Slider

പോയ വസന്തം ( കഥ )

0
Image may contain: 1 person, closeup

ആ വീട്ടിൽ ആർക്കും മിണ്ടാട്ടമില്ല എല്ലാവർക്കും ഒരു തരം മൂകതയും മരവിപ്പും ബാധിച്ചിരിക്കുന്നു
വിനു എന്ന് വിളിക്കുന്ന വിനോദിന്റെ കല്യാണം കഴിഞ്ഞതെയുള്ളൂ
ആർഭാടത്തോടെ കുടുംബക്കാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശിർവാദത്തോടെ നടന്ന വിവാഹം
സന്തുഷ്ട കുടുംബമായിരുന്ന ആ വീട്ടിൽ ദുഖത്തിന്റെ കാർമേഘം പരത്തി കുടുംബത്തിലാകെ ശോകമൂകമാക്കിയിരിക്കുന്നത് വിനോദിന്റെ പിടിവാശിയും തെറ്റായ ചിന്താഗതിയുമാണ്
അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഇഷ്ടമല്ലായിരുന്നിട്ടും വിവാഹത്തിന് വിനു സമ്മതിക്കുകയായിരുന്നു
ആദ്യരാത്രി ഏതൊരാളുടെയും സ്വപ്ന സാഫല്യത്തിന്റെ തുടക്കം , ഒരുപാട് പറയാനും ഒരുപാട് കേൾക്കാനും ഒരുപാടൊരുപാട് അറിയാനും വേണ്ടിയുള്ള മനസ്സിന്റെ തേട്ടം നിറഞ്ഞു നിൽക്കുന്ന നേരം
പക്ഷെ എല്ലാം തകർത്തെറിയുന്ന രീതിയിൽ വിനു കല്യാണപ്പെണ്ണിന്റെ താൻ താലികെട്ടി കൊണ്ടുവന്ന പെണ്ണിന്റെ മുഖത്ത് പോലും നോക്കാൻ തയ്യാറാവാതെ മുഖം തിരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ രമ്യയ്ക്ക് ആദ്യം എന്തൊ പന്തികേടു തോന്നി , പിന്നെ മടിച്ചു മടിച്ചാണെങ്കിലും തന്നോട് ഇങ്ങനെ പെരുമാറാനുള്ള കാരണമെന്തെന്നറിയാത്തത് കൊണ്ട് ചോദിച്ചു വിനയേട്ടാ ഇതെന്തു പറ്റി ?
അതിനുള്ള ഉത്തരം ഒന്നും പറയാതെയുള്ള മൗനമായിരുന്നു , അല്പനേരം കഴിഞ്ഞ് വിനു രമ്യയോട് പറഞ്ഞു പറയാനുള്ളതൊക്കെ പിന്നീട്‌ വിശദമാക്കാം രമ്യ ഉറങ്ങിക്കോളൂ ..
പിറ്റെ ദിവസവും ഏതാണ്ട് അതുപോലെ തന്നെ വിനു ബെഡ് റൂമിൽ ആവർത്തിച്ചപ്പോൾ രമ്യക്ക് സഹിക്കാൻ കഴിഞ്ഞില്ല അവൾ പറഞ്ഞു
.
ഇന്നലെ എല്ലാം വിശദമായി പറയാം എന്ന് പറഞ്ഞ് ഇന്ന് രാവിലെ തൊട്ട് ഈ നിമിഷം വരെ എന്താണ് കാര്യമെന്ന് പറയുകയൊ , എന്നോട് ഒരു ഭാര്യയോട് കാണിക്കേണ്ട സ്നേഹ വായ്പുകളൊ , എന്തിനേറെ ഇഷ്ടത്തോടെയുള്ള ഒരു നോട്ടം പോലും കാണിക്കാതെ ഒഴിഞ്ഞു മാറുന്നതിന്റെ കാരണം എനിക്ക് ഇപ്പോൾ അറിയണം
അവളുടെ ചോദ്യങ്ങൾക്ക് വിനു വിശദമായി തന്നെ മറുപടി പറഞ്ഞു
ഞാൻ നിന്നോട് പറയാൻ കരുതിയത് തന്നെയാണ് ഒന്നും എനിക്ക് മറച്ചു വെയ്ക്കാനില്ല അതിനൊട്ടും സാധിക്കുകയും ഇല്ല ആഗ്രഹിക്കുന്നുമില്ല
കാര്യം എന്തെന്നാൽ എനിക്ക് ഇഷ്ടമില്ലാതെ നടന്ന വിവാഹമാണ് നമ്മൾ തമ്മിൽ നടന്നത് എന്റെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിക്കൊണ്ട് ഞാൻ നിന്നോട് ചെയ്ത ഒരു തെറ്റ് എന്ന് പറയാം ,
അതിൽ നിരപരാധിയായ നീ പെട്ടു പോയി എന്നതിൽ എനിക്ക് വിഷമമുണ്ട് എന്റെ ആഗ്രഹങ്ങൾക്കൊത്തൊരു പെണ്ണ് ,
ഞാൻ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നൊരു മുഖം , അത് അവളുടേതാണ് നാട്ടുകാരിയും കൂടെ ഒന്നിച്ചു പഠിച്ച കളിക്കൂട്ടുകാരിയും ആയ രേവതിയെന്ന എന്റെ രേവു
എന്റെ ഇഷ്ടവും മോഹവും എല്ലാമെല്ലാം അവൾ മാത്രമാണ് കാമുകിയായി പ്രണയിനിയായി ഭാര്യയായി വേറൊരു പെണ്ണിന്റെ മുഖം സങ്കല്പിക്കാൻ പോലുമാകാത്ത വിധം അവൾ എന്നിൽ നിറഞ്ഞു നിൽക്കുന്നു ‌‌‌ ഇപ്പോഴും
രണ്ടു വർഷം മുമ്പ് അവൾ പോയി എന്നെന്നേക്കുമായി അവൾ ഈ ലോകത്ത് നിന്ന് പോയി , ഞങ്ങളുടെ വിവാഹം നടക്കാനിരിക്കെ ആയിരുന്നു ആ ദാരുണമായ സംഭവം നടന്നത് ഒരു ആക്സിഡന്റ്
അപകടം നടന്ന രണ്ടാം ദിവസം അവൾ മരിച്ചു അന്നത്തെ ദിവസം തൊട്ട് എന്റെ മോഹങ്ങളും അതോടൊപ്പം മരിച്ചു
വിനു ഒന്നൊന്നായി രമ്യയോട് വിവരിച്ചു , ഇനി ഒരു വിവാഹമൊ , ബന്ധങ്ങളൊ ഒന്നും വേണ്ടെന്നു വെച്ച് അവളുടെ ഓർമ്മകളെ കൂടെ കൂട്ടി ഏകാന്തനായി കഴിയുകയായിരുന്നു
അമ്മയ്ക്ക് തീരെ വയ്യാത്ത അവസ്ഥയിൽ നീ ഇങ്ങനെ കഴിയുകയാണെങ്കിൽ അത് നിന്റെ അമ്മയോട് ചെയ്യുന്ന മഹാപാപം ആകുമെന്ന് അച്ഛൻ പറഞ്ഞ് നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഒടുവിൽ സമ്മതിച്ചു നടത്തിയതാണ് നീയുമായുള്ള വിവാഹം
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്ത് പറയണമെന്ന് അറിയാതെ സ്തംഭിച്ചു പോയ രമ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
പതിയെ അവൾ പറഞ്ഞു നിങ്ങളുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും ഇടയിൽ വെറുതെ നഷ്ടപ്പെടുത്താൻ കിട്ടിയ ജീവിതം അതാണ് ഞാൻ അല്ലെ ?
ഇനി ഞാൻ എന്തിന് വേണ്ടി ആർക്ക് വേണ്ടി ജീവിക്കും ? ഇതൊക്കെ അറിഞ്ഞാൽ എന്റെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും ?
നിങ്ങളുടെ അച്ഛനും അമ്മയും പോലെ എനിക്കും ഇല്ലെ അച്ഛൻ അമ്മ സഹോദരങ്ങൾ അങ്ങനെ എല്ലാമെല്ലാം , എന്റെയും അവരുടെയും സ്വപ്നങ്ങളെയാണ് നിങ്ങൾ തകർത്തത് , ജീവിതമാണ് തകർന്നു പോകുന്നത്
അതുകൊണ്ട് ഇനി ഞാനെന്ത് ചെയ്യണം നിങ്ങൾ തന്നെ പറയൂ ,
എന്നും ഇതേപോലെ ഈ വീട്ടിൽ വെറും പേരിന് മാത്രം ഒരു ഭാര്യയെന്ന പദവിയും വഹിച്ച് ഇങ്ങനെ ... ജീവിത കാലം മുഴുവനും കഴിയണമെന്നാണൊ നിങ്ങൾ പറയുന്നത് ?
അവളുടെ ചോദ്യങ്ങൾ ഇടിമുഴക്കം പോലെ ആ വീടിനെ പ്രകമ്പനം കൊള്ളിക്കും വിധം ഉച്ചത്തിലായിരുന്നു അതോടെയാണ് ആ വീട് ശോകമൂകമായത്
പതിയെ പതിയെ അവളുടെ സ്വരം താഴ്ന്നു കരഞ്ഞു കൊണ്ട് പതുക്കെ രമ്യ വിനുവിനോടായി പറഞ്ഞു
ഏതായാലും ഇങ്ങനെയൊക്കെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു
നിങ്ങൾ മിന്നു ചാർത്തിയ പെണ്ണാണ് ഞാൻ ,
സ്നേഹത്തോടെ നല്ലൊരു ഭാര്യയായി കുടുംബിനിയായി എന്നെന്നും ഒരുമിച്ച് കഴിയണമെന്ന ആഗ്രഹത്തോടെ ഈ വീട്ടിൽ വലത് കാല് വെച്ച് കയറി വന്നവൾ
ഇത് പറയുന്ന ഈ നിമിഷവും അതിനൊരു മാറ്റം വരുത്തണമെന്ന് എനിക്ക് തോന്നിയിട്ടില്ല മനസ്സിൽ കരുതിയ പോലെ നടക്കണമെന്ന് തന്നെയാണ് ഇപ്പോഴും എന്റെ ആഗ്രഹവും പ്രാർത്ഥനയും
അതിനാൽ നിങ്ങൾക്ക് ഇപ്പോൾ എന്നോടുള്ള മനോഭാവവും കാഴ്ച്ചപ്പാടുകളും എന്നെങ്കിലും ഒരു നാൾ മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു ,
ആ പ്രതീക്ഷയോടെ അതിനെത്ര നാളുകൾ വേണ്ടി വന്നാലും ഞാൻ കാത്തിരിക്കാം ,
നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തോടെ ഈ വീട്ടിൽ വന്നവൾ അതുകൊണ്ട് അവരുടെ മരുമകളായി ഈ വീട്ടിൽ കഴിഞ്ഞു കൊള്ളാം
തനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും തന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയാൻ അവൾ ശ്രമിച്ചതും
അവളുടെ സ്വഭാവവും പെരുമാറ്റവും വിനോദിന്റെ മനസ്സിൽ മാറ്റങ്ങൾക്ക് തിരി തെളിയിച്ചു ,
മെല്ലെ മെല്ലെ വിനോദിന്റെ മനസ്സിൽ അവളോട് ഇഷ്ടം തോന്നി തുടങ്ങി , നഷ്ടപ്പെട്ടെന്ന് കരുതിയ വസന്തം തിരിച്ച് കിട്ടിയത് പോലെ തോന്നി
ഒരു ദിവസം വയ്യാതെ കിടക്കുന്ന തന്റെ അമ്മയെ സ്വന്തം പെറ്റമ്മയെ പോലെ പരിചരിക്കുന്ന രമ്യയെ കണ്ടതോടു കൂടി വിനുവിന്റെ മനസ്സ് ഇടറി , കണ്ണ് നിറഞ്ഞു
അമ്മയുടെ വിരിപ്പ് നേരെയാക്കി ഇടുന്ന അവളുടെ തലയിൽ കൈ വെച്ചു കൊണ്ട് അവൻ അവളോട് മാപ്പിരന്നു , പൊറുക്കണമെന്ന് യാചിച്ചു
അവളുടെ നെറുകയിൽ നിർത്താതെ ചുംബനങ്ങൾ നൽകി , നെഞ്ചോടു ചേർത്തു പിടിച്ചു ,
എന്നിട്ട് പറഞ്ഞു ഒരു പക്ഷെ നീ പിണങ്ങി പോവുകയും പിന്നീട് ഒരിക്കലും വിവാഹമൊന്നും കഴിക്കാതെ കഴിയുകയൊ എന്നെങ്കിലും ഒരിക്കൽ ഞാൻ വേറൊരു വിവാഹം കഴിക്കുകയൊ ചെയ്യുകയാണെങ്കിൽ ഞാൻ എത്രമാത്രം നിർഭാഗ്യവാൻ ആയേനെ
ഭർത്താവിന്റെ ചെറിയ ചെറിയ തെറ്റുകളും പോരായ്മകളും സ്വഭാവവും നല്ലൊരു ഭാര്യയ്ക്ക് മനസ്സു വെച്ചാൽ മാറ്റിയെടുക്കാനാകുമെന്ന് നീ തെളിയിച്ചു
അത് കേട്ട മാത്രയിൽ അവൾ വിനോദിന്റെ നെഞ്ചിൽ ഒന്നു കൂടി ചാഞ്ഞ് മുഖം അമർത്തി .
സിദ്ദീഖ്‌ വേലിക്കോത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo