Slider

അവൾ സുമംഗലിയാണ് കഥോദയം - 1

0
Image may contain: 1 person, smiling, outdoor

തണുപ്പരിച്ചിറങ്ങുന്ന ഡിസംബർ രാവ്, അങ്ങകലെ ആകാശത്തിൽ പൊട്ടുകുത്തിയ പോലെ മിന്നുന്ന താരകങ്ങൾ. നാടാകെ ക്രിസ്തുമസ്സിന്റെ മുന്നോടിയായി തിളങ്ങുന്ന വർണ്ണ വിളക്കുകളും നക്ഷത്രാലങ്കാരങ്ങളും. പക്ഷെ ബാലൻ മാഷിന്റെ വീടിന്റെ മുറ്റത്ത് മാത്രം നെടുവീർപ്പുകളും മൗനവും മാത്രം തളം കെട്ടി നിൽക്കുന്നു.
" അവള് വന്നോ, ജയാ? " തുളസിത്തറയ്ക്കരുകിൽ ഇട്ട ചാരുകസേരയിൽ നിന്നും എണീക്കാൻ ശ്രമിച്ചു കൊണ്ട് ബാലൻ മാഷ് ചോദിച്ചു.
"ഇല്ല അമ്മാവാ." കണ്ണീർ തുടച്ചു കൊണ്ട് ജയൻ പറഞ്ഞു.
" ആസ്പത്രീന്നു ഇത്രടം എത്താൻ ഇത്രേം സമയം മതീലോ!!, പിന്നെന്താ വൈകണെ ആവോ ? എന്തായാലും അവള് വരുമ്പോളേക്കും എല്ലാം നന്നായി ഒരുക്കണം. ഒന്നിനും ഒരു കുറവും പാടില്ല. " ഒരു ദീർഘനിശ്വാസത്തോടെ ബാലൻ മാഷ് ആ ചാരുകസേരയിലേക്ക് തന്നെ മലർന്നു.
എവിടെ നിന്നോ വന്ന ഒരു ചെറുകാറ്റ് ബാലൻ മാഷിനെ തഴുകി പോയി. പക്ഷെ ആ കാറ്റിന്റെ തണുപ്പിന് മാഷിന്റെ ഉള്ളം തണുപ്പിക്കാനായില്ല. അമ്പത്തിമൂന്നു വർഷം നീണ്ട സന്തോഷപൂർണ്ണമായ ദാമ്പത്യത്തിനാണ് ഇന്ന് തിരശ്ശീല വീണത്. ഇത്രയും കാലം സുഖത്തിലും, ദുഖത്തിലും എല്ലാം കൂടെ ഉണ്ടായിരുന്ന മാഷിന്റെ സ്വന്തം 'ദേവകി', ഇന്ന് മാഷിനെ തനിച്ചാക്കി പോയി.
'കൈലാസം' എന്ന ആ ചെറുവീടിനെ പുതഞ്ഞു നിൽക്കുന്ന മൗനങ്ങൾക്കിടയിലേക്ക് ഒരു ആംബുലൻസ് വന്നു നിന്നു. ആരൊക്കെയോ കൂടെ ദേവകി ടീച്ചറുടെ മൃതശരീരം ഇറക്കി ആ വീടിന്റെ നടുത്തളത്തിലേക്ക് കിടത്തി. തന്റെ പ്രിയതമക്ക് വേണ്ടി ബാലൻ മാഷ് എല്ലാം വേണ്ടത് പോലെ ഒരുക്കിയിരുന്നു അവിടെ.
*************************************************************************************
" എന്താ ഇണ്ടായേ ജയാ ? ഇന്നലെ ആശൂത്രീൽക്ക് ന്നും പറഞ്ഞ് പോയതാണല്ലോ രണ്ടാളും ? ന്ന്ട്ട് പ്പോ ത് ന്തൂട്ടാ ഇണ്ടായേ ?"
" എന്താ പറയാ ചിറ്റേ!! ടീച്ചറമ്മയ്ക്ക് ഒരു പനി വന്നതാ. രണ്ടീസം ഇവിടെ മരുന്നും, കഷായോം ഒക്കെ ആയി നോക്കി. പിന്നെ അമ്മാവൻ നിർബന്ധിച്ച് കൊണ്ടോയതാ ആശൂത്രീൽക്ക്. അവിടെ ചെന്നപ്പോ അവര് ടെസ്റ്റും കാര്യങ്ങളും ഒക്കെ നടത്തീട്ടു പറഞ്ഞു മഞ്ഞപ്പിത്തത്തിന്റെ ആണ് അഡ്മിറ്റ് ചെയ്യണംന്നു. അവിടെ അഡ്മിറ്റ് ചെയ്തപ്പോ എന്നെ വിളിച്ചു പറഞ്ഞതാ. അപ്പോൾ ഞാൻ പോയി ഡ്രെസ്സും ഭക്ഷണവും ഒക്കെ എത്തിച്ചിട്ടാ പോന്നത്. ഇന്ന് വൈകീട്ട് തുളസിത്തറയിൽ വിളക്ക് തെളിയിക്കണം എന്ന് ടീച്ചറമ്മ വാശി പിടിച്ചപ്പോൾ അജയനെ വിളിച്ച് അവിടെ ആക്കി അമ്മാവൻ വീട്ടിലേക്ക് പോന്നു. ഒരു ഏഴു മണി ആയപ്പോളേക്കും ഒരു വിറയൽ വന്നു ടീച്ചറമ്മക്ക്. പെട്ടന്ന് തന്നെ എല്ലാം തീർന്നു. അത് അറിഞ്ഞപ്പോൾ മുതൽ ടീച്ചറമ്മയെ കാത്ത് ഇവിടെ എല്ലാം ഒരുക്കി കാത്തിരിക്കുകയാ അമ്മാവൻ. ഒന്ന് കരഞ്ഞത് പോലുമില്ല ഇത് വരെ. ആ തുളസിത്തറയോട് ചേർന്ന് ആ വിളക്ക് അണയാതെ നോക്കികൊണ്ട് ഇരിപ്പായിരുന്നു. ഇപ്പോള ദേ ടീച്ചറമ്മയെ കൊണ്ട് വന്നപ്പോൾ എണീറ്റ് അകത്തേക്ക് പോയത്."
" അല്ല ജയാ, ഹരിക്കുട്ടനെ അറിയിച്ചോ?"
" ഉവ്വ്, വിളിച്ചിരുന്നു ഞാൻ അമേരിക്കയിലേക്ക്. പക്ഷെ അവനു വരാൻ കഴിയൂലെന്നാ പറയണേ. ലീവ് ഇല്ല പോലും. ഹും!! ഒരേ ഒരു മകനാണെന്ന് പറഞ്ഞിട്ടെന്താ, അമ്മേനെ അവസാനമായി ഒരു നോക്ക് കാണാൻ വരാൻ പോലും ഉദ്യോഗം മുടക്കാൻ വയ്യ അവന്. അമ്മാവനോട് പറഞ്ഞപ്പോൾ, കർമ്മങ്ങളെല്ലാം അദ്ദേഹം ചെയ്തോളാം. അതാ ടീച്ചറമ്മയ്ക്കും ഇഷ്ടം എന്ന് പറഞ്ഞു"
****************************************************************************************
"ബാലൻ മാഷേ... കർമ്മത്തിനുള്ള സമയം ആയി. കുളിപ്പിക്കാൻ എടുക്കുകയാണ്..." ദേവകി ടീച്ചറുടെ അരികിലായി ആ തോളിൽ തല വച്ച് കിടന്നിരുന്ന ബാലൻ മാഷ് എണീറ്റു മാറി. " ഞാൻ കുളിപ്പിച്ചോളാം അവളെ. അവൾക്കും അതാ ഇഷ്ടാവാ. ഒരു നിമിഷം നിൽക്കൂട്ടോ, ന്റെ ദേവൂന് കുളിച്ചു മാറാനുള്ളത് ഞാൻ എടുത്തിട്ട് വരട്ടെ."
ബാലൻ മാഷ് മുറിയിൽ പോയി തുണികൾ എടുത്ത് വന്നു. ഇതിനോടകം തന്നെ മുറ്റത്ത് ദേവകി ടീച്ചറെ കുളിപ്പിക്കാനുള്ള കട്ടിലും, മറപ്പുരയും, വെള്ളവും എല്ലാം തയ്യാറായിക്കഴിഞ്ഞിരുന്നു. ബാലൻ മാഷ് തന്റെ പ്രിയതമയെ ആദ്യമായും അവസാനമായും കുളിപ്പിക്കുകയാണ്. അടക്കിപ്പിടിച്ച ചില തേങ്ങലുകളും, രാമായണം വായിക്കുന്ന ശബ്ദവും മാത്രം അവിടെ നിറഞ്ഞു നിൽക്കുന്നു. എല്ലാത്തിനും മൂകസാക്ഷി എന്ന പോലെ പ്രകൃതിയും നിൽക്കുന്നു. ഒരു കാറ്റു പോലും വീശുന്നില്ല, കിളികൾ എല്ലാം എന്തെ നിശബ്ദമായി?
ബാലൻ മാഷ് ഈറനോടെ തന്നെ നിന്ന് തന്റെ ദേവുവിനെ ഒരുക്കുകയാണ്, അവളുടെ അവസാനത്തെ യാത്രയ്ക്കായി.
" ന്റെ ദേവുട്ട്യേ നീ എന്നും, എപ്പോളും ചിരിച്ചു കൊണ്ടല്ലേ ന്നെ തോൽപ്പിക്കാറ്. ദേ പ്പളും അതന്നെ. എങ്ങന്യാ ദേവൂ ന്നെ പിരിഞ്ഞു പോകുമ്പോളും നിനക്ക് ചിരിക്കാൻ പറ്റണെ?
കണ്ണടച്ചിരുന്നാലും ആ കണ്ണിൽ ഇത്തിരി മഷിയെഴുതട്ടെട്ടോ ഞാൻ... എരിഞ്ഞോ ദേവൂ??? ന്താന്നറിയില്ല മഷി എഴുത്താഞ്ഞിട്ടും ന്റെ കണ്ണിൽ നിന്നും വെള്ളം വരണൂ...
പിന്നെ ദേ എന്നത്തേയും പോലെ തന്നെ ഇതാ ഈ നെറ്റിയിൽ ഞാൻ സിന്ദൂരം ചാർത്തുന്നു. നീ ഇപ്പോളും സുമംഗലിയാണ് ദേവുട്ട്യേ...
ആസ്പത്രിയിൽ പോവുമ്പോ കാലിലെ കൊലുസ്സ് അഴിച്ചു വച്ചതല്ലേ നീയ്യ്. ആ കൊലുസ്സിന് ന്റെ ദേവൂന്റെ കാലിൽ കിടക്കുമ്പോൾ തന്ന്യാ ചന്തം. ഞാൻ ഇടീച്ച് തരാട്ടോ...
എല്ലാം കഴിഞ്ഞല്ലോ. ഇനി യാത്രയാകാം....."
***************************************************************************************************
തെക്കേപ്പുറത്തെ മാവിൻതണലിൽ തന്റെ പ്രിയപ്പെട്ട ദേവു എരിഞ്ഞു തീരുകയാണ്., കണ്ണീര്‍ത്തുള്ളികളാല്‍ യാത്രപറഞ്ഞ മനസ്സില്‍ വറ്റാത്ത പ്രണയത്തിന്റെ, സ്നേഹ സമ്പന്നമായ ദാമ്പത്യത്തിന്റെ ഓര്‍മ്മകളുടെ ചെമ്പനീര്‍ ‍പൂക്കള്‍ നിറച്ചുകൊണ്ട് ബാലൻ മാഷ് ആ ചിതയിലേക്ക് നോക്കിപറഞ്ഞു
" ദേഹം മാത്രമേ യാത്രയാകുന്നുള്ളൂ, ദേഹി ഇപ്പോളും ദേ ന്റെ വലംകൈ പിടിച്ചുകൊണ്ട് ന്റെ കൂടെണ്ട്. പക്ഷെ; എങ്കിലും,ഇനി വയ്യ. ഇപ്പോൾ മുതൽ എല്ലാം ഓര്‍മകളായിത്തീരുന്നു. സ്വപ്നങ്ങള്‍ വറ്റിവരളുന്നതിനു മുമ്പു എനിക്കും വരണം കൂടെ. നമ്മൾ എന്ന ഇന്നലെയില്‍ നിന്ന് ഞാൻ എന്ന ഇന്നിലേയ്ക്ക് ആയി. ഇനി ഈ ഞാൻ എന്ന ഇന്നില്‍ നിന്ന് തിരിച്ച് നിന്നിലേയ്ക്കും നടന്നു തീർക്കാനുള്ള ദൂരമാണ് എന്റെ ബാക്കി ജീവിതം."
ബാലൻ മാഷിന്റെ കവിളിലൂടെ ഒഴുകിയ ഒരു തുള്ളി കണ്ണീരിൽ നേര്‍ത്ത വെയിലിന്റെ ചൂടേറ്റു; അപ്പോളേക്കും ഏതോ ഒരു തണുത്ത ഇളം തെന്നൽ ആ കണ്ണീരും തുടച്ചുക്കൊണ്ട് മാവിൻതണലിലൂടെ ഒഴുകി.
-ഗിരീഷ്-
13 മെയ് 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo