നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെളിപാടിന്റെ രഹസ്യം, അഥവാ വെളിച്ചപ്പാടിന്റെ പ്രതികാരം

.


*********************************
തിരുനടക്കുമുൻപിൽ ഭക്തിയോടെ തൊഴുതുനിന്ന ദുശ്ശാസനക്കുറുപ്പ്,
പൊടുന്നനേ... ''കാവിലമ്മേ നീ കാത്തോളണേ.. " എന്ന് ഉച്ചത്തിൽ ഒരു നിലവിളി ശബ്ദം അങ്ങോട് പുറപ്പെടുവിച്ചു!. എന്നിട്ട് തന്റെ കൈയ്യിലിരുന്ന ഒരുയെമണ്ടൻ തേങ്ങാ, സർവ്വശക്തിയും എടുത്ത് ഉടകല്ലിലേക്ക് നീട്ടി എറിഞ്ഞു!.

പൊട്ടൻഷ്യൽ എനർജി ഈക്വൽടു.. മാസ് ഇൻറു, ഗ്രാവിറ്റി ഇൻറു, ഹൈറ്റ് എന്ന ഫോർമുല ഉൾക്കൊണ്ടുകൊണ്ട് വായുവിലൂടെ കുതിച്ച് പാഞ്ഞ ആ കല്പതരൂഫലം നേരെപോയി കല്ലിലിടിച്ച് " oപ്പേ" എന്ന വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.

തികച്ചും ശാന്തമായിരുന്ന ദേവാലയാന്തരീക്ഷത്തിലെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്
അപ്രതീക്ഷിതമായ് മുഴങ്ങിക്കേട്ട ഈ നിലവിളിയും, വെടിശബ്ദവും വെളിച്ചപ്പാട് നീലാണ്ടനെ ഞെട്ടിത്തരിപ്പിച്ചു.. കുളപ്പടവിലിരുന്ന് ഉടവാള് രാകിമൂർച്ചകൂട്ടിക്കൊണ്ടിരുന്ന അയാൾ വാളുമെടുത്ത് "ഭഗവതീ... " എന്ന നീട്ടിയുള്ള വിളിയുമായ് പരിഭ്രാന്തനായ് ശ്രീകോവിലിന് മൂന്നു വലംവെച്ചു.

ഇതുകണ്ട് ആകാശത്തേക്ക് നോക്കി കൈകൂപ്പിയ കുറുപ്പ്, സമീപംനിന്ന ഭാര്യ മണ്ഡോദരിയോട് പറഞ്ഞു.. "എല്ലാം ദേവികേട്ടു മണ്ഡൂ... ഇത്തവണ ആറാംവാർഡ് നിനക്കുതന്നെ .. ദാ കണ്ടില്ലേ ദേവി വെളിച്ചപ്പാടിലൂടെ നിമിത്തം കാട്ടിയേക്കണു!. "
ഓട്ടത്തിനിടയിൽ ബലിക്കല്ലിലിടിച്ച് ചെറുവിരലിന്റെ നഖംപറിഞ്ഞ വെളിച്ചപ്പാട്; ദുശ്ശാസനക്കുറുപ്പിന്റെ ഈ പറച്ചില്കേട്ട് ചൂടൻ ചേമ്പ് വിഴുങ്ങിയാൽ പുറപ്പെടുവിക്കുന്ന ''ഹൗ.. "എന്ന പോലെ കേട്ടുകൊണ്ടിരുന്ന തന്റെ വേദനാ ശബ്ദത്തെ ങ്ങ്ഹേ..! എന്ന ആശ്ചര്യമാക്കി മാറ്റി വാ പൊളിച്ച് കാലും തിരുമ്മിനിന്നു.

*******
വാമനപുരം പഞ്ചായത്തിലെ ആറാംവാർഡ്, നിലവിൽവന്ന കാലം മുതൽ ഭരിച്ചുപോന്നത് ദുശ്ശാസനക്കുറുപ്പായിരുന്നു. അതിന് വേണ്ടിയാണ് കുറുപ്പ് മുതലാളിപ്പാർട്ടിയിൽ ചേർന്നതും, മണ്ഡലംസെക്രട്ടറി ആയതും.

കുറുപ്പിന്റെ നാളിതുവരെയുള്ള ഭരണവകയിൽ കിട്ടിയതാണ് വീട്ടിലെ വലിയ എരുത്തിലും, അതിലെ ഗോക്കളും, യൂറോപ്യൻ ക്ലോസറ്റുവെച്ച കക്കൂസുമൊക്കെ!. മക്കൾക്കും, മരുമക്കൾക്കും വകമാറ്റിയ ഇനങ്ങളുടെ ലിസ്റ്റ് വളരെ നീണ്ടതാകയാൽ അതിവിടെ ചേർക്കുന്നില്ല. ക്രാന്തദർശികളായ കുറുപ്പിന്റെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ ശാസന(ഭരണം) ''ദു: " തന്നെയാവും എന്ന് ജനിച്ചകാലത്തെ മനസ്സിലാക്കിയിട്ടാവണം, ടിയാന് ഇത്തരത്തിലൊരു പേരിട്ടത്. ആറാം വാർഡ്കാർക്ക് കുറുപ്പിന്റെ എല്ലാ കൈയ്യിട്ടുവാരലും അറിയാമെങ്കിലും.. നൂറ്റ്ക്ക്പത്ത് പലിശക്കാശ് വാങ്ങിയിട്ടായാലും പത്തു പുത്തൻ കടംതരാൻ കുറുപ്പദ്ദേഹമെ നാട്ടിലൊള്ളൂ.. എന്ന ചിന്തയിൽ, അവർ വിരലിൽ മഷി പുരട്ടുമ്പോൾ അങ്ങ് കഴുതയാകാൻ തീരുമാനിക്കും. അതാണല്ലോ ജനാധിപത്യത്തിന്റെ ഒരിദ്!.

എന്നാൽ ഇത്തവണ കുറുപ്പിന്റെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ചു കൊണ്ടായിരുന്നു ആ പ്രഖ്യാപനം വന്നത്. ആറാം വാർഡ് ഇക്കുറി വനിതാസംവരണവാർഡായ്മാറിയിരിക്കുന്നു. ഇതുകേട്ടതും കുറുപ്പ് തന്റെ ഇടനെഞ്ച് അമർത്തിത്തടവി..! അതിനൊരു കാരണം കൂടി ഉണ്ട്.. ഏറെ നാളത്തെ ശ്രമഫലമായി വാമനപുരത്തെ വലിയതോടിന് കുറുകെ ഒരു തടയണ പണിയാനുള്ള അനുമതി കുറുപ്പ് നേടി എടുത്തിരുന്നു.
ഇതൊരു ''തടയണ " കാര്യമായതിനാൽ, രണ്ടാം നിലയുടെ വാർപ്പ് പണിക്കുളള കമ്പിയും, സിമൻറും അതിൽ നിന്നും ചൂണ്ടാനുള്ള ശ്രമത്തിലായിരുന്നു കുറുപ്പ്.
അപ്പോഴാണ് ഈ വാർത്ത വന്നത്.

ഇതിനെന്താണൊരു പോംവഴി എന്നു ചിന്തിച്ച് വേവലാതി പൂണ്ട കുറുപ്പ് ഒരുദിനം ഉമ്മറത്ത് തല മാന്തി ഇരുന്നപ്പോഴാണ് കൈയ്യിൽ ഒരു കുറ്റിച്ചൂലുമായ്.. കുട്ടിത്താറാവിനെേപ്പോലെ ഭാര്യ മണ്ഡോദരിയമ്മ ആ തിരുമുൻപിൽ പ്രത്യക്ഷപ്പെട്ടത്.

ആ വരവ് കണ്ടതും കുറുപ്പിന്റെ മുഖത്ത് എലിപുന്നെല്ലുകണ്ടതുപോലൊരു ചിരി തെളിഞ്ഞുവന്നു. കാര്യം നാലാംക്ലാസ്സും ഗുസ്തിയുമാണെങ്കിലും, ആഡംബരത്തിലും, ഇംഗ്ലീഷ് പരിജ്ഞാനത്തിലും മുൻപന്തിയിലുള്ളവളായിരുന്നു മണ്ഡോദരിയമ്മ.. നാടൊട്ടുക്കും ഇളക്കി മറിക്കാൻ പ്രപ്ത!. പണ്ടൊരിക്കൽ ദുശ്ശാസ്സനക്കുറുപ്പ് "സണ്ണിലിയോണിനെ " കാണാൻ പോയെന്ന് പറഞ്ഞ് നാട്ടിൽ ഭൂകമ്പം സൃഷ്ടിച്ചതായിരുന്നു പ്രധാന നേട്ടം..! യാത്രകഴിഞ്ഞ് കുറുപ്പ് മടങ്ങി എത്തിയപ്പോഴാണ് കാണാൻ പോയത് ''സൺ ഇൻ ലോയെ " ആയിരുന്നുവെന്ന് നാട്ടുകാർക്ക് പിടികിട്ടിയത്!.

തനിക്കു പകരം അറിവിന്റെ ആ നിറകുടത്തെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കുറുപ്പ് മനസ്സാ തീരുമാനമെടുത്തു.
എതിർ സ്ഥാനാർത്ഥി റാഹേലമ്മ ആയിരിക്കുമെന്നകാര്യം ഉറപ്പാണ്. തന്നെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക എന്നതാണ് ആ തരകന്റെയും കൂട്ടരുടേയും ലക്ഷ്യം. എങ്ങനേയും ഭരണം വിട്ടുകൊടുക്കാതിരിക്കുക. രണ്ടാം നിലയുടെ വാർപ്പ് ജോലികൾ തടയണകൊണ്ട് തീർക്കുക.
ആ ലക്ഷ്യത്തോട് കൂടി കുറുപ്പ് കരുക്കൾ നീക്കാൻ തുടങ്ങി.

എന്തായാലും പത്രികാ സമർപ്പണത്തിന് ഇനിയും, മൂന്നുനാല് ദിവസം സമയമുണ്ട്.. അതുവരെ ഇരുചെവി അറിയാതെ കാര്യങ്ങൾ നീക്കണം. ചുറ്റും ശത്രുക്കളാ. ഇങ്ങനെ ചിന്തിച്ച കുറുപ്പ്..സഭാതർക്കം മൂലം പള്ളിയിൽ കയറി മെഴുകുതിരി കത്തിക്കാൻ റാഹേലമ്മക്ക് പറ്റാത്തതുകൊണ്ട്;
ആദ്യ പടിയായ് ഭക്തി വകുപ്പിൽ ഒരു മുൻതൂക്കം നേടുന്നതിന് വേണ്ടിയാണ്.. ഭാര്യയുമായ് കാലത്തെ അമ്പലത്തിൽ എത്തിയതും, തേങ്ങാഉടച്ചതും, ഈ സംഭവവികാസങ്ങൾ ഉണ്ടായതും.

*******
വേദന തിങ്ങിയ വദനവുമായ് നിന്ന വെളിച്ചപ്പാടിനോട്.. കുറുപ്പ് ശബ്ദം താഴ്ത്തി തന്റെ സന്ദർശനോദ്ദേശം അറിയിച്ചു. കൂടെ ഒരു ചെറുഗാന്ധിയേയും തൃക്കൈയ്യിൽ വെച്ചുകൊടുത്തു. ആ ആവേശത്തിൽ
ഓതിയ മന്ത്രജലം മണ്ഡോദരിയമ്മയുടെ നിറുകിലൊഴിച്ച് വെളിച്ചപ്പാട് നീലാണ്ടൻ ഉറഞ്ഞ്തുള്ളി.

അനന്തരം ക്വാറന്റൈനിൽ പോയ വെളിച്ചപ്പാട് നാട്ടുകാർക്ക് മുൻപിൽ ഇങ്ങനെ ഒരു വെളിപാട് നടത്തി.. "കോവിഡ് പോസിറ്റീവ് ആയ എന്റെ പ്രഥമ സമ്പർക്കപ്പട്ടികയിൽ.. കുറുപ്പും, ഭാര്യയും പെട്ടിട്ടുണ്ട്. ഇനി പതിനാല് ദിവസത്തേക്ക് അവരെ ഒരുകാരണവശാലും വെളിയിൽ ഇറങ്ങാൻ നിങ്ങൾ സമ്മതിച്ചേക്കരുത്. " വെളിച്ചപ്പാടിന്റെ ആ വെളിപ്പെടുത്തലിൽ.. നാളുകൾക്ക് മുൻപ് കുറുപ്പ് വകമാറ്റിയ ഒരു സൗജന്യ ശൗചാലയത്തിന്റെ വാതിൽ മലർക്കെത്തുറന്നങ്ങനെ കിടപ്പുണ്ടായിരുന്നു!.

അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot