Slider

മത്സ്യ മനുഷ്യൻ - part 1

0
മത്സ്യ മനുഷ്യൻ (രണ്ടാം ഭാഗം)
…………………………………
വാതിലിൽ തുടരെത്തുടരെയുള്ള മുട്ട് കേട്ടാണ് ഹരിഗോവിന്ദൻ ഉണർന്നത്. തലേന്ന് രാത്രി എപ്പോഴാണ് താൻ ഉറങ്ങിപ്പോയത്. ഓർമ്മയില്ല. മാസങ്ങളായി ഊണും ഉറക്കവുമെല്ലാം ഒരു മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ഘടകങ്ങളാണെന്ന കാര്യം മറന്നു പോയ മട്ടിലാണ് അയാളുടെ ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.വീണ്ടും വാതിലിൽ മുട്ട് കേൾക്കുന്നു. അയാൾ പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ നടന്ന് ചെന്ന് വാതിലിന്റെ കീ ഹോളിലൂടെ പുറത്ത് നിൽക്കുന്ന ആളെ നോക്കാൻ ശ്രമിച്ചു. സാറ….! നെഞ്ചിലൂടെ ഒരു തീഗോളം കടന്നു പോയി.
വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന അയാളെ സാറ അമ്പരപ്പോടെ നോക്കി നിന്നു. നീണ്ടു വളർന്നു കിടക്കുന്ന താടിയും മുടിയും. അലക്ഷ്യമായ വസ്ത്ര വിധാനം. നിരാശയും വിഷാദവും അതിന്റെ പരകോടിയിൽ എത്തി നിൽക്കുന്ന മുഖം.
" ഹരി.. “ അവൾ ആർദ്രമായി വിളിച്ചു.അതു വരെ ഒതുക്കി വച്ചിരുന്നതെല്ലാം അതിൽ ഉണ്ടായിരുന്നു.
"നീ എങ്ങനെ ഇവിടെ എത്തി? ആരാണ് പറഞ്ഞത് ഞാൻ ഇവിടെയുണ്ടെന്ന് …?” ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അയാൾ ഉദ്യോഗത്തോടെ ചോദിച്ചു.
അതിനു മറുപടി പറയാൻ നിൽക്കാതെ അവൾ നിയന്ത്രണം നഷ്ടപ്പെട്ട മട്ടിൽ അയാളെ ഗാഢമായി ആശ്ലേഷിച്ചു. പിന്നെ വിങ്ങി വിങ്ങി കരയാൻ തുടങ്ങി.ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം ഹരി അവളെ തട്ടിമാറ്റി.
" ഹരി.. നിനക്കെന്താണ് പറ്റിയത്. എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. മാസങ്ങളായി നിന്നെക്കുറിച്ച് ഒരു അറിവുമില്ലാതെ ഞാൻ ഉരുകുകയായിരുന്നു.” അവൾ വികാരാധീനയായി പറഞ്ഞു.
"സാറാ... ഇവിടെ നിന്ന് ദയവ് ചെയ്ത് പോവു. “ അയാളുടെ ശബ്ദത്തിൽ നിറഞ്ഞു നിന്ന നിർവികാരതയ്ക്ക് അവളുടെ ഹൃദയത്തിൽ തുളഞ്ഞുകയറാൻ മാത്രം ശക്തിയുണ്ടായിരുന്നു.
“ ഇല്ല.. നിനക്കെന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ ഇവിടെ നിന്ന് പോവില്ല. “ അവൾ തുടർന്നു. ”ഞാൻ ഇപ്പോഴും ഓർക്കുന്നു , അവസാനമായി വിളിച്ചപ്പോൾ നീ വലിയ സന്തോഷത്തിലായിരുന്നു. നിന്റെ പരീക്ഷണം വിജയത്തിലേക്കു അടുക്കാറായി എന്നും പറഞ്ഞിരുന്നു. നാട്ടിലേയ്ക്ക് വരാൻ പോവുകയാണെന്നും വിവാഹം ഉടൻ നടത്താമെന്നും പറഞ്ഞു. പിന്നെ മാസങ്ങളായി നിന്നെക്കുറിച്ച് ഒരു വിവരവും ഇല്ല. ഇന്നലെ ഈ തെരുവിൽ വച്ച് നിന്നെ കാണുമ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നിന്നെ പിന്തുടർന്ന് ഒടുവിൽ ഞാൻ ഇവിടെയെത്തി “
"സാറാ…” അയാൾ ആർദ്രമായി വിളിച്ചു.
"നിന്നെ ഞാൻ മോഹിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ ഇന്ന് എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത ഒരാളാണ് ഇന്ന് ഞാൻ . എല്ലാം നീ മറക്കണം. പുതിയ ഒരു ജീവിതത്തിലേക്ക് പോവണം”
"ഹരി... ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്തുണ്ടായി? ഇത്രയും ക്രൂരമായി സംസാരിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു ?”
"സാറാ നിന്നോട് സ്നേഹമില്ലാത്തതു കൊണ്ടല്ല; മറിച്ച് സ്നേഹക്കൂടുതൽ കൊണ്ടാണ് പറയുന്നത്.ജീവിതത്തിലും പരീക്ഷണത്തിലും തോറ്റു പോയവനാണ് ഞാൻ. ഒരു പക്ഷേ ശരീരം പോലും സ്വന്തമായി ഇല്ലാത്തവൻ .”
"ഈശ്വരനെ ഓർത്ത് ഇങ്ങനെയൊന്നും പറയാതിരിക്കു” അവൾ വിതുമ്പി
“സാറ...ഈശ്വരൻ എന്ന ഒരാളില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ശാസ്ത്രത്തിന് നിർവചിക്കാൻ സാധിക്കാത്ത ഒന്നുമില്ലെന്ന് കരുതി. ശാസ്ത്രമുപയോഗിച്ച് ഒരു പക്ഷേ നിനക്ക് ഒരു മത്സ്യത്തിന്റെ രൂപമായി മാറാൻ കഴിഞ്ഞേക്കും.. പക്ഷേ ഒരിക്കലും സമുദ്രത്തിൽ ജീവിക്കാൻ കഴിയില്ല. കാരണം ശ്വാസത്തിന്റെ ഒരു കണികയിൽ പോലും ഈശ്വരന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. പ്രകൃതിയേയും ഈശ്വരനേയും വെല്ലുവിളിച്ചതിനുള്ളതിനുള്ള ശിക്ഷ ഞാൻ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നു” പറയുന്നതിനിടയിൽ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.
“ഹരി…. നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്തു സംഭവിച്ചാലും നിന്നെ ഉപേക്ഷിച്ച് ഞാൻ പോവില്ല”അവൾ തീരുമാനിച്ച് ഉറപ്പിച്ച മട്ടിൽ പറഞ്ഞു.
"സാറാ... ഞാൻ നിന്നോട് യാചിക്കുകയാണ്. ദൈവത്തെ ഓർത്ത് നീ ഇവിടെ നിന്ന് പോവു”
" ശരി.. പോവാം. “ അവൾ അയാളോട് ഒന്നു കൂടി അടുത്തു വന്നു.”പക്ഷേ അതിനു മുമ്പ് നീ എന്നോട് പറയു.. എന്നെ പ്രണയിക്കുന്നില്ലെന്ന്.. എങ്കിൽ ഈ നിമിഷം ഞാൻ ഇവിടെ നിന്ന് പോവാം “
അവളുടെ കണ്ണുകളിൽ നിന്ന് പ്രണയത്തിന്റെ തിരമാലകൾ ആഞ്ഞടിച്ചു. ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ താൻ അതിന്റെ ആഴത്തിലേയ്ക്ക് മുങ്ങിപ്പോവുകയാണെന്ന് അവന് തോന്നി. കുറ്റി രോമങ്ങൾ നിറഞ്ഞു നിന്ന ആ കവിളിൽ അവൾ മെല്ലെ ഒന്നു തൊട്ടു. പിന്നെ ആ മുഖം നെഞ്ചോടു ചേർത്ത് പിടിച്ച് തുരു തുരാ ചുംബിച്ചു. അവൻ എല്ലാം മറന്നെന്നോണം നിമിഷങ്ങളോളം അതിൽ ലയിച്ചു നിന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്.തലച്ചോറിനുള്ളിൽ ഒരു വിസ്ഫോടനം.ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ .ജീനുകൾക്കിടയിലൂടെ മിന്നൽപ്പിണർ പാഞ്ഞു പോയി. ഹരിഗോവിന്ദൻ ഒന്നു വിറച്ചു. ഞൊടിയിടയിൽ സാറയെ തന്നിൽ നിന്നു തള്ളിമാറ്റി അയാൾ പുറകിലേയ്ക്ക് നീങ്ങി. ഓരോ രോമകൂപത്തിലും വേദനയുടെ അഗ്നിനാളങ്ങൾ ഉയരാൻ തുടങ്ങി. രണ്ടു കൈ കൊണ്ടും ശിരസിൽ അള്ളിപ്പിടിച്ച് നിലത്ത് ഇരുന്നു.പിന്നെ ഭ്രാന്തു പിടിച്ചതു പോലെ കിടന്ന് ഉരുളാൻ തുടങ്ങി.
"പോവു സാറാ...വേഗം.. വേഗം…” അതിനിടയിൽ അവൻ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെ അവൾ ഒന്നു പകച്ചു പിന്നെ ഒരു നിലവിളിയോടെ നിലത്ത് കിടന്ന് ഉരുളുന്ന അവനെ പിടിച്ച് ഉയർത്താൻ ശ്രമിച്ചു. അവൻ കൈകൾ കൊണ്ട് അവളെ തട്ടി മാറ്റാൻ ശ്രമിച്ചു.പോവാനായി കേണപേക്ഷിച്ചു. പക്ഷേ അവൾ അതു അനുസരിക്കാൻ കൂട്ടാക്കാതെ വീണ്ടും അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ആ ശരീരത്തിൽ തൊടുമ്പോൾ പരുപരുത്ത എന്തോ ഒന്നിൽ തൊട്ടതു പോലെ അറിയാതെ അവൾ കൈ പിൻവലിച്ചു. മത്സ്യത്തിന്റെ ചെതുമ്പൽ പോലെ എന്തോ ഒന്ന്…. ഒരു നിലവിളി അവളുടെ തൊണ്ടയിൽ നിന്നും പുറത്ത് വരാൻ കഴിയാതെ കുരുങ്ങി നിന്നു.
……………………………….
" മിസ്റ്റർ മേനോൻ… ഭാര്യയുടെ മരണം താങ്കളെ വല്ലാതെ തളർത്തിയിരിക്കുകയാണെന്നറിയാം. എങ്കിലും എനിക്കിത് ചോദിക്കാതിരിക്കാനാവില്ല. ഒരു പക്ഷേ ഞങ്ങളുടെ ജോലിയുടെ ഏറ്റവും മോശപ്പെട്ട ഭാഗങ്ങളിലൊന്നാണിത്…” ഹാരിസ് മുഖവുര പോലെ പറഞ്ഞു.
"ഐ കാൻ അണ്ടർസ്റ്റാണ്ട്.. പ്ലീസ് കാരിയോൺ മിസ്റ്റർ ഇൻസ്പെക്ടർ…” അയാൾ പറഞ്ഞു.
"അവർ കുറച്ചു നാളുകളായി ഒരു വിചിത്രമായ സ്വപ്നം കണ്ടു വന്നിരുന്നു. അതു ഒരു യാഥാർത്ഥ്യമായി മാറിയ അന്ന് തന്നെയാണ് അവരുടെ മരണം സംഭവിച്ചതും. അതൊരു കൊലപാതകമായി കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല “ ഹാരിസ് പറഞ്ഞു
ശിവദാസമേനോൻ അമ്പരന്ന മട്ടിൽ നോക്കി.
"നിങ്ങൾ രണ്ടു പേരെ കൂടാതെ ഈ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരെങ്കിലും ഉണ്ടായിരുന്നോ. “
"ഇല്ല .വർഷങ്ങളായി ഞാനും എന്റെ ഭാര്യയും തനിച്ചാണ് താമസം. പിന്നെ എസ്റ്റേറ്റിൽ ജോലിക്കാർ ഉണ്ടാവാറുണ്ട്. “
" ഉം.” ഹാരിസ് എന്തോ ആലോചിച്ചു. പിന്നെ കയ്യിലിരുന്ന ചെറിയ ബാഗ് തുറന്ന് ഒരു ഡയറി പുറത്തെടുത്തു.
" ഇത് ആരുടേതാണെന്ന് അറിയാമോ “
മേനോൻ അതു വാങ്ങി പരിശോധിച്ചു. പിന്നെ അറിയില്ലെന്ന മട്ടിൽ തലയാട്ടി.
"നിങ്ങൾ ഏകദേശം ഒരു വർഷത്തിന് മുമ്പ് മലപ്പുറത്ത് താമസിച്ചിരുന്നതായി ഓർക്കുന്നുണ്ടോ?”
"ഉവ്വ്.. എന്റ ഭാര്യ ഒരു ഹൃദ്രോഗി ആയിരുന്നു. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സയിലുണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ ഒരു വീട്ടിൽ കുറച്ചു നാൾ വാടകയ്ക്ക് താമസിച്ചിരുന്നു.”
"മിസ്റ്റർ മേനോൻ..നിങ്ങളുടെ ഭാര്യയുടെ മരണം നടന്ന ദിവസം ഞാൻ ഇവിടെ വന്നത് ഓർക്കുന്നുണ്ടോ. അത് യാദൃശ്ചികമായിട്ടായിരുന്നില്ല. മറിച്ച് ഒരു കേസന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഞാൻ അന്വേഷിച്ച് കൊണ്ടിരുന്ന ഒരു മോഷണക്കേസിൽ റോബിൻ എന്നയാളുടെ വീട്ടിൽ വന്ന ഒരു കൊറിയറിൽ ഉണ്ടായിരുന്നതാണ് ഈ ഡയറി. ഇത് വന്നത് അവിടെ മുമ്പ് താമസിച്ചിരുന്ന സുഷമ മേനോൻ എന്ന നിങ്ങളുടെ ഭാര്യയുടെ വിലാസത്തിലായിരുന്നു”
മേനോന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു.
"പക്ഷേ ആ അഡ്രസ് ഞങ്ങൾ അധികമാർക്കും കൊടുത്തിരുന്നില്ലല്ലോ “
" ഈ കൊറിയർ വന്നിരിക്കുന്നത് ഡൽഹിയിൽ നിന്നാണ് എന്ന് അന്വേഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു. അവിടെ നിങ്ങൾക്ക് പരിചയക്കാർ ആരെങ്കിലുമുണ്ടോ. “ ഹാരിസ് ചോദിച്ചു.
“ സുഷമയുടെ ചില റിലേറ്റീവ്സ് ഉണ്ട്. പിന്നെ എന്റെ ചില സുഹൃത്തുക്കളും “അയാൾ ഓർത്തെടുക്കുന്ന മട്ടിൽ പറഞ്ഞു.
"ഒന്നുകൂടി ഓർത്തുനോക്കു മിസ്റ്റർ മേനോൻ “ ഹാരിസ് നിഗൂഢമായ ഒരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ച് പറഞ്ഞു “വളരെ പ്രധാനപ്പെട്ട ഒരാളെ നിങ്ങൾ വിട്ടുപോയെന്ന് തോന്നുന്നു. “ ഹാരിസ് ഒന്നു നിർത്തി. പിന്നെ പറഞ്ഞു.
" ഡൽഹിയിലെ സമുദ്ര കന്യക എന്ന പ്രശസ്തമായ സമുദ്രാന്തർ പഠന കേന്ദ്രത്തിലെ സയൻറിസ്റ്റ് ഹരിഗോവിന്ദമേനോൻ,നിങ്ങളുടെ സഹോദരൻ , ഈ ഡയറി അയാളുടേതാവാനല്ലേ കൂടുതൽ സാധ്യത.”
അയാളുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു. ആറടിയിലധികം പൊക്കം തോന്നിക്കുന്ന ആ മനുഷ്യന്റെ ശരീരം ആലില പോലെ വിറച്ചു.
" എനിക്കറിയില്ല… എനിക്കൊന്നുമറിയില്ല” അയാൾ പുലമ്പി.
"നിങ്ങൾക്ക് എല്ലാമറിയാം മിസ്റ്റർ മേനോൻ “ ഹാരിസ് എഴുന്നേറ്റ് അയാളുടെ മുഖത്തിന് നേരെ നിന്നു.
“മാസങ്ങളായി ഹരിഗോവിന്ദൻ മിസ്സിംഗ് ആണെന്ന് കൂടെ ജോലി ചെയ്യുന്നവർ പറയുന്നു. അതേ സമയം കുറച്ചു നാളുകളായി ഒരു ചെറുപ്പക്കാരൻ നിങ്ങളുടെ വീട്ടിൽ താമസിക്കുന്നതായി തൊഴിലാളികളിൽ നിന്ന് അറിയാൻ കഴിഞ്ഞു. മത്സ്യ മനുഷ്യൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രഹേളിക അയാളുടെ ജനിതക പരീക്ഷണങ്ങളുടെ ഫലമായി രൂപം കൊണ്ടതാണെന്നതിനു വ്യകതമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഹരിയെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഞാൻ വന്നത് “
ആ വാക്കുകൾ ലാവ തിളച്ചു മറിയുന്ന പോലെ അയാളുടെ കർണ്ണപുടത്തിലൂടെ ഒഴുകിയിറങ്ങി. അതു വരെ പിടിച്ചു നിർത്തിയിരുന്ന ധൈര്യം നഷ്ടപ്പെട്ട അയാൾ പൊടുന്നനെ മോഹാലസ്യപ്പെട്ടു വീണു. പിന്നെ സാധാരണ ഗതിയിലേയ്ക്കു വരുവാൻ അൽപ്പസമയം കൂടി എടുത്തു. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാതെ വേറെ വഴിയില്ല എന്ന് എന്ന് ബോധ്യപ്പെട്ടതിനാലാവണം ശാന്തസ്വരത്തിൽ സംസാരിക്കാൻ തുടങ്ങി.
'’ മിസ്റ്റർ ഇൻസ്പെക്ടർ….എന്റെ അനിയൻ ഒരിക്കലും ഒരു സാമൂഹ്യ തിൻമയായിരുന്നില്ല. അവൻ ഒരു പ്രതിഭാശാലിയായിരുന്നു. എ റിയൽ ജീനിയസ് . ഏതാനും മണിക്കൂറുകൾ മത്സ്യമായി മാറാൻ സഹായിക്കുന്ന ഒരു മരുന്ന് അവൻ വികസിപ്പിച്ചെടുത്തു.സമുദ്രാന്തരപഠനത്തിനെ ബഹു ദൂരം മുന്നോട്ടു കൊണ്ടു പോവാൻ കഴിയുന്ന തരത്തിലുള്ള ഒരു കണ്ടുപിടിത്തമായിരുന്നു അതെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. പക്ഷേ നിർഭാഗ്യവശാൽ ആ പരീക്ഷണം ഒരു പരാജയമായിരുന്നു. മത്സ്യത്തിന്റെ രൂപം പ്രാപിക്കാൻ കഴിഞ്ഞെങ്കിലും ശരീരഘടനയിലെ വ്യത്യാസം കാരണം സമുദ്രത്തിൽ ശ്വസിക്കുവാൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് ശേഷം അവന് പഴയ രൂപം വീണ്ടു കിട്ടി. അതോടെ ആ പരീക്ഷണം അവസാനിച്ചു. പക്ഷേ മരുന്നിന്റെ അമിത പ്രയോഗത്തിന്റെ ദൂഷ്യ ഫലമെന്നോണം അവനെപ്പോലും ഞെട്ടിച്ചു കൊണ്ട് കുറച്ചു നാളുകൾക്കകം വീണ്ടും അവൻ അപ്രതീക്ഷിതമായി മത്സ്യ രൂപമായി മാറി. ഇത് ചുരുങ്ങിയ ഇടവേളകളിൽ ആവർത്തിക്കാൻ തുടങ്ങി. അവൻ തകർന്നു ആത്മഹത്യയുടെ വക്കില്ലെത്തി. ഫോണിലൂടെ വിവരങ്ങളെല്ലാം അറിഞ്ഞ ഞാൻ അവനെ നിർബന്ധിച്ചു നാട്ടിൽ എത്തിച്ചു. എന്റെ എസ്റ്റേറ്റിൽ ആരും അറിയാതെ അവന് പരീക്ഷണം തുടരാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. അപ്പോഴാണ് പരീക്ഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ ഡയറി ഡൽഹിയിൽ വച്ച് മറന്നു വച്ചത് അറിയുന്നത്. അവന്റെ ഒരു സുഹൃത്തു വഴി കൊറിയർ ചെയ്യിച്ചു.സംശയം തോന്നാതിരിക്കാൻ എന്റെ ഭാര്യയുടെ വിലാസത്തിലാണ് അയച്ചത്. നിർഭാഗ്യവശാൽ കൊറിയർ അയച്ചത് പഴയ അഡ്രസ് ആയിപ്പോയി .ആ പരീക്ഷണം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ അവന് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയുമെന്ന് ഞാനിന്നും വിശ്വസിക്കുന്നു. അഥവാ അങ്ങനെയല്ലെങ്കിൽ പോലും എന്റെ മരണം വരെ ആരുമറിയാതെ ഞാൻ അവനെ സംരക്ഷിക്കുമായിരുന്നു “അയാൾ പറഞ്ഞു നിർത്തി.
എല്ലാം കേട്ടുകൊണ്ടിരുന്ന ഹാരിസ് ഒരു ദീർഘനിശ്വാസമയച്ചു. പിന്നെ പറഞ്ഞു.
"നിങ്ങൾ പറയുന്നതെല്ലാം ശരിയായിരിക്കാം. പക്ഷേ നിയമത്തിന്റെ കണ്ണിൽ നിങ്ങളുടെ അനിയൻ ഒരു കുറ്റവാളിയാണ്. അയാൾ ശാസ്ത്രത്തെ ദുരുപയോഗം ചെയ്തിരിക്കുന്നു. ഇത്തരം മരുന്നുകൾ മനുഷ്യനിൽ പ്രയോഗിക്കുന്നത് നിയമപരമായി വലിയ കുറ്റമാണ്.അയാളെ അറസ്റ്റ് ചെയ്യാനാണ് ഞാൻ വന്നത്. സഹകരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.അല്ലെങ്കിൽ എനിക്കു ബലം പ്രയോഗിക്കേണ്ടി വരും “
" അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല മിസ്റ്റർ ഇൻസ്പെക്ടർ. അവൻ ഇവിടെ ഇല്ല “അയാൾ നിർവികാരതയോടെ പറഞ്ഞു.
ഹാരിസ് വിശ്വാസമാവാത്തതുപോലെ നോക്കി.
"ഞാൻ പറഞ്ഞത് സത്യമാണ്. അവൻ ഇവിടെ നിന്നു പോയി. കൃത്യമായി പറഞ്ഞാൽ എന്റെ ഭാര്യയുടെ മരണം നടന്ന അന്ന് രാത്രി. അപ്രതീക്ഷിതമായി അവൻ ആ വിചിത്ര രൂപം പ്രാപിക്കുന്നത് കണ്ട് ഭയന്ന് ഹൃദയാഘാതം മൂലമാണ് അവൾ മരിച്ചത്. ദു:ഖത്തിലും കുറ്റബോധത്താലും മനസ്സ് തകർന്ന് അവൻ ഇവിടെ നിന്ന് ഇറങ്ങിപ്പോയത്. ആ രാത്രിയാണ് അവൻ നഗരത്തിൽ വച്ച് മറ്റുള്ളവരുടെ കണ്ണിൽ പെട്ടതും വാർത്തകൾ പരന്നതും. പിന്നീട് ഇതുവരെ അവനെ കുറിച്ച് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല.”
ആ വാക്കുകളെ വിശ്വസിക്കാൻ ഹാരിസിനു കഴിഞ്ഞില്ല. പക്ഷേ എസ്റ്റേറ്റ് മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഹരിയെ കണ്ടു പിടിക്കാൻ കഴിയാഞ്ഞപ്പോൾ അത് ബോധ്യപ്പെട്ടു. ഹാരിസ് പോവാൻ തുടങ്ങുമ്പോഴാണ് അയാൾ അത് ചോദിച്ചത്.
" ഇൻസ്പെക്ടർ , നിങ്ങളല്ലാതെ മറ്റൊരാൾക്കും ഇതിനെക്കുറിച്ച് ഒന്നുമറിയില്ല. അവനെ എനിക്ക് വിട്ടു തന്നു കൂടെ. മറ്റാർക്കും ഒരുപദ്രവവും വരുത്താതെ ഞാൻ അവനെ സംരക്ഷിച്ചു കൊള്ളാം. അതിനു പകരമായി നിങ്ങൾ എന്തു ചോദിച്ചാലും തരാം”
"മിസ്റ്റർ മേനോൻ.. സഹോദരസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് താങ്കൾ. പക്ഷേ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. ജനിതകപരമായി മാറ്റങ്ങൾ സംഭവിച്ച ഒരാളാണ് നിങ്ങളുടെ അനിയൻ.ഇപ്പോൾ നിരുപദ്രവകാരിയായി ഇരിക്കുകയാണെങ്കിലും നാളെ ഒരു പക്ഷേ അപകടകരമായ മാറ്റങ്ങൾ അയാളിൽ ഉണ്ടാവാൻ സാധ്യത ഉണ്ട്. അതൊരു പക്ഷേ നിങ്ങളുടെ ജീവനു പോലും ആപത്തായി തീർന്നേക്കാം” ഒന്നു നിർത്തിയിട്ട് ഹാരിസ് തുടർന്നു.”ആം റിയലി സോറി മിസ്റ്റർ മേനോൻ... നിങ്ങൾ അവനെ മറന്നേക്കുക “
അകന്ന് പോവുന്ന പോലീസ് ജീപ്പ് നോക്കി അയാൾ നിർന്നിമേഷനായി നിന്നു.
……………………….
കടൽ അതിന്റെ എല്ലാ സൗന്ദര്യവും അടിത്തട്ടിൽ ഒളിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. വന്യമായി ചിരിക്കുന്ന ഒരു സ്ത്രീയുടെ ഹൃദയം പോലെ അത്രയും നിഗൂഢതകൾ ഉള്ളിലൊളിപ്പിച്ച് നിൽക്കുമ്പോഴും അവൾ സുന്ദരിയാണ്. ആ ദിവസം പക്ഷേ പതിവിലധികം പ്രത്യേകതയുള്ളതായിരുന്നു. നേരമാവുന്നതിനു മുമ്പേ ആകാശത്ത് നിന്ന് താഴെ വീണ സൂര്യനെപ്പോലെ ഒരു സ്വർണ്ണമത്സ്യം തിരമാലകളെ മുറിച്ചു മാറ്റി കടലിന്റെ മാറിലേയ്ക്കു പോവുകയാണ്. അതൊരു അസാധാരണമായ കാഴ്ചയായിരുന്നു. അത് കാണുവാൻ പറഞ്ഞ് കേട്ടറിഞ്ഞ് ആളുകൾ തടിച്ചു കൂടിയിരുന്നു. ആളുകളെ വകഞ്ഞു മാറ്റി ഹാരിസ് മുന്നോട്ട് നടന്നു. കൺമുന്നിൽ നടക്കുന്ന ആ വിസ്മയം കണ്ട് പരിസരം മറന്ന് നിന്നു.
ടി.വി ക്യാമറകൾ മിന്നി. എല്ലാ ചാനലിലും ലൈവ് ന്യൂസ് പോവുകയാണ്.
“നാളുകളായി ആളുകളുടെ ഇടയിൽ പരിഭ്രാന്തി പടർത്തിയിരുന്ന മത്സ്യ മനുഷ്യൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജീവി ദുരൂഹതകൾക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ കടലിലേയ്ക്കു തിരിച്ചു പോയി. കടലിൽ തുടർച്ചയായ മർദ്ധ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ ഉള്ളതിനാൽ ഇത്തരം ജീവികൾ ഇനിയും കരയിലേയ്ക്ക് കയറി വരാനുള്ള സാധ്യത ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. പരിസരവാസികളോട് ജാഗ്രത പാലിക്കുവാൻ കളക്ടർ ഉത്തരവിട്ടു. ഏഷ്യാനറ്റ് ന്യൂസിനു വേണ്ടി സംഭവസ്ഥലത്ത് നിന്ന് ക്യാമറമാൻ രഘു വിനോടൊപ്പം റിപ്പോർട്ടർ അനിത “
ക്യാമറ വീണ്ടും കടലിലേക്ക് ഫോക്കസ് ചെയ്യപ്പെടുന്നു. അവിടെ തിരമാലകൾ ചുംബിച്ചു കൊണ്ട് ആ സ്വർണ്ണ മത്സ്യം.
അല്ല; അത് ഒരു മത്സ്യത്തിന്റെ സമുദ്രത്തിലേയ്ക്കുള്ള തിരിച്ചു പോക്കല്ല; മറിച്ച് ഒരു മനുഷ്യന്റെ ആത്മഹത്യയാണ്. ഹാരിസ് ഓർത്തു. കൺമുന്നിൽ നിന്നും മത്സ്യം അപ്രത്യക്ഷമായിരിക്കുന്നു. സമുദ്രത്തിന്റെ അഗാധതകളിൽ തന്റെ രഹസ്യങ്ങളെയും കൊണ്ട് ഹരിഗോവിന്ദൻ എന്ന അതുല്യ പ്രതിഭ എന്നന്നേയ്ക്കുമായി മറഞ്ഞു പോയിരിക്കുന്നു.
ഹാരിസ് പോക്കറ്റിൽ നിന്ന് ആ ചെറിയ ഡയറി പുറത്തെടുത്തു. ശാസ്ത്രത്തിന്റെ ഗതി തന്നെ മാറ്റിമറിക്കേണ്ടിയിരുന്ന പരീക്ഷണത്തിന്റെ ശേഷിപ്പുകൾ. ഒരു ദീർഘനിശ്വാസത്തോടെ അയാൾ അത് കടലിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ തിരിഞ്ഞു നടന്നു.അതിന്റെ അവസാനത്തെ പേജിൽ എഴുതിയിരുന്ന ഒറ്റ വാചകത്തിലെ നീല മഷിയിലെ അക്ഷരങ്ങൾ അപ്പോൾ ഉപ്പുവെള്ളത്തിലെ നനവിൽ പടരാൻ തുടങ്ങിയിരുന്നു…
" മത്സ്യത്തിന് ഒരിക്കലും സമുദ്രത്തിൽ ജീവിക്കാൻ കഴിയില്ല. കാരണം അവൻ ഒരു മനുഷ്യനാണ്…. “
(അവസാനിച്ചു)

Reshmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo