നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓരി.

Image may contain: 1 person, smiling, closeup
പാടത്ത് നിന്ന് വീശി വന്ന കാറ്റിന് മൂത്ത നെല്ലിന്റെ മണമായിരുന്നു.
ചാളയുടെ തിണ്ണയിൽ നിന്ന് നോക്കിയാൽ നിലാവിന്റെ തിളക്കത്തിൽ ഇളംമഞ്ഞ നിറമാർന്ന നെൽച്ചെടികൾ സ്വർണ്ണ പരവതാനി വിരിച്ചത് പോലെ കാണപ്പെട്ടു.
തോടിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന നെൽമണികൾ സ്വർണ മുത്തുകളായി.
ദൂരെ മൺവഴിയിൽ നിന്നൊരാൾ
വയൽ വരമ്പിലേക്ക് കയറുന്നത് കണ്ടു. തേവി പിടച്ചു ചാടാൻ വെമ്പുന്ന ഹൃദയത്തെ തന്റെ ഇടംകൈയ്യാൽ അമർത്തിപ്പിടിച്ചു.
" ദെയ് വേ ശേഖരൻ തമ്പ് രാൻ.. "
എന്നവൾ ശബ്ദമില്ലാതെ തേങ്ങി. കാലടികൾ വിറപൂണ്ടു.
വേവലാതിയോടെ തേവി പുരയ്ക്കകത്തേക്ക് മിഴി നീട്ടി.
ഓല കെട്ടി തിരിച്ച കൊച്ചുമുറിയിൽ നിലത്ത് വിരിച്ച കീറപ്പായിൽ കുഞ്ഞനും ചിന്നുവും ഉറങ്ങിക്കിടപ്പുണ്ട്.
എളേതുങ്ങളെ അവളെ ഏൽപിച്ച്
അവളുടെ അപ്പനും അമ്മയും കൊയ്യാറായ വയലിന് കാവൽ കിടക്കാൻ കാടരികത്തെ മാടത്തിലേക്ക് പോയിരിക്കുകയാണ്.
അന്നു ഉച്ചയ്ക്കാണ് മനയ്ക്കലെ തമ്പ്രാൻ അവളെ വയൽ വരമ്പിൽ വെച്ച് നേർക്കുനേർ കണ്ടത്.
മുഷിഞ്ഞ കള്ളിമുണ്ട് നെഞ്ചിന് മീതെ ഉടുത്തു വന്ന അവൾ പുഴയിൽ കുളിച്ച് ഈറനോടെ നടന്നു വരികയായിരുന്നു.
കാറ്റിൽ ചുരുളൻ അളകങ്ങൾ അവളുടെ മുഖത്തിന് ചുറ്റും വീണു കിടന്നു.
സാധാരണ പെലപ്പെണ്ണുങ്ങളെ അപേക്ഷിച്ച് ആ പെണ്ണ് വെളുത്ത സുന്ദരിയാണെന്ന് ശേഖരൻ കണ്ണുകൾ കൊണ്ടളന്നു.
നല്ലൊരു നേര്യതുടുപ്പിച്ചാൽ അന്തർജനമല്ലാന്ന് ആരും പറയില്ല.
ജാത്യാലുള്ള ചുരുണ്ട മുടി കെട്ടഴിഞ്ഞ് അവളുടെ മാറിലൂടെ വീണ് കാൽമുട്ടുവരെ നീണ്ടു കിടന്നു.
നനഞ്ഞ മുടിയിഴകൾക്കിടയിലൂടെ അവളുടെ തുണി ഒട്ടിപ്പിടിച്ച മാറിടങ്ങളുടെ മുഴുപ്പ് അയാൾ കണ്ടു.
അയാൾ ഭാവഭേദമൊന്നുമില്ലാതെ
" അയിത്തമാക്കാനാ ഭാവം'' എന്നൊന്ന് മുരണ്ടു.
അവൾ ഒതുങ്ങി ഒതുങ്ങി വയലിലേക്ക് വീണുപോകുമെന്നത്ര വിളുമ്പിലേക്ക് മാറി നിന്നു .
"നിന്നെ കാണാൻ നല്ല ചന്തമുണ്ടല്ലോ പെണ്ണേ " എന്ന് ശേഖരൻ കുട്ടി തമ്പ്രാൻ ആഞ്ഞു ചിരിച്ചു.
"ഈ ചന്തം കാണാൻ ഇന്ന് രാത്രി ഞാൻ വര്ന്ന് ണ്ട്. ചാള തുറന്നിട്ടേക്കണം.. ഇല്ലെങ്കി തട്ടിപ്പൊളിക്കും.. കുഞ്ഞിരയ്ക്കും വേലനും ഇന്ന് രാത്രി പാടത്താ പണി.. ഒന്നും അവരറിയണ്ട.. അറിഞ്ഞാൽ പാടത്ത് രാത്രി രണ്ട് ശവം വീഴും... "
ഭീഷണിയുടെ ശബ്ദത്തിൽ അയാൾ പൊട്ടിച്ചിരിച്ചു.
തേവി നിന്നുരുകി.
വയൽക്കാറ്റിൽ അവളുടെ ഉടുമുണ്ട്
പടപടാന്ന് പാറി ..അതു പോലെ അവളുടെ ഹൃദയമിടിപ്പുയർന്നു.
അതൊന്നും ശ്രദ്ധിക്കാതെ ശേഖരൻ കുട്ടി അവളെ കടന്ന് പോയി.
തേവി ഒന്ന് തിരിഞ്ഞു നോക്കി.
മുപ്പത് കഴിഞ്ഞ ചെറുപ്പക്കാരനാണയാൾ.
ദൂരെ എവിടെയോ ആയിരുന്നു താമസം.
ഈയിടെ മനയ്ക്കലെത്തിയെന്ന് നാടാകെ പറഞ്ഞു കേട്ടിരുന്നു.
ആ കഥാനായകന്റെ കണ്ണുകൾ ഒരിക്കലും തന്നിൽ പതിയുമെന്ന് അവൾ വിചാരിച്ചിരുന്നില്ല.
ശേഖരൻകുട്ടി തമ്പ് രാന്റെ നിഴൽ മുറ്റത്തോളം നീണ്ടു വന്നു.
അറുക്കാൻ ബലിക്കല്ലിൽ കിടക്കുന്നവളെ പോലെ അവളാകെ മരവിച്ചു.
നിലാവ് അവളുടെ മുഖത്ത് വീണ് മിന്നി.
"വെളുത്ത പെലപ്പെണ്ണേ.. "
ശേഖരൻ കുട്ടി അവളുടെ മിന്നുന്ന കവിളിൽ തൊട്ടു.
അയിത്തമില്ലാത്ത വിരലുകൾ അവളുടെ ചുവന്നു തിണർത്ത ചുണ്ടുകളിൽ തൊട്ടു
അവ മാറോളം എത്തിയപ്പോഴേക്കും ശേഖരൻ കുട്ടി അവളെ പ്രണയിച്ചു തുടങ്ങിയിരുന്നു.
അയാൾ ദേവലോകത്തു നിന്നിറങ്ങി വന്ന ഗന്ധർവനാണെന്ന് തേവിയ്ക്ക് തോന്നി.
അയാൾ തന്റെ ഉടമയും താൻ അയാളുടെ അടിമയാണെന്നും തേവി വിചാരിച്ചു.
ഓല കെട്ടിമറച്ച അടുത്ത മുറിയിൽ തഴപ്പായയിൽ അവൾ ആദ്യമായി ഒരു പുരുഷനെന്തെന്ന് അറിഞ്ഞു.
അപ്പോഴേക്കും അയാൾ അവളുടെ അടിമയും അവൾ അയാളുടെ ഉടമയും ആയി പരിണമിച്ചു കഴിഞ്ഞിരുന്നു.
പെലപ്പെണ്ണുങ്ങൾക്ക് പുരുഷനെ അഗാധമായി അനുഭവിപ്പിക്കാൻ കഴിയുമെന്ന് അയാൾ പറഞ്ഞു കേട്ടിരുന്നു. അല്ലെങ്കിൽ ചന്ദനത്തിന്റെ നിറവും തളിരിന്റെ മൃദുത്വവുമുള്ള തങ്ങളുടെ പെണ്ണുങ്ങളെ വിട്ട് എന്തിനാണ് തങ്ങളുടെ കൂട്ടർ അയിത്തക്കാരികളെ തിരഞ്ഞിറങ്ങുന്നത്.
അവരുടുത്ത തുണിയ്ക്കേ ചേറിന്റെ മണമുള്ളു.
ഉടലിൽ പൊടിയുന്ന വിയർപ്പിന് ആണിനെ വശീകരിക്കുന്ന ഗന്ധമാണ്.
അവളിലെ രതിയുടെ ഗന്ധം പുരുഷനെ കൊല്ലാൻ പോന്നതാണ്.
പിന്നീട് അത് പോലൊരു പൗർണമി രാവിലാണ് ശേഖരൻ കുട്ടി തമ്പ് രാൻ ആ ചാളപ്പുരയിൽ നിന്ന് വിളിച്ചിറക്കി കൂടെ കൊണ്ടുപോയത്.
അവളെ ഭാര്യയാക്കണമെന്ന ചിന്തയിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചു.
പക്ഷേ തേവി ഒരു അഗ്നിയായി അയാളെ പൊള്ളിച്ചുകൊണ്ടിരുന്നു.
അവളുടെ ഉടലിന്റെ ആഴം അയാളെ മാടി വിളിച്ചുകൊണ്ടിരുന്നു.
നിദ്രാദേവി അയാളെ അനുഗ്രഹിച്ചില്ല.
അവളെ അനുനിമിഷം കാണാനുള്ള മോഹത്തിൽ അയാളൊരു ഭ്രാന്തനായി തീർന്നു.
അങ്ങനെ ഭ്രാന്തു മൂത്ത രാത്രിയായിരുന്നു അത്.
ആ വിളി കേൾക്കാൻ കാത്തിരുന്നവളെ പോലെ
തേവി ഇറങ്ങിച്ചെന്നു.
നിലാവുടുത്തു മിനുങ്ങിനിൽക്കുന്ന തന്റെ ഗ്രാമത്തെ തേവി അവസാനമായി തിരിഞ്ഞു നോക്കി.
നേരം പുലർന്നപ്പോൾ അവർ മറ്റൊരു നാട്ടിൽ എത്തിയിരുന്നു.
അവിടുന്നു പിന്നെയും സഞ്ചരിച്ചു. മലബാറിന്റെ ഒരു മലയടിവാരത്ത് തുള്ളിച്ചാടി പോകുന്ന പരന്ന പുഴയുടെ തീരത്തായി അയാൾ ഒരു വീട് വിലയ്ക്ക് വാങ്ങി.
അവിടെ അവർ കാലുറപ്പിച്ചു.
ഊരും പേരും ഭാവവും മാറി.
ശേഖരൻകുട്ടി തമ്പ്രാൻ കുഞ്ഞൂട്ടൻ നമ്പൂരിയായി.
തേവി ദേവിയായി.
വെറും ദേവിയല്ല..
ദേവി അന്തർജനം.
മനയ്ക്കലെ അന്തർജനങ്ങളുടെ വേഷമായി ദേവിയ്ക്ക് .
അതിരാവിലെ കുളിച്ച് ചന്ദനകുറിയിട്ട് അവൾ കണ്ണാടിയിൽ നോക്കി മന്ദഹസിച്ചു.
കോലോത്തെ പെണ്ണുങ്ങൾക്കൊപ്പം
മറക്കുട പിടിച്ച് ആദ്യമായി ക്ഷേത്രത്തിലേക്ക് പോകാനിറങ്ങിയപ്പോൾ അവളുടെ കൈ വിറച്ചു.
തന്നെ അയിത്തമില്ലാത്ത
അവർക്കൊപ്പം അവൾ കളിച്ച് ചിരിച്ച് നടന്നു.
"അവർണർക്ക് പ്രവേശനമില്ല" എന്നെഴുതിയ സൂചിക താണ്ടി അവൾ ക്ഷേത്രപ്പടവുകൾ കയറിച്ചെന്നു.
ദൂരേന്ന് വന്നെത്തിയ അന്തർജനത്തിന് ആഢ്യത്വമുള്ള നമ്പൂരിപ്പെണ്ണിന്റെ ഉത്തമ ഭംഗിയുണ്ടെന്ന് ശാന്തിക്കാരനും സമ്മതിച്ചു.
അവൾക്ക് പ്രസാദം നൽകിയപ്പോൾ അയാളുടെ മുഖത്ത് സൗമ്യമായ മന്ദഹാസം പടർന്നു.
ദേവി ചുവന്ന പട്ടിൽ ജ്വലിക്കുന്ന യഥാർത്ഥ ദേവിയെ നോക്കി വിമൂകം നിന്നു.
കൈ കൂപ്പിയപ്പോൾ ദേവി മഹാമായ അവളെ നോക്കി ചിരിതൂകി.
"എന്റെ ദെയ് വേ " എന്ന വിളി മന:പൂർവം മറച്ച് "ദേവീ " എന്ന് അവൾ ഉച്ചരിച്ചു.
കുഞ്ഞൂട്ടൻ നമ്പൂരിയുടെ ഉടമസ്ഥതയിലുള്ള വയലിലൂടെ വരുമ്പോൾ ദേവി മറക്കുട മാറ്റിപ്പിടിച്ച് തന്റെ പണിക്കാരെ നോക്കി.
ചേറിന്റെ മണം അവളെ ഉന്മത്തയാക്കി.
മൂത്ത് വീണ നെൽചെടികൾ അരിഞ്ഞെടുക്കാൻ കൈ തരിച്ചു.
എന്നിട്ടും ദേവി ധാർഷ്ട്യത്തോടെ അവരെ നോക്കി മൂളി.
"വേഗന്ന് ആയ്ക്കോട്ടേട്ടോ " എന്നു കൽപ്പിക്കാനും മറന്നില്ല.
അടുക്കളയിൽ കുഞ്ഞൂട്ടൻ അവളെ പുളിശേരിയും അരച്ചുകലക്കിയും ഇഞ്ചിക്കറിയും രസവുമൊക്കെ വെച്ചുവിളമ്പാൻ പഠിപ്പിച്ചു.
നമ്പൂരി പാചകം ദേവി വേഗത്തിൽ പഠിച്ചെടുത്തു. അവളുടെ കായകാളൻ രുചിച്ച് അയൽക്കാരികൾ നന്നെന്ന് പുകഴ്ത്തി. ദേവി മുഖം കുനിച്ച് കുലുങ്ങി ചിരിച്ചു.
ദേവിയായി കഴിയുമ്പോഴും തേവിയുടെ അവശേഷിപ്പുകൾ അവളെ തൊട്ടു കൊണ്ടേയിരുന്നു. തൂത്താൽ പോകാത്ത അടയാളങ്ങളെ തുടച്ചു മാറ്റാൻ അവൾ വെമ്പി.
തണുത്ത പുഴയിൽ മുങ്ങി നിവരുമ്പോൾ അവളുടെ പാദങ്ങളിലും തുടയിലും മുഴുത്ത മീനുകൾ വന്നുരസി.
കനലിൽ ചുട്ടെടുക്കുന്ന പരൽ മീനുകളുടെ രുചിയ്ക്കായി നാവു കൊതിച്ചു.
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത രുചികൾ അവളെ മോഹിപ്പിച്ചിട്ടും പുളിയിഞ്ചിയും ഉപ്പേരിയും ഉണ്ടാക്കി ഭരണികൾ നിറച്ചു വെക്കാൻ അവൾ ഉത്സാഹിച്ചു.
അടുക്കളപ്പുറത്തെ മുറ്റത്ത് കുത്തിയിരുന്ന് പഴങ്കഞ്ഞി മോന്തുന്ന തന്റെ ആളുകൾ അവളെ വേദനിപ്പിക്കാതിരുന്നില്ല.
അവരിൽ ഒരാളായിരുന്നു താനെന്ന ഓർമയുടെ മാറാലകളെ ദേവി അതിവേഗം തുടച്ച് മാറ്റി.
അവരുടെ വിശന്ന കണ്ണുകളെ ഒട്ടിയ വയറുകളെ അവജ്ഞയോടെ നോക്കാൻ അവൾ ശീലിച്ചു.
വിശപ്പിന് തികയാത്ത ഭക്ഷണം അവരുടെ മുമ്പിൽ കൊണ്ടുചെന്നു വെച്ചിട്ട്
"ഇതും കുടിച്ച് കിസ പറഞ്ഞിരിക്കാതെ വേഗം പോയി പണിയെടുക്കിൻ " എന്നവൾ കൽപ്പിച്ചു.
എച്ചിൽ അയിത്തമാക്കാതെ ദൂരെ എറിയാൻ നിർദ്ദേശിച്ചു.
അധികാര മേധാവിത്വ ശക്തിയുടെ ഹരം അവളെ ആവേശിച്ചു.
ഉന്മത്തയാക്കി.
മറ്റുള്ളവരെ ഭരിക്കാനും ചൂഷണം ചെയ്യാനും കഴിയുന്ന സാഹചര്യം ഒരാളെ മത്തുപിടിപ്പിക്കുമെന്ന് ദേവി മനസിലാക്കി .
അവൾ പെലപ്പെണ്ണാണെന്ന് കുഞ്ഞൂട്ടൻ നമ്പൂരിയും മറന്നു തുടങ്ങിയിരുന്നു
അവളാണെങ്കിൽ അക്കാര്യം ഓർക്കാൻ കൂടി ഇഷ്ടപ്പെട്ടില്ല.
നീലകുറുക്കനെപ്പോലെ തന്റെ ചായം ഇളകി വീണ് താൻ അനാവൃതയാകരുതേ എന്ന് അവൾ മുക്കോടി മുപ്പത്താറായിരം ദേവകളോടും മൗനമായി അപേക്ഷിച്ചു കൊണ്ടിരുന്നു.
എന്നിട്ടും അഞ്ചാറ് കൊല്ലം കഴിഞ്ഞപ്പോൾ ... ഒരു ദിനം...അവളുടെ ആ ഭയം പരകോടിയിലെത്തിച്ച് വേലൻ അവളെ തിരഞ്ഞെത്തി.
അവളുടെ അപ്പൻ.
"മാളേ " എന്ന് വിളിക്കാൻ അയാൾ ശ്രമിച്ചപ്പോൾ കൂർത്ത നോട്ടം കൊണ്ട് ദേവി അത് തടഞ്ഞു.
" അപ്പ ഇവിടെ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞോ "? എന്നവൾ ജാഗരൂകയായി തിരക്കി.
" ഇല്ലെന്ന് " വയസൻ കിതച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്.
"ആ... അവിടിരുന്നോളൂ" എന്ന് അവൾ മുറ്റത്തെ കോണ് ചൂണ്ടിക്കാട്ടി.
നീരു വെച്ചു വീർത്ത കാലുകൾ മുന്നോട്ട് നീട്ടി വൃദ്ധൻ നിലത്തിരുന്ന് വേദനിച്ച് പുളഞ്ഞു.
അയാളുടെ വയർ വല്ലാതെ വീർത്തിരുന്നു.
നീരു കെട്ടിയ കൺപോളകൾ വലിച്ച് തുറന്ന് അയാൾ മകളെ ദയനീയമായി നോക്കി.
അവൾ അകത്തമ്മയാണെന്ന് അയാൾ ഒരു നോട്ടം കൊണ്ടറിഞ്ഞു.
ഇനി ഒരിക്കലും അവൾ തന്റെ മകളായി മാറുകയില്ലെന്നും അയാൾക്ക് വ്യക്തമായി.
വാല്യക്കാരി കൈവശം അവൾ കൊടുത്തയച്ച മോരു വെള്ളം അയാൾ അമൃത് പോലെ ഒറ്റ വീർപ്പിന് കുടിച്ചു തീർത്തു.
എന്നിട്ട് ആ വലിയ ചിരട്ട നിലത്ത് കമിഴ്ത്തിവെച്ചു.
"ഇവിടാരും ഒന്നും അറിയരുത്.."
അവൾ പറഞ്ഞു.
അവളുടെ ചൂണ്ടിയ വിരലിന് നേരെ വയസൻ പകച്ചു നോക്കി.
" അറിഞ്ഞാൽ പിന്നെ ഈ ഞാൻ ജീവിച്ചിരിപ്പുണ്ടാവില്യ.. "
അവളിലെ തമ്പ്രാട്ടിയെ കണ്ട്വ നടുങ്ങി
വയസൻ അനങ്ങാതിരുന്നു.
ഉച്ചകഴിഞ്ഞ് കുഞ്ഞൂട്ടൻ നമ്പൂരി വന്നു.
മുറ്റക്കോണിൽ ഇരിക്കുന്ന വേലനെ അയാൾ പകച്ചു നോക്കി.
വൃദ്ധന്റെ ദാരുണാവസ്ഥ അയാളെ പൊള്ളിച്ചു.
അയാൾ ദേവിയെ പുറത്തേക്ക് വിളിച്ചു.
''അച്ഛനെ അകത്തേക്ക് സ്വീകരിക്കാൻ
വയ്യേ " എന്ന് അയാൾ ഭാര്യയോട് ചൊടിച്ചു.
ദേവി ഒന്നും മിണ്ടാതെ അയാളെ നോക്കി നിന്നു.
"നിനക്കെന്താ മിണ്ടാട്ടമില്ലേ " എന്ന് അയാൾ ശുണ്ഠിയെടുത്തു.
" വുദ്ധ ശാപം കുലം മുടിക്കും.. മറക്കരുത്" എന്ന് ശാസിച്ചു.
ദേവി ഒരു നോട്ടം കൊണ്ട് അയാളെ നേരിട്ടു.
" അപ്പനെ കണ്ടാൽ നമ്പൂരിയാണെന്ന് തോന്നുമോ" അവൾ ചോദിച്ചു.
കുഞ്ഞൂട്ടൻ നമ്പൂരി അന്തിച്ചു നിന്നു.
പിന്നീട് അയാൾ തന്നെയാണ് കളപ്പുരയിലെ ചായ്പിൽ വേലന് ഒരു കട്ടിൽ കൊണ്ടിട്ടത്.
വലിയക്കാരിയോട് അയാളെ നന്നായി നോക്കണമെന്നും പറഞ്ഞേൽപിച്ചു.
" പഴയ അടിയാളനാണ് ... ആരും ഇല്ലാതായപ്പോ കേറി വന്നതാ.. "
എന്ന് അയാളും ദേവിയും ചോദിച്ചവരോടൊക്കെ പറഞ്ഞു.
അവരുടെ നല്ല മനസ് നാടാകെ വാഴ്ത്തിപ്പാടാൻ തുടങ്ങി.
വ്യദ്ധന് അതും ഒരു ആശ്വാസമായിരുന്നു.
ചാവുകട്ടിലിൽ കിടന്ന് അയാൾ തന്റെ മകളെക്കുറിച്ചോർത്തു.
അവളുടെ കുട്ടിക്കാലമോർത്തു.
തന്റെ നെഞ്ചിൻ ചൂട് പറ്റിയേ അവൾ ഉറങ്ങുമായിരുന്നുള്ളു.
അക്കാലമൊക്കെ പോയി ..
അവളിപ്പോൾ തേവിയല്ല..
ദേവിയാണ്.
തന്റെ മകൾ അങ്ങനെയായി തീർന്നതിലും അയാൾ സന്തോഷിച്ചു.
അവൾ തമ്പ്രാൻകുട്ടിയുടെ കൂടെ കടന്ന് കളഞ്ഞപ്പോൾ എന്തൊക്കെ പ്രശ്നങ്ങളുണ്ടായി..
മനയ്ക്കലെ മൂത്തമ്പ്രാന്റെ ചവിട്ട് കിട്ടിയതിന്റെ ആറാം നാൾ അവളുടെ അമ്മ ചോര തൂറി മരിച്ചു.
അധികം വൈകാതെ കുഞ്ഞനും ചിന്നുവും പനി പിടിച്ച് മരിച്ചു.
മൂത്തമ്പ്രാന്റെ ചവിട്ടേറ്റ് തന്റെ വയറു കലങ്ങി ...
പിന്നൊരിക്കലും അത് പൂർവസ്ഥിതിയിലായില്ല.
പണിയെടുക്കാൻ വയ്യാതെ ഒന്നു രണ്ട് കൊല്ലം കടത്തിണ്ണയിൽ കിടന്നു.
ഏതോ ഒരു കുപ്പിവള വിൽപനക്കാരൻ പറഞ്ഞു കേൾപ്പിച്ച സംശയ പ്രകാരമാണ് നിരങ്ങി നീങ്ങി ഇവിടെ വരെ എത്തിയത്.
അതു കൊണ്ട് കിടക്കാൻ ഒരു കിട്ടി ..
മകളെ ഉയർന്ന നിലയിൽ കണ്ടു സന്തോഷിക്കാനും സാധിച്ചു.
അയാൾ ആ കട്ടിലിൽ കിടന്ന് ഞരങ്ങി ഞരങ്ങി കരയുമ്പോൾ ദേവി തന്റെ മുറിയുടെ ജനാലയിൽ മുഖം ചേർത്ത് അങ്ങോട്ടു നോക്കി നിന്ന് കരഞ്ഞു.
കുഞ്ഞൂട്ടൻ നമ്പൂരി പിറ്റേന്ന് രാവിലെ വൈദ്യരെ വിളിച്ചു കൊണ്ടുവന്നു.
" അധിക നാളില്ല." എന്നയാൾ പറഞ്ഞെങ്കിലും
എന്തൊക്കെയോ മരുന്നുകൾ പറഞ്ഞു കൊടുത്തേൽപിച്ചാണ് മടങ്ങിയത്
വാലിയക്കാരി അതെല്ലാം ചിട്ടയോടെ എടുത്ത് കൊടുത്തെങ്കിലും
"പെലേനെ ശുശ്രൂഷിക്കാൻ വയ്യാ''ന്ന് അവർ സദാ ആവലാതിപ്പെട്ടു കൊണ്ടിരുന്നു.
ദേവി അതു കേട്ടില്ലെന്ന് നടിച്ചു.
"സുഖമായോ അപ്പാ " എന്ന് ചോദിക്കണമെന്ന് അവളുടെ ഉള്ളു പിടച്ചു.
അന്ന് രാത്രി ഉറങ്ങിക്കിടക്കുന്ന വാല്യക്കാരിയുടെ കണ്ണുവെട്ടിച്ചാണ് അവൾ കളപ്പുരയിലെത്തിയത്.
ഓരോ ചുവിടലും എവിടെ നിന്നോ ഒരു നീലക്കുറുക്കന്റ ഓരിയിടൽ അവൾ കേട്ടു .
പിടിക്കപ്പെടരുത് എന്ന് ഉള്ളം മന്ത്രിച്ചു.
അവൾ ചെല്ലുമ്പോൾ നരച്ച രാത്രി വെട്ടത്തിൽ അയാൾ കിടന്ന് ഊർദ്ധശ്വാസം വലിക്കുകയായിരുന്നു.
മകളുടെ കരയുന്ന മുഖത്തേക്ക് അയാൾ ജീവവായുവിന് ഏങ്ങി വലിക്കുന്നതിനിടയിലും അവിശ്വസനീയതയോടെ നോക്കി.
" അപ്പാ.. " അവൾ പൊട്ടിക്കരഞ്ഞ് കൊണ്ട് അയാളുടെ മേലേക്ക് വീണു.
അപ്പോഴേക്കും അയാൾ മരണത്തിലേക്ക് വഴുതിപ്പോയിരുന്നു.
കരഞ്ഞു തീർന്നപ്പോൾ നിശ്ചലമായ ആ ശരീരത്തിൽ നിന്നും ദേവി അകന്നു മാറ്റി.
ഒരു നിമിഷം തന്നിലെ കാപട്യം വെളിപ്പെട്ടുവോ എന്ന് അവൾ വല്ലാതെ ഭയന്നു.
അരിച്ചരിച്ച് അവൾ ചുറ്റും നോക്കി.
ആരും കണ്ടില്ല ... ആരും ..
ഒന്നുമറിയാത്തത് പോലെ
ദേവി തന്റെ വീടിന് നേർക്ക് ഓടിപ്പോയി.
.... 000.........
ഷൈനി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot