നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൂമ്പാറ്റകൾ

Image may contain: 2 people, people smiling, people standing, closeup and outdoor
ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം മഴ പെയ്തു തുടങ്ങിയിരുന്നു..തിടുക്കത്തിൽ ബാഗിൽ നിന്നും കുടയെടുത്തു നിവർത്തി കാലുകൾക്ക് വേഗം കൂട്ടി.
രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ കുടയെടുക്കാൻ മുതിരില്ലായിരുന്നു.
പെട്ടെന്നുള്ള മഴയിൽ കുടയില്ലാത്തവർ കടകളുടെ വാതിൽക്കൽ അഭയം പ്രാപിച്ചിരിക്കുന്നു. ഓട്ടോറിക്ഷകൾക്കായി പലരും കൈമാടി വിളിക്കുന്നു.ശക്തമായ കാറ്റിൽ മഴത്തുള്ളികൾ റോഡിൽ ഓടിനടക്കുന്നു.
കുടയിലെ പിടിയിൽ മുറുക്കം കൂട്ടി കാറ്റിനെ എതിർത്തു മുന്നോട്ടു നടന്നു. മഴയിൽ നനഞ് , യൂണിഫോം ധരിച്ച കുട്ടികൾ മുന്നിൽക്കൂടി പൊട്ടിച്ചിരിച്ചു കൊണ്ട് ഏതോ കടയ്ക്ക് മുന്നിൽ ഓടികയറി.
ഓർമ്മയിൽ അവൾ വീണ്ടും കടന്നുവരുന്നു. അല്ലെങ്കിൽ തന്നെ എന്നാണ് താൻ അവളെ മറന്നിട്ടുള്ളത്. നിവർത്തിയ കുടയ്ക്കു കീഴിൽ ഓരോ തവണ നിൽക്കുമ്പോഴും മനസിൽ തെളിയുന്ന അവ്യക്തമായ അവളുടെ മുഖം.
മുട്ടോളമെത്തുന്ന പച്ചപാവാടയും നിറം മങ്ങിയ വെളുത്ത ഷർട്ടും ധരിച്ച അവൾ എന്നും ക്ലാസ്സിൽ എത്തുമ്പോൾ വൈകിപോയിരുന്നു. പഴകി ദ്രവിച്ച ബാഗും തോളിൽ തൂക്കി ഇടക്കിടെ ഒഴുകി വരുന്ന മൂക്കളയെ മേലോട്ടു വലിച്ചു കയറ്റി അവൾ അനുവാദത്തിനായി ഏഴാം ക്ലാസ്സിന്റെ വാതിൽക്കൽ നിൽക്കും.
"ഉം എന്താ വൈകിയേ..? " കനം പിടിപ്പിച്ച സ്വരവുമായി ടീച്ചർ ഉച്ചത്തിൽ ചോദ്യമെറിയും.
"ബസ് കിട്ടിയില്ല.... " പുരുഷന്മാരുടെതിന് സമാനമായ സ്വരത്തോടെ അവൾ മറുപടി പറയും..
അവൾക്കൊന്നിനെയും ഭയമില്ലായിരുന്നു. ടീച്ചറുടെ തടിച്ച ചൂരലിനെയും സഹപാഠികളുടെ പരിഹാസത്തെ അവഗണിച്ചും പഠിക്കാത്ത കുട്ടികളെ ഹെഡ് മിസ്ട്രെസ്സിന്റെ മുറിയിൽ കൊണ്ടുപോകുമ്പോഴും അവൾ തന്റേടത്തോടെ നിന്നു. ഒരിക്കൽ ഭൂമി കുലുങ്ങുമാറ് സ്വരം കേട്ടപാടെ കുട്ടികൾ എല്ലാം ക്ലാസ്സിൽ നിന്നും ഇറങ്ങിയോടിയപ്പോഴും അവൾ ബെഞ്ചിൽ നിന്നും അനങ്ങിയില്ല. അറ്റണ്ടൻസ്‌ രെജിസ്ട്രറിൽ പലപ്പോഴും അവളുടെ പേരിന്റെ നേരെ അവധി രേഖപ്പെടുത്തേണ്ടി വന്നു.
മഴയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കുള്ള ഇന്റർവെൽ പീരീഡിൽ അവൾ പലപ്പോഴും കുടയോട് മല്ലിടുന്നത് കാണാറുണ്ടായിരുന്നു.
"നീ വലുതാവുമ്പോ കുട നന്നാക്കുന്ന കടയിട്ടാൽ മതി ട്ടാ..."
അങ്കിൾ ഗൾഫിൽ നിന്നും കൊണ്ടു വന്ന നിറയെ പൂക്കളുള്ള വർണക്കുടയ്ക്കു കീഴിൽ നിന്ന് താൻ അങ്ങനെ അവളോട്‌ വിളിച്ചു പറഞ്ഞപ്പോൾ തന്റെ കൂടെ നിന്ന പലരും ഉച്ചത്തിൽ ചിരിച്ചു.
പതിവ് പോലെ മൂക്കള വലിച്ചു കേറ്റി തലയൊന്നു ഉയർത്തി അവൾ തന്നെ നോക്കിചിരിച്ചു. ആ ചിരി തന്റെ ഹൃദയത്തിൽ തറഞ്ഞു കേറിയോ ? അറിയില്ല. ആ നോട്ടത്തോടെ പിന്നീട് അവളെ നോക്കി അങ്ങനെ പറയാൻ നാവു പൊങ്ങിയില്ല എന്നതാണ് വാസ്തവം. പക്ഷേ കൂട്ടുകാർ ആ വാചകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവർ അവളെ നോക്കി പലപ്പോഴായി ആ വാചകം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
അവളെന്നും ഒറ്റക്കായിരുന്നു.
മഴക്കാലത്ത് ഉണങ്ങാത്ത തുണിയിൽ നിന്നും വമിച്ച മണമടിച്ച്
അവളുടെ അരികിൽ ഇരുന്ന കുട്ടികൾ പലപ്പോഴും മൂക്കു പൊത്തിപറഞ്ഞു.
"നിന്നെയെന്താ ഇങ്ങിനെയൊരു മണം ? "
ചോദ്യം കേൾക്കുമ്പോൾ അവൾ അവരെ നോക്കി നന്നായി ചിരിക്കും..എന്തെങ്കിലും മറുപടി നൽകും.. കുട്ടികളുടെ അവഗണനയിലും അവളുടെ ചുണ്ടിൽ എന്നും എപ്പോഴും ചിരി ബാക്കിനിന്നു.
"എന്റെ വീട്ടിൽ ഫ്രിഡ്ജും ടിവിയുമുണ്ട്.. "
അവൾ ഒരു ദിവസം ഉറക്കെ പ്രഖ്യാപിച്ചു. അന്ന് അവളെ നോക്കിയവരുടെ കണ്ണുകളിൽ അസൂയ നിഴലിച്ചിരുന്നു.ടിവിയിലെ കഥകൾ കേൾക്കാൻ കുട്ടികൾ അന്ന് അവൾക്കു ചുറ്റിനും ആദ്യമായി കൂടി.
പതിവില്ലാതെ അവളുടെ പൊതിച്ചോറിൽ കണ്ട വറുത്ത ഇറച്ചി കഷണം കണ്ട് നാവിൽ വെള്ളമൂറി അതിൽ തല പൂഴ്ത്തിയ അവളുടെ അരികിൽ ചെന്ന് താൻ ചോദിച്ചു.
"ഇറച്ചി ആണല്ലേ ? "
"ഉം...കുട്ടിക്ക് വേണോ? " തല ഉയർത്തി അവൾ മറുചോദ്യം എറിഞ്ഞു.
വാട്ടിയ ഇലയുടെ അരികിലേക്ക് മാറ്റിവെച്ച കുറച്ചു കഷണത്തെ വായിലാക്കി ചോദിച്ചു പോയി.
"കുട്ടിയുടെ വീട്ടിൽ ഇടക്കിടെ ഇറച്ചി വാങ്ങുവോ? "
തന്റെ ചോദ്യം കേട്ട് അവൾ ഉച്ചത്തിൽ ചിരിച്ചത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള ശ്രമമൊന്നും തന്നിൽ നിന്നുമുണ്ടായില്ല.തന്റെ കണ്ണുകൾ അപ്പോഴും ഇലയിൽ ബാക്കിയുള്ള ഇറച്ചി കഷണത്തിൽ ഉടക്കി നിന്നിരുന്നു.
തനിക്കായി നീട്ടിയ ഇറച്ചി കഷണങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാൻ , അന്ന് സ്‌കൂൾ വിട്ടപ്പോൾ പെയ്ത മഴയിൽ തന്റെ കുടയിൽ അവൾക്കും സ്ഥലം നൽകാൻ അവളെ കുടയിലേക്കു വിളിക്കുമ്പോഴും അവൾ കുടയുമായി മൽപ്പിടുത്തം നടത്തുകയായിരുന്നു.
"ടിവിയും ഫ്രിഡ്ജും ഉള്ള വീട്ടിൽ കുട പുതിയത് വാങ്ങിയാൽ എന്താ.. ? "
എന്റെ ചോദ്യം കേട്ട് അവൾ ഉച്ചത്തിൽ ചിരിച്ചു മറുപടി പറഞ്ഞു.
"അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട്. '" ഗൾഫിൽ നിന്നും എത്തുമ്പോൾ പൊട്ടിക്കുന്ന പെട്ടിയെ ഓർത്തപ്പോൾ തനിക്കവളോട് വല്ലാതെ അസൂയ തോന്നിയ നിമിഷം.
പിന്നീടെപ്പോഴോ അവൾ ക്ലാസ്സിൽ വരാതെയായി. ആരും അവളെ തിരക്കിയില്ല. അവൾക്കായി വിഷമിക്കാൻ ആ ക്ലാസിൽ ഒരു കുട്ടിയും ഉണ്ടായിരുന്നില്ല. വീട്ടിൽ പച്ചക്കറി കൂടുതലായും വാങ്ങുന്ന താൻ മാത്രം വെറുതെ അവൾ തന്ന ഇറച്ചികഷണത്തിന്റെ രുചിയെ കുറിച്ചോർത്തു.
ഓണത്തിന് അവധി ദിവസങ്ങളിൽ ആന്റിയുടെ വീട്ടിൽ വെച്ചു പള്ളിയിൽ പോയി മടങ്ങിവരുമ്പോഴാണ് അവളെ വീണ്ടും കണ്ടത്. റോഡിന്റെ അരികിലെ തോടിന്റെ വക്കത്ത് ഓല മേഞ്ഞ കുഞ്ഞു ചേരികളിലൊന്നിൽ മുടി വിരിച്ചിട്ട അവളുടെ തലയിലെ പേൻ ഒരു വൃദ്ധ കൊന്നുകൊണ്ടിരുന്നു. തന്നെ കണ്ടതും അവൾ ചാടിയെഴുന്നേറ്റു. അവൾ പറഞ്ഞ ഫ്രിഡ്ജും ടിവിയും പിന്നെ എനിക്കായി നീട്ടിയ ഇറച്ചി കഷണവും എനിക്കപ്പോൾ തേട്ടിവന്നു.
"ഇതാണോ വീട്? "
അവൾ തലയാട്ടുമ്പോൾ അവളുടെ ചുണ്ടിലെ ചിരി വിളറിയത് അന്നേരം താൻ ശ്രദ്ധിച്ചു.
സ്‌കൂളിൽ പോയി അവളുടെ വീമ്പിന്റെ വിശേഷം പറഞ്ഞു പൊട്ടിച്ചിരിച്ചതും ബാക്കിയുള്ളവരുടെ ചിരിമാലയ്ക്കു തിരി കൊളുത്തിയതും താനായിരുന്നു .
ക്രിസ്തുമസ് അവധി കഴിഞ് ക്ലാസിൽ ചെന്നപ്പോൾ ക്ലാസ്സിലെ കുട്ടികളെയെല്ലാം വരിവരിയായി എങ്ങോട്ടോ കൊണ്ടുപോകാൻ ഒരുക്കി നിർത്തിയിരുന്നു. ക്ലാസില്ലാത്ത സന്തോഷത്തിൽ കുട്ടികൾ ബസ്സിലിരുന്നു ഉറക്കെ കഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. ബസ്സ് ചെന്നു നിന്നത് അന്ന് കണ്ട ചേരികളിൽ ഒന്നിന്റെ മുന്നിലായിരുന്നു. ആൾക്കൂട്ടത്തിന്റെ ഇടയിൽ കുട്ടികൾ വരിവരിയായി നീങ്ങിക്കൊണ്ടിരുന്നു.
ആരോക്കെയോ പിറുപിറുത്തു.
ആത്മഹത്യയാത്രേ....
പ്രേമം വല്ലതും ആയിരിക്കും...
എന്നാലും ഏഴാം ക്ലാസ് കാരി ആത്മഹത്യ ചെയ്യുവോ?
നല്ല തന്റേടി കൊച്ചായിരുന്നു..അതിങ്ങനെ ചെയുവോ?
കറിയാച്ചൻ മുതലാളീടെ വീട്ടിൽ മാധവി പണിയ്ക്കു പോയിട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ആ വീട്ടിൽ അമ്മേം മോളും പോകാൻ തുടങ്ങിയപ്പോഴാ അതുങ്ങൾക്കിച്ചിരി ഭക്ഷണം കിട്ടി തുടങ്ങിയെ! ചട്ടീം കലോം എറിയലല്ലോ അയാളുടെ പണി.
അപ്പോ അയാളോ ?
മാധവിടെ രണ്ടാം കെട്ടല്ലേ അയാൾ...അയാളിനി കൊച്ചിനെ വല്ലതും..? ദുഷ്ടനായിരുന്നു.. ഗുണ്ട ! ഭാര്യയെ മടുത്തു ഇനി.. കൊച്ചിനെ വല്ലതും?
തനിച്ചായിരുന്നപ്പോൾ എപ്പോഴോ തന്റെ നേർക്ക് ബന്ധുവിന്റെ നീണ്ട കരങ്ങൾ പതിക്കുവോളം അന്ന് ചെവിയിൽ പതിഞ്ഞ വാക്കുകളുടെ അർത്ഥം മുഴുവനായും പിടികിട്ടിയിരുന്നില്ല.
മുറ്റത്തെ ഷീറ്റു വലിച്ച് കെട്ടിയ മറയ്ക്കു താഴെ വെള്ള വിരിച്ച തുണിയിൽ അവൾ കിടന്നിരുന്നു . ചിരി മറയ്ക്കാൻ കൂട്ടിപിടിച്ച ചുണ്ടിനു കുറുകെ ചോര കട്ടപിടിച്ചു കിടന്നു..
അവളുടെ തലയ്ക്കൽ എല്ലുന്തിയ ഒരു സ്ത്രീ അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നു...കുട്ടികളായ തങ്ങളുടെയെല്ലാം മുഖത്തു ചോര വറ്റി നിശ്ശബ്ദരായി അന്യോന്യം നോക്കി നിന്നു.
കാലങ്ങൾക്കിപ്പുറവും അവളും അവൾ നീട്ടിയ ഇറച്ചി തുണ്ടും കുടയ്ക് കീഴെ ഓർമ്മകളായി വീണ്ടും വീണ്ടും ജീവൻ വെച്ചുകൊണ്ടിരുന്നു
മുനിസിപ്പൽ ഓഫീസിന്റെ മുന്നിൽ നാട്ടിയ സമരപ്പന്തലിൽ അപ്പോഴും ആരൊക്കെയോ നിരാഹാരം കിടക്കുന്നുണ്ടായിരുന്നു .
നീട്ടി വലിച്ചു കെട്ടിയ ബാനറിൽ എഴുതിയ അക്ഷരങ്ങളിൽ കണ്ണുകൾ ഉടക്കി .
Stop child abuse
മഴ പെയ്തു കൊണ്ടേയിരുന്നു. ബസ് സ്റ്റോപ്പിൽ കണ്ട വീട്ടിലേക്കുള്ള ബസ്സിൽ ചാടികയറി നിലയുറച്ചപ്പോൾ മുതുകിൽ ബാഗും തൂക്കി യൂണിഫോം ധരിച്ച കുട്ടികൾ ബസ്സിൽ ഓടിവന്നു കലപില കൂട്ടി. പൂമ്പാറ്റകളെ പോലെ ചിറകുകളുള്ള , കുഞ്ഞു പൂക്കളെ പോലെ മനോഹരമായ , അവരെ കണ്ടപ്പോൾ ഒരു ഞെട്ടലോടെ പണ്ട്‌ വെള്ള പുതച്ചു കിടന്ന അവളുടെ രൂപത്തെയും മരക്കൊമ്പിൽ തൂങ്ങിയാടിയ രണ്ട് കുരുന്നുകളുടെ ചിത്രവും മനസ്സിൽ ഓടിവന്നത് എന്തിനാണാവോ ?

By Shabana Felix

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot