നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുരുഷ വിദ്വേഷം


എന്റെ പേര് സുശീല .

ഞാനാണീ കഥയിലെ നായിക.എന്റച്ഛനും അമ്മയ്ക്കും ഞാൻ നല്ല ശീലത്തോടെ വലുതാവും എന്ന് ഉറപ്പായിരുന്നു അതോണ്ടാട്ടോ എനിക്കീ പേരിട്ടത്
അങ്ങനെ ഞാനും വളർന്നു .
ഒടുക്കത്തെ ചിട്ടകളുടെ ഇടയിൽ.ഒരു സാദാ ഹിന്ദു കുടുംബത്തിൽ പെൺകുട്ടികൾക്ക് വല്യ റോളൊന്നും ഇല്ലെന്നു മനസിലായതോടെ ഞാനങ്ങു റൂട്ട് മാറ്റിപിടിച്ചു.മാറ്റാതെ വേറെ വഴിയില്ലാട്ടോ ..കാരണം അമ്മാതിരി ആണ് വീട്ടിൽ പുരുഷാധിപത്യം.
മാറിവരുന്ന സിനിമ മുതൽ
വീട്ടിലെ കൂട്ടാൻ ചട്ടിയിലെ മീൻകഷ്ണത്തിന് വരെ പക്ഷഭേദം ..ഇനീപ്പോ ഒറ്റ വഴിയേയുള്ളു..
പുരുഷവിദ്വേഷം..
അതുതന്നെ നടപ്പിലാക്കി ഞാൻ.. ആദ്യത്തെ ഉത്‌ഘാടനം ടൗണിലെ സ്‌കൂളിൽ ഏട്ടനെ മാത്രം ചേർത്തതോടെ അച്ഛനോട് തന്നെ ഐശ്വര്യായിട്ടു തുടങ്ങി.
പിന്നങ്ങോട്ട് തിരിഞ്ഞു നോക്കീല്ല..തൊട്ടതിനും പിടിച്ചതിനും ഞൊണ്ടുന്ന ഏട്ടന് തന്നെ കൊടുത്തു അടുത്ത ടോക്കൺ.
വലുതായപ്പോ നല്ല ചെക്കന്മാർ ലൈൻ വലിക്കാൻ നോക്കുമ്പോ പുരുഷവിദ്വേഷം മാറ്റിവക്കണന്നൊക്കെ വിചാരിക്കും..
പക്ഷെ ന്താ ചെയ്ക.?
ആഴ്ചയിൽ ഒരീസം വീട്ടിൽ വരുന്ന ഏട്ടൻ ഞങ്ങളെ ശ്രദ്ധിക്കാൻ ഏല്പിച്ച അവന്റെ കൂതറ ചങ്ങാതിമാർ ഉപ്പും മസാലയും ചേർത്ത് എല്ലാം പറഞ്ഞു കൊടുക്കുന്നൂണ്ട് ..
അതുകൊണ്ടു എന്റെ പുരുഷവിദ്വേഷം അങ്ങനെ
തന്നെ നിന്നു പോയി..
അതോടെ അടുത്ത ടോക്കൺ ഏട്ടന്റെ ചങ്ങാതിമാർക്കു കൊടുത്തു..
പിന്നങ്ങോട്ട് ..അമ്പലത്തിൽ താലപ്പൊലി എടുത്തു നിൽക്കുമ്പോൾ നീണ്ടുവന്ന ഏതോ രണ്ടു കൈകളുടെ ഉടമയോടുള്ള വെറുപ്പും പേടിയും പുരുഷവിദ്വേഷിക്കു ഉഷാറു കൂട്ടി...
ഏതായാലും അതൊക്കെ അനുസരണക്കേടിലൂടെയും തർക്കുത്തരത്തിലൂടെയും വീട്ടിൽ തന്നെ തീർക്കാൻ ഞാനും ചട്ടുകം കൊണ്ട് എതിർക്കാൻ അമ്മയും ശ്രമിച്ചു കൊണ്ടേ ഇരുന്നു.
എന്റെ കണ്ണിൽ അന്ന് ആണുങ്ങളില്ലാത്തൊരു ലോകം ഉണ്ടാവുന്ന കാലം ആയിരുന്നു ഏറ്റവും സുന്ദരമായ കാലം..അങ്ങനെ ഞാനും വലുതായി..
കല്യാണം കഴിഞ്ഞു പോകുമ്പോൾ .
നല്ല കട്ടി മീശയും വച്ചോണ്ട് എന്റച്ഛൻ അമ്മയേക്കാൾ ഉച്ചത്തിൽ കരയണത് കണ്ടതോടെ എനിക്ക് കൺഫ്യുഷൻ ആയി.ഇത്രേം പാവം മനസാണോ അച്ഛനെന്നു ഞാൻ ഓർത്തു
ഏതായാലും എന്റെ പഠിപ്പു മുടക്കിയ എന്റെ ചെക്കനാവട്ടെ അടുത്ത ഇര എന്ന് തീരുമാനിച്ചു ഞാൻ വണ്ടി കേറി..
ആദ്യരാത്രി തന്നെ ഫെമിനിസ്റ്റിന്റെ നഖത്തിന് നല്ല മൂർച്ച ആണെന്നും . അവൾക്കു ബോധം ഇത്തിരി കുറവാണെന്നും മനസിലാക്കിയ അങ്ങേരു പിന്നെ പുറത്തെടുത്തത് നല്ല ഒന്നാന്തരം സൈകോളജിക്കൽ മൂവ് ആയിരുന്നു.
കാട്ടുമൂലക്കു നിന്ന് വന്ന
എന്നെ തീവണ്ടിയിൽ കേറ്റി.
കുറെ ചുരിദാറുകളും സിനിമകളും..അടുത്ത ലീവിന് ഫ്‌ളൈറ്റിൽ കേറ്റി താജ്മഹൽ കാണിക്കും എന്ന വാഗ്ദാനവും..
അവസാനത്തെ ആണി ആയി അടുത്ത മാസം മുതൽ നിർത്തി വച്ച എന്റെ പഠിപ്പു തുടർന്നോളാനും കൂടി പറഞ്ഞതോടെ ..
ഇനിയെന്തു നോക്കാൻ അല്ലെ.?
ഞാനെന്റെ ഫെമിനിസം മടക്കി പെട്ടിയിൽ.വച്ച് എന്റെ കെട്യോന്റെ കയ്യും പിടിച്ചങ്ങു പോയി..
അങ്ങനെ ഞാനും പരിഷ്ക്കാരി ആയി..കെട്യോനോട് കൂട്ടായെങ്കിലും തറ എന്നും തറ തന്നെ ആണല്ലോ.. മുഖപുസ്തകത്തിൽ ഒരു പണി കിട്ടിയതോടെ സുക്കറണ്ണനോടായി വിരോധം ..പക്ഷെ കുറച്ചു കഴിഞ്ഞു .വിവരമുള്ളോർ പറഞ്ഞപ്പോ മനസിലായി.
പാവം സുക്കറണ്ണൻ നമുക്ക് തടി രക്ഷിക്കാനുള്ള എല്ലാ വഴിയും അതിൽ തന്നെ വച്ചിട്ടുണ്ടെന്നു.,
ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട മാതിരി അതിൽ കേറി നിരങ്ങിയ
എന്റടുത്താണ് കുഴപ്പമെന്നും മനസിലായതോടെ കുറച്ചു അടക്കം വന്നു..എന്നാലും ആണുങ്ങളോട് മൊത്തത്തിൽ വല്യ മതിപ്പൊന്നുമില്ല ..
അങ്ങനെ ഞാനും ഒരമ്മ ആവാൻ തയ്യാറായി മാമൂലനുസരിച്ചു എന്നെയും
എന്റെ വീട്ടിലേക്കു കൊണ്ടുപോയി ..ഏട്ടൻ പുന്നാരിക്കാൻ വന്നെങ്കിലും
ഞാൻ വല്യ മിണ്ടാട്ടത്തിനൊന്നും പോയില്ല.
എട്ടാം മാസത്തിൽ ഒരു നട്ടപ്പാതിരക്കു നിർത്താത്ത ബ്ലീഡിങ് തുടങ്ങി എനിക്ക് .
രക്തം കണ്ടതോടെ ആണുങ്ങളായ അച്ഛനും ഏട്ടനും സൈഡ് ആയി..അമ്മയും ഇളയമ്മയും പുല്ലു പോലെ കാര്യങ്ങൾ കൈകാര്യം ചെയ്തു .
വണ്ടിയിൽ കയറാൻ ഇറക്കിയ എന്നെ 'അമ്മ പറഞ്ഞിട്ടും കേൾക്കാതെ ഏട്ടൻ കുഞ്ഞിനെ പോലെ വിലങ്ങനെ എടുത്തു പാടത്തിലൂടെ നടന്നു .മഴയത്തു കാൽ വഴുതി പാടത്തു വീണിട്ടും അവനെന്നെ വിട്ടില്ല..
അങ്ങനെ ഒരു വെള്ളിയാഴ്ച പാതിരായ്ക്ക് ലേബർറൂമിൽ കയറ്റിയ എന്നെ ഞായറാഴ്ച ഉച്ചക്ക് മോനെയും കൊണ്ട് പുറത്തിറക്കും വരെ എന്റെ കെട്യോന്റെ കൂടെ വെള്ളം പോലും കുടിക്കാതെ ചെളി ഉണങ്ങിപിടിച്ച അതെ കാവിമുണ്ടും ഉടുത്തു എന്റേട്ടനും കാത്തിരിക്കുന്നത് കണ്ട ആ നിമിഷം എനിക്ക് മനസിലായി എന്താണ് സഹോദരസ്നേഹം എന്ന്.
എന്നും ഞാൻ "കൂതറ ചങ്ങാതിമാർ "എന്ന് കളിയാക്കിയ ഏട്ടന്റെ ചങ്ങാതിമാർ
രക്തം തരാൻ വന്നിട്ടു
"അവൾ കണ്ണ് തുറന്നിട്ടേ പോകുന്നുള്ളൂ"
എന്ന് പറഞ്ഞു കാത്തിരുന്നതും കുടി കണ്ടതോടെ എന്റെ മനസിലെ പുരുഷവിദ്വേഷത്തിന്റെ അവസാനതുള്ളിയും കണ്ണീരിലൂടെ ഒഴുകിപോയി.
അന്നെനിക്ക് മനസിലായി ഒരു പെണ്ണിനൊരു വിഷമം വന്നാൽ പുരുഷന്റെ കൈകളാണ് ഏറ്റവും വലിയ അഭയവും സന്തോഷവും..
പലഘട്ടങ്ങളിലും സ്ത്രീകളുടെ വേദനകളിൽ ആദ്യം തളരുക പുരുഷൻ ആണെന്നും ആ ദിവസങ്ങൾ എന്നെ പഠിപ്പിച്ചു..
മോന്റെ മൂന്നാം പിറന്നാൾ ആഘോഷിച്ച അന്നുതന്നെ സന്ധ്യക്ക്‌ അവൻ വീണു കൈ ഒടിഞ്ഞു.ഞാനും അമ്മയും അയൽവക്കത്തെ ചേട്ടനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി..
കുറച്ചു മുന്നേ ടൗണിലേക്ക് പോയ എന്റെ ഭർത്താവിന് ഫോൺ ചെയ്തു അയൽവാസി.. "മോനൊരു അപകടം പറ്റി..വേഗം ഹോസ്പിറ്റലിലേക്ക് വാ..."
എന്നും പറഞ്ഞു വച്ചു
ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുമുള്ള ഒരേയൊരു ബസ് ആണ് ഗണേഷ് . അതിലാണ് ചേട്ടൻ പോയതും..ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ഡോക്ടർ വരുമ്പോളേക്കും ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്കു ഗണേഷ് ബസ് വന്നു..
വേറൊന്നുമല്ല..
ഫോൺ വന്നതോടെ എന്റെ ചേട്ടൻ ബോധം കേട്ടു..അതിനുമുന്നെ അടുത്തിരുന്ന പയ്യനോട് പറഞ്ഞ അറിവ് വച്ച് എല്ലാരും ആഘോഷമായി ബോധം പോയ അങ്ങേരെയും കൊണ്ട് വന്നതാണ്..അന്ന് അച്ഛനെയും മോനെയും ഒന്നിച്ചു പരിശോധിച്ചു. കുഴപ്പമില്ലെന്ന് അറിയും വരെ ബസും അതിലെ യാത്രക്കാരും കാത്തുനിന്നു.
എവിടെ ആണ് സ്ത്രീക്ക് പുരുഷനേക്കാൾ മേൽക്കോയ്മ വേണ്ടത് ?
എവിടെയാണ് പുരുഷന് സ്ത്രീയെ അടിച്ചമർത്തേണ്ടത് ?
പുരുഷന്റെ കടമകൾ അവനും സ്ത്രീയുടെ കടമകൾ അവളും മനസിലാക്കി ചെയ്യുമ്പോളാണ് നമ്മുടെ ജീവിതം ഏറ്റവും സുന്ദരമാകുന്നത്..പുരുഷൻ തളർന്നു പോകുമ്പോൾ അവനു മനക്കരുത്തായ് സ്ത്രീയും സ്ത്രീക്ക് കൈക്കരുത്തായ് പുരുഷനും ഒന്നുചേർന്ന് നിൽക്കുന്ന കുടുംബമാണ് ഏറ്റവും വല്യ സൗഭാഗ്യം..അപ്പോൾ നമുക്കൊരിക്കലും ഒരാൾക്ക് മേൽ മറ്റേയാൾക്കു ആധിപത്യം വേണമെന്ന് തോന്നില്ല..
അതാവട്ടെ നമ്മുടെ ലക്ഷ്യവും..
വിനീത അനിൽ

3 comments:

  1. നന്നായിരിക്കുന്നു ഫെമിനിസ്റ്റുകളുടെ അഭ്പ്രായം ആണ് ഇനി അറിയേണ്ടത്

    ReplyDelete
  2. പുരുഷ വിദ്വേഷം ഒരു രോഗമായി വളരുകയും പല കുടുംബങ്ങളും നശിപ്പിക്കുകയും ചെയ്യുന്നു. പുറമേ യാതൊരു സൂചനയും ഇല്ലാത്ത, ഇത്തരം രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുക ബുദ്ധിമുട്ടാണ്. ഒരു കൗൺസിലറുടെ അഭിപ്രായം

    ReplyDelete
  3. നിങ്ങൾ ഈ എഴുതിയത് വായിക്കാനോ വൈറൽ ആക്കാനോ ആരുമുണ്ടാവില്ല.. അതും സ്വാഭാവികം

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot