നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഷിറാഖ് - 9

ഷിറാഖ് - 9
ഞങ്ങൾ വിജയത്തിനരികിലെത്തുമ്പോൾ പ്രകൃതി ചില വികൃതികൾ നമുക്കായി ഒരുക്കി വെക്കും. ഒരിക്കലും നാം ജയിക്കരുതെന്ന് വാശിയുള്ള പോലെ. വീണ്ടും വീണ്ടും തോൽവിയുടെ കയ്പ് കുടിച്ച് ഞങ്ങൾ ഭ്രാന്തരാവുന്നത് ദൈവത്തിനോ പ്രകൃതിക്കോ എന്നറിയില്ല, ഒത്തിരി ഇഷ്ടമാണെന്ന് തോന്നുന്നു.
കൈകൾ പിറക് പിരടിക്ക് സമമായി ബന്ധിച്ച ചങ്ങലയുടെ അറ്റം കൊണ്ട് കാലുകൾ തമ്മിൽ ബന്ധിച്ച് എന്നെ സിജ്നിൽ ഹാജറാക്കപ്പെട്ടു. മറുവശത്ത് സാക്ഷിക്കൂട്ടിൽ ഫരിസ്തയും. എന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ നീണ്ട കുറിപ്പ് സിജ്നിലെ അംഗങ്ങളിലൊരാൾ വായിച്ചു. അതിപ്രകാരമായിരുന്നു.
"ജഗത്തെ നിയന്ത്രിക്കുന്ന പിതാവാം ദൈവം സാക്ഷി,
ആനന്ദ് എന്ന ഇന്തോ-ഹത്തി വംശജനായ ഷിഖായ ഹത്തി അതിക്രമിച്ച് ഗഫാനി കോട്ടയിൽ കയറുകയും അതീവ സുരക്ഷയോടെ പാർപ്പിച്ച കൊടും കുറ്റവാളിയും ശാപ ജന്മവുമായ നൗറ നസ്വീഹയെ കാണുകയും, നിർബന്ധിച്ച് അവളെ ഹിതപൂജാ വ്രതം മുറിപ്പിക്കുകയും ചെയ്തിരിക്കുന്നു. മേൽ പറയപ്പെട്ട വ്യക്തി തെക്കൻ പ്രവശ്യയിലെ പ്രബല ഗോത്രമായ ഹത്തി വംശജനും അവരുടെ സൈനീക മേധാവിയുമായിട്ടു കൂടി യുദ്ധ കരാറുകൾ ലംഘിച്ച് കോട്ടയിലെത്തിയത് കരാർ ലംഘനവും ചാരവൃത്തിയുമാണ്. കൂടാതെ ഗഫാനി ഗോത്രത്തിന്റെ വരും കാല രാജ്ഞിയായ ഫരിസ്ത നസ്വീഹയെ തുടർച്ചയായി ഇദ്ധേഹം ശല്യം ചെയ്തതായും പരാതിയുണ്ട്. മേൽ പറയപ്പെട്ട കുറ്റകൃത്യങ്ങൾ പ്രതി ചെയ്തത് സ്വബോധത്തോടെയും ഗൂഢലക്ഷ്യങ്ങൾ മുൻനിർത്തിയുമായതിനാൽ കൊടിയ കുറ്റമാണെന്ന് പ്രഥമദൃഷ്ടിയാ നിരീക്ഷിക്കുന്നു."
നസ്വീഹ് ഗഫാനി തന്റെ ഇരിപ്പിടത്തിൽ ഒന്നനങ്ങിയിരുന്നു. പിന്നെ എന്നെയും ഫരിസ്തയെയും മാറി മാറി നോക്കി. ശേഷം വർഖാൻ വാളെടുത്ത് ഉച്ചത്തിൽ എന്തോ ഉച്ചരിച്ച് കൊണ്ട് സമറത്ത് പഴം വാൾ തലപ്പിൽ കുത്തി. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അത് ചെയ്യണമെന്നാണ് വിശ്വാസം. സമറത്തിന്റെ ചുവന്ന നീര് വാൾ തലപ്പിലൂടെ ഒലിച്ചിറങ്ങി നിലത്തുറ്റി കൊണ്ടിരുന്നു.
"മേൽ പറയപ്പെട്ട കുറ്റകൃത്യങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ?" ഇടതു കൈ കൊണ്ട് താടിയിൽ തടവി നസീഹ് ഗഫാനിയുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഉയർന്നു. അയാളുടെ ഇറുകിയ കണ്ണുകൾ തീ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ഞാനെന്റെ മനസ്സിനെ ഓർമകളിലേക്കയച്ചു.
* * * * * *
നൗറയ്ക്കരികിൽ നിന്ന് മടങ്ങുമ്പോഴാണ് ഞാനാ കാല് പെരുമാറ്റം കേട്ടത്. ഇരുട്ടിൽ എനിക്കു മുന്നേ അവിടെയെത്തി ഒളിഞ്ഞിരുന്നത് കൊണ്ടാവണം ഞാനയാളെ മുമ്പേ കാണാതിരുന്നത്. ഷിറാഖ് നൽകിയ വിലപ്പെട്ട ഉപദേശം ശരിയാണ്. ഞാനൊരു നല്ല പട്ടാളക്കാരനല്ലെന്ന് തെളിവായിരിക്കുന്നു.
ഇരുട്ടിന്റെ മറ നീക്കി വെളിച്ചത്തിലേക്ക് വന്ന ഫരിസ്തയെ കണ്ട് ഞാൻ സ്തബ്ധനായി നിന്നു. എന്തിനവൾ ഇവിടെ ഒളിഞ്ഞിരുന്നുവെന്നാശ്ചര്യപ്പെട്ടു. അവൾ ചതിക്കുകയായിരുന്നോ? അവളെന്റെ വഴിമുടക്കുമോ? അനേകം സംശയങ്ങൾ മുളപൊട്ടുകയും വളർന്ന് പന്തലിക്കുകയും ചെയ്തു.
പക്ഷേ അവളുടെ കണ്ണുകളിൽ പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. പകരം ഒരു തരം നിസ്സംഗത നിറഞ്ഞു നിൽക്കുന്നതായാണ് എനിക്ക് തോന്നിയത്.
"ആനന്ദ് എന്നെ ചതിക്കുകയായിരുന്നു അല്ലേ?" അവളുടെ കണ്ണുകൾ അകാരണമായി നിറഞ്ഞു. വളരെ ആർദ്രമായി അവളത് പറയുമ്പോൾ ഇതുവരെ അവളെന്നെ അത്രമേൽ വിശ്വസിച്ചിരുന്നുവെന്നെനിക്ക് തോന്നി. അതേ സമയം അവൾ അഭിനയിക്കുകയാണോ എന്ന് ശങ്കിച്ച് പരുഷമായി തന്നെ ഞാനവളോട് പ്രതികരിച്ചു. "ഫരിസ്താ... അണ്ഡകടാഹങ്ങൾ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ചനാഥൻ തന്നെയാണ് സത്യം, നിനക്കെന്നെ തടയാനാവില്ല. അഥവാ നീ എന്നെ തടയാൻ ശ്രമിക്കുന്നുവെങ്കിൽ അരയിൽ തൂക്കിയിട്ട വാൾ അലങ്കാരത്തിനല്ലെന്ന് ഞാൻ തെളിയിക്കേണ്ടി വരും..."
അപ്പോൾ എന്റെ കൈകൾ വിറക്കുകയും ശരീരം ചൂടുപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫരിസ്ത തല താഴ്ത്തി കരയുന്നത് കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നുകയും ഞാൻ അവളുടെ തലയിൽ കൈ വെച്ച് തടവിയ ശേഷം തിരിഞ്ഞു നടക്കുകയും ചെയ്തു.
"ആനന്ദ്... " വിറയാർന്ന ശബ്ദത്തിലാണ് അവളെന്നെ വിളിച്ചത്. ഞാൾ തിരിഞ്ഞു നിന്നു. അപ്പോൾ നമുക്കിടയിൽ കട്ട പിടിച്ച ഇരുട്ടിൽ അന്യോനം കാണാൻ കഴിയാത്തതിനാൽ ഞാൻ ശബ്ദത്തിനായി കാതോർത്തു. ഒരു വിരൽ നൊടിപോലും വിട്ട് പോവരുതെന്ന് ഉറപ്പിച്ചായിരുന്നു എന്റെ നില്പ്.
''ആനന്ദ് ഈ ഇരുട്ടിന്റെ മറുപുറത്ത് നീയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴും എനിക്ക് ഞാനെങ്ങനെ കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമാവുന്നില്ല. ഗഫാനികളിലെ അതിബുദ്ധിമതിയായ സ്ത്രീയെന്ന് വിശേഷണം ചാർത്തപ്പെട്ട ഞാനെങ്ങനെ അന്ധയായതെന്ന് മനസ്സിലാവുന്നില്ല. നിന്റെ ഓരോ കരുക്കളും കൃത്യമായ നീക്കങ്ങളായിരുന്നു ആനന്ദ്. എതിരാളികൾക്ക് ഒരു സംശയം പോലും നൽകാത്ത വിധം പൂർണ്ണമായത്.
ഇടക്കെപ്പോഴോ നീയെന്നെ പ്രേമിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിപ്പോയി. നിന്റെ ചുണ്ടുകൾ എന്റെ ഗാഢമായ ചുംബനത്തെ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ചിന്തിച്ചു. ഒരു വേള എന്റെ ഹൃദയത്തെ പോലും അതുലച്ചു കളഞ്ഞു ആനന്ദ്... അത് കൊണ്ട് തന്നെയാണ് നീ നൗറയെ കാണണമെന്നാവശ്യപ്പെട്ടപ്പോൾ എനിക്ക് നിന്നെ തടയാൻ കഴിയാതെ പോയത്. ഇവിടെ എനിക്കു പകരം ഗഫാനി കിങ്കരൻമാർ നിൽക്കാത്തതും..
ആനന്ദ്... ദയവായി എന്നെ മനസ്സിലാക്കൂ.. ഞാൻ ചതിക്കുകയായിരുന്നില്ല ആനന്ദ്. ഞാനെന്റെ അമ്മയിൽ സത്യം ചെയ്തു പറയുന്നു ഞാനിവിടെ വന്നത് നിന്നെ തടയാനല്ല. പകരം നൗറയോട് നിനക്കെന്താണ് പറയാനുള്ളതെന്നറിയാനാണ്. അപ്പോഴാണ് നീയൊരു ഇന്ത്യൻ വംശജനായ ഹത്തിയാണെന്ന് ഞാൻ അറിയുന്നത്. നിനക്ക് ഷിറാഖ് രാജകുമാരനാണ്. നിന്റെ മോഹന വാഗ്ദാനം കപടമായിരുന്നു ആനന്ദ്.. ഇപ്പോൾ ചതിച്ചത് നീയാണ്.. വാക്കുപാലിക്കാത്ത ഹത്തിയാണ് നീ..
ശക്തവും ഏകാഗ്രവുമായ എന്റെ ഹൃദയത്തെ പിഴപ്പിച്ചു കളഞ്ഞല്ലോ നീ..." അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അത് പറയുമ്പോൾ എന്റെ മിഴികളും നിറഞ്ഞിരുന്നു.
"ആനന്ദ്... ഫരിസ്തയെ വിശ്വസിക്കൂ... അവൾ മാത്രമാണീ ഗോത്രത്തെ നേർവഴിക്ക് നടത്താൻ കഴിയുന്നവൾ..." ഞങ്ങൾക്കിടയിൽ തളം കെട്ടിയ മൗനത്തെ ഭേദിച്ചു കൊണ്ട് ഒരിടറിയ ശബ്ദം ഉയർന്നു. "നൗറ....!"
ഞാൻ വീണ്ടും നൗറയുടെ തടവറയ്ക്ക് മുന്നിലേക്ക് നീങ്ങി നിന്നു. അപ്പോളവൾ മുറിയുടെ ഒരു മൂലയിൽ കുമിഞ്ഞു കൂടിയിരിക്കുകയായിരുന്നു. ഞാനത്ഭുതത്തോടെ അവളെ നോക്കി.
"ഷിറാഖിനെ പിറകിൽ നിന്നടിച്ചു വീഴ്ത്തിയതും ഇരുമ്പ് വടി കൊണ്ട് കാലൊടിച്ചതും നീ കണ്ടതല്ലേ നൗറാ...?" അത് ചോദിക്കുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു.
"എനിക്ക് സംസാരിക്കാൻ വയ്യ.. വല്ലാതെ നോവുന്നുണ്ട് നെഞ്ചും തലയുമെല്ലാം.. ഒന്ന് മാത്രം പറയുന്നു. നിങ്ങൾക്കവളെ വിശ്വസിക്കാം..."
അവൾ പതിയെ വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്നതിനിടയിൽ പറഞ്ഞു. അപ്പോൾ നിറഞ്ഞ കണ്ണുകളോടെ ഫരിസ്ത എനിക്കഭിമുഖമായി നിൽക്കുകയും എന്റെ കൈകളിൽ പിടിക്കുകയും ചെയ്തു.
അനേകം സംശയങ്ങൾ കടന്നലുകൾ പോലെ കുത്തി നോവിക്കുന്ന തലച്ചോറിൽ ഒരു കൃത്യമായ ഉത്തരം കിട്ടാതെ ഉഴറിയുലഞ്ഞു. "ആനന്ദ് കേട്ടത് ശരിയാണ്... വർഷങ്ങൾക്ക് മുമ്പ് ഷിറാഖിനെ അക്രമിച്ചിരുന്നു ഞാൻ. അതും പിറകിൽ നിന്ന്.. പക്ഷേ അത് വർഷങ്ങൾക്ക് മുമ്പാണ്... അന്നെനിക്ക് സ്വാർത്ഥതയായിരുന്നു. നൗറയ്ക്ക് അർഹതയില്ലെന്ന ചിന്തയും.. പക്ഷേ... ഇരുവരും എന്നെ തോൽപിച്ചു കളഞ്ഞു ആനന്ദ്...
അന്ന് ജഗോല്പ ദിനത്തിൽ ഷിറാഖിന്റെ മുന്നിൽ ഞാൻ ചെന്നുപെട്ടതാണ്. ഒരു തവണ വാൾ ചുഴറ്റിയാൽ നിരായുധയായ എന്നെ കൊല്ലാൻ അദ്ധേഹത്തിന് കഴിയുമായിരുന്നു.. പക്ഷേ തന്റെ പ്രണയത്തേക്കാൾ വലുതല്ല പകയും വിദ്വേഷവും എന്തിന് താൻ പോലും എന്ന് ചിന്തിക്കുന്ന ഷിറാഖ്... അതേപോലെ ആരോഗ്യവും ജീവിതവും നഷ്ടപ്പെട്ട് ഭ്രാന്തും മരണവും പോലും ഉപേക്ഷിച്ച ശരീരവും മനസ്സും ഒരേ ഓർമ്മയിൽ കുരുക്കിയിട്ട നൗറ... തോൽപിച്ചു കളഞ്ഞു ഇരുവരും എന്നെ...
എനിക്ക് ഷിറാഖിനെ വേണം... ഷിറാഖിനെ രക്ഷിക്കാൻ എനിക്ക് മാത്രമേ കഴിയൂ.. കാരണം ഷിറാഖൊരു കൊലയാളിയാണ്..."
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ അനിയന്ത്രിതമായി ഒഴുകി. അവൾ തേങ്ങിക്കരഞ്ഞു. ഇത് പോലെ ഇതിനു മുമ്പൊരിക്കലും അവൾ കരയുന്നതായി ഞാൻ കണ്ടിട്ടില്ല. "ഷിറാഖ് ആരെയാണ് കൊന്നത്...?"
പെട്ടന്ന് എന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവൾ തല ഉയർത്തി എന്നെ നോക്കി. "വേഗം വാ.. ഗഫാനികളുടെ പൂജ തീരാറായി... അതിനു മുമ്പ് കോട്ടയ്ക്ക് വെളിയിലെത്തണം... " അവളാജ്ഞാപിച്ചു..
ധൃതിപ്പെട്ട് ഓടുമ്പോഴും എന്റെ ചിന്തയിൽ ഷിറാഖ് കൊന്നെന്ന് പറയപ്പെടുന്ന ആൾ ആരാണെന്നതായിരുന്നു. ഇതുവരേ ശിക്ഷിക്കപ്പെടാത്ത ഒരു കൊലപാതകം അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിൽ; അത് ഗഫാനികളെ ക്രോധരാക്കുന്നുവെങ്കിൽ കൊല്ലപ്പെട്ടയാൾ ചില്ലറക്കാരനാവില്ല തീർച്ച.
പക്ഷേ ഗഫാനി കോട്ടയുടെ വടക്കേ പുറത്ത് എന്നെ കാത്തിരുന്ന അപകടം ഞാൻ തിരിച്ചറിയാതെ പോയി. ഷിറാഖ് പ്രത്യേകം പറഞ്ഞിരുന്നതാണ് തിരികെ വരുമ്പോൾ തെക്കുഭാഗത്ത് കൂടി പുറത്ത് കടക്കാൻ. പക്ഷേ ഫരിസ്തയുടെ നിർദേശവും നിർബന്ധവും വടക്ക് ഭാഗത്ത് കൂടി രക്ഷപ്പെടാനായിരുന്നു. അതാണ് ഏറ്റവും സുരക്ഷിതമെന്നവൾ ആണയിട്ടപ്പോൾ ഞാനവഴി തിരഞ്ഞെടുക്കുകയായിരുന്നു.
* * * * * *
"ഹേയ്... ഹത്തി... എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത്? മേൽ വായിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ?" നസീഹിന്റെ ശബ്ദം സിജ്നിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. ഞാൻ ഫരിസ്തയെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു ക്ഷമാപണം നിഴലിക്കുന്നത് പോലെ.. ഞാൻ നസീഹിനു നേരെ തിരിഞ്ഞു. അയാളുടെ ഇറുകിയ കണ്ണുകളിൽ നിന്ന് സംഹാരാഗ്നി ജ്വലിക്കുന്നതായി തോന്നി. വെളുത്ത മുഖത്ത് ചുവന്ന നിറം പരന്നിട്ടുണ്ടായിരുന്നു.
"ഇല്ല... ഞാൻ ഈ പറിയപ്പെട്ട ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ചാരനുമല്ല.."
തികഞ്ഞ ദൃഢനിശ്ചത്തിൽ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ഞാനത് പറഞ്ഞത്. എന്റെ തെറ്റിൽ ഏക സാക്ഷിയായ ഫരിസ്ത എനിക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമാവാം എനിക്കപ്പോൾ കരുത്ത് പകർന്നത്.
''എങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഗഫാനി കോട്ടയിലെത്തിയത്?"
''ഷിറാഖ്.... ഷിറാഖിനെ തിരഞ്ഞാണ് ഞാൻ വന്നത്. ഹത്തി ഗോത്ര പ്രമുഖനും ആദരണീയനുമായ ഷിറാഖ് ഹത്തിയെ തിരഞ്ഞാണ് ഞാൻ വന്നത്.."
"കാണാതായൊരാളെ തിരഞ്ഞ് തടവറയിലേക്ക് നുഴഞ്ഞു കയറുകയോ... നിങ്ങൾ ഒരു സൈനികനല്ലേ? ഗോത്രമര്യാദകളെ കുറിച്ചറിയില്ലേ..?"
അല്പനേരം നീണ്ട മൗനത്തിന് ശേഷം ഞാൻ പറഞ്ഞു: ''അറിയാം.. തെറ്റാണെന്നും അറിയാം.. ഗഫാനി തടവറയിലേക്കല്ല ഞാൻ പോയത്. ഞാനത് കണ്ടിട്ടുമില്ല. ഗഫാനി കോട്ടയ്ക്കകത്ത് ഷിറാഖ് ബന്ധനസ്ഥനാണെന്ന് സന്ദേശം കുറച്ച് ദിവസം മുമ്പ് ഞങ്ങൾക്ക് കിട്ടിയിരുന്നു. അതടിസ്ഥാനത്തിൽ ഹത്തി സേന ഇങ്ങോട്ട് പുറപ്പെട്ട് കഴിഞ്ഞു. എനിക്കറിയേണ്ടത് ഷിറാഖ് എവിടെ എന്നാണ്? അദ്ദേഹം നിങ്ങളുടെ മകൾ നൗറയെ പ്രണയിച്ചത് ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു. ഷിറാഖിനെ നിങ്ങൾ കൊല ചെയ്തെങ്കിൽ ദൈവത്തിൽ സത്യം ചെയ്തു ഞാൻ പറയുന്നു നിങ്ങളെ രക്ഷിക്കാൻ ദൈവത്തിനു പോലുമാവില്ല. നിങ്ങളുടെ ഭാര്യമാർ വിധവകളും കുട്ടികൾ അനാഥരുമാക്കപ്പെടുക തന്നെ ചെയ്യും."
അത് വെറുമൊരു ഭീഷണി വാക്കു മാത്രമല്ലെന്ന് ഗഫാനികൾക്കറിയാം.. നൂറ്റാണ്ടുകൾക്ക് മുമ്പ് ഗഫാനികളുടെ പിതാമഹൻമാർ ഹത്തി ഗോത്രത്തിനെതിരെ പോരാടി തോറ്റതാണ്. യുദ്ധക്കരാർ പ്രകാരം ഹത്തികൾക്ക് താഴെയാണ് ഗഫാനികൾ. അഥവാ യുദ്ധത്തടവുകാരനല്ലാത്ത ഒരു ഹത്തിയെ വധശിക്ഷയ്ക്ക് വിധിച്ചു നടപ്പാക്കുകയാണെങ്കിൽ അത് ഗോത്ര പ്രമുഖരെ അറിയിക്കണമെന്നാണ് നിയമം. പക്ഷേ വധശിക്ഷയല്ലാത്ത നിയമ നടപടികൾ, ജയിൽവാസം, അടിമ നിയമം, എന്നിവ നടപ്പാക്കാൻ സ്വാതന്ത്ര്യവുമുണ്ട്.
എന്റെ ശബ്ദം ഉയർന്നു താഴ്ന്നപ്പോൾ ഭീകരമായൊരു മൗനം സിജ്നിനെ പൊതിഞ്ഞു. അനേകം കണ്ണുകൾക്ക് ഒരേ ലക്ഷ്യമായി ഞാൻ നിന്നു. കെട്ടിയിടപ്പെട്ട കൈകൾ അസഹ്യമായിക്കൊണ്ടിരിക്കുന്ന വേദനയെ കടിച്ചമർത്തി ഞാൻ അപശബ്ദങ്ങളുണ്ടാക്കി മൗനത്തെ മുറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"ഷിറാഖിനെ തിരിച്ചേൽപിക്കാതെ ഗഫാനി ഗോത്രത്തിലെ ആൺകുട്ടികൾ അവരുടെ ഭാര്യമാർക്കരികിൽ തിരിച്ചെത്തുന്നുവെങ്കിൽ ഹത്തി ഗോത്രം ഭൂമിയിൽ ഇല്ലെന്ന് നിങ്ങൾക്ക് വിശ്വസിക്കാം.." എന്റെ ഭീഷണി സിജ്നിന്റെ അകത്തളങ്ങളിൽ അലയടിച്ചു. കൂടി നിന്നവരുടെ മുഖങ്ങളിൽ ഭീതി നിഴലിക്കുകയും പരസ്പരം നോക്കുകയും ചെയ്തു.
പെട്ടാന്നാണ് മുകതയെ മുറിച്ചൊരു ശബ്ദം ഉയർന്നത്. "അയാൾ കള്ളം പറയുകയാണ്... അയാൾ തടവറയിൽ പോയിട്ടുണ്ട്.." ആ ശബ്ദത്തിന്റെ ഉറവിടത്തിലേക്കാണ് ദൃഷ്ടികൾ അമിത വേഗത്തിലോടിയത്..
"ഫരിസ്ത...!!"
(തുടരും)
ബാദ്ഷ കാവുംപടി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot