Slider

കഥയിലെ രാജകുമാരി - അദ്ധ്യായം 9

0
Image may contain: 1 person, smiling, phone
അദ്ധ്യായം 9
~~~~~~~~~
"എന്താ രാജൻ..... നമ്മുടെ ചോദ്യത്തിനുത്തരം അങ്ങേക്കറിവില്ല എന്നുണ്ടോ...?" ഗുരുക്കളുടെ കണ്ണുകളിലെ തീക്ഷ്ണത താങ്ങാനാവാത്ത വിധം ദേവപ്രതാപവർമ്മയുടെ ശിരസ്സ്‌ താഴ്ന്നു.
"രാജ്ഞിയുടെ മരണം....., അല്ല കൊലപാതകം..... അതിന്റെ പഴി ദേവകൾക്കോ അതോ അങ്ങയുടെ കരങ്ങൾക്കോ....?" അടക്കിപ്പിടിച്ചെങ്കിലും മൂർച്ചയോടെ ഗുരുക്കൾ ചോദിച്ചു.
ദേവപ്രതാപവർമ്മ ഞെട്ടി ചുറ്റും നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോൾ സങ്കടം മാറി പരിഭ്രമം നിറഞ്ഞിരുന്നു.
"അങ്ങ്.... അങ്ങെന്തൊക്കെയാണ്..... ഗുരുക്കളേ..... പറയുന്നത്....?" രാജാവിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
"രാജൻ... നാം ജ്യോതിഷത്തിൽ അഗ്രഗണ്യനും.., എന്റെ ഉപാസനാമൂർത്തികൾ ശക്തരാണെന്നുമുള്ള കാര്യവും അങ്ങു വിസ്മരിക്കരുത്.." ഒരു താക്കീത് പോലെ ഗുരുക്കൾ പറഞ്ഞപ്പോൾ കുനിഞ്ഞ ശിരസ്സോടെ നിൽക്കാനേ പ്രതാപവർമ്മയ്ക്ക് ആയൊള്ളു.
"എനിക്ക് ഞാൻ ഉപാസിക്കുന്ന മൂർത്തികൾ ആശുഭ കാര്യങ്ങൾ നടക്കുമ്പോൾ സൂചന നൽകാതിരിക്കില്ല.. നിങ്ങളുടെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ വരെ പണ്ടേക്കുപണ്ടേ ഗണിച്ചുകൂട്ടി വെച്ചിരിക്കുന്നവനാണ് ഞാൻ.. പിന്നെ നാഴിക വിനാഴികയിലെ എന്തെങ്കിലും പാകപ്പിഴകൾ കൊണ്ട് മാറിമാറിഞ്ഞേക്കാവുന്ന ഏതാനും അനർത്ഥങ്ങൾ പൂർണ്ണമായും ജാതകത്തിൽ എഴുതിയിട്ടില്ലെന്നു മാത്രം...." ഗുരുക്കൾ തുടർന്നു.
"എങ്കിലും അറിയേണ്ട വസ്തുക്കൾ പറയേണ്ടവരോട് സൂചിപ്പിക്കാറുണ്ട് നാം...."
പ്രതാപവർമ്മ മൗനം പൂണ്ടു. വസ്തുതകൾ ഒളിക്കാൻ ആവുന്നൊരാളുടെ മുൻപിലല്ല താൻ നിൽക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു.
"രാജൻ..., അങ്ങയുടെ ജാതകത്തിൽ ശുക്രൻ ഏഴിലാണ് നിന്നിരുന്നത്. ആയതിനാൽ സുന്ദരിയായ ഭാര്യ ഉള്ളപ്പോഴും അങ്ങു പരസ്ത്രീയെ തേടിപ്പോകുമെന്നു ഞാൻ പണ്ടേ അങ്ങയുടെ പിതാവിനോട് സൂചിപ്പിച്ചിരുന്നു..." അതു പറഞ്ഞപ്പോൾ ഗുരുക്കളുടെ സ്വരത്തിൽ ഒരു നിരാശ കലർന്നപോലെ തോന്നി. പ്രതാപവർമ്മയുടെ ശിരസ്സ്‌ താണു.
"ഒരു ക്ഷത്രിയന്റെ കയ്യിൽ രക്തം പുരളും എന്നുള്ളത് ഗണിക്കാതെ തന്നെ ഉറപ്പിക്കാമെങ്കിലും സ്വന്തം പത്നിയെ കൊന്നു കുളത്തിൽ തള്ളി അപകടമരണം ആക്കുമെന്നു നാമും ചിന്തിച്ചില്ല." മറുപടി ഇല്ലാതെ നിൽക്കുന്ന രാജാവിനെ നോക്കി ഗുരുക്കൾ തുടർന്നു.
ദേവപ്രതാപവർമ്മ ഉരുകുകയായിരുന്നു. കൊല്ലാൻ തനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. ഒരു കയ്യബദ്ധം പറ്റിയതാണെന്നു എങ്ങനെ പറയും. തന്റെ തെറ്റിനെ ന്യായികരിക്കാനാവാതെ അദ്ദേഹം നിശബ്ദനായി നിന്നു.
"ആരാണ് രാജൻ താങ്കൾ കണ്ടെത്തിയ പുതിയ വീയ്യപുരം രാജ്ഞി..?" പരിഹാസത്തോടെ ഗുരുക്കൾ ചോദിച്ചു.
"ഉത്തരാദേവിയുടെ അർദ്ധ സഹോദരി നിഹാര...." പതിഞ്ഞ ശബ്ദത്തിൽ പ്രതാപവർമ്മ പറഞ്ഞു
"കഷ്ട്ടം.... പൊന്നിന് പകരം കരിക്കട്ട....." ഗുരുക്കൾ പരിഹാസത്തോടെ പറഞ്ഞു.
"ഉത്തരാദേവിയെ പ്രസവിച്ചയുടൻ രക്തം വാർന്നു മരിച്ച സ്വപത്നിക്കു പകരം കോമളപുരം രാജന് സംഭവിച്ചൊരു അബദ്ധമാണ് നിഹാരയുടെ മാതാവ് ചിത്രാംഗത... അവളുടെ വിഷം അതേപോലെ പകർന്നു കിട്ടിയ അസുരവിത്താണ് നിഹാര..." ഗുരുക്കൾ ദേഷ്യത്തോടെ പറഞ്ഞു.
പ്രതാപവർമ്മ കണ്ണുകൾ ഇറുകെയടച്ചു. ഗുരുക്കൾ പറഞ്ഞതത്രയും നേരാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതോ ദുർബല നിമിഷത്തിൽ ജ്യേഷ്ഠന്റെ സ്ഥാനമുള്ള തന്നെ വശീകരിച്ചെടുത്തതാണ് അവൾ.
"സാരംല്യ രാജൻ... മിഥുനത്തിലെ പൂയം നാളിന്റെ രണ്ടാം പാദത്തിൽ ജനിച്ച സൗപർണ്ണിക അമ്മയ്ക്ക് അന്തകയാണെന്ന എന്റെ നിഗമനം അങ്ങു പ്രചരിപ്പിച്ചോളൂ. അച്ഛന്റെ കർമ്മഫലം മകളുടെ ജാതകദോഷത്തിനാൽ മറയപ്പെടട്ടെ... ഒരു രാജാവെന്ന നിലയിൽ അങ്ങു പ്രഗത്ഭനാണ്..." കുങ്കാര ഗുരുക്കൾ ഗൗരവമായി തന്നെ പറഞ്ഞു. എങ്കിലും ഗുരുക്കൾ തന്നെ പരിഹസിക്കുന്നത് തുടരുകയാണോ എന്ന സംശയേന പ്രതാപവർമ്മ ഒരേ നിൽപ്പ് തുടർന്നു.
"തൽക്കാലത്തേക്ക് അങ്ങൊന്നു അന്തഃപുരത്തിൽ നിന്നും പുറത്തിറങ്ങിയാലും രാജൻ.... എനിക്ക് കുമാരിയുടെ ജ്വരം മാറ്റാൻ ഇനിയും ചില വിദ്യകൾ പ്രയോഗിക്കേണ്ടതായി ഉണ്ട്..." ഗുരുക്കൾ ദേവപ്രതാപവർമ്മയ്ക്ക് പുറംതിരിഞ്ഞു നിന്നു പറഞ്ഞു. എന്തോ പറയാൻ മുരടനക്കിയ രാജാവിന്റെ വാക്കുകളെ തടഞ്ഞുകൊണ്ടു ഗുരുക്കളുടെ നാവ് വീണ്ടും ശബ്‌ദിച്ചു.
"അവിടെ അങ്ങയുടെ പത്നിയുടെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ആണ് നടക്കുന്നത്. പോയി പങ്കുകൊണ്ടാലും...."
തന്നെ പിൻതിരിഞ്ഞു നോക്കി നോക്കി പ്രതാപവർമ്മ പുറത്തേക്ക് പോവുമ്പോൾ സൗപർണ്ണികയുടെ അടഞ്ഞ കൺപോളകൾക്ക് താഴെ ധ്രുതവേഗം ചലിക്കുന്ന കൃഷ്ണമണികളിലേക്ക് അലിവോടെ നോക്കി നിൽക്കുകയായിരുന്നു കുങ്കാര ഗുരുക്കൾ.
********************
കൊച്ചു സൗപർണ്ണിക അന്തഃപുരത്തിലേക്ക് അടിവെച്ചടിവെച്ചു വരികയാണ്. തന്റെ തോളിൽനിന്നും നീണ്ടു ഇടതുകയ്യിൽ ചുറ്റിയിരിക്കുന്ന പട്ടു ദുപ്പട്ടയുടെ അഴിഞ്ഞു പോവുന്ന അറ്റം വീണ്ടും ശ്രദ്ധാപൂർവ്വം കയ്യിൽ ചുറ്റി വരികയാണ് അവൾ. അകമ്പടി സേവിക്കുന്ന തോഴിമാരുടെ കിലുങ്ങനെയുള്ള ചിരിയലകൾ അവളെ ചൊടിപ്പിക്കുന്നുണ്ട്. ഇന്ന് മുഴുവൻ ഇത്തരം പട്ടുവസ്ത്രങ്ങളും ചുറ്റിയുള്ള നിൽപ്പായിരുന്നു. ആദ്യം ആഹ്ലാദം തോന്നിയെങ്കിലും പിന്നീടത് മടുപ്പുളവാക്കി. ഉച്ചതിരിഞ്ഞുള്ള പതിവ് ഉറക്കവും ഇന്ന് നടന്നില്ല. അത്താഴത്തിനും ഏതൊക്കെയോ അതിഥികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തനിക്കീ പൊല്ലാപ്പും ചുമന്ന് ഭക്ഷണം കഴിക്കേണ്ടി വന്നത്. അതിന്റെ നീരസം മാറിയിട്ടില്ല ഇതുവരെ. അതിനും പുറമെയാണ് ഈ ഉത്തരീയം അഴിഞ്ഞു പോവുന്നതിൽ പരിഹസിച്ചുള്ള തോഴിമാരുടെ ചിരി.
"ഇനി ഞാൻ തനിച്ചു പൊയ്ക്കൊള്ളാം.. മതി അകമ്പടി..." അറയിലേക്കുള്ള വാതിൽക്കൽ എത്തിയപ്പോൾ സൗപർണ്ണിക പറഞ്ഞു. തോഴിമാർ പരസ്പരം നോക്കി പോവാതെ നിന്നപ്പോൾ സൗപർണ്ണിക വീണ്ടും തെല്ലു നീരസത്തോടെ അവരോടു തിരിച്ചുപോവാൻ പറഞ്ഞു.
ആദ്യ വാതിലിൽ വിരിച്ചിരിക്കുന്ന കട്ടിയുള്ള ചുവന്ന തിരശ്ശീല നീക്കി അൽപ്പം നടന്നപ്പോൾ അന്തഃപുരത്തിലേക്കുള്ള സുതാര്യമായ ഇളംപച്ച നിറത്തിൽ സ്വർണ്ണവർണ്ണത്തിലെ അഴികൾ പാകിയ വിരിയ്ക്കരുകിൽ എത്തി. അതിലൂടെ കടന്ന് അറയിൽ പ്രവേശിച്ചതും കയ്യിൽ ചുറ്റിയിരുന്ന പട്ടു ദുപ്പട്ട ആദ്യം കണ്ട പീഠത്തിലേക്ക് എറിയപ്പെട്ടു. കൊത്തുപണികൾ നിറഞ്ഞ ഒരു ആഭരണപ്പെട്ടിയിലേക്ക് കയ്യിലെ വളകൾ ബദ്ധപ്പെട്ടു ഊരിയിട്ടു അവൾ. ഭാരമേറിയ കണ്ഠാഭരണങ്ങൾ ശ്രദ്ധയോടെ ഊരിയ ശേഷം അവൾ ശയ്യയിലേക്ക് ചാഞ്ഞു. അറയിലെ വിളക്കുകൾ പൂർണ്ണമായും തെളിച്ചിട്ടില്ല. വാതിൽക്കൽ നിന്നുള്ള വിളക്കിലെ പ്രകാശം ശയ്യയ്ക്ക് അരികെവരെ എത്തുന്നില്ല. ഉറങ്ങാൻ പറ്റിയ അന്തരീക്ഷം.... രാജകുമാരി കരുതി.
ശയ്യയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് സൗപർണ്ണിക രാജകുമാരി. നല്ല ക്ഷീണം ഉണ്ടെങ്കിലും അമ്മ ഉത്തര ഇത് വരെ എത്തിയിട്ടില്ല എന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ല. അത്താഴത്തിനു ശേഷം നിഹാര ചെറിയമ്മയുടെ അറയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടായിരുന്നു. എന്താണാവോ ഇത്ര സംസാരിക്കാൻ. നിഹാരയെ കുറിച്ചോർത്തപ്പോൾ സൗപർണ്ണികയ്ക്ക് നീരസം തോന്നി. തനിക്കു നേരെ ഒന്നു ചിരിക്കുക പോലുമില്ല അശ്രീകരം. ഉത്തര അമ്മയ്ക്ക് എങ്ങനെ ഇങ്ങനത്തെ അനിയത്തി ഉണ്ടായോ എന്തോ... ഓരോന്നും ആലോചിച്ചു അവൾ ചെറുതായി മയങ്ങിപ്പോയി.
എന്തോ തട്ടിവീഴുന്ന ശബ്‌ദം കേട്ടാണ് സൗപർണ്ണിക കണ്ണു തുറന്നത്. ആദ്യം അവൾക്കൊന്നും വ്യക്തമായില്ല.... താൻ സ്വപ്നം കാണുന്നത് ആണോ അതോ യാഥാർഥ്യമോ...? പിതാവ് പ്രതാപവർമ്മയുടെ കരുത്താർന്ന കൈകളിൽ കിടന്നു പിടയുകയാണ് അമ്മ ഉത്തരാദേവി.
"ഞാൻ സമ്മതിക്കില്ല ഈ ബന്ധം.... ഇത് ചതിയാണ്..." ഉത്തര ചീറുകയാണ്. പ്രതാപവർമ്മ ഉത്തരയുടെ വായ പൊത്താൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. "ചതിയൻ.... നീചൻ... ഞാനിത് എല്ലാരേയും അറിയിക്കും." അവർ പുലമ്പിക്കൊണ്ടിരുന്നു.
പെട്ടെന്ന് പ്രതാപവർമ്മ ഉത്തരാദേവിയുടെ കഴുത്തിൽ പിടിമുറുക്കി. "നിന്നെ നിശബ്ദയാക്കാൻ ഞാനൊന്നു നോക്കട്ടെ...."
ഉത്തരയുടെ കണ്ണുകൾ പുറത്തേക്ക് മിഴിഞ്ഞു വന്നു. അവരുടെ വെളുത്തു സുന്ദരമായ കൈകൾ വായുവിൽ തപ്പിത്തടഞ്ഞു പ്രതാപവർമ്മയുടെ തോളിൽ പ്രഹരിച്ചുകൊണ്ടേയിരുന്നു. കൊച്ചു സൗപർണ്ണിക പേടിച്ചു കണ്ണടച്ചു. ക്രമേണ മുറിയിലെ ശബ്‌ദം നിലച്ചു.... കിളിവാതിലുകൾ കടന്നു വരുന്ന കാറ്റ് പോലും നിശ്ചലമായി. കാലടികളുടെ ശബ്ദം മുറിയിൽ അങ്ങോളമിങ്ങോളം മുഴങ്ങി.
കൊച്ചു സൗപർണ്ണിക കണ്ണുകൾ തുറന്നപ്പോൾ പ്രതാപവർമ്മ ഉത്തരയുടെ ശരീരം തോളിലേറ്റി അറയിൽ നിന്നും കുളത്തിലേക്കുള്ള രഹസ്യ ഇടനാഴിയിലേക്ക് നടക്കുന്നു. സൗപർണ്ണിക ഭീതിയോടെ കാത്തിരുന്നു. നിമിഷങ്ങൾ കടന്നുപോയി. ദേവപ്രതാപവർമ്മ മാത്രം തിരികെ വന്നു. അപ്പോഴാണയാൾ ശയ്യയിൽ കിടക്കുന്ന സൗപർണ്ണികയെ കണ്ടത്. രാജകുമാരി എപ്പോഴാണ് വന്നതെന്നറിയാതെ അയാൾ കുഴങ്ങി. ഒരുവേള ശങ്കിച്ചു നിന്നശേഷം അദ്ദേഹം കുമാരിയുടെ അടുത്തേക്ക് വന്നു. അവൾ മിഴികൾ ഇറുകെയടച്ചു. അല്പനേരം കഴിഞ്ഞു കാലടികൾ അകന്നു പോവുന്നതായി അവൾ അറിഞ്ഞു. സൗപർണ്ണിക വേഗം രഹസ്യ ഇടനാഴിയുടെ വാതിൽക്കൽ ചെന്നു. ഇരുണ്ട ഇടനാഴി അവളിൽ ഭീതി ജനിപ്പിച്ചു.
"അമ്മേ.... " ഇരുട്ടിലേക്ക് നോക്കി അവൾ വിളിച്ചു. ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ച ശബ്ദം അവളെ കൂടുതൽ ഭയചകിതയാക്കി. ഇടറുന്ന കാലടികളോടെ അവൾ തിരികെ ശയ്യക്കരുകിലേക്കെത്തി. തളർന്നു ശയ്യയിലേക്ക് ചാഞ്ഞ അവളുടെ ശരീരം ചുട്ടുപൊള്ളാൻ തുടങ്ങി. "അമ്മേ... അമ്മേ....." അവളിൽ നിന്നും ഞരക്കം പോലെ ഒരു ശബ്ദം ഉണ്ടായി.
****************
"അമ്മേ........" ഒരു നിലവിളിയോടെ സൗപർണ്ണിക കണ്ണുകൾ തുറന്നു. നെറുകയിൽ കുങ്കാര ഗുരുക്കൾ തിരുമ്മിയ ഭസ്മത്തിന്റെ നനുത്ത ഗന്ധം മൂക്കിൽ അടിച്ചപ്പോൾ അവൾക്കൊരു കുളിർമ്മ തോന്നി. കുങ്കാര ഗുരുക്കൾ അവളുടെ നെറ്റിമേൽ കൈവെച്ചു ശരീരതാപം അളന്നു. പ്രാർത്ഥനയോടെ മരുന്നു ജലം അവളുടെ ചുണ്ടിലേക്ക് ഇറ്റിച്ചു. സൗപർണ്ണിക തളർന്ന മിഴികളോടെ ചുറ്റിനും നോക്കി. ഇടനാഴിയിലേക്കുള്ള വാതിലിൽ നോട്ടം എത്തിയതും അവളുടെ മിഴികളിൽ ഭീതി തെളിഞ്ഞു.
"സൗപർണ്ണിക കുമാരി...." ഗുരുക്കൾ ശാന്തമായി വിളിച്ചു.
"മറക്കുക എല്ലാം.... റാണി ഉത്തരാദേവി ഇനി ഇല്ല..... രാജാവ് മാത്രം നിനക്കിനി ആശ്രയം.... രാജാവ് നിന്നെ കാത്തുകൊള്ളും. കണ്ട കാര്യങ്ങൾ ആരോടും ചൊല്ലേണ്ട....." ഒന്നും മനസ്സിലാവാതെ ഇരിക്കുന്ന സൗപർണ്ണികയോട് ഗുരുക്കൾ പറഞ്ഞു. നിറഞ്ഞൊഴുകുന്ന കുഞ്ഞുമിഴികൾ നോക്കി ഗുരുക്കൾ ശാന്തനായി എന്തോ വീണ്ടും പറയാനാഞ്ഞു.
അതേ സമയം അന്തഃപുരത്തിൽനിന്നും പശ്ചാത്താപം നിറഞ്ഞ മനസ്സോടെ ഇറങ്ങിയ ദേവപ്രതാപവർമ്മയെ എതിരേറ്റത് കോപം ജ്വലിക്കുന്ന രണ്ടു മിഴികൾ ആയിരുന്നു. അത് കണ്ടതും അദ്ദേഹം കാലുകൾ നിശ്ചലമായി.
(തുടരും.......)

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo