നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓര്‍മ്മകള്‍ക്ക് നമസ്കാരം (കഥ)

ഓര്‍മ്മകള്‍ക്ക് നമസ്കാരം (കഥ)
_________________________________
'അനേകം പച്ചക്കുടകള്‍ നിവര്‍ത്തിനില്‍ക്കുന്ന അത്തിമരച്ചോട്ടില്‍നിന്ന് വിതുമ്പിക്കരയുന്ന ഉഷ'
ഇരുപതുകൊല്ലത്തെ പഴക്കമുണ്ടെങ്കിലും ഒട്ടും മങ്ങലേല്‍ക്കാത്ത ഒരു ഓര്‍മ്മചിത്രമാണിത്. ആ ഓര്‍മ്മകള്‍ മനസ്സിനെ അധികരിച്ചുകഴിഞ്ഞാല്‍ പിന്നെയൊന്ന് കണ്ണാടിയില്‍ നോക്കണം, എനിക്ക് എന്നെതന്നെ കാണണം! അവള്‍ നല്‍കിയ പേരിന് അടിവരയിടുന്നപോലെ വളര്‍ന്നുനില്‍ക്കുന്ന ചെമ്പന്‍മീശയും താടിരോമങ്ങളും. പ്രതിബിംബത്തെ നോക്കിക്കാണുമ്പോള്‍ എനിക്കു ചിരിയാണുവന്നത്. പലപ്പോഴായി കരയിച്ചിട്ടുള്ള ആ ഓര്‍മ്മകള്‍ ആദ്യമായാണ് എന്നെ ചിരിപ്പിക്കുന്നത്.
അഞ്ചാംക്ലാസിലെ അരക്കൊല്ലപരീക്ഷക്കാലത്താണ് ഉഷയോടുള്ള എന്‍റെ ശത്രുതയ്ക്ക് തുടക്കംകുറിക്കുന്നത്. അവളെന്നെ 'ചെമ്പന്‍കീരി' എന്ന പേരുചാര്‍ത്തി അപമാനിക്കുന്നതും, അത് നാട്ടിലും സ്കൂളിലുമെല്ലാം പാട്ടായതും അക്കാലത്താണ്. സ്കൂളില്‍ പോകാത്ത അനിയത്തിപോലും ചെമ്പന്‍കീരിയെന്ന് വിളിക്കുമ്പോള്‍ വല്ലാത്ത സങ്കടമാണ്. കണ്ണാടിചില്ലില്‍ മുഖംനോക്കുമ്പോള്‍ ആ സങ്കടമിരട്ടിയാവും. ദിവസവും കവിളുകള്‍ പിടിച്ച് പുറത്തേക്കുവലിച്ചുനോക്കും. ഈ കൂര്‍ത്ത കീരിത്തൊണ്ട് എങ്ങനെയെങ്കിലുമൊന്ന് മാറിക്കിട്ടിയിരുന്നെങ്കില്‍!
പതുക്കെപതുക്കെ എന്‍റെ സങ്കടങ്ങള്‍ ഉഷയോടുള്ള ദേഷ്യമായിമാറുകയും, നാള്‍ക്കുനാളത് കൂടികൊണ്ടിരിക്കുകയുംചെയ്തു. അവള്‍ എന്നോളം കറുത്തതല്ലെങ്കില്‍ക്കൂടി 'കരിങ്കാളി' എന്നുപേരിട്ട് നാട്ടില്‍ പാടിനടന്നു. പക്ഷേ ആരുമവളെ ആ പേരുവിളിച്ചില്ല, മാത്രമല്ല ശിവക്ഷേത്രത്തിലെ പൂജാരി വിളിച്ച 'ടീച്ചര്‍' എന്നപേരാണ് എല്ലാവരും ഏറ്റെടുത്തത്. അങ്ങനെ എല്ലാവര്‍ക്കും ഉഷ ടീച്ചറായിമാറി. പക്ഷേ ഞാനൊരിക്കല്‍പോലും അവളെ ടീച്ചറെന്നു വിളിച്ചിട്ടില്ല. അങ്ങനെയൊക്കെ വിളിക്കാന്‍ അവള്‍ ഏതുസ്കൂളിലെ ടീച്ചറാണ്?
ഉഷയോടെന്നപോലെ പൂജാരിയോടും എനിക്ക് ഭയങ്കരദേഷ്യമാണ്. നടയില്‍വയ്ക്കാറുള്ള അമ്പതുപൈസ അക്കാരണത്താല്‍ റദ്ദുചെയ്തു. ശത്രുപക്ഷം ചേരുന്നവന്‍ പൂജാരിയാണെങ്കിലും എനിക്ക് ശത്രുതന്നെ!
മറുപേരുകൊണ്ട് പകരംവീട്ടാമെന്ന ആഗ്രഹം നടക്കാതെവന്നപ്പോള്‍, അവളെയൊന്ന്
കരയിക്കണമെന്നതായിരുന്നു അടുത്ത ആഗ്രഹം. അവളോട് കളിയുംചിരിയുമൊക്കെ ഉണ്ടെങ്കിലും കരയിക്കാനുള്ള തക്കംപാര്‍ത്തുതന്നെയാണ് എന്‍റെ നടപ്പ്. അഞ്ചുകിലോമീറ്ററോളം നടന്നാണ് ഞങ്ങള്‍ സ്കൂളില്‍പോയിരുന്നത്. ഞങ്ങളെക്കൂടാതെ ഉഷയുടെ മാമന്‍റെ മകന്‍ ബാലുവും പിന്നെ മണിയനും ഒപ്പമുണ്ടാവും. ഉഷയുടെ അച്ഛനും മണിയന്‍റെ അച്ഛനും ദുബായില്‍ വലിയ കൂട്ടുകാരാണത്രേ! ആ ഒരടുപ്പവും സ്നേഹവും മക്കള്‍തമ്മിലുമുണ്ട്.
ഞങ്ങളുടെ സംഘത്തിന്‍റെ നായകന്‍ മണിയനായിരുന്നെങ്കിലും തിരുമാനങ്ങള്‍ ഉഷയുടേതായിരുന്നു. ഇന്ന് പാലപ്പറ്റക്കുന്നിലൂടെ പോകാമെന്ന് ഉഷ പറഞ്ഞാല്‍, അന്നത്തെയാത്ര ആ വഴിതന്നെ! അവനവളെ ഒരിക്കല്‍പോലും എതിര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
"ഉഷ എന്‍റെ ജീവനാണ്!"
മണിയന്‍ ആവര്‍ത്തിച്ചുപറയുന്ന കാര്യമാണിത്. അവളുടെമേല്‍ ചളിവെള്ളം തെറുപ്പിച്ച പ്രകാശനെ പിടിച്ചു വെള്ളത്തില്‍ മുക്കിയത് അതിനുള്ള തെളിവുമാണ്. ചോറുപാത്രം പിടിക്കാത്തതിന് ‍ഒരിക്കലെന്നെ ഇടിച്ചുവീഴ്ത്തി മണ്ണിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. അതിനുശേഷം അവന്‍റെ ചോറുപാത്രം ചുമക്കുന്നത് എന്‍റെ ഉത്തരവാദിത്വമുള്ള ജോലിയാണ്. മണിയന് എന്നേക്കാള്‍ പൊക്കവും വണ്ണവുമുണ്ട്; കൂടാതെ ചെറിയൊരു മീശയും! ഉഷയെ കരയിക്കണമെങ്കില്‍, കൂടെ മണിയനുണ്ടാവാന്‍ പാടില്ല. അവനുണ്ടെങ്കില്‍ കരയുന്നത് ഉഷയല്ല, ഞാനായിരിക്കും. ഞാന്‍മാത്രം.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉഷയെ എനിക്ക് ഒഴിഞ്ഞുകിട്ടിയത്. മണിയനും ബാലുവുമില്ല, ഞാനുമവളും മാത്രം! അവളെ കരയിക്കാനുള്ള ദിവസം! റോട്ടില്‍നിന്നും നടത്തം ഇടവഴിയിലേക്ക് തിരിഞ്ഞപ്പോള്‍ ഞാന്‍ വില്ലനായിമാറി. ബാഗിന്‍റെ വലിപ്പുതുറന്നും തലയിലെ നാടയഴിച്ചും ശല്ല്യംചെയ്തെങ്കിലും അവളതൊന്നും കാര്യമാക്കിയില്ല. എങ്ങനെ കരയിക്കും? വേലിയില്‍ന്നിന്നും ഇല്ലിക്കോലെടുത്ത് കണങ്കാലില്‍ ശക്തിയോടെ അടിച്ചാല്‍, അല്ലെങ്കില്‍ കൈത്തണ്ടയില്‍ അമര്‍ത്തിക്കടിച്ചല്‍ അവള്‍ കരയുമായിരിക്കും. വഴിതടഞ്ഞുകൊണ്ട് ഗൗരവത്തില്‍ ചോദിച്ചു.
"ഇനി ചെമ്പന്‍കീരീന്ന് വിളിക്ക്യോടീ?"
"ചെമ്പന്‍കീരിയെ അമിതാബച്ചനെന്ന് വിളിക്കാനൊക്ക്യോ?"
അവളുടെ തര്‍ക്കുത്തരം കേട്ടപ്പോള്‍ പിന്നെയൊന്നുംനോക്കിയില്ല, കരുതിവച്ച അട്ടിക്കല്ലുകൊണ്ട് അവളുടെ നെറ്റിക്കൊരു കുത്തുകൊടുത്തു. നെറ്റിപൊട്ടി ചോരയൊലിച്ചെങ്കിലും അവള്‍ കരഞ്ഞില്ല! നെറ്റിത്തടം പൊത്തിപ്പിടിച്ച് അവളവിടെന്നിന്നും ഓടിമറഞ്ഞു.
മൂന്നാമത്തെ ദിവസമാണ് ഉഷ മിണ്ടാവ്രതം അവസാനിപ്പിച്ചത്. അന്നുഞാന്‍ മോഷ്ടിച്ച അടക്കാപ്പഴത്തിന്‍റെ മൂപ്പോരി അവള്‍ക്കാണുകൊടുത്തത്. എനിക്ക് തോന്നിയ വലിയൊരിഷ്ടം തന്നെയാണ് അതിനുകാരണം. കാലുതെറ്റിവീണിട്ടാണ് നെറ്റിപൊട്ടിയതെന്നായിരുന്നു അവളുടെ മൊഴി. കല്ലുവച്ച നുണയിലൂടെ എന്നെ രക്ഷിച്ചവളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? പിന്നീടുള്ള ദിവസങ്ങളിലൊന്നും അവളെ കരയിക്കണമെന്ന് തോന്നിയിട്ടേയില്ല.
ആയിടക്കൊരു ദിവസമാണ് അവളെ 'ടീച്ചറെന്നുവിളിക്കേണ്ട അവസ്ഥയും എനിക്കുണ്ടായത്. അതൊരു പഞ്ചായത്ത് തിരഞ്ഞെടുപ്പുദിനമായിരുന്നു. മുതിര്‍ന്നവരൊക്കെ വോട്ടുചെയ്യാന്‍പോയപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഏതെങ്കിലുമൊരു കളിയിലേര്‍പ്പെടാന്‍ തീരുമാനിച്ചു. ഞങ്ങള്‍ നാലുപേരെക്കൂടാതെ വേറെയും അഞ്ചാറുകുട്ടികളുണ്ട്. ഉറവന്‍ കണ്ടത്തില്‍ മീന്‍പിടിക്കാന്‍ പോകാമെന്ന എന്‍റെ അഭിപ്രായത്തെ എല്ലാവരുംചേര്‍ത്ത് കൊഞ്ഞനംകുത്തി. 'ടീച്ചറും കുട്ട്യോളും' കളിക്കാമെന്ന ഉഷയുടെ അഭിപ്രായത്തിന് ഞാനൊഴികെ എല്ലാവരും സമ്മതംമൂളി. എന്‍റെ സമ്മതമില്ലാതെത്തന്നെ കളിക്കാന്‍ തിരുമാനമായി- ഉഷയാണ് ടീച്ചര്‍, ഞങ്ങളെല്ലാം കുട്ടികളും. ഉഷയുടെ വീടിന്‍റെ ചായ്പ്പിലാണ് ക്ലാസ്റും സജ്ജമാക്കിയത്. ഈരുവാന്‍വേണ്ടി വെട്ടിയിട്ട കൊന്നമരമാണ് കുട്ടികള്‍ക്കുള്ള ബെഞ്ച്, വണ്ണമുള്ള മുരടുമുറി കുത്തിനിര്‍ത്തിയപ്പോള്‍ ടീച്ചര്‍ക്കുള്ള മേശയുമായി. മാലചെമ്പരത്തിയില്‍നിന്നും വടിവെട്ടിക്കൊണ്ടുവന്നത് ഞാനാണ്. ഹാജര്‍ വിളിച്ചശേഷം ഉഷടീച്ചര്‍ പഠിപ്പിക്കാന്‍ തുടങ്ങി. ബെല്ലടിക്കാറായപ്പോള്‍ ഞാനും മണിയനുംതമ്മില്‍ വലിയൊരു തര്‍ക്കമുണ്ടായി. അവന്‍റെ ശക്തമായ വിലക്കിനെ വകവയ്ക്കാതെ, തൂക്കിയിട്ട വാല്‍പാത്രത്തില്‍ കുഞ്ഞിക്കരണ്ടികൊണ്ട് ബെല്ലടിച്ചു. അത് ഇടവേളയുടെ നീണ്ടമണിയായിരുന്നു.
"ടാ..ചെമ്പന്‍കീരീ!!"
ക്ഷുഭിതനായ മണിയന്‍റെ അലര്‍ച്ചയാണ്. അവന്‍റെ ചുവന്ന കണ്ണുകളും ചുരുട്ടിയ മുഷ്ടിയും കണ്ടപ്പോള്‍ എനിക്കു പേടിയായി. അതെന്നെ ഇടിച്ചുമറിച്ച് മണ്ണില്‍ വലിച്ചിഴക്കാനുള്ള മുന്നൊരുക്കമാണ്. ദേഹത്തില്‍ പലയിടത്തുനിന്നും ചോര പൊട്ടിയൊലിക്കുന്നത് ഓര്‍ത്തുനോക്കിയപ്പോള്‍ എനിക്ക് കരച്ചില്‍വന്നു. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ? ഒരുകാര്യവുമില്ല, മണിയന്‍ എത്രയോ തവണയെന്നെ ഓടിതോല്‍പ്പിച്ചിട്ടുണ്ട്. ഇനി ഉഷക്കുമാത്രമേ രക്ഷിക്കാന്‍കഴിയൂവെന്ന് ബോധ്യമായപ്പോള്‍, ഞാന്‍ 'ടീച്ചര്‍' എന്നുവിളിച്ച് അവളുടെ പുറകിലേക്ക് ഒതുങ്ങിനിന്നു. മണിയന് എന്നെ എറിഞ്ഞുകൊടുക്കുംപോലെ അവളവിടെനിന്നും ഒഴിഞ്ഞുമാറി! മണിയന്‍റെ ധൈര്യവും എന്‍റെ പേടിയും മുന്നോട്ടുംപുറകോട്ടും ഒരോ അടികള്‍ വെച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരത്ഭുതം സംഭവിച്ചത്. ഒരിക്കല്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങുന്നു! ചോരയും കണ്ണീരുമൊലിപ്പിച്ച് വീട്ടില്‍ചെന്നപ്പോള്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍-
" പരാതിയുംകൊണ്ട് വന്നിരിക്കുന്നു കഴുത! ആണാണത്രേ ആണ്!!"
അവന്‍റെ മൂക്ക് ഇടിച്ചുപരത്താന്‍ പാടില്ലാര്‍ന്നോ?"
ഞാനപ്പോള്‍ കാണുന്നത് മണിയന്‍റെ ചുവന്ന കണ്ണുകളോ ചുരുട്ടിയ മുഷ്ടിയോയല്ല, മൂക്കാണ്. ഇടിച്ചുപരത്താന്‍ പാകത്തിലൊരു മൂക്ക്! വലതുമുഷ്ടികൊണ്ട് ആ
മൂക്കില്‍
ആഞ്ഞിടിച്ചു. മണിയന്‍ കണ്ണുകാണാതെ വായുവില്‍ തപ്പുമ്പോള്‍ എന്‍റെ കൈത്തലങ്ങള്‍ അവന്‍റെ ശരീരത്തില്‍ ആഞ്ഞാഞ്ഞുപതിച്ചു- പല തവണ, പലയിടങ്ങളില്‍. ഉഷയൊഴികെ മറ്റെല്ലാവരും അവിടെനിന്നും ഓടിപ്പോയി. വീണുകിടക്കുന്ന മണിയനെ മണ്ണിലൂടെ വലിച്ചിഴച്ചു.
അന്നവിടെ തീര്‍ന്നത് വലിയൊരു കണക്കായിരുന്നു. അതുകാണാന്‍ കൂടുതല്‍ കാഴ്ചക്കാരില്ലാത്തത് എന്നെ നിരാശപ്പെടുത്തി. എങ്കിലും അച്ഛനോടും ലോകത്തിനോടുമായി ഞാന്‍ മനസ്സില്‍ പറഞ്ഞു.
"ആണാണ്! ഞാനും ഒരാണാണ്."
മറ്റുളവരെപ്പോലെ ബാലുവും പേടിച്ചോടിയതാണെന്ന എന്‍റെ ഊഹംതെറ്റിച്ചുകൊണ്ട് അവനതാ രണ്ടനുയായികളേയുംകൂട്ടി വന്നിരിക്കുന്നു! കിഴക്കന്‍സിറ്റിയിലെ വലിയ തല്ലുകാരാണവര്‍. മീശയുള്ള മണിയന്‍ നിലത്തുകിടന്ന്, ചോരയൊലിപ്പിച്ച് മോങ്ങുന്നതുകണ്ടപ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തനായി. കൈകള്‍ അന്തരീക്ഷത്തില്‍ കുത്തിക്കുലുക്കികൊണ്ട് അലറി.
"വാടാ...."
വന്നത് ബാലുവോ അനുയായികളോ അല്ല, ചെമ്പരത്തിവടിയുമായി ഉഷയാണ്! അവളെന്നെ തലങ്ങുംവിലങ്ങും തല്ലി- വടി മുറിയുന്നതുവരെ... വടി മുറിഞ്ഞിട്ടും... മുറിവടി തെറിച്ചുപോയപ്പോള്‍ കൈകള്‍കൊണ്ടും. അടിതടുക്കുവാനായെങ്കിലും എന്‍റെകൈകള്‍ ഉയര്‍ന്നില്ല! ഉഷ തല്ലിയതില്‍ എനിക്ക് വിരോധമൊന്നുമില്ല. കളിയിലാണെങ്കിലും ടീച്ചറാണ്, വേണമെങ്കില്‍ ഇനിയും തല്ലിക്കോട്ടെ...
പക്ഷേ....
ഹാജര്‍ വിളിക്കുമ്പോള്‍ ചെമ്പന്‍കീരിയെന്നു വിളിച്ചത് എനിക്കു മറക്കാനോ പൊറുക്കുവാനോ കഴിഞ്ഞില്ല. ദിവസവും ഹാജര്‍വിളിക്കുന്ന സുബൈദടീച്ചര്‍ ഇന്നോളമങ്ങനെ വിളിച്ചിട്ടില്ല. അവള്‍ക്കും സുബൈദടീച്ചറേപ്പോലെ മര്യാദക്കാരിയായാലെന്താ?
കളികഴിഞ്ഞാല്‍ കുടിക്കുവാന്‍വേണ്ടി ‍ കലക്കിവച്ച നാരങ്ങവെള്ളത്തിന് കാത്തുനില്‍ക്കാതെ ഞാന്‍ വീട്ടിലേക്കുനടന്നു. വടക്കേയതിര്‍ത്തിയിലെ അമ്പാഴച്ചോട്ടില്‍ നിന്നും തിരിഞ്ഞുനോക്കുമ്പോള്‍ ഉഷ മണിയനെ അടുത്തിരുന്ന് ശുശ്രൂഷിക്കുകയാണ്. പാവാടത്തലപ്പുകൊണ്ട് അവന്‍റെ മൂക്കിലെ ചോരയൊപ്പുന്നത് കണ്ടപ്പോഴാണ് ആ ആഗ്രഹം വീണ്ടും തലപ്പൊക്കിയത്.
ഉഷയെ എങ്ങനേയുമൊന്ന് കരയിക്കണം! അതിനുവേണ്ടിയാണ് , സചിന്‍ ടെണ്ടുല്‍ക്കറുടെ നൂറുചിത്രങ്ങള്‍ എണ്ണിക്കൊടുത്ത് പവിത്രന്‍റെ കയ്യില്‍നിന്നും ഒരു ആയുധം വാങ്ങിയത്. ചൂടന്‍കുരു! കാട്ടില്‍, ഏതോ മരത്തിന്‍റെ കായ പൊട്ടിത്തെറിച്ച് വീഴുന്ന വലിയ കുരു. ആത് കല്ലിലോ തറയിലോ ഉരച്ചാല്‍ ചുട്ടുപൊള്ളും! മാസങ്ങള്‍ക്കുശേഷം ഒരു ഞായറാഴ്ച വൈകുന്നേരത്താണ് അതുപ്രയോഗിക്കാനുള്ള അവസരം കിട്ടിയത്. അഴോത്തച്ചിറയുടെ മുകളിലിരുന്ന് വളപ്പൊട്ട് കളിക്കുകയാണ് ഉഷയും കൂട്ടുകാരികളും. താഴെ ഉറവുചാലില്‍ മണിയനും ബാലുവും മീന്‍പിടിക്കുന്നുമുണ്ട്. ഓലപ്പുല്ലുകള്‍ വകഞ്ഞുമാറ്റി, പതുങ്ങിച്ചെന്ന് ഉഷയുടെ പിന്നിലായിയിരുന്നു. സമീപത്തെ വെള്ളാരംപാറയില്‍ ചൂടന്‍കുരു ഉരയ്ക്കാന്‍ തുടങ്ങി. പൊള്ളണം! പൊള്ളലേറ്റ് അവള്‍ തേങ്ങിക്കരയണം! ഉരച്ചെടുത്ത ചൂടന്‍കുരു അവളുടെ പിന്‍കഴുത്തില്‍ അമര്‍ത്തിവച്ചു. ചൂടേറ്റ് അവളൊന്ന് പുളഞ്ഞെങ്കിലും, എന്നെകണ്ടപ്പോള്‍ ഒന്നുംസംഭവിക്കാത്തമട്ടില്‍ കളിയിലേക്ക് മുഴുകിയിരുന്നു. പ്രതീക്ഷയോടെ ഉറ്റുനോക്കിയപ്പോള്‍ അവളുടെ മുഖത്ത് കരച്ചിലിന്‍റെ ഒരു ലാഞ്ചനപോലുമില്ല! ഇവളേതുവര്‍ഗം? കരയാനറിയാത്ത ഒരു ജന്തു!
എന്തുകൊണ്ടോ എനിക്കപ്പോള്‍ ദേഷ്യമടക്കാനേ കഴിഞ്ഞില്ല. താഴെ മീന്‍പിടിച്ചുകൊണ്ടിരുന്ന മണിയനും ബാലുവിനുമിടയിലേക്ക് എടുത്തുചാടി. മണലുകൊണ്ട് അവര്‍‍ കെട്ടിവച്ച തടയണ ചവിട്ടിത്തെറുപ്പിച്ച് മുഷ്ടിചുരുട്ടിനിന്നു. അവര്‍ അടിക്കാന്‍ വന്നില്ല; ചെമ്പന്‍കീരിയെന്ന് വിളിച്ചപോലുമില്ല! മണിയനുപോലും എന്നെ പേടിയാണെന്നറിഞ്ഞപ്പോള്‍ ആത്മാഭിമാനം തോന്നി. എങ്കിലും വലിയൊരു വിഷമമുണ്ട്- മണിയന്‍റേതുപോലത്തെ ഒരു മീശ എനിക്കുമുണ്ടായിരുന്നെങ്കില്‍!!
തോട്ടുവരമ്പിലൂടെ നേരേനടന്നു. അതാണ് വീട്ടിലേക്കുള്ള എളുപ്പവഴി. ചാറ്റല്‍മഴ തുടങ്ങിയപ്പോള്‍ ഓടാന്‍തുടങ്ങി. വീട്ടിലെത്തുമ്പോഴേക്കും മഴ ശക്തിയാര്‍ജ്ജിച്ചിരുന്നു. പെരുമഴ! ആ മഴ പിറ്റേന്ന് സ്ക്കൂളില്‍ പോകുമ്പോഴും, തിരിച്ചുവരുമ്പോഴൊന്നും തോര്‍ന്നിട്ടില്ല.ഉഷയുടെ വീട്ടുപടിക്കലെത്തിയപ്പോഴാണ് പേടിപ്പെടുത്തുന്നതും ഒപ്പം അത്ഭുതപ്പെടുത്തുന്നതുമായ കാഴ്ചകണ്ടത്. മുന്നിലെ ചെറിയകിടങ്ങ്, ഒരു പുഴയുടെ വീതിയില്‍ ഒഴുകുന്നു! കിടങ്ങിന് ഇരുവശത്തുമുള്ള കിട്ടുണ്ണിക്കുളവും കുണ്ടുകുളവും ഒന്നായിരിക്കുന്നു! വീടുപറ്റണമെങ്കില്‍ ആ കിടങ്ങുതാണ്ടണം. എങ്ങനെ പോകും!? അന്നുവീട്ടില്‍ പോയില്ല, ഉഷയുടെ വീട്ടില്‍കിടക്കാമെന്നാണ് മുതിര്‍ന്നവരുടെ തിരുമാനം. സിയാര്‍പ്പിക്കാരന്‍റെ വീട്ടിലേക്ക് ഫോണ്‍വിളിച്ച് വിവരംകൊടുത്തത് ഉഷയുടെ അമ്മയാണ്. ബാലുവും ആ വീട്ടില്‍ത്തന്നെയാണ് താമസിക്കുന്നത്. ഞാനും മണിയനുമാണ് അന്നവിടുത്തെ അഥിതികള്‍.
ഉഷയുടെ വീട് എനിക്കൊരു മായാലോകമായാണ്
തോന്നിയത്. വരാന്തയില്‍ നിരന്നുനില്‍ക്കുന്ന മരത്തൂണുകളില്‍ തുടങ്ങിയ കൗതുകം, ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ മറ്റുപലതിലേക്കും വ്യാപിച്ചു. വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ചുമരുകള്‍, നിലം, പങ്കകള്‍, ഊണ്‍മേശ..... അങ്ങനെയെന്തെല്ലാമാണ് ആ വീട്ടില്‍! എന്‍റെ വീടും ഉഷയുടെവീടും തമ്മില്‍ വെറുതെയൊന്ന് താരതമ്യംചെയ്തുനോക്കി. ഒരേപേരും, എന്നാല്‍ ഒരു സാമ്യവുമില്ലാത്ത രണ്ടു വസ്തുക്കള്‍! മേശപ്പുറത്ത് ചെറുഞെളിവോടെയിരിക്കുന്ന പെട്ടി. ടെലിവിഷന്‍! ഞാനാദ്യമായാണ് അതുകാണുന്നത്. റേഡിയോപാട്ടിനെ കുറിച്ച് വീമ്പടിക്കുമ്പോള്‍, എന്തിനാണ് അവരെന്നെ പരിഹസിച്ചിരുന്നതെന്നും മനസ്സിലായത് അതുകണ്ടപ്പോഴാണ്. എന്തായാലും തോരാതെപെയ്ത മഴയോട് ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞ് ഞാനും ആകുടുംബത്തിലെ ഒരാളായിമാറി.
പുറത്തുള്ള സൗഹൃദമൊന്നും ബാലു വീടിനുള്ളില്‍ കാണിച്ചില്ല. അവന്‍ മുറിയില്‍ കയറി വാതിലടച്ചത് ഞങ്ങളെ വല്ലാതെ നിരാശരാക്കി. മണിയന് ഈറന്‍മാറാനുള്ള ട്രൗസറും കുപ്പായവും ബാലുവിന്‍റെ അമ്മ നല്കിയപ്പോള്‍ ഞാനും പ്രതീക്ഷയോടെ കാത്തുനിന്നു. കിട്ടിയില്ല! ഒരുപക്ഷേ അവിടെ എനിക്ക് പാകമാവുന്നത് ഉണ്ടായിരിക്കില്ല. ഈറന്‍ കുപ്പായമേല്‍പ്പിക്കുന്ന തണുപ്പ് എങ്ങനേയും സഹിക്കാം, ട്രൗസറില്‍നിന്നും ഒലിച്ചിറഞ്ഞുന്ന വെള്ളത്തുള്ളികള്‍ വല്ലാത്തൊരു ശല്ല്യംതന്നെ. ഉടുതുണികളൊന്ന് അഴിച്ചുപിഴിയണം. എങ്ങനെ, എവിടെവച്ച്? അല്‍പം ഇരുട്ടിനാണ് ആ വീട്ടില്‍ പഞ്ചം. വരാന്തയുടെ കിഴക്കേമൂലയിലെ ഇത്തിരിയിരുളില്‍ മറഞ്ഞുനിന്ന് ഷര്‍ട്ടും ട്രൗസറുമൂരി. ഉഷയോ മറ്റോ അവിടേക്കുവന്നാല്‍.... ആലോചിക്കാന്‍പോലും വയ്യ! ഞാന്‍ നഗ്നനാണ്! കറുത്തചരടുകളില്‍ കോര്‍ത്തുകെട്ടിയ അരയിലെ വെള്ളിയേലസ്സും കഴുത്തിലെ ഹനുമാന്‍സ്വാമിയുമില്ലെങ്കില്‍ പൂര്‍ണ്ണനഗ്നന്‍. മഹാഭാഗ്യമെന്ന് പറയട്ടെ, വസ്ത്രങ്ങള്‍ പിഴിഞ്ഞുടുക്കുന്നതുവരെ ആരും അവിടേക്കുവന്നില്ല!
ബാലുവിനെപ്പോലെ മര്യാദകെട്ടവളല്ല ഉഷ. മലര്‍ക്കെതുറന്നിട്ട അവളുടെ മുറിയിലേക്ക് ഞാനും കടന്നുകൂടി. അവള്‍ പുഞ്ചിരിയോടെ സ്വീകരിച്ചെങ്കിലും മണിയന്‍ ഇഷ്ടപ്പെടാത്തപോലെ ചിരികോട്ടി. അല്ലെങ്കിലും അവന്‍റെ ഇഷ്ടം ആര്‍ക്കുവേണം?
മുറിയിലെ മനോഹരമായ ടേബിള്‍ലാംപിലാണ് എന്‍റെ ശ്രദ്ധയുടക്കിയത്. മുള ചീന്തിയുണ്ടാക്കിയ ഒരു ചെടിച്ചട്ടി, അതില്‍ ഇലകള്‍ നിറഞ്ഞ ഒരുചെടി, നെറുകില്‍ ഒരു വെളുത്തപുഷ്പം- ഇതാണ് ലാംപിന്‍റെ ഘടന. ചട്ടിയുടെ വശത്തെ ബട്ടണമര്‍ത്തുമ്പോള്‍ പുഷ്പം പ്രകാശിക്കുന്നു. പകല്‍വെളിച്ചം ചൊരിയുന്ന വെളുത്ത കോളാമ്പിപൂവ്! ഉഷയുടെ വീട്ടില്‍ അത്ഭുതങ്ങള്‍ക്ക് അവസാനമില്ലല്ലോ.... എനിക്കവളോട് ആദ്യമായി ബഹുമാനം തോന്നി.
ടേബില്‍ലാംപിന്‍റെ വെളിച്ചത്തില്‍ നാലുവരക്കോപ്പി എഴുതാന്‍ തുടങ്ങുമ്പോഴാണ് മണിയനും അതേമോഹവുമായി വന്നത്. അവന്‍റെ വീട്ടിലും കരണ്ടും വെളിച്ചവുമുണ്ട്! എന്നിട്ടുമെന്തിനാണ് ഇത്ര ആക്രാന്തം? വന്നദേഷ്യത്തില്‍ ഞാനവന്‍റെ പുസ്തകമെടുത്ത് വലിച്ചെറിഞ്ഞു.
"ഏതാ ഈ വിത്ത്? കടക്കടാ പുറത്ത്."
പിന്നില്‍ മുഴങ്ങിയ ശബ്ദം ഉഷയുടെ അച്ഛച്ചന്‍റേതാണെന്ന് എനിക്ക് മനസ്സിലായി. കൊമ്പന്‍മീശയും വെള്ളാരന്‍കണ്ണുമുള്ള അയാളെയെനിക്കു പേടിയാണ്.
"കല്ല്വട്ടാരന്‍റെ ചെക്കനാ...."
ഉഷയുടെ അമ്മയെന്‍റെ കൈപിടിച്ച് പൂമുഖത്തുകൊണ്ടിരുത്തി. അവിടെ ട്യൂബ് ലൈറ്റിന്‍റെ ചന്തംനോക്കിയിരിക്കുമ്പോഴും മനസ്സുനിറയെ അച്ഛച്ചനോടും അമ്മയോടുമുള്ള അമര്‍ഷമാണ്.
വിത്ത്!?
ഞാനെന്താ മത്തനോ പാവലോ ആണോ?
കല്ല്വട്ടാരന്‍റെ ചെക്കന്‍!?
കല്ലുവെട്ടുകാരനും ചെക്കനും പേരുകളുണ്ട്, അതുവിളിച്ചാലെന്താ? ചെമ്പന്‍കീരിയെന്നു വിളിക്കുന്ന ഉഷ ഇവരെക്കാള്‍ എത്രയോ നല്ലവളാണെന്ന് എനിക്കുതോന്നി. ചോറുണ്ണാനുള്ള വിളികാത്തിരിക്കുമ്പോഴും എന്‍റെ മനസ്സ് ഉഷയുടെ മുറിയിലായിരുന്നു. മണിയനേക്കൂടി അവിടെനിന്നും പുറത്താക്കിയിരുന്നെങ്കില്‍! അതുമാത്രമായിരുന്നു അപ്പോഴത്തെ എന്‍റെ ആഗ്രഹം.
പിറ്റേന്ന് നേരംവെളുക്കുമ്പോഴേക്കും അമ്മയെന്നെ കൂട്ടാന്‍വന്നു. രാത്രിയില്‍ ചോറുകഴിച്ചോയെന്നായിരുന്നു ആദ്യത്തെ അന്വേഷണം. എന്നെ കാണാഞ്ഞ് രാത്രിയില്‍ ഉറങ്ങിയതേയില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് സങ്കടമായി. ഉഷയുടെ വീട്ടിലെ വര്‍ണക്കാഴ്ചകളില്‍ മുഴുകി, അമ്മയെ ഒരിക്കല്‍പോലും ഞാനോര്‍ത്തില്ലല്ലോ! വഴിവക്കില്‍നിന്നും ഒരു കാശിതുമ്പച്ചച്ചെടി പറിക്കുമ്പോള്‍, വിലക്കികൊണ്ട് അമ്മ പറഞ്ഞു.
"മതി! പൂന്തോട്ടത്തിന്‍റെ വിസ്താരം കൂട്ടിയത്. നമ്മള്‍ വാടകക്കാരാണ്."
അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ വീട്ടില്‍ ചെന്നപ്പോഴാണ് എനിക്കുമനസ്സിലായത്. അച്ഛന്‍ വീട്ടുടമസ്ഥനോട് കേണപേക്ഷിക്കുകയാണ്‌. എന്‍റെ ഏഴാംക്ലാസ് പഠനം പൂര്‍ത്തിയായാലുടന്‍ വീടൊഴിയാമെന്ന് എത്രപറഞ്ഞിട്ടും അയാള്‍ കേള്‍ക്കുന്നില്ല. പറ്റില്ലെന്ന് മറുപടി നല്കി, പാതിവിരിഞ്ഞ ഒരു റോസാപൂവും പറിച്ചെടുത്താണ് അയള്‍ പടിയിറങ്ങിയത്. നഷ്ടപ്പെടാന്‍പോകുന്ന പൂന്തോട്ടത്തെ നോക്കിക്കൊണ്ട് ഞാന്‍ അല്‍പ്പനേരം നിന്നു. മദ്ധ്യസ്ഥാനത്ത് നില്‍ക്കുന്ന കൃഷ്ണകിരീടം തന്നത്താന്‍ ഉണ്ടായതാണ്. അതാണ് ഏറ്റവും വലിയചെടി; ചുവന്ന കല്ലുകള്‍ പതിച്ച കീരീടംപോലെ ഏറ്റവുംവലിയ പൂവ്വും.
ഉഷയുടെ ഹീറോ പേന, മണിയന്‍റെ കാറ്റടിക്കുന്ന പന്ത്, ബാലുവിന്‍റെ സ്വര്‍ണ്ണക്കളര്‍ വാച്ച്... എല്ലാറ്റിനേയും ഞാന്‍ നേരിട്ടിരുന്നത് ആ പൂന്തോട്ടം കൊണ്ടായിരുന്നു. ഇവിടം വിട്ടുപോകുമ്പോള്‍ എന്‍റെ ഏറ്റവുംവലിയ നഷ്ടവും അതായിരിക്കും.
സിറ്റിയില്‍ ലോഡ്ജുകളുണ്ട്, പക്ഷേ വലിയ വാടകയാണത്രേ. ഉഷയുടെ വീട്ടുവളപ്പില്‍ ഉപയോഗിക്കാതെ കിടക്കുന്ന ചെറിയൊരു വീടുണ്ട്, അത് വാടകക്ക് ചോദിച്ചകാര്യം അച്ഛന്‍ അമ്മയോട് പറയുന്നകേട്ടപ്പോള്‍ ഞാനൊരുപാട് സന്തോഷിച്ചു. ആ വീട് ലഭിക്കുവാന്‍ ബ്രഹ്മരക്ഷസ്സിന് നിവേദ്യം വയ്ക്കാമെന്ന് വഴിപാടുനേര്‍ന്നു. ആ വഴിപാടിന്‍റെ പിന്‍ബലത്തില്‍ ഹൃദയം കുറേ സ്വപ്നങ്ങളും നെയ്തുകൂട്ടി. ഞാനും ഉഷയുംകൂടി പൂന്തോട്ടം പുതിയയിടത്തേക്ക് പറിച്ചുനടുന്നതായിരുന്നു അതിലെ ഏറ്റവും മനോഹരമായ സ്വപ്നം.
എന്നാല്‍ സ്വപ്നങ്ങളെത്തന്നെ ഞാന്‍ വെറുത്തത് ഉഷയെ നേരില്‍കണ്ടപ്പോഴാണ്.
"ചിറിയുമ്മറത്ത് ഒരു ദരിദ്രവാസിക്കുടുംബം വേണ്ട!"
അവളുടെ അച്ഛച്ചന്‍റെ തിരുമാനമാണ് . അതെനിക്ക് വലിയൊരു തിരിച്ചറിവു നല്‍കി- ഞാനൊരു ദരിദ്രവാസിയാണ്. എന്നിട്ടും ഞാനെത്രയോ തവണ ഉഷയെ ദരിദ്രവാസിയെന്നു വിളിച്ചിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും അവളെന്നെ അത് തിരിച്ചുവിളിക്കാഞ്ഞത്? ഉത്തരം ഒന്നേയുള്ളൂ... ഉഷ നല്ലവളാണ്, കൂടാതെ അവള്‍ ടീച്ചറാണ്. സുബൈദടീച്ചറേപ്പോലെ മര്യാദക്കാരിയായ ടീച്ചര്‍!
"ചെമ്പന്‍കീരീ..."
അവള്‍ പലതവണ വിളിച്ചെങ്കിലും ഞാന്‍നിന്നില്ല. അമ്പാഴച്ചോട്ടില്‍നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍, പടിപ്പുരയുടെ കല്‍ത്തൂണില്‍ചാരി അവള്‍ നില്‍പ്പുണ്ട്. പലതുമോര്‍ക്കുമ്പോള്‍ ഉഷയെന്നെ ചെമ്പന്‍കീരിയെന്ന് വിളിക്കുന്നത് സ്നേഹംകൊണ്ടാണ്. അവള്‍ക്കുമാത്രം വിളിക്കുവാന്‍ അവളുണ്ടാക്കിയ പേര്! എല്ലാവരും പരിഹസിച്ചുവിളിച്ചത് അവളുടെ തെറ്റാണോ? എന്‍റെ മനസ്സ് നീറിപ്പുകയുകയാണ്. പൂജാരി പെണ്‍കോന്തനും പണമോഹിയുമാണെന്ന് അപവാദം പറഞ്ഞുനടന്നപ്പോഴും, ഉഷയുടെ നെറ്റി പൊട്ടിച്ചപ്പോഴുമൊന്നും തോന്നിയിട്ടില്ലാത്ത ഒരു തോന്നല്‍- ഞാന്‍ വലിയൊരു തെറ്റുകാരനാണ്!
വാടകവീടിന്‍റെ പൊത്തും പോടും നിറഞ്ഞ മണ്‍ചുവരുകളും, ഉമ്മറം താങ്ങുന്ന മുളങ്കാലുകളും ആദ്യമായെന്നെ ആശങ്കപ്പെടുത്തി. അടുപ്പുകത്തിക്കാന്‍ ചവിറ്റില അടിച്ചുകൂട്ടുന്ന അമ്മ... സൈക്കിള്‍ ട്യൂബിലെ സുഷിരങ്ങള്‍ തിരയുന്ന അച്ഛന്‍... ചക്രങ്ങള്‍ അഴിഞ്ഞുപോയ തത്തമ്മയെ തറയിലുരച്ച് കൈക്കൊട്ടിച്ചിരിക്കുന്ന അനിയത്തി...
ദരിദ്രവാസികള്‍!
അരിത്തിണ്ണയിലിരുന്ന് ചൂടന്‍കുരു ഒതുക്കുകല്ലില്‍ അമര്‍ത്തിയുരച്ചു. പൊള്ളണം! ആഴത്തില്‍ പൊള്ളണം!
എണ്ണിയെണ്ണി കഴിച്ചുകൂട്ടിയ, ഒട്ടും രസമില്ലാത്ത ദിവസങ്ങളാണ് പിന്നീടുണ്ടായത്. അച്ഛന്‍റെ ദേഷ്യമിരട്ടിച്ചതും അമ്മയുടെ കണ്ണുകള്‍ കലങ്ങിയൊഴുകിയതും വീട്ടിലെ പുതിയ അംഗമായി പട്ടിണി വന്നുചേര്‍ന്നതുമൊക്കെ ആ ദിവസങ്ങളിലാണ്. അങ്ങനെയിരിക്കെ, ഒരുദിവസം നട്ടപ്പാതിരക്ക് അച്ഛന്‍ വന്നുകയറിയത് സന്തോഷംതുടിക്കുന്ന മുഖത്തോടെയാണ്. ഏറെനാളത്തെ അലച്ചിലിനൊടുവില്‍ താമസിക്കാനൊരു വീടും പണിയെടുക്കാന്‍ ചെങ്കല്‍കളവും ലഭിച്ചിരിക്കുന്നു! ദൂരെയാണത്രേ.... ഒരുപാട് ദൂരെ! അച്ഛന്‍ കൊണ്ടുവന്ന നിലക്കടല കൊറിക്കുമ്പോള്‍ ഞാന്‍ ഒരു യാത്രാസങ്കല്‍പ്പത്തിലായിരുന്നു. അനിയത്തിയുടെ ചോറൂണിന് ഗുരുവായൂരിലേക്ക് പോയതാണ് ജീവിതത്തിലെ ഒരേയൊരുയാത്ര. ചീറിപ്പായുന്ന ബസ്സില്‍... അല്ലെങ്കില്‍ തീവണ്ടിയില്‍... ദൂരദിക്കിലേക്ക് ഒരു യാത്ര! സന്തോഷം അന്നെന്നെ ഉറങ്ങാനനുവദിച്ചില്ല.
പിറ്റേദിവസം തന്നെ സ്ക്കൂളില്‍ന്നിന്നും ടിസി വാങ്ങിച്ചു. നീല ടോപ്പുള്ള വെളുത്ത പേന പോക്കറ്റില്‍ കൊളുത്തിത്തന്നിട്ട് സുബൈദടീച്ചര്‍ പറഞ്ഞു.
"വിജയാ... പുതിയ സ്ക്കൂളില്‍ പോയാലും നല്ലകുട്ടിയായി പഠിക്കണം. പഠിച്ച് വല്ല്യ ആളാവണം"
ടീച്ചറോടുചേര്‍ന്ന് നില്‍ക്കുമ്പോഴും സഹപാഠികള്‍ കൈവീശി യാത്രപറയുമ്പോഴും എന്‍റെ ചിന്ത മറ്റൊരു നഷ്ടത്തെക്കുറിച്ചായിരുന്നു. നാലാമത്തെ ബെഞ്ചിന്‍റെ നടുഭാഗം! ആ സീറ്റ് നേടിയെടുക്കാനായി ഉസ്മാനോടും സദാശിവനോടും അങ്കംവെട്ടിയതിന് കണക്കുകളുണ്ടോ? വാടകക്കാരനാണ്... എല്ലാ നഷ്ടങ്ങളും സഹിക്കുകതന്നെ.
അച്ഛനൊപ്പം സൈക്കിളിലാണ് തിരിച്ചുവീട്ടിലേക്കുള്ള യാത്ര. പാലപ്പറ്റക്കുന്ന് ചവിട്ടിക്കയറ്റി, നിരപ്പറമ്പുകഴിഞ്ഞുള്ള ഇറക്കത്തില്‍ പറപറക്കുകയാണ്. അച്ഛനെ ചുറ്റിപ്പിടിച്ചിരുന്ന് ആ വേഗതയെ ശരിക്കും ആസ്വദിച്ചു. ഉഷയേയും കൂട്ടരേയുംകണ്ടപ്പോള്‍ ഞാനവിടെയിറങ്ങി. അവരോട് ഒരിക്കല്‍കൂടി യാത്രപറയണം.ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ രൂപംകൊണ്ടതാണ് ആ കൂട്ടുകെട്ട്- ഉഷയും മണിയനും ബാലുവും പിന്നെ ഞാനും!
" ഞാന്‍ നാളെ പോകും"
മണിയനും ബാലുവും അതുകേട്ടതായേ ഭാവിച്ചില്ല. ഒന്നും ചോദിച്ചില്ലെങ്കിലും ഉഷ മുഖത്തേക്കൊന്നുനോക്കി.
"തോണിയില്‍ അക്കരെ പോണം, ആറുമണിക്കൂര്‍ തീവണ്ടിയിലിരിക്കണം!"
ആരും അത്ഭുതം കൊണ്ടില്ല, ആരും സങ്കടപ്പെട്ടതുമില്ല, ആര്‍ക്കുമൊന്നും ചോദിക്കാനും പറയാനുമില്ല! ഈ ദരിദ്രവാസിയുടെ ഒഴിഞ്ഞുപോക്ക് വലിയകാര്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ തുടര്‍ന്നൊന്നും പറഞ്ഞില്ല.
അപ്രതീക്ഷിതമായി ഉഷയെന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഒട്ടും താല്‍പര്യമില്ലെങ്കിലും എനിക്കവളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. അച്ഛച്ചന്‍ വരാന്തയില്‍തന്നെ ഇരിക്കുന്നകൊണ്ട് അവളുടെ മറപറ്റിയാണ് ഉള്ളിലേക്ക് പ്രവേശിച്ചത്. ബാഗ് മേശപ്പുറത്തുവച്ച് അവള്‍ ബഡ്ഡിലേക്കിരുന്നു. പേപ്പറും പേനയും എനിക്കുനേരെ നീട്ടിയപ്പോള്‍, അവള്‍ പഴയകടം വീട്ടുകയാണെന്ന് എനിക്കുമനസ്സിലായി. ടേബിള്‍ലാംപ് തെളിച്ച്, ആദ്യം ഞാനെന്‍റെ പേരെഴുതി. പിന്നെ ഉഷടീച്ചറെന്നും ചെമ്പന്‍കീരിയെന്നുമെഴുതി. അതുകണ്ടപ്പോള്‍ അവള്‍ ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങള്‍ ചിരിച്ചുകൊണ്ടേയിരുന്നു.... അവളുടെ അമ്മ ഒരു ഗ്ലാസ് പാലുമായി വന്നപ്പോഴാണ് ഞങ്ങള്‍ ചിരിനിര്‍ത്തിയത്.
"ഒരുഗ്ലാസ് കൊണ്ടുവരൂ!"
അവള്‍ അമ്മയെനോക്കി കല്‍പ്പിച്ചു. ടീച്ചറുടെ മുന്നിലേക്ക് അനുസരണയുള്ള കുട്ടിയെപ്പോലെ അമ്മ ഗ്ലാസുമായി വരുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതംതോന്നി. പകുത്തുതന്ന പാല് കുടിക്കുമ്പോഴാണ് എന്‍റെ കൈതണ്ടയിലെ മുറിപ്പാട് ഉഷയുടെ ശ്രദ്ധയില്‍പ്പെട്ടത്.
"ഇതെന്തുപറ്റി?"
"ചൂടന്‍കുരു വച്ചതാ"
"ആര്?"
"ഞാന്‍തന്നെ"
"ചെമ്പന്‍കീരിക്ക് വട്ടാണോ!?"
ദീര്‍ഘനേരത്തെ മൗനത്തിനുശേഷം അവള്‍ ചൂടന്‍കുരു ആവശ്യപ്പെട്ടപ്പോള്‍ ഞാനാകെ ധര്‍മ്മസങ്കടത്തിലായി. പോകുന്നിടത്ത് വീമ്പടിക്കാനുള്ള ഒരേയൊരു മുതലാണത്. പക്ഷേ ആവശ്യപ്പെട്ടിരിക്കുന്നത് ഉഷയാണ്. ആരാണ് ഉഷ? പണ്ടൊരിക്കല്‍ വരട്ടിയ ഇറച്ചി തന്നവള്‍... പലകുറി അണ്ടിപ്പരിപ്പ് തന്നവള്‍... ഇന്നിപ്പോള്‍ കാച്ചിയപാല് പകുത്തുതന്നവള്‍...എന്‍റെ കൂട്ടുകാരി. അര്‍ദ്ധമനസ്സോടെ ചൂടന്‍കുരു ഞാനവള്‍ക്ക് നല്‍കി. അത്, പൊട്ടും വളയും സൂക്ഷിക്കുന്ന ചില്ലുപാത്രത്തില്‍ നിക്ഷേപിച്ച് അവളെന്നെനോക്കി പുഞ്ചിരിച്ചു.
സന്തോഷംമാത്രം നല്‍കിയിട്ടുള്ള റോസാച്ചെടികള്‍ അന്നെനിക്ക് സമ്മാനിച്ചത് വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. റോസാപൂക്കള്‍ക്കുവേണ്ടി ഉഷ എത്രയോതവണ പുറകെനടന്ന് കെഞ്ചിയിട്ടുണ്ട്. ഒന്നുപോലും അവള്‍ക്ക് കൊടുത്തിട്ടില്ല. അനിയത്തിയുടെ ഇത്തിരി മുടിയില്‍ മൂന്നുപൂക്കള്‍ച്ചൂടിയ ദിവസത്തിലെങ്കിലും, ഒന്ന് ഉഷയ്ക്ക് നല്‍കുവാന്‍ തോന്നിയില്ലല്ലോ... ആകെയുള്ള നാലുചെടികളേയും സൂക്ഷ്മമായി നിരീക്ഷിച്ചു. ഒന്നില്‍മാത്രം ഒരു മൊട്ടുണ്ട്. ആ പൂമൊട്ട് ഒന്നുവിരിഞ്ഞിരുന്നെങ്കില്‍! അന്ന് ഉണ്ണുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴുമെല്ലാം അതുമാത്രമായിരുന്നു എന്‍റെ ആഗ്രഹം.
നേരം വെളുക്കുമ്പോള്‍ത്തന്നെ വീട്ടുസാധനങ്ങളെല്ലാം അടുക്കിപ്പെറുക്കുന്ന തിരക്കിലാണ് അച്ഛനുമമ്മയും. വിളക്കുകളിലെ മണ്ണെണ്ണയൂറ്റിയതും, ചുമരിലെ ചില്ലിട്ടഫോട്ടോകള്‍ എടുത്തുതുടച്ചതും ഞാനാണ്. ആ ഫോട്ടോകളില്‍ അച്ഛച്ചനും അച്ഛമ്മയും അമ്മച്ഛനും അമ്മമ്മയുമുണ്ടായിരുന്നു. എല്ലാം ഭാണ്ഡക്കെട്ടുകളായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിലേറ്റവും വലിയകെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, അതനങ്ങുന്നപോലുമില്ല! ഒരുപക്ഷേ അച്ഛന്‍റെ കല്ലുവെട്ടുമഴു അടങ്ങുന്ന പണിയായുധങ്ങള്‍ അതിനകത്തായിരിക്കും. ആ ഭാരം അച്ഛന്‍ ചുമക്കുന്നകണ്ടപ്പോള്‍ എനിക്ക് ആശ്ചര്യംതോന്നി. എന്‍റെ ചുമലില്‍ പുസ്തകക്കെട്ടും തലയില്‍ തുണിക്കെട്ടുമുണ്ട്. കഴുത്തില്‍ റേഡിയോയും വിരല്‍തുമ്പില്‍ അനിയത്തിയുണ്ട്. യാത്ര പറയാനുള്ള സമയമാണ്. ഇത്രയുംകാലം അഭയംനല്‍കിയ ആ വീടിനോട്... പുന്തോട്ടത്തിന് അഴകേകാന്‍ വിളിക്കാതെവന്ന കൃഷ്ണകിരീടത്തോട്... അതിരുകാക്കുന്ന ചെമ്പരത്തികളോട്... അവിടമാകെ സുഗന്ധം പരത്തിയിരുന്ന ഗന്ധരാജനോട്... ഇടവേളകളില്ലാത്ത നിത്യക്കല്ല്യാണിയോട്... വിരിഞ്ഞാല്‍ ഉഷയ്ക്ക് നല്‍കണമെന്ന് ഏറെയാശിപ്പിച്ച ആ പൂമൊട്ടിനോട്... പിന്നെ ഈ ഗ്രാമത്തിനോട്.... എല്ലാവര്‍ക്കും വിട!
തോണിക്കടവിന് സമീപത്തെ തണല്‍മരച്ചോട്ടിലിരുന്ന് ഷോര്‍ട്ട് വേവില്‍ പാട്ടുകള്‍ തിരയുമ്പോഴാണ്, ഉയര്‍ന്ന മണ്‍ത്തിട്ടക്കപ്പുറം ഒരു തല പ്രത്യക്ഷപ്പെട്ടത്. ഇരുഭാഗത്തേക്ക് മടഞ്ഞിട്ടമുടിയും മടക്കിക്കെട്ടിയ വെളുത്തനാടയും കണ്ടപ്പോള്‍, അത് ഉഷയാണെന്ന് എനിക്കുമനസ്സിലായി. അന്നോളം കണ്ടിട്ടില്ലാത്ത മുഖമായിരുന്നു അവള്‍ക്ക്! ഇത്രയിരുള്‍ ആ മുഖത്തെങ്ങനെ വന്നു!? ആ പുഞ്ചിരി എവിടെപ്പോയി മറഞ്ഞു!?
"ചെമ്പന്‍കീരി ഇനിയെന്നുവരും?"
ഉഷ കരയുകയാണ്!
ഇത് കാണാനായിരുന്നോ ഞാന്‍......
അവളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും? ഞാന്‍ കരയുമ്പോഴെല്ലാം അമ്മ പറയാറുള്ള ആശ്വാസവാക്കാണ് ആകെയുള്ളത്.
"അഴോത്തച്ചിറ പൊട്ടിക്കണ്ട..."
ഞാന്‍ ഒരിക്കല്‍കൂടി പറഞ്ഞു.
"ഉഷേ... അഴോത്തച്ചിറ പൊട്ടിക്കണ്ട."
അച്ഛന്‍ ഉടുമുണ്ടുകൊണ്ട് അവളുടെ മുഖംതുടച്ചപ്പോഴും അമ്മ കവിളിലൊരുമ്മ കൊടുത്തപ്പോഴും എനിക്കല്‍പ്പം ആശ്വാസമായി.
തോണി അകന്നുപോവുകയാണ്. ഉഷയെ ഇനിയെന്ന് കാണുമെന്നറിയില്ല. ഇനി കാണുമോയെന്നുപോലും നിശ്ചയമില്ല. കാഴ്ചയില്‍നിന്നും മറയുന്നതുവരെ ഇമവെട്ടാതെ നോക്കിക്കാണണം.
പക്ഷേ......
പോക്കുവെയില്‍ അവള്‍ക്ക് സ്വര്‍ണ്ണനിറം ചാര്‍ത്തിയിട്ടുണ്ടെങ്കിലും, അവളുടെ കരയുന്ന മുഖത്തേക്ക് നോക്കുവാന്‍ കഴിയുന്നില്ല. അനിയത്തിയുടെ തലയിലേക്ക് മുഖംപൂഴ്ത്തി ഞാനും കരഞ്ഞു.
ഉഷയൊന്ന് ചിരിച്ചിരുന്നെങ്കില്‍! അതുമാത്രമായിരുന്നു അപ്പോഴത്തെ എന്‍റെ ആഗ്രഹം.
____________________________________________
ramesh parapurath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot