Slider

കുന്തി

0



ആദ്യമായി ജോലിക്ക് പോവുന്ന ഹോസിപിറ്റലിലെ ഇടനാഴികളും എന്തിന് ബാത്റൂമുകൾ വരെ ac ആണ് എന്ന് പറഞ്ഞപോഴേ അമ്മ പറഞ്ഞു..
"നിനക്ക് ഇതൊന്നും പറ്റൂല...
നീയൊരു ദീനക്കാരിയാ..ഞാൻ പാത്രം കഴുകിയും തുണിയലക്കിയും കിട്ടിയത് നുള്ളിയും പെറുക്കിയും നമ്മൾ ഇതുവരെ എത്തിയില്ലേ? നീ ഡിഗ്രി വരെ പഠിചില്ലേ . ഇനിയുംഇതുപോലൊക്കെതന്നെ അങ്ങോട്ട്‌ പോയ മതീലേ നമുക്ക്?"
എനിക്കീ പറയുന്ന ഒരു ദീനവും ഇല്ല. അഞ്ചാംവയസ്സിൽ അപസ്മാരം വന്നു എന്റച്ഛൻ ട്രെയിൻ തട്ടി മരിച്ച ദിവസം, അന്നാണ് ആദ്യായും അവസാനായും വന്നത്. കുഞ്ഞ് മനസിന്‌ താങ്ങാനാവാത്ത പേടിയും സങ്കടവും കാരണം വന്നതാവാനേ വഴിയുള്ളു. പിന്നെ ഒരിക്കലും വന്നിട്ടും ഇല്ല.എന്നാലും അമ്മയ്ക്ക് ഇപ്പോഴും പേടിയാ പാവം.
അച്ഛൻ ട്രെയിനിനു മുന്നിൽ ചാടിയതാന്നും അബദ്ധത്തിൽ പറ്റിയതാന്നും പറയുന്നുണ്ട്. എനിക്കറിയില്ല നേരെന്താന്നു.
എന്റെ മനസ്സിൽ ദിവസവും വൈകിട്ട് കള്ളുകുടിച്ചു വന്ന്, എന്നെയും അമ്മയേം ഉറക്കാതെ ബഹളമുണ്ടാക്കി, പാത്രങ്ങളും, കഞ്ഞിയും, കറിയുമെല്ലാം, പുറത്തേക്കറിയുന്ന അച്ഛനെയാണോർമ്മ.
അമ്മയെ ഉപദ്രവിക്കാറുള്ളത് ഓർമയില്ല.ഇങ്ങനൊക്കെ ആണേലും അച്ഛൻ പിറ്റേ ദിവസം എന്നേം അമ്മയേം എന്തൊക്കെയോ പറഞ്ഞു ചിരിപ്പിക്കാറുണ്ടായിരുന്നു . എന്നെ സൈക്കിളിൽ ഇരുത്തി സ്കൂളിലും, സൈക്കിളിൽ എന്നെയും അമ്മയെയും മുൻപിലും പിറകിലും ഇരുത്തി ഞങ്ങൾ സർക്കസ്സിനു പോയതും മനസ്സിൽ എന്നും മഴവില്ല് പോലെയുള്ള ഓർമയാണ്..
എനിക്ക് ഓര്മവെച്ചപ്പോഴും ഓർമകളുടെ വിചാരണയ്ക്കോ മുഷിഞ്ഞ ഓർമകളെ അലക്കി വെളുപ്പിക്കാനോ ഞങ്ങൾ പരസ്പരം മുതിർന്നിട്ടില്ല..
പിന്നെയും ഈ പതിനഞ്ചു വർഷങ്ങൾ ഞങ്ങൾ ഈ തോണി സ്വയം തുഴഞ്ഞും പരസ്പരം തുഴകൾ കൈമാറിയും വെള്ളം തേവിയും ഈ കരയിൽ എത്തി .
ഞാൻ പഠിക്കാൻ വലിയ മിടുക്കി അല്ലാഞ്ഞിട്ടും അമ്മയെ അധികം ബുദ്ധിമുട്ടിക്കാതെ ഡിഗ്രി പാസ്സായി .. അമ്മ പണ്ടേ അസുഖകാരിയാണ് ശ്വാസം മുട്ടൽ, എന്നാലും അമ്മയ്ക്ക് എന്നെ ജോലിക്ക് വിടാൻ പേടി.
ഇനിയമ്മയെ പാത്രം കഴുകാനും തുണിയലക്കാനും വിടില്ല എന്ന ദൃഢനിശ്ചയത്തോടെ ആണ് ഈ പഠിപ്പെല്ലാം പഠിച്ചത്. ഡിഗ്രി കഴിഞ്ഞത് കൊണ്ട് എന്തെങ്കിലും ജോലി കിട്ടും, അന്നുമുതലുള്ള പരിശ്രമ ഫലമാണ് ഈ ജോലി..
വർഷം അഞ്ചായി നാട്ടിൽ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ പണിതുടങ്ങിയിട്. ഞങ്ങൾ സ്കൂളിലേക്ക് നടന്ന് പോകുന്ന വഴിയിലായിരുന്നു ഈ ഹോസ്പിറ്റലിൽ. അന്ന് തറക്കൽ ഇട്ട ദിവസം പടിക്കൽ സമരപന്തൽ നാട്ടി, നാട്ടിലെ ചില പൊതു പ്രവർത്തകരും രാഷ്ട്രീയകാരും നാട്ടുകാരും അവിടെ ഇരിപ്പായി.
'ഇങ്ങനൊരു വികസനം നാടിനു വേണ്ടേ വേണ്ട '
എന്ന മുദ്രാവാക്യം വലിയൊരു ബാനറിൽ എഴുതി അവിടെ തൂക്കി.
രാവിലെയും വൈകിട്ടും മുദ്രാവാക്യങ്ങൾ വിളിച്ചു, വെയിലും മഴയും കൊണ്ട് 3 വർഷങ്ങൾ..
പിന്നീട് ആ ബാനറിലെ അക്ഷരങ്ങൾ എപ്പോഴോ മാഞ്ഞത് അവരാരും അറിഞ്ഞില്ല . പോകെപ്പോകെ കസേരകളുടെ, അണികളുടെ എണ്ണവും കുറഞ്ഞു . ഇതെല്ലാം ദിവസവും എണ്ണമെടുക്കുന്ന ഞങ്ങൾ സ്കൂൾ കുട്ടികൾക്ക് മാത്രമായിരുന്നോ മനസ്സിലായത്?
കഴിഞ്ഞ വർഷം ഹോസ്പിറ്റൽ ജോലികൾ അതിന്റ പരിസമാപ്തിയിൽ എത്തുന്ന അവസരത്തിൽ സമര പന്തൽ പൊളിച്ചു സമരക്കാർ തന്നെ കസേരകൾ മുഴുവൻ മാറ്റി.
കാരണം എന്തായാലും നാട്ടുകാർ അഴിച്ചു വിട്ടിരുന്ന സമരവും പ്രക്ഷോപങ്ങളും അവരു സ്വയം പിടിച്ചു കെട്ടി..
ആ സമരക്കാർക്കോ അവരുടെ കുടുംബാംഗത്തിനോ ജോലി കൊടുക്കാൻ ഹോസ്പിറ്റൽ തയ്യാറായി എന്ന് പിന്നീട് അറിയാനായി..
ഡിഗ്രി കഴിഞ്ഞ ഉടനെ ഞാനും അവിടെ ബയോ ഡാറ്റ കൊടുത്തു. ക്ലീനിങ് ജോലികൾക്കു പോലും മാന്യമായ ശമ്പളം അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. എനിക്ക് കിട്ടിയത് അറ്റന്റർ ജോലിയാ. ഉള്ളത് കൊണ്ട് ഓണം പോലെ,
പിന്നീട് നമുക്ക് പ്രൊമോഷന് നോകാം എന്ന് ആ സൂപ്പർവൈസർ പറഞ്ഞപ്പോഴും അത്രയേ തോന്നിയുള്ളൂ.
ആദ്യത്തെ മാസം ലേബർ റൂമിൽ ആയിരുന്നു ജോലി. രണ്ടു തരത്തിലുള്ള പ്രസവ മുറികൾ ഉണ്ട്. വളരെ സജീകരണങ്ങളുള്ള ഹോസ്പിറ്റൽ ആയതിനാൽ വളരെയധികം പ്രസവങ്ങൾ നടക്കുന്നു.
പാശ്ചാത്യ രീതിയിൽ രോഗികളെ പരിചരിക്കുന്ന ഇടം ഉണ്ട് . വേദനയില്ലാതെ ചിരിച്ചു കൊണ്ട് സ്യൂട് റൂമുകളിൽ പ്രസവിക്കുന്നവർ.. പാവങ്ങളൊക്കെ അതിന്റെ ബില്ല് കണ്ടാൽ ചിലപ്പോൾ കല്യാണമേ വേണ്ടാന്ന് വെച്ച് പോവും.
ഒരിക്കെ ലേബർ റൂമിൽ മുച്ചിറിയോടെ ജനിച്ച കുഞ്ഞുമോളെ കണ്ടു ഇതെന്റെ കുഞ്ഞല്ല എന്ന് പറഞ്ഞു അലറി വിളിച്ചു കരഞ്ഞ അമ്മയുടെ കൂടെ കരഞ്ഞു,21ആം വയസ്സിൽ ഒരമ്മയുടെ നൊമ്പരം ആദ്യമായി അറിഞ്ഞു.
പണ്ട് ആശുപത്രികളിൽ പോകുമ്പോൾ അവിടുത്തെ ചില ജീവനക്കാരുടെ പെരുമാറ്റത്തിൽ മനം മടുക്കാറുണ്ടായിരുന്നു. ഈ ജോലിയിൽ വന്നതിനു ശേഷം ഒരിക്കലും ആരെയും കുറ്റം പറയാൻ തോന്നാറില്ല. പലതരത്തിലുള്ള വേദനകൾ ദുരിതങ്ങൾ അനുഭവിക്കുന്നവരോട് ഇടപഴകുമ്പോൾ ചിലപ്പോൾ മനസ് അങ്ങനൊക്കെ ആയിപോയേക്കാം .
എന്നാലും ആശുപത്രിയിലെ ജോലിയിൽ കാണേണ്ടി വരുന്നവരുടെ സങ്കടങ്ങൾ എല്ലാം കണ്ടും അറിഞ്ഞും എന്റെ തലയിൽ വരുന്ന വേവലാതികളുടെയും ഭാണ്ഡം എല്ലാം ഞാൻ ആ ഡ്രസ്സിങ് റൂമിൽ തന്നെ ഉപേക്ഷിച്ചു പോരും..
നാലഞ്ചു മാസങ്ങൾക്കു ശേഷം ആണ് NICU യിൽ പോസ്റ്റിങ്ങ്‌ ആയതു. കുഞ്ഞ് കുട്ടികളെ എടുക്കാനുള്ള ആഗ്രഹം എല്ലാം മനസു നിറച്ചു തീർക്കാലോ എന്ന സന്തോഷത്തോടെയാണ് അങ്ങോട്ട്‌ പോയത്..
എന്നാൽ അവിടെ കാത്തിരുന്നത് അനസ് എന്ന കുഞ്ഞുമോനാണ്. അവനു 1വയസ്സുണ്ട്. കുറച്ചു മാസങ്ങൾക് മുൻപ് ഒരു വാഹനാപകടത്തിൽ അവന്റെ നട്ടെല്ലിനും വേറെ ഏതെല്ലാമോ അന്തരാവയവങ്ങൾക്കും കേടുപാടുകൾ പറ്റി. വളരെ ഉല്ലാസവാനായിരുന്ന കുഞ്ഞ് ഒരക്ഷരം മിണ്ടാതെ കണ്ണുകൾ പോലും ചലിപ്പിക്കാതെ ഒരു ജീവച്ഛവം പോലെ ആയി.
തലച്ചോറിന് ഒന്നും സംഭവിച്ചിട്ടില്ല. അവന്റെ മാതാപിതാക്കൾ വളരെ സമ്പത്തുള്ളവരാണ് ഹോസ്പിറ്റൽ എംഡി യുടെ സ്വന്തക്കാർ.. ഡോക്ടർ പറഞ്ഞ ഈ ഒരു കാര്യത്തിന്റെ പുറത്ത് അവർ അവനെ ഇവിടെ കൊണ്ടുവന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനും വരാതിരിക്കുവാനും സാധ്യത ഉണ്ട്.
എന്നാൽ ഓരോദിവസവും NICU യിലെത്തുന്ന ഡോക്ടർമാർ അടക്കം ഞങ്ങൾ ഓരോരുത്തരും ആദ്യം അവന്റെ അടുത്തേക്കാണ് പോവുന്നത്.
പ്രത്യേകം സജ്ജീകരിച്ച വാട്ടർ ബെഡിൽ ഇതെല്ലാം അറിഞ്ഞോ അറിയാതെയോ അവൻ കിടന്നു..
ഞങ്ങൾ നഴ്സുമാർക്കൊപ്പം അവന്റെ ശരീരം ദിവസവും തുടച്ചു വൃത്തിയാക്കും.ഉടുപ്പുകൾ ഇടീപ്പിക്കും. ട്യൂബിലൂടെ ഭക്ഷണം കൊടുക്കും, ഇടയ്ക്ക് മടിയിൽ വെക്കും, കളിപ്പാട്ടങ്ങൾ എടുത്തു അവന്റെ നേരെ കാണിച്ചു ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കും , വ്യായാമങ്ങൾ ചെയ്തു കൊടുക്കും.
സദാസമയവും കിടക്കുന്നതിനാൽ ദേഹം പൊട്ടാതിരിക്കാൻ ഈ നിർദേശങ്ങളെല്ലാം ഡോക്ടറുടേതാണ്. കൂടാതെ അവനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും .
കണ്ണ് നിറയ്ക്കുന്ന കാഴ്ച ദിവസവും ICU നു മുന്നിൽ വന്നിരിക്കുന്ന അനസിന്റെ ഉപ്പയും ഉമ്മയും ആണ്. ഉമ്മയ്ക് എന്റെ പ്രായം ഉണ്ടെങ്കിലായി.
ഇടയ്ക്ക് അവർ അനസിന്റെ അടുക്കൽ പോവും അവനെ കാണാൻ . അപ്പോഴെല്ലാം ആ കണ്ണുകൾ നിർവികാരതയുടെ ആഴത്തിൽ മുങ്ങിപ്പൊങ്ങുന്നതാണ് കാണാൻ സാധിച്ചിട്ടുള്ളത് . അങ്ങനെ ഒരു വർഷം കടന്നു പോയി പിന്നീട് എന്റെ സ്ഥിരം ഡ്യൂട്ടി അവിടെയായി.
അതിനിടയ്ക് ഞങ്ങളുടെ അനസ് മോന് പല്ല് വന്നു. ഞങ്ങൾ ഓരോരുത്തരും അവന്റെ അമ്മമാരായി. ഞങ്ങളുടെ കുഞ്ഞിന്റെ ജീവനുവേണ്ടി പ്രാർത്ഥിച്ചു. ഒരു ദിവസം അവൻ കണ്ണുകൾ ചലിപ്പിച്ചു. എല്ലാവരുടെയും സന്തോഷവും ശുഭാപ്തി വിശ്വാസവും പതിന് മടങ്ങായി..
പിന്നീട് കുറച്ചു കാലത്തിനു ശേഷം ഉമ്മയെ ആശുപത്രിയിലേക് കാണാതായി.. അനസ്സിനു ഒരു കുഞ്ഞനുജൻ പിറന്നു എന്ന് പിന്നീട് അറിഞ്ഞു..
പിന്നെയും 1 വർഷം ഞാൻ അനസിന്റെ കൂടെ.
ഇതിനിടയ്ക് മെച്ചപ്പെട്ട ശമ്പളവും സൗകര്യങ്ങളും ഉള്ള വേറൊരു ജോലി തരമായി.. അമ്മയുടെ ആരോഗ്യത്തിനും ഞങ്ങളുടെ ജീവിതം കുറച്ചു കൂടി മെച്ചപ്പെടുന്നതിനുമായി പുതിയ ജോലി തിരഞ്ഞെടുത്തു. പുതിയ സാഹചര്യങ്ങൾക്കിടയിൽ എപ്പോഴോ ഞാൻ അനസിനെ മറന്നു..
കല്യാണം കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷം ഭർത്താവിനൊപ്പം പുതിയ ജോലിയിൽ പ്രവേശിച്ചു ഞാൻ ഗൾഫിൽ പോയി ..
അവിടെ വെച്ച് ഞാൻ ഗർഭിണി ആയി.. ശരീരം കൊണ്ടല്ലങ്കിലും ആദ്യമായി അമ്മയായ കുഞ്ഞിന്റെ ഓർമ്മകൾ എന്നെ വേട്ടയാടാൻ തുടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചു ഒരിക്കലും ഓർത്തില്ലല്ലോ എന്ന കുറ്റബോധം, എന്നെ സ്വയം കുന്തി ദേവിയായി എന്റെ മനസ് കുറ്റപ്പെടുത്തി.
അനസിനെ കാണാൻ അതിയായി ആഗ്രഹിച്ച ഞാൻ പ്രസവത്തിനുനാട്ടിൽ പോകുമ്പോൾ കാണാമല്ലോ എന്ന് പറഞ്ഞു സ്വയം സമാധാനിപ്പിച്ചു..
അഞ്ചാം മാസത്തിൽ നാട്ടിൽ പോയ ഞാൻ അദ്യം ഹോസ്പിറ്റലിൽ പോയി. കൂടെ ജോലിചെയ്തവരാരും അവിടെ ഇല്ല. വർഷങ്ങൾ കുറച്ചായല്ലോ.. മുൻപ് ജോലിചെയ്തതാണെന്ന അവകാശത്തിൽ NICU യിൽ പോയി നോക്കി .
ഹോസ്പിറ്റൽ സൗകര്യങ്ങൾ വർധിപ്പിച്ചിരിക്കുന്നു.. അവിടെ അനസ്ന്റെ കട്ടിൽ ഇല്ല. അവൻ അസുഖം മാറി പോയിരിക്കുന്നു. മനസ് വല്ലാതെ ഇളകി മറിഞ്ഞു.
"ഇനി നിനക്ക് സമാധാനായി പ്രസവിക്കാലോ"
ന്നു ഭർത്താവും കളിയാക്കി.
പ്രസവം കഴിഞ്ഞു ആറുമാസത്തിനു ശേഷം മോനെയും കൊണ്ട് തിരിച്ചു പോവുമ്പോൾ എയർപോർട്ടിൽ പണ്ട് ഹോസ്പിറ്റലിൽ ജോലിചെയ്തിരുന്ന നഴ്സിനെ കണ്ടു.
ഇപ്പോൾ ഗൾഫിൽ ജോലിചെയ്യുന്നു . ഒരുപാട് സംസാരിച്ചു. അതിനിടയ്ക് സിസ്റ്റർ അനസ് മോന്റെ കാര്യം പറഞ്ഞു..
" ആ കുഞ്ഞുമോൻ മരിച്ചത് ഓർക്കാനേ വയ്യ
കയ്യും കാലും ഒക്കെ ഇളക്കാൻ തുടങ്ങിയതായിരുന്നു നീ പോയി രണ്ടു മാസങ്ങൾ കഴിഞ്ഞായിരുന്നു. പെട്ടന് പനി വന്നു ന്യൂമോണിയ പിടിപെട്ടാണ് കുഞ്ഞ് മരിച്ചത് നിനക്കോർമ്മയില്ലേ അവനെ.?"
പെട്ടന്ന് കണ്ണിൽ ഇരുട്ട് കേറി.. ഒരു നിമിഷം വല്ലാത്ത ശൂന്യത..
"എന്തു പറയാൻ അവനു അത്രയേ ആയുസ്സുള്ളൂ.. എത്ര നന്നായാണ് നമ്മൾ അവനെ നോക്കിയിരുന്നത്.
അവർക്കിപ്പോൾ മൂന്നാമത്തെ കുഞ്ഞായി. കഴിഞ്ഞതവണ ഇതേ എയർപോർട്ടിൽ വെച്ച് കണ്ടു അവരെ. ഏറ്റവും ചെറിയവൻ അനസ് മോന്റെ അതേ രൂപം. അവനെ ചിരിച്ചു നമ്മൾ കണ്ടിട്ടില്ലലോ ആ കുഞ്ഞെന്നെ നോക്കി ഒരുപാട് നേരം ചിരിച്ചു.. "
മ്മ്....
ഒന്നും തിരിച്ചു പറയാൻ വാക്കുകൾ കിട്ടാതെ മടിയിലിടിക്കുന്ന എന്റെ കുഞ്ഞ് മോനെ മാറോടണക്കി ഞാൻ ഇരുന്നു...
അനീന..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo