Slider

ഇരട്ടത്താപ്പ് .

0
Image may contain: 2 people, people smiling, people sitting and outdoor

1.
ഭർത്താവിനേയും മകളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി.
കുട്ടിയെ എടുത്തു നിൽക്കുന്ന ഷീബയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ നാടു മുഴുവൻ കണ്ടു. കാമഭ്രാന്തിയെന്ന് മുദ്രകുത്തി അവളെ അധിക്ഷേപിച്ചും അസഭ്യം ചൊരിഞ്ഞും പലരും നിർവൃതിയടഞ്ഞു.
മദ്യപാനിയും വഴക്കാളിയുമായ, അവളെ നിരന്തരം മർദ്ദിച്ചിരുന്ന അവളുടെ ഭർത്താവ് രവി നിരപരാധിയും നിസ്സഹായനുമാകുന്നു.
കുറ്റം അവൾക്കൊപ്പം.
ഷീബക്കൊപ്പം നാടുവിട്ട കാമുകനോ? അവൻ ഉമ്മർ. അവന്റെ ഫോട്ടോ ആരും ഷെയർ ചെയ്തില്ല. അവനെ ആരും അസഭ്യം പറഞ്ഞില്ല. കാരണം അവൻ മറ്റൊരു നിരപരാധിയാണ്. ഭാര്യയുടെ പിടിപ്പുകേടു സഹിക്കാൻ കഴിയാതെ തന്റെ ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കാനിറങ്ങിയവൻ. മിടുക്കൻ. ഇവിടേയും കുറ്റവാളി അവന്റെ കഴിവുകെട്ട ഭാര്യ നസീമ മാത്രം.
കുറ്റം അവൾക്കൊപ്പം.
2.
ചുവപ്പിൽ നീലപ്പൂക്കളുള്ള നീളൻപാവാടയും അതിനു ചേർന്ന ആകാശനീല ടോപ്പുമിട്ട് നയന പുതിയ സെൽഫി ഫേസ് ബുക്കിലെ കൂട്ടുകാരുമായി പങ്കുവച്ചു. സുന്ദരീ,സൂപ്പർ, കിടു വിളികൾക്കിടയിൽ കല്ലു കടിച്ചൊരു ചോദ്യം. ചോദ്യ കർത്താവ് അനന്തു.
"നിങ്ങളുടെ ഭർത്താവ് മരിച്ചതല്ലേ? എന്നിട്ടാണോ ഈ വേഷം കെട്ടൽ? എന്നിട്ട് അത് നാട്ടുകാരെ കാണിക്കാനൊരു ഫേസ് ബുക്കും."
"എന്താ ചേട്ടാ? ഭർത്താവു മരിച്ച സ്ത്രീകൾക്കൊന്നും മാന്യമായി സ്വന്തം ശരീരത്തിനിണങ്ങിയ വസ്ത്രം ധരിച്ചു കൂടെ?
ഫേസ്ബുക്കുപയോഗിച്ചു കൂടെ?"
"ആണുങ്ങളെ മയക്കാൻ ഓരോ കോലം കെട്ടി ഇറങ്ങിക്കോളും. എന്നിട്ട് വിധവയായ എന്നോട് മോശമായി സംസാരിച്ചുവെന്നും പറഞ്ഞു രോദന പോസ്റ്റുകളും സ്ക്രീൻ ഷോട്ടുകളും. വിധവകൾ വെള്ളയുടുത്ത് തല മുണ്ഡനം ചെയ്ത് ജീവിച്ചിരുന്ന കാലത്ത് ഈ പ്രശ്നങ്ങളൊന്നുമുണ്ടായില്ലല്ലോ? നിന്റെയൊക്കെ കയ്യിലിരിപ്പിന്റെ ഗുണമാടീ നീയനുഭവിക്കുന്നത്. "
ഒരു ബ്ലോക്കിൽ നയനയുടെ പ്രശ്നം തീർന്നു.
പിന്നേയും മാസം നാല് കഴിഞ്ഞാണ് അനന്തുവിന്റെ കുഞ്ഞു പെങ്ങൾ ഇരുപത്തിനാലാം വയസ്സിൽ വൈധവ്യം ഏറ്റുവാങ്ങിയത്. ഭർത്താവിന്റെ ശരീരം ചിതയിലേക്കെടുക്കും മുമ്പ് താലിയറുത്ത്, സിന്ദൂരം മായ്ച്ച്, വെള്ളയുടുപ്പിച്ചിറക്കിയ അനുജത്തിയെ കണ്ട് അയാൾ പൊട്ടിത്തെറിച്ചു.
" ഇതേതു നൂറ്റാണ്ടിലാണ് നിങ്ങളൊക്കെ ജീവിക്കുന്നത്? ഈ കാലത്തും ഇത്തരം അനാചാരങ്ങൾ പാലിക്കേണ്ടതുണ്ടോ? ഏതോ ഒരുത്തൻ കള്ളുകുടിച്ച് വണ്ടിയോടിച്ച് അളിയൻ മരിച്ചതിന് ഇവളേയും ശിക്ഷിക്കണോ?"
ചടങ്ങുകൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയ പെങ്ങൾക്കായി അധികം താമസിക്കാതെ നിറമുള്ള പുതിയ വസ്ത്രങ്ങളും കുപ്പിവളകളും വാങ്ങിക്കൊടുത്തതും അയാളായിരുന്നു. കൂടെ മനസ്സിലെ സങ്കടവും ഏകാന്തതയും അവസാനിപ്പിക്കാൻ ഒരു സ്മാർട് ഫോണും ജിയോ കണക്ഷനും.
3.
എൽ.ഡി. ക്ലർക്കിനുള്ള പി. എസ്. സി. റാങ്ക് ലിസ്റ്റിൽ പേരു വന്നതറിഞ്ഞപ്പോൾ മുതൽ റിയ നിലത്തൊന്നുമല്ലായിരുന്നു. ഒരു ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്നാഗ്രഹിച്ചിരുന്ന അവളെ വീട്ടുകാർ നിർബന്ധിച്ചു കെട്ടിച്ചയച്ചതാണ്. കല്യാണത്തിനു മുമ്പായിരുന്നു പരീക്ഷ. അവളുടെ ആഗ്രഹത്തിനു ഭർത്താവു ടോണിയും എതിരല്ലായിരുന്നു. പക്ഷെ എതിർപ്പു വന്നത് അമ്മായിയമ്മയുടെ അടുത്തു നിന്നാണ്.
" മരുമകൾ ജോലിക്കു പോയി സമ്പാദിച്ചു കൊണ്ടു വന്നിട്ടു കഴിയേണ്ട ഗതികേടൊന്നും ഈ കുടുംബത്തിനു വന്നിട്ടില്ല. അല്ലാതെ തന്നെ ജീവിക്കാനുള്ള വക എന്റെ മോനും അവന്റെ അപ്പനും സമ്പാദിക്കുന്നുണ്ട്. പോരാത്തതിന് ഇക്കണ്ട നിലവും കൃഷിയും . റിയമോള് ആ മോഹമങ്ങ് കളഞ്ഞേരെ."
ടോണി അപ്പോൾ ഓർത്തത് ഈ അമ്മച്ചി തന്നെ രണ്ട് വർഷം മുമ്പ് പെങ്ങൾ ടീനയുടെ വീട്ടിൽ പോയി നടത്തിയ അഡാറ് പ്രകടനമാണ്. അവരുടെ കുടുംബം ടോണിയുടേതിനേക്കാൾ സാമ്പത്തികമായി വളരെ മുന്നിലാണ്. അവിടെ ചെന്നാണ് അമ്മച്ചി പോരുവിളിച്ചത്.
"ഞങ്ങടെ കുട്ടിയെ കാശ് ചെലവാക്കി പഠിപ്പിച്ചതും അവൾ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടു പഠിച്ചതും നിങ്ങടെ വീട്ടിലെ അടുക്കളപ്പണി ചെയ്യാനല്ല. പ്രൊഫഷനൽ കോഴ്സ് ചെയ്യുന്നുവെന്ന് അറിഞ്ഞിട്ടു തന്നെയല്ലെ അവളെ ഇങ്ങോട്ട് കെട്ടി കൊണ്ട് പോന്നത്. എന്നിട്ട് ജോലിക്കു വിടില്ലെന്ന് പറയുന്നത് എവിടത്തെ മര്യാദയാണ്. ഇനി അതാണ് നിങ്ങടെ തീരുമാനമെങ്കിൽ അവളെ ഞാനങ്ങ് കൊണ്ടു പോകും."
ടോണിയല്ല അയാളുടെ അപ്പച്ചനാണ് ഈ കാര്യങ്ങൾ എല്ലാവരും കേൾക്കെ തന്നെ ഇക്കെ അയവിറക്കിയത്.
" അതുകൊണ്ട് എന്റെ മോളും കുഞ്ഞും കഞ്ഞി കുടിച്ചു കഴിയുന്നു."
എന്ന ഡയലോഗും പറഞ്ഞ്, അന്തം വിട്ടു കണ്ണും മിഴിച്ചു നിന്ന ടോണിയേം അപ്പച്ചനേയും നോക്കി ഒരു ചിരിയും പാസാക്കി, അമ്മച്ചി സ്ഥലം കാലിയാക്കി.
റിയയ്ക്കിനി ജോലിക്കു പോകാനാകുമോ? ആർക്കറിയാം. കാത്തിരുന്നു കാണാം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo