
തുള്ളി തുളുമ്പുന്ന മനസ്സിന്റെ
ദുഃഖങ്ങളിത്തിരി പങ്കു വയ്ക്കാം.
ദിനരാത്രങ്ങൾ കവർന്നൊരെൻ
മുടിയിഴകറുപ്പിന്റെ വേദനകൾ!
ചെഞ്ചൊടിക്കുള്ളിലെ വെള്ള മന്ദാരങ്ങ -
ളാരെയും കാണുവാൻ വെമ്പിയില്ലാ!
ചുമരുകൾക്കുള്ളിലെ ശ്വാസനിശ്വാസങ്ങൾ
മടുപ്പിന്റെ മണമറിഞ്ഞു;
അവയുടെ കാതുകൾ മാത്രമെൻ കദനങ്ങൾ
കേൾക്കുവാൻ കാത്തിരുന്നു;
കേൾക്കുവാൻ കാത്തിരുന്നു!
വെള്ളി കൊലുസ്സിന്റെ കിന്നാരം പോലുമെൻ
പാദങ്ങൾ മറന്നുവെന്നോ?
ഒരിക്കലും നിനച്ചില്ല ഒരിക്കലും നിനച്ചില്ല
ഗതിയിതായ് തീരുമെന്ന്!
കുപ്പിവളക്കിലുക്കത്തിൻ താളങ്ങൾ മറന്നൊരാ
അമ്പല നടവഴി തേങ്ങിയെന്നോ?
അമ്പലക്കുളത്തിലെ ചെന്താമര പോലും
പുഞ്ചിരി തൂകാതെ നിന്നുവെന്നോ?
പച്ച പിടിച്ചൊരെൻ ഓർമ്മ തുരുത്തിലെ
കിന്നാര തുമ്പിയായ് മാറിയെങ്കിൽ
പാറി പറന്നൊരാ കുന്നിന്റെ മേടതൻ
മാറിലൊളിച്ചിരിക്കാം!
കുളിരും പ്രഭാതങ്ങൾ, ചുമന്ന സന്ധ്യകൾ,
കറുത്ത രാവുകളൊന്നുമൊന്നു -
മറിയാതെയാ ഹരിത വർണ്ണത്തിൽ
മുങ്ങി കുളിച്ചിരിക്കാം!
മഴത്തുള്ളികിലുക്കത്തിൽ
കിലുകിലെ ചിരിക്കുന്ന
പഴമയെയോർത്ത് തളർന്നിരിക്കാം!
പഴമയെയോർത്ത് തളർന്നിരിക്കാം!
ഇന്ദു പ്രവീൺ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക