട് വല്ലാത്ത വെറുപ്പ് തോന്നി. “
അടുത്ത ക്ഷണം അവന്റെ ചിന്തയിലേക്ക് മറ്റൊരു സംശയം തെളിഞ്ഞ് വന്നു:
ഒരു പക്ഷെ ഇവർ വളർത്താൻ ഏൽപ്പിച്ച ആ കുഞ്ഞ് ഞാനല്ലെങ്കിലോ…? അങ്ങനെയും ആവാമല്ലോ...? വല്ലാത്ത മാനസ്സിക വ്യഥയും പേറി ഇടറിയ കാൽവെപ്പുകളോടെ അവൻ വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങി ജീപ്പിന്റെ അരികിലേക്ക് ചെന്നു ...
"അരവിന്ദ് സാർ ഇന്ത മരുന്തെല്ലാ നല്ലാ കുളമ്പ് മാതിരി അരച്ച് മുടിഞ്ചാച്ച്... അമ്മാ കാലിലെ പോടട്ടുമാ...?"
അരികിലേക്ക് വന്ന മുനിച്ചാമിയുടെ ശബ്ദം അവനെ ആ ചിന്തകളിൽ നിന്നും ഉണർത്തി...
തിടുക്കത്തിൽ ജീപ്പിലേക്ക് കയറിക്കൊണ്ട് അവൻ ചാമിയോട് പറഞ്ഞു: "ചാമി എനിക്ക് അർജൻറാ ഒരിടം വരേക്ക് പോണം... അമ്മാവുക്ക് തുണയായ് മണിയേയും, കുഞ്ഞിനെയും ഞാൻ ഇവിടെ എത്തിക്കാം ... അപ്പുറം മരുന്ത് പോടലാം. അവർ വന്ന് കഴിഞ്ഞാൽ വേറെ ഏതെങ്കിലും ഒരു കുക്കിനെ കെടക്കുമോ എന്ന് ചാമി പോയി തിരക്കണം."
ഇതും പറഞ്ഞ് അവൻ ജീപ്പ് സ്റ്റാർട്ട് ചെയ്ത് ചാമിയുടെ അരികിലൂടെ ഗേറ്റിന് വെളിയിലേക്ക് ഓടിച്ച് പോയി...
**********************
അരവിന്ദ് പുറത്തേക്കിറങ്ങിയപ്പോൾ കട്ടിലിലേക്ക് കിടന്ന മീരക്ക് ചെറു മയക്കം വരുന്നതായ് തോന്നി.. കാലിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന വേദനയെക്കാൾ...കടുത്ത ചിന്താഭാരവും, മാനസിക സമ്മർദ്ദവും മീരയെ വല്ലാതെ കുഴക്കിയിരുന്നു... എന്നാൽ അരവിന്ദിനോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം അവർക്ക് അനുഭവപ്പെട്ടു …! മനസ്സിലെ ഭാരം കുറെ ഒഴിഞ്ഞത് പോലെ ...തന്റെ മകനെ രക്ഷിക്കാൻ അവൻ തുണയാകും എന്നൊരു വിശ്വാസം അവരുടെ ഉള്ളിന്റ ഉള്ളിൽ അലയടിച്ചു.
ആ ചിന്ത നല്കിയ ആശ്വാസത്തിൽ അവർ പതിയെ ഉറക്കത്തിലേക്ക് വഴുതി.
കുറെ സമയം കഴിഞ്ഞപ്പോൾ ...തന്റെ നെറ്റിയിൽ ഒരു നനുത്ത കര സ്പർശം അനുഭവപ്പെട്ട മീര ആ ഉറക്കത്തിൽ നിന്നും ഞെട്ടി കണ്ണ് തുറന്നു... അപ്പോൾ ഓമനത്വം തുളുമ്പുന്ന, മൂന്ന് വയസ്സോളം പ്രായം വരുന്ന ഒരു ആൺകുഞ്ഞ് തന്റെ അരികിലായ് കിടക്കയിൽ ഇരിക്കുന്ന കാഴ്ച അവർ കണ്ടു…!കണ്ണു തുറന്ന മീരയെ നോക്കി അവൻ പുഞ്ചിരിക്കുന്നത് കണ്ട് മീരയുടെ ചുണ്ടിലും ചെറു മന്ദഹാസം വിടർന്നു...
പെട്ടെന്ന് തന്നെ ആ മുറിയിലേക്ക് ഒരു യുവതി കടന്നു വന്നു... കട്ടിലിനരുകിലെത്തിയ അവൾ മീരക്കരികിൽനിന്നും കുഞ്ഞിനെ എടുത്തിട്ട് ക്ഷമാപണ സ്വരത്തിൽ മീരയോടായി പറഞ്ഞു :
" മന്നിക്കണം അമ്മ, ഏൻ പേർ മണിമേഖല... അരവിന്ദനുടെ മനൈവി...ഒങ്കിളുക്ക് തുണയാകെ അണ്ണൻ താൻ എങ്കെളെ ഇങ്കെ കൊണ്ടുവന്തത് .. അമ്മാ തൂങ്കതിനാലെ അണ്ണൻ ഉങ്കളെ പാക്കാമെ പോയാച്ച്... പാപ്പ ഇങ്കെവന്ത് ഉങ്കളെ കിണ്ടൽ പണ്ണിയാച്ചാ...?"
എന്നിട്ട് അല്പം ശബ്ദം ഉയർത്തി കുഞ്ഞിനെ ശാസിക്കും വണ്ണം പറഞ്ഞു:
" അങ്കിത് ... നാൻ ഒങ്കിട്ടെ സൊല്ലല്ലേ, അമ്മ തൂങ്കിയിട്ടിറുക്ക് കിണ്ടൽ പണ്ണാതെന്ന്."
കട്ടിലിൽ നിന്നും ആയാസപ്പെട്ട് എഴുന്നേറ്റ മീര അവളോട് പറഞ്ഞു:
"സാരമില്ല അവനെ വഴക്ക് പറയണ്ട... കൊച്ച് കുഞ്ഞല്ലെ ... മോൻ ഇങ്ങ് വന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ... "
ഇതും പറഞ്ഞ് മീര വാത്സല്യത്തോടെ അവന്റെ നേർക്ക് കൈകൾ നീട്ടി...
കുഞ്ഞിനെ മീരയുടെ അരികിൽ ഇരുത്തിയിട്ട് മണി പറഞ്ഞു:
"അമ്മാ ഒങ്കിളുക്ക് ടിഫൻ കൊണ്ടു വന്തിറുക്ക്... ഇഢലിയും, ചട്നിയും ... കാലെയിലേ ഒന്നുമേ നീങ്കെ ശാപ്പിട്ടെ ഇല്ലയേ.... മണി പതിനൊന്ന് ആച്ച്... ഇങ്കേന്ന് എന്തിരിക്കവേണ്ട നാൻ എടുത്തിട്ട് വറേൻ...
ഇതും പറഞ്ഞ് അവൾ കിച്ചണിലേക്ക് പോയി.
അവൾ പോയതും മീര ആ കുഞ്ഞിനെ ഓമനിക്കാൻ തുടങ്ങി ... വിടർന്ന കണ്ണുകളും ചുരുൾമുടിയുമൊക്കെയുള്ള ഒരു അരുമക്കുഞ്ഞ്. അരവിന്ദിന്റെ തനിപ്പകർപ്പ് ...പെട്ടെന്ന് തന്നെ മീരയുമായി ഇണങ്ങിയ അവന്റെ, ചിരിയും, കൊഞ്ചലും, കുസൃതികളും കൊണ്ട് കുറച്ച് നേരത്തേക്കെങ്കിലും മീര മറ്റെല്ലാം മറന്നു... അവളുടെ മനസ്സിന്റെ അടിത്തട്ടിൽ സ്നേഹത്തിന്റെ തെളി നീരുറവ പൊട്ടി വിടർന്നു ... സ്ഥായീ ഭാവമായ് അവരിലുണ്ടായിരുന്ന ആഭിജാത്യത്തിന്റെ ഗർവ്വിനെ അലിയിച്ചു കൊണ്ട് എന്തോ ഒരു ആത്മബന്ധം മീരക്ക് ആ കുഞ്ഞിനോട് തോന്നാൻ തുടങ്ങി…!
കുറച്ച് കഴിഞ്ഞപ്പോൾ പാത്രത്തിൽ ചൂട് ഇഡ്ഢലിയും, ആവി പറക്കുന്ന ചട്ണിയും, സാമ്പാറുമൊക്കെയായി മണി അവിടേക്ക് വന്നു ... ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം കൊണ്ടുവന്ന് അവൾ മീരയുടെ കൈ അതിൽ കഴുകാൻ സഹായിച്ചു ... പിന്നെ അവരുടെ മടിയിൽ ഒരു തലയിണ വെച്ച് അതിന് മുകളിലായി ഒരു ന്യൂസ്പേപ്പർ അവൾ വിരിച്ചു. എന്നിട്ട് ഇഡ്ഡലിയുടെ പാത്രം ആ പേപ്പറിന് മുകളിൽ വെച്ച് അതിലേക്ക് സാമ്പാറും, ചട്ണിയും പകർന്നു നല്കി... ഇതിനകം തന്നെ മീരയുമായി സൗഹൃദത്തിലായ അങ്കിതിനും മീര ഭക്ഷണം പങ്കിട്ടു... വളരെക്കാലത്തിന് ശേഷം അവർ രുചിയോടെയും, സന്തോഷത്തോടെയും ഭക്ഷണം കഴിച്ചു.
***********************
മണിയേയും കുഞ്ഞിനേയും കോട്ടേജിൽ കൊണ്ട് പോയ് വിട്ടിട്ട് ...ജീപ്പുമായി അരവിന്ദ് നേരെ പോയത് സ്വാമി വൈദ്യരുടെ അടുത്തേക്കായിരുന്നു...
തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വൈദ്യർക്ക് കഴിയും എന്ന് അവന് ഉറച്ച വിശ്വാസമുണ്ടായിരുന്നു ... അപ്പാ മരണസമയത്ത് പറഞ്ഞതും, ഇവിടെ എത്തി വൈദ്യരെ കാണണമെന്നാണ്... വൈദ്യർക്ക് അറിയാത്തതായി അപ്പാക്ക് ഒരു രഹസ്യവും ഉണ്ടാവില്ല ... അത് അന്നത്തെ അപ്പായുടെ വാക്കുകളിൽ നിന്നും തനിക്ക് മനസ്സിലായതാണ്...അങ്ങനെയെങ്കിൽ മീരാമ്മ വളർത്താൻ ഏൽപ്പിച്ച ആ കുഞ്ഞ് താനാണോ എന്ന് അറിയണം... ആണെങ്കിൽ എന്റെ യഥാർത്ഥ അച്ഛനാരെന്നും, അയാൾക്ക് എന്ത് സംഭവിച്ചു എന്നും അറിയണം.
അവന്റെ പാദങ്ങൾ യാന്ത്രികമായി ആക്സിലേറ്ററിൽ അമർന്നു... അവനേയും കൊണ്ട് ആ ജീപ്പ് വൈദ്യമഠം ലക്ഷ്യമാക്കി കുതിച്ച് പാഞ്ഞു ... അതിന്റെ ചക്രങ്ങൾ ഉയർത്തിയ പൊടി പടലങ്ങൾക്ക് അവന്റെ മനസ്സിലെ ചിന്താ ഭാരത്തിന്റെ അത്ര ഇരുളിമ ഉണ്ടായിരുന്നു…
വൈദ്യ മഠത്തിന് മുന്നിലേക്കെത്തിയ അരവിന്ദിന്റെ ജീപ്പ് ഇരമ്പിക്കിതച്ച് ആ മുറ്റത്ത് നിന്നു... പൂമുഖത്തെ ചാരുകസേരയിലപ്പോൾ സ്വാമി വൈദ്യർ ഇരിപ്പുണ്ടായിരുന്നു... നീളൻ കസേരയുടെ മുന്നോട്ടുള്ള കൈവരിയിൽ കാലുകൾ ഉയർത്തി വെച്ച് വിശ്രമിച്ചിരുന്ന അയാളുടെ നെഞ്ചിൽ പാതി തുറന്ന് കമിഴ്ത്തി വെച്ച നിലയിൽ അഷ്ടാംഗ ഹൃദയത്തിന്റെ ഗ്രന്ഥവും കിടന്നിരുന്നു.
അരവിന്ദിനെ കണ്ടതും അയാൾ ഗ്രന്ഥം അരികിലെ പീഠത്തിൽ വെച്ച് കസേരയിൽ നിന്നും എഴുന്നേറ്റു... പിന്നെ തന്റെ ഉടുമുണ്ട് ഒന്ന് മുറുക്കി ഉടുത്ത് മുറ്റത്തേക്കിറങ്ങി അവന്റെ അരികിലേക്ക് നടന്നു... ജീപ്പിൽ നിന്നും ഇറങ്ങിയ അരവിന്ദ് തിടുക്കത്തിൽ അയാൾക്കരികിലെത്തി... എന്നിട്ട് വൈദ്യരുടെ കരം തന്റെ കൈക്കുള്ളിലാക്കിയിട്ട് വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു:
" സ്വാമീ ... ആ സ്ത്രീ അവർ ...അവരാരാണ് ...? അവരാണോ എന്റെ അമ്മ...?"
അല്പനേരം അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ വൈദ്യർ അരവിന്ദിനോട് ചോദിച്ചു:
'' അവർ നിന്നോട് അങ്ങനെ പറഞ്ഞോ ...? "
ഇല്ല പക്ഷെ അവർ അപ്പായെ തിരക്കിയാണ് ഇവിടെ വന്നത് ...അവരുടെ കൈയ്യിൽ അപ്പായുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു...
ഇവിടെ വെച്ച് അവർക്ക് വർഷങ്ങൾക്ക് മുൻപ് ഒരു ആൺ കുഞ്ഞ് ജനിച്ചിരുന്നുവെന്നും, ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന അപ്പാക്ക് വളർത്താനായ് ഏൽപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു ... അവനെ കണ്ടെത്താനായാണ് അവർ ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. "
ഒന്ന് നിർത്തിയി അവൻ വൈദ്യരുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്ന് നിന്ന് അപേക്ഷാ ഭാവത്തിൽ ചോദിച്ചു :
"അങ്ങനെയെങ്കിൽ ആ കുഞ്ഞ് ഞാനല്ലെ സ്വാമി…? അവർ തിരക്കുന്നത് എന്നെ അല്ലെ ...? എനിക്കൊരു മറുപടി തരണം... സ്വാമിക്ക് അതറിയാം... എന്റെ ചോദ്യത്തിനുത്തരം ദയവായി സ്വാമി പറയണം.”
" ഉം... "
എന്ന് അമർത്തി മൂളിയ വൈദ്യർ മുറ്റത്ത് കൂടി അല്പദൂരം മുന്നോട്ട് നടന്നു... പിന്നെ
മുറ്റത്തിന്നരികിലായ് ഓല വിരിച്ചുണ്ടാക്കിയ പന്തലിനടിയിലെ തവാരണയിൽ... വെച്ചിരിക്കുന്ന ഏലത്തൈകളുടെ അരികിലേക്ക് ചെന്നെത്തി... അത് നനക്കാനായ് വെച്ചിരുന്ന സ്പ്രിംഗ്ളർ ഓൺ ചെയ്ത് ഒഴുകുന്ന വെള്ളത്തിന്റെ ശക്തി ക്രമപ്പെടുത്തിയ വൈദ്യർ ...ചിതറി വീഴുന്ന ആ വെള്ളത്തുള്ളികളിലേക്ക് നോക്കികൊണ്ട് അവനോട് പറഞ്ഞു:
"ചില സത്യങ്ങൾ അങ്ങനെയാണ് അരവി " വൈദ്യർ അവനെ അങ്ങനെയാണ് വിളിച്ചിരുന്നത്.
എത്ര നാൾ ചാരം മൂടിക്കിടന്നാലും അത് നീങ്ങുമ്പോൾ എരിയുന്ന കനൽ തെളിയുക തന്നെ ചെയ്യും... അവർ നിന്നെ തേടി വന്ന സ്ഥിതിക്ക് ഇനിയും, അത് മൂടി വെക്കേണ്ട കാര്യം എനിക്കില്ല ... നിന്റെ അപ്പായും അത് തന്നെയാണ് ആഗ്രഹിച്ചിരുന്നത് ...അതുകൊണ്ടാണ് പിള്ളയുടെ അവസാന നാളുകളിൽ അവിടം വിട്ട് ഈ നാട്ടിലേക്ക് പോരണം എന്ന് പറഞ്ഞ് നിന്നെ നിർബന്ധിച്ചിരുന്നത്... തന്റെ തെറ്റ് മനസ്സിലാക്കി, എന്നെങ്കിലും മീര നിന്നെ തേടി വന്നാൽ നീ അവരോടൊപ്പം പോകണമെന്ന് നിന്റെ അപ്പാ ആഗ്രഹിച്ചിട്ടുണ്ടാവും .... അന്ന് നിന്നോട് സത്യം പറയാൻ ധൈര്യം പിള്ളക്ക് ഉണ്ടായിക്കാണില്ല ... ഒരു പക്ഷെ അത് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാവാം ...സത്യം തിരിച്ചറിഞ്ഞാൽ നീ ഉപേക്ഷിച്ച് പോയെങ്കിലോ എന്ന ഭയം കൊണ്ടുമാവാം...അതുമല്ലെങ്കിൽ നിന്റെ ജീവൻ തന്നെ അപകടത്തിലാവും എന്ന ഭീതി കൊണ്ടുമാവാം.... “
അവസാനം പറഞ്ഞ വാക്കുകളിൽ വൈദ്യരുടെ ശബ്ദത്തിൽ വല്ലാത്ത ഗൗരവം കലർന്നിരുന്നു.
തെല്ലിട നിർത്തിയ വൈദ്യരോട് ഇതിന് മറുപടിയെന്ന വണ്ണം അരവിന്ദ് പറഞ്ഞു:
"സ്വാമീ... ഓർമ്മ വെച്ച കാലം തൊട്ടേ എനിക്ക് എല്ലാം അപ്പായാണ് ... അമ്മയെ കുറിച്ചുള്ള അവൃക്തമായ ചില ഓർമ്മകളേ എന്നിക്കുള്ളൂ... ഞങ്ങൾ “ ഒസള്ളിയിൽ “ എത്തി അധിക കാലം കഴിയും മുൻപെ പനി വന്ന് വേണ്ട ചികിത്സ കിട്ടാതെ അമ്മാ മരണപ്പെട്ടു ... അന്ന് തൊട്ട് എനിക്ക് വേണ്ടിയാണ് അപ്പാ ജീവിച്ചത്... എന്നെ കരുതിയാണ് മറ്റൊരു വിവാഹം പോലും കഴിക്കാതിരുന്നത് ... സത്യം അറിഞ്ഞാൽ പോലും ഞാൻ അപ്പായെ പിരിഞ്ഞ് പോകില്ലായിരുന്നു... “
ഒരു വട്ടം ദീർഘ നിശ്വാസമെടുത്തിട്ട് അവൻ തുടർന്നു:
'’ഒരു കാര്യം ഇപ്പോൾ എനിക്ക് ഉറപ്പായി... ഞാൻ തന്നെയാണ് ആ സ്ത്രീ അന്വേഷിച്ചെത്തിയ ആൾ... ഇനി എനിക്ക് അറിയേണ്ടത് എന്റെ യഥാർത്ഥ അച്ഛനാരെന്നാണ്...? എന്തിനാണ് ആ സ്ത്രീ ഞങ്ങളെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചതെന്നാണ് ...? “
കണ്ഠമിടറിക്കൊണ്ട് അവൻ പറഞ്ഞ് നിർത്തി.
ചിന്താഭാരത്താൽ വിവശനായ് നിന്ന അവന്റെ മുഖത്തേക്ക് അല്പസമയം നോക്കിയിരുന്ന ശേഷം... എന്തോ ആലോചിച്ച വൈദ്യർ, സ്വരം താഴ്ത്തി സാവധാനം അവനോട് പറഞ്ഞു:
" ആ കാര്യങ്ങൾ നിനക്കറിയണമെങ്കിൽ പത്ത് മുപ്പത് വർഷം മുൻപ് നടന്ന ഒരു ചതിയുടെ കഥ നീ അറിയണം കുഞ്ഞെ…!
ഇത് പറയുമ്പോൾ വൈദ്യരുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു .... അയാളുടെ കൺകോണുകളിൽ ചെറുതായ് നനവു പടരുകയും ചെയ്തു ."
അപ്പോഴേക്കും അവർക്കരികിലേക്ക് വൈദ്യരുടെ ചെറുമകൾ രണ്ട് ഗ്ലാസ്സിൽ സംഭാരവുമായി വന്നു ... അത് കൈയ്യിൽ വാങ്ങിയ വൈദ്യർ ഒരു ഗ്ലാസ്സ് അരവിന്ദിന് കൊടുത്തിട്ട് പറഞ്ഞു " ഇത് കുടിക്ക് ... ബാക്കി എന്നിട്ടാവാം."
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

ലൗവ് ഡേയിൽ ഇൻ - Part 4



- ഭാഗം 4
അരവിന്ദിന്റെ അരികിലേക്ക് ഓടിക്കിതച്ചെത്തിയ മുനിച്ചാമി വെപ്രാളത്തോടെ അവനോട് പറഞ്ഞു :
" അരവിന്ദ് സാർ...അമ്മാ ബാത്റൂമിൽ സ്ലിപ് ആയാച്ച്... കാല്ക്ക് എന്നവോ തൊന്തരവ് പറ്റിയാച്ച്...നല്ലാ വലിക്ക്തേന്ന് സൊല്ല്ത്... ധിടീന്ന് ഹോസ്പിറ്റൽ പോകവേണം. "
മുനിച്ചാമി പറഞ്ഞത് കേട്ട് തിടുക്കത്തിൽ അയാളെയും കൂട്ടി ജീപ്പിൽ കയറിയ അരവിന്ദ് കോട്ടേജ് ലക്ഷ്യമാക്കി അത് വേഗത്തിൽ ഓടിച്ചു... കുന്നുകയറി കോട്ടേജിന്റെ മുറ്റത്തേക്ക് ജീപ്പെത്തിയപ്പോഴേ... വരാന്തയിലെ കസേരയിൽ അവരെ കാത്തെന്ന വണ്ണം, മീര ഇരിക്കുന്നത് ജീപ്പിന്റെ മുൻ ഗ്ലാസ്സിലൂടെ അവൻ കണ്ടു... വസ്ത്രം മാറി കോട്ടേജും ലോക്ക് ചെയ്ത മീര, ഹോസ്പിറ്റലിൽ പോകാൻ തയ്യാറായാണ് അവിടെ ഇരുന്നത്... മുറ്റത്ത് വരാന്തയുടെ ഓരം ചേർത്ത് ജീപ്പ് നിർത്തിയ അരവിന്ദ് അതിൽ നിന്നും വേഗമിറങ്ങി മീരയുടെ അടുക്കലേക്ക് ചെന്നിട്ട് ചോദിച്ചു :
" എന്ത് പറ്റി മീരാമ്മേ...?. "
ഓ...സാരമില്ല അരവിന്ദ് ...രാവിലെ ബാത്റൂമിലൊന്ന് സ്ലിപ്പായി... ചെറുതായൊന്ന് വീണു...പാദത്തിന് വല്ലാത്ത വേദന... നീരും വച്ചിട്ടുണ്ട്…! അടുത്തെവിടെയെങ്കിലും ഹോസ്പിറ്റലുണ്ടെങ്കിൽ ഒന്ന് കാണിച്ചാൽ കൊള്ളാമെന്നുണ്ട്…
മീര മറുപടി പറഞ്ഞു.
" ഹോസ്പിറ്റലിൽ പോകണമെങ്കിൽ അടിവാരത്ത് പോകണം മീരാമ്മെ... എന്റെ പരിചയത്തിൽ ഇവിടെയൊരു നാട്ടു വൈദ്യനുണ്ട്... സ്വാമി വൈദ്യർ…അപ്പായുടെ സുഹൃത്താണ് ...നല്ല ചികിത്സയാണ്... ഇത്തരം കാര്യങ്ങൾക്ക് ആളൊരു വിദഗ്ദനാണ്."
അരവിന്ദ് പറഞ്ഞു .
" ശരി എങ്കിൽ നമുക്ക് അവിടേക്ക് പോകാം...അരവിന്ദിന് വിശ്വാസമാണെങ്കിൽ, നമുക്ക് ആ വൈദ്യന്റെ അടുത്ത് തന്നെ പോയാൽ മതി."
വേദന കടിച്ചമർത്തി മീര അവനോട് പറഞ്ഞു .
കസേരയിൽ നിന്നും എഴുന്നേറ്റ മീര... നടക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവരുടെ കൈകളിൽ പിടിച്ച് അരവിന്ദ് മീരയെ ജീപ്പിൽ കയറാൻ സഹായിച്ചു.
പ്രധാന പാതയിൽ നിന്നും, കല്ല് പാകിയ ഒരു നിരത്തിലൂടെ ഓടിയ ആ ജീപ്പ് തെരുവപ്പുല്ലുകൾ അതിരിട്ട വഴിയിലൂടെ പഴയൊരു വീടിന് മുന്നിൽ ചെന്ന് നിന്നു ... കാഴ്ചയിൽ വർഷങ്ങൾ പഴക്കം തോന്നിക്കുന്ന, ഓട് മേഞ്ഞ ആ വീടിന്റെ ചുവരുകൾ കരിങ്കല്ല് കൊണ്ട് നിർമ്മിച്ചതായിരുന്നു... അവിടെ തങ്ങി നിന്നിരുന്ന കാറ്റിൽ കഷായത്തിന്റെയും, കുഴമ്പിന്റെയും, പച്ചമരുന്നുകളുടേയും ഗന്ധം തങ്ങി നിന്നിരുന്നു.
ജീപ്പിൽ നിന്നും ആദ്യം ഇറങ്ങിയ അരവിന്ദ് മറുഭാഗത്തെത്തി മീരയെ അതിൽ നിന്നും ഇറങ്ങാൻ സഹായിച്ചു... അവന്റെ ചുമലിൽ പിടിച്ച് അവർ ഒരു വിധത്തിൽ ഒതുക്കുകൾ കയറി ആ വീടിന്റെ പൂമുഖത്തെ കസേരയിൽ ഇരുന്നു.
ജീപ്പിന്റെ ശബ്ദം കേട്ട് വെളിയിലേക്കിറങ്ങി വന്ന ഒരു പെൺകുട്ടി അവരെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു...
" അപ്പാ...ആരോ കാണാൻ വന്നിരിക്കുന്നു... ഇങ്ങ്ട് ഒന്ന് വരീൻ... " ഇത് പറഞ്ഞിട്ട് അവൾ വീണ്ടും അകത്തേക്ക് തന്നെ പോയി.
അല്പസമയം കഴിഞ്ഞപ്പോൾ പൂമുഖ വാതിലിലൂടെ അകത്തു നിന്നും വെളുത്ത മുണ്ട് മാത്രം ധരിച്ച ഒരു തേജസ്വിയായ വൃദ്ധൻ ഇറങ്ങി വന്നു...തന്റെ കഴുത്തിൽ ധരിച്ചിരുന്ന വലിയ രുദ്രാക്ഷമാലയിൽ തെരുപ്പിടിപ്പിച്ച് കൊണ്ട് പുറത്തേക്കിറങ്ങിയ അയാൾ... മീരയെ അല്പസമയം സൂക്ഷിച്ച് നോക്കി നിന്നു... എന്നിട്ട് അരവിന്ദിന്റെ അരികിലേക്ക് ചെന്നു.
അയാളെ കണ്ടതും അരവിന്ദ് പരിചയ ഭാവത്തിൽ ചിരിച്ചിട്ട് പറഞ്ഞു: "സ്വാമി വൈദ്യരെ... ഇത് മീരാമ്മ കോട്ടേജിൽ ഗസ്റ്റായി വന്നതാണ് ... ബാത് റൂമിൽ ചെറുതായി വഴുതി വീണു…. കാൽപ്പാദത്തിന് നീരുണ്ട്... ഒന്ന് നോക്കണം.''
അയാൾ ഒരു പീഠം വലിച്ചിട്ട്, അതിലിരുന്ന് മീരയുടെ കാൽ പരിശോധിച്ചു...എന്നിട്ട് അവരോട് പറഞ്ഞു:
" കാലിന് ചെറുതായൊരു ഇടർച്ച സംഭവിച്ചിട്ടുണ്ട്... അതാണ് ഈ നീർക്കെട്ട്. ഒരു പച്ചമരുന്ന് ഞാൻ തരാം...അത് അരച്ച്, തോരെ തോരെ കാലിൽ പുരട്ടണം... എന്നിട്ട് രണ്ട് ദിവസമെങ്കിലും കാല് അനക്കാതെ വിശ്രമിക്കണം. എങ്കിലെ നീര് വലിഞ്ഞ് വേദന കുറയുകയുള്ളൂ... നീര് മാറിയാലും ചിലപ്പോൾ വേദന മാറാൻ രണ്ടാഴ്ച എങ്കിലും സമയം എടുക്കും."
പീഠത്തിൽ നിന്നും എഴുന്നേറ്റ വൈദ്യർക്ക്, മീര പണം നല്കിയെങ്കിലും... അയാൾ ഒന്ന് ചിരിച്ചതല്ലാതെ അത് വാങ്ങാൻ കൂട്ടാക്കിയില്ല... അല്പസമയത്തിനകം വൈദ്യരോട് യാത്ര പറഞ്ഞ് അവർ, അയാൾ കൊടുത്ത പച്ചമരുന്നും, തൈലവും വാങ്ങി മടക്കയാത്ര ആരംഭിച്ചു.
വൈദ്യശാലയിൽ നിന്നും തിരിച്ചുള്ള ആ യാത്രയിൽ മീരയുടെ മുഖം മ്ലാനമായിരുന്നു…!ആ കണ്ണുകളിൽ നിരാശയുടേയും, ദുഖത്തിന്റെയും ഭാവം നിഴലിച്ചിരുന്നത് അരവിന്ദ് കണ്ടു.
കോട്ടേജിന്റെ മുറ്റത്ത് ജീപ്പ് നിർത്തിയ അവൻ പുറത്തിറങ്ങി സാവധാനം മീരയെ തന്റെ കൈകൾ കൊണ്ട് താങ്ങി വരാന്തയിലെ കസേരയിലിരുത്തി...എന്നിട്ട് മീര ബാഗിൽ നിന്നും എടുത്ത് നല്കിയ താക്കോൽ കൊണ്ട് കോട്ടേജ് തുറന്നു... പിന്നെ അവൻ വരാന്തയിൽ നിന്നും മീരയെ കട്ടിലിന് സമീപം വരെ ചെല്ലാൻ സഹായിച്ചു.
കട്ടിലിൽ ഭിത്തി ചാരിയിരുന്ന മീരയുടെ, ഇടർച്ച പറ്റിയ കാൽ അരവിന്ദ് ഒരു തലയിണ കൊണ്ട് ഉയർത്തി വെച്ചു... എന്നിട്ട് വൈദ്യൻ നല്കിയ പച്ചമരുന്ന് അരച്ച് കൊണ്ടുവരാൻ മുനിച്ചാമിയോടാവശ്യപ്പെട്ടു...
പിന്നെ ആ മുറിയുടെ വാതിൽ പതിയെ ചാരിയിട്ട് അവൻ അവിടെ നിന്നും വെളിയിലേക്കിറങ്ങി...
എന്തോ ആലോചിച്ച മീര, പെട്ടെന്ന് അരവിന്ദിനെ തിരിച്ച് വിളിച്ചു... എന്നിട്ട് അവനോട് ചോദിച്ചു:
“അരവിന്ദ് ഇവിടുള്ള 'മഞ്ഞയിൽ' എന്നൊരു എസ്റ്റേറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ...?. ഇവിടെ നിന്നും പത്തുപന്ത്രണ്ട് കിലോമീറ്ററുകൾക്കപ്പുറമാണത്. “
" ഉണ്ട് ...!! കുര്യച്ചായന്റെതാണാ തോട്ടം ഞാനവിടെ പോയിട്ടുമുണ്ട് ."
അവൻ ആശ്ചര്യത്തോടെ മറുപടി പറഞ്ഞു .
കട്ടിലിൽ ഒന്നു മുന്നോട്ടിരുന്ന് സമീപത്തുണ്ടായിരുന്ന തലയിണ ഭിത്തിയുടേയം, തന്റെ പിൻഭാഗത്തിന്റെയും ഇടയിലായ് വെച്ച്, അതിലേക്ക് ചാരിയിരുന്ന മീര ചുവരിൽ തൂക്കിയിരുന്ന കലണ്ടറിലെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് അവനോട് പറഞ്ഞു:
" അരവിന്ദ് എനിക്ക് ഒരു ഉപകാരം ചെയ്യണം... അവിടെ വരെ ഒന്ന് പോകണം... എന്നിട്ട് എനിക്ക് വേണ്ടി, പണ്ട് അവിടെ ഉണ്ടായിരുന്ന ഒരാളുടെ ഇപ്പോഴുള്ള എന്തെങ്കിലും ഒരു വിവരം കണ്ടെത്തി തരണം..."
ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ മീരയെ നോക്കി കൊണ്ട് നിന്ന അവനോട് അവർ തുടർന്നു:
" ഞാൻ അരവിന്ദിനോട് ഒരു കള്ളം പറഞ്ഞിരുന്നു.... ഞാൻ ഇവിടെ എത്തിയത് എഴുതുവാനായി ഒരിടം തേടിയാണെന്ന്. അതിനല്ല അരവിന്ദ് ഞാനിവിടെ വന്നത്..."
ഒന്ന് നിർത്തിയിട്ട് അവർ തുടർന്നു...
"ഞാൻ ഇവിടെ എത്തിയതിന് പിന്നിൽ വേറൊരു ലക്ഷ്യമുണ്ട്...എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യം. 'ഒരു പക്ഷെ...
ഞാനിതിൽ പരാജയപ്പെട്ടാൽ ഈ ലോകത്ത് നിന്നും എന്റെ ജീവിതം അധികം വൈകാതെ എന്നെന്നേക്കുമായ് ഞാൻ മായ്ച്ച് കളയും... വിജയിച്ചാൽ ഒരു തീരാശാപം പേറിയാണെങ്കിലും, കുറച്ച് കാലത്തേക്ക് കൂടി ഞാൻ ഈ ഭൂമിയിൽ കാണും ."
അരവിന്ദ് അവരെ അമ്പരപ്പോടെ നോക്കി നിന്നു.
" അരവിന്ദിന് ഇപ്പോൾ എത്ര വയസ്സായി...?
മീര ചോദിച്ചു.
" ആഗസ്റ്റിൽ ഇരുപത്തിയെട്ട് കഴിഞ്ഞു. "
അവൻ പറഞ്ഞു.
അരവിന്ദിനേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള ഒരു മകനുണ്ടെനിക്ക്...കിഷോർ.
വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ മകൻ... എന്റെ നിധി!. അരവിന്ദിനറിയാമോ അവനിന്ന് ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നൂൽപ്പാലത്തിലാണ്...കടുത്ത കരൾ രോഗിയായ അവന് ഏറിയാൽ നാല്പത്തഞ്ച് ദിവസത്തെ ആയുസ്സു കൂടിയെ ഡോക്ടർമാർ വിധിച്ചിട്ടുള്ളൂ... ആ വിലപ്പെട്ട ദിനങ്ങളിൽ എതാണ്ട് ഇരുപതോളം പിന്നിട്ടിരിക്കുന്നു... അതിൽ ഇനിയും രണ്ട് ദിവസം കൂടി എനിക്ക് നഷ്ടപ്പെടുത്താനാവില്ല. അതു കൊണ്ട് അരവിന്ദ് എനിക്കൊരു സഹായം ചെയ്യണം എനിക്കായി ഒരാളെ തിരക്കണം... അയാളുടെ എന്തെങ്കിലും ഒരു വിവരം അരവിന്ദ് എനിക്ക് കണ്ടെത്തി തരണം. "
ഒരു വിതുമ്പലോടെ മീര പറഞ്ഞു നിർത്തി.
" മീരാമ്മ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല ഞാനാരെയാണ് തിരക്കേണ്ടത്... ? . അയാൾക്കും കിഷോറിന്റെ രോഗത്തിനും തമ്മിൽ എന്താണ് ബന്ധം... !." അരവിന്ദ് മീരയോട് ചോദിച്ചു
ഭിത്തിയിലേക്ക് ചാരി ഒന്നു കൂടി നിവർന്നിരുന്ന് അവർ അരവിന്ദിനോട് അവന്റെ ചോദ്യത്തിന് മറുപടി പറയാൻ ആരംഭിച്ചു...."കിഷോർ ഗുരുതരമായ കരൾ രോഗത്തിന് അടിമയാണെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ... അവനിപ്പോൾ മെഡിസിറ്റി ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
"കരൾ മാറ്റിവെക്കൽ മാത്രമാണ് എന്റെ കിച്ചുവിന്റെ ജീവൻ നിലനിർത്താനുള്ള ഏക പോംവഴി... പക്ഷെ യഥാർത്ഥ പ്രശ്നം അതല്ല ... "
ഒന്ന് ദീർഘനിശ്വാസം എടുത്തിട്ട് മീര തുടർന്നു:
" അവന്റെ രക്തഗ്രൂപ്പ് അപൂർവ്വമായ എബി നെഗറ്റീവ് ആണ് ... അതു കൊണ്ട് അതേ ഗ്രൂപ്പിലുള്ള ഒരു ദാതാവിൽ നിന്നു മാത്രമെ അവന് കരൾ സ്വീകരിക്കാനാവു... അത്തരമൊരാളെ കുറെ തിരഞ്ഞതിന് ശേഷം ഞങ്ങൾ കണ്ടെത്തിയിരുന്നു... പക്ഷെ ഞങ്ങളുടെ നിർഭാഗ്യം കൊണ്ട് അവിടെയും തടസ്സമുണ്ടായി...അയാൾ അവയവ തട്ടിപ്പ് കാരുടെ ഒരു കണ്ണിയായിരുന്നു... അങ്ങനെ അയാൾ കേസിൽ കുടുങ്ങി. അതു കൊണ്ട് സമയത്ത് ഓപ്പറേഷന്‍ നടത്താൻ കഴിഞ്ഞില്ല... അപ്പോഴേക്കും രോഗം വല്ലാതെ വഷളായി... പുതിയൊരു ദാതാവിനെ കണ്ടെത്തി എത്രയും വേഗം ഓപ്പറേഷൻ നടത്തുക എന്നതേ ഇനി ഒരു പോം വഴിയുള്ളു... അതിനുള്ള സമയവും വളരെ കുറച്ച് മാത്രം.
ഒന്ന് നെടുവീർപ്പിട്ട അവർ തെല്ലിട നിർത്തിയിട്ട് തുടർന്നു
" അരവിന്ദിന് മഹാഭാരതം കഥ അറിയാമോ...? അതിലെ കുന്തിയുടെ അവസ്ഥയിലാണ് ഞാനിപ്പോൾ. അർജ്ജുനന്റെ രക്ഷക്കായി കർണ്ണനോടപേക്ഷിക്കാനെത്തുന്ന കുന്തിയെ അരവിന്ദിന് എന്നോടുപമിക്കാം ."
മീര പറഞ്ഞു .
അരവിന്ദ് സംശയം നിഴലിക്കുന്ന കണ്ണുകളോടെ മീരയെ നോക്കി.
അവന്റെ മുഖത്ത് നിന്നും ദൃഷ്ടി മാറ്റിയിട്ട് മീര തുടർന്നു: "ഒരു മകനും, പൊറുക്കാനാവാത്ത ഒരു തെറ്റ്... ഞാനൊരു ചോരക്കുഞ്ഞിനോട് ചെയ്തിട്ടുണ്ട്... ഈ പാപിയായ അമ്മക്ക് പാൽ മണം മാറും മുൻപെ അവനെ ഉപേക്ഷിക്കേണ്ടതായ് വന്നു...കർണ്ണനെ ഉപേക്ഷിച്ച കുന്തിയെപ്പോലെ... "
ഒന്ന് നിർത്തിയിട്ട് മീര തുടർന്നു:
"കോവിലകത്തെ ഒരു സ്ത്രീക്ക് അന്യമതസ്തനിലുണ്ടായ, അച്ഛനില്ലാത്ത കുഞ്ഞിനെ ഒരിക്കലും വളർത്താൻ കഴിയുമായിരുന്നില്ലാ...
കോവിലകത്തിന്റെ അന്തസ്സും, അഭിമാനവും കാക്കാൻ അവനെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ... അതുകൊണ്ട് ഞാൻ അന്നതു ചെയ്തു... മനസ്സോടെയല്ല എങ്കിലും എനിക്കത് ചെയ്യേണ്ടതായ് വന്നു... പക്വതയില്ലാത്ത പ്രായത്തിൽ ഉണ്ടായ ഒരു തെറ്റാണ്...ഒരു പ്രണയത്തിന്റെ ബാക്കി പത്രം .... ഒരു മകനും പൊറുക്കാനാകാത്ത പാതകമാണ് ഇതെന്നെനിക്കറിയാം. പക്ഷെ ഇന്നവൻ വിചാരിച്ചാൽ എന്റെ രണ്ടാമത്തെ മകന്... അവന്റെ അനുജന്...ജീവൻ തിരിച്ച് കിട്ടും... ആ മകനെ തേടി ഇറങ്ങിയ പാപിയായ അമ്മയാണ് ഈ ഞാൻ."
പിന്നിലെ തലയിണയിലേക്ക് അമർന്നിരുന്ന അവർ തന്റെ മിഴികൾ സാരിത്തലപ്പ് കൊണ്ട് തുടച്ചിട്ട്, മുകളിലെ സിലിംഗിലേക്ക് നോക്കി തുടർന്നു.
" പണ്ട് ഈ മഞ്ഞയിൽ എസ്റ്റേറ്റ് കോവിലകം വകയായിരുന്നു...ഇവിടെ വച്ചാണ് എനിക്കാ കുഞ്ഞ് ജനിച്ചത് ... അവനെ എന്റെ സഹോദരൻ 'രവിവർമ്മ ' ഈ എസ്റ്റേറ്റിനരികിലെ ലയത്തിലുണ്ടായിരുന്ന മക്കളില്ലാത്ത ഒരു ദമ്പതിമാർക്കന്ന് നൽകി...
ആ കുഞ്ഞിനേയും കൊണ്ട് ഇവിടം വിട്ട് പോയ അവർ, ദൂരെ മറ്റേതോ ഒരു സ്ഥലത്ത് താമസിക്കുന്നുണ്ട്... അവരെ കുറിച്ച് എന്തെങ്കിലുമൊരു വിവരം ആ ലയത്തിലെത്തി അരവിന്ദ് അന്വേഷിച്ച് കണ്ടെത്തി തരണം... ഒരമ്മയുടെ അപേക്ഷയാണിത്."
" പ്രസവസമയത്ത് എന്നെ പരിചരിച്ച ഡോക്ടർ അവന്റെ രക്തവും അപൂർവ്വമായ എബി നെഗറ്റീവ് ഗ്രൂപ്പിൽ പെട്ടതാണെന്ന് രവിയേട്ടനോട് പറഞ്ഞിരുന്നു. ആ ഒരറിവാണ് ഇന്നെന്റെ പ്രതീക്ഷ...
ഈ പാപിയായ അമ്മ ഇന്നിവിടെ എത്തിയത് അവനെ കണ്ടെത്തി അവനോട് യാചിക്കാനാണ് ... അവന്റെ കാൽക്കൽ വീണപേക്ഷിക്കാനാണ്...എത്രയായാലും ഞാൻ അവന്റെ അമ്മയല്ലെ...എന്റെ ഈ അപേക്ഷ അവൻ നിരസിക്കില്ല... അവൻ ചോദിക്കുന്ന പണം കൊടുക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് കിച്ചുവിന്റെ ജീവൻ എങ്ങനെ എങ്കിലും രക്ഷിക്കണം."
ഒരു തേങ്ങലോടെ ഇത്രയും പറഞ്ഞ് നിർത്തിയ മീര അല്പ സമയം എന്തോ ചിന്തിച്ചിരുന്നു പിന്നെ തന്റെശബ്ദത്തിൽ ഗൗരവം വരുത്തി അവർ തുടർന്നു:
" അരവിന്ദ്, അവനെ തിരക്കിയാണ് ഞാൻ ഇവിടെ വന്നതെന്ന കാര്യം രവിയേട്ടനൊഴികെ ആർക്കും അറിയില്ല... എന്റെ ഭർത്താവിന് പോലും... ആദ്യമായാണ് അന്യനായ ഒരാൾ ഇതറിയുന്നത്. അരവിന്ദ് ആ ഗൗരവത്തോടെ വേണം ഇതിനെ ഉൾക്കൊള്ളാൻ... “
“മീര ഇന്നൊരു ഭാര്യയാണ്, സമൂഹത്തിൽ അറിയപ്പെടുന്ന ഒരെഴുത്ത്കാരിയാണ്… അതുകൊണ്ട് ഇക്കാര്യം പുറത്തറിയുന്നത് ഒരിക്കലും അഭികാമ്യമല്ല...എന്തോ അരവിന്ദിനെ കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതനായ് തോന്നിയില്ല... എനിക്ക് അരവിന്ദിന്റെ സഹായവും ഇപ്പോൾ ആവശ്യമാണ്... അത് കൊണ്ടാണ് ഞാൻ ഈ കാര്യം അരവിന്ദിനോട് പറഞ്ഞത്... അരവിന്ദ് അയാളെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം എനിക്ക് കണ്ടെത്തി തരണം... അതും രഹസ്യമായി...ഇത് ഒരമ്മയുടെ അപേക്ഷയാണ്."
" ഞാൻ തിരക്കാം മീരാമ്മെ... കണ്ടെത്തുകയും ചെയ്യാം ... ആരും അറിയാതെ തന്നെ. മീരാമ്മ പറഞ്ഞത് ഗൗരവത്തോടെ തന്നെയാണ് ഞാനെടുത്തത്…”
അരവിന്ദിന് അവരുടെ ആ അവസ്ഥയിൽ വല്ലാതെ വിഷമം തോന്നി... എന്തൊക്കെയോ മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൻ മീരയോട് ചോദിച്ചു:
“അയാളുടെ പേരോ അങ്ങനെ എന്തെങ്കിലും വിവരങ്ങളോ മീരാമ്മക്ക് അറിയാമോ...?'’
ഇല്ല അരവിന്ദ്... അയാളെക്കുറിച്ച് അധികമൊന്നും രവിയേട്ടനും അറിയില്ല…! ഈ നാട്ടിലെല്ലാം അയാൾ പിള്ള ചേട്ടനെന്നോ മറ്റോ ആണ് അറിയപ്പെട്ടിരുന്നത്... പുറം നാട്ടിൽ നിന്നും വന്ന തൊഴിലാളികളാണ് കൂടുതലും ലയത്തിൽ താമസിച്ചിരുന്നത് ...അയാളും അതുപോലെ വന്നതാവാം.. കുഞ്ഞിനെ വാങ്ങിയ ഉടൻ തന്നെ അയാളും ഭാര്യയും രഹസ്യമായി ഇവിടം വിട്ട് ദൂരെ ഏതോ സ്ഥലത്തേക്ക് പോയി ... ഇത്രയും വിവരങ്ങളെ എനിക്കറിയൂ ...പക്ഷെ അയാളെ കണ്ടെത്താൻ സഹായിക്കുന്ന ഒരു കാര്യം എന്റെ കൈവശം ഉണ്ട്, അതിലാണ് എന്റെ പ്രതീക്ഷ അത്രയും... അതാണ് ഈശ്വരൻ എനിക്ക് നല്കിയ കച്ചിത്തുരുമ്പ് ….!
ഒരു ദീർഘനിശ്വാസത്തോടെ മീര പറഞ്ഞ് നിർത്തി.
മീര പറഞ്ഞ ... അയാളെ കണ്ടെത്താൻ സഹായിക്കുന്ന ആ കാര്യം എന്തെന്നറിയാൻ ആകാംഷയോടെ അരവിന്ദ് അവരുടെ മുഖത്തേക്ക് ഉറ്റു നോക്കി നിന്നു...
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo