നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിഹാരങ്ങൾ.

 


കവാടത്തിലെ സൂര്യജാലകത്തിലൂടെ ചൈത്യഗ്രഹം എന്നറിയപ്പെടുന്ന പ്രാർത്ഥന മുറിയിലേക്ക് വെളിച്ചം വീണുകിടന്നിരുന്നു. മുകളിലെ മേൽക്കൂരയിലെ വിവിധ കൊത്തുപണികളുടെ ഭംഗി നോക്കി കുറച്ചുനേരം നിന്നു. പിന്നെ സാവധാനം പുറത്തേക്കിറങ്ങി.

സർ ഇവിടെ മുൻപ് വന്നിട്ടുണ്ടോ?
മുരളിയുടെ ചോദ്യത്തിൻ്റെ മറുപടി വെറുതെ ഒരു ചിരിയിലൊതുക്കി തലയാട്ടി.
പ്രവേശനകവാടത്തിലെ ടിക്കറ്റ് കൗണ്ടറിനു മുൻപിലെ തിരക്കിനെ നോക്കിനിൽക്കുമ്പോൾ അയാൾ ഗുഹയുടെ ചരിത്രം പറഞ്ഞു.
ബുദ്ധമതത്തിൻ്റെ ഹീനാ യണഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഒറ്റപാറയിൽ തുരന്ന ഇതിലെ പതിനാറ് ഗുഹകൾ. ചെറിയ പതിനഞ്ചു ഗുഹകൾ വിഹാരങ്ങൾ എന്ന സന്യാസിമാരുടെ പ്രാർത്ഥനാമുറികളാണ്.
ഹോട്ടലിലെ മാനേജരാണ് സ്ഥലം കാട്ടിത്തരുവാൻ മുരളിയെ ഏർപ്പാടാക്കിയത്.
സ്റ്റുഡിയോ അപ്പാർട്ടുമെൻ്റിലെ ഏഴാമത്തെ നിലയിലുള്ള മുറിയിൽ മൂന്നുദിവസത്തെ താമസത്തിനുശേഷം, ഉച്ചയ്ക്ക് മുൻപേ ചെക്ക്ഔട്ട് ചെയ്തിറങ്ങുമ്പോൾ കാറുമായി അയാൾ പുറത്തു കാത്തുനിന്നിരുന്നു. പിൻസീറ്റിൽ ഒന്നും മറന്നിട്ടില്ലെന്ന് തിട്ടപ്പെടുത്താൻ കണ്ണടച്ചിരിക്കുമ്പോൾ അയാളുടെ ചോദ്യം ഉയർന്നു.
ഫ്ളെയ്റ്റ് രാത്രിയിലല്ലേ സർ ?
രാത്രി എട്ടിന് ചെക്കിൻ ചെയ്യണം.അതുവരെ...
പിന്നിലേക്കോടുന്ന പച്ചപ്പുകളിൽ വാക്കുകൾ മുറിഞ്ഞു. പിന്നെ പറഞ്ഞു.
കർലഗുഹകൾ ആദ്യം. അതുകഴിഞ്ഞ് ലോനാവാലയിലെ അസ്തമയനം.
ആവർത്തിക്കപ്പെടുന്ന ജീവിത ക്കാഴ്ചകൾ. തണുത്ത കാറ്റിൻ്റെ തലോടലുകൾ.
ആ പഴയ മുഖം .
വിടർന്ന വലിയ കണ്ണുകൾ . മേൽചുണ്ടിന് മുകളിലെ ചെറിയ കറുത്ത മറുക്. കൈ കുടഞ്ഞ് വാ പൊത്തിയമർത്തുന്ന ചിരികൾ.
മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങുമ്പോൾ സ്വയം പറഞ്ഞു.
ഓർമ്മകളുടെ കൽപടവുകളിൽ വർഷങ്ങൾക്കുശേഷം
ഇതാ വീണ്ടും...
വെയിലിറങ്ങിനിന്ന മരച്ചില്ലകൾക്കപ്പുറം കൂർത്തു നിൽക്കുന്ന വലിയ പാറയ്ക്കരുകിൽ നിന്ന് താഴ്വാരങ്ങളിലേക്ക് നോക്കി.
അകലെ തിരികെയെത്തുന്നവരെ പ്രതീക്ഷിച്ച് ഗ്രാമം കാത്തിരിക്കുന്നു.
പുറംമതിലുകൾ അലങ്കരിച്ചിരുന്ന കൊത്തുപണികളിലേക്ക് തിരിഞ്ഞുനോക്കി പടികളിറങ്ങുമ്പോൾ ചോദിച്ചു.
മൂന്നുറിലധികം പടികൾ അല്ലേ?
മുരളി തിരുത്തി . മൂന്നൂറ്റിയമ്പത് പടികൾ. ഇറങ്ങുന്നത് പാർക്ക് ഏരിയയിലേക്കാണ്.കയറ്റത്തെക്കാൾ പ്രയാസം ഇറക്കമാണ്. ഒരു ചെറിയ ചിരിയോടെ അയാൾ തുടർന്നു.
ഇവിടെ പണ്ട് രാജകുമാരിയെ പ്രണയിച്ച പ്രജയെ
ചങ്ങലയ്ക്കിട്ടു കാരാഗ്രഹത്തിലടച്ചു.പിന്നീട് ഈ ഗുഹകൾ കുറ്റവാളികൾക്ക് ശിക്ഷ നൽകുന്ന ഇടമായി . ചങ്ങലയിട്ട തടവുകാരെ തുറുങ്കിലടക്കാൻ ഈ വഴിയിലൂടെയാണ് നടത്തികൊണ്ടുവന്നിരുന്നത്.
എന്തോ പറയാനായി ഞാൻ വാക്കുകൾ പരതി.
ചങ്ങലകൾ ചുറ്റിയ കാലുകൾ. രക്തത്തുള്ളികൾ വീണ പടികൾ. ഓർമ്മകൾ വീണ്ടും വിളിച്ചു.
ആളൊഴിഞ്ഞ ഇടവഴിയിൽ അടക്കിയ ശബ്ദത്തിൽ പെട്ടെന്നായിരുന്നു ആ ചോദ്യം.
പഠിച്ച് വല്യ ആളാവുമ്പോൾ എന്നെ കൂടെകൂട്ടുമോ?
തലയുയർത്തി നോക്കി. കുപ്പിവളയിട്ട കൈകൾ വാ പൊത്തി ചിരിയടക്കി. അദൃശചങ്ങലകളുടെ ഭാരമുള്ള കാലുകൾ വലിച്ച് താഴേക്ക് പടികളിറങ്ങി.
അടിവാരത്തിലെ കാഴ്ചകൾ അടുത്തുവന്നു. ഇറങ്ങിവന്ന പടികളോട് നിശബ്ദമായി യാത്രചോദിച്ചു.
ലോനാവാലയിലേക്കുള്ള ഹെയർപിൻ വളവുകൾ കയറുമ്പോൾ മുരളി
രാജകുമാരിയുടെ കഥയുടെ തുടർച്ചയെന്നോണം പറഞ്ഞു.
പ്രണയിച്ച പുരുഷനെ രാജകുമാരി കാത്തിരുന്നു. ഇരുട്ടുവീണ വിഹാരത്തിൽ ചങ്ങലകളുമായി അവനുണ്ടെന്നവൾ അറിഞ്ഞതേയില്ല.
എന്നിട്ട് ?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
രണ്ടു പകലുകളും ഒരു രാത്രിയും ലോനാവാലയിലെ മലമുകളിൽ രാജകുമാരി കാത്തിരുന്നു.പിന്നെയാരും അവളെ കണ്ടിട്ടില്ല.
കുറച്ചുനേരത്തെ മൗനത്തിനുശേഷം ഒരു ദീർഘനിശ്വാസത്തോടെ അയാൾ തുടർന്നു.
സർ, ' ഇവിടെ ഉദിക്കുന്നതും അസ്തമിക്കുന്നതും പ്രണയസൂര്യനാണ്.
പച്ചപ്പുനിറഞ്ഞ
മലമുകളിലേക്ക് ഞരക്കത്തോടെ വണ്ടി കയറുമ്പോൾ
അകലെയെവിടെയോ ഇരുട്ടിലെ ചങ്ങലക്കിലുക്കം കേട്ടു. ഉള്ളറകളിലെവിടെയോ തേങ്ങലുകളടക്കിയ മുഖം ചുട്ടുപൊള്ളുന്നു.
നിരപ്പായ ഒരു സ്ഥലത്ത് വണ്ടി നിർത്തി മുരളി അകലെയുള്ള മലനിരകളിലേക്ക് കൈ ചൂണ്ടി പറഞ്ഞു.
സർ. ദാ അവിടെയാണ് സൺ സെറ്റ്.
പഴയ അതേ വഴി.
വഴിവാണിഭക്കാരുടെ ബഹളങ്ങൾക്കപ്പുറെ തലയുയർത്തി നിൽക്കുന്ന വലിയ കോട്ടമതിൽ. സൂര്യരശ്മികൾ മഞ്ഞളിപ്പിച്ച കാത്തിരിപ്പിൻ്റെ കുറേ മുഖങ്ങൾ.
പച്ചപ്പുകൾ വിരിച്ച കുന്നുകൾക്കപ്പുറെ കറുത്ത മലയിടുക്കിലേക്ക് സൂര്യൻ സാവധാനം താഴ്ന്നു വന്നു.
വർണ്ണങ്ങൾ വിതറിയ ആകാശത്തിൻ്റെ ചരിവിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു.
അടക്കിയ ശബ്ദത്തിൽ അവളുടെ കാതിൽ പറഞ്ഞു.
ഈ രാത്രി ആരുമറിയാതെ ഇവിടെ നമ്മൾ.
ഓർമ്മകളുടെ ദൂരങ്ങളിലെവിടെയോ ഉടുക്കിൻ്റെ നാദം. ആരോ പാടുന്നുണ്ട്.
നിലത്തിട്ട പഞ്ചവർണ്ണകളത്തിലെ നിറങ്ങൾ ചാലിച്ച കണ്ണുകളിൽ കവിത വിരിയുന്നു.
'ഉത്തരത്നമാലയിട്ടുമെത്തമേലിരുന്നയെന്നെ
സത്വരം പുണർന്നമാരനിത്തെങ്ങു പോയി
ദൂരെയൊരു നാട്ടിൽ '...
ഒഴുകിവന്ന തണുത്തകാറ്റിൽ വിറപൂണ്ട ശബ്ദം വീണ്ടും കേട്ടു.
ഇനി ഇവിടെ വരുമ്പോൾ എന്നെ ഓർക്കുമോ?.
മറുപടി പറയാതെ ചേർത്തുനിർത്തി നെറ്റിയിൽ
ഉമ്മ
വച്ചു.
പാറയിടുക്കുകളിലേക്ക് കണ്ണുകൾ കൂപ്പി പ്രകാശം സാവധാനം താഴ്ന്നിറങ്ങി. ഇരുട്ടിൻ്റെ പാളികൾ കനത്തുവരവേ ആളുകൾ കുറഞ്ഞുവന്നു.
എനിക്ക് തിരക്കില്ലായിരുന്നു.
ഇരുണ്ട മേഘങ്ങൾ പടർന്ന
ആകാശത്തിലെ ചെറിയ വെളിച്ചങ്ങളെ നോക്കി ശബ്ദമില്ലാതെ പറഞ്ഞു.
ഖബറിൽ ഉറങ്ങുന്ന രാജകുമാരി...
ഇതാ ഞാൻ വീണ്ടും.
ഇരുട്ടിൽ മുഖംതുടച്ച് ഭാരമുള്ള കാലുകൾ വലിച്ചു തിരികെനടക്കവേ...
അകലെ ചൈത്യഗ്രഹത്തിൻ്റെ കരിങ്കൽത്തൂണുകളിലെ നിറകണ്ണുള്ള ഒരു ശില്പം ഇരുട്ടുപടർന്ന ജാലകത്തിലേക്ക് കണ്ണുകളെറിഞ്ഞു.
...പ്രേം മധുസൂദനൻ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot