Slider

പ്രണയിക്കണമെനിക്ക്..

0
പ്രണയിക്കണമെനിക്ക്..
ആകാശത്തോളം..
മേഘങ്ങളേ പോലേ പാറിനടക്കണം..
നക്ഷത്രക്കണ്ണുകൾ ചിമ്മി രസിക്കുന്ന നിന്റെ കവിളത്തൊന്നു കടിക്കണം..
നിലാവെളിച്ചം തൂകും പോൽ ചിരിയഴകുള്ള നിന്റെ ചുണ്ടുകൾക്ക് മേൽ ഉമ്മവെക്കണം..
മുടിയിഴകളെ വകഞ്ഞു മാറ്റി പിൻ കഴുത്തിലുമ്മ വെച്ചു എന്നോടു ചേർത്തുപിടിക്കണം..
"ശേഷം പച്ചക്കറി കഴുകി
വൃത്തിയാക്കണം..
പതിയെ അരികിലേക്കടുപ്പിച്ചു അരിഞ്ഞു വെക്കണം.."
ങേ ഇതെവിടുന്നാ ഈ വൃത്തികെട്ട ശബ്ദം..
എന്നോർത്ത് തിരിഞ്ഞു നോക്കിയതാ..
പ്രണയ കവിതയിൽ മുങ്ങിത്താഴുന്നതിനിടയിൽ അവള് പിറകിൽ വന്നതറിഞീല..
"ഈ വയസ്സാൻ കാലത്ത് ആരെ പ്രണയിക്കുന്ന കാര്യമാ മനുഷ്യാ..
പിൻകഴുത്തിലുമ്മ..
ജീവിതത്തിലിന്നേ വരെ നിങ്ങൾ അങ്ങിനെ ചെയ്തിട്ടുണ്ടോ..
നിലാപ്പുഞ്ചിരി പോലും..
എന്റെ മുഖത്തു നോക്കി നല്ലൊരു വാക്കു എന്നെങ്കിലും പറയാൻ തോന്നീട്ടുണ്ടോ..
അല്ലെങ്കിലും ഈ ആണുങ്ങളിങ്ങനാ..
സ്വന്തം കെട്ട്യോൾക്ക് കൊടുക്കേണ്ടത് മറ്റുള്ളോർക്ക് കൊടുക്കാനാ ഇഷ്ടം.."
നിന്റെ മുഖത്തു നോക്കിയാൽ നിലാപ്പുഞ്ചിരിയല്ല അമാവാസിയാണെന്നു വർണ്ണിക്കാനാ തോന്നുകയെന്നൊക്കെ പറയാൻ വന്നെങ്കിലും അതപ്പോ തന്നെ നാക്കുതൊടാതെ വിഴുങ്ങി..
കാരണം അമാവാസിയുടെ കയ്യിൽ മീൻവെട്ടുന്ന കത്തിയിരിപ്പുണ്ടാരുന്നു..
ഇനിയിപ്പോ പച്ചക്കറി വെട്ടിക്കഴിഞ്ഞേ പ്രണയം എഴുതാനൊക്കുള്ളൂ..
അല്ലേൽ സ്വസ്ഥത തരൂല..
അല്ലേലും വായിക്കുന്നോർക്കറിയില്ലാലോ രണ്ടക്ഷരം എഴുതാൻ പെടുന്ന പാടു..
ഒരു പ്രഭാഷണത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ഭാര്യയാണു എന്റെ എല്ലാ വിജയങ്ങൾക്കും കാരണമെന്നൊരു പോസ്ടിട്ടപ്പോ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ടു മൂടി..
കഷ്ടകാലത്തിനതു ഉമ്മയോടാരോ പറഞ്ഞു കൊടുത്ത്..
പിന്നെ പറയണോ പൂരം..
പെണ്ണു കെട്ടിയേപ്പിന്നെ ഓളുടെ വാലും തൂങ്ങിനടപ്പാണ് എന്നുംപറഞ്ഞു പരാതിയും മൂക്ക് പിഴിയലും..
ഒരുവിധമാണ് അതീന്നു രക്ഷപ്പെട്ടത്..
അന്നത്തോടെ അതു നിർത്തി..
സത്യത്തിൽ വിവാഹശേഷമുള്ള ജീവിതമെന്നത്‌ ട്രപ്പീസു കളിക്കാരെപ്പോലെയാണ്..
ഒരു വശത്തു കെട്ട്യോള്..
മറുവശത്തു ഉമ്മ..
പപ്പുച്ചേട്ടൻ പറഞ്ഞപോലെ ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ പിന്നെ പറയണ്ട..
പെണ്ണുങ്ങളുടെ കഷ്ടപ്പാട് പറയാൻ ഇവിടെ ഇഷ്ടംപോലെ ആണുങ്ങളുണ്ട്..
എന്നാൽ ഒരു പെണ്ണും പാവം ആണുങ്ങൾ കഷ്ടപ്പെടുന്നതിനെ പറ്റി കമാന്നൊരക്ഷരം മിണ്ടൂല..
ഇനി മിണ്ടിയാൽ തന്നെയും ആരുവായിക്കാൻ..
"നിങ്ങളൊന്നു വരുന്നുണ്ടോ.."
അവൾ കിടന്നു കൂവാൻ തുടങ്ങി..
പച്ചക്കറി അരിയാൻ വിളിക്കുന്നതാ..
ആകാശത്തോളം പ്രണയിച്ചു നടക്കാൻ കൊതിച്ച കവിയെ പച്ചക്കറി വെട്ടാൻ പിടിച്ചോണ്ട് പോയ ഭാര്യയോടുള്ള ദേഷ്യവും നിരാശയും പച്ചക്കറികളെ നിഷ്കരുണം വെട്ടിയരിഞ്ഞു തീത്തപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം..
തിരിഞ്ഞു നോക്കിയപ്പോൾ അവളുണ്ട് പിറകിൽനിന്നു ചിരിക്കുന്നു..
"എന്നോടുള്ള ദേഷ്യം അവിടെ തീർക്കേണ്ട പൊന്നിക്കാ..
ചെന്നെഴുതിക്കോ.."
ഞാനാ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..
നക്ഷത്രത്തിളക്കമില്ലേ ശരിക്കുമാ കണ്ണുകളിൽ..
മുഖത്തു വിരിയുന്നത് നിലാപ്പുഞ്ചിരിയല്ലേ..
"എന്തുവാ ഇങ്ങനെ സൂക്ഷിച്ചു
നോക്കുന്നെ.."
മുഖത്തെ കുസൃതി ചിരി മായ്ക്കാതെ അവലരികിലേക്ക് വന്നു..
ഞാനൊന്നും മറുപടി പറഞ്ഞില്ല..
പകരം അവളെയെന്നോട് ചേർത്ത് പിടിച്ചു..
കാതുകളിലുമ്മ വെച്ചു പതിയെ അവളുടെ പിൻകഴുത്തിൽ ചുണ്ടമർത്തുമ്പോ വല്ലാത്തൊരു ഗന്ധം മൂക്കിലേക്കിരച്ചു കയറി..
ഇതാവുമോ പ്രണയത്തിന്റെ ഗന്ധം..
ഇവളല്ലേ ശരിക്കുള്ള കവിത..
ഞാൻ കാണാതെ പോയ മനോഹരമായ കവിത..
കൈവിരലുകൾ അരക്കെട്ടിലമർത്തി ഞാനവളെ ഒന്നൂടെ ചേർത്ത് പിടിക്കാൻ തുനിഞ്ഞതും "പടച്ചോനെ അടുപ്പിലിരുന്ന
മീൻ കരിഞ്ഞെന്നാ തോന്നണേ..
ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു.."
എന്നും പറഞ്ഞെന്നെ തള്ളിമാറ്റി അവളടുപ്പിനരികിലേക്കോടി..
ഛെ അപ്പൊ നേരത്തേ മീൻ കരിഞ്ഞ മണമാരുന്നോ മൂക്കിലേക്കടിച്ചേ..
പ്രണയത്തിന്റെ ഗന്ധം മണ്ണാങ്കട്ട..
അല്ലേലും ജീവിതത്തിലെ പ്രണയത്തിനു മിക്കപ്പോഴും സാമ്പാറിന്റേം മീൻവറുത്തതിന്റെയുമൊക്കെ മണം തന്നെയാ..
എന്നു സ്വയം ആശ്വസിപ്പിച്ചു ഞാൻ കവിത മുഴുമിപ്പിക്കാനിരുന്നു.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo