നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറാക്കിയുടെ ട്രങ്ക് പെട്ടി

Image may contain: 1 person, closeup
-----------------------------
"ഡോക്ടറേ ഒറാക്കി മദാമ്മ മരിച്ചു .....പോലീസാര് ഡോക്ടറെ തെരക്കണു"
മാധവേട്ടനാണ് ഓടിക്കിതച്ചെത്തി വിവരം പറഞ്ഞത്. പ്രഭാതത്തിന് എന്നെ സ്വറ്റർ ധരിപ്പിക്കാൻ മാത്രം തണുപ്പ് ഉണ്ടായിട്ടുകൂടി ഞാൻ വിയർത്തു. പത്രം വായിച്ചുകൊണ്ടിരുന്ന അച്ചുവിനെ ഞാൻ നോക്കി.
"തന്റെ സ്വന്തംആളല്ലേ താൻ ചെല്ലടോ..... "
പുള്ളി കാര്യം നിസ്സാരമാക്കിക്കളഞ്ഞു.
മാധവനോടൊപ്പം ഞാൻ ഒറാക്കിയുടെ കടയിലേക്ക് നടന്നു.
എത്ര വർഷം ആയിട്ടുണ്ടാകും ഞാൻ ഒറാക്കിയെ കാണാൻ തുടങ്ങിയിട്ട്....
അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി ചുവപ്പിൽ വെളുത്ത ലെയ്സ് വെച്ച ഫ്രോക്കുമിട്ട് ഒറാക്കി മദാമ്മയുടെ കടയിൽ ആദ്യമായെത്തുന്ന ഒരു കുഞ്ഞോർമ്മ എന്റെ മനസ്സിലുണ്ട്.
ഞാൻ അന്ന് സ്കൂളിൽ പോയി തുടങ്ങിയിരുന്നില്ല.
തെരുവ് തുടങ്ങുന്നിടത്താണ് ഒറാക്കി മദാമ്മയുടെ ഒറ്റമുറി മിഠായിക്കട.
എല്ലായിപ്പോഴും നിറംമങ്ങിയ ടീഷർട്ടുകളും മുട്ടൊപ്പമെത്തുന്ന പാവാടകളും ധരിച്ച, മുടി ബോബ് ചെയ്ത ,വൈക്കോൽ നിറത്തിലുള്ള വിശറി പോലുള്ള തൊപ്പിയണിഞ്ഞ, കടും ചുവപ്പ് നിറം പൂശിയ ചുണ്ടുകളുള്ള ,തുകൽ ഷൂസുകൾ അണിഞ്ഞ ഒറാക്കി മദാമ്മ.
അവരുടെ വെളുത്തു തടിച്ച കഴുത്തിലെ വലിയ മുത്തുകളുള്ള പേൾ മാല അവർക്കൊരു ആഢ്യത്വം നൽകിയിരുന്നു.
പരുപരുത്ത ശബ്ദത്തിൽ
"ലിറ്റിൽ പ്രിൻസസ് സ്വീറ്റ് ഫോർ യു "
എന്നു പറഞ്ഞ് കണ്ണാടി കടലാസിൽ പൊതിഞ്ഞ മിഠായിക്കിഴി അവരെനിക്ക് തന്നു.
അതിൽ പല നിറത്തിലുള്ള മിഠായികൾ ഉണ്ടായിരുന്നു. അവർ പറഞ്ഞതിന്റെ അർത്ഥമെന്താണെന്ന് അന്നെനിക്ക് അറിയുമായിരുന്നില്ല.
ഒറാക്കിയെപ്പോഴും മുറി ഇംഗ്ലീഷ് സംസാരിച്ചിരുന്നു. ക്രമേണ ഞാൻ ഒറാക്കിയുടെ കടയിലെ നിത്യസന്ദർശകയായി മാറി. രാവിലെ സ്കൂളിലേക്ക് പോകുന്നതും വൈകിട്ട് തിരികെ വരുന്നതും ഒറാക്കിയുടെ കടയുടെ മുന്നിലൂടെ ആണ്.
മഴ ചാറി കൊണ്ടിരുന്ന ഒരു വൈകുന്നേരം സുനന്ദയാണ് പറഞ്ഞത്
'അവിടെ ഒരു ട്രങ്ക് പെട്ടി ഉണ്ടത്രേ....'
അതിനകത്തു നിന്നാണ് അവരിക്കാണുന്ന മിഠായിയെല്ലാം എടുക്കുന്നത്.
എനിക്കത് വിശ്വാസമായില്ല...
അല്ലെങ്കിലും സുനന്ദ കള്ളം പറയും. മാത്രവുമല്ല ഒറാക്കി നല്ല ആളാണെന്ന് ജോൺ അങ്കിൾ പറഞ്ഞിട്ടുണ്ട് . എനിക്ക് സുനന്ദയെക്കാൾ ജോൺ അങ്കിളിനെ വിശ്വാസമാണ്. പിറ്റേന്ന് ഒറാക്കിയുടെ കടയിൽ എത്തിയപ്പോൾ ഞാൻ ചുറ്റും നോക്കി. ട്രങ്ക്പെട്ടി എവിടെയാണിരിക്കുന്നത് ?
വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്ന കട. ഷെൽഫിൽ നിറയെ കണ്ണാടി ഭരണികൾ. മിഠായി വാരി വിതറിയത് പോലെയുള്ള മൊസെയ്ക് തറ.
പട്ടാളക്കാരുടെ ട്രങ്ക് പെട്ടി മാതിരി വലിയൊരു പെട്ടി അവിടെയുണ്ടായിരുന്നു. അതിനുമുകളിൽ ഒരു കുഷ്യൻ ഉണ്ടായിരുന്നു. ചാര നിരത്തിലുള്ളത്. അതിനു മുകളിലാണ് ഒറാക്കിയെപ്പോഴും ഇരിക്കുന്നത്..
"മൈ ഡിയർ പ്രിൻസസ് സ്പെഷ്യൽ സ്വീറ്റ് ഫോർ യു "
ഞങ്ങളുടെ തെരുവിലെ കടകളിലൊന്നും ലഭിക്കാത്ത പൂച്ചപ്പൂട എന്ന് ഞങ്ങൾ വിളിക്കുന്ന മിഠായി ആയിരുന്നു അത്.
പട്ടാളത്തിൽ ഉള്ള വല്യമ്മാവൻ ഒരിക്കൽ എനിക്കത് കൊണ്ടുവന്ന് തന്നിട്ടുണ്ട്. പിന്നീട് ഒരുപാട് മുതിർന്ന ശേഷമാണ് അത് സോൻ പാപ്പടി ആണെന്ന് എനിക്ക് മനസ്സിലായത്. എന്റെ കൂട്ടുകാർക്ക് അത്ഭുതമായിരുന്നു.
"നീയെങ്ങന്യാ ശാലു ഒറാക്കിയോട് മിണ്ടണെ? "
ചാന്ദ്നിയാണ്...
" നിനക്ക് പേടിയാവില്ലേ ശാലൂ.... "
ഇവരൊക്കെയെന്തിനാഒറാക്കിയെ പേടിക്കണ്ത്...?
"അവര്ടെ ട്രങ്ക് പെട്ടീലേ ജിന്ന്ണ്ട്... "
നൂർജഹാൻ പറഞ്ഞു . ഞാൻ ആദ്യമായാണ് ജിന്നിനെക്കുറിച്ച് കേട്ടത് .
"ട്രങ്ക് പെട്ടിയിലെ ജിന്നാ , ഇക്കണ്ട മിഠായി മുഴ്‌വനും അവർക്ക് കൊണ്ട് കൊടുക്കണേ...ഏതൊക്കെ രാജ്യത്തെ മിഠായി അവ്ടെണ്ടെന്നൊ.... "
"എന്റെ ഉപ്പയും പറഞ്ഞിട്ടുണ്ട് ഒറാക്കിയുടെ കടേമ്മ്ല് പോവരുതെന്ന്.... "
അബ്ദുവിനും ജിന്നിനെ അറിയാം.
അന്ന് വൈകിട്ട് ഞാൻ ഈ വിവരങ്ങളെല്ലാം അച്ഛനോട് പറഞ്ഞു. അച്ഛൻ ഒത്തിരി ചിരിച്ചു.
" ഒറാക്കി പാവാണ് മോളു.... "
അച്ഛൻ അത്രയേ പറഞ്ഞുള്ളൂ.
അന്ന് അച്ഛൻ എനിക്ക് അലാവുദ്ദീന്റെയും അത്ഭുതവിളക്കിന്റെയും കഥ പറഞ്ഞു തന്നു. അതിലെ ജിന്നിനെ എനിക്കിഷ്ടമായി. നല്ല ജിന്ന് ആണെങ്കിൽ കുഴപ്പമില്ലല്ലോ. ഒറാക്കിയുടെ ജിന്ന് നല്ലതായിരിക്കും.
ഞാൻ പിന്നെയും ഒറാക്കിയുടെ കടയിൽ പോയി. ആ നാട്ടിൽ ആരും ഒറാക്കിയുടെ കടയിൽ കയറാറില്ല.
അവർക്ക് പ്രാന്ത് ഉണ്ടത്രേ....
നാടുകാണാൻ വരുന്ന സഞ്ചാരികൾ ആണ് അവിടെ അധികവും വരുന്നത്. ഒറാക്കിയെപ്പോഴും എനിക്ക് സ്പെഷ്യൽ മിഠായികൾ തന്നു.
"ഒറാക്കിയെന്തിനാ നിനക്ക് വെർതെ മുട്ടായി തരണേ?"
സുനന്ദയ്ക്ക് അസൂയയാണ്.
പക്ഷേ ഒറാക്കി എന്തിനാ എനിക്ക് വെറുതെ മുട്ടായികൾ തരുന്നതെന്ന് എനിക്കും അറിയുമായിരുന്നില്ല. ചുവന്ന ചുണ്ടുകൾ വിടർത്തി ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത വെളുത്ത പല്ലുകൾ എനിക്കിഷ്ടമായിരുന്നു. എനിക്ക് മിഠായി തരുമ്പോഴൊക്കെ അവരൊത്തിരി വർത്തമാനം പറയും.
പരുക്കൻ ശബ്ദത്തിൽ പൊട്ടിച്ചിരിക്കും. പക്ഷേ എല്ലാവരും ഒറാക്കി എന്ന് വിളിക്കുന്ന അവരെ ഒറാക്കിയമ്മേയെന്ന് ഞാൻ വിളിച്ചയന്ന് അവർ കരഞ്ഞു....
തേങ്ങിയേങ്ങി....
അന്ന് സ്വർണ്ണനിറമുള്ള കിലുകിലുക്കുന്ന പേപ്പറിൽ പൊതിഞ്ഞ ഒരുപാട് മധുരമുള്ള ചോക്ലേറ്റുണ്ടകൾ അവരെനിക്ക് തന്നു. ഒറാക്കിയെന്തിനാണ് കരഞ്ഞത്....
ഒറാക്കി എപ്പോഴുമിരിക്കുന്ന വലിയ ട്രങ്ക് പെട്ടിയുടെ മുകളിൽ അവർ എന്നെയെടുത്തിരുത്തി..
"അമ്മ...... "
അവർ വിതുമ്പുന്നുണ്ടായിരുന്നു.
അമ്മയുടെ പ്രായമുള്ള എല്ലാവരെയും അങ്ങനെ വിളിക്കണമെന്ന് എന്റെയമ്മ പറഞ്ഞിട്ടുണ്ട്.
തോളിന് താഴേക്കു നീണ്ടുകിടന്ന ഒരിക്കലും കെട്ടി വയ്ക്കാത്ത എന്റെ മുടി കൊതികൊണ്ട് അവരെന്നെ എയ്ഞ്ചൽ എന്ന് വിളിച്ചു.
പിന്നീട് ഞാൻ അവരെ ഒറാക്കിയമ്മ എന്നുമാത്രം വിളിച്ചു.
ഒറാക്കിയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അവരുടെ അടുത്ത് സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എങ്കിലും ഉള്ളിലെവിടെയോ എനിക്കവരോട് ഭയം ഉണ്ടായിരുന്നോ?
ഒറാക്കിയുടെ മധുര മുട്ടായികൾ ദിവസവും നുണഞ്ഞിട്ടും കൗമാരത്തിൽ എന്നോ ആണ് ഞാൻ ചോദിച്ചത്
"ഈ മുട്ടായികൾ ഒക്കെ ഒറാക്കിയമ്മക്ക് എവ്‌ടന്നാ കിട്ടണെ...? "
" ദാറ്റ്‌സ് എ സീക്രട്ട് ഏഞ്ചൽ..... "
അവരെനിക്കാ രഹസ്യം പറഞ്ഞു തന്നില്ല....
ഞാനവരോട് ട്രങ്ക് പെട്ടിയിലെ ജിന്നിനെക്കുറിച്ച് ചോദിച്ചു..
ആദ്യം അവർ പൊട്ടിച്ചിരിച്ചു...
സില്ലി ഗേൾ എന്ന് പറഞ്ഞ് വീണ്ടും ചിരിച്ചു.
"അതൊരു നിധിയാണ്. "
അവർ ഗൗരവത്തിലായി.
"റിയലി പ്രഷ്യസ് വൺ "
ഞാൻ അത് വിശ്വസിച്ചു. അതുകൊണ്ടായിരിക്കും അവരതിനു മുകളിൽത്തന്നെ ഇരിക്കുന്നത്.
"ഒറാക്കിയമ്മ എവിടെയാ ഉറങ്ങുന്നത്? "
ചുവന്ന നിറമുള്ള തേൻ മുട്ടായികൾ നുണഞ്ഞു കൊണ്ട് ഒരു സന്ധ്യയ്ക്ക് ഞാൻ ഒറാക്കിയോട് ചോദിച്ചു.
"ഒറാക്കി ഉറങ്ങാറില്ല പ്രിൻസസ്... "
അപ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു.... ഉറങ്ങാതെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുമോ? പക്ഷേ ഒറാക്കിയുടെ സങ്കടം കണ്ടപ്പോൾ എനിക്ക് അത് ചോദിക്കാൻ തോന്നിയില്ല.
"യൂനോ വൺ തിങ് മൈ ഡിയർ... ഫിലിപ്പ് ഇത്തവണ ക്രിസ്മസിന് തീർച്ചയായും വരും".
ഞാൻ ചിരിച്ചു... ഒറാക്കിയെ കാണുന്ന നാൾ മുതൽ ഞാൻ ഫിലിപ്പിന്റെ കഥ കേൾക്കുന്നതാണ്.
ഒറാക്കിയുടെ ഭർത്താവ് ആണത്രേ..... എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തിലെ സ്വീറ്റ് മേക്കർ ആണെന്നാണ് ഒറാക്കി പറയുന്നത്.
രാജ്ഞിക്ക് എന്നും ഫിലിപ്പ് ഉണ്ടാക്കുന്ന മിഠായികൾ വേണം പോലും. അതുകൊണ്ട് അവധി കിട്ടാഞ്ഞിട്ടാണ് ഫിലിപ്പ് വരാത്തത്...
"ഇത്തവണ ഫിലിപ്പിനൊപ്പം എന്റെ നിക്കി വരും പ്രിൻസസ്..."
ഞാൻ ആദ്യമായാണ് അങ്ങനെ ഒരു പേര് കേൾക്കുന്നത്.
" അതാരാ ഒറാക്കിയമ്മേ..?"
" മൈ ഗോഡ് ഹീയീസ് മൈ സൺ‌, ലിറ്റിൽ പ്രിൻസസ്..."
"ഒറാക്കിയമ്മക്ക് മോനുണ്ടോ? "
ഞാൻ അതിശയപ്പെട്ടു..
" നിന്നെക്കാൾ മൂന്ന് വയസ്സിന് എൽഡർ ആണവൻ... നിക്കോളാസ്... യൂ നോ ഹീയീസ് സോ ഹാൻസം.."
ഇന്നു വരെ ഈ നാട്ടിലാരും ഒറാക്കിയുടെ മകനെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടില്ല.
"നിന്നെ അവന് മാരി ചെയ്തു തരുമോയെന്ന് ഞാൻ നിന്റെ പപ്പയോട് ചോദിക്കട്ടെ...."
"പോ ഒറാക്കിയമ്മേ.... അയ്യേ..... "
ഞാൻ നാണിച്ചു.
അങ്ങനെ പറഞ്ഞെങ്കിലും സ്വർണ തലമുടിയുള്ള വെളുത്ത നിറമുള്ള കുതിരപ്പുറത്ത് വരുന്ന സുന്ദരനായ നിക്കോളസിനെ ഞാൻ സ്വപ്നം കണ്ടു തുടങ്ങി .
ക്രിസ്മസിന് പിറ്റേന്ന് മദ്യപിച്ചു ലക്കുകെട്ട ഒറാക്കിയമ്മയെ ഞാൻ കണ്ടു. എന്നെ കെട്ടിപ്പിടിച്ച് അവരുച്ചത്തിൽ കരഞ്ഞു.
"എന്റെ ഫിലിപ്പ് വന്നില്ല പ്രിൻസസ്.... നിക്കോളാസും വന്നില്ല"
എനിക്ക് നിരാശ തോന്നി... ഞാനും നിക്കോളാസിനെ കാത്തിരിക്കുകയായിരുന്നു.
"യൂ നോ മൈ ഡിയർ പ്രിൻസസ് എന്റെ നിക്കിക്കുള്ള ട്രഷർ ആണ് അതിൽ നിറയെ.."
അവർ ട്രങ്ക് പെട്ടിക്ക് നേരെ വിരൽ ചൂണ്ടി. എന്തായിരിക്കും അതിൽ..?
ഒരു ദിവസം ഞാൻ അച്ഛനോട് ചോദിച്ചു;ഒറാക്കിയുടെ പെട്ടിയെക്കുറിച്ച്...
അതിനും അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല.
പകരം പണ്ടോറയുടെ പെട്ടിയുടെ കഥ എനിക്ക് പറഞ്ഞു തന്നു.
ഒറാക്കി പറയുന്ന പല കാര്യങ്ങളും നുണകൾ ആണെന്ന്, അല്ലെങ്കിൽ സ്വപ്നങ്ങൾ ആണെന്ന് ,അതുമല്ലെങ്കിൽ ഒറാക്കിക്ക് ഭ്രാന്താണെന്ന് എനിക്കും തോന്നി.
എങ്കിലും ഒറാക്കി പറയുന്നത് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.
ഒക്കെയും ഞാൻ വിശ്വസിക്കുകയും ചെയ്തു. ഒരു വൈകുന്നേരം ഒറാക്കി സമ്മാനിച്ച കല്ലുമിട്ടായികൾ തിന്നു കൊണ്ടിരിക്കെ കേക്കുകൾ ഉണ്ടാക്കുന്ന ജോൺ അങ്കിൾ ഒറാക്കിയെക്കുറിച്ച് പറഞ്ഞു...
"അവളുടെ യഥാർത്ഥ പേര് ടോറേത്തി എന്നാണ്.. ഇന്നാട്ടുകാർ വിളിച്ചു വിളിച്ച് അതിങ്ങനെ ആക്കിയതാ.."
എനിക്ക് കൗതുകമായി...
"കൊച്ചിയിൽ ഏതോ ഒരു കമ്പിനിയിൽ ജോലിക്ക് വന്ന ഫ്രെഡറിക് സായിപ്പിന്റെ മോളാണ്..... "
"അമ്മയോ? "
"മലയാളിയാണ് ,മേരി "
ജോൺ അങ്കിൾ ഓർത്തെടുത്തു ;
"വെളുത്തു മെലിഞ്ഞ് സ്വർണ തലമുടിയുള്ള ഒരു സുന്ദരി പെണ്ണ്.....സായിപ്പിന്റെ എതിർപ്പിനെ വക വെക്കാതെയാണ് അവൾ ഫിലിപ്പിനെ കല്യാണം കഴിച്ചത്. അവനൊരു തെമ്മാടി ചെക്കനായിരുന്നു. അവൾ ഗർഭിണിയായിരുന്നപ്പോഴാണ് അവൻ ഇംഗ്ലണ്ടിന് പോയത്. പിന്നെ ഒരിക്കലും അവൻ തിരികെ വന്നില്ല."
"ഫിലിപ്പ് സായിപ്പാ? "
"അതേ മോളേ "
"അയ്യോ അപ്പൊ നിക്കോളാസോ? "
ജോണങ്കിൾ നനഞ്ഞ ഒരു ചിരി ചിരിച്ചു.
" ഗർഭിണി ആയിരുന്നപ്പോ ശരിക്ക് ആഹാരം പോലുമില്ലാതെ ,ഫിലിപ്പിനെക്കുറിച്ച് വിവരമൊന്നുമില്ലാതെ മനസിന്റെ താളം തെറ്റിത്തുടങ്ങിയപ്പോഴാ അവൾ പ്രസവിച്ചത് ....
നീലക്കണ്ണുകളുള്ള ഒരു സുന്ദരൻ കുട്ടി .നിന്റെ അച്ഛനാ നിക്കോളാസ് എന്നു പേരിട്ടത് ..."
ഞാൻ അമ്പരന്നു .
അപ്പോ ഒറാക്കിയുടെ എല്ലാ കാര്യങ്ങളും അച്ഛനറിയാം ....
"കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഫിലിപ്പിനെക്കുറിച്ച് അന്വേഷിക്കാനെന്നും പറഞ്ഞ് അവളിവിടുന്നു പോയി . തിരികെ വന്നപ്പോ കുട്ടിയെയും കൊണ്ട് ഫിലിപ്പ് പോയെന്നു പറഞ്ഞു ."
എനിക്ക് വിഷമമായി .പാവം ഒറാക്കിയമ്മ .....
"തിരികെ വന്ന് അവളീ കട തുറന്നു .
അവൾടെ അമ്മയുടെ കടയായിരുന്നു അത് "
ജോണങ്കിൾ പറഞ്ഞു നിർത്തി .
"ഒറാക്കിയുടെ പെട്ടിയിലെന്താ അങ്കിൾ ?"
" എനിക്കറിയില്ല കുട്ടീ ...
ഫിലിപ്പിനെ തേടിപ്പോയി തിരികെ വന്നപ്പോ അവളുടെയൊപ്പം ഈ പെട്ടിയുണ്ട്. "
ഞാൻ മൗനമായിരുന്നു ...
"ഞാൻ കുറെക്കാലം അവളെ സഹായിച്ചിരുന്നു .പിന്നെ നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോ ഞാനും അവളോട് മിണ്ടാതായി ."
അതെനിക്ക് മനസ്സിലാവുമായിരുന്നു .. പല പെണ്ണുങ്ങളും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഒറാക്കി പുരുഷൻമാരെ വല വീശിപ്പിടിക്കുമത്രേ ....
പക്ഷേ , ഒറാക്കിയാരെയും വലവീശുന്നത് ഞാൻ കണ്ടിട്ടില്ല .
മാത്രവുമല്ല; മോശത്തരമെന്തെങ്കിലും പറഞ്ഞാൽ അവർ ചെരുപ്പൂരി മുഖത്തടിക്കും.
ഞാനെപ്പോഴും ഒറാക്കിയുടെ കടയിൽ പോകുന്നതിന് അമ്മ വഴക്കു പറഞ്ഞപ്പോൾ നിറുകയിലൊന്ന് തലോടി അച്ഛൻ പറഞ്ഞു ;
"അവള് പൊക്കോട്ടെ .... "
ഞാനവിടെ സുരക്ഷിതയാണെന്ന് അച്ഛന് തീർച്ചയായിരുന്നു .
അച്ഛന് ഒറാക്കിയെ ഇഷ്ടമായിരുന്നോ ...?
ആവോ ... വല്ലപ്പോഴുമല്ലാതെ
കടയിലങ്ങനെ കയറാറില്ല ...
ഒറാക്കിയുടെ കടയിലെ പുതിയ മിഠായികൾ ആദ്യം രുചിക്കാനുള്ള അവസരം എനിക്കായിരുന്നു .
എന്റെ അനിയന് പോലും അക്കാര്യത്തിൽ എന്നോടല്പം അസൂയ ഉണ്ടായിരുന്നു . ഞാൻ മെഡിസിന് പോയപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഒറാക്കി കരഞ്ഞു .. ലീവിന് വരുമ്പോഴൊക്കെ വീട്ടിലെത്തും മുൻപ് ഞാൻ ഒറാക്കിയുടെ കടയിൽ പോയി .ഹോസ്റ്റലിലെ കൂട്ടുകാർക്കൊക്കെ ഒറാക്കിയുടെ മധുര വിസ്മയങ്ങൾ വിതരണം ചെയ്തു .ആ പഴയ ചോദ്യം ഒറാക്കിയുടെ മിഠായി തിന്നുന്ന ഓരോരുത്തരും ചോദിച്ചു കൊണ്ടിരുന്നു;
"അവർക്കെവിടുന്നാ ഈ മിഠായികളൊക്കെ കിട്ടുന്നത് ??"
ഞാൻ ചിരിച്ചു കൊണ്ട് പറയും ;
" ട്രങ്ക് പെട്ടീലെ ജിന്ന് കൊണ്ടു വര്ണത് .'.."
മനസ്സിലൊരു പ്രണയം കുരുത്തപ്പോൾ അതും ആദ്യം പറഞ്ഞത് ഒറാക്കിയോടാണ് ..
അവരെനിക്ക് അച്ചുവിന് കൊടുക്കാൻ ഹൃദയാകൃതിയിലുള്ള ചുവന്ന വെൽവെറ്റ് മിഠായികൾ തന്നു .
കല്യാണത്തിന്റെയന്ന് മുഴുവൻ അഥിതികൾക്കും കൊടുക്കാനുള്ള ചോക്ലേറ്റുകൾ അവരെനിക്ക് സമ്മാനിച്ചു .
അനിയൻ വിദേശത്ത് സെറ്റിൽഡായതുകൊണ്ടും വീടിനടുത്തുള്ള ഹോസ്പിറ്റലിൽ എനിക്കും അച്ചുവിനും ജോലി കിട്ടിയതുകൊണ്ടും ഞങ്ങൾ എന്റെ വീട്ടിൽ തന്നെ താമസമാക്കി.
എന്നിലൂടെ ഒറാക്കി അച്ചുവിന്റെയും ജീവിതത്തിന്റെ ഭാഗമായി .
മിഠായി മധുരങ്ങൾ നുണഞ്ഞു ,ഒറാക്കിയെ സ്നേഹിച്ചു .
മോളെ ഗർഭിണി ആയിരുന്നപ്പോൾ എനിക്കാകെ ഉണ്ടായിരുന്ന കൊതി ഒറാക്കിയുടെ മിഠായികളോടായിരുന്നു .
മോൾക്കും ഒറാക്കിയെ ഒരുപാടിഷ്ടമാണ് .
എന്റെ അച്ഛന്റെ വിരലിൽ തൂങ്ങി അവൾ ഒറാക്കിയുടെ കടയിൽ പോകും .
കൊഞ്ചി കിന്നരിച്ച് ഒറാക്കിയമ്മയുടെ സ്നേഹവും മിഠായികളും കൈക്കലാക്കും ....
ചിലപ്പോഴൊക്കെ എന്നോട് കുശുമ്പ് പറയും ....
"ഒറാക്കിയമ്മക്ക് ഇപ്പോ കൂടുതലിഷ്ടം എന്നെയാ "
കുറച്ച് ദിവസങ്ങളായി ഒറാക്കിക്ക് നല്ല സഖുണ്ടായിരുന്നില്ല .
പല തവണ ഞാനും അച്ചുവും ഹോസ്പിറ്റലിലേക്ക് വിളിച്ചതാണ്.
ഒറാക്കി സമ്മതിച്ചില്ല.
പോലീസുകാർ എന്നെ കാത്തു നിൽക്കുകയായിരുന്നു .കടയ്ക്കുള്ളിൽ വെറും നിലത്ത് ഒറാക്കി മരിച്ച് കിടന്നു .എനിക്ക് സങ്കടമടക്കാനായില്ല. കണ്ണാടി ഭരണികൾ ചിതറിക്കിടന്നു ....
പല നിറങ്ങളിലുള്ള മിഠായികളിലേക്ക് ഉറുമ്പുകൾ വരി തീർത്തു.
കടയുടെ പിന്നിൽ പെട്ടന്ന് കാണാനാകാത്ത വിധം ഒരു കൊച്ചുമുറി ഉണ്ടായിരുന്നു . ചോക്ലേറ്റുകളും അവയുണ്ടാക്കുന്ന അച്ചുകളും അവിടെ ചിതറിക്കിടന്നു .
" ഡോക്ടറേ സൂയിസൈഡ് ആണ് .ഡോക്ടർക്ക് ഒരു കത്തെഴുതി വച്ചിട്ടുണ്ട് അതാ ഡോക്ടറെ വിളിച്ചത് "
ഒരു പോലീസുകാരൻ നിവർത്തിയ ഒരു പേപ്പർ എനിക്ക് നേരെ നീട്ടി .
" ലിറ്റിൽ പ്രിൻസസ് .. ഐ ആം ഗോയിംഗ് ... ഈ കട നിനക്കാണ് .... ട്രഷർബോക്സ് നിന്റെ സംശയങ്ങളുടെ ഉത്തരങ്ങളാണ് .... ലവ് യൂ പ്രിൻസസ് ..."
ഞാൻ വിങ്ങിക്കരഞ്ഞ് കടയുടെ മുന്നിലെ പടികളിലൊന്നിൽ തളർന്നിരുന്നു.
പോലീസുകാർ ട്രങ്ക് പെട്ടി തുറന്നു .
പഴകി ദ്രവിച്ച വലിയൊരു ബാഗിൽ ഒരസ്ഥികൂടം .....
നിറം മങ്ങിപ്പൊടിഞ്ഞ പിള്ളക്കച്ചയിൽ പൊതിഞ്ഞ ഒരു കുഞ്ഞ് ശരീരവും ...
അത് ഉണങ്ങിപ്പൊടിഞ്ഞിരുന്നു ....
മറ്റൊരു ബാഗിൽ കുറെ ആഭരണങ്ങളും ഒരു ബാങ്ക്പാസ് ബുക്കും.
സകലരും ഭയന്നു പോയി.
"അത് ഫിലിപ്പായിരിക്കും "
ജോണങ്കിൾ പിറുപിറുത്തു .
" ഇംഗ്ലണ്ടിനെന്നും പറഞ്ഞ് പോയ ഫിലിപ്പ് കൊച്ചിയിലെവിടെയോ ഒരു ഗുജറാത്തിപ്പെണ്ണിന്റെയൊപ്പം ഉണ്ടായിരുന്നുവെന്ന് അന്ന് കേട്ടിട്ടുണ്ട് ... "
അങ്കിൾ പൂർത്തിയാക്കി .
എന്നെ വിറക്കുന്നുണ്ടായിരുന്നു....
ഒറാക്കിയുടെ ട്രങ്ക് പെട്ടിയുടെ മുകളിലിരുന്ന് ഞാനെത്ര മിട്ടായി തിന്നിട്ടുണ്ട്....
എനിക്ക് ഓക്കാനിക്കാൻ തോന്നി.
ഒറാക്കി ഒരു വലിയ വാർത്തയായി മാറി...
"അവരാണ് പെണ്ണ് "
അച്ചു പറഞ്ഞു.
ഒറാക്കിയുടെ പണവും ആഭരണങ്ങളും ഒരു ഓർഫനേജിന് നൽകി.
മിഠായിക്കട ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ് .സമീപങ്ങളിലെ കടകളൊക്കെ പൊളിച്ച് ബഹുനില കെട്ടിടങ്ങൾ വന്നു .
അഞ്ച് വർഷം കഴിഞ്ഞു , ഒറാക്കി മരിച്ചിട്ട് .... ഞാനവരെക്കുറിച്ച് ഓർത്തിട്ട് തന്നെ ദിവസങ്ങളായിരിക്കുന്നു ...
ഇന്നെന്തിനാണ് ഒറാക്കിയെന്റെ സ്വപ്നത്തിൽ വന്നത് ...
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അച്ചു വന്നിട്ടില്ല.
എനിക്ക് ഹോസ്പിറ്റലിൽ പോകാൻ തോന്നിയില്ല .
കോളിംഗ് ബെൽ കേട്ടു .
അച്ചു ആയിരിക്കും ....
മടിയോടെ ചെന്ന് വാതിൽ തുറന്നു .
ടീ ഷർട്ടും പാവാടയുമണിഞ്ഞ് തൊപ്പി വച്ച് തുകൽ ഷൂസണിഞ്ഞ് ഒറാക്കി ....
"പ്രിൻസസ് സ്വീറ്റ് ഫോർ യൂ "
അവരെനിക്ക് ഒരു പിടി മിഠായികൾ നീട്ടി ...
Dr. salini ck

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot