നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാത്തൂൻറെ ഉമ്മാ

Muslim, Girl, Islam, Female, Head Covering, Hijab
രാവിലെയെണീറ്റ് കുളിച്ച് സുബ്ഹി നിസ്ക്കാരവും കഴിഞ്ഞ് അടുക്കളയിലേക്ക് കയറിയതാണ് ഷമീന.നിസാറുമായുള്ള കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ദിവസം .
അവൾ അടുക്കളയാകെ ഒന്ന് കണ്ണോടിച്ച് നോക്കി ..സാധനങ്ങളെല്ലാം അടുക്കും ചിട്ടയിലും വെച്ചിരിക്കുന്നു. നിസാറും ഉമ്മയും മാത്രമേ വീട്ടിലുള്ളൂ...
ഗ്യാസ് കത്തിച്ച് ചായക്കുള്ള വെള്ളം വെച്ച് അവൾ ചായയുണ്ടാക്കി ..നിസ്കാരം കഴിഞ്ഞ് ഖുർആൻ പാരായണം ചെയ്യുകയായിരുന്ന ഉമ്മയ്ക്ക് കൊടുത്തു. ഉമ്മ അവളെ സ്നേഹപൂർവ്വം വിളിച്ച് അടുത്തിരുത്തി തലയിൽ തലോടി ക്കൊണ്ട് പറഞ്ഞു.
"മോളേ ഉമ്മയ്ക്ക് വയസ്സായി ..
ഇനി നിസാറിന്റെ കാര്യങ്ങളൊക്കെ മോൾ കണ്ടും അറിഞ്ഞും ചെയ്യണം. "
ശരിയെന്ന മട്ടിൽ അവൾ തല കുലുക്കി ..
"പാത്തുനെ നമുക്ക് ഇന്ന് തന്നെ പോയി കൊണ്ട് വരാം ..ഇന്നലെ രാത്രി നിർത്താതെ കരച്ചിലായി രുന്നു പോലും.."
"അവൾ എന്റെ മോളല്ലേ ഉമ്മാ..കൊണ്ട് പോകണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ.. അവളുടെ ഉമ്മുമ്മ നിർബന്ധിച്ച് കൊണ്ട് പോയതല്ലേ.."
ഇതും പറഞ്ഞ് ഉമ്മയോട് ഗ്ലാസ്സും വാങ്ങി അവൾ അടുക്കളയിലേക്ക് നടന്നു.
"ഇന്നലെ തന്നെ നിസാറിക്കയോട് പറഞ്ഞതാണ് പാത്തൂനെ അയക്കണ്ടാന്ന് ..
ഞങ്ങൾക്കൊരു ശല്യമാകണ്ടാന്ന് പറഞ്ഞ് അവളുടെ ഉമ്മുമ്മ കൊണ്ട് പോയതാണ്.."
ഓരോന്ന് ഓർത്തു കൊണ്ട് അടുക്കളയിലൂടെ കണ്ണോടിച്ചപ്പോഴാണ് ഒരു സാധനത്തിൽ അവളുടെ കണ്ണുടക്കിയത്.. ഒരു മിക്സി. ഇപ്പോഴും പുതിയത് പോലെയുണ്ട്.
ശബ്നയുടെ വീട് മാറിത്താമസത്തിന് താൻ കൊടുത്ത സമ്മാനം. അത് കണ്ടതും ഷമീനയുടെ കണ്ണുകൾ അവളറിയാതെ തന്നെ പെയ്യാൻ തുടങ്ങി. തന്റെ പ്രിയ കൂട്ടുകാരിക്ക് താൻ കൊടുത്ത സമ്മാനം ...
"പടച്ചോനേ എന്തൊരു വിധിയാണിത് ..അവൾക്ക് ഞാൻ കൊടുത്ത സമ്മാനം എനിക്ക് തന്നെ തിരികെ കിട്ടിയിരിക്കുന്നു. ഇനി ഞാൻ തന്നെ ഇത് ഉപയോഗിക്കണം ..അത് സമ്മാനിക്കുന്പോൾ താൻ സ്വപ്നത്തിൽ പോലും കരുതിയില്ലല്ലോ ഇതൊക്കെ.. അവളുടെ ഭർത്താവും മോളും എന്റേതാകുമെന്ന് ..
പെണ്ണ് കാണാൻ മോളോടൊപ്പം വന്നപ്പോ നിസാറിക്ക ഒന്നേ പറഞ്ഞുള്ളൂ ..
"പാത്തൂന് നല്ലൊരുമ്മയാവാൻ വേണ്ടി മാത്രമാണ് നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത് ..അതും നീ നിർബന്ധിച്ചത് കൊണ്ട് മാത്രം ..
മറിച്ചൊന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ നിനക്ക് ഇതിൽ നിന്നും പിന്മാറാം.."
നൂറ് വട്ടം സമ്മതമായിരുന്നു തനിക്ക്. മാത്രമല്ല എന്നെങ്കിലുമൊരിക്കൽ നിസാറിക്കാന്റെ മനസ്സ് മാറി തന്റേതാവുമെന്ന പ്രതീക്ഷ.. അതിന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ താൻ തയ്യാറാണ്..
ശബ്നയുടെ ഗന്ധം അവിടെ തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി..
കോളേജിൽ ഒന്നിച്ച് പഠിച്ചിരുന്ന സമയത്തെ ആത്മാർത്ഥ സുഹൃത്ത് ..ഇരിപ്പും നടപ്പും എല്ലാം ഒന്നിച്ച്. തമ്മിലറിയാത്ത പറയാത്ത രഹസ്യങ്ങളില്ല ..രണ്ടാം വർഷ ഡിഗ്രിക്ക് പഠിക്കു ന്പോഴായിരുന്നു അവളുടെ കല്യാണം ..സങ്കടത്തോടെയായിരുന്നു പിരിഞ്ഞത് ..
കല്യാണം കഴിഞ്ഞ് അവൾ പഠിത്തം നിർത്തിയെങ്കിലും ബന്ധം നിലനിർത്തി ..
പാത്തു ജനിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം തലവേദനയെന്ന് പറഞ്ഞ് കിടന്ന അവൾ പിന്നെ എണീറ്റില്ല ..
അവളുടെ മരണവാർത്ത കേട്ടപ്പോ താൻ ശരിക്കും തകർന്നു പോയി .
വീട്ടിൽ കല്യാണാലോചന തുടങ്ങിയപ്പോൾ താൻ തന്നെയാണ് ഉപ്പയോട് പറഞ്ഞത് തനിക്ക് പാത്തൂന്റെ ഉമ്മയായാൽ മതിയെന്ന്. ശബ്നയുടെ വിളികളിലൂടെയും മെസ്സേജുകളിലൂടെയും അവൾ അന്നേ എനിക്ക് മോളായിരുന്നു എന്തോ അവളില്ലാതെ ഇനിയൊരു ജീവിതമില്ലെന്ന് തോന്നും വിധം അവളെന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു.
ബന്ധുക്കൾക്കൊന്നും ഇഷ്ടമില്ലാഞ്ഞിട്ടും ഉപ്പ നിസാറിക്കാനെ കാണാൻ പോയത് ഉപ്പാക്ക് എന്റെ മനസ്സ് നന്നായറിയുന്നത് കൊണ്ട് മാത്രമാണ്. നിസാറിക്കാനെ സമ്മതിപ്പിക്കാൻ ഉപ്പാക്ക് പല തവണ അവിടേക്ക് പോകേണ്ടി വന്നതും മകളോടുള്ള ഇഷ്ട കൂടുതൽ ഒന്ന് കൊണ്ടാണ്..
പിറകിൽ അനക്കം കേട്ടപ്പോൾ ഷമീന ഓർമ്മകൾ വിട്ട് തിരിഞ്ഞ് നോക്കി. വാതിൽക്കൽ നിസാർ നിൽക്കുന്നു. അവൾ വേഗം തട്ടമെടുത്ത് തലയിലിട്ടു ..
"ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വേഗം ഒരുങ്ങ് ..നമ്മുക്ക് പോയി പാത്തൂനെ കൂട്ടിക്കൊണ്ട് വരാം. "
അത് കേട്ടതും ഷമീനയുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി ..
അവൾ ഒരുങ്ങുകയായിരുന്നു പാത്തൂന്റെ നല്ല ഉമ്മയായി ..നിസാറിക്കിന്റെ നല്ല പാതിയാവുന്ന നാളും സ്വപ്നം കണ്ട്.. പുതിയ ജീവിതത്തിലേക്ക് കടക്കാൻ..!!

Safeeda Musthafa @ Nallezhuth FB Page

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot