അപ്പോഴൊക്കെ ഒരു വിശുദ്ധ എന്നിൽ സന്നിവേശിക്കും
ചിന്തകളെയൊക്കെ വെടിപ്പാക്കും
ഹൃദയത്തെ വെളുപ്പാക്കും...
കൂടെനിന്ന മനസ്സിനെ തള്ളിപ്പറയും
ധാർമ്മികതയില്ലാത്തവൾ എന്നാരോപിക്കും
അനുസരണയില്ലാത്തവൾ എന്നാക്രോശിക്കും
നാണം കെട്ടവളെന്നു വിളിച്ചു തരം താഴ്ത്തും
കഠിനതയുടെ ഇരുമ്പുകൂടിനുള്ളിലടയ്ക്കും
കണ്ണുനീർ കൊണ്ടു മുദ്രവയ്ക്കും...
എങ്കിലും, മനസ്സ് വീണ്ടും ഇറങ്ങിനടക്കും..
ഓർമ്മയുടെ കാടുകളിലൂടെ ഏകയായി സഞ്ചരിക്കും..
സ്നേഹജലം നിറഞ്ഞ അരുവിക്കരയിൽ
വഴിതെറ്റാതെയെത്തിച്ചേരും...
ആടയാഭരണങ്ങൾ വലിച്ചെറിഞ്ഞ്
വനഭംഗിയാൽ നാണം മറയ്ക്കും..
തണുത്തു തെളിഞ്ഞ വെള്ളത്തിൽ
തുടിച്ചു കുളിക്കും
മതിയാവോളം കോരിക്കുടിക്കും
കൈകുമ്പിളിൽ ശേഖരിക്കും...
പിന്നെ, ഈറൻ പെയ്യുന്ന കണ്ണുകളോടെ ഇതാണവസാനമെന്നുറപ്പിച്ചു
തിരികെ നടക്കും...
പടിവാതിൽക്കൽ മടിച്ചു നിന്ന്
ഇനി പോവില്ല, യെന്നേങ്ങിക്കരയും
ഞാൻ കഴിഞ്ഞതെല്ലാം മറക്കും
അകത്തേയ്ക്കു വിളിക്കും
അലിവോടെ ചേർത്തു നിർത്തും
ഇനി അരുതെന്നപേക്ഷിക്കും ...
പക്ഷേ, രണ്ടു നാളുകൾ പോലും കാത്തു നിൽക്കാതെ
അവളെന്റെ വിശുദ്ധവസ്ത്രം അഴിച്ചു മാറ്റും
ഞങ്ങളൊരുമിച്ചു കുറുമ്പുകാട്ടും
കണ്ണടച്ചിരുട്ടാക്കി
സ്നേഹത്തിന്റെ പാൽ കട്ടുകുടിയ്ക്കും
ആരും കാണുന്നില്ലെന്നാശ്വസിപ്പിക്കും
അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാണും ...
ലിൻസി വർക്കി
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക