Slider

സരസു (കഥ)

0
Image may contain: 1 person, closeup

ഞാൻ പറയുന്നത് കേക്കുന്നതാ സരസൂ നിനക്ക് നല്ലത്.കൊച്ചൊന്നു വളന്നു വരുവാ. കാര്യമെന്റെ മോനാണേലും സുകുന്റെ പോക്ക് ശരിയല്ല .ഞാനാ ഗോമതിയോട് പറഞ്ഞിട്ടൊണ്ട്. നാളെ മുതൽ നീയവളുടെ കൂടെ പണിക്കു പോ. ഇല്ലേ ,ഈ കൊച്ചു ദേ.. വാടി തളന്നിങ്ങനെ കിടക്കും" മീനാക്ഷിയമ്മ മടിയിൽ കിടക്കുന്ന കിച്ചുവിന്റെ തലയിൽ തലോടി.
അമ്മ സംസാരം നിർത്തിയപ്പോൾ സരസു മഞ്ഞ കോളാമ്പി പടർന്നു പന്തലിച്ചു കിടക്കുന്ന വേലിക്കരുകിലേക്ക് ചെന്നു.
" ഗോമതി ചേച്ചീ.. ചേച്ചീയേ "
"എന്താടീ സരസു.. നാളെ മൊതല് നീ പണിക്കു വന്നാ?"
പണി കഴിഞ്ഞു വന്ന് കുളിക്കാനുള്ള വെള്ളം ബക്കറ്റിലെടുത്ത് മറപ്പുരയിലേക്ക് നടക്കുകയായിരുന്നു ഗോമതി. തല നിറയെ എണ്ണ പൊത്തിയിട്ടുണ്ട്. നീല നിറത്തിലെ ബ്ലൗസിന് മുകളിൽ ചുവന്ന തോർത്ത് അലസമായിട്ടിരിക്കുന്നു.
" ഉം. .. വരാം ചേച്ചീ..സുകുവേട്ടന് കുടി തന്നെ കുടി. കിട്ടണത് തെകേണില്ല. അമ്മേടേം കിച്ചുന്റേം കാര്യം നോക്കണ്ടേ" വേലിക്കലെ മഞ്ഞ കോളാമ്പിയൊന്നു കിള്ളിയെടുത്ത് സരസു പറഞ്ഞു.
" എന്നാ എട്ടു മണിക്ക് റെഡിയായി നിന്നോ. പണിക്കു പോണ വേഷം മതി. മുണ്ടും ബ്ലൗസും. അവടെ തുണി മാറാനൊന്നും സൗകര്യല്ല.തലേ കെട്ടാനൊരു തോർത്തുമെടുത്തോ. മുടിഞ്ഞ വെയിലാ... കൊറെ ദെവസം റോഡുപണിയാ. അവിടെ കൂടാം. വൈകിട്ട് കൈയ്യി രൂപാ അറുന്നൂറ് കിട്ടും. നീ വിഷമിക്കണ്ട "
"എന്നാലും ചേച്ചീ. എനിക്കിതൊന്നും പരിചയമില്ല" സരസുവിന്റെ കൈയ്യിലിരുന്നൊരു കോളാമ്പി പൂ അമർന്നു.
"ഓ പിന്നെ. എല്ലാമറിഞ്ഞോണ്ടല്ലേയെല്ലാരും പണിക്കിറങ്ങുന്നേ. നീ പോ സരസൂ.. നേരം കൊറെയായ് തലേലെണ്ണയിരിക്കുന്നേ.ഇനി നിന്നാൽ തലനീരിറങ്ങും."
സരസു വേലിക്കൽ നിന്ന് തിരിച്ചു നടന്നു.
" ങ്ങാ പിന്നെ കൃത്യം എട്ടു മണി. ആദ്യ ദിവസം വൈകി ചെന്ന് പണി മേടിക്കണ്ട "
സരസു തിരിഞ്ഞ് നിന്ന് തലയാട്ടി..പിന്നെ ഉമ്മറത്തേക്ക് കേറി.
**
പിറ്റേന്ന് അതിരാവിലെ സരസു എണീറ്റു. അടുക്കളപ്പണി കഴിഞ്ഞ് കുളിച്ച് ചുവന്ന ബ്ലൗസും സുകുവിന്റെ പഴയൊരു കള്ളിമുണ്ടും ചുറ്റി. ആ വേഷം പരിചിതമല്ലാത്തതിനാലവൾക്ക് ചെറിയ സങ്കോചം തോന്നി. തുരുമ്പിച്ച തകരപ്പെട്ടിയിൽ നിന്നും പുതിയ വെള്ളതോർത്തെടുത്ത് മാറത്തിട്ട
വിളക്കിനരികിൽ തെറുത്ത് വെച്ചിരുന്ന തിരിയിൽ നിന്നുള്ള കരിയെടുത്തവൾ കണ്ണെഴുതി.കൂലി കിട്ടുമ്പോൾ ഒരു കൂട് കൺമഷിയും സിന്ദൂരവും വാങ്ങണം. കല്യാണം കഴിഞ്ഞ ആദ്യ ഉത്സവത്തിന് പൂരത്തിന് പോയപ്പോഴാണാദ്യമായ് സുകു ഒരു കൂട് കൺമഷി വാങ്ങി കൊടുത്തത്. കിച്ചു ജനിച്ചപ്പോളത് കൊണ്ടാണവന്റെ കണ്ണും പുരികവും വരച്ചത്.അത് തീർന്നേപ്പാൾ മുതൽ വിളക്കിൽ തിരിയിട്ടു വെക്കും. അത് തൊട്ട് കണ്ണെഴുതും.
" സുകുവേട്ടാ, ഞാൻ പണിക്ക് പോണ്" അടുക്കള ചുവരിൽ സൂക്ഷിച്ചിരുന്ന മുറി കണ്ണാടിയിൽ മുഖം നോക്കി. മഷിയെഴുതിയ കണ്ണുകളിൽ പ്രതീക്ഷയുടെ തിരയിളക്കം. അടുക്കളയിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ സുകു പായയിലെണീറ്റിരുന്നു കോട്ട് വായിടുന്നു.തൊട്ടരികെ കിച്ചു നല്ലയുറക്കം " നീ നേരം കളയാതെ പോ പെണ്ണേ. അവനോട് കാര്യം ഞാൻ പറഞ്ഞോളാം"
വാഴയിലയിൽ പൊതിഞ്ഞ ചോറു പൊതിയെടുത്ത് സരസു ഇറങ്ങി..
" ന്റെ ഭഗവാനേ … പെണ്ണിനെ കാത്തോണേ" അകത്ത് നിന്ന് അമ്മയുടെ പ്രാർത്ഥന കേട്ട് സരസു വേലിക്കലേക്കു നീങ്ങി.
" ചേച്ചീ.... "
"ങാ.. നീ നേരത്തെത്തിയല്ലോ" മുടിയുയർത്തി പൊക്കി കെട്ടി വെച്ച് ചുവന്ന തോർത്തിന്റെ ഒരറ്റം അരയിൽ കുത്തി ,ഗോമതി ഒരുങ്ങിയിറങ്ങി.
രണ്ടു പേരും കൂടിയിടവഴികടന്ന് റോഡിലേക്കിറങ്ങി.
"ഇതാ സുകുന്റ പെണ്ണല്ലേഗോമതി? ഇവളേം കൂട്ടിയാ പണിക്ക് ? നന്നായ് .സുകുനിപ്പം ഷാപ്പിന്നിറങ്ങാൻ നേരോല്ല" ചായക്കടക്കാരൻ പരമുവിന്റെ ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി രണ്ടു പേരും മുന്നോട്ട് നടന്നു..
റോഡ് പണി നടക്കുന്നിടത്തെത്തിയപ്പോഴേക്കും സരസു വിയർത്തു കുളിച്ചു. ഗോമതി കൂസലില്ലാതെ മുന്നോട്ടു നടന്നു. സരസു അവരുടെ പിന്നാലെയും.
"സാറേ, ഇതാ ഞാൻ പറഞ്ഞ പെങ്കൊച്ചു ,സരസ്വതി " നീല ഷർട്ടിട്ട കൊമ്പൻ മീശക്കാരനോട് ഗോമതി പറഞ്ഞു .
അയാളുടെ മുഖം കണ്ടമ്പരന്നു നിൽക്കുന്ന സരസുവിന്റെ ചെവിയിൽ ഗോമതി കുശുകുശുത്തു "പാവമാ .. പേടിക്കേണ്ട .കപ്പടാ മീശയും എടുത്താൽ പൊങ്ങാത്ത തടിയുമുണ്ടെന്നേയുള്ളൂ.ഒരു തഞ്ചത്തിനൊക്കെ നിന്നാ മതി "
സരസു തലയാട്ടി. അവളെയവിടെ നിർത്തി ഗോമതി മുന്നോട്ട് നടന്നു.
“ പുതിയ പണിക്കാർ സരസ്വതി , ഗോപാലകൃഷ്ണൻ രണ്ടു പേരുമിങ്ങോട്ട് വാ “
സാറിന്റെ വിളി കേട്ട് സരസു നീങ്ങി നിന്നു .തൊട്ടരികെ നിൽക്കുന്ന ആളാവും ഗോപാലകൃഷ്ണൻ . വലിയ വരകളുള്ള കള്ളി ഷർട്ടാണ് വേഷം. നല്ല ഉയരവും കട്ടി മീശയും വെച്ച സുന്ദരൻ ..
അയാൾ തന്നെ തന്നെ നോക്കുന്നത് കണ്ടു സരസു നോട്ടം പിൻവലിച്ചു.
"ഈ പണിയിൽ മുൻപരിചയമുണ്ടോ? "
സരസു ഇല്ലെന്നു തലയാട്ടി.
" ഉം. വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇവൻ വെട്ടിത്തരുന്ന കല്ലെടുത്തു ചട്ടിയിലാക്കി ദേ ..ആ പണി നടക്കുന്നിടത്തു കൊണ്ട് പോയിട്ടാൽ മതി. . പിന്നെ നല്ലവണ്ണം വെള്ളം കുടിക്കണം. പൊരിവെയിലാ.അല്ലേൽ പണി പാളും "
സരസു അതിനും തലയാട്ടി..
“എന്നാൽ കോവാലന്റെ കൂടെ ചെല്ല്..”
സരസു അയാളുടെ പിന്നാലെ നടന്നു .പോകുന്ന വഴിക്കു ഗോപാല കൃഷ്ണൻ എന്ന കോവാലൻ ഷർട്ടൂരി കൈയിലെ പ്ലാസ്റ്റിക് സഞ്ചിയിലാക്കി, അടുത്തുള്ള മരത്തിന്റെ കൊമ്പിൽ വെച്ചു .ഇപ്പോൾ ചുവന്ന ബനിയനും മുണ്ടുമാണ് അയാളുടെ വേഷം.
കോവാലൻ തൂമ്പ കൊണ്ട് കല്ലെടുത്തു കോരി ഇരുമ്പ്ചട്ടിയിലാക്കി സരസുവിന്റെ തലയിൽ വെച്ച് കൊടുത്തു.
അതുമായി പണി സ്ഥലത്തു ചെന്ന് ഗോമതി പറഞ്ഞിടത്തിട്ടു കൊടുത്തു സരസു മടങ്ങി
രണ്ടാമതും കല്ലിടുമ്പോൾ സരസു കോവാലനോട് പറഞ്ഞു “കുറച്ചൂടെയിട്ടോ “
"വേണ്ട ചേച്ചി അത് മതി..മേല് നോവും.ആദ്യ ദിവസമല്ലേ" സരസു ചിരിച്ചു
ഉച്ചക്കൂണ് കഴിക്കാൻ വലിയ ആൽ മരത്തിന്റെ ചുവട്ടിലിരുന്നപ്പോൾ കോവാലനു മവരുടെ കൂടെ കൂടി.
“ചായകടേന്നു മേടിച്ചതാ ചേച്ചിമാരെ” പ്ലാസ്റ്റിക് കവറിലെ സാമ്പാർ പൊതി കടിച്ചു പൊട്ടിച്ചു കോവാലൻ പറഞ്ഞു
"ഉം.. നിനക്ക് പെണ്ണും പെടക്കോഴീം ഇല്ലേ കോവാലാ " ഒരു കഷ്ണം ഉണക്ക മീൻ അവന്റെ നേരെ നീട്ടി ഗോമതി ചോദിച്ചു
“ചേച്ചിയെ, എനിക്ക് ഈ തണ്ടും തടിയും മാത്രമേ ഉള്ളു .വയസു 24 “ കോവാലൻ സരസുവിനെ നോക്കി ചിരിച്ചു.
" ആഹാ കണ്ടാ പറയൂല. അല്ലെ സരസു.. നിനക്കെത്രയായി ?"
" 28 "സരസു ഊണ് മതിയാക്കി..
കുറച്ചു നേരം വിശ്രമിക്കാൻ കിട്ടിയയി ടവേളയിൽ ഗോമതി നിലത്തു തോർത്ത് വിരിച്ചു കിടന്നു. സരസു മരത്തിൽ ചാരി ഇരിക്കുമ്പോൾ, കോവാലൻ അവൾക്കെതിരെയിരുന്നു . പിന്നെയവളെ നോക്കി മൂളി പാട്ടു പാടി .
"ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ "
“കോവാല നിന്റെ പാട്ടും ഉശിരൻ .. ഉറക്കെ പാടിക്കോ “ഗോമതി പറഞ്ഞപ്പോൾ കോവാലനും സരസുവും ചിരിച്ചു..
ഉച്ച കഴിഞ്ഞു പണിക്കു കയറിയപ്പോൾ സരസുവിനു കുറച്ചൂടെയുഷാറായി. പണി വിചാരിച്ച പോലെ കുഴപ്പമില്ല. അവളു ശിരോടെ ചട്ടിയുമായി നടന്നു.
വൈകിട്ട് കാശും വാങ്ങി വീട്ടിലേക്കു നടക്കുമ്പോൾ സരസു പറഞ്ഞു” ചേച്ചി, ഒന്ന് ചന്തേ കേറണം “
“അതിനെന്താ ?”
രണ്ടു പേരും കൂടെ ചന്തയിൽ ചെന്ന് മത്തി വാങ്ങി. ഒരു തേങ്ങയും. ചന്തയിലെ ചെട്ടിയാരുടെ കടയിൽ നിന്ന് സരസു ഒരു കൂടു കണ്മഷിയും ചുവന്ന ചാന്തു പൊട്ടും മേടിച്ചു. അമ്മക്കൊരു പുതിയ കള്ളിമുണ്ടും കിച്ചുവിന് രണ്ടു പാക്കറ്റ് ബിസ്കറ്റും മേടിച്ചു .
വീടിന്റെ പടി കടന്നപ്പോൾ ഗോമതി സരസുവിനെ ഓർമിപ്പിച്ചു “ഇച്ചിരി ചൂട് വെള്ളത്തിൽ മേല് കഴുകു പെണ്ണേ .നാളെ എണീക്കണ്ടെ “
“എനിക്ക് കുഴപ്പമില്ല ചേച്ചി..” സരസു ചിരിച്ചു കൊണ്ടകത്തേക്കു നടന്നു
“നീ നേരത്തെ കിടന്നോ പെണ്ണേ ..മേലനങ്ങി വന്നതല്ലേ.. അവൻ വരുമ്പം ഞാൻ ചോറ് കൊടുത്തോളാം .ഏതു നേരത്ത് വരുമോ എന്തോ ?”
മത്തി വറുത്തത് കൂട്ടി കിച്ചുവിനും അമ്മക്കും ചോറ് കൊടുത്തു ,സരസു സുകുവിനുള്ളത് പാത്രത്തിലാക്കി മൂടിവെച്ചു. അവളും കഴിച്ചു.
പായ വിരിച്ച് കിച്ചുവിനെ കിടത്തി. അവന്റെകിച്ചുവിന്റെ തുടയിൽ താളം പിടിച്ചു സരസു കണ്ണടച്ചു കിടന്നു.
"ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ "
**
രാവിലെ സരസു ഒരുങ്ങിയിറങ്ങിയപ്പോൾ ഗോമതി പറഞ്ഞു
“നിന്നെ കണ്ടാ ഒന്ന് പെറ്റതാന്നു തോന്നില്ല സരസു..”
ഗോമതിയുടെ നോട്ടം കണ്ടു സരസു തോർത്ത് മാറിലേക്ക് നന്നായ് വലിച്ചിട്ടു
" പെണ്ണിന്റെ ചന്തം കെട്ടുന്ന ആണിന്റെ കൊണവതികാരം പോലെ തന്നെ. നിന്റെ സുകുവിന് നീ കൊരങ്ങിന്റെ കൈയിൽ കിട്ടിയ പൂമാലയാ "
സരസു മിണ്ടാതെ കൂടെ നടന്നു .
" എന്നെ കണ്ടാൽ അമ്പതു പറയില്ലേ സരസു .. 38 നടപ്പാ .. അതെങ്ങിനെ? കെട്ട്യോൻ വലിച്ചു കീറുവല്ലേ ദിവസോം... തലേലെഴുത്തു .."
രണ്ടു പേരും നടന്നു ചെല്ലുമ്പോൾ കോവാലൻ പണിക്കു കേറിയിരുന്നു. നീല ബനിയനിട്ടു അയാൾ ചട്ടി തലയിൽ വെച്ച് നീങ്ങുന്ന സരസുവിനെ നോക്കി മൂളിപാട്ടു പാടി ജോലി തുടങ്ങി.
"നള ദമയന്തി കഥയിലെ അരയന്നം പോലെ
കുണുങ്ങി കുണുങ്ങി പോകും പെണ്ണെ.. "
ചട്ടി തലയിലേക്ക് വെക്കുമ്പോൾ കോവലിന്റെ കൈ പലതവണ സരസുവിന്റെ കൈയുമായി മുട്ടി.
"ആരുമില്ലാത്തപ്പോൾ ഞാൻ സരസുന്നേ വിളിക്കു.." ആറാമത്തെ ചട്ടി തലയിലേക്ക് വെക്കുമ്പോഴാണ് കോവാലൻ സരസുവിനോടത് പറഞ്ഞത്..
സരസു നാണിച്ചു ചുണ്ട് കടിച്ചു.
വൈകുന്നേരം കുളിക്കാൻ നേരം, കല്യാണം കഴിഞ്ഞു ആദ്യമായി മറപ്പുരയിൽ വെച്ച് സരസു മൂളിപ്പാട്ട് പാടി..
" പൂന്തേനരുവി.. പൊൻ മുടി പുഴയുടെ അനുജത്തി
നമ്മുക്കൊരേ മോഹം... ഉം .. ഉം...ഉം ..."
***
മുട്ടുകാലിലൊരു തൊഴി കൊണ്ടാണ് സരസു ഉറക്കത്തിൽ നിന്നുമുണർന്നത്.. പായയിലെണിറ്റിരുന്ന വഴിക്കു സുകുവിന്റെ വലതു കൈ അവളുടെ കവിളിലും വീണു..
"എന്തിനാ ആ പാവത്തിനെ തല്ലി കൊല്ലുന്നേ? "
“ഞാൻ വരുന്നവരെ അവക്ക് എണീറ്റിരിക്കാൻ പറ്റില്ലേ......മോളെ” അമ്മയുടെ ചോദ്യത്തിന് മറുപടി കൊടുത്തു, സരസുവിന്റെ നീട്ടി വെച്ച കാലിൽ ഒന്നു കൂടെ ചവിട്ടി, അയാൾ പായയിൽ ചുരുണ്ടു കിടന്നു.
ഒച്ചകേട്ടുണർന്നു കരഞ്ഞ കിച്ചുവിനെ സരസു ചേർത്ത് പിടിച്ചു .. അവന്റെ തുടയിൽ താളമിടാതെ.. മൂളിപ്പാട്ട് പാടാതെ..
***
“സുകുവിന്നലെ മേളമായിരുന്നല്ലേ സരസൂ ? നെന്റെ മുഖം കണ്ടാലറിയാം” സരസു ഗോമതിയുടെ കൂടെ പണി സ്ഥലത്തേക്ക് നടന്നു.
"സരസു.. കെട്ട്യോൻ ദുഷ്ടനാണേൽ വേണ്ടെന്നു വെക്കണം " രണ്ടാമത്തെ ഇരുമ്പു ചട്ടി തലയിൽ വെക്കുമ്പോൾ സരസുവിന്റെ കവിളിൽ നോക്കി കോവാലൻ പറഞ്ഞു..
സരസു ചട്ടിയുമായി തല കുനിച്ച് നടന്നു.
ഊണ് കഴിച്ചു വിശ്രമിക്കാൻ സമയം മടിക്കുത്തിൽ നിന്നും ചെറിയൊരു പൊതിയെടുത്തു കോവാലൻ സരസുവിനു കൊടുത്തു
“മേലെക്കാവിലെ ഉത്സവമായിരുന്നു .. രാത്രി അവിടം വരെയൊന്ന് പോയി. സരസുനെ ഞാൻ മറന്നില്ല”
സരസു ഗോമതി കാണാതെ പൊതി മടിക്കുത്തിൽ സൂക്ഷിച്ചു.
രാത്രിയെല്ലാവരുമുറങ്ങിയപ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ സരസു പൊതി തുറന്നു.
പല നിറത്തിലെ ചാന്തു പൊട്ടും ഒരു ഡസൻ പച്ച കുപ്പി വളകളും .
കിച്ചുവിനെ കെട്ടി പിടിച്ചു കിടക്കുമ്പോൾ താനാദ്യമായി ഒരു സ്ത്രീയായതായി സരസുവിനു തോന്നി. സരസുവിന്റെ മനസും ശരീരവും എന്തോക്കെയോ കൊതിച്ചു.
മയക്കത്തിലെപ്പോഴോ കെട്ടി പുണർന്ന സുകുവിനെ സരസു കൈകൾ കൊണ്ട് വരിഞ്ഞു ചുറ്റി
“എന്റെ കോവാലാ..”
*****
രാവിലെ പണിക്കിറങ്ങിയപ്പോൾ പെട്ടിയിൽ നിന്നും നിറം മങ്ങി തുടങ്ങിയ പച്ച ബൗസെടുത്തു സരസു അണിഞ്ഞു. നെറ്റിയിൽ പച്ചപ്പൊട്ടു കുത്തി .കുപ്പി വള കൂട്ടത്തിൽ നിന്നും രണ്ടു വളയെടുത്തു വലത്തെ കൈയിലിട്ടു.. പുതിയ വലിയ മുഖ കണ്ണാടിയിൽ നോക്കി സരസു ചിരിച്ചു.
ഉച്ചക്ക് ഗോമതി ഉറങ്ങാൻ കിടന്നപ്പോൾ കോവാലൻ സരസുവിനു വേണ്ടി മെല്ലെ പാടി..
" മനോഹരി നിൻ മനോരഥത്തിൽ.. "
സരസു നാണിച്ചു തല താഴ്ത്തി.കോവാലൻ ചുറ്റും നോക്കി .അവളുടെ വലംകൈയിൽ തൊട്ടു.സരസു മറുത്തൊന്നും പറയാതിരുന്നപ്പോൾ ധൈര്യപൂർവം അവളുടെ കൈയെടുത്തു മടിയിൽ വെച്ച്..പാട്ടു തുടർന്നു.
“അറിയാതെ പൊഴിയും മധു കണമെങ്കിലും
നുകരുവാനടിയനെ അനുവദിക്കൂ...”
***
സരസു പണിക്കു പോയി തുടങ്ങിയപ്പോൾ വീട്ടിലാഘോഷമായി.. അമ്മക്ക് മാറി ഉടുക്കാൻ മൂന്ന് മുണ്ടും ബ്ലൗസുമവൾ വാങ്ങി കൊടുത്തു. അടുക്കളയിലെ തുരുമ്പു പിടിച്ച ടിന്നുകളിൽ അരിയും പഞ്ചസാരയും ഉപ്പും മുളകുമെല്ലാം നിറഞ്ഞു. കിച്ചു പുതിയ തരം ബിസ്കറ്റുകളുടെ രുചി അറിഞ്ഞു.സന്ധ്യ നേരത്തു അമ്മിയിൽ തേങ്ങാ അരയുന്നതിന്റെ ഒച്ചയും മീൻ വറക്കുന്നതിന്റെയും ഗന്ധവും പരന്നു.
സരസുവും അമ്മയും കിച്ചുവും മനസ് തുറന്ന് ചിരിച്ചു.
മാറ്റമില്ലാതെ തുടർന്നത് സുകു മാത്രം... അയാൾ പതിവ് പോലെ കുടിച്ചു വരികയും സരസുവിനെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു.
ഒരു ദിവസം പണി സ്ഥലത്തു നടു വേദനിച്ചു സരസു ഇരിക്കുമ്പോഴാണ് കോവാലൻ അടുത്ത് വന്നു പറഞ്ഞതു .
" സരസു രാത്രി ഞാൻ വരാം .നമ്മുക്ക് നാട് വിടാം .ഞാൻ നിന്നെ പൊന്നു പോലെ നോക്കി കൊള്ളാം .പേടിക്കേണ്ട "
സരസു മറുപടി കൊടുക്കുന്നില്ലെന്നു കണ്ടു കോവാലൻ തുടർന്നു "എന്നെ വിശ്വാസമില്ലേ ?"
"കിച്ചു ..?"
"അവന്റെ നിന്റെ മോനല്ലേ .കൂടെ കൂട്ടിക്കോ.. ഇനി ഇല്ലെങ്കിൽ തന്നെ ആൺകുട്ടിയല്ലേ.. അവന്റെയച്ഛൻ നോക്കട്ടെ "
വൈകിട്ട് കുളി കഴിഞ്ഞു വന്നു 'അമ്മ കാണാതെ സരസു രണ്ടു സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും പ്ലാസ്റ്റിക് സഞ്ചിയിലാക്കി.. മറ്റൊരു ചെറിയ സഞ്ചിയിൽ കിച്ചുവിന്റെ ഉടുപ്പുകളും...പിന്നെ, ഒരു നിമിഷം ഒന്നാലോചിച്ചതിനു ശേഷം അവ സഞ്ചിയിൽ നിന്നും എടുത്തു മാറ്റി ചെറിയ തകര പെട്ടിയിൽ തന്നെ തിരിച്ചു വെച്ചു.
**
പാതിരാത്രിയായപ്പോൾ പുറത്തു ചൂളം വിളി കേട്ട് സരസു കണ്ണ് തുറന്നു .അവളെ ഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സുകുവിന്റെ വലതു കൈയവളുടെ നഗ്നമായ വയറിൽ പതിച്ചു.. പതിയെ അയാളുടെ കൈ എടുത്തു മാറ്റിയപ്പോഴേക്കും കിച്ചു അവന്റെ ഇടത് കാലവളുടെ കാലിനു മേലേക്കിട്ടു .
സുകുവിന്റെ കൂർക്കം വലിക്കും അമ്മയുടെ ഇടക്ക് ഇടക്കുമുള്ള ചുമക്കുമിടയിൽ കോവലിന്റെ ചൂളം വിളികളും മൂളിപ്പാട്ടും കേട്ട് സരസു ഉത്തരത്തിൽ നോക്കി കിടന്നു.
രാവിലെ പണിക്കു പോവാനായി ഗോമതി ഒരുങ്ങി ഇറങ്ങി വന്നു.
"ഞാനിനി വരുന്നില്ല ചേച്ചി "
"അവൾക്കു തിന്നിട്ടെല്ലിന്റെടേൽ കേറി ഗോമതി. അടുക്കളെലു പൊക കണ്ടപ്പം അവള്ക്കു അഹമതി .കൊച്ചു വിശന്നു കരയുമ്പം തന്നെ വന്നോളും " സരസു വാങ്ങി കൊടുത്ത പുതിയ മുണ്ടു നനച്ചു അയയിൽ വിരിക്കുന്ന അമ്മ ഗോമതിയോടായി പറഞ്ഞു..
കിടക്കപ്പായിൽ നിന്നും സുകുവെണീറ്റ് വരുന്നത് കണ്ടു ,സരസു തിണ്ണയിൽ നിന്നും കിച്ചുവിനെയെടുത്തടുക്കളയിലേക്കു നടന്നു.
അടുക്കളയിലെ ചുവരിൽ കൊളുത്തിയിട്ട കണ്ണാടിയിൽ സിന്ദൂരപ്പൊട്ടില്ലാത്ത , സരസുവിന്റെ മുഖം പ്രതിഫലിച്ചു.. മഷിയെഴുതാത്ത കണ്ണുകളിൽ നിരാശ നിഴലിച്ചു...
Sanee Marie John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo