നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാഗം

 

ഞാൻ മരങ്ങളിലെ 
പച്ചപ്പാര്‍ന്നയിലകളില്‍  
താളംപിടിക്കുന്ന കാറ്റാണ്;   
പക്ഷിയുടെ 
ഇമ്പമാര്‍ന്ന പാട്ടും.
ഞാന്‍ അർദ്ധരാത്രിയില്‍ 
കിനിഞ്ഞിറങ്ങുന്ന    
ചന്ദ്രകിരണമാണ്‌; 
കൊടുങ്കാറ്റിന്നും
പേമാരിക്കുംശേഷമുള്ള
മഴവില്ലിന്റെ
വര്‍ണ്ണപ്രപഞ്ചമാണ്.
ഞാൻ പ്രഭാതത്തില്‍
രാത്രിയുടെ 
ഈറ്റുനോവില്‍നിന്നു
പിറവിയെടുത്ത 
മഞ്ഞുകണമാണ്;
പുതുതായി 
പുല്ത്തുമ്പത്താടി-
ക്കളിക്കുന്ന ലോകം.
ഞാൻ ഇതളുകളടച്ച  
സൌഗന്ധികത്തിന്നും
മുക്കുറ്റിപ്പൂവിന്നുംമേലേ
പാറിപ്പറക്കുന്ന
ചിത്രശലഭമാണ്.
മടിത്തട്ടിലിരുന്നമ്മയെ 
നോക്കുന്ന പൈതലിന്റെ 
കള്ളച്ചിരിയാണ്. 
ഞാൻ നനുത്തൊരു
സ്പര്‍ശനമാണ്;
പുനഃസമാഗമത്തിലെ 
സൌഹൃദത്തിന്റെ 
ഊഷ്മളമായ 
ആലിംഗനവും.
ഞാനെങ്ങുംപോയൊളിച്ചില്ല.
നിങ്ങളുടെ 
ആത്മാവിന്റെയാഴങ്ങളില്‍
ചിപ്പിയിലെ മുത്തുപോല്‍ 
ഞാനുണ്ട്. 
എന്നെയറിയാന്‍ 
ഹൃദയകവാടമൊന്നു തുറക്കുക. 
ഞാൻ അവിടെയുണ്ട്.
പ്രഭകെടാതെയെരിയുന്ന  
നെയ്ത്തിരിനാളംപോലേ 
ഞാൻ എന്നും 
നിങ്ങളോടൊപ്പമുണ്ട്,
എല്ലായ്പ്പോളും.
നിങ്ങളോ?
കണ്ണീരുമാത്രം നല്കി,
എന്നെ തനിച്ചാക്കി-
യകന്നകന്നുപോകുന്നു.
------------------------------------------
ബാബുപോള്‍ തുരുത്തി
(In The Light Urns)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot