Slider

പാഠപുസ്തകം

0
Image may contain: 1 person

രചന: ഷാജി വല്ലത്ത്
ടിം..ടിം..
ഓഫീസ് റൂമിന്റെ വരാന്തയിലെ തൂക്കിയിട്ട ഇരുമ്പു കട്ടയിൽയിൽ നിന്നു രണ്ടാമത്തെ
ബെല്ല് ഒരു മുഴക്കമായി അമ്മുവിന്റെ..
ചെവിയിൽ വന്നു പതിച്ചു..
അൽപ്പം കഴിഞ്ഞു പച്ചയിൽ ചുകന്ന പുള്ളികുത്തുള്ള സാരിത്തല ആട്ടി
ഒരു കാറ്റ് പോലെ സ്മിത ടീച്ചർ...
ക്ളാസ്മുറിയിലേക്കു കേറിവന്നപ്പോൾ കുട്ടികളുടെ കലപില ശബ്‌ദം നിലച്ചു
ഒരു മഴ തോർന്നു പെയതൊഴിഞ്ഞ പോലെയായി.ക്ലാസ് റൂം..
"ഗുഡ്മോർണിങ് ടീച്ചർ.."
ഒരു ഒഴുക്കുപോലെ എല്ലാവരുടെയും സ്വരം
ഒരേപോലെ ക്ലാസ്റൂമിൽ പ്രതിധ്വനിച്ചു
"ഗുഡ്മോർണിങ്.."
ടീച്ചർ ഹാജർപട്ടികയെടുത്തു ഓരോരുത്തരുടെ പേര് വിളിച്ചു..
"രാജു..."
"ഹാജർ.."
"ഷെഫീഖ്.."
"ഹാജർ.."
പുഴയിലെ ഓളങ്ങൾ പോലെ ഒഴുകി ഒഴുകി
ചോദ്യം അമ്മുവിന്റെ അടുത്തുമെത്തി..
"അമ്മു.."
"ഹാജർ.."
അമ്മു ഹാജർ പറഞ്ഞു ബെഞ്ചിലിരുന്നെങ്കിലും മനസ് ഒരു പേടിയുടെ മാറാപ്പിലായിരുന്നു..
"എല്ലാവരും ഇന്നലെ പഠിച്ചുകൊണ്ടു വരാൻ പറഞ്ഞതു പഠിച്ചു വന്നോ...?"
ഹാജറെടുത്തുകഴിഞ്ഞ ടീച്ചറുടെ ചോദ്യത്തിനു അവിടെയും ഇവിടെയുമായി "ആ" എന്ന ഉത്തരങ്ങൾ കുമിള പോലെ പൊന്തിവന്നു..
അമ്മു ആ എന്നു പറഞ്ഞില്ല..
മലയാളം പാഠപുസ്തകം ഇല്ലാതെ ഞാനെങ്ങനാ പഠിക്കുക..!ഞാനെങ്ങനെ ആ എന്നു പറയുക.എന്നു അമ്മു ചിന്തിച്ചത്
ഇന്നലെ ടീച്ചർ പാഠമെടുക്കുമ്പോൾ അടുത്തിരിക്കുന്ന ബിന്ദുവിന്റെ പുസ്തകത്തിലേക്ക് അമ്മു എത്തിനോക്കി
അവൾ കാണിച്ചു തരാതെ പുസ്തകം അപ്പുറത്തേക്ക് നീക്കി,അമ്മു കാണാതിരിക്കാൻ കൈകൊണ്ടു മറ പിടിച്ചു..
കുശുമ്പത്തി..അമ്മു മനസ്സിലോർത്തു..
അമ്മു ബിന്ദുവിനെ ദയനീയമായി നോക്കിയെങ്കിലും ബിന്ദു കണ്ടഭാവം നടിച്ചില്ല..
"മലയാളത്തിന്റെ ഉപത്ഞാതാവ് ആരാണ്..?..രാജി പറയൂ..."
മുൻപിലെ ബെഞ്ചിലിരുന്ന രാജിയോടായിരുന്നു ചോദ്യം...
ക്ലാസ് റൂമിലെ നിശ്ശബ്ദതയിലും അവിടെ
ഇവിടേം ചില മുറു മുറുപ്പുകൾ കേൾക്കാം..
ചിലരുടെ മുഖത്ത് അറിയാമെന്നുള്ള ഭാവം
ചിലരുടെ മുഖത്ത് അങ്കലാപ്പുകളും പേടിയും മിന്നി മറഞ്ഞു...
പക്ഷെ രാജി കണ്ണുകൾ ചുവപ്പിച്ചു മൂക്കുകൾ വിറച്ചു മിണ്ടാതെ ഡെസ്ക്കിൽ വിരൽ കൊണ്ട് ചിത്രം വരച്ചു നിന്നു..
സ്മിത ടീച്ചർ തടിച്ച ചൂരൽ കൈവെള്ളയിൽ തെരു പിടിപ്പിച്ചു പുറത്തെ വെയിലിന്റെ പ്രകാശമേറ്റ ചൂരലിലെ എണ്ണ കറുപ്പ് തിളങ്ങി നിന്നു..
"ഉം..വേഗം പറയൂ.."
രാജി ഉത്തരം പറയാതെ സ്മിത ടീച്ചറുടെ മുഖത്തേക്ക് കണ്ണും നട്ട് മിണ്ടാതെ നിന്നു..
ഇടക്ക് പേടിയോടെ ചൂരൽ വടിയിലേക്ക് നോട്ടമെറിഞ്ഞു..
രാജിയുടെ പേടിയേക്കാൾ അമ്മുവിന്റെ മനസ്സിലായിരുന്നു വേവലാതികൾ മുഴുവനും..
അടുത്തത് താനാവും എന്നുള്ള തോന്നൽ എന്നോടാവും ചോദ്യം..
മലയാള പാഠപുസ്തകം ഇല്ലാത്തതുകൊണ്ട് പഠിക്കാനും പറ്റിയിട്ടിട്ടില്ല..രണ്ടുമൂന്നു തവണയായി ടീച്ചറോട് പറയുന്നത് പുസ്‌തകമില്ലന്ന്.ഇക്കൊല്ലം കഴിയാറായി ഇനിയെന്നാണാവോ 'അമ്മ പുസ്തകം വാങ്ങി തരാ..?
പുതിയ പുസ്തകത്തിനു നല്ല മണമാണെന്നു ബിന്ദു ഒരീസം പറഞ്ഞു..
അവൾ ഇടക്ക് പുസ്തകത്തിലേക്കു മുഖം പൂഴ്ത്തി ഗാഢമായി മണം ആസ്വദിക്കുന്നതു കാണാം..എങ്ങനെയായിരിക്കും ആ മണം..?
അമ്മു ആലോചിച്ചു നോക്കി..
അമ്മയോട് എന്നും പറയും മലയാളവും കണക്കും ഇൻഗ്ലിഷും സാമൂഹ്യവും പാഠപുസ്തകം ഇല്ലെന്നും വാങ്ങിക്കണമെന്നും..
വീടിന്റെ പുറകിലുള്ള അസ്‌നാർ ഹാജിടെ നീണ്ടുപരന്നു കിടക്കുന്ന തോടും ചിറയും ഒരുമിച്ചു ചേർന്ന പറമ്പിലെ അന്ന് കേറിയ തേങ്ങകൾ പെറുക്കി കൂട്ടി... വിയർത്തൊഴുകി.. മെലിഞ്ഞൊട്ടിയ ആവി ശരീരവുമായി കേറി വരുന്ന അമ്മയുടെ മുൻപിലേക്ക് അമ്മു പരാതിപ്പെട്ടി തുറന്നിടും അതു കേട്ടു അമ്മ ഒന്നു പുഞ്ചിരിക്കും..
പിന്നെ തലയിൽ മടക്കി കെട്ടിയ തോർത്തു ചെമ്മാടഴിച്ചു.. കഴുത്തിലും കയ്യിലേയും വിയർപ്പുതുള്ളിയെയും തുടച്ചെടുത്തു മൺങ്കലത്തിലെ ആവിയാറ്റിയ കഞ്ഞിവെള്ളമെടുത്തു ദാഹമകറ്റുമ്പോഴും അമ്മുവിന്റെ വായിൽ നിന്ന് പല തവണ ചോദ്യങ്ങൾ നിർത്താതെ ചിണുങ്ങി വീണട്ടുണ്ടാവും...
"അമ്മേ..എനിക്ക് ബുക്ക് വാങ്ങിത്താ അമ്മേ."എന്ന്..
"അതിനെന്താ അമ്മച്ചി വാങ്ങി തരാട്ടോ.."
അതും പറഞ്ഞു 'അമ്മ അമ്മൂന്റെ താടിയിൽപ്പിടിച്ചു ഒരു ഉമ്മയെടുത്ത് ചുണ്ടിൽ വെക്കും...
പിന്നെ ചാണകം മെഴുകിയ തറയിലിരുന്നു അമ്മൂനെ പിടിച്ചു മടിയിലിരുത്തി..തലയിലെ മുടി വകഞ്ഞു മാറ്റി..പേൻ കിള്ളി നോക്കും
അപ്പോൾ അമ്മയുടെ വിയർപ്പിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയിട്ടുണ്ടാകും..
"ഈ പെണ്ണിന്റെ തലയിൽ വെറും ചടയാണ്..
ശരിക്കും താളിയിട്ടു തല തേച്ചു കുളിക്കാഞ്ഞിട്ടാണ്.."
എന്നു പറഞ്ഞു മാറോടണച്ചു.. വിരലുകൊണ്ട് മുടിയിഴകൾ ഒരുവലിവലിച്ചു.
.രണ്ടു തള്ളവിരലിന്റെ നഖംകൊണ്ടു... അമർത്തി പല്ലുകൾക്കിടയിലൂടെ ".സ്സ്" എന്ന ശബ്ദമുണ്ടാക്കും..
അപ്പോൾ ചെവിയുടെ അരികിലായി..ഠോ.. എന്നൊരു ചെറിയ ശബ്‌ദം കേൾക്കാം
ഒരു പേനിന്റെ ജീവൻ അമ്മയുടെ നഖങ്ങളിൽ ഞെരിഞമർന്ന ശബ്‌ദം..
അമ്മ വിരലുകൾ കൊണ്ടു ഓരോ മുടിയിഴകളും പരതി ഓരോ വലിവലികുമ്പഴും അമ്മൂന്റെ തലയിൽ സൂചികുത്തുപോലെ വേദന വരും..
കുതറി മാറാൻ ശ്രമിക്കുമ്പോഴെല്ലാം 'അമ്മ കൂടുതൽ മാറോടണച്ചുപിടിക്കും..
"അമ്മേ എന്നാ പുസ്തകം വാങ്ങാ..?"
അമ്മൂ പിന്നേം തല വെട്ടിച്ചു ചോദിച്ചു..
"അമ്മു..അനങ്ങല്ലേ. ദേ.. ഒരു മുഴുത്ത പേൻ..."
നിധി കണ്ടപോലെ അമ്മയുടെ കണ്ണുകൾ തിളങ്ങും എന്നിട്ട് മുടിഇഴ വലിച്ചെടുത്ത്
വീണ്ടും തലയിൽ നഖം കുത്തിയമരുമ്പോൾ
.വീണ്ടും ചെവിക്കരികിൽ "ഠോ" എന്ന ചെറിയ ശബ്‌ദം കേൾക്കാം..
പുസ്തകമില്ലാതെ പഠിക്കാൻ.. പറ്റാത്തതുകൊണ്ടു ഇടക്ക് കിട്ടുന്ന തല്ലിന്റെ വേദന മനസിലേക്ക് ഓടിയെത്തി അമ്മു വീണ്ടും ചിണുങ്ങി..
"അമ്മേ പുസ്തകമില്ലാതെ ചെന്നാൽ ടീച്ചർ തല്ലും.."
അതു കേട്ട് അമ്മയൊന്നു നെടുവീർപ്പിട്ടു..
"അമ്മ ഹാജിനോട് കുറച്ചു പൈസ കടം ചോദിചട്ടുണ്ട് കിട്ടിയാൽ വേഗം വാങ്ങി തരാട്ടോ.."
അമ്മ പേൻ കിള്ളികൊണ്ടു പറഞ്ഞു..
'"അമ്മ എപ്പോഴും പറയും ഇങ്ങനെ എന്നിട്ട് വാങ്ങി തരൂല..കണ്മഷി തീർന്നിട്ടുതന്നെ വാങ്ങി തന്നട്ടില്ല.."
അമ്മു സങ്കടംപോലെ പറഞ്ഞു..
"ഇല്ല ഇപ്രാവശ്യം കാശ് കിട്ടിയാ പുസ്തകവും ചാന്തും കണ്മഷിയും പൊട്ടും കരിവളയും ഒക്കെ വാങ്ങിത്തരാട്ടോ എന്റെ കുട്ടിക്ക്.."
അതു പറയുമ്പോഴും അമ്മയുടെ.. കണ്ണുകളിൽ അമ്മൂന്റെ സങ്കടങ്ങളുടെ.. നീർച്ചുഴികളിൽ പെട്ടപോലെ കണ്ണുനീർ പൊടിഞ്ഞു തുടങ്ങിയിരുന്നു..
രാവിലെ സ്‌കൂളിലേക്ക് പോരുമ്പോൾ 'അമ്മ കറി വെക്കുന്ന ചെറിയ മൺചട്ടിയെടുത്തു ചെറിയ ഓട്ടു മണ്ണെണ്ണ വിളക്ക് കത്തിച്ചു എന്നിട്ട് മുനിഞ്ഞു കത്തുന്ന തീനാളത്തിനു മുകളിൽ ചട്ടിയുടെ അടിവശം അൽപ്പനേരം പിടിച്ചു...
ചട്ടിക്കടിയിൽ വട്ടത്തിൽ ഒരു കറുത്തപാട്..
രൂപപ്പെട്ടു..പിന്നെ ചൂണ്ടുവിരലിന്റെ.. തുമ്പുകൊണ്ട്‌ അമർത്തിയെടുത്തു.. അമ്മൂന്റെ പുരികവും കണ്ണും എഴുതി..
"ഇപ്പ നല്ല ഭംഗിയുണ്ട് എന്റെ അമ്മൂനെ കാണാൻ..കണ്മഷിയെക്കാൾ നല്ലത് ഇതാ"
ചെറ്റോലയിൽ തിരുക്കിവെച്ച പൊട്ടു കഷ്ണത്തിന്റെ കണ്ണാടിയിൽ അമ്മൂന്റെ
പകുതി മുഖം തെളിഞ്ഞു..
'അമ്മ പറഞ്ഞതു ശരിയാണെന്ന് അമ്മൂനും തോന്നി..കണ്മഷിയെക്കാൾ ഭംഗിയുണ്ട് ഈ കരികൊണ്ട് കണ്ണെഴുതിയത്തിന്..!
പക്ക്ഷെ മലയാള പാഠപുസ്തകം പഠിക്കാത്തതിനു ഇന്ന് കിട്ടുന്ന തല്ല് ആലോചിച്ചപ്പോൾ കണ്ണാടിയിലെ പകുതി മുഖത്തിന്റെ തെളിച്ചം മാഞ്ഞു...
"അമ്മു പറയൂ..!"
ടീച്ചറുടെ ചോദ്യം ഒരു പച്ചോല കീറിയ ശബ്ദംപോലെ ചെവിട്ടിൽ വന്നലച്ചപ്പോൾ അമ്മു ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നു..!
ഇപ്പോൾ ചോദ്യം മാറിയിരിക്കുന്നു..
"എഴുത്തച്ഛൻ ആരിൽ നിന്നാണ് അക്ഷരങ്ങളെ കുറിച്ചു മനസിലാക്കിയത്..?"
അമ്മു മെല്ലെ എഴുനേറ്റു..
അപ്പുറം രാജി അടി കൊണ്ടു ഏങ്ങി കരയുന്നു...
പലരുടെയും മുഖത്ത് പേടി നിഴലിച്ചിരുന്നു..
നിശ്ശബ്ദതയിലും എവിടന്നൊക്കെയോ തേങ്ങലുകൾ അന്തരീഷത്തിൽ മുഴങ്ങുന്നുണ്ട്..
"ഉം..വേഗം പറയൂ.."
അമ്മു ഭയപ്പാടോടെ നരച്ച ഉടുപ്പിന്റെ കൊന്തലകൾ പിടിച്ചു രണ്ടു കൈകൊണ്ടും നെരിച്ചു നെരിപിരി കൊണ്ടു..
ചൂരൽവടി കയ്യിൽ തിരുകി ടീച്ചർ അടുത്തേക്ക് വന്നു..
"അറിയില്ലേ..??"
ടീച്ചർ കണ്ണുകൾ ഉരുട്ടി..
ചോദ്യംആവർത്തിച്ചു..
അമ്മൂന്റെ ചുണ്ടുകൾ വിറച്ചു വിതുമ്പി കണ്ണിൽ കൊഴുത്ത കണ്ണീർ ഉരുണ്ടർന്നു വീണു..
" ഉം..കൈ നീട്ടൂ.."
ടീച്ചർ ആജ്ഞാപിച്ചു..അമ്മു കൈ നീട്ടാതെ
മടിച്ചു മടിച്ചു വിതുമ്പി വിറച്ചു ചൂരലിലേക്കു നോട്ടമെറിഞ്ഞു..
"ഉം..കൈ നീട്ടാൻ.."
ഒരു സംഹാര രുദ്രിണിയെ പോലെ ടീച്ചർ ആക്രോശിച്ചപ്പോൾ അമ്മു ഞെട്ടി തെറിച്ചു പെട്ടെന്ന് കൈ ടീച്ചർക്ക് നേരെ നീട്ടി..
"പഠിച്ചുകൊണ്ടുവരാൻ പറഞ്ഞാൽ... കേൾക്കൂലല്ലേ..?"
തടിച്ച ചൂരൽ വായുവിൽ ശക്തിയായി
ഉയർന്നു താന്നു..അമ്മൂന്റെ കൈവെള്ളയിൽ പതിഞ്ഞു..
"അമ്മേ..!!"
അമ്മൂന്റെ തോണ്ടാകുഴിയിൽ നിന്നും ഒരു ആർത്തുനാദം പുറത്തേക്കൊഴുകി..
കൈവെള്ളയിൽ പതിച്ച ചൂരലിലെ അടിയുടെ നീറ്റൽ ശരീരമാകെ പടർന്നു..
രണ്ടുമൂന്നു തവണ ചൂരൽ വായുവിൽ ശക്തിയായി ഉയർന്നു താന്നു..
അമ്മു വേദനകൊണ്ട് പുളഞ്ഞു..
"അമ്മേ..ആ.."
ആ വിളി അമ്മുവിന്റെ വലിയ വായിലെ കരച്ചലിലിൽ മുങ്ങിപ്പോയി..
കൈവെള്ളയിലേറ്റ ചുവന്ന പാടിനെക്കാളും മനസിലേറ്റ വേദനയായിരുന്നു..
"'അമ്മ പുസ്തകം വാങ്ങി തന്നിരുനെങ്കിൽ എനിക്ക് തല്ലു കിട്ടിലായിരുന്നു.."
ബെഞ്ചിലിരുന്നു തേങ്ങി കരയുമ്പോഴും മനസ് പരിതപിച്ചുകൊണ്ടിരുന്നു..
നീറി പുകഞ്ഞു വിറച്ചു കൊണ്ടിരുന്ന കൈവെള്ളയിലെ ചുവന്ന ചൂരൽ പാടിലേക്കു നോക്കി അമ്മു തേങ്ങി കരഞ്ഞു..
രാവിലെ ചട്ടിയിലെ കരികൊണ്ടെഴുതിയ
കൺപീലികൾ കണ്ണീരിൽ നനഞ്ഞുകുതിർന്നു അമ്മുവിന്റെ കവിളിലൂടെ പടർന്നൊഴുകി കൈത്തണ്ടയിൽ വീണലിഞ്ഞുകൊണ്ടിരുന്നു...
ശുഭം...!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo