നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനിവിടെയുണ്ട്, ഇവിടെത്തന്നെ!


  വൈകുന്നേരങ്ങളിൽ വീടിനു വടക്കുംപടിഞ്ഞാറും വശങ്ങളിൽ നട്ടുപിടിപ്പിച്ച പച്ചക്കറിച്ചെടികൾക്കിടയിൽക്കൂടി നടക്കുന്നത് ഇപ്പൊഴെനിയ്ക്കൊരു പതിവാണ്. അതിൽ ഓരോന്നിലും പുതുതായി കൂമ്പി പുറത്തു വരുന്ന ഓരോ പുതിയ തളിരിലയും പൂമൊട്ടുമാണ് ഇപ്പോൾ പ്രതീക്ഷ വറ്റിയ ജീവിതത്തിന് അൽപ്പമെങ്കിലും നിറം ചേർക്കുന്നത്.

അഞ്ചാറു ദിവസം മുൻപ് കയർകെട്ടി ഉയർത്തിവിട്ട പാവലിന് വള്ളി വീശിത്തുടങ്ങി. ഒന്നു രണ്ടു മൊട്ടുകൾ. എല്ലാം ആൺപൂക്കളാണ്.വളം ചേർത്തു ഇന്നലെ .ഇനി പെൺപൂക്കളും ഉണ്ടാകുമായിരിക്കും,പിന്നെ കായ്കളും.
" അപ്പച്ചൻ ഞാൻ നേരത്തേ പറഞ്ഞത് മറന്നോ? ഇനി മടി പിടിച്ചു നിൽക്കാതെ വേഗം കടയിൽ പോകാൻ നോക്ക്."
"ഞാനില്ല; അത് ശരിയാവില്ല കുട്ടീ"
" അങ്ങനെ പറഞ്ഞാൽ എങ്ങനാ അപ്പച്ചാ , ഇന്ന് പിറന്നാളല്ലേ, ഒരു സമ്മാനം വാങ്ങണ്ടേ അമ്മച്ചിയ്ക്ക്. ഇത്തവണ സമ്മാനം ഞാൻ വാങ്ങില്ലെന്നറിയാമല്ലോ?"
നെഞ്ചിലൂടെ ഒരു വേദന പാഞ്ഞു പോയി, ചാട്ടുളി പോലെ.
"എന്താ, ഒന്നും മിണ്ടാതെ നിൽക്കണേ.വേഗം കാലും കയ്യും കഴുകി പുറപ്പെടാൻ നോക്ക് അപ്പച്ചാ.
ഞാൻ ഇതുവരെ പിറന്നാൾ സമ്മാനം വാങ്ങിയിട്ടില്ലല്ലോ, എന്നാണ് ആലോചനയല്ലേ? എനിക്കറിയില്ല സാരി വാങ്ങാൻ , പുതിയ ഫാഷൻ ഒന്നും എനിയ്ക്കറിയില്ല,ഞാൻ വാങ്ങിയാൽ നിൻ്റെ അമ്മയ്ക്ക് ഇഷ്ട്ടപ്പെടുമോ എന്നൊന്നുമോർത്തു വിഷമിക്കേണ്ട.
ഒന്നാലോചിച്ചു നോക്ക്. അപ്പച്ചൻ തനിയെ അമ്മച്ചിയ്ക്കിഷ്ട്ടപ്പെട്ട സാരി സെലക്റ്റ് ചെയ്ത് വാങ്ങിക്കൊണ്ടു വരുമ്പോൾ അമ്മച്ചിയ്ക്കുണ്ടാവുന്ന സന്തോഷം! ഞങ്ങൾ പെണ്ണുങ്ങളങ്ങനെയാണ്.അൽഭുതപ്പെടുത്തിക്കൊണ്ട് , ഭർത്താവ് ഒരു സമ്മാനവുമായി കയറി വരുമ്പോഴുള്ള സന്തോഷം, അതെങ്ങനെയാ പറയേണ്ടതെന്നറിയില്ല. രണ്ടുതവണയേ എനിയ്ക്കതറിയാനായുള്ളു. എന്നാലും അത് ഒരു ഒന്നൊന്നര സന്തോഷം തന്നെ!
പിന്നെ കടയിൽ ചെന്ന് പരുങ്ങി നിൽക്കയൊന്നും വേണ്ട ., നേരേ സാരി സെക്ഷനിൽ ചെന്ന് ഒരു സാരി വേണമെന്നു പറയുക. അവർ അമ്മച്ചീടെ വയസ്സും നിറവും, ശരീര പ്രകൃതിയുമൊക്കെ ചോദിച്ച് നല്ലതൊരെണ്ണം സെലക്റ്റ് ചെയ്തു തന്നോളും... പള്ളിയിൽ പോകുമ്പോൾ ഉപയോഗിക്കാൻ പറ്റുന്നതെന്നു പറഞ്ഞാൽ മതി.
പിന്നെ കൃഷിക്കാരനായതു കൊണ്ട് പച്ച നിറം അപ്പച്ചൻ്റെ വീക്നെസ് ആണെന്നറിയാം. ഇത് വാഴ കൂമ്പിൻ്റെ നിറം, ഇത് മാവിലത്തളിരിൻ്റെ നിറം, ഇത് ചാണകപ്പച്ച എന്നൊക്കെ പറഞ്ഞ് വാങ്ങിക്കൊണ്ടു വന്നാൽ അമ്മച്ചി കൈ കൊണ്ടു തൊടില്ല; ഓർമ്മ വേണം.
ജെറിയും തിളക്കവുമൊന്നും ഇപ്പോൾ ഫാഷനല്ല കേട്ടോ. പിന്നെ അമ്മച്ചി ലേശം കറുത്ത നിറമാണെന്ന് പറഞ്ഞ് വെള്ള സാരി വാങ്ങല്ലേ.
ഇനിയും സംശയമാണെങ്കിൽ ഞാൻ അപ്പച്ചൻ സെലക്റ്റ് ചെയ്യുമ്പോൾ സിഗ്നൽ തരാം, ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ .അന്നേരം മിണ്ടാനൊന്നും ഞാനില്ലാട്ടോ അപ്പച്ചാ.
ഒരു കാര്യം കൂടിയുണ്ട്. പണ്ട് പ്രീഡിഗ്രി പരീക്ഷയെഴുതി നിൽക്കണ അമ്മച്ചിയെ കയ്യും കണ്ണും കാട്ടി അടിച്ചുമാറ്റുമ്പോൾ അമ്മച്ചിയുടെ കഴുത്തിൽ രണ്ടു മടക്കിൻ്റെ ഒരു മണിമാലയുണ്ടായിരുന്നു. പിന്നീട് ഈ വീടുവച്ചപറമ്പുവാങ്ങാൻ അപ്പച്ചൻ വിറ്റു കളഞ്ഞത്. അതിനിപ്പൊഴുമമ്മച്ചിയ്ക്ക് ഒരു ആശയുണ്ട്. എന്തായാലും സ്വന്തം അപ്പൻ പതിനേഴാംപിറന്നാളിനു വാങ്ങിക്കൊടുത്തതല്ലേ.? നഷ്ടപ്പെട്ടതിൽ സങ്കടം കാണും.എന്നോട് അമ്മച്ചി പറഞ്ഞിട്ടുണ്ടത് ,എല്ലാം നേടിയെന്നാലും സ്വന്തം വീടും വീട്ടുകാരുമെല്ലാം നഷ്ടമായതിൻ്റെ ദു:ഖം.
എന്നാലും എനിക്ക് അൽഭുതം തോന്നും, തീരെ റൊമാൻ്റിക്കല്ലാത്ത അപ്പച്ചൻ എങ്ങനെ അമ്മച്ചിയെ വളച്ചെടുത്തു എന്ന്. എനിയ്ക്ക് ചിരി പൊട്ടും, നിങ്ങളുടെ പണ്ടത്തെ റൊമാൻസ് ഓർക്കുമ്പോൾ."
നിർത്താതെ മണി കിലുങ്ങുമ്പോലെയുള്ള സംസാരം കേട്ട്,ഒരാവേശത്തിന് മനസ്സിലുയർന്ന കുസൃതിയോടെ കയ്യ് വികൃതിപ്പെണ്ണിൻ്റെ നേർക്കുയർന്നു. എന്തൊക്കെയാണിവളുടെ നാവിൻ തുമ്പിൽ നിന്നുതിർന്നു വീഴുന്നത്.? ഒരു തിരമാലപോലെ മനസ്സിലേയ്ക്ക് എത്തി നോക്കിയ ചിന്തയിൽ ആ കൈ പിന്നെ താണു.
"അപ്പോൾ മറക്കണ്ടാ കേട്ടോ, അടുത്ത പിറന്നാളിന് രണ്ടു മടക്കിൻ്റെ മണിമാല അമ്മച്ചിയ്ക്ക് വാങ്ങിക്കൊടുക്കാൻ!"
പൈപ്പിൻ ചുവട്ടിൽ കാലും കയ്യും കഴുകുമ്പോൾ വീണ്ടും പിന്നിൽ മോളുടെ ശബ്ദം.
"എൻ്റെ സ്കൂട്ടറിൻ്റെ കാര്യം അച്ഛൻ മറന്നുവല്ലേ? ഞാനെത്ര പൊന്നുപോലെ നോക്കിയതാ, ഒരു പോറൽ പോലും ഏൽപ്പിക്കാതെ, എന്നിട്ട് അന്ന്...... സ്കൂട്ടറിന് മാത്രം കാര്യമായൊന്നും പറ്റിയില്ല .ഒന്ന് കഴുകി വൃത്തിയാക്കി വയ്ക്ക് അപ്പച്ചാ''
കടയിൽ നിന്ന് സാരി സെലക്റ്റ് ചെയ്തിറങ്ങുമ്പോൾ, അവളുടെ മുഖത്ത് നിറഞ്ഞ ചിരി,നന്നായി സെലക്ഷൻ, അമ്മച്ചിയ്ക്കു നന്നായിച്ചേരും എന്ന് പറയുമ്പോലെ.
കടയുടെ മുന്നിൽ തന്നെയുള്ള റോഡിൽ സൈമൺ. അയൽക്കാരനാണ്, ബൈക്കിലാണ് കക്ഷി.പിടിച്ച പിടിയാലെ അതിൽ കയറ്റി വീട്ടിൽ എന്നെ എത്തിച്ചു തന്നു, മഴ വരണുണ്ട്, മാത്യു ചേട്ടൻ നടക്കണ്ടയെന്നും പറഞ്ഞ്.
ഭാഗ്യം. വീട്ടിലേക്ക് കയറുമ്പോൾ മേഴ്സി , കയ്യിൽ ഇരുന്ന സാരി വച്ചബാഗ് കണ്ടില്ല, കുളിമുറിയിലാണവൾ. അല്ലെങ്കിൽ ഇപ്പോൾ ഇതെന്തിനാ വാങ്ങാൻ പോയത് എന്നും പറഞ്ഞ് ബഹളമായേനെ.
ഇനി സ്വന്തം പിറന്നാൾ ആണെന്ന് ആ പാവം അറിഞ്ഞിട്ടുണ്ടോ ആവോ?
തളർച്ചയോടെ,ഫാൻ ഓൺ ചെയ്ത് സെറ്റിയിൽ ചാഞ്ഞിരിക്കുമ്പോൾ പുറത്ത്
കോളിംഗ് ബെല്ലിൻ്റെ ശബ്ദം.
ജോ ആണ്, മകളുടെ ഭർത്താവ്.ഗേറ്റിനടുത്തായി അവനെ ഓഫീസിലേക്ക് നൈറ്റ് ഡ്യൂട്ടിയ്ക്ക് കൊണ്ടുപോകാനുള്ള വണ്ടിയുണ്ട്. അതിലാണവൻ വന്നത്.
"അമ്മച്ചി എവിടെ? "
"കുളിമുറിയിലാണ് "
"നേരത്തേ വരാൻ പറ്റിയില്ല അപ്പച്ചാ, മോന് ചെറിയ പനി. അതിൻ്റെ വാശിയുണ്ട്., എന്നെ അരികിൽ നിന്നും മാറാൻ സമ്മതിക്കാതെ. രാത്രി പിന്നെ ഞാൻ അടുത്തില്ലെങ്കിലും കുഴപ്പമില്ല, അമ്മച്ചിയുടെ കൂടെ കിടന്നുറങ്ങിക്കോളും . പിന്നെ ടെസിച്ചേച്ചി,ജോസേട്ടൻ്റെ ഭാര്യ രാത്രി വീട്ടിൽ വന്നു കൂട്ടു കിടക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ ഇല്ലെങ്കിൽ ടെസിച്ചേച്ചിയുടെ കൂടെയാണ് അവൻ്റെ കൂടുതൽ കളിയും, ചിരിയും. വല്യമ്മച്ചീന്നു വിളിച്ച് ചേച്ചിയുടെ പിന്നിൽ നിന്നും മാറില്ല. അതുകൊണ്ട് രാത്രി അവൻ്റെ വല്യമ്മച്ചിയുണ്ടെങ്കിൽ പിന്നെയാരും വേണ്ട "
"എൻ്റെ ജോ മോനേ, നീയിങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ? വയ്യാത്ത അമ്മച്ചിയെ ഇനിയും ബുദ്ധിമുട്ടിക്കണോ.? ഒന്നര വയസ്സു തികയാത്ത കുഞ്ഞിനേം കൊണ്ട് നീ ...... ഇവിടെ നോക്കാൻ ഞങ്ങളില്ലേ, ഞാനും മേഴ്സീം. നിങ്ങൾ ഇവിടെ വന്നു നിൽക്ക്, എത്ര തവണ പറഞ്ഞതാ ഞങ്ങൾ!"
"അതപ്പച്ചാ, പുതിയ വീട് പണി തീർന്ന്, കയറിക്കൂടലിൻ്റെയന്ന് രാത്രി കിടക്കാൻ നേരം ജിജി പറഞ്ഞതാണ്. "നമുക്കിനി ഇവിടെ നിന്ന് മാറി നിൽക്കരുത് ഒരു രാത്രി പോലും, ഇത് നമ്മുടെ രണ്ടു പേരുടേയും സ്വപ്നമാണെന്ന്. രണ്ടു മാസം പോലും തികച്ചു സന്തോഷമായി അവിടെ ജീവിക്കാൻ പറ്റിയില്ല.
എങ്ങനെയാണപ്പച്ചാ ഞാനവളുടെ വാക്ക് തട്ടിക്കളയണത്.?. ആ വീട് വിട്ട് ഇവിടേയ്ക്കു വരുന്നത്? " ജോയുടെ വാക്കുകൾക്ക് ഇടർച്ച.
" അമ്മച്ചിയുടെ ബർത്ത് ഡേ യാണെന്ന് എങ്ങനെയറിഞ്ഞു ?"
'"അതും അവൾ....."
കണ്ണിലൂറിയ നീര് താഴേക്ക് വീഴും മുൻപ് അവൻ മുഖം തിരിച്ചു.
തിരക്കിട്ട് കയ്യിലെ ഗിഫ്റ്റ് പാക്കറ്റ് തനിയ്ക്കു നേരേ നീട്ടി, തിരിഞ്ഞു നടക്കുമ്പോൾ അവൻ പറഞ്ഞു, ''കേക്കാണ്, അമ്മച്ചിയുടെ പിറന്നാളിൻ്റേത്. അമ്മച്ചിയെ കാണാൻ നിൽക്കണില്ല, പറഞ്ഞേക്കു.....തിരക്കുണ്ട്. അവർ, കൂട്ടുകാർ കാത്തു നിൽക്കണ കണ്ടില്ലേ?"
മുറിയിൽ കയറി. കൈകൾ നീട്ടി, മകളെ നെഞ്ചോടു ചേർക്കുമ്പോൾ മിന്നാമിനുങ്ങു പോലെ മിന്നി മിന്നിക്കത്തുന്ന കുഞ്ഞു ബൾബുകൾ കാവൽ നിൽക്കുന്ന, ഫ്രെയിമിട്ടചില്ലുകൂട്ടിൽ നിന്നു പുറത്തിറങ്ങി, അവൾ തൻ്റെ ദേഹത്തോട്ഒട്ടിച്ചേർന്നുനിന്നു.ആ ഹൃദയമിടിപ്പു് ഇപ്പോഴും കേൾക്കാം, തനിക്ക് ........തനിയ്ക്കു മാത്രം.
"അയ്യേ! അപ്പച്ചൻ കരയ്വാണോ? ഞാൻ മിടുക്കിക്കുട്ടിയായിട്ട് എല്ലാം ചെയ്തത് കണ്ടില്ലേ? "
പിന്നെ എൻ്റെ നെഞ്ചിൽ അവളുടെ കൈത്തലം ചേർത്തു.... എൻ്റെ പടപടയെന്നു മിടിയ്ക്കുന്ന ഹൃദയത്തിനു മുകളിൽ,
"ആരു പറഞ്ഞു, ഞാനവിടെയില്ലാന്ന്? എല്ലാവരെയും വിട്ടു പോയീന്ന് .എനിക്ക് അങ്ങനെ പോകാൻ പറ്റ്വോ? ഞാനിവിടെയുണ്ട്...... ഇവിടെത്തന്നെ !"
ഡോ. വീനസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot