നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചുഴലി

Image may contain: 1 person, selfie and closeup
ഒരുനാൾ -
'കുമാരന്റെ വീട്ടിൽനിന്ന് ഒരു പെണ്ണിറങ്ങിപ്പോകുന്നതുകണ്ടു.. ഞാനാ കണ്ടേ .. ഞാൻമാത്രേ കണ്ടുള്ളൂ.. '
ഏലിക്കുട്ടി വികാരപരവശയായിരുന്നു.
'അതിനു നിനക്കെന്നാവേണം .. ' കറിയാച്ചന് ശുണ്ഠിവന്നു.
'അവൻ കെട്ടിയിട്ടില്ലല്ലോ.. ?'
'അതിന് ..?'
'വല്ല അവിഹിതം.. അല്ല ..ഞാൻ പറയുവാരുന്നു.. '
'നോക്ക് .. മോന്തയ്ക്കിട്ടുനോക്കി ഒരെണ്ണം വെച്ചുതന്നലൊണ്ടല്ലോ. ?'
'അതിനെന്നതിനാ എന്നോടു കലഹിക്കുന്നേ .. അയല്പക്കമാകുമ്പോ ഇതൊക്കെ നമ്മൾ ശ്രദ്ധിക്കണം.. '
ഏലിക്കുട്ടിക്ക് ചൊറിഞ്ഞുകയറിവരുന്നുണ്ടായിരുന്നു. ഇതാരോടൊന്നു പറയും ? പറഞ്ഞിട്ടും വലിയകാര്യമില്ല .. കാരണമതൊന്നുമല്ല . കുമാരൻ പെൺവിഷയത്തിൽ പിന്നോക്കമാണ്. അതവൻതന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതോർത്തപ്പോൾത്തന്നെ എലിക്കുട്ടിയുടെ മുഖമൊന്നു കോടി.
അന്ന്..
കറിയാച്ചനെക്കൊണ്ട് വലിയകാര്യമൊന്നുമില്ല . അങ്ങേർക്ക് അന്തിക്ക് രണ്ടെണ്ണം മോന്തണം .. മോന്തിയാലോ ? പെമ്പറന്നോത്തിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം. അതച്ചട്ടാണ്.. അല്ലങ്കിപ്പിന്നെ അതിയാനൊറക്കാം വരത്തില്ല. അങ്ങനെയിരിക്കെയാണ് കുമാരൻ അയല്പക്കത്ത് വാടകയ്ക്കുവന്നത്. അല്പം കറത്തിട്ടാണെങ്കിലും ഒരു ആനച്ചന്തമൊക്കെയുണ്ട്. കടഞ്ഞെടുത്ത ശരീരം. കട്ടിമീശ. ചുണ്ടത്ത് ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ചാർമിനാർ. കഴുത്തിൽ ഒരഞ്ചുപവൻ തൂക്കംവരുന്ന മാല . വിടർന്ന ചുണ്ടുകൾ.. ഉള്ളിൽ കുത്തിക്കയറുന്ന നോട്ടം . നോക്കുന്നത് മാറിടത്തിലേക്കാണോ, മറ്റെവിടെയെങ്കിലുമാണോ എന്നൊരു സംശയംമാത്രം ബാക്കി. അന്ന്, കുളിപ്പുര പുറത്തായിരുന്നു. എന്തും വരട്ടെയെന്നുകരുതി മറനീക്കിനിന്നൊരു കുളി കുളിച്ചു. കുമാരൻ കണ്ടതാണ്.. നിന്നിടത്തുനിന്നണുവിട മാറിയതുമില്ല കുമാരൻ . ഒന്നിനുപകരം രണ്ടു ചാർമിനാർ വലിച്ചു. എന്നിട്ട് തിരിഞ്ഞൊരു നടത്തം. പിന്നെ കേൾക്കുന്നത് സൈക്കിളിന്റെ കടകട ശബ്ദമാണ്.. ഒരു ബെല്ലുപോലുമടിക്കാതെ സൈക്കിളിൽക്കയറിയൊരു പോക്ക്.
നെഞ്ചിരുന്നുപോയി.
എന്നിട്ടും, ചിലപ്പോഴൊക്കെ ദിവാസ്വപ്നത്തിൽ ആ ശരീരം..
ഒരുദിവസം സന്ധ്യക്ക് നേരെ കയറിയങ്ങുചെന്നു.
'കുമാരാ .. ;
'ന്താ ?'
'അയല്പക്കമൊക്കെയാകുമ്പോ .. ഒന്നു മിണ്ടിമ്പറഞ്ഞുമൊക്കെ ഇരിക്കണമല്ലോ.. ? കുമാരനെന്താ ജോലി ?'
'അത് ചോദിക്കാനാണോ ഈ വരവ് ? '
'അല്ല .. അറിഞ്ഞിരിക്കാമല്ലോ എന്നു കരുതി '
'ആശാരിപ്പണിയാണ്.. '
'കുടുംബം.. കുട്ടികൾ .. ?'
'ഒന്നുമില്ല.. കെട്ടിയില്ല .. '
'കെട്ടാഞ്ഞതാണോ.. അതോ.. ?'
കുമാരൻ സംശയദൃഷ്ടിയോടെ തിരിഞ്ഞുനിന്നു.
'ചേച്ചിക്ക് വീട്ടിൽ പണിയൊന്നുമില്ലേ .? കറിയാച്ചൻ വരാൻ നേരമായല്ലോ.. ഇന്നത്തെ ഇടി ഇനി ഇതിനായിരിക്കും.. '
കൊച്ചുകള്ളൻ.. അപ്പൊ .. എല്ലാം നോക്കീംകണ്ടും വെച്ചിരിക്കുന്നു.
'ഞാൻ .. പിന്നെ.. '
കുമാരൻ അകത്തോട്ടു കയറിപ്പോയി.. ആ തക്കത്തിന് പിന്നാലെകൂടി.
'ന്റെ കുമാരാ .. '
ഒറ്റപ്പിടുത്തമായിരുന്നു.
ഒരൊറ്റനിമിഷം.. തെറിച്ചുവീണത് വാതിലിലേക്കാണ്.. '
'എനിക്കിഷ്ടമല്ല.. '
'പെണ്ണിനെ ..?'
'ഉം.. '
'ചൂരുംചൂടും തരാൻ ഒരു പെണ്ണിനല്ലേ കഴിയൂ.. '
'ആവശ്യമില്ല.. എനിക്കൊരു പെണ്ണിനെയല്ല ആവശ്യം.. '
'പിന്നെ.. :?'
'ഒരുത്തിയുണ്ടായിരുന്നു. താലിമാലവരെ പണിയിച്ചതാണ്.. അവൾ മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോയി.. അതിനുശേഷം.. എനിക്ക് ആ കഴിവ് നഷ്ടപ്പെട്ടു. .. ചേച്ചി പൊയ്ക്കോളൂ.. '
ഒരുതരം നിസ്സംഗതയായിരുന്നു. അങ്ങനെയൊരു പുരുഷന് കഴിവ് നഷ്ടപ്പെടുമോ? ന്ഹാ .. വരട്ടെ.. സമയമുണ്ടല്ലോ? .. എന്നിട്ടിപ്പോ .. അവന്റെ വീട്ടിൽനിന്നാണ് ഒരു പെണ്ണിപ്പോൾ ഇറങ്ങിപ്പോയത്.
സന്ധ്യമയങ്ങിയ നേരമായിരുന്നു. ഒരു കണ്ണ് എപ്പോഴും അങ്ങോട്ടേക്കായതുകൊണ്ടു കണ്ടതാണ്.. അപ്പോൾമുതൽ ഒരു ഓക്കാനം.. മനംപിരട്ടൽ . എനിക്കില്ലാത്ത എന്താണ് .. ആ പോയവൾക്കുള്ളത്? ഇനി അതല്ലെങ്കിൽ അവനെ ഇട്ടിട്ടുപോയവൾ തിരികെവന്നതാണോ ? അങ്ങനെയെങ്കിൽ. .. അതു തടയണം. എന്തിനു തടയണം? എന്താണ് അയാളുമായുള്ള ബന്ധം ?
ഒന്നുമില്ല. ഒരാളുടെ ഭാര്യയാണ്.. പ്രസവിക്കാനുള്ള യോഗമില്ലാതിരുന്നതുകൊണ്ട്..
ഏലിക്കുട്ടി ഒരു ദീർഘനിശ്വാസത്തിലെല്ലാമൊതുക്കി.
'എന്ത്യേടി .. നിന്റെ മത്തി ഒലത്തിയത്.. ?'
കറിയാച്ചനാണ്. അങ്ങേർക്ക് ടച്ചിങ്‌സ് കിട്ടാത്തതിന്റെ പരവേശം.
'വരുന്നൂ.. '
ഇനിയെങ്ങാനും താമസിച്ചാൽ .. ഇന്ന് കള്ളുകുപ്പി തലമണ്ടയ്ക്കടിക്കും.. അതാണ് സ്വഭാവം. ഇടയ്ക്കിടയ്ക്ക് രണ്ടെണ്ണം കിട്ടുന്നതാണ്. അതിപ്പോ ശീലമായിപ്പോയി. പണ്ട്, അങ്ങനെയായിരുന്നില്ല . പതിയെപ്പതിയെ, സ്വന്തം കഴിവുകേട് ഭാര്യക്കു മനസ്സിലായെന്നറിഞ്ഞപ്പോൾമുതൽ ഇതാണ് പ്രകൃതം. വിട്ടുപോകാമായിരുന്നു.. പലതവണ പറഞ്ഞതുമാണ്.. പോയില്ല .. എന്തോ.. അന്നൊന്നും മറ്റൊന്നും ചിന്തിക്കാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല .. ഇന്നിപ്പോൾ .. കുമാരനാണ് അതൊക്കെ മാറ്റിമറിച്ചത്.
പാത്രങ്ങളൊക്കെ കഴുകി കമഴ്ത്തിവെച്ചിട്ട് .. പതിയെ അടുക്കളവാതിലിന്റെ ഓരംപറ്റി കുമാരന്റെ വീട്ടിലേക്കുനോക്കി. വാതിൽ അടഞ്ഞുതന്നെ കിടക്കുന്നു. പെണ്ണിറങ്ങിപ്പോയതിന്റെ പിന്നാലെ കുമാരനും പോയിട്ടുണ്ട്. ഇല്ലെങ്കിൽ സാധാരണ അവിടെ കാണേണ്ടതാണ്. അപ്പോൾ.. ഇതിലെന്തോ ചുറ്റിക്കളിയുണ്ട്..
പന്ത്രണ്ടര .. പെട്ടെന്നെന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ആദ്യം ഓർമവന്നത് കുമാരനെയാണ്.. ആ പെണ്ണിനേയും. ചാടിയെണീറ്റു മുടിവാരിക്കെട്ടി അടുക്കളവാതിലിലേക്കൊരോട്ടമായിരുന്നു. അഴിഞ്ഞുപോയ സാരി എങ്ങനെയോ വാരിച്ചുറ്റി. വാതിലിന്റെ പാളി മെല്ലെത്തുറക്കുമ്പോൾ ശ്വാസഗതി നിയന്ത്രിക്കാൻ പാടുപെട്ടിരുന്നു.
കുമാരന്റെ വാതിലിനുമുന്നിൽ ആരോ ഒരാൾ. മങ്ങിയ പ്രകാശത്തിലാണ് കണ്ടത്.. കിലുങ്ങുന്ന വളകളുടെ ശബ്ദം. അവൾ .. അവൾ തിരികെവന്നിരിക്കുന്നു..അല്പം കാരത്തിട്ടായിരുന്നു അവൾ .. അല്ലേ .. ? അതേ.. മങ്ങിയ വെളിച്ചത്തിലായിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നു.
ആ രൂപം വാതിലിന്റെ പൂട്ട് തുറക്കാനുള്ള ശ്രമത്തിലാണ്. അപ്പോൾ, കുമാരനെവിടെ?
'യ്യോ..... ' പെട്ടെന്നാണ് അറിയാതെ ഒച്ചവെച്ചത്.
ആ രൂപം തിരിഞ്ഞുനിന്നു. പെട്ടെന്ന് ആ മുഖത്ത് ഒരു പ്രകാശം.. സർവ്വാഭരണവിഭൂഷിതയായിനിൽക്കുന്ന ഒരു വൃത്തികെട്ട സത്വം. നാവു നീണ്ടുകിടക്കുന്നു.. കണ്ണുകൾ പുറത്തോട്ടു തള്ളിനിൽക്കുന്നു. നാവിന്റെ വശങ്ങളിൽ രണ്ടു തേറ്റപ്പല്ലുകൾ .. കണ്ണുകളിൽ അഗ്നി. മറ്റൊന്നും ഓർമ്മയില്ല.
കണ്ണുതുറക്കുമ്പോൾ കറിയാച്ചൻ വീശിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്.
'ഉറക്കത്തിൽ എണീറ്റുനടക്കരുതെന്നെത്ര തവണ ഞാൻ പറഞ്ഞിട്ടൊണ്ട് .. ആരോട് പറയാനാ ? '
കറിയാച്ചൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
'ഞാൻ .. അത്.. '
'കുന്തം.. നീ വന്നുവീണത് ചെരവയുടെ ഒത്തനടുക്കാണ് .. കർത്താവേശുമിശിഹായുടെ കാരുണ്യം..ചെരവ തെന്നിപ്പോയി.. അല്ലെങ്കി ഇപ്പൊ കാണാരുന്നു.. '
ഒന്നും പറഞ്ഞില്ല. ഒരുവേള കറിയാച്ചൻ ഒന്നെണീക്കാൻ തുനിഞ്ഞപ്പോൾ .. ആ കൈകളിൽപ്പിടിച്ച് ചേർത്തിരുത്തി. അത്രയ്ക്ക് ഭീഭത്സമായിരുന്നു ആ കാഴ്ച... ഭൂമി രണ്ടായിപ്പിളർന്ന് അതിലേക്കിറങ്ങിപ്പോയിരുന്നെങ്കിൽ എന്നുവരെ ഓർത്തുപോയി.
പിന്നെ കുറേദിവസത്തേക്ക് അങ്ങോട്ടുള്ള നോട്ടം നിറുത്തിവെച്ചിരുന്നു. കുമാരനെ പലവട്ടം ചന്തയിലും മറ്റുംവച്ച് കണ്ടിരുന്നു.. പരിചയഭാവംപോലും നടിക്കാത്തവരോട് എന്തോ പറയാനാ ? പലപ്പോഴും വളകളുടെ കിലുക്കം കേട്ടിട്ടുണ്ട്. പാതിരാത്രിയിലുംമറ്റും. ഒന്നു നോക്കാനോ, ആരോടെങ്കിലും പറയാനോ കഴിഞ്ഞിരുന്നില്ല.
ഒരുദിവസം.
നല്ല പനി. കിടന്നിട്ടുറക്കംവരാത്ത രാവ് .. പനിച്ചൂടിലും കുമാരന്റെ ഓർമ്മകൾ വിട്ടുപോയിരുന്നില്ല . എന്തും വരട്ടെയെന്നുകരുതി അടുക്കളയുടെ വാതിലിന്റെ വിടവിലൂടെ വെറുതെയൊന്നു നോക്കി.
അനക്കം കേട്ടിട്ടെന്നവണ്ണം പെട്ടെന്ന് വാതിലുതുറന്ന് അകത്തേക്കുകയറിയ പെൺരൂപം. ചെറിയൊരു മോഹഭംഗം തോന്നിയെങ്കിലും, അതങ്ങനെ വിട്ടാൽപ്പറ്റില്ലെന്നുതന്നെ തീരുമാനിച്ചു.
കുമാരനോടു സംസാരിക്കണം..
സംസാരിച്ചില്ലെങ്കിൽ നെഞ്ചുപൊട്ടിച്ചാകും.
വേണ്ടായിരുന്നു കുമാരാ .. എന്നോടിതു വേണ്ടായിരുന്നു . ദേഹം വെട്ടിവിയർത്തു. ഇപ്പോൾത്തന്നെ അവന്റെ വീട്ടിൽക്കയറി അവളെയെടുത്തു പുറത്തിടണമെന്നു മനസ്സുപറഞ്ഞു. പക്ഷേ .. !
പിറ്റേദിവസം...
കുമാരൻ വൈകിട്ടെത്തി വാതില് തുറന്നിട്ട് ഒരു ചാർമിനറുമായി കുളിപ്പുരയിലേക്കുപോയ നിമിഷം.. അകത്തുകയറി. കറിയാച്ചനോട്, പള്ളീന്നു വീടുതെണ്ടലുണ്ട് .. കുറച്ചുതാമസിക്കുമെന്നു നേരത്തെ പറഞ്ഞിരുന്നതുകൊണ്ട് ആ പ്രശ്നമില്ല.
തന്റെ തൊട്ടുമുന്നിൽ കുളിച്ചിട്ട് ഈറൻതോർത്തുമാത്രം ചുറ്റിയ കുമാരൻ. ഒരുവേള പെട്ടെന്ന് ആ തോർത്ത് അഴിച്ചു കട്ടിലിന്റെ കാലിലിട്ടശേഷം ആണിയിൽ തൂക്കിയിട്ടിരുന്ന മുണ്ടെടുത്തുടുത്ത കുമാരൻ........... പ്രലോഭനം പലവഴിയിൽ.. ശ്വാസം പിടിച്ചിരുന്നു. പഴയൊരു അലമാരയിലുള്ള കണ്ണാടിയുടെ മുന്നിലാണ് കുമാരൻ. മുടിചീകി .. പൗഡറിട്ടു. ഒരു ബാഗ് തുറന്നു. ഒരുങ്ങുന്ന സാധനങ്ങൾ .. ചീപ്പ്, പൊട്ടുകൾ, വളകൾ.. മാലകൾ ..
തന്റെനേരെ തിരിഞ്ഞുനിന്നു കുമാരൻ ബ്രായിട്ടപ്പോൾ ഞെട്ടിയെങ്കിലും ശ്വാസം പിടിച്ചിരുന്നു. ബ്ലൗസിട്ടു. കണ്ണെഴുതി, പൊട്ടുതൊട്ടു.
കുമാരനിൽനിന്നു കുമാരിയിലേക്കുള്ള പ്രയാണം. ഒന്നും പറയാനാവാതെ... ശ്വാസംപോലും വിടാനാവാതെ .. കുമാരൻ നീണ്ടിടതൂര്ന്ന മുടിയുള്ള ഒരു വിഗ്ഗ് എടുത്തു തലയിൽവച്ചു. കണ്ണാടിയിൽ ഒന്നൂടെ നോക്കി ഉറപ്പുവരുത്തി. പുറത്തേക്കിറങ്ങുംമുന്നേ.. ഒരു ബാഗിൽ മറ്റൊരു വിഗ്ഗ്,, രണ്ടുപല്ലുകൾ .. നീണ്ട നാക്ക്.. ഇവയൊക്കെ തിരുകിക്കയറ്റി.
'എനിക്കുവയ്യ.. ഞാനിപ്പോ ചത്തുപോകും.. '
അറിയാതെ വായിൽനിന്നുവീണ ശബ്ദശകലം.
ഞെട്ടിത്തിരിഞ്ഞ കുമാരൻ.
ആ കണ്ണുകളിൽ അഗ്നിസ്ഫുലിംഗങ്ങൾ ..
'കണ്ടുപിടിച്ചല്ലേ.. ?.. എനിക്കറിയാമായിരുന്നു.. ഞാനിങ്ങനെയാണ്.. പകൽ പുരുഷരൂപം.. രാത്രിയിൽ സ്ത്രീ.. അർദ്ധരാത്രിയിൽ ചുഴലി.. സെമിത്തേരികളിൽ ഉറക്കം..ശവംതീനികളുമായി കൂട്ട്.. . ഞാനിങ്ങനെയാണ്.. പോ... എനിക്ക് പെണ്ണിനെ ഇഷ്ടമല്ല.. പെണ്ണിന്റെ ചൂരിഷ്ടമല്ല.. എനിക്കുവേണ്ടത്.. നല്ല ചുറുചുറുക്കുള്ള ആൺകുട്ടികളെയാണ്.. അവരെന്നെ പെണ്ണിനെപ്പോലെ പൊതിയും.. സ്വപ്നം കാണിക്കും.. ശരീരത്തിലെ ശതകോടി അണുവിലൂടെയും സഞ്ചരിക്കും.. തുടകൾ ഇറുക്കിപ്പിടിക്കുമ്പോൾ........ എന്നിലെ പെണ്ണുണരും. പോ... പോകാനാ പറഞ്ഞത് .
ഇറങ്ങി ഓടുകയായിരുന്നു..
'നിക്ക്.. '
നിന്നു.
'നിനക്ക് പുരുഷനാകാൻ കഴിയുന്ന ഒരു ദിവസം വന്നാൽ.. എന്നെത്തേടി നിനക്കുവരാം.. അതുവരെ.. അരുത്.. ആഗ്രഹിക്കരുത്. എനിക്കതിനു കഴിയില്ല.
പെട്ടെന്നാണ് കുമാരൻ ആഞ്ഞുവലിച്ചത്. ശരീരത്തോടടുപ്പിച്ചു ചേർത്തുപിടിച്ചു. നിറുകയിൽ ചുംബിച്ചു.
ഞാൻ 'ചുഴലി' യാണ് .. ചുഴലി.. ചുറ്റിയടിക്കും.. തകർന്നുവീഴാതെ സൂക്ഷിക്കണം..
കുമാരൻ ചുഴലി ചുറ്റുന്നതുപോലെ പുറത്തേക്കു തെറിച്ചുപോയി .
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot