നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞുണ്ണിമാഷ് കുഞ്ഞിമാഷ്( ലേഖനം)

Image may contain: 1 person, beard
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
മൗനത്തിൽനിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവി, കുഞ്ഞുണ്ണിമാഷ്, "പൊക്കമില്ലായ്മയാണെന്റെ പൊക്കം" മെന്ന് നമ്മെ പഠിപ്പിച്ചു.
1927 മെയ് 10 ന് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി ജനനം. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ചേളാരി ഹൈസ്ക്കൂളിന്റ അദ്ധ്യാപകനായാണ്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ ഹൈസ്കൂളിലെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1982ൽ വിരമിച്ചു സ്വദേശമായ വലപ്പാട്ടേയ്ക്കു തിരിച്ചുപോന്നു.
കുട്ടിക്കാലത്ത് വായിച്ചതേറെയും കുഞ്ചൻ നമ്പിയാർ കവിതകളായതിനാലാവണം, കുഞ്ചൻ നമ്പിയാരുടെ ഭാഷാശാസ്ത്രമാണ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചതെന്നുകാണാം. പത്താംക്ളാസ് കഴിഞ്ഞസമയത്ത് 'യുഗപ്രപഞ്ചം' എന്ന തുള്ളൽ എഴുതി കവിയായി അറിയപ്പെടാൻ തുടങ്ങി.
കുട്ടികളോടായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം. വലപ്പാടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നിത്യസന്ദർശകരായിരുന്നു കുട്ടികൾ. കുട്ടികളോട് സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്കു നിവൃത്തിവരുത്തുകയും, കുട്ടികൾ അയയ്ക്കുന്ന സൃഷ്ടികൾക്ക് പോസ്റ്റുകാർഡിലൂടെ മറുപടി നൽകുകയും തിരുത്തലുകളും ചെയ്തുകൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ കവിതകളും ബാലകവിതകളുംതമ്മിൽ നേർത്ത അന്തരം മാത്രമേയുള്ളൂ എന്നതിനാൽ അദ്ദേഹത്തെ ബാലസാഹിത്യകാരനായി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗം ബാലസാഹിത്യമായിരുന്നു.
എങ്ങനെ വ്യക്തവും ലളിതവുമായ ഭാഷയിൽ എഴുതാമെന്നു വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയോടു ചേർത്തുവെയ്ക്കാവുന്നതാണ്. അദ്ദേഹത്തിന്റെ പ്രധാന പരിഗണന ഭാഷാശുദ്ധിയായിരുന്നു. എഴുതിത്തുടങ്ങുന്ന കുട്ടികൾക്ക് അദ്ദേഹം നൽകുന്ന നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. 'കുട്ടേട്ടൻ' എന്നപേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ എഴുതിയിരുന്നു.
ജപ്പാനിലെ ഹൈക്കു കവിതകളോട് അദ്ദേഹത്തിന്റെ കവിതകളെ സാദൃശ്യം ചെയ്യാറുള്ളത് രൂപപരമായ ഹ്രസ്വതമൂലമാണ്. അദ്ദേഹത്തിന്റെ ലാളിത്യവും നർമ്മബോധവും ചാരുതയും, ആത്മകഥയായ 'എന്നിലൂടെ', പ്രശസ്തമാണ്. ആദ്യകാല കവിതകൾ അല്പം ദൈർഘ്യമുള്ളവയാണെങ്കിലും ഈരടികളും നാലുവരികളുമായിരുന്നു ഏറെയും.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നവയായിരുന്നു കുഞ്ഞുണ്ണിക്കവിതകൾ. ആധുനിക കവിതയുടെ ആദ്യകാലസമാഹാരമായ 'കാൽശതം കുഞ്ഞുണ്ണി' എന്നപേരിൽ സമാഹരിക്കപ്പെട്ട 25 കവിതകൾ സമകാലീനരായ മറ്റുകവികളിൽനിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കുഞ്ഞായിട്ടു മരിക്കാൻ. "
വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്ന കവി; ഇരുട്ടിനെയെടുത്ത് വെളിച്ചത്തിലേക്കിടുന്ന കവി.
"അകത്തൊരു കടൽ
പുറത്തൊരു കടൽ
അവയ്ക്കിടയ്ക്കെന്റെ
ശരീരവൻകര", എന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്തിനുനേരെ തുറന്നുവെച്ച കണ്ണാടികളാണ് അദ്ദേഹത്തിന്റെ കവിതകൾ.
"എനിക്കു പൊക്കം കുറവാണ്
എന്നെ പൊക്കാതിരിക്കുവിൻ"
"പൊക്കമില്ലായ്മയാണെന്റെ പൊക്കം " എന്നും വ്യക്തിസത്തയുടെ ആത്മഭാവങ്ങൾ വിമർശനാത്മകമായും അല്പം പരിഹാസരൂപേണയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വാക്കും നോക്കും പ്രവൃത്തിയും നന്നാക്കണമെന്ന് അദ്ദേഹം ആശിച്ചു.
"വലിയൊരു ലോകം
നന്നാകാൻ
ചെറിയൊരു സൂത്രം
ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക."
മാതൃബ്ഭാഷ അഭ്യസിക്കണം, അതിലൂടെ വിദ്യാഭ്യാസം ചെയ്യണം, അതുകഴിഞ്ഞേ മറ്റു ഭാഷകൾക്കു പ്രാധാന്യം കൊടുക്കാവൂ.
"ജനിക്കുംതൊട്ടെൻമകനിംഗ്ലീഷ് പഠിക്കണം
അതിനാൽ ഭാര്യതൻ പേറങ്ങിംഗ്ലണ്ടിലാക്കി ഞാൻ ", എന്ന വരികളിലെ പരിഹാസം തിരിച്ചറിയണം. മലീമസമായ കപടരാഷ്ട്രീയകാപട്യങ്ങൾക്കെതിരെ ഒന്നും ചെയ്യാനാവുന്നില്ലല്ലോയെന്ന ചിന്ത അദ്ദേഹത്തെ രോഷംകൊള്ളിക്കുന്നു.
"നേതാക്കന്മാരേ നിങ്ങൾ ആത്മഹത്യചെയ്യുവിൻ
എന്തുകൊണ്ടെന്നാൽ
എനിക്കു നിങ്ങളെ കൊല്ലാനുള്ള
കഴിവില്ല."
അമ്മയും മക്കളും പേറ്റുനോവറിയണമെന്നും 'അമ്മ' എന്നും 'മണ്ണ്' എന്നുമുള്ള ഒറ്റക്ഷരമാണ് എന്റെ 'മലയാളം എന്നുപറഞ്ഞു മലയാളത്തിന്റെ പുണ്യം!
കുഞ്ഞുണ്ണിമാഷിന്റെ ഏതാനും ചില കവിതകൾക്കൂടി പരിചയപ്പെടുത്തി ഈ ലേഖനം അവസാനിപ്പിക്കാം.
(1)
ആനക്കുള്ളതും ജീവിതം
ആടിനുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം.
(2)
ഉടുത്തമുണ്ടഴിച്ചിട്ടു
പുതച്ചങ്ങുകിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ-
ഴുള്ളതാം സുഖമുണ്ടിടാം
(3)
കൊച്ചിയിൽനിന്നും കൊല്ലത്തെത്തിയ
കുസൃതിക്കാരൻ പൂച്ച
കാപ്പിക്കടയിൽ കഥകൾ പറഞ്ഞു
കാപ്പികുടിച്ചു രസിച്ചു
കാപ്പികുടിക്കാൻ കൂടെകേറിയ
കൊതിയച്ചാരൻ ഈച്ച
കഥകൾ കേട്ടു ചിരിച്ചു പിന്നെ
കാപ്പിയിൽ വീണു മരിച്ചു.
(4)
ഞാൻ
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ-
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ.
(5)
ചെറിയ കറുപ്പിനു പണ്ടേയുണ്ടേ
ചെറിയൊരു ദുഃശീലം
ഉറക്കമുണർന്നാൽ മുറുക്കു
തിന്നണമെന്നൊരു ദുഃശീലം
ചെറിയ കറുപ്പിനു പിന്നെയുമുണ്ടേ
വലിയൊരു ദുഃശീലം
മുറുക്കുതിന്നാലുടനെ
മുറുക്കണമെന്നൊരു ദുഃശീലം.
(6)
ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.
അവിവാഹിതനായി ജീവിതം തുടർന്ന്
2006 മാർച്ച് 26ന്, അദ്ദേഹത്തിന്റെ കുഞ്ഞുവലിയ ജീവിതം നമ്മുടെ മുന്നിലേക്കൊരു പാഠപുസ്തകമായി നൽകി അദ്ദേഹം വിടപറഞ്ഞു. മലയാളത്തിന്റെ പുണ്യമേ അങ്ങയുടെ തൃപ്പാദങ്ങളിൽ നമിക്കുന്നു.
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot