നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ജീവിതം

സ്നേഹ നിധിയായ ഒരു ഭര്‍ത്താവും മാലാഖ പോലുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കൊച്ചു സ്വര്‍ഗ്ഗമായിരുന്നു എന്റെ ലോകം...
പരസ്പരം സ്നേഹിച്ചും ലാളിച്ചും കൊച്ചു കൊച്ചു സൗന്ദര്യ പിണക്കങ്ങളും കുട്ടികളുടെ കുസൃതികളും കളിയും ചിരിയും വാശിയും അടങ്ങിയ ഒരു സന്തുഷ്ട കുടുംബം....
ഒരു പെണ്ണ് തന്റെ ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ ഭാഗ്യം ചെയ്തവള്‍ എന്നും വിശേഷിപ്പിക്കാം...
എന്റെ സ്വര്‍ഗ്ഗ തുല്യമായ ജീവിതത്തില്‍ കുറച്ചു നാളുകളായി എന്തൊക്കെയോ താളപ്പിഴകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു....
എവിടെയാണ് പിഴവു പറ്റിയതെന്നും, ആര്‍ക്കാണ് പിഴച്ചു പോയതെന്നും വ്യക്തമല്ല...
എന്നും കളിയും ചിരിയും കൊണ്ട് നിറഞ്ഞിരുന്ന വീട് ഇന്നൊരു ശ്മശാന തുല്യമായി മാറിക്കൊണ്ടിരിക്കുന്നു....
പരസ്പരം മിണ്ടാന്‍ പോലും രാഹുകാലം വരെ നോക്കേണ്ട ഒരവസ്ഥ...
മക്കളെ സ്കൂളില്‍ ചേര്‍ത്തിയതു മുതല്‍ വീട് നിശബ്ദമായിത്തുടങ്ങി എന്നാണ് ആദ്യം കരുതിയിരുന്നത്....
എന്നാല്‍ അങ്ങനെയല്ല... എന്റെ ദാമ്പത്യജീവിതത്തിലാണ് വിള്ളലുകള്‍ വീണുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു....
കിടപ്പറയിലും പരാജയങ്ങള്‍ നേരിടേണ്ടി വന്നു...
ഒന്നിലും സംതൃപ്തി കൊണ്ടുവരാന്‍ രണ്ടു പേര്‍ക്കും കഴിയാത്ത ഒരവസ്ഥ....
ചെറിയ ചെറിയ പ്രശ്നങ്ങള്‍ പോലും ഊതി വീര്‍പ്പിച്ച് ദിവസങ്ങളോളം മിണ്ടാതെ നടക്കാന്‍ രണ്ടു പേരും തയ്യാറായിക്കഴിഞ്ഞിരിക്കുന്നു....
ആരും ആര്‍ക്കും കുറഞ്ഞു കൊടുക്കാനോ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കാനോ രണ്ടു പേരും തയ്യാറല്ല....
ചിലപ്പോള്‍ തോന്നും ജീവിതമെന്ന നാടകത്തിലെ ഏറ്റവും മികച്ച നടിയാണ് ഞാനെന്ന്...
പുറകിലേക്ക് ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു തിരിച്ചു പോക്കിന് ആഗ്രഹിക്കുമെങ്കിലും എന്റെ ഈഗോ എന്നെ അതിന് സമ്മതിക്കുന്നില്ല...
ഒറ്റപ്രസവത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്ത എന്നോടുണ്ടായിരുന്ന ആ വാത്സല്യവും സ്നേഹവും ഇന്ന് കുറഞ്ഞു വന്നതിന്റെ കാരണം എന്തായിരിക്കും എന്നു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല....
അതു പോലെ എന്തുകൊണ്ടാണ് അവളെനിക്ക് കുറഞ്ഞുതരാതെ വാശിക്കായ് നില്‍ക്കുന്നതെന്ന് അദ്ദേഹവും ചിന്തിക്കുന്നുണ്ടാവും....
മക്കള്‍ വളര്‍ന്നു വരുന്നതു കൊണ്ട് അവരുടെ മുമ്പില്‍ വെച്ച് അധികം സംസാരിക്കാറില്ല... അഥവാ ഇനി എന്തെങ്കിലും സംസാരിച്ചാല്‍ തന്നെ അത് വഴക്കിലേ അവസാനിക്കൂ എന്നുറപ്പുള്ളതു കൊണ്ട്....
അതിനിടക്കാണ് ഞങ്ങളുടെ ഇടയിലെ പൊരുത്തക്കേടിനെ കുറിച്ച് വീട്ടുകാര്‍ മനസ്സിലാക്കിയത്....
അവര്‍ക്കും പെട്ടെന്ന് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു... കാരണം ആരും അസൂയപ്പെട്ടു പോവുന്നൊരു ജീവിതം ആയിരുന്നു ഞങ്ങളുടേത്... ഇപ്പോഴുള്ള ഈ അകല്‍ച്ചയില്‍ എല്ലാവര്‍ക്കും അതിശയം....
ഒരിക്കല്‍ അദ്ദേഹത്തിന്റെ ചേച്ചിയും അച്ഛനും അമ്മയും കൂടി ഞങ്ങളെ രണ്ടു പേരേയും തറവാട്ടിലേക്ക് വിളിപ്പിച്ചു....
ഒരു വട്ടമേശാ സമ്മേളനം പ്രതീക്ഷിച്ചു തന്നെയാണ് ഞങ്ങള്‍ അവിടേക്ക് പോയതും...
പ്രതീക്ഷ ഒരു പൊടിക്ക് തെറ്റിയില്ല...
ചേച്ചി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു... അച്ഛനും അമ്മയും അളിയനും ഊണുമേശക്ക് ചുറ്റും ഇരിക്കുന്നു...
ഞങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി...
ഒരിത്തിരി ഭയം എന്നെ വേട്ടയാടി... കാരണം ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലക്കാണല്ലോ....
ദാമ്പത്യ ജീവിതത്തില്‍ എന്നും പെണ്ണിന് രണ്ടാം സ്ഥാനമായിരിക്കുമല്ലോ....
എന്തായാലും ഞങ്ങളും ഇരുന്നു...
ചേച്ചി തന്നെ ആദ്യം സംസാരിച്ചു തുടങ്ങി...
ചേച്ചിയുടെ അനിയന്‍ ഒരക്ഷരം മണ്ടാതെ കേട്ടു നിന്നു...
അച്ഛന് പറയാനുള്ളത് അച്ഛനും പറഞ്ഞു...
അമ്മക്ക് പറയാനുള്ളത് അമ്മയും പറഞ്ഞു...
അളിയന്‍ എന്തോ ഒന്നും പറഞ്ഞില്ല....
എല്ലാം കേട്ടു കഴിഞ്ഞ ശേഷം എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു...
'' എന്നും ഒരേ പോലെയാവാന്‍ ആര്‍ക്കും കഴിയില്ലല്ലോ...?
ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ല...
ചെറിയ ചെറിയ കാരണങ്ങള്‍ കണ്ടെത്തി വഴക്കു കൂടുന്നു എന്നല്ലാതെ വേറെ പ്രശ്നങ്ങളൊന്നും ഇല്ല...
ദാമ്പത്യ ജീവിതത്തില്‍ അതെല്ലാം സ്വാഭാവികമാണല്ലോ...?
പിന്നെ പഴയ സന്തോഷങ്ങള്‍ ഞങ്ങളുടെ ലെെഫില്‍ നിന്ന് ഇല്ലാതായെങ്കില്‍
അതിനുള്ള ഒരു കാരണം വളര്‍ന്നു വരുന്ന എന്റെ രണ്ട് പെണ്‍മക്കളാണ്...
ഞാനിനിയും ഉത്തരവാദിത്തമില്ലാതെ കുട്ടികളെ പോലെ കളിച്ചു നടന്നാല്‍ അവരുടെ ഭാവി ജീവിതം അവതാളത്തിലാവും...
അവര്‍ ഇരട്ടക്കുട്ടികളല്ലേ...
ഒരേ ദിവസം ഒരേ പന്തലില്‍ വെച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് കെെ പിടിച്ചു കൊടുക്കേണ്ടതല്ലേ....?
അതിന് ഞാന്‍ തന്നെ കഷ്ടപ്പെടേണ്ടേ...
അതിന്റെ ഒരു ടെന്‍ഷന്‍ നല്ല പോലെയുണ്ട്...
അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ഒരച്ഛനെന്ന നിലക്ക് എന്റെ അവകാശമാണ്...
ആ ഒരു പ്രഷര്‍ കാരണമാവാം എന്റെ ചിന്തകളിലും പ്രവര്‍ത്തികളിലും മാറ്റം സംഭവിച്ചത്...
അത് മനസ്സിലാക്കാനോ ചോദിച്ചറിയാനോ ഇവളും ശ്രമിച്ചില്ല...
അത്രേയുള്ളൂ..''
പെണ്‍മക്കളുള്ള ഏതൊരു പിതാവിന്റെയും മാനസികാവസ്ഥ തന്നെ അദ്ദേത്തിനും ഉള്ളൂ എന്ന് മനസ്സിലാക്കാന്‍ ആ ഒരു വട്ടമേശാ സമ്മേളനം വേണ്ടിവന്നു....
ഒരേ വീട്ടില്‍ ഒരേ ബെഡില്‍ അടുത്തടുത്ത് കിടന്നിട്ടു പോലും തന്റെ ഭര്‍ത്താവിനെ അലട്ടുന്ന പ്രശ്നം എന്താണെന്നോ,
ഞങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്താണെന്നോ ചോദിച്ചറിയാനും
ആ മനസ്സ് കാണാനും ഞാനും ശ്രമിച്ചിരുന്നില്ല...
ഒരു തുറന്നു പറച്ചിലില്‍ അല്ലെങ്കില്‍ ഒരേറ്റു പറച്ചിലില്‍ അവസാനിക്കുന്ന പ്രശ്നങ്ങളേയുള്ളൂ....
എന്നിട്ടും എന്റെ അഹങ്കാരവും ഈഗോയും കാരണം ഒരു വിട്ടുവീഴ്ചക്ക് ഞാനും തയ്യാറായില്ല....
ഒടുവില്‍ ആ മനസ്സ് തുറന്നപ്പോള്‍ എനിക്ക് ബഹുമാനമാണ് അദ്ദേഹത്തോട് തോന്നിയത്...
എന്റെ തെറ്റുകളെല്ലാം സ്വയം മനസ്സിലാക്കി അദ്ദേഹത്തെ മനസ്സിലാക്കുന്ന അദ്ദേഹത്തിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എന്റേതും കൂടിയാണെന്ന് കരുതി പരസ്പരം ജീവിച്ചു തുടങ്ങി...
ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഈഗോയില്ല...
എവിടെയോ നഷ്ടപ്പെട്ടു പോയ സ്വര്‍ഗ്ഗതുല്യമായ ആ പഴയ ജീവിതം തിരിച്ചു കിട്ടി...
മക്കളുടെ ഭാവിയെ ഓര്‍ത്തു കൊണ്ട് ഒരു ആശ്വാസവാക്കായും താങ്ങായും തണലായും ഒരു നിഴല്‍ പോലെ ഞാന്‍ അദ്ദേഹത്തിന്നൊപ്പം തന്നെയുണ്ട്....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot