നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ # ജോറമിന്റെ നായ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

കഥ
# ജോറമിന്റെ നായ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജോറമിന്റെ നായ അന്നും പതിവുപോലെ നാട്ടുകാർക്ക് ശല്യവും ദുഃശ്ശകുനവുമായി ആ ചെറുപട്ടണത്തിൽ പ്രത്യക്ഷപ്പെട്ടു. പരിചിതമുഖങ്ങളിലേക്ക് നോക്കി നായ ദയനീയമായി എന്തക്കയോ മുരണ്ടു. അവൻ എന്തോ അവരോട് പറയാൻ ശ്രമിക്കുകയാണ്.
"ഛെ.., ഈ നശിച്ച നായ ഒരു തുടർ ശല്യമായല്ലോ.. പോ.., ദൂരെ പോ" 'ലിയാക്കോസ് 'താൻ കുടിച്ച് കൊണ്ടിരിക്കുകയായിരുന്ന കൂൾ ഡ്രിംഗ്സിന്റെ ഒഴിഞ്ഞ ടിന്നു കൊണ്ട് ജോറമിന്റെ നായയെ എറിഞ്ഞു.ലിയാക്കോസിന് ഉന്നം തെറ്റിയില്ല.
ആട്ടിയോടിക്കപ്പെട്ടവന്റെ നൊമ്പരം ഏറ്റുവാങ്ങി ഒരു ദയനീയ ഞെരക്കത്തോടെ ലിയാക്കോസിനെ ഒരാവർത്തി തിരിഞ്ഞ് നോക്കി അവിടം വിട്ട ആ വെറുക്കപ്പെട്ട നായ പരിചിത മുഖങ്ങളിൽനിന്നും അല്പം ദയതേടി ചെറുപട്ടണമായ 'അലാൻസിയ 'യിലൂടെ വിശ്രമമില്ലാതെ അലഞ്ഞു.
അലാൻസിയയിലേക്ക് ശവപ്പെട്ടികളുമായി എത്തിയ ട്രക്ക് ഡ്രൈവർ 'ബിനാറ്റസ്' ലിയാക്കോസിനോട് ആ നായയെ കുറിച്ച് ചോദിച്ചു.
"ലിയാക്കോസ്.., ഏതാണ് ആ നായ? നിങ്ങൾ അതിന്റെ കണ്ണുകളിലേക്ക് ശ്രദ്ധിച്ചോ..
അതിന് എന്തക്കയോ പറയുവാനുണ്ടെന്ന് തോന്നുന്നു. നിങ്ങളോട് അത് പറയാൻ ശ്രമിക്കുകയായിരുന്നു.., പക്ഷെ! അപ്പോഴേക്കും നിങ്ങൾ അതിനെ.."
" ബിനാറ്റസ് താങ്കൾ ഈ പട്ടണത്തിൽ വല്ലപ്പോഴും വന്നുപോകുന്ന അതിഥി മാത്രമായത് കൊണ്ടാണ് നിങ്ങൾക്ക് ആ നായയെ അറിയാതെ പോയത്.."
ബിനാറ്റസ് നല്ലൊരു കേൾവിക്കാരനായി മാറവെ ലിയാക്കോസ് തുടർന്നു.
" ബിനാറ്റസ്, നിങ്ങൾക്കറിയുമോ.. ഈ നായയെ അറിയാത്തവരായി ഈ കൊച്ചു പട്ടണത്തിൽ ആരും തന്നെയില്ല. അത് പോലത്തന്നെ ഒരിക്കലങ്കിലും അതിനെ കല്ലെറിയാത്ത ആട്ടിയോടിക്കാത്ത ഒരു കൊച്ചു കുട്ടി പോലും ഈ കൊച്ചു അലൻസിയാ പട്ടണത്തിൽ ഉണ്ടാവില്ല.''
"ഞങ്ങൾ നാട്ടുകാർക്ക് അത്രയ്ക്ക് വെറുപ്പും ശല്യവുമായി മാറിയിട്ടുണ്ട് ഈ പട്ടി .. 'മിസ്റ്റർ ബിനാറ്റസ്'."
"ഓ ഹോ.. "
" അപ്പോൾ ഇത് വർഷങ്ങളായി ഈ പട്ടണത്തിൽ തെണ്ടിതിരിയുന്ന പട്ടിയാണല്ലെ.. ലിയാക്കോസ്"
" അല്ല ബിനാ റ്റസ്.., ഇതിപ്പോൾ ഞങ്ങളെ ശല്യം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് മാസത്തോളമായിക്കാണും.
അതുവരെ ആ നായ അവന്റെ യജമാനൻ ' ജോറമി'ന്റെ സന്തതസഹചാരിയും അരുമയും ,ഞങ്ങൾ നാട്ടുകാർക്ക് നിരുപദ്രവകാരിയുമായിരുന്നു."
"ജോറം !"
" അയാൾ ആരാണ് ലിയാക്കോസ്..?"
" അയാൾക്ക് എന്തുപറ്റി..? അയാളിപ്പോൾ എവിടെയാണ് ?"
"ഒരു പക്ഷെ ,ഈ നായ ജോറമിനെ അന്വോഷിച്ച് അലയുകയായിരിക്കുമല്ലെ..''
ലിയാക്കോസിന്റെ വിവരണത്തിനായി ബിനാറ്റസ് കാതുകൾ കൂർപ്പിച്ചു വെച്ചിരിക്കുകയാണ്.
ബിനാറ്റസിനോട് ലിയാക്കോസ് ഒരിക്കലും ജോറമിന്റെ ജീവിതകഥ സത്യസന്ധമായി വിവരിക്കുവാൻ ഇടയില്ല. കാരണം ലിയാക്കോസ് ഒരു നല്ല മനുഷ്യനല്ല.
അയാൾ വഞ്ചകനും ,നന്ദിയില്ലാത്തവനുമായ ക്രൂരനാണ്. പക്ഷെ! അവന് മാന്യതയുടെ മുഖമൂടി മനോഹരമായി മുഖത്ത് ഒട്ടിച്ച് വെക്കാനറിയാം..
ആ മുഖമൂടിക്കുള്ളിലെ ലിയാക്കോസിന്റെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞ ഏക വ്യക്തി ജോറം മാത്രമാണ്.
ആകയാൽ ജോറമിന്റെ ജീവിതരേഖ വളരെ ചുരുക്കി സത്യസന്ധമായി ഇവിടെ കുറിച്ചിടട്ടെ.
'അലാൻസിയ '
മരണം ആഘോഷമാക്കി മാറ്റുന്നവരുടെ നാട് എന്ന് വേണമങ്കിൽ അലാൻസിയയെ വിശേഷിപ്പിക്കാം. ഒരു മനുഷ്യന്റെ ഏറ്റവും പുണ്യവും പവിത്രവുമായ ഘട്ടമായി ഇവിടുത്തുകാർ മരണത്തെ കണക്കാക്കുന്നു.
ഒരു അലാൻസിയക്കാരൻ മരിച്ചു കഴിഞ്ഞാൽ അത് എത്ര ദരിദ്രനാണങ്കിലും മൂന്ന് ദിവസമെങ്കിലും നീണ്ട് നിൽക്കുന്ന ആഘോങ്ങളുണ്ടാകും.. ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് വിവിധ തരം ശവപ്പെട്ടികളുടെ പ്രദർശനം .
കുളിപ്പിച്ച് വൃത്തിയാക്കി പ്രത്യേകരീതിയിൽചൂട് കൊള്ളിച്ച് ഉണക്കിയെടുക്കുന്ന മൃതശരീരത്തിൽ സ്വുമാന എന്ന സുഗന്ധതൈലം നല്ലപോലെ പുരട്ടും .. ദിവസങ്ങളോളം മൃതശരീരം ജീർണ്ണതകളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് സ്വുമാനക്കുണ്ട് .ശേഷം നല്ല പട്ടുവസ്ത്രങ്ങൾ അണിയിച്ച മൃതദേഹത്തെ ഓരോ ദിവസവും വ്യത്യസ്ഥ ശവപ്പെട്ടികളിലാണ് കിടത്തുക. ശവപ്പെട്ടികളുടെ നിലവാരത്തിലും അഴകിലും ഓരോരുത്തരുടെയും കുലമഹിമയും പ്രൗഡിയും പാരമ്പര്യവും അലാൻസിയക്കാർ അളക്കപ്പെടുന്നു.
മരിച്ചവന്റെ സമ്പാദ്യത്തിന് അനുസൃതമായി ആഘോഷങ്ങൾക്ക് പൊലിമ കൂടുകയും കുറയുകയും ചെയ്യും.ഓരോ അലാൻസിയക്കാരനും തന്റെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും മരണാനന്തര ആഘോഷങ്ങൾക്കായി നിക്ഷേപിക്കുക പതിവാണ്.
വിദ്യമേളങ്ങളും മാംസം ഉൾപ്പെടുത്തിയുള്ള ആഹാരങ്ങളുമായി ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് വിരാമം കുറിക്കുന്നത് ശവമഞ്ചം വഹിച്ചു ആരാധനാലായത്തിലേക്കുള്ള ആഘോഷയാത്രയ്ക്കൊടുവിൽ മൃതശരീരം അവിടെ അടക്കം ച്ചെയ്യപ്പെടുന്നതോട് കൂടിയാണ്. ഏറ്റവും മുന്തിയ ശവപ്പെട്ടിയിലാണ് അടക്കം ചെയ്യുക. മറ്റു ശവപ്പെട്ടികൾ അയാളുടെ സ്മരണ നിലനിർത്താൻ പ്രത്യേകം മുറികളിൽ സൂക്ഷിച്ചു വെക്കും.
'ജോറം ' അലൻസിയായിലെ ശവപ്പെട്ടി നിർമ്മാണം കുലത്തൊഴിലാക്കിയ 'ലത്തീൻഷ 'ഗോത്രത്തിലെ അവസാനത്തെ കണ്ണിയാണ്..
തന്റെഗോത്രത്തിലെ ജീവിച്ചിരിപ്പുള്ള ഏക മനുഷ്യൻ .
അലാൻസിയക്കാർ ഏറ്റവും ബഹുമാനിച്ചിരുന്ന ആദരവ് നൽകിയിരുന്ന ഗോത്രമായിരുന്നു ലത്തീൻഷ.
ജോറം വിശ്രമമില്ലാതെ ശവപ്പെട്ടികൾ നിർമിച്ച് കൊണ്ടിരുന്ന സമയം..
സഹായികളായി ഒരു പാട് തൊഴിലാളികൾ ഉണ്ടായിരുന്നു.ജോറ മിന്റെ പ്രധാന സഹായിയും ശിഷ്യനുമായിരുന്നു ലിയാക്കോസ്.
ജോറം ഊമയാണന്നതിനാൽ അയാളുടെ നാവായി മറ്റുള്ളവരോട് സംസാരിച്ചിരുന്നതും ലിയാക്കോസ് തന്നെയാണ്.
ജോറം ഒരു ശുദ്ധഹൃദയത്തിനുടമയായായിരുന്നു. അയാൾക്ക് എല്ലാവരേയും സ്നേഹിക്കാനും വിശ്വസിക്കാനും മാത്രമെ അറിയുമായിരുന്നുള്ളു. വിറ്റുപോകുന്ന എണ്ണമറ്റ ശവപ്പെട്ടികൾ ജോറമിനെ നാട്ടിലെ ധനികരിൽ ഒരാളാക്കി തീർത്തു. സമ്പത്തിനോട് തീരെ ആർത്തി കാണിക്കാതിരുന്ന ജോറം സമ്പത്തിന്റെ വലിയ പങ്കും തന്റെ പൂർവ്വികരെ പോലെ കൂടെയുള്ള തൊഴിലാളികൾക്കും.. നാട്ടിലെ പാവങ്ങൾക്കും വീതിച്ചു നൽകി.
വിവാഹപ്രായം കഴിഞ്ഞും അയാൾക്ക് ഒരു ജീവിത സഖിയെ കണ്ടെത്തുവാനായില്ല. അലാൻ സിയായിലെ സുന്ദരികളും വിരൂപകൾ പോലും ആ ശവപ്പെട്ടി നിർമ്മാണക്കാരനായ ഊമയുടെ മണവാട്ടിയാകാൻ ഇഷ്ടപെട്ടില്ല.
പെണ്ണു തിരഞ്ഞു മടുത്ത ജോറം അത്തരം ചിന്തകൾ തന്നെ മറന്നു തുടങ്ങി.ചന്തയിൽ നിന്നും ഒരു കുഞ്ഞു നായക്കുട്ടിയെ വാങ്ങി അതിനെ പരിപാലിച്ചും ലാളിച്ചും പകുത്തു നൽകാനുള്ള നെഞ്ചിലെ സ്നേഹത്തിന് ഒരു അവകാശിയെ സൃഷ്ടിച്ചു..
ജോറമിന്റെ നിശ്വസനങ്ങളുടെയും ഹൃദയമിടിപ്പിന്റെയും താളം ആ കുഞ്ഞു നായ ഹൃദിസ്ഥമാക്കി. അയാളുടെ വിരലനക്കത്തിന്റെ ആശയം പോലും അവൻ വായിച്ചെടുത്തു.കാലവും ജോറമും നായയും അവർക്കിടയിലെ സ്നേഹ ബന്ധവും വളർന്നു.
സമൂഹത്തിൽ ആദരണീയനായ ജോറം അലൻസിയായിലെ എല്ലാ വിശേഷങ്ങൾക്കും ക്ഷണിക്കപ്പെടുന്ന മുഖ്യാതിഥിയായിരുന്നു. ജോറമിന്റെ എല്ലാ യാത്രകളെയും അനുഗമിക്കുന്ന നായ വളരെ പെട്ടന്നു തന്നെ അലാൻസിയക്കാർക്ക് 'ജോറമിന്റെ നായ' എന്ന് സുപരിചിതനായിതീർന്നു.
ജോറമിന്റെ സാമ്പത്തിക പുരോഗതിയിൽ മാനസികമായി ഏറ്റവും അസൂയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ലിയാക്കോസ്.ജോറമിന്റെ തൊഴിലാളികളെ തനിക്കൊപ്പം കൂട്ടി മറ്റൊരു ശവപ്പെട്ടി നിർമ്മാണ കേന്ദ്രം തുടങ്ങിയാലോ എന്ന് അയാൾ പലവട്ടം ചിന്തിച്ചു. പക്ഷെ! ജോറമിന്റെ ഗോത്ര പാരമ്പര്യം തനിക്കില്ല. അലാൻസിയക്കാർ ജോറമിനെ കൈയ് ഒഴിഞ്ഞ് തന്റെ ശവപ്പെട്ടികൾ തേടി വരണങ്കിൽ എന്തങ്കിലും സവിശേഷതകൾ വേണം.
എന്തു തന്ത്രമുപയോഗിച്ചാണങ്കിലും ജോറമിനെ കവച്ചു വെക്കുന്നൊരു ശവപ്പെട്ടി വ്യാപാരിയായി മാറണം എന്ന ലക്ഷ്യം ലിയാക്കോസ് മനസ്സിലിട്ട് കാച്ചി മിനുക്കി കൊണ്ടിരുന്നു.
പെട്ടന്ന് തിരിച്ചറിയുവാൻ കഴിയാത്ത ഒരു കൊടിയ വഞ്ചനയിലൂടെ ലിയാക്കോസ് ജോറമിന്റെ സമ്പാദ്യമൊക്കയും കവർന്നെടുത്തു..
ശേഷം അയാൾ തന്റെ ലക്ഷ്യപ്രാപ്തിക്കായുള്ള അന്വേഷങ്ങൾ ആരംഭിച്ചു.
ഒടുവിൽ ലിയാക്കോസ് ചിയാനോ എന്ന അന്യദേശത്ത് എത്തപ്പെട്ടു. അവിടെ നല്ല വിലക്കുറവിൽ കണ്ണഞ്ചിപ്പിക്കും വിധം ചേതോഹരങ്ങളായ ശവപ്പെട്ടികൾ അയാൾ കണ്ടു.വിവിധ വർണ്ണങ്ങളിലുള്ള ... അലങ്കാരങ്ങളിലുള്ള .. തിളങ്ങുന്നമുത്തുകൾ പതിച്ച .. പൂക്കൾ പതിച്ച .. ചില്ലുകൂടുപോലുള്ള ഒരുപാട് തരം ശവപ്പെട്ടികൾ അലാൻസിയായിലേക്ക് ഇറക്കുമതി ചെയ്യാൻ അതിന്റെ ഉടമസ്ഥരുമായി കരാറാവുകയും ചെയ്തു.
അതുവരെ അലാൻസിയക്കാർ അത്തരം ശവപ്പെട്ടികൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.
ജോറമിനെ വിട്ട് തന്റെ കൂടെപോന്ന തൊഴിലാളികൾക്കല്ലാം ലിയാക്കോസ് അലാൻസിയാ പട്ടണത്തിന്റെ പലകോണുകളിലായി പുതിയ ശവപ്പെട്ടി കടകൾ തുറന്നു കൊടുത്തു. അതിൽ അലാൻസിയക്കാരനെ കൊതിപ്പിക്കും വിധം വിവിധവർണ്ണഭാവങ്ങളിൽ ശവപ്പെട്ടികൾ നിരന്നു.
ദിവസങ്ങൾക്കുള്ളിൽ ശവപ്പെട്ടികളൊക്കയും വിറ്റുപോയി. ജോറമിന്റെ പെട്ടികളേക്കാൾ വിലക്കുറവുള്ളതും പെട്ടികളുടെ ഭംഗിയും അളുകളെ വല്ലാതെ ആകർഷിച്ചു. അവർ തങ്ങളുടെ മരണാനന്തരആഘോഷങ്ങൾ കെങ്കേമമാക്കാൻ പെട്ടികൾ പലതും കാലെകൂട്ടി വാങ്ങി വെച്ചു.ലിയാക്കോസ് അനുദിനം സമ്പന്നനായി വളർന്നുകൊണ്ടിരുന്നു.
മറക്കുവാനും മാറ്റങ്ങളെ ഉൾകൊള്ളാനും മനുഷ്യരേക്കാൾ മിടുക്കരായ മറ്റേതങ്കിലും ജീവിവർഗ്ഗം ഭൂമിയിൽ ഉണ്ടാകുമോ?
അലാൻസിയക്കാർ എത്ര പെട്ടന്നാണ് ജോറമിനെയും അവന്റെ ശവപ്പെട്ടികളെയും ലത്തീൻഷ ഗോത്രത്തിന് പൂർവ്വികരായി നൽകി പോന്നിരുന്ന സ്ഥാനവും ആദരവും വിസ്മരിച്ചുകളഞ്ഞത്.
ഉളിയും ചുറ്റികയും മരപ്പലകകളിൽ നിരന്തരം തീർത്തിരുന്ന താളമേളങ്ങൾ നിലച്ച തന്റെ പണിശാലയിലെ മരച്ചീളുകൾക്കിടയിൽ ജോറം എന്ന നാമം അവന്റെകുലമഹിമ പാരമ്പര്യം.. എല്ലാം ചിതൽ തിന്നുന്നത് ഹൃദയം പൊട്ടുന്ന വേദനയോടെ ജോറം കണ്ടു.
അയാളുടെവേദനകളിൽ കൂട്ടായി നായ മാത്രം അവനെ തൊട്ടുരുമ്മിനടന്നു .
വഞ്ചിക്കപ്പെട്ടതിന്റെ നീറുന്ന നേവുകൾ പേറി ഒരിക്കൽ ലിയാക്കോസ് എന്ന പുത്തൻ പണക്കാരനെ കാണാൻ ജോറം അവന്റെ കണ്ണഞ്ചിക്കുന്ന ശവപ്പെട്ടി വിപണനശാലയിൽ എത്തി.
അന്നേരം ജോറമിന്റെ കാതിൽ ലിയാക്കോസ് പറഞ്ഞു:
"ജോറം പാരമ്പര്യത്തിന്റെ കുലമഹിമയിൽ കാച്ചിയ നിന്റെ തുരുമ്പെടുത്ത ഉളികളിൽ തീർക്കുന്ന വിരൂപങ്ങളായ ശവപ്പെട്ടികളിൽ നിന്നും അലാൻസിയാ സമൂഹത്തെ ഞാൻ മോചിതരാക്കിയിരിക്കുന്നു. അത് ഒരു പക്ഷെ, കാലം എന്നിലേൽപ്പിച്ച കർത്തവ്യമായിരിക്കാം.. ഞാൻ അത് നിർവഹിച്ചിരിക്കുന്നു.''
"ജോറം നിന്നെ ഞാൻ അവസാനിപ്പിച്ചിരിക്കുന്നു.. ഇനി നിന്നെ കാത്തിരിക്കുന്നത് വിസ്മൃതിയുടെ വിശാലമായ ലോകം മാത്രമാണ്.. ഹ ഹ ഹ.. നിനക്കും നിന്റെ പട്ടിക്കും തിരിച്ച് പോകാം "
ജോറം തിരിച്ച് നടന്നു.. അവന്റെ പിടയുന്ന ഹൃദയതാളത്തിന് കാതോർത്ത്.. അവന്റെ നായയും.
പിന്നീടൊരിക്കലും ജോറം അവന്റെ വീട് വിട്ട് പുറത്തു പോയില്ല. അവനെ അന്വേഷിച്ച് ആരുംഅവിടേക്ക് എത്തിയതുമില്ല.
ദു:ഖവവും നിരാശയും വിട്ടൊഴിയാത്ത രാപ്പകലുകളിൽ ജോറമും അവന്റെ പ്രിയപ്പെട്ട നായയും അന്നപാനീയങ്ങൾ പോലും മറന്നു.. ശരീരം ശുഷ്കിച്ചു.
അനിവാര്യമായ മരണത്തെ പ്രണയിച്ച് ജോറം കാത്തിരുന്നു.
ഒരുനാൾ, അതുവരെ ആരും കാണാതെ പണിതു വെച്ചിരുന്ന ഒരു ശവപ്പെട്ടി ജോറംപുറത്തെടുത്തു.
തങ്കത്തിൽ പൊതിഞ്ഞ ,അപൂർവ്വ കൊത്തുപണികളുള്ള അത് വരെ അലാൻസിയക്കാർ കണ്ടതിൽവെച്ച് ഏറ്റവും അഴകുള്ള, തന്റെ മരണത്തോടെ മാത്രം ജനംകണ്ട് അമ്പരക്കണം എന്ന് ഉദ്ദേശിച്ച് ജോറം കാത്തു വെച്ച പെട്ടിയായിരുന്നു അത്.
പിന്നീട് സ്വുമാന തൈലം
ദേഹമാസകലം തേച്ചു പിടിപ്പിച്ച ജോറം
പട്ടുവസ്ത്രങ്ങൾ അണിഞ്ഞു.
തന്റെ യജമാനന്റെ പുതിയ ഒരുക്കങ്ങൾ മനസ്സിലാക്കിയ നായ വ്യസനം കൊണ്ട് മുരണ്ട്കൊണ്ടിരുന്നു.
കാത്തിരുന്നമരണത്തിന്റെ കവാടങ്ങൾ തന്നിലേക്ക് തുറക്കാൻ യാമങ്ങൾ മാത്രംബാക്കിയെന്ന് തിരിച്ചറിഞ്ഞ ജോറം ആ ശവപ്പെട്ടിയിൽ നീണ്ടു നിവർന്നു കിടന്നു.
ആ സമയം തലതച്ചുകരഞ്ഞ നായയോട് ജോറാം ഒരു സന്ദേശം നൽകി. അവൻ അത്ഉൾകൊള്ളുകയും ചൈയ്തു.
യജമാനന്റെ അടഞ്ഞ മിഴികളിൽ നിന്നും അവസാനത്തെ കണ്ണുനീർ തുള്ളി ഒലിച്ചിറങ്ങുന്നത് നായ തന്റെ നാവിൻതുമ്പിനാൽ തുടച്ചെടുത്തു..
അർദ്ധരാത്രി
ഇളം കാറ്റ് കൊണ്ട് ഒരു ചെറു ഇല പോലും ഇളകാത്ത നിശബ്ദത മൂടിപ്പുതച്ചു കിടന്ന അല്സിയായിലെ ആ രാക്കുളിരിൽ .. ഒരു അപായ സന്ദേശം പോലെ ഓലിയിട്ട ജോറമിന്റെ നായയുടെ കരച്ചിൽകേട്ട് പലരും ഞെട്ടിയുണർന്നു.
ആ രാവ് പുലരുവോളം അലൻസിയായിലെ വിജനവീഥികളിലും പല വീടുകളുടെ പടിവാതിലുകളിലും ജോറമിന്റെ നായയുടെ കരച്ചിൽ തുടർന്നു.
അന്നാദ്യമായ് അലാൻസിയക്കാർ ജോറമിന്റെ നായയെ ശപിച്ചു.
പിന്നീടുള്ള രാപകലുളിൽ തന്റെ യജമാനന്റെ മരണവാർത്ത ആരയെങ്കിലും ഒന്ന് അറിയിക്കുവാനായി ജോറമിന്റെ നായ തനിക്ക് പരിചിതരായ മുഖങ്ങൾക്ക് മുന്നിലും ഇടങ്ങളിലും പലആവർത്തിയെത്തി ദയനീയമായി മുരണ്ടു..കരഞ്ഞു. എവിടെയും അവൻ നിഷ്കരുണം ആട്ടിയോടിക്കപ്പെട്ടു.
കൽ ചീളുകളുടെ മൂർച്ചയിൽ ശരീരം മുറിഞ്ഞ് പലപ്പോഴും രക്തമൊലിച്ചു.
എങ്കിലും തളർന്നിരിക്കാതെ അവൻ തന്റെ യജമാന് നന്ദിയുള്ളവനാകാൻ ശ്രമിച്ചു.
ജോറ മിന്റെ നായ ഇന്നും അലയുകയാണ്, തന്റെ യജമാനന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ. ശവപ്പെട്ടിയിൽ നിത്യമായുറങ്ങുന്ന യജമാനനെ ആരാധനാലയത്തിലെ ആറടി മണ്ണിൽ പൂർവ്വികർക്കരികിലായി അടക്കം ചെയ്യാൻ .. ഒരു മനുഷ്യ സഹായം തേടി..
ലിയാക്കോസ് തീരുമാനിച്ചുറപ്പിച്ചു തന്നെയാണ് നെയ്യിൽ പൊരിച്ചെടുത്ത മാംസകഷ്ണങ്ങളുമായി ജോറമിന്റെ നായക്കു മുന്നിലെത്തിയത്.
ലിയാക്കോസ് അത് നായക്കു മുന്നിൽ തുറന്നു വെച്ചു.
കൊദിപ്പിക്കുന്ന മണം നാസികയിലൂടെ തുളച്ചു കയറി ദിവസങ്ങളായി അന്നം കാണാത്ത വയറിനെ മത്ത് പിടിപ്പിക്കവെ ജോറമിന്റെ നായ ആർത്തിയോടെ അതൊക്കയും തിന്നു തീർത്തു.
വയറ്റിലെത്തിയ ഭക്ഷണത്തിലെ കൊടുംചതി ലിയാക്കോസിന്റെ മുഖത്തെ ക്രൂരമായ പുഞ്ചിരിയിൽ നിന്നും തിരിച്ചറിയവെ ജോറമിന്റെ നായ ആനന്ദികെട്ടവനെ നോക്കി കണ്ണുനിറച്ചു .. ദയനീയം മുരണ്ടു..
ലിയാക്കോസിലെ പുഞ്ചിരി പൊട്ടിച്ചിരിയിലേക്ക് പരിണമിക്കവെ,
ജോറമിന്റെ നായ തിരിത്തോടി ,തന്റെ യജമാനനരികിലേക്ക്..
കാലുകൾ തളരുന്നു.. തൊണ്ട വരളുന്നു.. കണ്ണുകളിൽ ഇരുട്ട് കയറുന്നു.. വയറിനുള്ളിൽ കനലെരിയുന്നു.
യജമാനൻ ഉറങ്ങുന്നതിന്റെ നാലടികൾക്കപ്പുറം വെച്ച് അവസാന ചുവടും പിഴച്ച് നിലംപൊത്തിയ ജോറ മിന്റെ നായ ഇഴഞ്ഞു നീങ്ങി ആ ശവപ്പെട്ടിയിലേക്ക് വലിഞ്ഞുകയറി ജോറമിന്റെ വരണ്ടുണങ്ങിയ ശരീരം പുണർന്നു കിടന്നു.
യജമാനന്റെ നെഞ്ചിൽ തലചേർത്ത അവൻ അവസാ മായി ശ്വസിച്ചത് സ്വുമാന തൈലത്തിന്റെ വരണ്ടഗന്ധമായിരുന്നില്ല.. ഇനിയും മരിച്ചിട്ടില്ലാത്ത ജോറമിന്റെ മനസിന്റെ സ്നേഹസുഗന്ധമായിരുന്നു.
end
അബുനുജൈം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot