നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാതൃവിലാപങ്ങൾ

മാതൃവിലാപങ്ങൾ
••••••••••••••••••••••••••••••
അവളുടെ ഏങ്ങലടി കേൾക്കാതിരിക്കാൻ തടിച്ച കമ്പിളി കൊണ്ട് ഞാനെന്റെ കാതുകൾ അമർത്തി പിടിച്ചു, ചെവികൾ ഇറുക്കിയടച്ചു . വീണ്ടും എന്റെ ചെവികളിലേക്ക്‌ അവളുടെ ദയനീയ ശബ്ദം അരിച്ചിറങ്ങിയപ്പോൾ മെല്ലെ കമ്പിളി നീക്കി, കട്ടിലിൽ നിന്നെഴുന്നേറ്റു. സമയം പാതിരാ കഴിഞ്ഞു . എല്ലാവരും നല്ല ഉറക്കത്തിലാണു. ഞാൻ മെല്ലെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട്‌ ഇടനാഴിയിൽ നിന്ന് അവൾ ഓടിയെത്തി അവളുടെ നനവ്‌ പടർന്ന കണ്ണുകൾ പ്രതീക്ഷയോടെ എന്റെ കൈകളിലേക്ക്‌ നോക്കി.
പിന്നീട്‌ നിരാശയോടെ എന്റെ കാലുകൾക്കിടയിൽ അവളുടെ ദേഹമുരസി എന്തൊക്കെയോ മുരണ്ടു.
കുനിഞ്ഞിരുന്ന് അവളുടെ തലയിൽ മെല്ലെ തലോടുമ്പോൾ ഇറുക്കിയടച്ച അവളുടെ കൺകോണുകളിൽ നനവൊലിച്ച പാടുകൾ കാണായിരുന്നു.
അവളുടെ അടിവയറിലെ വിങ്ങുന്ന പേറ്റുനോവ്‌ എന്നെയും അസ്വസ്ഥനാക്കി.
ഈ ലേബർ ക്യാമ്പിൽ ഒരു പാട്‌ പൂച്ചകളെ കണ്ടിട്ടുണ്ട്‌. ഒന്നിനോടും ഒരു മമതയും തോന്നിയിരുന്നില്ല.
പക്ഷെ ഇവൾ ഞങ്ങൾ കുറേ പേരുടെ അരുമയാകുകയായിരുന്നു.
ഒരു പ്രാവശ്യം വീർത്ത വയറുമായി വന്ന ഇവൾക്ക്‌ ഞങ്ങൾ ഭക്ഷണം നൽകിയതിലൂടെയാണു ഇവളും ഞങ്ങളും പരിചിതരാവുന്നത്‌. അവൾ എവിടെ പ്രസവിച്ചെന്നോ കുട്ടികളെവിടെ എന്നോ ഒന്നും ഞങ്ങൾക്കറിയില്ലാരുന്നു.
എന്നാൽ ഏറെ വൈകാതെ വീണ്ടും വയർ വീർത്ത്‌ വന്ന അവളെ ഞങ്ങൾ കളിയാക്കിയിരുന്നു.
"നിന്റെ കണ്ടൻ ആളു കൊള്ളാലോടീ" ന്ന്
പക്ഷെ ആ പ്രസവത്തിനു ശേഷമാണു ഞങ്ങൾ ആ പാവം അമ്മയെ ശ്രദ്ധിക്കാൻ തുടങ്ങിയത്‌.
ഒരു വെള്ളിയാഴ്ച ദിവസം കാലത്ത്‌ ഞങ്ങളുടെ തൊട്ടടുത്ത റൂമിന്റെ പുറത്തെ ഷൂറാക്കിനുള്ളിൽ രണ്ട്‌ കുഞ്ഞുങ്ങൾക്ക്‌ പുറത്ത്‌ കാവൽ നിൽക്കുന്ന അവളെ കണ്ടപ്പോ ആദ്യം ദേഷ്യാ തോന്നിയെ.
"വേറൊരു സ്ഥലവും കണ്ടില്ലേ,
ഇതൊരു ശല്ല്യാവൂന്നാ തോന്നുന്നേ"
എന്ന് മനസ്സിൽ തോന്നിയെങ്കിലും സാധാരണ ഭക്ഷണ സമയത്ത്‌ വാതിലിനടുത്ത്‌ വരുന്ന അവളെ കാണാഞ്ഞപ്പൊ ഒരു വിഷമം പോലെ.
അത്‌ പിന്നിട്‌ ഒരു നിരീക്ഷണമായി.
ഇനി പ്രസവിച്ചാൽ ഈ പൂച്ചകൾക്ക്‌ വിശപ്പില്ലാതിരിക്കുമോ?
അന്ന് തന്നെ ഒന്ന് രണ്ട്‌ പ്രാവശ്യം കണ്ടൻ പൂച്ചയെ അവൾ വീരശൂരയായി
ആട്ടിയോടിക്കുന്നത്‌ കണ്ടപ്പോൾ ന്യായമായ "അവന്റ മക്കളെ കാണാനുള്ള അവകാശമല്ലേ" അവൾ നിക്ഷേധിക്കുന്നത്‌ എന്ന് ആലോചിച്ചപ്പോൾ അവൾക്ക്‌ ഇത്ര അഹങ്കാരമോ എന്നും തോന്നി.
അപ്പോഴാണു ആ സത്യം ഞങ്ങൾ മനസ്സിലാക്കിയത്‌.
ആൺ പൂച്ചകൾ പെൺ പൂച്ച ഇല്ലാത്ത തക്കം നോക്കി അതിന്റെ കുഞ്ഞുങ്ങളെ കൊന്ന് തന്റെ ഇണയെ സ്വതന്ത്രയാക്കി വീണ്ടും അവളെ കബളിപ്പിക്കുമെന്ന്.
(ഈ അറിവ്‌ സത്യമാണോ എന്നറിയില്ല)
ഇത്‌ കൊണ്ടാണു കുറച്ച്‌ ദൂരെയുള്ള "വേസ്റ്റ്‌ ബാസ്ക്കറ്റിന്റെ" അടുത്ത്‌ തന്റെ ഭക്ഷണത്തിനു പോലും പോകാതെ ഒഴിഞ്ഞ വയറുമായി അവൾ കാവലിരിക്കുന്നത്‌ എന്ന് അറിഞ്ഞ ഞങ്ങൾ അവൾക്ക്‌ ഒരു പാത്രത്തിൽ ഭക്ഷണം അവളുടെ പ്രസവമുറിയിൽ തന്നെ എത്തിച്ചു.
കണ്ടൻ പൂച്ചയിലെ മൃഗത്തെ തല്ലിയോടിച്ച്‌ അതിർത്തി കടത്തി. അതിർത്തിയിൽ നിന്ന് അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു
"എന്റെ അവകാശം, എന്റെ കഞ്ഞി, നീ എന്തിനു കയ്യിട്ടിളക്കുന്നു മനുഷ്യമൃഗമേന്ന്"
കൊടുത്തു അവിടുന്നും ഒരേറു,പിന്നീട്‌ അവൻ ആ അതിർത്തി ഭേദിച്ചില്ല. സത്യമറിയാത്ത ഏതോ പൂച്ചമ്മയെ ഇപ്പോളും അവൻ കബളിപ്പിക്കുന്നുണ്ടാകും.
ഞങ്ങൾ അവളുടെ കുഞ്ഞുങ്ങൾക്ക്‌ ഒരു കട്ടിക്കടലാസ്‌ കൊണ്ട്‌ ‌ തൊട്ടിലാക്കി. അവൾക്ക്‌ കുടിക്കാൻ നല്ല പശുവിൻ പാൽ എന്നും എത്തിക്കാൻ ആളെ ചുമതലപ്പെടുത്തി .അങ്ങനെ അവളുടെ പ്രസവശുശ്രൂഷ ഞങ്ങൾ ആഘോഷമാക്കി ആരംഭിച്ചു.
അവളും കുഞ്ഞുങ്ങളും ഞങ്ങൾ
കുറച്ച്‌ പേർക്ക്‌ ആരൊക്കെയോ ആയി
മാറി . പലഭാഷ പറയുന്ന, പല നാട്ടിൽ നിന്ന് വന്ന് പല ഭക്ഷണം കഴിക്കുന്ന എല്ലാരുടെയും ഭക്ഷണത്തിന്റെ ഒരു പങ്കും ഒരു ശ്രദ്ധയും എല്ലാവരും അവൾക്ക്‌ മാറ്റി വച്ചു.
എന്നും കാലത്ത്‌ ജോലിക്ക്‌ പോകുമ്പോഴും തിരിച്ച്‌ വന്നാലും ആദ്യം അവളെയും കുഞ്ഞുങ്ങളെയും കാണുക എന്നത്‌ പലരുടെയും ദിനചര്യയായി.
അവളുടെ കുട്ടികൾ കണ്ണു തുറന്നു. ഒരു സുന്ദരിയും ഒരു സുന്ദരനും.
സുന്ദരി പെണ്ണെന്നും മുറിയിൽ കണ്ണടച്ച്‌
"മടിച്ചി പൂച്ചയായി" മുറിയിൽ തന്നെ ഇരുന്നപ്പൊ സുന്ദരൻ അമ്മയുടെ "കുറിഞ്ഞിപൂച്ച" യായി മാറി. അവനു അമ്മ തന്നെ ലോകം. അല്ലേലും ആൺകുട്ടികൾക്ക്‌ അമ്മയോടിത്തിരി സ്നേഹവും അടുപ്പവും കൂടുമല്ലോ?
അമ്മയുടെ വാലിനെ തല്ലി കളിപ്പിച്ചും അത്‌ കടിച്ച്‌ ശയനപ്രദക്ഷിണം നടത്തിയും മേലെ കേറി മറിഞ്ഞും അമ്മ
കാണാതെ ഒളിച്ച്‌ കളിച്ചും ഒടുവിൽ അമ്മയുടെ നാവുകളുടെ തലോടലിനു മുന്നിൽ നല്ല "കുഞ്ഞിപൂച്ച"യായും അവൻ മാറി.
അവയുടെ കളികൾ കണ്ടിരിക്കുമ്പോൾ
തന്റെ രണ്ട്‌ വയസ്സ്‌ ആയ കുഞ്ഞു മക്കളെ പോലും ഒരു നോക്ക്‌ കാണാൻ കഴിയാത്ത പ്രവാസികൾക്ക്‌ കണ്ണിൽ മുത്ത്‌ കോർക്കപ്പെടും.
വരുന്നവരും പോകുന്നവരും കൈയ്യിലെടുത്തും മടിയിൽ വച്ചും തലയിലെടുത്തും തലോടിയും ലാളിച്ചും കൊഞ്ചിച്ചും ഇന്നലെ വരെ ആ കുഞ്ഞുങ്ങൾ ഈ ഇടനാഴിയിലുണ്ടായിരുന്നു.
ഇന്നലെ പകൽ "കണ്ടൻ പൂച്ചയിലെ മൃഗം"ത്തിന്റെ ബാധ കയറിയ
ഏതോ ജന്തു ആ കുഞ്ഞുങ്ങളെ കൊണ്ട്‌ പോയി ആർക്കോ വിറ്റു.
ആരാണെന്നോ എവിടെയാണെന്നോ അറിയില്ലെങ്കിലും എവിടെ ഒരനക്കം കണ്ടാലും ഓടി ചെന്ന് നോക്കി,ഏത്‌ മുറി തുറന്നാലും തല ഉള്ളിലേക്കിട്ട്‌ ഒന്ന് പരതി ആരെങ്കിലും പുറത്തേക്കിറങ്ങി വന്നാൽ അവരുടെ കൈകളിലേക്ക്‌ പ്രതീക്ഷയോടെ നോക്കുന്ന അവൾ മലരാണ്യത്തിലെ മക്കൾക്ക്‌ മാതൃവിലാപങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു.
"എന്റെ മക്കളെ കണ്ടോ
എന്റെ പൊന്നു മക്കളെ കണ്ടോ"
എന്ന് നെഞ്ച്‌ പൊടിയുന്ന
വേദനയുമായി കരഞ്ഞ്‌ ചോദിച്ച്‌,
അവൾ അലയുമ്പോൾ,
അവളുറങ്ങാതിരിക്കുമ്പോ, ഞാനുറങ്ങുന്നതെങ്ങനെ?
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot