നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിലാപങ്ങളുടെ പുസ്തകം ( കഥ )

 


ഒന്ന് -

" രാത്രിയിൽ അവൾ കരഞ്ഞു കൊണ്ടിരിക്കുന്നു ; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു "
" എനിക്ക് ജീവനുണ്ടോ സർ , അതോ ഞാൻ മരിച്ചോ .."
ആലയിലേക്കെന്ന പോലെ ഉരുകി വീണ ആ വാക്കുകൾ മാത്യുവിനെ വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടിരുന്നു . രാത്രി ഒരുപാടു വൈകിയിട്ടും ഇരുട്ടിലേക്ക് രാത്രി പിന്നെയും പിന്നെയും കറുപ്പൊഴിച്ചിട്ടും ഉറങ്ങാനാവാതെ അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു . പാതിയും അടഞ്ഞു അൽപ ജീവൻ മാത്രം തുടിയ്ക്കുന്ന ആ കണ്ണുകൾ അയാളുടെ മുഖത്തിന് നേരെ വീണ്ടും വീണ്ടും അടച്ചു തുറന്നു . അവ്യക്തമായ കാഴ്ചകളാകാം അവളെ ഒരുപക്ഷെ അങ്ങനെ ചിന്തിപ്പിച്ചത് . ഒരു തുള്ളി വെള്ളം പോലെ കുടിയ്ക്കാതെ മൂന്നു ദിവസങ്ങൾ , ഏകദേശം എഴുപത്തിരണ്ട് മണിക്കൂറുകൾ , നാലയായിരത്തി മുന്നൂറ്റി ഇരുപതു മിനിറ്റുകൾ , രണ്ടു ലക്ഷത്തി അൻപത്തിയൊൻപതിനായിരത്തിയിരുന്നൂറു സെക്കൻഡുകൾ ഏകദേശം പതിനാലു വയസ്സ് മാത്രമുള്ള ഒരു പെൺകുട്ടി എങ്ങനെയാകും കഴിച്ചു കൂട്ടിയിട്ടുണ്ടാവുക. അതും പകലും രാത്രിയ്ക്കു സമാനമായ ഇരുൾ പരന്നൊഴുകി കിടക്കുന്ന ആ കുറ്റിക്കാടിനുള്ളിൽ ഒറ്റയ്ക്കൊരു പെൺകുട്ടി ഭയന്ന് വിറങ്ങലിച്ചു പാതി ജീവനുമായി നഗ്നമായി കിടക്കുന്ന ഓർമ്മയിൽ അയാളുടെ ഉള്ളകം പിടഞ്ഞു . മാത്യു കണ്ണുകൾ ഇറുക്കി അടച്ചു
ജീവന് വേണ്ടിയുള്ള പിടച്ചലിന്റെ ഓർമ്മയിൽ അയാൾ കട്ടിലിൽ കിടന്നു പിടഞ്ഞു. അയാളുടെ ഉള്ളിൽ ഒരൊമ്പതു വയസ്സുകാരൻ ജനിക്കുകയും അവന്റെ കണ്ണുകൾ പിന്നോട്ട് മലയ്ക്കുകയും ചെയ്തു . നിലത്തു കിടന്നു പിടഞ്ഞ അവന്റെ വായിലൂടെ നുരയും പതയും ഒലിച്ചിറങ്ങി . മലവും മൂത്രവും കൂടിക്കലർന്ന പച്ചമണ്ണിൽ അവൻ ജീവന് വേണ്ടി ഉരുണ്ടു പിടഞ്ഞു .കണ്ണുകൾ തുറിച്ചു വരികയും ശ്വാസം തൊണ്ടക്കുഴിയിൽ എവിടെയോ ഒടക്കുകയും ചെയ്തു . കൈകാലുകളുടെ പേശികൾ കല്ലിക്കുകയും ശരീരത്തിന്മേലുള്ള തന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. കൈകാലുകൾ മടക്കാനോ ഇളക്കാനോ സാധിക്കാതെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടൊരു യന്ത്രമനുഷ്യനെ പോലെ കിടക്കയിൽ അയാൾ വടി പോലെ കിടന്നു. ശക്തമായ ഒരു കുര തൊണ്ടയിൽ വല കെട്ടി കിടന്നു . അബോധാവസ്ഥയിൽ ഒരു പിടച്ചലിന്റെ അവസാനത്തിൽ , ഒരൊറ്റ ശ്വാസത്തിന്റെ ശക്തിയിൽ അയാൾ കട്ടിലിൽ നിന്നും വെളുത്ത ടൈലുകൾ പാകിയ തറയിലേക്ക് എടുത്തെറിയപ്പെട്ടു . തിരിച്ചു കിട്ടിയ ശ്വാസവും ബോധവും അയാളെ ഇന്നത്തെ ഈ നിമിഷത്തേക്ക് തിരികെ വലിച്ചിട്ടു . കാലുകൾ നീട്ടി തറയിൽ കുനിഞ്ഞിരുന്ന അയാളുടെ വായിൽ നിന്നും കൊഴുത്ത തുപ്പൽ ചിറിയിലൂടെ തറയിലേക്ക് ഒഴുകി വീഴുന്നുണ്ടായിരുന്നു .
രണ്ട്.
"യെരുശലേം കഠിന പാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു .അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്‌നത കണ്ടു അവളെ നിന്ദിക്കുന്നു ."
" എന്താണ് ,മാത്യു സംഭവം ...എന്താണ് കുട്ടിയ്ക്ക് സംഭവിച്ചത് "
മുന്നിലിരിക്കുന്ന യൂണിഫോം ധരിക്കാത്ത പോലീസ് ഉദ്യോഗസ്ഥനെ മാത്യു മുഖം ഉയർത്തി നോക്കി . എന്നോ കണ്ടു മറന്നൊരു മുഖം പോലെ മാത്യുവിന്റെ ഉൾത്തടം വിങ്ങാൻ തുടങ്ങി . മുപ്പതു വർഷത്തെ ഔദ്യേഗിക ജീവിതത്തിൽ ഇങ്ങനെ എത്ര എത്ര മുഖങ്ങൾ . രണ്ടു പേരും പരിചിതഭാവത്തിലെന്ന പോലെ ചിരിച്ചു .
"ഐ ആം അബി കുരുവിള . സി ഐ ആണ് . ഇങ്ങനെ ഒരിടം ആയതു കൊണ്ടാണ് യൂണിഫോം വേണ്ടെന്നു വെച്ചത് . " അയാൾ ഹസ്ത ദാനത്തിനായി കൈ നീട്ടി . അസാധാരണമാം വിധം തണുത്തതും മൃദുലവുമായ ആ
കൈകളിൽ നിന്നും തന്റെ കരം വലിച്ചെടുത്തു മാത്യു ഒന്നു കൂടെ അബിയെ നോക്കി . പോലീസ് ആണോയെന്ന് സംശയം തോന്നിയേക്കാവുന്ന അത്രയും സുമുഖനായ ഒരു ചെറുപ്പക്കാരൻ . ഇയാൾക്ക് വേറെ ഒരു പണിയും കിട്ടിയില്ലേ എന്ന സംശയത്തോടെ മാത്യു ഇന്നലെ രാത്രി എഴുതി പൂർത്തിയാക്കിയ കേസ് സ്റ്റഡി ഫയലും റെക്കോർഡഡ് കൗൺസിലിംഗ് സെഷനും അയാളുടെ മുന്നിലേയ്ക്ക് നീട്ടി വെച്ചു.
മോളെ ... മോൾക്ക് സംസാരിക്കാൻ പറ്റുമോ ഇപ്പോൾ ....കൗൺസിലർ നയനയുടെ റെക്കോർഡഡ് വോയ്‌സ് പതിവില്ലാതെ വിധം നന്നായി വിറച്ചിരുന്നു. മുന്നിലിരിക്കുന്ന കുട്ടി തനിക്കൊരു ക്ലയന്റ് മാത്രമാണ് എന്ന കാര്യം തന്റെ ബോധമനസ്സിനെ വിശ്വസിപ്പിക്കാൻ നയന വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു.
" എനിക്ക് ജീവനുണ്ടോ , അതോ ഞാൻ മരിച്ചോ .."
ഭയപ്പാടോടെ, ചുറ്റും കാണുന്ന ഓരോ കാഴ്ചയെയും പേടിയോടെ നോക്കുന്ന ആ കുട്ടിയോട് എങ്ങനെയാണു സംസാരിക്കേണ്ടത് എന്ന് നയനക്കു ‌ സംശയം തോന്നി .
" മോള് പേടിക്കണ്ട .. മോൾക്ക് ഒരു കുഴപ്പവുമില്ല . മോളിപ്പോൾ വളരെ സേഫ് ആണ് . ചേച്ചി മോളെ സഹായിക്കാൻ വന്നതാണ് . മോൾക്കിപ്പോൾ സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ ഞാൻ വേറൊരു ദിവസം വരാം.."
വളരെ താഴ്ന്ന ശബ്ദത്തിൽ സംസാരിക്കുകയും ദീർഘമായി ശ്വാസമെടുക്കയും ചെയ്യുന്ന അവളുടെ മുന്നിൽ നിന്നും എന്തോ അപ്പോൾ ഓടി രക്ഷപ്പെടാനാണ് നയനയ്ക്ക് തോന്നിയത് . തല കുനിച്ചിരിക്കുന്ന അവളുടെ മുഖത്ത് അവിടവിടെയായി ഒന്നിലേറെ ബാന്ഡേജുകൾ ഒട്ടിച്ചു വെച്ചിരിക്കുകയാണ് . കണ്ണിന്റെ ചുറ്റിനും ചുണ്ടിന്റെ മുകളിലും താഴെയുമൊക്കെയായി രക്തം കട്ടപിടിച്ച പോലെ കിടക്കുന്നു . മുഖത്ത് അവിടവിടെയായി നഖപ്പാടുകൾ .
" അവർക്കെന്നെ ഇഷ്ടമല്ലായിരുന്നു സാർ .. അവരുടെ കൂടെയുള്ള ചുവന്ന കണ്ണുകളുള്ള ആ വൃത്തികെട്ട ആളിനും . എന്റെ അപ്പായെ അവര് കൊന്നതാ.. അപ്പായ്ക്ക് വയ്യായിരുന്നു , കെടപ്പായിരുന്നു . ശ്വാസം മുട്ടിച്ചു കൊന്നതാ .. "
കുനിഞ്ഞിരുന്ന അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി . നയന അവളെ ചേർത്തു പിടിച്ചു . ശിരസ്സിൽ മെല്ലെ തലോടി.
ശരീരത്തിന്റെ ഓരോ കോണിലും ഇപ്പോഴും ബാക്കി നിൽക്കുന്ന അനാഥത്വത്തിന്റെ മുള്ളുകൾ അയാളുടെ ഞെരമ്പുകളിൽ ചുവന്ന പൊട്ടുകൾ വീഴ്ത്തി ആഴ്ന്നിറങ്ങാൻ തുടങ്ങി.
" അപ്പ പോയതിൽ പിന്നെ എന്നെ സ്‌കൂളിൽ വിട്ടിട്ടില്ല , വീട്ടിലെ പണിയൊക്കെ ചെയ്യും . അയാൾ വരുന്ന ദിവസം അടുത്ത വീട്ടിലാ പോയി കിടക്കാറ്. അല്ലെങ്കിൽ അയാൾ അനാവശ്യമായി എന്നെ തൊടാൻ വരും . ഉപദ്രവിക്കും . അവർക്കു കുട്ടികൾ ഉണ്ടാകാത്തത് എന്റെ കുറ്റം കൊണ്ടാണെന്നു എന്നും പറയും . എപ്പോഴും വഴക്കു പറയും . അടിക്കും .. തീക്കൊള്ളി കൊണ്ട് കുത്തും . തലയിൽ പിടിച്ചു വെള്ളത്തിൽ മുക്കി വെയ്ക്കും . പിന്നെ ഒരുനാൾ ഒരു ചുവന്ന മുണ്ടുടുത്ത കറുത്ത നിറമുള്ള ഒരാൾ വന്നു . അയാളുടെ ദേഹം നിറയെ രോമമാണ് . വലിയ താടിയും കഴുത്തിൽ കൊറേ മാലകളും , തലയിൽ ചുവന്ന ഒരു കെട്ടും .. അവർ വീട്ടിൽ എന്തെല്ലാമോ കൊറേ മന്ത്രവാദങ്ങളൊക്കെ ചെയ്യാറുണ്ട് . കോഴിയെ ഒക്കെ കൊന്നു , അതിന്റെ ചോര മുറിയിലൊക്കെ ഒഴിക്കും . അയാൾ വന്നതിൽ പിന്നെ എന്നെ അവർ ഉപദ്രവിച്ചില്ല, കൊറേ നാൾ സ്നേഹമൊക്കെ കാണിച്ചു.. "
" അപ്പോൾ ഇതൊരു ചൈൽഡ് അബ്യുസ് കേസ് മാത്രമല്ല ..അല്ലെ ..മാത്യു .." അത് പറയുമ്പോൾ ആ പോലീസുകാരന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു .
"സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാങ്കേതികമായും ഏറെ ഔന്നത്യം അവകാശപ്പെടുന്ന കേരളത്തിലും ഇത്തരം കൊറേ പന്ന ....മോന്മാരുണ്ട്‌..മതം വിശ്വാസം .. മന്ത്രവാദം ആൾ ദൈവം തേങ്ങാക്കൊല ..അവന്റെയൊക്കെ ...എല്ലാത്തിനെയും വെടിവെച്ച് കൊല്ലണം.. " ശരീരത്തിന്റെ ഓരോ രോമത്തിലേക്കും അരിച്ചു കയറുന്ന ദേഷ്യം അടക്കാനെന്ന വണ്ണം അയാൾ പല്ലുകൾ കടിക്കുകയും കൈകൾകൊണ്ട് തലയിൽ അമർത്തി ഇടിക്കുകയും ചെയ്തു .
പുറത്തു ഒരു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു . എത്രയെത്ര കഥകൾ ..എത്രയെത്ര ജീവിതങ്ങൾ ..എത്രയെത്ര അനുഭവങ്ങൾ ..എന്നിട്ടും . മാത്യു പിന്നിലോട്ടു ചാരി, ദീർഘമായി ഒന്ന് നിശ്വസിച്ചു .
മൂന്ന്.
"അയ്യോ പൊന്നു മങ്ങിപ്പോയി , നിർമലതങ്കം മാറിപ്പോയി , വിശുദ്ധ രത്‌നങ്ങൾ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞു കിടക്കുന്നു . "
"വർക്കി ചേട്ടാ , ഇത് മരുന്നു കൊണ്ടൊന്നും നിക്കത്തില്ല, ഇത് നിങ്ങള് കരുതണ പോലെ വെറും സൂക്കേടുമില്ല , ഇത് മറ്റതാ .. ബാധ കേറിയത് .. "
തെക്കേലെ ഗോപി വർക്കിയുടെ ചെവിയിൽ നാവു കടത്തിയിട്ടാണത് പറഞ്ഞത്. വർക്കി അസഹ്യതയോടെ തല വെട്ടിച്ചു .
"തേങ്ങാ ,നീയൊന്നു പോയെ ഗോപി ഈ ഇരുപതാം നൂറ്റാണ്ടിലല്ലേ അവന്റമ്മേടെ ബാധ .."
വർക്കി വായിൽ കിടന്ന മുറുക്കാൻ ചുണ്ടിലോട്ടു ചേർത്ത് വെച്ച വിരലുകൾക്കിടയിലൂടെ മുറ്റത്തിനപ്പുറത്തേയ്‌ക്ക്‌ നീട്ടി തുപ്പി . ഒന്ന് കാർപ്പിച്ചു അണ്ണാക്കിൽ പറ്റി കിടന്ന അടയ്ക്കയുടെയും വടക്കൻ പൊകലയുടെയും അവശിഷ്ടങ്ങൾ നാവു കൊണ്ട് ചുറ്റിച്ചെടുത്തു ഒന്നുകൂടി കാറി തുപ്പി.
"എന്റെ ചേട്ടാ ...അനുഭവം കൊണ്ട് പറയുവാ .. നിങ്ങള് കൊറേ നാളായില്ലേ ചെക്കനെ കൊണ്ട് ആശൂത്രി വരാന്ത നെരങ്ങാൻ തൊടങ്ങിയിട്ട് , വല്ല മാറ്റോം ഉണ്ടോ .. ഒരു തവണ ഞാൻ പറയണത് ഒന്ന് കേക്ക് .. ഞാൻ നമ്മുടെ കോപ്പാളനോട് ഈ വഴി ഒന്നിറങ്ങാൻ പറയാം .. " ഗോപി വർക്കി ചേട്ടന്റെ മുഖത്തേയ്ക്കു കണ്ണുകൾ കൂർപ്പിച്ചിറക്കിയിട്ടു. വർക്കി മീശത്തുമ്പത്തിരുന്ന ചുവന്ന തുപ്പല് കൈപ്പത്തിയുടെ പുറകു വശത്തിനു തുടച്ചു ഗോപിയെ നോക്കി.
ചെവിയ്ക്കു ചുറ്റിനു പറന്നു മൂളുന്ന വണ്ടിന്റെ ശബ്ദം അസഹ്യമായപ്പോൾ അയാൾ രണ്ടു കൈയ്ക്കും ചെവി അമർത്തി അടച്ചു പിടിച്ചു .
"ഇത് .. ബാധ കേറിയതാ ... അവൾടെ അപ്പന്റെ ആത്മാവ് ഇപ്പോഴും അവൾടെ ദേഹത്തു തന്നെയുണ്ട് . മണിയന്റെ വണ്ടി മറിച്ചതും തങ്കേടെ കാലിൽ പാമ്പു ചുറ്റിയതും ഒക്കെ അങ്ങേരുടെ പണിയാ ... "
തങ്കയും മണിയനും മുഖത്തോടു മുഖം നോക്കി . മണിയന്റെ മൊട്ടത്തലയിൽ നിന്നും കറുത്ത വിയർപ്പു മണികൾ മുഖത്തേയ്ക്കു ഉരുണ്ടു വീണു . വേലൻ മൂപ്പന്റെ കണ്ണുകൾ വിയർപ്പു മണികൾ ഉരുണ്ടു കളിക്കുന്ന തങ്കയുടെ മുഴുത്ത നെഞ്ചിൽ തന്നെ വട്ടമിട്ടു നിന്നു. അയാൾ നാവു നീട്ടി ചുണ്ടു നനച്ചു .
" ഇച്ചിരി പച്ചവെള്ളമിങ്ങെടുത്തേ .. " മൂപ്പൻ തങ്കയുടെ മഷിയെഴുതിയ കണ്ണിലോട്ടു നോക്കിയാണ് പറഞ്ഞത് ..
" ടി മറുതേ ... ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തേടി ..... " തങ്ക അകത്തേയ്ക്കു നോക്കി അലറി .
മൂപ്പന്റെ കണ്ണുകളൊരു ചൂണ്ട പോലെ വളഞ്ഞു നീണ്ടു കൂർത്തു പെരയുടെ അകത്തേയ്ക്കു മുന നീട്ടി ചെന്നു. പേടിച്ചരണ്ടൊരു പെണ്മുഖം , കരഞ്ഞു വീർത്ത കണ്ണുകളുമായി പുറത്തേയ്ക്കിറങ്ങി വന്നു . മൂപ്പന്റെ കണ്ണുകൾ വിടർന്നു കുറുകി . അടി കൊണ്ട് തിണർത്ത പാടുകൾ മായാതെ കിടക്കുന്ന കാലുകളിലേക്കു അയാൾ കണ്ണെത്തിച്ചു കിതച്ചു . വെള്ളം വാങ്ങി കുടിക്കുമ്പോഴും അയാളുടെ കണ്ണുകൾ അവളിൽ തന്നെ പതഞ്ഞു കിടന്നു . " തങ്കയുടെ മോള് തന്നെ .." അയാൾ മനസ്സിൽ പറഞ്ഞു .
" നിങ്ങള് കൊറച്ചു നാളവളോട് ഒന്ന് തഞ്ചത്തിൽ നിക്ക് , വല്ലോമൊക്കെ മേടിച്ചു കൊടുക്ക് , രണ്ടിനേം ഞാൻ ഒഴുവാക്കി തരാം. നിങ്ങടെ കഷ്ടകാലോം മാറും , തങ്കയ്‌ക്കു വയറ്റിക്കനിയും കിട്ടും .. അടുത്ത അമാവാസി വരെയൊന്നു സൂക്ഷിച്ചും കണ്ടും നിന്നോ .. "
അരയിൽ നിന്നും ചുവന്ന നൂലിൽ കെട്ടിയ രണ്ടു ഏലസ്സ് മൂപ്പൻ വലിച്ചെടുത്തു . "ഇത് രണ്ടു പേരും അരയിൽ കെട്ടിക്കോ ". കണ്ണടച്ച് എന്തൊക്കയോ മന്ത്രങ്ങൾ ചൊല്ലി ആ ഏലസ്സ് രണ്ടും അയാൾ തങ്കയുടെ കൈയിലേക്ക് വെച്ചു കൊടുത്തു .
" കൊച്ചിന് എന്നാ പ്രായം വരും .."
"പതിനാലു .. " തങ്ക കണ്ണടച്ച് പ്രാർത്ഥിച്ചു ഏലസ്സ് വാങ്ങി .
" നല്ല പ്രായമാ .. " അയാളൊന്നു ഇളകി ചിരിച്ചു . " കരിങ്കുട്ടി ചാത്തന് സന്തോഷമാകും " .
ഇറങ്ങും മുൻപ് ഒരിക്കൽ കൂടി മൂപ്പൻ തങ്കയെ കണ്ണുകൾ കൊണ്ട് നന്നായി ഒന്നുഴിഞ്ഞു . " സാധനങ്ങളുടെ ലിസ്റ്റ് ഞാൻ കൊടുത്തുവിടാം , പിന്നെ കൊച്ചിനെ നന്നായി നോക്കണം . ചാത്തനുള്ള ബലിയാ .."
അയാൾ കുറച്ചു കൂടെ തങ്കയോട് ചേർന്ന് നിന്നു . അയാളുടെ കറുത്ത ചെമന്ന ചുണ്ടുകൾ താങ്കളുടെ കാതിൽ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ കൊണ്ട് വെച്ചയാൾ പതുക്കെ പറഞ്ഞു . " കൊച്ചു നല്ല സന്തോഷത്തിലാണെന്നു നാട്ടുകാരൊക്കെ അറിഞ്ഞോട്ടെ .." പോകും മുൻപേ അയാൾ മണിയനെ കൈവീശി കാണിച്ചു .
നാല്.
" മഹതിയാം ബാബിലോൺ ;വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതിയിട്ടുണ്ട് "
മരുന്നിന്റെ ക്ഷീണത്തിൽ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോഴും അന്നത്തെ ആ രാത്രി അവളുടെ മനസ്സിലേക്ക് തികട്ടി വന്നു.അന്നും ഇതു പോലെ നല്ല ഇരുട്ടുള്ള രാത്രി ആയിരുന്നു . ഇരുട്ടിലേക്ക് കറുത്ത ടാറുരുക്കി ഒഴിച്ചത് പോലെ കറുപ്പ് കട്ട പിടിച്ച രാത്രി . രാത്രി നേരത്തെ എത്തുകയും പകലുകൾക്കു നീളം കുറയുകയും ചെയ്യുന്ന ദിവസങ്ങളിലൊന്ന് . മൂപ്പനും മെലിഞ്ഞു കൊതുകിനു സമാനമായ മുഖം ഉള്ളവനുമായ ഒരു ശിഷ്യനും നേരത്തെ തന്നെ എത്തി ചേർന്നിരുന്നു . മണിയൻ അവർക്കായി കരുതി വെച്ച വാറ്റു ചാരായം മൂന്നു പേരും ചേർന്ന് നന്നായി കുടിച്ചു .
"കുട്ടിയോട് എന്താ പറഞ്ഞേക്കുന്നത് ..?
ഇറച്ചിക്കറിയുമായി മുറിയിലേക്ക് കേറി വന്ന തങ്കയോട് മൂപ്പൻ തിരക്കി .
" അപ്പന്റെ ആത്മാവിന് ശാന്തി കിട്ടാനുള്ള പൂജയാണെന്നാ പറഞ്ഞേ .."
ആഹ് ..അത് നന്നായി .." മൂപ്പൻ തല കുലുക്കി " ചൊവന്ന പാട്ടൊക്കെ ഉടുപ്പിച്ചോ .." അയാളുടെ കണ്ണുകൾ കൂടുതൽ ചുവന്നു . തങ്ക തലയാട്ടി .
" ഇനി കുറച്ചു സമയം കൂടിയേ ഉള്ളൂ .. കൂടെ ആരും വരണമെന്നില്ല ..ഞാനും കുട്ടിയും മാത്രം " മൂപ്പൻ തോളിലേക്കി വീണു കിടന്ന മുടി പിന്നലോട്ടു തട്ടിയിട്ടു .
അയാൾക്ക് തൊട്ടു മുന്നിലായി നനഞ്ഞ വസ്ത്രവും ചുറ്റി അവൻ നടന്നു . കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ടാണ് . പക്ഷെ തന്റെ സൂക്കേട് മാറണം. മടുത്തു . കളിക്കാൻ വയ്യ ..ഓടാൻ വയ്യ . ഇനിയെങ്കിലും മനേലേ പാടത്തു ഫുടബോൾ കളിക്കുമ്പോൾ തനിക്കു കൂടണം . അങ്ങനെ എന്തെല്ലാമോ ആലോചിച്ചു നടന്നു കാളി കാവിനു മുന്നിലെത്തിയത് അവൻ അറിഞ്ഞതേ ഇല്ല . കോപ്പാളൻ അവന്റെ കൈയ്യിൽ ബലമായി പിടിച്ചു .
"ഇവിടെ നില്ക്കു ... ഇനി കണ്ണടച്ച് പ്രാർത്ഥിച്ചോ " അത് അയാളുടെ കൽപ്പനയായിരുന്നു . അവൻ കണ്ണുകൾ അടച്ചു പിടിച്ചു . തണുത്ത കാറ്റിൽ പല്ലുകൾ കൂട്ടിമുട്ടി ശബ്ദം പുറത്തേയ്ക്കു വന്നു . തണുത്ത കാറ്റും നനഞ്ഞ ചേലയും അവൻ ആലില പോലെ വിറയ്ക്കാൻ തുടങ്ങി .
" വാഴയില ഇവിടെ ഇടുക ....എന്നിട്ടു ചെക്കനെ അതിൽ കിടത്തുക ." അയാൾ ശിഷ്യനോട് പറഞ്ഞു . പേരറിയാത്ത എന്തെല്ലാമോ ജീവികളുടെ പേടിപ്പിക്കുന്ന കരച്ചിലും ഓരിയിടലും അവന്റെ കാതിൽ വന്നു വീണു . വാഴയിലയിൽ നിവർന്നു കിടക്കുമ്പോൾ കണ്ണുകൾ തുറയ്ക്കാൻ അവൻ ഭയപ്പെട്ടു . അടുത്ത് ഒരു കോഴി ജീവന് വേണ്ടി കരയുന്നതു അവൻ കേട്ടു. വല്ലാത്തൊരു ഗന്ധം ,, അവനു മനം പുരട്ടി .പിടയ്ക്കുന്ന കോഴിയുടെ ശബ്ദം അവന്റെ ദേഹത്തേയ്ക്ക് പടർന്നു കയറി . അവനു ദേഹത്തു എന്തെല്ലാമോ ഇഴയുന്നത് പോലെ തോന്നി . ബലമായി ആരോ കമഴ്ത്തി കിടത്തുന്നു . തന്റെ വസ്ത്രം ആരോ അഴിച്ചെടുക്കുന്നു . അപ്പോൾ ഭീകരമായ ശബ്ദത്തിൽ കോപ്പാളൻ അലറാൻ തുടങ്ങി . ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷയിൽ അയാൾ ആരോടെല്ലാമോ ഉച്ചത്തിൽ സംസാരിക്കാനും കല്പിക്കാനും തുടങ്ങി . ശരീരത്തിന് ഭാരം കൂടുന്നു. തലമുടി കത്തുന്ന മണം. പച്ച ഇറച്ചി തീയിൽ വേകുന്ന മണം . കറുത്ത കോഴിയുടെ ചോരയുടെ മണം . അവനു മണം പുരട്ടി വന്നു . വായിലൂടെ കൊഴുത്ത ഛർദിൽ വാഴയിലയിലേക്കു ഒഴുകാൻ തുടങ്ങി . ആരോ അവന്റെ കഴുത്തു വാഴയിലയോടു ചേർത്ത് പിടിക്കുന്നു . ഛർദിൽ മൂക്കിലേക്കും വായിലേക്ക് തിരികെ കയറുന്നു .അവനു ശ്വാസം മുട്ടാൻ തുടങ്ങി . പിൻഭാഗത്തു ആരോ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കും പോലെ അവനു വേദനിക്കാൻ തുടങ്ങി . ഇലക്കീറിലൂടെ മുഖം പച്ചമണ്ണിലേക്കു ഉരഞ്ഞിറങ്ങി. പുറത്തെ ഇരുട്ട് ഉള്ളിലേക്ക് വ്യാപിക്കുന്നത് അവനറിഞ്ഞു . ഇരുട്ടാണ് , കറുത്ത കൊഴുത്ത ഇരുട്ട് .
ഇരുട്ടിലേക്ക് മുഖമടിച്ചു വീഴുമ്പോൾ പിന്നിൽ ആരുടെയോ ചിരി അവൾക്കു കേൾക്കാമായിരുന്നു . ഇരുളിൽ ഒളിഞ്ഞിരുന്നു ഭയപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കുന്ന ജീവികളെ അവൾക്കപ്പോൾ ഭയം തോന്നിയില്ല . അവയേക്കാൾ എത്രയോ വിഷം നിറഞ്ഞ മനുഷ്യനാണ് തന്റെ പിന്നിൽ ഉള്ളതെന്ന് അവൾക്കു മനസ്സിലായി തുടങ്ങിയിരുന്നു . ചുവന്ന പട്ടുടുത്തു ഒരു ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളാൻ അവളുടെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു . എവിടെ നിന്നോ ഒരു കൊടുവാൾ പറന്നു വരുന്നതും ആ വാളിനാൽ അയാളുടെ കഴുത്തു നോക്കി ആഞ്ഞു വെട്ടുന്നതും അവൾ വെറുതെ മനസ്സിലോർത്തു . കാലുകളിൽ ആരുടെയോ കൈകൾ അമരുന്നു . ശരീരം തളർന്നു പോകുന്നത് പോലെ അവൾക്കു തോന്നി . ഈ ലോകത്തു മാന്വഷ്യനേക്കാൾ വിഷമുള്ള ഒരു ജീവി ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും അവൾ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് . ഇരുളിലേക്ക് ആഴ്ന്നിറങ്ങി മണ്ണിലേക്ക് താണു പോകാൻ ആശിച്ചു കൊണ്ടവൾ പിടഞ്ഞു . കരച്ചിലിന്റെ ചീളുകൾ നെഞ്ചിൽ തളം കെട്ടി ഹൃദയം മുറിഞ്ഞു . ബലിഷ്ഠമായ രണ്ടു കാരങ്ങൾക്കിടയിൽ അവളുടെ സ്ഥൂലിച്ച ശരീരം വരയ്ക്കുകയും വെട്ടി വിയർക്കുകയും ചെയ്തു . നട്ടെല്ലെന്റെ അടി ഭാഗത്തു നിന്നുമൊരു മിന്നൽ ശരീരത്തിന്റെ സർവ കോണുകളിലേക്കും വ്യാപരിക്കുന്നത് അവളറിഞ്ഞു . കഴുത്തിനു പിന്നിൽ പേ പിടിച്ചൊരു നായ നാവു നീട്ടി നിൽക്കുന്നത് മനസ്സിലാക്കിയ അവൾ ശക്തമായ അതിനെ കുടഞ്ഞെറിയാൻ ശ്രമിച്ചു . പക്ഷെ ഓരോ നിമിഷത്തിനപ്പുറവും ശരീരം കൂടുതൽ കൂടുതൽ തളരുകയാണ് . ആദ്യാവസാനങ്ങളില്ലാത്തൊരു ലോകത്തേയ്ക്ക് താൻ വലിച്ചെറിയപ്പെടുകയാണെന്നു അവൾക്കു തോന്നി . ഇരുട്ട് . കറുത്ത ..കട്ട പിടിച്ച കൊഴുത്ത ഇരുട്ട് .
അഞ്ച്.
" നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു . കാരണം കൂടാതെ കൊന്നു കളഞ്ഞു "
ചന്ദ്രന്റെ കറുത്ത മുഖം ഭൂമിയിലേക്ക് തുറന്നു വെച്ചതിന്റെ മൂന്നാം നാൾ , തന്റെ ഓഫിസ് മുറിയിലേക്ക് കടന്നു വന്ന പോലീസ് ഓഫിസറെ മാത്യു അത്ഭുതത്തോടെ നോക്കി . പുതിയ കേസുകൾ ഒന്നും റിപ്പോർട് ചെയ്തിട്ടില്ല . പിന്നെ ഇപ്പോൾ എന്താണ് പോലീസ് ഇവിടേയ്ക്ക് വന്നിരിക്കുന്നത് എന്നൊരു ഭാവം അയാളുടെ മുഖത്ത് പ്രകടമായിരുന്നു . മുന്നിൽ നിൽക്കുന്ന പോലീസുകാരൻ ആളൊരു പരുക്കനാണെന്നു അയാളുടെ മുഖം തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു . മുകളിലേക്ക് പിരിച്ചു വെച്ച മീശ , വലിയ വട്ടക്കണ്ണുകൾ , ഇരുനിറം . ചുണ്ടുകളിലെ സിഗരറ്റിന്റെ കറുത്ത പാടുകൾ ആളൊരു ചെയിൻ സ്മോക്കറാണെന്നു വ്യക്തമാക്കുന്നു . ആള് അസ്വസ്ഥനാണെന്നു ഒറ്റ നോട്ടത്തിൽ മാത്യുവിന് മനസ്സിലായി . കൈയ്യിൽ കിടന്നു ഞെരിയുന്ന ലാത്തിയും കാലുകൾ ഉറപ്പിക്കാതെയുള്ള നിൽപ്പും ചുറ്റും കണ്ണുകൾ കറക്കിയുള്ള നോട്ടവുമെല്ലാം അസ്വസ്ഥനായ ഒരു പോലീസ് ഓഫീസറെ വരച്ചിടുന്നു .
മിഷ്ടർ മാത്യു അല്ലെ ....?
അതെ , സൗമ്യതയോടെ അയാൾ ചിരിച്ചു . പക്ഷെ തിരിച്ചു അത് പോലൊരു ചിരി ഉണ്ടായില്ല . കനത്ത ശബ്ദത്തിൽ അയാൾ വീണ്ടും ചോദിച്ചു .
" കഴിഞ്ഞ മാസം ഇവിടെ ചേർത്ത ആ കുട്ടിയെ അന്വേഷിച്ചു ആരെങ്കിലും വന്നിരുന്നോ .." ?
ഇല്ല സർ .. മാത്യുവിന്റെ ശബ്ദത്തിൽ ഒരല്പം സംശയം കലർന്നിരുന്നു . " എന്താണ് സർ ..എന്തെങ്കിലും പ്രശ്നമുണ്ടോ ?
പോലീസുകാരൻ തനറെ മുന്നിൽ കിടന്നിരുന്ന കസേര വലിച്ചിട്ടിരുന്നു . അയാൾ തൊപ്പിയൂരി മേശയിലേക്കു വെച്ചിട്ട് തന്റെ മൊട്ടത്തലയിലൂടെ കൈയ്യോടിച്ചു .
" പ്രശ്‌നമാണ് മാത്യു , നിങ്ങൾ കൊടുത്തു വിട്ട റിപ്പോർട്ട് കിട്ടിയിരുന്നു . അതിൽ നിങ്ങൾ പറഞ്ഞിരുന്ന ആ കുട്ടിയുടെ അമ്മയുടെയും അവളുടെ ജാരന്റെയും മറ്റേ മന്ത്രവാദിയുടെയൊക്കെ പുറകെ ആയിരുന്നു ഞങ്ങൾ . പക്ഷെ .... "
മാത്യു ടേബിളിലേക്കു കുറച്ചു കൂടി ആഞ്ഞിരുന്നു . പോലീസുകാരന്റെ നെറ്റിൽ നിന്നും വിയർപ്പു ഒലിച്ചിറങ്ങാൻ തുടങ്ങി .
" കഴിഞ്ഞ ദിവസം , ഈ കുട്ടിയെ കിട്ടിയ അതേ സ്ഥലത്തു നിന്ന് തന്നെ അവരുടെ മൂന്നു പേരുടെയും ജഡം ഞങ്ങൾക്ക് കിട്ടി ..."
മൈ ഗോഡ് ......." മാത്യുവിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വിറയൽ പടർന്നിരുന്നു .
" ജഡം എന്ന് വെച്ചാൽ , ദേ ആർ കിൽഡ് വെരി ബ്രൂട്ടലി ..
ആ കാഴ്ച നേരിൽ കാണുന്നത് പോലെ പോലീസ് ഓഫീസറുടെ കണ്ണുകൾ ഭയത്താൽ കുറുകി .
" പുരുഷന്മാർ എന്ന് തോന്നിക്കുന്ന രണ്ടു ശരീരങ്ങളിൽ നിന്നും ലിംഗവും വൃഷ്ണങ്ങളും മൂർച്ച കുറഞ്ഞ ഒരായുധം ഉപയോഗിച്ച് മുറിച്ചു മാറ്റിയിരിക്കുന്നു . ഉദര ഭാഗം നടുവേ കീറി തുറന്നു വെച്ചിരുന്നു . അകത്തുള്ളതെല്ലാം കൈകൾക്കു വാരി പുറത്തിട്ടത് പോലെ കുടൽ മാല പുറത്തേയ്ക്ക് വീണു കിടന്നിരുന്നു . കൈകാലുകൾക്ക് നഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . അവിടം മുഴുവൻ ഉറുമ്പുകൾ പൊതിഞ്ഞിരുന്നു .... "
ഹോ ..... അയാൾ തല വെട്ടിച്ചു .
സ്ത്രീയുടെ രണ്ടു കണ്ണുകളും നാവും ചൂഴ്ന്നെടുത്തിരുന്നു .മുലകൾ മുറിച്ചു കളയുകയും ഗുഹ്യ ഭാഗത്തു എന്തോ മെറ്റൽ ഉപയോഗിച്ച് പൊള്ളിച്ചിരിക്കുകയും ചെയ്തിട്ടുണ്ട് . എല്ലാവരുടെയും ശരീരം മുഴുവൻ എന്തോ ലോഹം കൊണ്ട് വരഞ്ഞിരിക്കുന്നു . രക്തക്കളത്തിലാണ് മൂന്നുപേരും കിടന്നിരുന്നത് . ചുറ്റും തലയറത്തു മാറ്റിയ കുറേ കോഴികൾ .
ഒന്നുറപ്പാണ് .. ഇതൊരു പ്രതികാരം തന്നെയാണ് . പക്ഷെ എന്റെ അറിവിൽ ഈ കുട്ടിയ്ക്ക് ബന്ധുക്കൾ ആരും തന്നെയില്ല . പിന്നെ നോർമലായൊരു വ്യക്തിയ്ക്ക്‌ ഇത്രയും ക്രൂരമായ മർഡർ ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല . ...."
മാത്യു കൈകൾ കൂട്ടിത്തിരുമ്മി . അർഹിച്ച ശിക്ഷ തന്നെ അവർക്കു ലഭിച്ചിരിക്കുന്നു .
" പറയൂ മാത്യു .... ഈ കുട്ടിയെ പറ്റി തിരക്കി ആരും ഇവിടെ വന്നിട്ടില്ല ." പോലീസ് ഓഫിസറുടെ കണ്ണുകൾ മാത്യുവിന്റെ കണ്ണുകളിൽ തന്നെയായിരുന്നു .
" ഇല്ല സർ, നിങ്ങൾ പോലീസുകാരല്ലാതെ ഇതുവരെ വേറെ ആരും വന്നിട്ടില്ല . ഐ ആം ഷുവർ ..... "
വിശ്വാസം വരാത്തത് പോലെ അയാളുടെ കണ്ണുകൾ കുറച്ചു നേരം കൂടി മാത്യുവിന്റെ മുഖത്ത് തന്നെ തറച്ചു നിന്ന് .
" ഓകെ മിഷ്ടർ മാത്യു .. താങ്ക്യൂ ഫോർ യുവർ ടൈം .." പോലീസ് ഓഫിസർ മുന്നോട്ട് നടന്നപ്പോൾ മാത്യു എന്തോ ഓർത്തത് പോലെ പെട്ടെന്നയാളെ വിളിച്ചു ..
" സർ ... നിങ്ങൾക്ക് അവർ കൊല്ലപ്പെട്ടതിന് വിഷമമുണ്ടോ ... "
പോലീസുകാരൻ തിരഞ്ഞു നിന്നു . മാത്യുവിന്റെ നേരെ തിരിയുമ്പോൾ ഇപ്പോൾ അയാളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു .
" ഞാനൊരു പോലീസുകാരൻ മാത്രമല്ല മാത്യു .. ഒരു മനുഷ്യൻ കൂടെയാണ് . അതുമല്ലെങ്കിൽ രണ്ടു പെൺകുട്ടികളുടെ അച്ഛൻ കൂടെയാണ് .. " മാത്യുവും ചിരിച്ചു ..
" സർ ...യുവർ ഗുഡ് നെയിം .... "
പോലീസ് ഓഫിസർ തൊപ്പി തലയിലേക്ക് വെച്ചു .. " ഐ ആം അബി കുരുവിള , സർക്കിൾ ഇസ്പെക്ടർ ..."
പോലീസ് ഓഫിസർ ഡോർ തുറന്നിറങ്ങി പോയതിനു ശേഷവും മാത്യു അതേ നിൽപ്പ് തന്നെ നിൽക്കുകയായിരുന്നു . പുറത്തു ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം അയാൾ കേട്ടു .
ഇത് അബി കുരുവിള ആണെങ്കിൽ ...അപ്പോൾ അന്ന് വന്നത് . കണ്ടതും കേട്ടതും വിശ്വസിക്കാനാവാതെ മാത്യു തന്റെ കസേരയിലേക്ക് വീണു . അൽപ നേരത്തേയ്ക്ക് നിശ്ചലമായി പോയ അയാളുടെ ഓർമ്മയിലേക്ക് കുറച്ചു മുൻപേ കേട്ട വാക്കുകൾ പിന്നെയും തികട്ടി വന്നു .... " നിങ്ങൾ കൊടുത്തു വിട്ട റിപ്പോർട് ....ഐ ആം അബി കുരുവിള ....."
പുറത്തു നേരം ഇരുട്ടുകയാണ് . ഓരോ രാത്രിയ്ക്കു ശേഷവും പകൽ കടന്നു വരിക തന്നെ ചെയ്യും . ഇരുളിന് പ്രകാശത്തിന്റെ മുന്നിൽ വഴി മാറിക്കൊടുക്കാൻ മാത്രമേ കഴിയൂ . സ്ഥിരമായത് പ്രകാശം തന്നെയാണ് . പ്രകാശം ഇല്ലാത്ത അവസ്ഥ അത് മാത്രമാണ് ഇരുട്ട് .
കണ്ണുകൾ അടച്ചു തന്റെ കസേരയിൽ ചാരി കിടന്ന മാത്യുവിന്റെ മനസ്സിലേക്ക് ഒരു ബൈബിൾ വചനം അപ്രതീക്ഷമായൊരു ശീതക്കാറ്റ് പോലെ അടിച്ചു കയറി വന്നു.
"പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും' - യേഹേസ്കേൽ 18:20.
ആമേൻ!
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot