
"ചേട്ടാ, ആ പന്തൊന്ന് എടുത്ത് തരോ... "
ഹൈവേയുടെ ഓരം പറ്റി നടക്കുമ്പോൾ ആണ് ശബ്ദം കേട്ടത്. ഇടത് ഭാഗത്ത് പള്ളിയും സ്കൂളുകളും വലതു വശത്ത് ഹൈവേ, അതിനപ്പുറം ഒരു ഫ്രൂട്ട് മാർക്കറ്റ്, വെജിറ്റബിൾ മാർക്കറ്റ്, ബൈക്ക് വർക്ക്ഷോപ്പ് ഒക്കെ ആണ്.
എവിടെ നിന്നാണ് അശരീരി കേട്ടത് എന്നറിയാതെ ചുറ്റും നോക്കിയപ്പോൾ സ്കൂളിന്റെ മതിലിനു മുകളിൽ നാല് കുഞ്ഞികൈകൾ കണ്ടു. മതിലിന്റെ അപ്പുറത്ത് എത്തിയിടിച്ച് തൂങ്ങി നിന്നാണ് ഈ അപേക്ഷ .
" എവിട്യാ പോയേ?"
" അപ്റത്ത് കാനേല്... "
രണ്ടു ഭാഗവും നോക്കി റോഡ് മുറിച്ച് കടന്ന് കാനയിൽ നോക്കി. കാന പേരിന് മാത്രം ആണ്, അതിൽ മഴവെള്ളം പോലും കെട്ടിക്കിടക്കില്ല. പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞു കൊടുത്തു.
"താങ്ക് യു ചേട്ടാ " പറഞ്ഞു തീരും മുൻപ് കുട്ടികള്‍ കളിക്കാൻ ഓടി പോയിരുന്നു.
സാധാരണ നാട്ടില്‍ വരുമ്പോള്‍ എന്തങ്കി.ലും ഒക്കെ തിരക്ക് കാണും. വടക്ക് പയ്യന്നൂർ മുതൽ തെക്ക് എറണാകുളം വരെ ഉള്ള ബന്ധുക്കളെ ഒക്കെ കാണാന്‍ പോവും. അത് മനസ്സിന് സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ നാട്ടിൽ വരുന്നതിനു മുൻപേ ടിക്കറ്റ് ഒക്കെ എടുത്തു വച്ചിട്ടാണ് വരിക. നമ്മളെ കാണാൻ വരാൻ പറ്റാത്തവരെ നമ്മൾ അവിടെ പോയി കാണണം എന്ന് ഭാര്യ എല്ലായ്പ്പോഴും പറയും.
ഇത്തവണ ഒറ്റക്കാണ് വന്നത് അതുകൊണ്ട് തന്നെ പ്രതേകിച്ചു എങ്ങോട്ടും പോകാനും പരിപാടി ഒന്നും ഇല്ല. അമ്പലത്തില്‍ ഉത്സവം ഉണ്ട്. മറ്റ് പരിപാടികൾ ഒന്ന് ഇല്ലാത്തതിനാൽ ഒന്ന് നടക്കാൻ ഇറങ്ങിയതാണ്. പഴയ കൂട്ടുകാരെ ആരെയെങ്കിലും ചിലപ്പോള്‍ കാണാനും പറ്റും.
നാട് വിട്ടു പോയിട്ട് ഇരുപത്തിയഞ്ചില്‍ പരം കൊല്ലങ്ങള്‍ ആയി. ജീവിതം പടുത്തുയർത്താന്‍ ഉള്ള നെട്ടോട്ടത്തില്‍ വയസ്സ് അമ്പത് കഴിഞ്ഞത് അറിഞ്ഞില്ല. അതിനിടയില്‍ അമ്മ ഞങ്ങളെ വിട്ടു പോയി.
അമ്മയുള്ളപ്പോള്‍ അമ്പലത്തിലെ ഉത്സവത്തെപ്പറ്റി പറഞ്ഞു കൊതിപ്പിക്കാറുണ്ട്. "ലീവ് കിട്ടുംച്ചാ വാ " എന്ന് എല്ലാ തവണയും പറയും, നോക്കട്ടെ എന്ന് എന്റെ സ്ഥിരം മറുപടിയും. പക്ഷെ അന്നത്തെ അവസ്ഥയില്‍ വന്നു പോവുക അസാധ്യമായിരുന്നു.
പണ്ടു പഠിച്ച സ്കൂളും ഒക്കെ ഒന്ന് കണ്ടു കളയാം എന്ന് കരുതി നേരേ സകൂളിന്റെ വലിയ ഗ്രൌണ്ട് മുറിച്ചു കടന്നു ഹൈസ്കൂളിന്റെ മുന്നിലെ പടവുകളിൽ പോയി ഇരുന്നു. ഗ്രൌണ്ടിൽ കളി കാണാനുള്ള ഗാലറി കൂടിയാണ് അത്. പണ്ട് കോളെജിൽ പഠിക്കുന്ന കാലത്ത് വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്ത് കുറെ ക്രിക്കറ്റ് കളിച്ച ഗ്രൌണ്ട് ആണിത്. അന്ന് ഈ പടികൾ ഞങ്ങളുടെ പവലിയന്‍ ആയിരുന്നു.
അവിടെയിരുന്നപ്പോൾ എവിടെയോ വായിച്ച വരികൾ ഓർമ്മ വന്നു
"എത്ര വളര്‍ന്നാലും മനസ്സ് തളരുമ്പോള്‍ ഒരു വട്ടം നമ്മള്‍ പഠിച്ച സ്കൂളില്‍ പോവുക, ക്ലാസിലെ ബഞ്ചിൽ പോയിരിക്കുക, നമ്മൾ ഓടിക്കളിച്ച സ്കൂൾ മൈതാനത്ത് ഒന്ന് നടന്നു നോക്കുക, നടക്കുമ്പോൾ പൊട്ടിയ വളപ്പൊട്ടുകൾ പരതി പെറുക്കുക, കുട്ടികളുടെ പാര്‍ക്കിലെ ഊഞ്ഞാലില്‍ ഇരുന്നൊന്നാടുക, നമ്മള്‍ കളിച്ചു വളര്‍ന്ന വീട്ടു പറമ്പിലെ മാവിന്റെയും മറ്റും അടിയില്‍ പോയിരിക്കുക, നമ്മുടെ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലം തിരയുമ്പോള്‍ നമ്മള്‍ വീണ്ടും ആ കുട്ടിയായി മാറും."
ഞാൻ പഠിക്കുന്ന കാലത്ത് ഈ വലിയ ഗ്രൌണ്ട് ഇല്ലായിരുന്നു. പള്ളിയുടെ നേരെ മുന്നിൽ ഒരു സീനിയര്‍ ഗൌണ്ട്, പിന്നെ സബ് - ജൂനിയർ ഗ്രൌണ്ട് അതിനപ്പുറം ജുനിയർ ഗൌണ്ട്. ഈ രണ്ട് ഗ്രൌണ്ടും യു പി സ്കൂളിന്റെ മുൻപിലാണ്. ജൂനിയർ ഗ്രൌണ്ടിന് ചേർന്ന് ഒരു സ്റ്റേജ് അതിന് തൊട്ടപ്പുറം ഗ്രിൽ ഇട്ട് മൂടിയ കിണറും.
ഇപ്പോൾ എല്ലാം ആകെ മാറി. എൽ പി സ്കൂൾ പൊളിച്ച് ഒരു വശത്തു പണിത മൂന്നു നില കെട്ടിടത്തിലേക്ക് മാറ്റി. പണ്ട് എൽ പി സ്കൂള്‍ നിന്നിരുന്ന സ്ഥലം ഇപ്പോൾ നിരപ്പാക്കി സ്കൂൾ ഗൌണ്ട് ആയി.
ഞാന്‍ പഠിച്ചു പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ഈ മാറ്റങ്ങള്‍ വന്നത് .
ഹൈസ്ക്കൂള്‍ കുട്ടികള്‍ക്ക് ഗ്രൌണ്ടിൽ ഫുട്ബോൾ കോച്ചിങ്ങ് നടക്കുന്നുണ്ട്. സ്കൂളിലെ ഫുട്ബോള്‍ ടീം ജില്ലയിലെ മികച്ച ടീമുകളില്‍ ഒന്നാണ്, എല്ലാ മത്സരങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വിവരങ്ങള്‍ സ്കൂള്‍ ഫേസ്ബുക്ക് പേജില്‍ വരാനുണ്ട്. ലൈക്കും കമന്റും ഒക്കെ കൊടുക്കാറുണ്ടെങ്ങിലും, ടീമിന്റെ കളി കാണാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്തായാലും മിടുക്കന്മാര്‍ നല്ലോണം പരിശീലനം ചെയ്യുന്നുണ്ട്.
ഗ്രൌണ്ടിന്റെ മറ്റൊരു മൂലയില്‍ കുറച്ചു കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു. അവരുടെ പന്താണ് ഞാന്‍ എടുത്തു കൊടുത്തത്
ഗ്രൌണ്ടിൽ കളി നിർത്തി കുട്ടികൾ പോകാൻ തുടങ്ങിയിരിക്കുന്നു. ബാഗ് എടുക്കാന്‍ കുട്ടികള്‍ വന്നു.
'നിങ്ങള്‍ എത്രാം ക്ലാസിലാ പഠിക്കണേ’ എന്തെങ്കിലും ചോദിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.
‘ഞാന്‍ ഏഴിലും, ബാക്കി എല്ലാവരും അഞ്ചിലും ആറിലും ഒക്കെ.’
'അപ്പൊ വീട്ടില്‍ വൈകി വന്നാല്‍ ചീത്ത പറയില്ലേ.'
‘ഞങ്ങള് അന്ത്യാമ്പോളെക്കും വീടെത്തും. അമ്മേം അച്ഛനും ഒക്കെ അപ്പള് പണി കഴിഞ്ഞു വരുള്ളോ’
അവര്‍ അവരുടെ ഭാഷയില്‍ നിഷ്കളങ്കമായി പറഞ്ഞു. ശരിയാണ് ഞങ്ങളും ഇങ്ങിനെ തന്നെ ആണ് സംസാരിച്ചിരുന്നത്, പിന്നീട് വളർന്നപ്പോള്‍ ആണ് അച്ചടി ഭാഷയില്‍ സംസാരഭാഷ മാറിയത്.
‘ഞങ്ങള്‍ പോട്ടെ ചേട്ടാ’ യാത്രയും പറഞ്ഞു അവര്‍ പോയി.
അസ്തമയ സൂര്യൻ ഹൈസ്കൂളിന്റ മറവിൽ പതുങ്ങാൻ തുടങ്ങി. .
"ടാ മുരളി, നീയെന്നാ വന്നേ ". തിരിഞ്ഞു നോക്കിയപ്പോൾ ജെയിംസ്.
"രണ്ട് ദിവസായി വന്നിട്ട്, നീയെന്താ ഇവിടെ "
"വികാരി അച്ചന് ഒരു പാക്കറ്റ് കൊടുക്കാൻ വന്നതാ, നീ ഇവിടെ ഇരിക്ക്, ഞാൻ ഇതൊന്ന് അച്ചന് കൊടുത്തിട്ട് വരാം, എന്നിട്ട് ഒരുമിച്ചു പോവാം.'' എന്നും പറഞ്ഞ് ജെയിംസ് പള്ളിമേടയെ ലക്ഷ്യമാക്കി നടന്നു.
ജെയിംസിനെ കണ്ടതും, കുട്ടികളുടെ നിഷ്കളങ്കമായ സംസാരവും , എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി
അമ്മ അടുത്തുള്ള ഒരു ചെട്ടിയാരുടെ സ്കൂളിൽ ടീച്ചർ ആയിരുന്നു, വീട്ടിൽ നിന്നും നാല് കിലോമീറ്റർ കാണും. ബസ്സിലാണ് പോവുക. ഞാൻ വളരെ വികൃതി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടു എന്നെ അമ്മയുടെ കൂടെ സ്കൂളിനടുത്തുള്ള ഉള്ള ഒരു നഴ്സറി സ്കൂളിൽ കൊണ്ടുപോയി വിടാറുണ്ടായിരുന്നു. അന്ന് ഞങ്ങൾ താമസം തറവാട്ടിലായിരുന്നു. രണ്ട് കിലോമീറ്റർ നടന്ന് സെന്ററിൽ വന്ന് ബസ്സ് പിടിച്ചാണ് പോവുക. ആദ്യം അമ്മയുടെ ഒക്കത്തിരുന്ന് ആയിരുന്നു യാത്ര. ആ യാത്ര മിക്കവാറും എനിക്ക് ഉറങ്ങാൻ ഉള്ള സമയങ്ങളായിരുന്നു. നേഴ്സറി സ്കൂൾ ജീവിതം മനസ്സിലൊരു നേരിയ ഓർമ്മ മാത്രമേ ഉള്ളൂ.
അമ്മ ഉച്ചക്ക് വന്നു ചോറു വായിൽ തരും. ചോറിൽ നെയ്യ് കൂട്ടിക്കുഴച്ച് ഒരു ചോറ്റുപാത്രത്തിലാക്കി ആണൂ കൊണ്ടുപോകാറുള്ളത്. അമ്മ വരാത്തപ്പോള്‍ ഭാരതി ടീച്ചർ ആവും വായില്‍ ചോറ് തരിക.
അതിനു ശേഷം എന്നെ അമ്മ അവിടെ തന്നെ എൽ പി സ്കൂളിൽ ചേര്‍ത്തു . മൂന്നാം ക്ലാസ് വരെ അമ്മയുടെ സ്കൂളില്‍ തന്നെ പഠിച്ചു. അക്കാലത്തുള്ള ഒരു വലിയ ആഗ്രഹം ആയിരുന്നു സ്കൂളിലെ ഉച്ചഭക്ഷണം ആയ ഗോതമ്പ് ഉപ്പുമാവ് കഴിക്കണം എന്നത് പക്ഷെ അമ്മ അതിനു സമ്മതിക്കാറില്ല. ആ ഉപ്പുമാവ് പാവപ്പെട്ട കുട്ടികള്‍ക്കുള്ളതാണത്രേ.
പുതിയ വീട് പണിത് ഈ ഗ്രാമത്തിലേക്ക് മാറി. ഈ സ്ഥലം ഹൈവേയോട് ചേർന്നാണ്. അച്ഛന് അന്ന് എറണാകുളത്തായിരുന്നു ജോലി. ചേച്ചി മറ്റൊരു കോൺവെന്റ് സ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.
നാലാം ക്ലാസിൽ ഇവിടെ പള്ളി സ്കൂളിൽ എൽ പി സ്കൂളിൽ പ്രവേശനം എടുത്തു.
സ്കൂളിന് നാല് വശത്തും വലിയ മരങ്ങൾ ഉണ്ടായിരുന്നു അക്കാലത്ത്. ഒരിക്കലും മറക്കാത്ത ഒരു കാര്യമാണ് മുറ്റത്തെ മാവിന്റെ ചുവട്ടിലെ മേരി ടീച്ചറുടെ ക്ലാസ്. അന്ന് ടീച്ചര്‍ ബോർഡിൽ ഒരു ചിത്രം വരച്ച് അത് ടെലിവിഷൻ ആണെന്നും, ബോംബെ പോലുള്ള വലിയ നഗരങ്ങളിൽ പ്രചാരമാവാൻ തുടങ്ങിയിട്ടുണ്ടെന്നും , സിനിമ കാണുന്ന പോലെ വാർത്തകളിൽ മനുഷ്യർ നടക്കുന്നതൊക്കെ കാണാം എന്ന് പറഞ്ഞു തന്നതു ഇപ്പോളും ഓര്‍ക്കുന്നു. ഇന്ന് ചൊവ്വാ ഗ്രഹത്തിൽ ആൾത്താമസമുണ്ട് എന്ന് കേൾക്കുന്നതു പോലെ ആണ് അന്ന് ടെലിവിഷനെപ്പറ്റി കേട്ടുകൊണ്ടിരുന്നത്.
അടുത്ത കൊല്ലം അവിടെ തന്നെ യു പി സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക് പ്രവേശിപ്പിച്ചു.
അന്ന് ഒരച്ചൻ ആയിരുന്നു യുപി ഹെഡ് മാസ്റ്റർ. അച്ചൻ ഒരു സംഭവമായിരുന്നു. അദ്ദേഹത്തിന്റെ മുറിയിൽ കുപ്പികളിൽ സ്പിരിട്ടിൽ ഇട്ട് വച്ചിരിക്കുന്ന പാമ്പുകളും മറ്റും ഉണ്ടായിരുന്നു. കാലത്ത് എട്ടര ആവുമ്പോഴെക്കും സ്കൂളിൽ എത്തും, അമ്മയും ചേച്ചിയും സ്കൂളിലേക്ക് പോകാൻ ഇറങ്ങുമ്പോൾ കൂടെ ഞാനും ഇറങ്ങും. ക്ലാസ് ബെല്‍ അടിക്കുന്നത് വരെ അച്ചന്റെ സഹായി ആയി നടക്കും, ചെടികൾക്ക് വെള്ളം ഒഴിക്കുക, ഒക്കെ അതിന്റെ ഭാഗം ആയിരുന്നു
അച്ചൻ എപ്പോഴും പറയും ജീവിതത്തിലൊരിക്കലും കള്ളം പറയരുത്, കള്ളത്തരം കണ്ടാൽ വിളിച്ച് പറയണം, അത് കള്ളത്തരം ചെയ്യുന്ന ആളുടെ ഭാവിക്ക് വേണ്ടി ആണ്, അവർക്ക് തിരുത്താൻ ഒരവസരം കിട്ടും. വേണമെങ്കിൽ ആ സമയത്ത് ഒരടി കിട്ടുമായിരിക്കും പക്ഷേ അവർക്ക് പിന്നീട് ജീവിതത്തിൽ ഒരിക്കലും അടി വാങ്ങേണ്ടി വരില്ല എന്നൊക്കെ. ഇന്നും അച്ചന്റെ വാക്കുകൾ ജീവിതത്തിൽ കുറച്ചൊക്കെ പാലിക്കാൻ കഴിയുന്നു എന്നത് മഹാഭാഗ്യം
അങ്ങിനെ ഇരിക്കുമ്പോൾ കൊല്ലാവസാന പരീക്ഷ വന്നു. അന്ന് ഒരു ക്ലാസിൽ ഒരു ബെഞ്ചിൽ മൂന്ന് പേരാണ് ഇരുന്നിരുന്നത്. നടുവിൽ അഞ്ചാം ക്ലാസുകാരും രണ്ട് അറ്റത്തും മുതിർന്ന ക്ലാസിലെ കുട്ടികളും
എന്റെ വലത് ഭാഗത്ത് ഇരുന്നിരുന്നത് ജെയിംസ് ആയിരുന്നു. പരീക്ഷ തുടങ്ങി.
എന്റെ ഇടതുവശത്തെ ആളുടെ കയ്യിൽ ഒരു കൊച്ചു കഷ്ണം പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടുണ്ട്. കക്ഷി അത് നോക്കി എഴുതുന്നു പിന്നെ ജെയിംസിന് കൊടുക്കുന്നു. ഇത് തുടർന്നു കൊണ്ടെയിരുന്നു.
ആ സമയത്താണ് ക്ലാസിലേക്ക് അച്ചൻ വരുന്നത്. ആരും കോപ്പിയടിക്കരുത് എന്ന് പറഞ്ഞ് അച്ചൻ ക്ലാസിൽ ഒന്ന് നടന്ന് തിരിച്ചു പോവാൻ തുടങ്ങി. ജെയിംസ് എന്റെ വീടിനടുത്താണ് അടുത്താണ് താമസം എന്ന് ഞാൻ ഒരു നിമിഷം മറന്നു, ഞാൻ എഴുന്നേറ്റ് നിന്ന് ഉറക്കെ പറഞ്ഞു " അച്ചാ ദേ ജയിംസ് കോപ്പി അടിക്കുണു". എന്റെ പെട്ടെന്നുള്ള വെളിപ്പെടുത്തലിൽ ജെയിംസും കൂട്ടുകാരും ആകെ വിളറിപ്പോയി.
കയ്യിലുള്ള പേപ്പർ കഷ്ണങ്ങൾ ചുരുട്ടി അവർ താഴെക്കിട്ടു. അപ്പോഴെക്കും അച്ചൻ അവിടെ എത്തിയിരുന്നു, കയ്യിൽ ഒന്നുമില്ലെന്ന് ജെയിംസ് രണ്ടു കൈയും പോക്കറ്റും കാണിച്ചു കൊടുത്തു .
" അച്ചാ, ദേ താഴത്ത് ചുരുട്ടി ഇട്ടേക്കുന്നു '' എന്ന് പറഞ്ഞ് ഞാന്‍ താഴേക്ക് വിരൽ ചൂണ്ടി.
എന്റെ ഇടതും വലതും ഭാഗത്ത് ഇരുന്നിരുന്ന രണ്ടു പേരേയും അച്ചൻ ഓഫീസിലേക്ക് കൊണ്ടു പോയി. പിന്നെ എന്താണുണ്ടായത് എന്ന് അറിയില്ല.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൂട്ടുകാർ എന്നെ ഭയപെടുത്തി. ഇതിന് അവർ പ്രതികാരം ചെയ്യുമെന്നും മറ്റ് പറഞ്ഞു.
ഞാൻ വീട്ടിലെത്തി ഒരു ടീച്ചറായ അമ്മയിൽ നിന്നും ലഭിക്കാനിരിക്കുന്ന അഭിനന്ദനങ്ങളും സമ്മാനങ്ങളും സ്വപ്നം കണ്ട് പടിഞ്ഞാറെ ഇറയത്ത് ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്നു. വീടു തുറക്കാതെ നേരേ പിന്നിലേക്കാണ് വന്നത്. പക്ഷെ, വിചാരിച്ചതിന്നു വിപരീതമായി, കയ്യിൽ ഒരു വടിയും കൊണ്ടാണ് അമ്മ വന്നത്. ഒന്നും ചോദിക്കാതെ എന്നെ അമ്മ തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. എത്ര അടി കിട്ടി എന്ന് ഓർമ്മയില്ല.
"നീയ്യിങ്ങനെ ഒരു പൊട്ടനായീലോ കുട്ടാ, അവരുടെ വീട്ടുകാരേപ്പറ്റി നീ ഓർത്തോ, അവന്റെ അമ്മ അവിടെ കിടന്ന് ആർത്ത് വിളിച്ച് കരയാ... ആരോ മരിച്ചൂന്നാ ഞാൻ കരുതിയേ, അവരാണ് നിന്റെ ഈ അക്രമത്തേ പറ്റി പറഞ്ഞത്. നിനക്കറിയോ ജെയിംസും മറ്റേ കുട്ടിയും നാട് വിട്ടു ഓടി പോയി." ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്.
"നീ വാ " എന്റ കയ്യും പിടിച്ച് വലിച്ച് അമ്മ അവരുടെ വീട് ലക്ഷ്യമാക്കി നടന്നു. അമ്മ എന്നോട് ജെയിംസിന്റെ അമ്മയോട് മാപ്പ് പറയാൻ പറഞ്ഞു. ഞാൻ ചെയ്ത തെറ്റിന് അമ്മയും അവരോട് കുറെ തവണ മാപ്പ് പറഞ്ഞു.
അമ്മ ചെയ്തത് ശരിയാണെന്ന് എനിക്കും തോന്നി. മകൻ ചെയ്ത തെറ്റിനേക്കാൾ ഉപരി ഒരമ്മയുടെ മനസ്സ് മറ്റൊരമ്മക്കല്ലേ അറിയൂ. ഞാന്‍ ചെയ്തത് ശരിയായിരുന്നിട്ടും അത് തെറ്റായിരുന്നു, അമ്മയുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നിട്ടും അമ്മ ശരിയായിരുന്നു.
അന്ന് രാത്രി എന്നത്തേയും പോലെ ഞാൻ അമ്മയുടെ അടുത്ത് കിടന്നു.
"അമ്മേ, വാര്യത്തെ കണ്ണൻ പറഞ്ഞു ചിലപ്പോ ദേഷ്യം തീർക്കാൻ അവര് എന്നെ കുത്തിക്കൊല്ലും ന്ന്, അങ്ങിനെ ഉണ്ടാവോ.."
"ഒന്നൂല്ല്യ... നീ കണ്ണടച്ച് ഒറങ്ങ്..കാലത്ത് സ്കൂളിൽ പോണ്ടതാ" അമ്മ എന്നെ കുറച്ചു കൂടി അടുത്തേക്ക് കിടത്തി കെട്ടിപ്പിടിച്ചു. അമ്മയ്ക്കും അങ്ങിനെ ഒരു പേടി ഉള്ള പോലെ തോന്നി..
പിന്നീട് ജെയിംസ് അങ്കമാലിയിലോ മറ്റോ ഉണ്ടെന്നറിഞ്ഞ് വീട്ടുകാർ പോയി ആളെ കൂട്ടി കൊണ്ടു വന്നു.
"ജീവിതത്തില്‍ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ വരും. ചില ചെറിയ തെറ്റുകള്‍ നമ്മൾ കണ്ടിട്ടും കാണാതിരിക്കേണ്ടി വരും അത് തിരിച്ചറിയാന്‍ കുട്ടിക്കാലത്തെ ഈ അനുഭവം ഒരു വഴികാട്ടി ആയിരിക്കും". അമ്മ പറഞ്ഞു.
വളർന്ന് വലുതായപ്പോൾ എന്റെ ജീവിതത്തിലെ വിരളം കുറെ നല്ല കൂട്ടുകാരിൽ ഒരാളായി മാറി ജെയിംസും . പഠിച്ച് അഭിഭാഷകനായി മാറിയപ്പോൾ ആണ് അമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.
'വാ മുരളി പോകാം, ഞാനും വീട്ടിലേക്കാ' ജെയിംസ് പള്ളിമേടയില്‍ നിന്നും തിരിച്ചുവന്നു.
സമയം പോയതറിഞ്ഞില്ല, ഇരുളു വീണിരിക്കുന്നു. പളളിയുടെ മുകളിൽ ഘടിപ്പിച്ച നിയോൺ ബൾബിന്റ വെളിച്ചത്തിൽ പള്ളി കാണാൻ ഒരു പ്രത്യേക ഭംഗി തോന്നി. ഒരിക്കൽ കൂടി ഞാൻ പഠിച്ച സ്കൂളിലേക്ക് തിരിഞ്ഞു നോക്കി ജെയിംസിന്റെ കൂടെ വീട്ടിലേക്ക് നടന്നു.
"ഞാൻ അവിടെ ഇരുന്ന് നമ്മുടെ പണ്ടത്തെ കോപ്പിയടി സംഭവം ഓർക്കായിരുന്നു. തനിക്ക് ഓർമ്മേണ്ടോ. എന്നെങ്കിലും ഒരു കഥ എഴുതുന്നുവെങ്കിൽ ഇത് അതിൽ ഒന്നാവും, തനിക്ക് വിഷമമാവുമോ " ഞാൻ ജെയിംസിനോട് ചോദിച്ചു.
"ഹ ഹ '' മനസ്സ് തുറന്നുള്ള ഒരു ചിരിയായിരുന്നു ഉത്തരം.
"അത് നമ്മുടെ എന്നോ മറന്ന ഭൂതകാലമാണ്, ഇന്നത് ഓർക്കാൻ കഴിയുകയെന്ന് പറഞ്ഞാൽ തന്നെ അതൊരു വലിയ കാര്യമാണ്. താൻ എഴുതടോ... എനിക്കും നമ്മുടെ പഴയ കാലമൊണ് കുറച്ച് നേരത്തേക്ക് അയവിറക്കാലോ."
ഇതും പറഞ്ഞ് ജെയിംസ് ഇരുളിലേക്ക് നടന്നു. വീടിന്റെ വരാന്തയിൽ വച്ച വലിയ ഫോട്ടോയിൽ അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നുണ്ടോ എന്ന് തോന്നി.
ഗിരി ബി വാരിയർ
17 മെയ് 2018
17 മെയ് 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക